അതിരാവിലെ പത്രത്തിന്റെ പ്രധാനതലക്കെട്ടു വായിച്ചപ്പോൾ മനസ്സിൽ ഭീതിയും അമർഷവും നിറഞ്ഞു.
കറുത്ത നിറത്തിന്റെ പേരിൽ ഭർതൃമാതാവിന്റെയും ഭർത്താവിന്റെയും പീഡനമേറ്റ് 19കാരി ആത്മഹത്യ ചെയ്തിരിക്കുന്നു. വളരെ നടുക്കം സൃഷ്ടിച്ച ആ വാർത്ത കണ്ടപ്പോൾ മനസ്സിൽ പെട്ടെന്ന് അവളെയാണ് ഓർമ്മ വന്നത്. രൂപത്തിന്റെയും നിറത്തിന്റെയും പേരിൽ മാറ്റി നിർത്തപ്പെട്ടും പരിഹാസങ്ങൾ ഏറ്റുവാങ്ങിയും മാനസികനില തെറ്റി ആത്മഹത്യ ചെയ്ത അവളുടെ ഓർമ്മകൾ മനസ്സിൽ തെളിഞ്ഞു കത്തി. ആ ഓർമ്മകൾ പഴയ സ്കൂളിന്റെ അകത്തളങ്ങളിലെത്തിച്ചു.
ഫാസില അവൾ കറുപ്പായിരുന്നു എന്നാൽ മനസ്സ് പത്തരമാറ്റുള്ളതങ്കവും.
പക്ഷെ അവളുടെ മനസ്സിന്റെ സൗന്ദര്യംകാണാൻ ആരുമുണ്ടായിരുന്നില്ല.
മൂന്ന് പെണ്മക്കളിൽ ഇളയവൾ. കൂടെയുള്ള സഹോദരിമാർ നിറത്തിലും രൂപത്തിലും സൗന്ദര്യത്തിലും അവളേക്കാൾ മുന്നിലായിരുന്നു. അതുകൊണ്ടു തന്നെ കറുത്തുപോയതിന്റെ പേരിലുള്ള വിവേചനം അവൾ ആദ്യമനുഭവിച്ചത് സ്വന്തംവീട്ടിൽ നിന്നു തന്നെയായിരുന്നു. നല്ല ഭക്ഷണമോ വർണ്ണമുള്ള വസ്ത്രങ്ങളോ അവൾക്ക് നിഷേധിച്ചു. കൂടെയുള്ളവർക്ക് പോഷകമുള്ള ഭക്ഷണം നൽകുമ്പോൾ ബാപ്പ പറയും
”ഓരേ നല്ല ചെക്കന്മാർ പൊന്നും പണവുമൊന്നും വേണ്ടന്ന് പറഞ്ഞു കെട്ടിക്കൊണ്ടോകും ഓര് മൊഞ്ചത്തികളാ. പക്ഷേങ്കിൽ ഈ കരിക്കട്ടപോലുള്ള അന്നെ കെട്ടാൻ ആരെങ്കിലും വരുമെന്ന് ഇക്ക് തോന്നുന്നില്ല”
ബാപ്പാന്റെ പതിവുള്ള അവഹേളനം ആ കുഞ്ഞുമനസ്സിൽ കോരിയിട്ടത് വലിയവേദനയുടെ നെരിപ്പോടുകളായിരുന്നു. സ്കൂളിലും കൂട്ടുകാർക്കിടയിലും അവൾ മാറ്റിനിർത്തപ്പെട്ടു. അവളോടൊപ്പം കൂട്ടുകൂടാനോ, കളിക്കാനാ, സംസാരിക്കാനോ ആരുമുണ്ടായിരുന്നില്ല. കളിക്കുന്നസമയത്തു കൂടെ ചെന്നാൽ മുഖത്തു മണ്ണ് വാരിയെറിയുകയും കുപ്പായത്തിൽ ചളിതേക്കുകയും ചെയ്യുന്നത് കുട്ടികൾ വിനോദമായിക്കണ്ടു. അവളുടെ ശോഷിച്ച രൂപത്തെയും നിറത്തെയും നോക്കി കറുമ്പിയെന്നും കരിങ്കുരങ്ങിയെന്നും പേരുവിളിച്ചു കളിയാക്കാനും അവർ മറന്നില്ല.
അതുകൊണ്ട് തന്നെ ബാല്യം അവൾക്ക് വർണ്ണങ്ങളില്ലാത്ത കാലമായിരുന്നു..
കുഞ്ഞുനാൾ മുതൽ ഒറ്റപ്പെടലിന്റെ വേദനയാനുഭവിച്ച അവൾ ആഘോഷപരിപാടികളിലോ കല്യാണങ്ങളിലോ പങ്കെടുത്തിരുന്നില്ല കാരണം അവിടെന്നും നൂറുചോദ്യങ്ങളും പരിഹാസങ്ങളും സഹിക്കേണ്ടിവരും അതുകൊണ്ടു തന്നെ സ്വന്തം വീടും സ്കൂളും മാത്രമായി അവളുടെ ലോകം.
കാലങ്ങൾ കടന്നു പോയി കൗമാരം വന്നണഞ്ഞു. മൂത്ത സഹോദരിമാരെ ബാപ്പ പറഞ്ഞപോലെ നല്ല ചെറുക്കന്മാർ കെട്ടിക്കൊണ്ടുപോയി. നീ അധികം പഠിച്ചിട്ടും കാര്യമില്ല, എന്റെ പണംമുടിപ്പിക്കാൻ ജനിച്ചവളെന്നു പറഞ്ഞു ബാപ്പ അവളുടെ പഠിപ്പും മുടക്കി. നിറമില്ലാത്തതിന്റെ പേരിൽ വലിയതുക സ്ത്രീധനം കൊടുക്കേണ്ടിവരുമെന്നും അയാളുടെ സമ്പാദ്യം ഇല്ലാതാക്കാൻ ഉണ്ടായവളാണെന്നും പറഞ്ഞു ബാപ്പായുടെ നിരന്തരമായ അവഹേളനവും ഏറ്റുവാങ്ങേണ്ടിവന്നു.
വിവാഹപ്രായം കഴിഞ്ഞിട്ടും വീട്ടിൽ നിൽക്കുന്ന അവളെ കാണുമ്പോളുള്ള ബാപ്പാടെ കുത്തുവാക്കുകൾ കേട്ടുമടുത്തിരുന്നു. കാണാൻ വരുന്ന ഒരാൾക്കും അവൾ കറുത്തു പോയതിന്റെ പേരിൽ ഇഷ്ടപെടുന്നുണ്ടായിരുന്നില്ല.
ഉമ്മ നേരത്തെ മരിച്ചതുകൊണ്ട് അവളെയും കെട്ടിച്ചുവിട്ട് രണ്ടാംകെട്ട് കെട്ടാനുള്ള ബാപ്പാടെ ആഗ്രഹം നടക്കാത്തതിന്റെ ഈർഷ്യയും അയാൾ അവളെ ഉപദ്രവിച്ചു തീർത്തു. പൊന്നും പണവും കൊടുക്കാമെന്നു പറഞ്ഞിട്ടും അവളെ കെട്ടാനാരും വന്നില്ല. അവളേക്കാൾ കറുത്തവർ പോലും. ആർക്കും പൊന്നുപോലുള്ള ആ മനസ്സ് കാണാൻ കഴിഞ്ഞിരുന്നില്ല. സ്വന്തം ബാപ്പാക്ക് അവളൊരു ഒഴിയാബാധയായിരുന്നു. തന്റെ സന്തോഷം കളയാൻ ജനിച്ചവളെന്നും പറഞ്ഞുള്ള ഉപദ്രവം നാൾക്കുനാൾക്കൂടി വന്നു. വിഷമം പറയാനോ ഒന്നു കരയാനോ അവൾക്കാരുമില്ലായിരുന്നു. ആ നരകത്തിൽ നിന്നൊന്ന് രക്ഷപ്പെടാൻ പറ്റിയിരുന്നെങ്കിലെന്ന് അവളതിയായ ആഗ്രഹിച്ച സമയത്തായിരുന്നു ബാപ്പ ആ വിവാഹ ബ്രോക്കറുമായി വീട്ടിൽ വന്നത്.
കൂടെ അവളുടെ ബാപ്പയേക്കാൾ ഇരട്ടിപ്രായമുള്ള ഒരാളുമുണ്ടായിരുന്നു. ഇരുണ്ടനിറവും ചുകന്നുകലങ്ങിയ കണ്ണുകളുമുളള ഭയാനകമായ രൂപം, മകൾക്ക് ബാപ്പ കണ്ടുപിടിച്ച വരനായിരുന്നത്.
ഇറച്ചിവെട്ടുകാരന്റെ നോട്ടവും മുറുക്കി കറപിടച്ച അയാളുടെ പല്ലുകകളും തന്റെ നെഞ്ചിലേക്ക് ആർത്തിയോടെ നോക്കുകയും ചെയ്യുന്ന അയാളെ കണ്ടമാത്രയിൽ അവളുടെമുഖം വെറുപ്പുംദേശ്യവും ഇടകലർന്ന് ചുവന്നനിറമായി . അവളുടെ സമ്മതത്തിനുപോലും കാത്തുനിൽക്കാതെ ബാപ്പ നിക്കാഹുറപ്പിച്ചു. നിക്കാഹ് കഴിക്കാതെ ജീവിതകാലം മുഴുവൻ ഇവിടെ കഴിഞ്ഞോളാമെന്ന അവളുടെ യാചനകേൾക്കാൻ ആ ബാപ്പാടെ കാതുകൾക്കായില്ല.
നിക്കാഹ്കഴിഞ്ഞ ആ രാത്രിതന്നെ അയാളിലെ വന്യമൃഗം അവളെ ചവിട്ടിമെതിച്ചു. രതിവൈകൃതത്തിന്റെ മൂർദ്ധന്യതയിൽ നിൽക്കുന്ന ഒരു മൃഗമായിരുന്നയാൾ. പകൽമുഴുവൻ കള്ളുകുടിച്ചു ലെക്കുകെട്ടു കയറിവന്നു ദേഹോപദ്രവും രാത്രിയിലുള്ള നിഷ്ഠൂരമായ പീഡനവും അവളുടെ മാനസികനിലയെ ബാധിച്ചു തുടങ്ങി. സിഗരറ്റ്കുറ്റികൊണ്ട് ദേഹം പൊള്ളിക്കുന്നതും ബ്ലേഡ്കൊണ്ട് അവളുടെ ദേഹം മുറിപ്പെടുത്തിയും അയാൾ ആത്‌മഹർഷം കണ്ടെത്തി. എതിർത്താൽ കരിക്കട്ട പോലെ നിന്നെകെട്ടിയത് ഇതിനു വേണ്ടിത്തന്നെയെന്നും അല്ലാതെ നിന്റെ മുഖത്തിന്റെ ചന്തം കണ്ടിട്ടല്ലയെന്നുമുള്ള അയാളുടെ അട്ടഹാസവും കൂടെയുള്ള ചവിട്ടും തൊഴിയും സഹിക്കേണ്ടിവരും തന്റെ ദേഹത്തെകേവലം മാംസപിണ്ഡമായി മാത്രം കാണുന്ന അയാളുടെ ക്രൂരമുഖം അവളുടെ മനസ്സിനെ ആളിക്കത്തിച്ചു.
ഒരു നരകത്തിൽ നിന്നും രക്ഷപ്പെടാൻ ആഗ്രഹിച്ച അവൾ ചെന്നുപെട്ടത് മറ്റൊരു തീക്കുണ്ഡത്തിലേക്കായിരുന്നു. അവിടെന്ന് രക്ഷപ്പെടുത്താൻ ബാപ്പയോട് അപേക്ഷിച്ചു പറഞ്ഞെങ്കിലും മകളുടെ പ്രായമുള്ള ഒരുത്തിയെ രണ്ടാംകെട്ടു കെട്ടി ജീവിക്കാൻ തുടങ്ങിയ അയാൾക്ക് മകൾ ഒരു ബാധ്യതയായിരുന്നു. ആരും സഹായത്തിനില്ലാതെ ജീവിതകാലം മുഴുവൻ അനുഭവിച്ച വേദനകളുടെ ട്രോമയിൽ മാനസികനില പൂർണ്ണമായും തകർന്ന അവൾ ഒരു മുഴം കയറിൽ തന്റെ ജീവിതം അവസാനിപ്പിച്ചു.
അവളുടെ ഓർമ്മയിൽ കരഞ്ഞ കണ്ണുനീരിന്റെ നനവ് കയ്യിൽ തട്ടിയപ്പോഴായിരുന്നു ചിന്തയിൽനിന്നും ഞെട്ടിയുണർന്നത്. കയ്യിലുള്ള പത്രത്തിലുള്ള വാർത്തയും അവളുടെ ജീവിതവും സാമ്യമുള്ളതായി തോന്നിയപ്പോഴാണ് വർഷങ്ങൾ ഏറേദൂരം സഞ്ചരിച്ചിട്ടും നമ്മുടെ നാടിന്റെയും ആളുകളുടെയും ഇടുങ്ങിയ ചിന്താഗതിക്കും മനസികാവസ്ഥക്കും ഒരുമാറ്റവും സംഭവിച്ചിട്ടില്ലെന്ന് മനസ്സിലായത്.
ആധുനികതയും സാക്ഷരതയും അതിന്റെ സമ്പൂർണ്ണതയിൽ എത്തിനിൽക്കുന്ന ഒരുനാട്ടിലാണല്ലോ വർണ്ണവിവേചനത്തിന്റെ പേരിൽ ഒരുജീവൻ കൂടി ബലിയാടായെതെന്നോർക്കുമ്പോൾ അമർഷവും ആത്മനിന്ദയും തോന്നിപ്പോകുന്നു. നീതിയും നിയമവും ഇത്തരം വിവേചനങ്ങൾക്കെതിരെ കടുത്ത നടപടിയെടുക്കണം.
കുറ്റവാളികൾക്ക് ഒരു മാനുഷിക പരിഗണയും നൽകാതെ മരണംവരേ തൂക്കിലേറ്റുന്നതാകണം ശിക്ഷ. ഇനിയൊരു പെൺകുട്ടിയും വർണ്ണവിവേചനത്തിന്റെ ബലിയാടാകാതിരിക്കാൻ ശക്തിയായി സന്നദ്ധസംഘടനകളും രാഷ്ട്രീയപാർട്ടികളും പ്രതിഷേധ സമരങ്ങളുമായി മുന്നോട്ടുവരണം എങ്കിലേ ഇത്തരം ദുരന്തങ്ങൾ നമ്മുടെ നാട്ടിൽനിന്നും തുടച്ചുമാറ്റാനാകു.
സ്ത്രീധനത്തിന്റെ പേരിലും നിറത്തിന്റെ പേരിലും തടികൂടിയതിന്റെ പേരിലും ബോഡിഷെയിമിങ്ങിന്നിരയാകുന്ന ഒരുപാട് പെൺകുട്ടികൾ പുറത്തുപറയാൻ ധൈര്യമില്ലാതെ ഇനിയും അകത്തളങ്ങിൽ മാനസിക സമ്മർദ്ദം അനുഭവിക്കുന്നവരുണ്ടാകും. ഒരോ പരിഹാസവും ഏറ്റുവാങ്ങുമ്പോൾ അവരിലുണ്ടാകുന്ന ട്രോമ അവരുടെ വ്യക്തിജീവിതത്തെയും ആത്മവിശ്വാസത്തെയും ജീവിതകാലം മുഴുവൻ ബാധിച്ചുകൊണ്ടേയിരിക്കും. അത്തരം വ്യക്തി അധിക്ഷേപങ്ങൾക്കെതിരെയും കടുത്ത നടപടി കൊണ്ടുവരണമെന്നും ആഗ്രഹിക്കുന്നു.
റംസീന നാസർ
#എന്റെരചന മത്സരം
Disclaimer: The viewpoints and opinions expressed in this post are those of the author. They do not necessarily reflect the views of Koottaksharangal.com. Any omissions or errors are the author’s and Koottaksharangal does not assume any liability or responsibility for them.


6 Comments
നല്ലെഴുത്ത് റംസി 👌
thank u നന്ദേച്ചി 🥰🥰🥰🙏
😥😥ഇങ്ങനെയും.
വായനക്ക് നന്ദി ഇത്ത 🙏🙏🥰🥰
കാലിക പ്രസക്തിയുള്ള വിഷയം, കഥയിലൂടെ അവതരിപ്പിച്ചിരിക്കുന്നു. സ്വന്തം കുറ്റമല്ലാതിരുന്നിട്ടും കേൾക്കേണ്ടി വരുന്ന അവഹേളനങ്ങൾ ട്രോമയായി, ജീവിതത്തിൽ ഉടനീളം അവളെ പിന്തുടരുമെന്ന സത്യം പറഞ്ഞു വെയ്ക്കുന്നു. കുടുംബവും സമൂഹവും ചിന്തിക്കേണ്ട ആവശ്യകത കൂടി സമർത്ഥമായി എഴുതിയിരിക്കുന്നു.
നന്ദി വായനക്ക് 🥰🥰 joyce varghese 🙏🙏