ആകാശത്തിന് തീ പിടിച്ച പോലെയുള്ള ചുവന്ന സന്ധ്യക്കാണവൾ കയറിവന്നത്. അവൾ എന്റെ ഒരേയൊരു പെങ്ങൾ ശാന്തി. പേരിലെങ്കിലും ശാന്തി കിടക്കട്ടെ എന്ന് കരുതി അച്ഛനറിഞ്ഞിട്ട പേരാണവൾക്കെന്നു എനിക്ക് ഇടയ്ക്കിടെ തോന്നാറുണ്ട്. എന്റെ പെങ്ങളാണന്നെ ഉള്ളു കൈയിലിരിപ്പ് പറ്റെ മോശമാണ്.
ഇന്നെന്തും കൊണ്ടാണാവോ വന്നിട്ടുള്ളത്. കഴിഞ്ഞ തവണ അവൾ വന്നു പോയതിന്റെ പുകില് തീർന്നത് ഒരാഴ്ച മുമ്പാണ്. പെങ്ങളല്ലേ ഇനി വിശേഷം ചോദിച്ചില്ലേൽ അതിന്റെ പഴിയും എന്റെ പെണ്ണിന് കിട്ടും. ഞാനവളെ തങ്കം എന്ന് വിളിക്കുന്നത് കേൾക്കുമ്പോളേ ശാന്തിക്ക് കലി കയറും. ആ മോന്ത നോക്കി എങ്ങനെ എന്റെ തങ്കം എന്നൊക്കെ വിളിക്കാൻ തോന്നുന്നു എന്ന് പറഞ്ഞവളെന്നെ കളിയാക്കും. തങ്കമണി എന്ന പേര് ചുരുക്കി വിളിക്കുകയാണെന്നൊക്കെ അവൾക്കറിയാം. എന്നാലും എന്തെങ്കിലും പറഞ്ഞു അവൾക്കു പ്രശ്നമുണ്ടാക്കണം.
വിശേഷം ചോദിക്കാൻ നാവു തരിക്കുമ്പോൾ മനസ് ഇതൊക്കെ മുന്നിലിടും. എന്തായാലും ഇന്ന് എന്തോ കൂടിയ പ്രശ്നവുമായിട്ടാണ് വന്നതെന്ന് തോന്നുന്നു. മുഖമൊക്കെ ചുവന്നു ചുവന്നു ഒരു പരുവമായിട്ടുണ്ട്. കണ്ണീരുണങ്ങിയ പാട് കവിളിലുണ്ട്, കണ്ണാകെ ചുവന്നു കലങ്ങിയിരിക്കുന്നു. അങ്ങനെ കണ്ടപ്പോൾ എന്റെ നെഞ്ചാകെ പുകഞ്ഞു. എന്ത് പറഞ്ഞാലും എനിക്ക് ആകെയുള്ള കൂടപ്പിറപ്പ്. അച്ഛൻ മരിച്ച ശേഷം അവളുടെ കണ്ണ് നനയാതെ നോക്കാൻ അമ്മ ഏൽപ്പിച്ചത് എന്നെയല്ലേ…
അവളുടെ മുഖമുയർത്തി ഞാനവളുടെ കണ്ണുകളിലേക്ക് നോക്കി എന്താണുണ്ടായതെന്നു മിഴികൾ തിരക്കി. എന്റെ നെഞ്ചിൽ അഭയം തേടുമ്പോൾ അവൾ വിങ്ങി പൊട്ടുന്നുണ്ടായിരുന്നു. ഞാനും ഒന്നും മിണ്ടിയില്ല. പെയ്തു തീർന്നിട്ട് ചോദിക്കാം. ഇപ്പോൾ അവൾക്കു വേണ്ടത് എന്റെ നെഞ്ചിന്റെ ചൂടാണ്. എന്തായാലും ഞാനുണ്ടാവുമെന്ന ഉറപ്പാണ്. ഞാനവളെ ചേർത്തു പിടിച്ചു മുടിയിൽ തലോടി മൂർദ്ധാവിലുമ്മ വെച്ചു.
ഒന്നടങ്ങിയെന്നു തോന്നിയപ്പോൾ പതുക്കെ കട്ടിലിലിരുത്തി.
“ഞാനൊരു വലിയ തെറ്റായിരുന്നു ലെ ഏട്ടാ…”
ഇവളെന്തു തേങ്ങയാണ് പറയുന്നതെന്ന പോൽ ഞാനവളെ മിഴിച്ചു നോക്കി.
“അനക്ക് എന്താ പറ്റിയെ ”
“ഏട്ടൻ ഒന്നും അറിഞ്ഞില്ലേ ”
അവളുടെ മൂക്കു തിരുമ്മി തിരുമ്മി ചുവന്നു തുടുത്ത ആപ്പിൾ ചാമ്പക്ക പോലെയായിരുന്നു. അതിലേക്ക് നോക്കി അവൾ പറയട്ടെ എന്ന നിലക്ക് ഞാൻ കാത്തിരുന്നു.
“എന്റെ മോൻ സ്കൂളിലെ മാഷേ അടിച്ചു. ആ വീഡിയോ രാവിലെ മുതൽ വാട്സാപ്പിലും ഫേസ് ബുക്കിലുമൊക്കെ കറങ്ങി നടക്കുവാ.. അവനെ സ്കൂളിന്ന് പുറത്താക്കി.. ഏട്ടൻ പറഞ്ഞ പോലെ അവനും മറ്റേ മരുന്നൊക്കെ കഴിക്കുന്നുണ്ട് പോലും… എങ്ങലടിച്ചു കൊണ്ടാണ് അവൾ ബാക്കി പൂരിപ്പിച്ചത്.
അവളത് പറഞ്ഞപ്പോൾ അവൾ കഴിഞ്ഞ തവണ വന്നപ്പോൾ ഉണ്ടാക്കിയ പുകിലാണ് ഞാനോർത്തു പോയത്. എന്റെ മോൾ ഏതോ മോശം ഫിലിം കണ്ടെന്നും പറഞ്ഞു അവളെ അടിക്കുകയും ഫോൺ എറിഞ്ഞു പൊട്ടിക്കുകയും ചെയ്തു. അപ്പോളും അവളാലോചിച്ചില്ല ഈ വീട്ടിൽ ആ ഒരു സ്മാർട്ട് ഫോണെ ഉള്ളുവെന്നും അത് പോയാൽ കൂലിപണിക്കാരനായ എനിക്ക് ഈ അടുത്തൊന്നും മറ്റൊന്ന് വാങ്ങാൻ പറ്റില്ലെന്നുമുള്ള സത്യം. എന്നിട്ടിപ്പോ ഏട്ടൻ വീഡിയോ കണ്ടില്ലേ എന്ന് ചോദിക്കുവാ. എനിക്കവളോട് നീരസം തോന്നിയെങ്കിലും അതിനു സെക്കൻഡ്കളുടെ ദൈർഘ്യം മാത്രമേ ഉണ്ടായിരുന്നുള്ളു. അവൾ പെട്ട പ്രശ്നത്തിന്റെ ആഴം എന്റെ മനസ്സിൽ തെളിഞ്ഞു വന്നു. ഭർത്താവ് ഉപേക്ഷിച്ചു ഒറ്റക്ക് ഒരു കുട്ടിയുമായി കഴിയുന്നവൾക്ക് ഞാൻ അല്ലാതെ മറ്റാരാണ് ഉണ്ടാവുക.
“എന്നിട്ട് ഓനെവിടെ ”
“വീട്ടിലുണ്ട്, കാര്യമറിഞ്ഞപ്പോ ഞാനും എന്തൊക്കെയോ പറഞ്ഞു. വാതിലടച്ചു ഒറ്റ ഇരിപ്പാണ്. നിക്ക് പേടിയാവുന്നു. എല്ലാരേയും കുറ്റം പറഞ്ഞു നടന്ന നിക്ക് ന്റെ കുറ്റം കാണാൻ പറ്റിയില്ല. ന്റെ മോനെ പറ്റി ഏട്ടത്തി പറഞ്ഞപ്പോളും ഞാവിശ്വസിച്ചില്ല.. എന്റെ കുട്ടിന്റെ ഭാവി പോയി..
“യ്യ് ങ്ങനെ കരഞ്ഞിട്ട് കാര്യവുമില്ല. മ്മക്ക് ഓനെ ഏതേലും നല്ല ഡി അഡിക്ഷൻ സെന്ററിലാക്കാം. നോക്കാടി.. ഓനെ നമ്മക്ക് തിരിച്ചു കിട്ടും. ”
അവളോട് ആശ്വാസവാക്ക് പറഞ്ഞെങ്കിലും ഓനെ നന്നാക്കൽ ഒന്നൊന്നര പണിയാണെന്നു എനിക്ക് നന്നായറിയാം. അവനിവിടെ വന്നാൽ തങ്കത്തിന്റെ രണ്ട് കണ്ണും അവന്റെ മേല് തന്നെയാവും. എന്റെ മോളെ അവളുടെ കണ്ണിൽ നിന്നു മാറാതെ നോക്കും. അത്രയും തങ്കപ്പെട്ട സ്വഭാവമാണ് അവന്റേത്. ഇത് വരെ അവനെ പറ്റി എന്ത് സൂചിപ്പിച്ചാലും ശാന്തി വീട്ടിൽ അശാന്തി ഉണ്ടാക്കും. എന്നെയും ന്റെ കുട്ടിനേയും ഏട്ടത്തിക്ക് കണ്ടു കൂടാ എന്ന് പറഞ്ഞു വീട്ടിന്നു ഇറങ്ങി പോവും. എന്നാലും പോയി നോക്കാതെ പറ്റില്ലാലോ, രക്തബന്ധം തള്ളിക്കളയാനും വയ്യ.
അവളുടെ മുറ്റത്തെ ചെമ്പരത്തിക്കാട് അന്ന് നിറയെ പൂവിട്ട പോലെ, രക്തമിറ്റുന്ന ചുവപ്പ് പോൽ അതിന്റെ നാവു പുറത്തേക്കു തുറിച്ചു നിന്നിരുന്നു. വാതിൽ തുറന്നു അകത്തേക്ക് കയറീട്ടും അവന്റെ യാതൊരു ശബ്ദവും പുറത്തേക്ക് വന്നില്ല. അവന്റ വാതിൽ അപ്പോളും അടഞ്ഞു കിടക്കുന്നുണ്ടായിരുന്നു. ലോക്കൊന്നു തിരിച്ചപ്പോൾ തന്നെ തുറന്നു. അകത്തെ ഫാനിലെ കാഴ്ച്ച കണ്ടു എന്റെ ദേഹത്തേക്ക് വീണ ശാന്തിയെ താങ്ങാൻ വയ്യാതെ ഞാനവളെയും കൊണ്ട് തറയിലേക്ക് പതിച്ചു. ഇനിയൊരു തിരുത്തിനും സാധ്യതയില്ലാത്ത ലോകത്തേക്ക് അവൻ മടങ്ങിയിരിക്കുന്നു. ഗുരുനിന്ദ വീഡിയോ ആക്കിയവർ തിരുത്തുമ്പോഴേക്കും നേരം ഒരുപാട് വൈകിയിരുന്നു. ആര് ആരോടൊക്കെയാണ് തെറ്റ് ചെയ്യുന്നതെന്ന് മനസിലാക്കാൻ ഈ ജന്മം പോരെന്നു എനിക്ക് തോന്നി.
#എന്റെരചന
‘പടി കടന്നുപോകുന്നതു നോക്കി മുററത്തൊരു പൂ ചുവന്നു ചുവന്നു നിന്നു… ‘


9 Comments
കാലിക പ്രസക്തം. ഹൃദയസ്പർശി. സാബീ👌🏻👌🏻❤️
സീന ❤️
നല്ല എഴുത്ത് സാബി❤️❤️
സെറി… 🥰
താങ്ക്സ് ❤️
കാലിക പ്രസക്തിയുള്ള വിഷയം കൗമാരത്തിന്റെ അവിവേകം അശ്രദ്ധയോടെ കൈകാര്യം ചെയ്യുന്ന സമൂഹവും ബന്ധങ്ങളുടെ ഊഷ്മളതയും ഇഴച്ചേർന്ന എഴുത്ത്.
അഭിനന്ദനങ്ങൾ👏
ഉള്ളം നിറക്കുന്ന മറുവാക്ക് 🥰🥰
നന്നായി എഴുതി..
❤️🥰