ദേവിയുടെ മനസ്സിൽ ആഗ്രഹങ്ങൾ തമ്മിലുള്ള പിടിവലി ആയിരുന്നു. വിവാഹ ശേഷം അമ്മയുടേയും മാത്യൂവിന്റേയും ആ ഓഫർ സ്വീകരിക്കാതിരുന്നെങ്കിൽ, ആ നശിച്ച ഹോട്ടലിൽ പോകാതിരുന്നെങ്കിൽ, ഒരു പക്ഷേ കൈലാസൻ ഇന്ന് ജീവനോടെ ഉണ്ടായിരുന്നേനെ. കൈലാസൻ ദേവിയുടെ കൂടെ എപ്പോഴും ഉണ്ടായിരുന്നേനെ.
കൈലാസൻ ജീവനോടെ ഉണ്ടായിരുന്നുവെങ്കിൽ ഒരിക്കലും നിധിൻ എന്ന വ്യക്തിയെ പരിചയപ്പെടില്ലായിരുന്നു. കൈലാസൻ ജീവന്റെ ജീവനായിരുന്നു. നിധിനോ? ഇവരിൽ നിന്നും ഒരാളെ തെരെഞ്ഞെടുക്കാൻ പറഞ്ഞാൽ ഉറപ്പായും കൈലാസനെ തെരഞ്ഞെടുക്കും. പക്ഷേ നിധിനെ ഉപേക്ഷിക്കാനുമാവില്ല. അവനേയും ഇഷ്ടമാണ്.
ആരെയാണ് ദേവിക്ക് കൂടുതൽ ഇഷ്ടം. അവരിൽ ആരാണ് കൂടുതൽ നല്ലത്? ആർക്കാണ് ദേവിയോട് കൂടുതൽ സ്നേഹം. രണ്ട് പേരെയും അവൾ ആത്മാർത്ഥമായി സ്നേഹിക്കുന്നു.
” മോള് ഉറക്കത്തിൽ കരയുകയായിരുന്നോ?’
കൈലാസിന്റെ ഫോട്ടോ ദേവിയുടെ കയ്യിൽ നിന്നും വാങ്ങി മേശപ്പുറത്ത് തിരികെ വച്ച് കൊണ്ട് ടീച്ചറമ്മ അവളുടെ തലയിൽ തലോടി.
“ഇതാ ചൂടോടെ ചായ കുടിക്കൂ. നിന്നോട് എനിക്ക് കുറച്ച് സംസാരിക്കാനുണ്ട്. “
“എന്താ ടീച്ചറമ്മേ?. “
“മോള് കുളിച്ച് വരൂ. ഞാൻ അപ്പോഴേക്കും പ്രാതൽ തയാറാക്കാം. “
ദേവി എഴുന്നേറ്റു. അപ്പോഴാണ് തലേ ദിവസത്തെ കാര്യങ്ങൾ അവൾക്ക് ഓർമ്മ വന്നത്. മേശപ്പുറത്തും കട്ടിലിലും അവൾ തെരഞ്ഞു. ആ പെൻഡ്രൈവ് കാണാനില്ല. കട്ടിലിനടിയിലും റൂമിലെ ഓരോ മൂലയിലും തെരഞ്ഞു, കണ്ടില്ല. ടീച്ചറമ്മയോട് ചോദിക്കണോ. ആരെയും ഒന്നും അറിയിക്കാതിരിക്കാനാണ് അവളുടെ ശ്രമം.
പ്രാതലിന് ടീച്ചറമ്മ, ചൂടുള്ള പൂരിയും കിഴങ്ങ് കറിയും വിളമ്പി. നല്ല രുചിയോടെ ആസ്വദിച്ചു കഴിക്കുമ്പോഴാണ് അവൾ നിധിനെ പറ്റിയോർത്തത്. അവൾ മൊബൈലിനായി ചുറ്റും പരതിയപ്പോഴാണ് ടീച്ചറമ്മ തന്നെ വീക്ഷിച്ച് കൊണ്ടിരിക്കുന്നത് ദേവി ശ്രദ്ധിച്ചത്.
“ദേവിയോട് ഗൗരവകരമായ ഒരു കാര്യം എനിക്ക് പറയാനുണ്ട്. ഇപ്പോൾ എന്നെ കുഴപ്പിക്കുന്നത് നിന്റെ ഭാവിയും എൻ്റെ ആഗ്രഹങ്ങളുമാണ്. നീ ഉടനെ തന്നെയൊരു പങ്കാളിയെ കണ്ടെത്തണം. മരിച്ചവർ പോയി, നിന്റെ ജീവിതം ഇനിയും ബാക്കിയാണ്. “
“പക്ഷേ കൈലാസന്റെ ഓർമ്മകൾ, അതെന്നെ വല്ലാതെ അലട്ടുന്നു. അതേ സമയം മറ്റൊരു ജീവിതത്തിന് എനിക്ക് ആഗ്രഹമുണ്ട്. ചെറുപ്പക്കാരായ ദമ്പതികളെ കാണുമ്പോൾ എന്നിൽ അസൂയ ജനിക്കുന്നു. മാനസികമായും ശാരീരികമായും എല്ലാം പങ്ക് വയ്ക്കാൻ പറ്റിയൊരാളെ എനിക്കാവശ്യമുണ്ട് ടീച്ചമമ്മേ. എനിക്ക് ടീച്ചറമ്മയും അമ്മയും അടങ്ങിയ ഈ സമൂഹത്തെ പേടിയുമാണ്. “
“എന്തിന് പേടിക്കണം. നിൻ്റെ തുറന്ന് പറച്ചിൽ എനിക്ക് ഇഷ്ടമായി. ഓരോ മനുഷ്യരും വ്യത്യസ്തരാണ് ദേവി. എൻ്റെ ചിന്തകളല്ല, നിന്റെ ചിന്തകൾ. എൻ്റെ ആഗ്രഹമല്ല, നിന്റെ ആഗ്രഹം. മനുഷ്യൻ അടിസ്ഥാന പരമായി പോളിഗാമിസ്റ്റുകളാണ്. ഒരേ സമയം ഒന്നിൽ കൂടുതൽ ഇണകളെ തേടുന്ന, ആകർഷിക്കുന്നവരാണ് നമ്മളിൽ പലരും. എല്ലാവരും അങ്ങനെയാകില്ല, പണ്ട്
ഞാനും അങ്ങനെയൊക്കെ ആഗ്രഹിച്ചെങ്കിലും എനിക്ക് അത് സാധിച്ചതേയില്ല. അന്ന് എന്നെ കുറ്റപ്പെടുത്താനാണ് എല്ലാവരും ശ്രമിച്ചത്. “
“ഞാൻ മറ്റൊരാളെ കണ്ടെത്തുന്നതിൽ തെറ്റില്ലെന്നാണോ ടീച്ചറമ്മ പറയുന്നത്. എനിക്ക് ഒരാളോട് സോഫ്റ്റ് കോർണർ തോന്നിയിരുന്നു. പക്ഷേ എൻ്റെ ഹൃദയം കുറ്റബോധം കൊണ്ട് നുറുങ്ങുന്ന പോലെ തോന്നി. “
“അതിലെ തെറ്റും ശരിയും വൃക്തിപരമാണ്. എനിക്കതിൽ തെറ്റ് തോന്നുന്നില്ല. ഉടനെ വേണ്ട, നിനക്ക് ശരിയെന്ന് തോന്നുന്നത് ചെയ്ത് കൊള്ളുക. “
നിധിനെക്കുറിച്ചും അവനെ കണ്ട് മുട്ടിയ സാഹചര്യത്തെക്കുറിച്ചും അവൾ യമുന ടീച്ചറെ പറഞ്ഞ് മനസ്സിലാക്കി.
“സൂക്ഷിക്കണം. എല്ലാവരേയും കണ്ണടച്ച് വിശ്വസിക്കരുത്, നിന്റെ വീട്ടുകാരെ പോലും, കൈലാസന് സംഭവിച്ചത് പോലെ ആ കുട്ടിക്ക് സംഭവിയ്ക്കരുത്. വളരെ സൂക്ഷിക്കണം. “
യമുന ടീച്ചർ കരയാൻ തുടങ്ങി.
“നിങ്ങളുടെ കല്യാണത്തിന് മുഹൂർത്തം നോക്കാൻ പോയപ്പോൾ ഒരു മുതിർന്ന ജ്യോത്സ്യൻ എന്നോട് പറഞ്ഞിരുന്നു, മകന് ആയുസ്സും പെൺകുട്ടിയ്ക്ക് താലിഭാഗ്യവുമില്ലായെന്ന്… അന്നും ഇന്നും ഞാൻ ഇത്തരം കാര്യങ്ങളിൽ വിശ്വസിക്കുന്നില്ല. വിശ്വസിക്കാൻ എൻ്റെ എൻ്റെ മുന്നിലിപ്പോൾ ധാരാളം കാരണമുണ്ട് താനും. “
“ടീച്ചറമ്മ ഇതൊന്നും എന്നോട് നേരത്തെ പറഞ്ഞിരുന്നില്ലല്ലോ. “
“ദേവി ഇതൊക്കെ വെറുതെയാകും. ആർക്കു ആര് ഇണയാകണമെന്നും, ആരുടെ കൂടെ ജീവിക്കണമെന്നും നേരത്തെ രേഖപെടുത്തിയിട്ടുണ്ടാകും.
ജീവിതത്തിൽ ചിലതൊന്നും യാദൃച്ഛികമായി നടക്കുന്നതല്ല മുൻകൂട്ടി ആസൂത്രണം ചെയ്തതാണ്, അങ്ങനെയാണെൻ്റെ വിശ്വാസം. നിൻ്റെ മുന്നിൽ ഞാൻ വക്കാലത്തുമായി വന്നതോർമ്മയില്ലേ. നിന്നെ ആദ്യം കണ്ടപ്പോൾ തന്നെ നീ എൻ്റെ മോളാണെന്ന് തോന്നിയ ആ നിമിഷം. “
ദേവിയുടെ കണ്ണ് നിറഞ്ഞത് കണ്ട് ടീച്ചറമ്മ വാൽസല്യത്തോടെ അവളെ നോക്കി.
” എന്റെ സന്യാസ ജീവിതം പോലും വളരെ നേരത്തെ തീരുമാനിക്കപ്പെട്ടതാണ് മോളേ. അതിനൊരു കാരണമായത് എന്റെ മകന്റെ മരണവും. നമ്മുടെ കർമ്മം നമ്മൾ ചെയ്യുക, ഫലം കിട്ടി യഥാസമയം കൊള്ളും. “
“മ് “
“വെറുതെ പഴയതൊന്നും ആലോചിച്ചു നീ സമയം കളയരുത്. ഈ പതിനഞ്ചാം തീയതി ഹരിദ്വാറിൽ നിന്നും ഒരു ആദ്ധ്യാത്മിക ഗുരു വരുന്നുണ്ട്. അദ്ദേഹത്തിന്റെ കാർമ്മികത്വത്തിൽ ഞാൻ സന്യാസ ദീക്ഷ സ്വീകരിക്കാൻ ആഗ്രഹിക്കുന്നു. അതിനുള്ള ഭാഗ്യം എനിക്ക് ലഭിക്കട്ടെ. “
“ടീച്ചറമ്മ പോയാൽ, പിന്നെ എന്റെ ജീവിതത്തിൽ… എനിക്ക് താങ്ങും തണലുമായി എന്നും കൂടെ നിന്നത് രണ്ടു സ്ത്രീകളാണ്. ടീച്ചറമ്മയും അനുപമയും. ഒരാൾ പോയാൽ ഒരു ചിറകൊടിഞ്ഞ പക്ഷിയെ പോലെയാകും എന്റെ അവസ്ഥ. “
“ഒന്നുമില്ല കുട്ടീ, ഒറ്റയ്ക്കാകുമ്പോൾ ഒരു
സ്ത്രീയുടെ കരുതെന്തെന്ന് നീ അറിയും. ജീവിതത്തിൽ സംഭവിച്ചതെല്ലാം വിധിയെന്ന് കരുതി അടങ്ങിയിരിക്കാൻ പോകുന്നില്ല നീയും ഞാനും. പോരാടുക തന്നെ ചെയ്യണം. അതെത്ര വേണ്ടപെട്ടവരായാലും പകരം വീട്ടണം. ഒന്നോർക്കണം നമ്മുടെ കൂടെ കൂടുന്ന നിരപരാധികളെ നമ്മൾ രക്ഷിക്കണം, അത് നമ്മുടെ കടമയാണ്. ഞാൻ രണ്ടു ദിവസത്തിനുള്ളിൽ ഇവിടം വിടും, സന്യാസത്തിനു മുൻപ് എനിക്ക് ചില മുന്നൊരുക്കങ്ങൾ നടത്തേണ്ടതുണ്ട്. ഈ ദിവസങ്ങളിൽ നീയും ജീവിതത്തിലെ പ്രധാന തീരുമാനങ്ങൾ എടുക്കണം. നീ ഇപ്പോൾ ഓഫീസിൽ പോകാൻ നോക്ക്. “
ഓഫീസിൽ പോകാൻ ഒരുങ്ങിയിറങ്ങി വന്ന ദേവിയുടെ മുഖം ഒട്ടും പ്രസന്നമായിരുന്നില്ല. പെൻഡ്രൈവിനെ ഓർത്തു അവൾക്കു ടെൻഷൻ തോന്നി. ഈ വീട്ടിൽ നിന്നും അതെവിടെ പോകാനാണ്, അത് ശത്രുക്കളുടെ കയ്യിൽ പെട്ടാലുള്ള അവസ്ഥ. മറ്റൊന്ന് നിധിനെ ഓർത്താണ്. അവൻ അവിടെ ജീവനോടെ തന്നെയുണ്ടാകുമോ?ചുറ്റും ശത്രുക്കളാണ്. അവർ കരുത്തരും, സമ്പന്നരുമാണ്.
ദേവി കാറിൽ കയറി ടീച്ചറമ്മയെ നോക്കി കൈ വീശി കാണിച്ചു. ടീച്ചറമ്മ പെട്ടെന്ന് മുറ്റത്തിറങ്ങി കാറിനടുത്തേയ്ക്കു നടന്നു വന്നു.
“ആ പെൻഡ്രൈവ് എന്റെ കയ്യിൽ സുരക്ഷിതമായി ഉണ്ട്. നിന്നോട് പറയേണ്ട എന്ന് കരുതിയാണ്. നീ അത് തെരയുന്നത് കണ്ടപ്പോൾ, അത് കാണാതെ വിഷമിക്കുന്നത് കണ്ടപ്പോൾ. ഞാൻ ആരെയും വെറുതെ വിടാൻ പോകുന്നില്ല മോളെ, അതിന് എനിക്ക് സന്യാസം ഒരു തടസ്സമാകില്ല. പക്ഷേ നീ അങ്ങനെയല്ല, ഒരു ജീവിതം നിനക്കായി ബാക്കി കിടക്കുകയാണ്. അത്രയ്ക്ക് ഇഷ്ടപ്പെട്ടെങ്കിൽ ആ ചെറുപ്പക്കാരനെ നീ ജീവിതത്തിൽ കൂടെ കൂട്ടിക്കോ. ഇനി ഇതിനെക്കുറിച്ചു നമ്മൾ തമ്മിലൊരു സംസാരം ഉണ്ടാകില്ല. അവർക്കു ബാക്കി പണം എത്രയാന്ന് വച്ചാൽ കൊടുത്ത് ബാക്കി രേഖകൾ കൂടി വാങ്ങി എന്നെ ഏൽപ്പിക്കണം. “
ടീച്ചറമ്മയുടെ വാത്സല്യം നിറഞ്ഞ മുഖം പെട്ടെന്ന് ഗൗരവപൂർണ്ണമായതു കണ്ടു ദേവിക്ക് പേടി തോന്നി. എന്തോ തീരുമാനിച്ചു ഉറച്ചത് പോലെ. വന്നപോലെ നല്ല വേഗതയിൽ ടീച്ചറമ്മ തിരികെ വീട്ടിനകത്തേക്ക് കയറി പോയി.
മുൻവശത്തെ വാതിലടച്ചപ്പോൾ ദേവി കാർ സ്റ്റാർട്ടാക്കി. വഴിയിൽ കാർ നിർത്തി അവൾ മൊബൈൽ കയ്യിലെടുത്തു.
പതിമൂന്നു മണിക്കൂറിനു ശേഷം അവൾ ക്യാമറ ആപ്പ് ഓണാക്കി. രണ്ടു ദൃശ്യങ്ങളിലും നിധിനെ കാണാനില്ല. അവനെവിടെ പോയി.
ദേവിക്ക് പേടി തോന്നി. ഈ പകൽ സമയത്തു അവിടെ പോയി നോക്കാനും പറ്റില്ല. തന്റെ ചുറ്റും ചാരന്മാർ കാണും, ഒരു പക്ഷെ ആ വീടിനു ചുറ്റും ആരെങ്കിലും നിരീക്ഷണത്തിനു നിൽക്കുന്നുണ്ടെങ്കിലോ. ?
ഓഫീസിൽ പോകാതെ നേരെ അനുപമയുടെ വീട്ടിൽ പോയി.
“എന്താടി രാവിലെ ഇങ്ങോട്ട്. മുഖം വല്ലാതെയിരിക്കുന്നല്ലോ. എന്താ കാര്യമെന്ന് വച്ചാൽ പറ. “
ദേവി വിഷമത്തോടെ കാര്യം പറഞ്ഞു. ഇതുവരെ ആരോടും പറയാതിരുന്ന നിധിന്റെ ഒളിത്താവളം അനുവിനോട് പറയേണ്ടി വന്നു.
“നീ പതിവ് പോലെ ഓഫീസിൽ പൊയ്ക്കോ. ഞാൻ എന്തെങ്കിലും വഴി ഉണ്ടോയെന്ന് നോക്കട്ടെ. “
“എടീ പോലീസിൽ അറിയിച്ചാലോ, എനിക്ക് എന്തോ പേടി തോന്നുന്നു. “
“മണ്ടത്തരം പറയല്ലേ, കൈലാസന്റെ കേസിൽ നിനക്കറിയാല്ലോ പോലീസ് ഇടപെട്ടതിന്റെ ഗുണം. നീ പൊയ്ക്കോ, ഞാനില്ലേ കൂടെ. “
ദേവി ഓഫീസിൽ പോയി.
പഴയ പോലെയല്ല, പോലീസുകാരിൽ ചിലരൊക്കെ ഗുണ്ടാരാജ് ഇഷ്ടപ്പെടുന്നവരാണ്. അവരെപ്പോഴും സമ്പന്നരുടെ കൂടേ നിൽക്കൂ.
രാവിലെ ഓഫീസിൽ രാഹുൽ ഇല്ലായിരുന്നു. അവൾ അതിരയോട് പുതിയ കേസുകളുടെ ഫയൽ തൻ്റെ ക്യാബിനിലേക്ക് കൊണ്ടു വരാൻ പറഞ്ഞു.
“ഞാനിതൊന്ന് പഠിക്കട്ടെ, തല്ക്കാലം ആരെയും ഇങ്ങോട്ടു കടത്തി വിടേണ്ട. “
അശോകദാസിന്റെ മകൾ ആര്യയുടെ കേസിന്റെ കാര്യത്തിൽ അവൾ അച്ഛന്റെ സുഹൃത്തായ, പ്രസിദ്ധ വക്കീൽ ജോൺ ജോർജ്ജുമായി സംസാരിച്ചു.
അദ്ദേഹത്തിന്റെ അഭിപ്രായപ്രകാരം ഈ കേസ് ദേവി ജയിക്കാനുള്ള എല്ലാ സാധ്യതയും കാണുന്നുണ്ട്. അവളെ സ്വന്തം മകളെ പോലെ കരുതിയിരുന്ന അദ്ദേഹം അവൾക്ക്, അവൾ ശ്രദ്ധിക്കാതിരുന്ന ചില ലോ പോയിന്റ്സ് പറഞ്ഞു കൊടുക്കുകയും ചെയ്തു. അവളതെല്ലാം ഫയലിൽ കുറിച്ച് വയ്ക്കുകയും ചെയ്തു.
സാധാരണ ചെറിയ കേസുകൾ ജൂനിയർ വക്കീലന്മാർക്കാണ് അവൾ നൽകുന്നത്. ഇത്തവണ ആര്യയുടെ കേസ് അവൾ സ്വയം വാദിയ്ക്കാൻ തീരുമാനിച്ചു.
പെട്ടെന്ന് അവളുടെ മുന്നിലേയ്ക്ക് പർദ്ദയിട്ട് മുഖം മറച്ച രണ്ടു യുവതികൾ കയറി വന്നു. ആരെയും കടത്തി വിടരുതെന്ന് അതിരയോട് പറഞ്ഞിരുന്നതല്ലേ. ദേവി പൊട്ടിത്തെറിച്ചു.
“നിങ്ങൾ പുറത്തുള്ള റൂമിലിരിക്കൂ, അവിടെ വക്കീലുണ്ട്. ആതിരേ ഇവരെ ആരാ അകത്തേയ്ക്കു കടത്തി വിട്ടത്. ഇങ്ങോട്ടു ആരെയും വിടേണ്ടെന്ന് ഞാൻ പറഞ്ഞതല്ലേ. “
ദേവി അതിരയോട് ദേഷ്യപ്പെട്ടു.
“മാഡം ഞാൻ അവരോടു പറഞ്ഞതാ. അവർ ഞാൻ പറഞ്ഞത് കേൾക്കാതെ ഉന്തി തള്ളി കയറി വന്നതാണ്. “
ആതിര പറഞ്ഞു.
“പ്ളീസ് പുറത്തു പോകണം. ഞാനിത്തിരി തിരക്കിലാണ്. പറഞ്ഞത് കേട്ടില്ലെങ്കിൽ പോലീസിനെ വിളിക്കാൻ ഞാൻ നിർബന്ധിതയാകും. “
വന്നവർ മുന്നിലെ കസേരയിൽ നിന്നും എഴുന്നേൽക്കാനോ പുറത്തേക്ക് പോകാനോ തയാറായില്ല.
“ഞങ്ങൾക്ക് ദേവി മാഡത്തോടാണ് സംസാരിക്കാനുള്ളത്. വളരെ പ്രാധാന്യമുള്ള കാര്യമാണ്. ഒരു കേസിന്റെ കാര്യമാണ്. ഒറ്റയ്ക്ക് സംസാരിക്കണം. “
ദേവി തലയിൽ കൈ വച്ച് ഇരുന്നു പോയി. ആതിരയോട് പുറത്തേയ്ക്കു പോകാനായി കൈ വീശി.
“മാഡം ഇവർ ആരാ എന്താണെന്നൊക്കെ അറിയാതെ, ഒറ്റയ്ക്ക് കാബിനിൽ. “
“ആതിര പൊയ്ക്കോളൂ. ഞാൻ ഒന്ന് സംസാരിക്കട്ടെ. “
ദേവി തൻ്റെ ബാഗ് തുറന്നു അച്ഛന്റെ പഴയ റിവോൾവർ അവിടെ സുരക്ഷിതമാണെന്ന് ഉറപ്പു വരുത്തി. അതിൽ ഒരു സ്ത്രീ ഒരു ചെറിയ പേപ്പർ കുറിപ്പ് ദേവിയുടെ കയ്യിലേക്ക് കൊടുത്തു. അത് തുറന്നു വായിച്ച്, ദേവി ഒരു നിമിഷം സ്തബ്ധയായി പോയി.
(തുടരും… )
✍️✍️നിഷ പിള്ള


1 Comment
Pingback: ന്യൂസ് പേപ്പർ ബോയ് -13 - By Nisha Pillai - കൂട്ടക്ഷരങ്ങൾ