ഏതെങ്കിലും ഒരു തെരുവിൽ ഏതെങ്കിലും ഒരു സമയത്ത് കുറച്ചാളുകൾ നിരനിരയായ് നടന്നു നീങ്ങുന്നതിൽ എന്ത് കൗതുകമാണുള്ളത്! ഒരു വഴി ഒരേ പോലുള്ള കാഴ്ച ! പക്ഷേ മൃദുഹാസിനിയ്ക്ക് അങ്ങനെയല്ല. അവളുടെ കാഴ്ചകളിൽ പല നിറങ്ങളും ഇണച്ചേർന്ന് മറ്റൊരു ചിത്രം പിറക്കുന്നു. അവളുടെ തലച്ചോറിലെ ചില അറകളിൽ മാത്രം ജനിക്കുന്ന ചിത്രങ്ങൾ!
ഒറ്റയ്ക്കുള്ള ചിലർ, കൂട്ടുകാരുമായി ചിലർ, പ്രണയിനിയുടെ കരം ഗ്രഹിച്ച കാമുകന്മാർ, മുറുകെ കൈ പിടിച്ച അമ്മയുടെ പിറകെ വേഗമെത്താതെ ഓടി തളരുന്നു കുഞ്ഞു പാദങ്ങൾ, പെട്ടികളോ ഭാരിച്ച ചാക്കുകളോ താങ്ങി നടക്കുന്ന ചുമടുകാർ, കൂലിയ്ക്ക് തർക്കിക്കുന്നവർ, മറ്റാരുടെയും പ്രശ്നങ്ങൾ ബാധിക്കാത്തവർ, വെള്ള വസ്ത്രധാരികൾ, ചുളുവില്ലാത്തതും ചുളിങ്ങിയതുമായ വസ്ത്രമണിഞ്ഞവർ, വേഗത്തിലോ വേച്ചോ നടക്കുന്നവർ, ചിരിക്കുന്നവർ, ദുഃഖം കനി ഭവിച്ച മുഖമുള്ളവർ എന്നിങ്ങനെ ഒരു പതിനായിരം കൂട്ടങ്ങളായി തെരുവു വഴിയിലെ മനുഷ്യരെ തരം തിരിക്കാമെന്ന് മൃദുഹാസിനി പറയും.
ഇവരുടെ ഇടയിലൂടെ നടക്കുന്ന ഒരുനുഭവവും ഇവിടെയീ അവർക്കകലെയായി ഉയരത്തിലിരുന്നു സൂക്ഷമവിശകലനം ചെയ്യുന്ന അനുഭവവും രണ്ടാണ് ! ഒന്ന് മണവും ഗന്ധവും ശബ്ദവും പൊടിയും പിന്നെ അവരുടെ വേഗവും തെളിഞ്ഞും മറിഞ്ഞും നീങ്ങുന്ന മുഖങ്ങൾ രണ്ടാമത്തെ അനുഭവത്തിൽ അവൾക്ക് വേഗം വേണ്ട ! തൻ്റെ നോട്ടവേഗം അവരുടെതേക്കാൾ പതിന്മടങ്ങാണ് ! ചിലപ്പോഴൊക്കെ അവൾ ചിന്തിക്കും ഇങ്ങനെയായിരിക്കുമോ ഈശ്വരൻ ലോകത്തെ നോക്കുന്നത്? തൻ്റെ കാൻവാസ് എടുത്ത് കുറേ വരകൾ വരയ്ക്കും. അതൊക്കെ താനീ ചില്ലുജാലകത്തിലിരുന്ന് നിരീക്ഷിക്കുന്നു. ഈ നിരീക്ഷണം തുടങ്ങിയിട്ട് ഏറേയായില്ല. മരുന്നിൻ്റെ ആലസ്യം മാറുന്നതെപ്പോഴെങ്കിലും അവൾ ആ ചില്ലു ജാലകത്തിലൂടെ നോക്കും. ഒരോ ദിവസവും ഒരോ ജനാല ചിത്രങ്ങൾ അവളുടെ മനസ്സിൽ വരയ്ക്കും. ആരുമില്ലാത്ത പുലർച്ചകൾ മൃദുഹാസിനിയ്ക്ക് ഇഷ്ടമല്ല ! ആരേയോ ഏറെ നേരം കാത്ത് നിന്ന് പതിയെ റോഡ് മുറിച്ച് കടക്കുമ്പോൾ തന്നെ സൂക്ഷിച്ചു നോക്കുന്ന ആ ചാര പൂച്ചയുടെ നോട്ടം, അത് അവളെ അസ്വസ്ഥയാക്കും! തന്നെ കുറിച്ചുള്ള എന്തോ നിഗൂഢമായ രഹസ്യം ചാ രപൂച്ചയ്ക്ക് അറിയാം എന്നവണ്ണത്തിലുള്ള ഒരു നോട്ടം ! അല്ലെങ്കിൽ തന്നെ ഒരു ചേതവും ഉപകാരവുമില്ലാത്ത പ്രവൃത്തിയാണ് താൻ ചെയ്യുന്നത് ! അതിൽ ചാര പൂച്ചയ്ക്ക് എന്ത് അതൃപ്തിയാണ് ഉണ്ടാകാനുള്ളത്?
പിന്നെയവൾക്ക് ഇഷ്ടമില്ലാത്തത് രാത്രികളെയാണ് ! ചലനമറ്റ തൻ്റെ ജീവിത ചക്രത്തിൻ്റെ മുഷിപ്പിനെ വീണ്ടും ഇരുട്ടിലേയ്ക്ക് വലിച്ചെറിയുകയല്ലേ, ഈ രാത്രികൾ ചെയ്യുന്നത്? പകൽ, സുഗന്ധ വ്യജ്ഞന വ്യാപാരിയുടെ കിളുന്ത് പയ്യൻ്റെ പ്രേമപാരവശ്യ പൂർവ്വ നോട്ടമേറ് ഏറ്റ ചീര വിൽപക്കാരിയായി പാവാടക്കാരിയുടെ നിമിഷ നേര ത്തേയ്ക്കുള്ള ലജ്ഞാ കടാക്ഷം കാണുക എന്നത് ഒരു വല്ലാത്ത വിനോദമാണ്. ഈ തിരക്കേറിയ വീഥിയിൽ അവർ രണ്ടു പേരും മാത്രം ഉണ്ടാക്കുന്ന പ്രേമകർഫ്യൂ, ആരും അറിയുന്നുമില്ല പിന്നെ അതിൽ ആർക്കും കയറാനാകുകയുമില്ല. പക്ഷ മൃദുഹാസിനിയുടെ ദൂരനോട്ടങ്ങൾ പ്രേമകർഫ്യൂന് അദൃശ്യമാണ്. തൻ്റെ മാന്ത്രിക നോട്ട വിചാരങ്ങളുടെയും ചില്ലു ജാലക ചിത്രങ്ങളുടെയും തടയാനാവാത്ത അദൃശ്യ ശക്തിയെ കുറിച്ച് അവൾക്ക് നല്ല മതിപ്പാണ്. ആർക്കും നിയന്ത്രിക്കാനാവാത്ത ആദൃശ്യ വരം ! തനിക്ക് ഇത്ര തമാശയാണെങ്കിൽ ദൈവത്തിന് ഇത് ഒരു മുഴുനീള കോമഡി ചലത്ചത്രമായിരിക്കും. അവൾ ഓർത്തു.
കഴിഞ്ഞ രണ്ട് മാസം മൃദുഹാസിനി കണ്ട കാഴ്ച്ചകൾ വിവരിക്കാൻ ബ്രഹ്മാണ്ഡപുസ്തകങ്ങൾ വേണ്ടി വരും. എല്ലാം ഒരു അപകടത്തിലാണ് തുടങ്ങിയത്. വലിയൊരു ശബ്ദം ! ആളുകളുടെ നിലവിളി, ബഹളം അങ്ങനയാണ് ഈ ജാലക നിരീക്ഷണത്തിന് തുടക്കം കുറിച്ചത് ! പിന്നെയൊരു അടിപിടി, ചില മോഷണങ്ങൾ മനുഷ്യരുടേയും വാനരന്മാരുടെയും, ആരേയും കരയിപ്പിക്കാതെയും വേദനിപ്പിക്കാതെയും നടന്ന ഒരു ഭിക്ഷക്കാരൻ്റെ ഏകാന്ത മരണം, ബേക്കറിക്കാരൻ്റെ ആദ്യ ഭാരയുടെ കലാപം, ചവറുക്കുനയ്ക്കരുകിൽ അനക്കമറ്റ് കിടക്കുന്ന തൻറെ കുഞ്ഞുങ്ങളെ തട്ടി നേ ാക്കുന്ന ഒരു അമ്മ പട്ടിയുടെ ദയനീയ മുഖം, പരീക്ഷ ജയിച്ച മകന് വേണ്ടിയുടെ ഷൗരക്കാരൻ്റെ ലഡു വിതരണം, പുതിയ ജ്യൂസ് കടയുടെ ഉദ്ഘാടനം ഇതിനെല്ലാം ഇടയിലുടെ സുഗന്ധ വ്യജ്ഞന കിളുന്ത് പയ്യൻ്റെയും ചീര പെണ്ണിൻ്റെയും പ്രേമകർഫ്യുയും !
കുഞ്ഞുങ്ങൾ ചത്ത അമ്മ പട്ടി കുറച്ചു ദിവസങ്ങൾ അവളുടെ ജനാലചിത്രങ്ങളിൽ തുടർച്ചയായപ്പോൾ, മൃദുഹാസിനി ഉറങ്ങാൻ തീരുമാനിച്ചു! നശിച്ച മനുഷ്യർ ! കൊലപാതികകൾ !
മഴയും കാറ്റും ഇളം വെയിലും വന്നു! പച്ച ഇല ചാർത്തുകൾ മഞ്ഞ നിറഞ്ഞ് ശുഷ്കമായി ചില്ലകളിലെ കിളിക്കൂടുകളെ നഗ്നമാക്കി ! ഒറ്റയ്ക്കാവുന്ന ആ മഹാമരത്തിൻ്റെ ദുഃഖം മൃദുഹാസിനിയിലേയ്ക്ക് പടർന്നു. വീണ്ടും കൂട് തേടി വരുന്ന കിളികളെ കാത്ത് അവൾ നിന്നു.
തൻ്റെ കാഴ്ച്ചകളിൽ ചിലതൊക്കെ ്്ഹർഷവർധനുമായി അവൾ പങ്കുവെക്കും.
ഹർഷ, കേട്ടോ ! ഇന്ന് ആ ചായക്കടക്കാരൻ സുഗന്ധ വ്യജ്ഞന കിളുന്തു പയ്യനുമായി തട്ടി വീണ് അയാളുടെ ചില്ലു ഗ്ലാസ്സുകൾ പൊട്ടി ചായയത്രയും താഴെ വീണു ! ചായക്കടക്കാരൻ്റെ ശകാരവും വ്യാപാരിയുടെ കൈയ്യിൽ നിന്ന് തലയ്ക്ക് കിഴുക്കും മേടിച്ചിട്ടും ചെക്കൻ്റെ കണ്ണ് ചീരപെണ്ണിനെ തേടി പോയി !ബസ് വന്നത് കണ്ടിട്ട് ഓടിയതാണ് ! ബസ് ഇറങ്ങും മുതൽ ഇവിടം വരെയല്ലേ അവർക്ക് ഒന്നിച്ച് നടക്കാനാവൂ. അതിന് ശേഷം തെരുവിന് ഇരുവശവും ! ആ വിയോഗം വൈകുന്നേരം വരെ ! എന്തായാലും ചായ ഗ്ലാസ്സിൻ്റെ കാശ് മേടിച്ച് ചായക്കടക്കാരൻ പോയെങ്കിലും അവൻ്റെ വെരുകിൻ്റെ പോലെയുള്ള നടത്തം ആ രാവിലത്തെ പ്രണയ യാന നഷ്ടം നികത്തിയില്ല കേട്ടോ ! “മൃദുഹാസിനി പതിയെ ചിരിച്ചു. ചിരിച്ച് ചിരിച്ച് പതിയെ മയങ്ങും.
ഇടയ്ക്ക് അവൾ ഹർഷനോട് പറയും
‘നമ്മുടെ കഥയ്ക്ക് ഇത്ര ഉപ്പും എരിവും പുളിയും ഇല്ലല്ലോ’ എന്ന്.
പിന്നെ പതിയെ പതിയെ അവളുടെ ചില്ലു ജാലക ചിത്രങ്ങളിൽ നിന്ന് പലതും മറഞ്ഞു. ആദ്യം ചായക്കടക്കാരൻ, ക്ഷൗരക്കാരൻ, ബസ് കാത്ത് നിൽക്കുന്നവർ, മഹാവൃക്ഷവും കിളിക്കൂടുകളും, അമ്മ പട്ടിയും, സുഗന്ധ വ്യഞ്ജന കിളുന്ത് പയ്യനും ചീര പെണ്ണും.. എല്ലാം മറഞ്ഞു. ചുവപ്പു കലർന്ന ആകാശവും നിരനിരയായ മനുഷ്യരും ഇരുട്ടിലേയ്ക്ക് അലിഞ്ഞ് മാഞ്ഞു പോയി.
“മാഡം റെഡിയായോ ” ഡോക്ടർ ചോദിച്ചു. മൃദുഹാസിനി പതിയെ തലയാട്ടി. നഴ്സിൻ്റെ സഹായത്തോടെ അവൾ പതിയെ എഴുന്നേറ്റു. കൈയ്യിലെ ബാൻഡേജ് വിങ്ങുന്ന വേദന നൽകുന്നു. വാതിൽ കടക്കും മുൻപ് അവൾ തിരിഞ്ഞു നോക്കി. വെള്ള പൂശിയ ചിത്രങ്ങളില്ലാത്ത, അടഞ്ഞ ചില്ലു ജാലകമില്ലാത്ത, ഒരു ഭിത്തി ! ആ അദൃശ്യ ജാലകത്തിനപ്പുറം ഒരു കുഞ്ഞിക്കിളി ചിറകിട്ടടിച്ചു വിളിച്ചു. അങ്ങകലെ തെരുവിൽ ഇടിച്ചു തകർന്ന ഒരു കാറ് പൊടിയണിഞ്ഞ് കിടന്നിരുന്നു.
#എൻ്റെരചന #അടച്ചിട്ടജനാലകൾ


4 Comments
അപ്ർണ് മായ ജീവിതത്തിന്റെ നേർക്കാഴ്ചകൾ👌
ഒരുപാട് നന്ദി വായിച്ചതിന് അഭിപ്രായം പറഞ്ഞതിനും ❤️
നല്ല രചന 👌
Thanks alot.your comment means alot