ന്യൂറോ സർജൻ വിവേക് വേണുഗോപാൽ നിധിന്റെ അടുത്തേയ്ക്കു വന്നു. ഡോക്ടറുടെ മുഖത്തെ പുഞ്ചിരി കണ്ടു നിധിന് ആശ്വാസമായി, അവൻ മാലതിയെ ചേർത്ത് പിടിച്ചു.
“വരൂ സംസാരിക്കാനുണ്ട്. “
ഫോണിൽ തിരക്കിലായിരുന്ന മാത്യുവിനെ അവഗണിച്ചു അവർ രണ്ടുപേരും ഡോക്ടറുടെ പിറകെ അദ്ദേഹത്തിന്റെ കൺസൾട്ടിങ്ങ് മുറിയിലേയ്ക്കു നടന്നു.
“സർജറി വിജയകരമാണ്. ഇതൊരു ട്രോമാറ്റിക് ബ്രെയിൻ ഇഞ്ചുറി ആണ്. പതിയെ പതിയെ ദേവി ജീവിതത്തിലേയ്ക്ക് മടങ്ങി വരും. സ്നേഹത്തോടെ കരുതലോടെ പിന്തുണയോടെ നിങ്ങളെപ്പോഴും കൂടെയുണ്ടാകണം. വിഷമിപ്പിക്കുന്ന വാർത്തകളൊന്നും ഒരു കാരണവശാലും അറിയിക്കരുത്. വീട്ടിൽ സന്തോഷകരമായ, ശാന്തമായ അന്തരീക്ഷം അവർക്ക് നൽകണം. “
“അപ്പോൾ എന്റെ മോൾ ഇനി പഴയപോലെ ആകില്ലേ. “
“അങ്ങനെയല്ല അമ്മേ, എല്ലാം പഴയത് പോലെ ആകും. പക്ഷേ ചിലപ്പോൾ, ചിലരിൽ തലവേദന, കാഴ്ചക്കുറവ്, ഓർമക്കുറവ്, മൂഡ് സ്വിങ്ങ്സ് ഒക്കെ ഉണ്ടാകാറുണ്ട്. ദേവി ചെറുപ്പമല്ലേ, തലച്ചോറിൽ പുതിയ കോശങ്ങൾ രൂപം കൊള്ളുന്നതിനനുസരിച്ചു എല്ലാം പതിയെ ശരിയാകും. പിന്നെ ചികിത്സയേക്കാൾ ഉപരി ഉറ്റവരുടെ പിൻതുണയും പ്രാർത്ഥനയും വളരെ ഉപകാരം ചെയ്യും. “
“ഇരുപത്തിയേഴു വയസ്സിനിടയിൽ എന്തൊക്കെ പ്രശ്നങ്ങളാണ് എന്റെ മോളുടെ ജീവിതത്തിൽ ഉണ്ടായത്. ഞാനായിട്ട് ഉണ്ടാക്കിയ പ്രശനങ്ങളിൽ തുടങ്ങിയതാ എല്ലാം. “
പ്രൊഫസ്സർ മാലതി കരയാൻ തുടങ്ങി.
“ഇതാ ഞാൻ നല്ലൊരു അന്തരീക്ഷം ഒരുക്കി കൊടുക്കണമെന്ന് പറഞ്ഞത്. ഒരു കാരണവശാലും ദേവിയുടെ മുന്നിൽ ഇങ്ങനൊരു സീൻ ഉണ്ടാകരുത്. കരച്ചിൽ, ദേഷ്യം, സങ്കടം ഒന്നും വേണ്ടാ, ദേവിയുടെ മുന്നിൽ എല്ലാം പഴയത് പോലെയാണ്. അങ്ങനേ നിങ്ങൾ പെരുമാറാകൂ. നിങ്ങൾ രണ്ടു പേരും മാത്രമേ ഈ വിവരങ്ങൾ അറിയാൻ പാടുള്ളു. എല്ലാം രഹസ്യമായി വയ്ക്കണം. അതിനനുസരിച്ചു അവരോട് പെരുമാറണം. “
നിധിൻ മാലതിയുടെ കണ്ണീരു തുടച്ചു.
“വാ അമ്മേ നമുക്ക് മുറിയിലേയ്ക്കു പോകാം. “
ഡോക്ടറോട് അവർ നന്ദി പറഞ്ഞ് പുറത്തിറങ്ങി. പുറത്തു അവരെ കാത്തു മാത്യു നിന്നിരുന്നു.
“ഡോക്ടർ എന്ത് പറഞ്ഞു?, “
എല്ലാം വിജയകരമാണെന്ന്. അഞ്ചാറ് ദിവസം ഒബ്സർവേഷനിൽ ഇവിടെ തന്നെ കിടക്കണമെന്ന്. ആശുപത്രിയിൽ പോസ്റ്റ് അക്കൂട്ട് ഫിസിയോതെറാപ്പി മാനേജ്‌മന്റ് എന്ന ഒരു സംവിധാനമുണ്ട്. അവരുടെ സേവനം നമുക്ക് പ്രയോജനപ്പെടുമെന്ന് പറയുന്നു. “
“അവൾ അപ്പോൾ പഴയ പോലെ ആകില്ലേ. ?”
മാത്യു തന്റെ നിരാശ വാക്കുകളിലൂടെ വെളിപ്പെടുത്തി. അയാളുടെ ചോദ്യം കേട്ട് നിധിന് ദേഷ്യം വന്നെങ്കിലും അവൻ ദൂരേയ്ക്ക് നോക്കി നിന്ന് വേദന കടിച്ചമർത്തി.
പിറ്റേന്ന് നിധിനെ കാണാൻ രാഹുലും ഇൻസ്പെക്ടർ സഞ്ജീവുമെത്തി.
“ആരാണ് ആ കാറിൽ ഉണ്ടായിരുന്നതെന്ന് നിധിന് വല്ല സംശയവുമുണ്ടോ? ഈ നഗരത്തിലെ സ്‌കോർപ്പിയോ കാറുകളൊക്കെ തെരഞ്ഞു പിടിച്ചു, അതിലൊന്നും സംശയിക്കുന്ന ഒന്നുമില്ല. ആക്സിഡൻ്റ് നടന്ന സ്ഥലത്തുനിന്നും ഒരു ചെറുപ്പക്കാരൻ നൽകിയ വണ്ടി നമ്പർ KL-14 BS 6060 പരിശോധിച്ചപ്പോൾ അത് കാസർഗോഡുള്ള ഒരു ഹോണ്ട സിറ്റിയുടേതാണ്. പ്രവാസിയായ ഉടമസ്ഥൻ സ്ഥലത്തില്ലാത്തതിനാൽ ആ വണ്ടി ഒരു മാസമായി കാർ ഗാരേജിൽ നിന്നും പുറത്തെടുത്തിട്ടില്ല. “
“സർ അത് ഫേക്ക് നമ്പർ ഇട്ടു വന്നതാകും. “
“അതെ അങ്ങനെ ആകാനാണ് സാധ്യത. നിധിനോ രാഹുലിനോ ആരെയെങ്കിലും സംശയമുണ്ടോ?അങ്ങനെ ആണെങ്കിൽ നമുക്ക് അന്വേഷണം ആ വഴിക്കു കൊണ്ട് പോകാം. “
“ആദ്യം ദേവി ചേച്ചി ആരോഗ്യത്തോടെ പുറത്തു വരട്ടെ സാർ, ചേച്ചിയുടെ കണ്ണ് വെട്ടിച്ച് അവർക്കു അത്ര പെട്ടെന്ന് മറയാൻ കഴിയില്ല.
” ദേവിയുടെ ഫോണിൽ എന്റെ നമ്പർ ഉണ്ട്, ഏതാവശ്യത്തിനും എന്നെ വിളിക്കാം. “
സഞ്ജീവ് റൂമിൽ നിന്നും ഇറങ്ങി പോയപ്പോൾ നിധിൻ ഇങ്ങനെ പറഞ്ഞു.
“സഞ്ജീവ് സാറിന് ഇത് വെറുമൊരു ജോലിയാണ്, നമുക്ക് ഇത് ജീവിതമാണ്. ഞങ്ങൾക്കും ജീവിക്കണം ഈ ലോകത്ത്, ഈ ലോകം ഞങ്ങൾക്ക് കൂടി അവകാശപ്പെട്ടതാണ്. “
രാഹുൽ നിധിന്റെ തോളിൽ തന്റെ കയ്യമർത്തി.
“നമുക്ക് ക്ഷമയോടെ കാത്തിരിക്കാം, നമ്മൾ പേടിച്ചു കാണുമെന്നു അവർ കരുതും. പുലി പിന്നിലേയ്ക്ക് കാലെടുത്തു വയ്ക്കുന്നത് മുന്നോട്ടു കുത്തിക്കാനാണെന്നു അവർ മനസിലാക്കണം. “
ഒരാഴ്ചയോളം ദേവി ഐ സി യുവിൽ കിടന്നു. റൂമിൽ നിധിൻ ചിലപ്പോൾ മാലതിക്കൊപ്പവും, ചിലപ്പോൾ രാഹുലിനൊപ്പവും കഴിഞ്ഞു.
പ്രണവും അനുപമയും സഞ്ജീവും ഡോക്ടർ സുരജും അഡ്വക്കേറ്റ് ആതിരയും ആശുപത്രിയിൽ എന്നും വന്നു ദേവിയുടെ സുഖവിവരം തിരക്കി കൊണ്ടിരുന്നു.
ഡിസ്ചാർജ് ചെയ്തു വീട്ടിൽ വന്നപ്പോഴാണ് എല്ലാം പഴയ പോലെ ആയിട്ടില്ല എന്ന് നിധിന് മനസിലായത്. ദേവിയുടെ തലവേദന, ദേഷ്യം, മൂഡ് സ്വിങ്ങ്സ് ഇതൊക്കെ ആദ്യം ദേവിയുടെ അമ്മയെയും നിധിനെയും കുഴപ്പത്തിലാക്കി. പക്ഷെ നിധിന്റെ പക്വതയാർന്ന സമീപനം, അമ്മയുടെ ക്ഷമയും കരുതലും അവർ മറ്റാരുമറിയാതെ അവളുടെ രോഗാവസ്ഥ മറച്ചു വച്ചു.
“ദേവി മോൾ പഴയ പോലെ അല്ലല്ലോ, ഇപ്പോഴും ദേഷ്യം, ഭക്ഷണം ശരിക്കു കഴിക്കുന്നില്ല, എപ്പോഴും ഒരേ ആലോചനയിൽ ഇരിക്കുന്നു. “
സുമതി പ്രൊഫസ്സർ മാലതിയോടു പരാതിപ്പെട്ടു.
” ആ മാറ്റമൊക്കെ മരുന്ന് നിർത്തുന്നത് വരേയുള്ളു. അവള് പഴയപോലെ തന്നെയാ, സുമതി എപ്പോഴും അവളുടെ അടുത്തു കിടന്നു കറങ്ങേണ്ട. “
എന്താ തനിക്ക് സംഭവിച്ചത്? തന്റെ സ്വഭാവമാറ്റം ദേവിക്ക് തീരെ മനസിലാകുന്നില്ലായിരുന്നു. മരുന്ന് കഴിക്കാൻ നിർബന്ധിച്ച അമ്മയെ അവൾ കയ്യിലിരുന്ന സ്റ്റീൽ ജഗ് ഉയർത്തി അടിക്കാൻ ശ്രമിച്ചു. തത്സമയത്ത് നിധിൻ ഓടി വന്നു അവളുടെ കൈ പിടിച്ചില്ലായിരുന്നെങ്കിൽ അവൾ അമ്മയെ മുറിവേൽപ്പിച്ചേനെ.
“ദേവി നീ എന്തായി കാണിക്കുന്നത്. ഇത് അമ്മയാണ് നിന്റെ. “
മാലതി പൊട്ടി കരഞ്ഞു. ഒരേ സമയം അമ്മയെയും മകളെയും നിധിൻ ചേർത്ത് പിടിച്ചു.
“അമ്മ കരയരുത്, ഡോക്ടർ എല്ലാം നമ്മളോട് പറഞ്ഞിരുന്നതല്ലേ. “
അമ്മയുടെ കരച്ചിൽ കണ്ടു ദേവിക്കും നല്ല വിഷമം ആയി.
“ക്ഷമിക്കൂ അമ്മേ, നിധിൻ എന്താണ് ഡോക്ടർ പറഞ്ഞത്? എനിക്കെന്താണ്?. “
“കുറച്ചു നാൾ നീ വളരെ വൈകാരികമായി പെരുമാറുമെന്ന് ഡോക്ടർ പറഞ്ഞിരുന്നു. ആ വിവരം മറ്റാരുമറിയാതെ ഞാനും അമ്മയും നിയന്ത്രിക്കണമെന്ന്. ഒന്നും നിന്റെ കുഴപ്പമല്ലല്ലോ ദേവി. “
“ഇനി അപ്പോൾ ഒന്നും പഴയ പോലെ ആകില്ലേ. എനിക്കൊരിക്കലും ഒരമ്മയാകാൻ ഇനി കഴിയില്ലേ. എന്റെ കുഞ്ഞിനെ കാണാനും താലോലിക്കാനും ഞാൻ എത്ര കൊതിക്കുന്നു എന്നറിയുമോ നിധിൻ. “
പ്രൊഫസ്സർ മാലതി ദേവിയെ കവിളിൽ ഉമ്മ വച്ചു.
“മോളെ അങ്ങനെയല്ല, നിനക്ക് ഒരു കുഴപ്പവുമില്ല. ഇതൊന്നും മറ്റൊന്നിനേയും ബാധിക്കില്ല, മൂഡ് സ്വിങ്ങ്സ് മാത്രമാണ് നിന്റെ ഇപ്പോഴത്തെ പ്രശ്നം. അതൊക്കെ പതുക്കെ മാറും. “
നിധിനും ദേവിയും മാത്രമാകുന്ന നിമിഷങ്ങളിൽ, അവൾ തന്റെ മനസ്സ് തുറന്നു. പഴയ പോലെ പ്രണയാതുരയായി, തൻ്റെ സങ്കൽപ്പത്തിലെ മകനെക്കുറിച്ച് അവൾ വാതോരാതെ സംസാരിച്ചു. അവർ പഴയപോലെ കാമുകീ കാമുകൻമാരായി.
കല്യാണ പിറ്റേന്ന് ഒരു ദുരന്തമായി മാറിയ അവരുടെ ദാമ്പത്യജീവിതം പുനരാരംഭിച്ചു. നിധിനെ അവൾ സ്നേഹം കൊണ്ട് മൂടി.
നിധിനൊപ്പം കാറിൽ തൻ്റെ ഓഫീസിലേക്ക് പോകാനായി അവൾ തയാറാകുകയായിരുന്നു. സ്വീകരണ മുറിയിൽ ബഹളം കേട്ട് നിധിനും മാലതിയും ഓടിയെത്തി.
“ഇവൾക്കെന്താ ഭ്രാന്താണോ?”
മാത്യൂ ദേഷ്യം കൊണ്ട് വിറയ്ക്കുകയാണ്.
തറയിൽ ചോരയിൽ കുളിച്ചു കിടക്കുന്നു സുമതി. അവരുടെ വായിൽ നിന്നും ചോര ഒഴുകുന്നു. നിധിൻ ദേവിയെ തൻ്റെ കരവലയത്തിലാക്കി.
“സുമതി, ഈ ഫയലുകൾ അടുക്കി വയ്ക്കുന്നത് ഞാൻ കണ്ടതാണ്. ഒരു പ്രകോപനം കൂടാതെ ദേവി സുമതിയെ കാല് കൊണ്ട് തൊഴിച്ചു. അവരുടെ ഒരു പല്ലിളകിയിട്ടുണ്ട്. മാലതി വേഗം വാ നമുക്കിവരെ ആശുപത്രിയിൽ എത്തിക്കാം. “
മാലതി സുമതിയ്ക്ക് വെള്ളം കുടിക്കാൻ നൽകി.
“നിനക്ക് നല്ല അഹങ്കാരമാണ്. അടി നൽകി വളർത്താത്തതിൻ്റെ കുഴപ്പമാണ്. “
അപ്പോഴും മാത്യൂ ദേവിയോട് ദേഷ്യത്തിൽ സംസാരിക്കുകയാണ്.
“മാത്യൂ നിങ്ങൾ സംസാരം നിർത്തുക. ദേവിയെ കുറ്റപ്പെടുത്തുന്നത് എന്തിനാണ്? ഞാൻ സുമതിയോട് പലപ്രാവശ്യം പറഞ്ഞതാണ് ദേവിയുടെ കാര്യങ്ങളിൽ ഇടപെടരുതെന്ന്. “
മാത്യുവും മാലതിയും സുമതിയുമായി ആശുപത്രിയിൽ പോകുന്നത് ദേവി വേദനയോടെ നോക്കി നിന്നു.
(തുടരും… )
✍️✍️നിഷ പിള്ള

