നിധിൻ ദേവിയെ ശകാരിച്ചു.
” വേണ്ടായിരുന്നു ദേവീ, അവരെയിങ്ങനെ ഉപദ്രവിക്കേണ്ടായിരുന്നു. “
“ഞാൻ മനപ്പൂർവ്വം ചെയ്തതാണ്, അവർ എൻ്റെ ഫോൺ പരിശോധിക്കുന്നത് ഞാൻ കണ്ടതാണ്. അവർ മാത്യുവിന്റെ ചാരപ്പണിയുമായി എൻ്റെ പിറകേ കൂടിയതാണ്. ശത്രുക്കൾ പുറത്തല്ല, അകത്താണ്. “
“പക്ഷേ ദേവീ, അവർക്കെന്തെങ്കിലും സംഭവിച്ചിരുന്നെങ്കിൽ. “
“ഞാൻ കണ്ടതാണ്, അവർ ഫയലിന്റെ ഫോട്ടോ എടുക്കുന്നത്, അടുത്ത് മാത്യുവും ഉണ്ടായിരുന്നു. ഇപ്പോൾ എൻ്റെ ഈ അവസ്ഥ കൊണ്ട് ഇങ്ങനെ ഒരു ഗുണമുണ്ടായില്ലേ. സുമതിയ്ക്കാണ് കൊടുത്തെങ്കിലും കൊണ്ടത് മാത്യുവിന് ആണ്. “
ഇതേ സമയം കാറിൽ വച്ച് മാത്യു മാലതിയോട് കയർത്ത് സംസാരിക്കുകയാണ്.
“അച്ഛനില്ലാത്ത കുട്ടിയാണെന്ന് കരുതി ഞാൻ ഇത് വരെ അവളുടെ ഒന്നിലും ഇടപെട്ടിരുന്നില്ല. നീയാണവളെ വളർത്തി വഷളാക്കിയത്. “
“മാത്യൂ അതിന് ബുദ്ധിമുട്ടണ്ട, എൻ്റെ മകളുടെ കാര്യങ്ങൾ നോക്കാൻ അവൾക്ക് ഇപ്പോഴൊരു ഭർത്താവുണ്ട്. പിന്നെ സ്വന്തം അപ്പൻ ജീവിച്ചിരുന്നിട്ടും നിങ്ങളുടെ ആൺമക്കളെന്താ വഴി പിഴച്ച് പോയത്. എത്ര പെൺകുട്ടികളെയാണ് ആ ആൻഡ്രൂ നശിപ്പിച്ചത്. “
“അതൊക്കെ വെറും ഊഹാപോഹങ്ങൾ ആണെന്നറിയില്ലേ മാലതി. ആൻഡ്രൂ പാവമാണ്”
“ഞാൻ വിശ്വസിക്കാം, പക്ഷേ അവരാണ് കൈലാസിന്റെ മരണത്തിന് ഉത്തരവാദികളെന്നാണ് ദേവിയുടെ വിശ്വാസം, സംശയം. ഇപ്പോൾ ഈ ആക്സിഡന്റിന് കാരണവും…. അവരെയാണവൾക്ക് സംശയം. “
“എന്തിനവർ ദേവിയോട് അങ്ങനെ ചെയ്യണം. “
“പണത്തിന് വേണ്ടി, സ്വത്തിന് വേണ്ടി, ദേവി ഇല്ലാതായാൽ എല്ലാം അവർക്ക് മാത്രം സ്വന്തമാകില്ലേ. “
“മാലതി, നിനക്ക് എല്ലാം അറിയുന്നതല്ലേ. “
സുമതിയുടെ സാമീപ്യത്തെക്കുറിച്ച് ഓർത്തപ്പോൾ മാത്യൂ നിശബ്ദത പാലിച്ചു. മാലതി കണ്ണ് തുടച്ച് കൊണ്ട് പറഞ്ഞു.
“മാത്യൂ എനിക്ക് ഇപ്പോൾ ആരെ വിശ്വസിക്കണം ആരെ വിശ്വസിക്കേണ്ട എന്ന് കൂടി മനസ്സിലാകുന്നില്ല. ആക്സിഡൻ്റിന് ശേഷം അവളുടെ മാനസിക അവസ്ഥ ശരിയായിട്ടില്ല. ഞാൻ പലതവണ സുമതിയോട് പറഞ്ഞതാണ് അവളുടെ കാര്യത്തിൽ ഇടപെടരുതെന്ന്, അവളെ അവളുടെ വഴിക്ക് വിടാൻ, എല്ലാം പഴയ പോലെ ആകാൻ കുറെ സമയമെടുക്കും. “
“ഒരു പക്ഷേ ഇത് നേരത്തെ ഞാൻ അറിഞ്ഞിരുന്നെങ്കിൽ… “
സുമതി മെല്ലെ പറഞ്ഞു.
“സുമതി ഇനി ഒന്നും പറയണ്ട, സംഭവിക്കാനുള്ളത് സംഭവിച്ചു. അവളോട് ഇനി സൂക്ഷിച്ച് പെരുമാറുക. “
സുമതിയുമായി ആശുപത്രിയിൽ നിന്നും മടങ്ങി എത്തിയപ്പോൾ നിധിൻ വാതിൽ തുറന്നു കൊടുത്തു.
“മോനെ, ദേവി എവിടെ. ?”
“അവളെ ഞാൻ ഓഫീസിൽ കൊണ്ടാക്കി. ഇവിടെയിരുന്നാൽ അവൾക്ക് ഒരു മാറ്റവും ഉണ്ടാകില്ല. അവൾ പഴയ പോലെ കേസിലൊക്കെ ഇടപെട്ട് തുടങ്ങട്ടെ. “
“അവിടെ വച്ച് അവൾക്കെന്തെങ്കിലും? അസ്വസ്ഥത തോന്നിയാൽ. “
“രാഹുലും ആതിരയും നോക്കി കൊള്ളും അമ്മേ. അവൾ രണ്ട് ദിവസമായി ഒരു കേസ് പഠിക്കുകയാണ്. ആര്യയുടെ കൊലപാതകം. അശോകദാസ് എന്ന ആ അച്ഛന് കേസ് ദേവി തന്നെ വാദിക്കണമെന്ന് നിർബന്ധം. അയാൾ അവൾക്ക് വേണ്ടി ഒരു മാസം കാത്തിരുന്നു. അടുത്താഴ്ച ഫസ്റ്റ് സിറ്റിംഗ് ആണ്. ഇന്നലെ രാത്രിയിൽ ഇരുന്ന് എഴുതിയ കൈയെഴുത്ത് കടലാസുകൾ സ്ഥാനം തെറ്റിയതിനാണ് അവളിന്ന് സുമതിയെ.. അമ്മയ്ക്കറിയാല്ലോ അവളുടെ ഡെഡിക്കേഷൻ. “
“പെട്ടെന്ന് പ്രകോപനം ഉണ്ടായതെന്തെന്ന് ചിന്തിക്കുകയായിരുന്നു ഞാൻ. വൈകിട്ട് മടങ്ങി വരുമ്പോൾ രണ്ട് പേരും പുറത്തൊക്കെ കറങ്ങിയിട്ട് വന്നാൽ മതി. അവൾക്കൊരു മാറ്റം ആവശ്യമാണ്. “
“അതാണ് നല്ലത്. “
മാത്യൂ അഭിപ്രായം പറഞ്ഞു. അയാൾ നിധിനോടായി പറഞ്ഞു.
” നിധിന് വീട്ടിലിരുന്ന് ബോറടിക്കുന്നുണ്ടെങ്കിൽ നമുക്ക് ഇവിടെ എവിടെയെങ്കിലും ഒരു ജോലിക്ക് ശ്രമിയ്ക്കാം. “
ആദ്യമായിട്ടാണ് മാത്യൂ നിധിനോട് സംസാരിക്കുന്നത്. മാലതിയ്ക്ക് ആദ്യം അതിശയവും പിന്നീട് സന്തോഷവും തോന്നി.
“കുറച്ച് ദിവസം കഴിയട്ടെ മാത്യൂ. നിങ്ങളാദ്യം സെക്യൂരിറ്റിയുടെ കാര്യം തിരക്കൂ. ഇവിടെ ഒരു ഫുൾടൈം സെക്യൂരിറ്റി വേണം. ‘
ഓഫീസിൽ നിന്നും വളരെ വൈകിയാണ് ദേവിയും നിധിനും എത്തിയത്. പുറത്തൊക്കെ കറങ്ങാൻ പോയത് കൊണ്ട് ദേവി വളരെ സന്തോഷവതിയായിരുന്നു. അവൾ രാത്രിയിൽ ഒന്നും ഓർക്കാത്ത പോലെ സുമതിയോടു പതിവ് പോലെ സംസാരിക്കുകയും ചെയ്തു.
“അക്കാ എനിക്ക് കുടിക്കാൻ ഫ്ലാസ്കിൽ കുറച്ചു കാപ്പി ഉണ്ടാക്കി വയ്ക്കണം. ഒരു കേസിന്റെ കാര്യം എനിക്ക് അച്ഛന്റെ ലൈബ്രറിയിലിരുന്നു റഫർ ചെയ്യണം. രാത്രി വൈകും വരെ ഇരിക്കേണ്ടി വരും. “
അവൾ ഒരു കൂസലുമില്ലാതെ പെരുമാറുന്നത് കണ്ടു നിധിന് അതിശയം തോന്നി.
അവളോടൊപ്പം അവനും ലൈബ്രറിയിൽ ഉറങ്ങാതെ കാത്തിരുന്നു. കസേരയിലിരുന്നു ഉറങ്ങി വീഴുന്ന നിധിനോടു അവൾക്കു സഹതാപം തോന്നി. അതിലുപരി അവൾക്കു അവനോട് നല്ല സ്നേഹം തോന്നി, താൻ കാരണം അവന്റെ സന്തോഷങ്ങളും ആരോഗ്യവുമൊന്നും നഷ്ടപ്പെടാൻ പാടില്ല.
അവൾ അവനെ തഴുകി ഉണർത്തി, കൈപിടിച്ച് കിടപ്പു മുറിയിലേയ്ക്കു കൊണ്ട് പോയി.
“ഉറങ്ങാനുള്ള തയാറെടുപ്പാണോ? നിനക്കെന്തോ പ്രാധാന്യമുള്ള കേസിനെ കുറിച്ച് പഠിക്കണമെന്ന് പറഞ്ഞിട്ട്. “
“എനിക്കിപ്പോൾ അതിനേക്കാൾ പ്രധാനം നീയാണ്. നമ്മുടെ ജീവിതമാണ്. നമ്മുടെ സന്തോഷമാണ്. നമ്മുടെ സന്തോഷം എന്നും നിലനിൽക്കണമെങ്കിൽ നമ്മുടെ ഇടയിൽ ഒരാൾ കൂടി കടന്നു വരണം. അതിനു ഇന്ന് നല്ല ദിവസമാണ്. “
അവൾ അവനു ജനലിലൂടെ ഉദിച്ചുയർന്ന ചന്ദ്രനെ കാട്ടി കൊടുത്തു.
“നീ എപ്പോഴും പറയാറില്ലേ, ഞാനൊരു അമ്പിളിയാണെന്ന്, രണ്ടു ധ്രുവങ്ങളിൽ ആണെന്റെ സ്വഭാവമെന്ന്. ചിലപ്പോൾ പൗർണ്ണമി, ചിലപ്പോൾ അമാവാസി. ഇന്ന് പൗർണ്ണമിയാണ്. നല്ല നിലാവും ഊർജ്ജവുമുള്ള ദിവസം. “
അവളെ അവൻ രണ്ട് കൈകളിലും ഉയർത്തി കിടക്കയിലേക്ക് ഇട്ടു.
“നോക്കട്ടെ ആരുടെ ഊർജ്ജമാണ് മികച്ചതെന്ന്. “
മുറിയിൽ ദേവിയുടെ പൊട്ടിച്ചിരികളുയർന്നു. അവരുടെ കിടപ്പു മുറിയുടെ വാതിക്കൽ നിന്ന് കൊണ്ട് സുമതി കാതോർത്തു. അതേ സമയം വെളിയിൽ അവരുടെ ജനാലയ്ക്കൽ ഒരു കറുത്ത വസ്ത്രമണിഞ്ഞ, നീണ്ട രൂപം നിൽക്കുന്നുണ്ടായിരുന്നു. ആ രൂപവും ജനലിലേക്ക് ചെവി ചേർത്തു.
ഒരേ സമയം അകത്തും പുറത്തും ശത്രുക്കളുണ്ടെന്നറിയാതെ ദേവിയും നിധിനും ഒരേ ആത്മാവിന്റെ ഭാഗമായി അവരുടെ വാനിൽ കുതിച്ചുയർന്നു.
“നിധിൻ, എന്റെ മനസ്സ് പറയുന്നു. ഈ നല്ല ദിവസത്തിൽ.. “
അവളുടെ മുഖം നാണം കൊണ്ട് തുടുത്തു. തന്റെ മുഖം അവന്റെ നെഞ്ചിൽ ഒളിപ്പിച്ചു.
“ഈ നല്ല ദിവസത്തിൽ?”
“നമ്മുടെ മകൻ ജന്മമെടുക്കുമെന്ന്. എന്റെ അടിവയറിൽ ഒരു തരം തരിപ്പുണ്ടാകുന്നു. “
അവൻ മെല്ലെ അവളുടെ വയർ തടവി.
“എല്ലാം നല്ല പടി നടക്കട്ടെ. ഞാൻ ഇവിടെ, ഈ നഗരത്തിൽ സ്വന്തമായി ഒരു റെസ്റ്റോറന്റ് തുടങ്ങാമെന്ന് കരുതുന്നു. ചെറുതായി മതി, വെറുതെ ഇരുന്നു മടുത്തു. “
“നല്ല തീരുമാനമാണ്, നിധിൻ. ദൈവം നമ്മളെ അനുഗ്രഹിക്കും. ഞാൻ നാളെ ടീച്ചറമ്മയോടു എല്ലാം വിളിച്ചു പറയും. “
“അതൊക്കെ പിന്നീട് മതി. “
“എന്നാൽ എന്റെ പൊന്ന് കിടന്നു ഉറങ്ങിക്കോ, ഞാൻ കുറച്ചു നോട്ട്സ് എഴുതി ഉണ്ടാക്കട്ടെ. “
മുറി തുറന്നു പുറത്തെത്തിയ ദേവി, വാതിക്കൽ നിന്നും ഓടി മറയുന്ന കറുത്ത നിഴൽ രൂപത്തെ ഇരുട്ടിൽ കണ്ടു നിലവിളിച്ചു.
“എന്താ ദേവി. ?”
നിധിൻ ഓടി എത്തി.
“എന്തിനാ മോളെ കരഞ്ഞത്?”
മാലതി അഴിഞ്ഞുലഞ്ഞ മുടി ഉയർത്തി കെട്ടി അവളുടെ അടുത്തേയ്ക്കു വന്നു.
“അമ്മ, അമ്മയുടെ ജോലിക്കാരിയുടെ ഒരു പല്ലല്ല, മുഴുവൻ തല്ലി കൊഴിച്ചാലും അവർ പാഠം പഠിക്കില്ല. എന്തൊരു ജന്മമാണ് അവരുടേത്. ഞാൻ ഇരുട്ടത്ത് പേടിച്ചു പോയി. “
മാലതി ദേവിയെ കസേരയിൽ ഇരുത്തി അവൾക്കു കുടിക്കാൻ വെള്ളം കൊടുത്തു.
“അവർക്കെന്താ ഞങ്ങളുടെ കിടപ്പു മുറിയ്ക്കടുത്തു കാര്യം, നാളെ മുതൽ ഞങ്ങൾ വാതിൽ തുറന്നു കിടന്നുറങ്ങാം, അവരെയും കൊണ്ട് എങ്ങോട്ടാന്ന് വച്ചാൽ പൊയ്ക്കോണം. ഇവിടെ ഇനി മുതൽ ഞങ്ങൾ ഒറ്റയ്ക്ക് മതി. എനിക്ക് ഭ്രാന്തെടുക്കുന്നു, എനിക്ക് സ്വസ്ഥത വേണം. “
മാലതി ചെന്ന് നോക്കുമ്പോൾ സുമതി നല്ല കൂർക്കം പിടിച്ചുള്ള ഉറക്കമാണ്.
“ശവത്തിന്റെ കള്ള ഉറക്കം കണ്ടില്ലേ. “
ദേവി അവരെ വിളിച്ചുണർത്തി. സുമതി കണ്ണ് തിരുമ്മി എഴുന്നേറ്റു.
“സുമതി ഇപ്പോൾ ഹാളിൽ വന്നിരുന്നോ?”
നിധിൻ അവരോടു ചോദിച്ചു.
“ഇല്ല മോനെ ഞാൻ ഇന്ന് നേരത്തെ കിടന്നല്ലോ? കാര്യമെന്ത്. “
“ദേവി നിങ്ങൾ ഞങ്ങളുടെ വാതിലിൽ നില്ക്കുന്നത് ഞാൻ കണ്ടല്ലോ?”
“അയ്യയ്യോ കള്ളം, ഞാൻ നല്ല ഉറക്കമായിരുന്നു. ദേവി മോൾ മരുന്നൊക്കെ തിന്നുന്നത് കൊണ്ട് തോന്നിയതാകും. തല ഇടിച്ചു വീണതല്ലേ. കാണാത്തതൊക്കെ കണ്ടതായി തോന്നും. “
ദേവി അവരെ തൊഴിക്കാനായി കാലുയർത്തി. നിധിനവളെ തടഞ്ഞു, അവളെയവൻ ചേർത്ത് പിടിച്ചു കൊണ്ട് മുറിയിൽ കയറി. ദേഷ്യം കൊണ്ട് ദേവി ഉച്ചത്തിൽ കൂവി. പിന്നെ പൊട്ടിക്കരഞ്ഞു. അസഹനീയമായ തലവേദന താങ്ങാനാകാതെ അവൾ തല പൊത്തിപ്പിടിച്ചു. ആ കാഴ്ച കണ്ടു നിധിനും മാലതിയും സങ്കടത്തോടെ നോക്കി നിന്നു.
“ദേവി കുഞ്ഞിന് വയ്യെന്ന് തോന്നുന്നു, ഉടനെ ആശുപത്രിയിൽ കൊണ്ട് പോകു. “
നിധിൻ ദേഷ്യം കടിച്ചമർത്തി കാറെടുത്തു, ഉടനെ തന്നെ ദേവിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നവൾ നല്ല സന്തോഷവതിയായിരുന്നു. പഴയ പോലെ അവളുടെ കാര്യങ്ങൾ ഒക്കെ സ്വയം ചെയ്തു തുടങ്ങിയ ദിവസം. നല്ലൊരു ഭാര്യയായി, വക്കീലായി അവൾ വീണ്ടും…. ആ ദിവസം തന്നെ…. അവളുടെ സന്തോഷങ്ങൾ കെടുത്തി കളയാൻ ആരോ ശ്രമിക്കുന്നു. ആരാണത്?
ഒരു നൂറു ചോദ്യങ്ങൾ മനസ്സിലിട്ടു കൊണ്ട് നിധിൻ ആശുപത്രിയുടെ വരാന്തയിലിരുന്നു. മാലതി കൈകൾ പിറകിൽ കൂട്ടി കെട്ടി വരാന്തയിൽ ഉലാത്തി.
(തുടരും…. )
✍️✍️നിഷ പിള്ള

