അനുപമയുടെ വീട്ടിൽ അന്ന് ഉത്സവ പ്രതീതിയായിരുന്നു. അനുപമയുടെയും പ്രണവിനെയും കല്യാണം കഴിഞ്ഞിട്ട് അഞ്ചു വർഷം കഴിഞ്ഞിരുന്നു. ഒരു അമ്മയാകാനുള്ള അനുപമയുടെ ആഗ്രഹം എത്ര ആഴമേറിയതാണെന്ന് ഏറ്റവും നന്നായി അറിയുന്നത് കൂട്ടുകാരി ദേവിയ്ക്കാണ്. കുറെ പ്രാത്ഥനയുടെയും ചികിത്സയുടെയും ഫലമായിട്ടാണ് ഈ ഒരു സന്തോഷം അവൾക്കു ലഭിച്ചിരിക്കുന്നത്.
അനുപമയുടെ അമ്മയുടെ നിർബന്ധം കാരണം അനുപമ ദേവിയ്‌ക്കൊപ്പം മണ്ണാറശാല ക്ഷേത്തിൽ പോയി ഉരുളി കമഴ്ത്തി. രണ്ടു മാസം കഴിഞ്ഞതേയുള്ളു, അവളുടെ ഉള്ളിൽ ഒരു ജീവൻ വളർന്നു വരാൻ തുടങ്ങിയിരുന്നു.
അനുവിന്റെ അമ്മയ്ക്ക് അമ്മയുടെ വിശ്വാസം, ദേവിയ്ക്ക് ചികിത്സകളുടെ ഫലം, പ്രണവിന് അയാളുടെ പ്രണയ സാഫല്യം, ഓരോരുത്തരും ഗർഭത്തിന് ഓരോ കാരണം കണ്ടെത്തി. പ്രണവിൻ്റെ മാതാപിതാക്കൾക്ക് അനന്തരാവകാശിയുടെ വരവ് സന്തോഷപ്രദമായ അനുഭവമായി.
നിധിന് അവരുടെ സന്തോഷം തന്നിലേയ്ക്കും പകരുന്നതായി തോന്നി. താനും ഒരു അച്ഛനാകുന്നത് അവൻ സ്വപ്നം കണ്ടു. ഇരുപത്തിനാലാം വയസ്സിൽ ഒരു കുട്ടിയുടെ അച്ഛനാകുക, ഒരു കരുത്തയായ പെൺകുട്ടിയുടെ ഭർത്താവാകുക, സ്വന്തം ജീവിതത്തിനു കരുത്തുള്ളൊരു അടിത്തറ പണിയുക, എല്ലാം സ്വപ്നങ്ങളും സഫലമാക്കുക.
കാറിൽ, മടങ്ങുന്ന വഴിയിൽ അവൻ മൂളിപ്പാട്ട് പാടി കൊണ്ടേയിരുന്നു.
“ഇന്നെന്ത് പറ്റി വളരെ സന്തോഷമാണല്ലോ?
“അതെ എന്റെ ഈ കുട്ടിയുടെ സന്തോഷമാണ് എന്റെ
സന്തോഷത്തിൻ്റെ കാരണം. എന്റെ കുട്ടിയെ ഞാൻ അത്രയ്ക്ക് ആത്മാർത്ഥമായി സ്നേഹിക്കുന്നു. നാളെ രാവിലെ നമ്മളൊരു യാത്ര പോകുന്നു. “
” എനിക്കും യാത്ര ഇഷ്ടമാണ്, പക്ഷെ നമ്മൾ മാത്രമൊരു യാത്ര അമ്മ സമ്മതിക്കില്ല, എനിക്കും പേടിയാണ്, ഇനി ഒരു ആപത്തു കൂടി താങ്ങാൻ എനിക്ക് ആവില്ല നിധിൻ. യാത്രയൊന്നും വേണ്ട, നമുക്ക് സുരക്ഷിതമായി ഇവിടെ തന്നെ കൂടാം. “
“ഒരു കുഴപ്പവും ഉണ്ടാകില്ല, നിന്റെ അമ്മ സമ്മതിക്കും, പിന്നെ ആരെയും അറിയിക്കാതെയാണ് നമ്മൾ പോകുന്നത്. നിന്റെ ആ തോക്കും കയ്യിൽ കരുതണം. “
ഉറങ്ങുന്നതിനു മുൻപ് അവൻ തൻ്റെ അമ്മയോട് എന്തൊക്കെയോ രഹസ്യമായി സംസാരിക്കുന്നതും അമ്മ ചിരിച്ചു കൊണ്ട് തലയാട്ടുന്നതും ദേവി കണ്ടു. ഇതൊക്കെ അടുക്കളയിൽ നിന്നു കൊണ്ട് വീക്ഷിക്കുന്ന സുമതിയേയും അവൾ ശ്രദ്ധിച്ചു.
രാത്രിയിൽ എല്ലാവരും ഉറങ്ങിയപ്പോൾ നിധിൻ രണ്ടു പേർക്ക്, രണ്ടു ദിവസത്തേക്കുള്ള വസ്ത്രങ്ങൾ പാക്ക് ചെയ്തു കാറിന്റെ ഡിക്കിയിൽ കൊണ്ട് വച്ചു.
പുതിയ സെക്യൂരിറ്റി അടുത്താഴ്ച മുതൽ ജോലിക്കു വന്നു തുടങ്ങും, അപ്പോൾ അമ്മയും സുമതിയും അവരുടെ വീട്ടിലേയ്ക്കു മടങ്ങും, അത് വരെ മാത്രം സുമതിയെ സഹിച്ചാൽ മതി. പക്ഷെ സുമതി പറയുന്നത് ഞാൻ പോയാൽ ദേവി കുഞ്ഞ് എന്ത് കഴിക്കും, ദേവി മോൾക്ക് ഒന്നും പാചകം ചെയ്യാൻ അറിയില്ലല്ലോ എന്നാണ്. ഇതൊക്കെ കേൾക്കുമ്പോൾ മാലതിയുടെ മനസ്സ് നിറയും.
“നോക്കൂ മാത്യൂ, സുമതിക്കു എന്നെക്കാൾ എന്ത് ശ്രദ്ധയാണ് ദേവിയുടെ കാര്യത്തിൽ. “
എന്നൊക്കെ അമ്മ ചിന്തിക്കും
“സുമതി കുറച്ചു ദിവസം കൂടി ഇവിടെ നിൽക്കട്ടെ മോളെ. “
അങ്ങനെ ഓരോ പ്രാവശ്യവും പ്രൊഫസർ മാലതിയെ സുമതി സമർത്ഥമായി പറ്റിച്ചു കൊണ്ടേയിരുന്നു.
നിധിൻ മുറിയിൽ വന്നപ്പോൾ ദേവി എത്ര ചോദിച്ചിട്ടും അവൻ ഒന്നും തുറന്നു പറഞ്ഞില്ല.
“ദേവി ഈ വീട്ടിലെ ചുവരുകൾക്കു പോലും ചെവിയുണ്ട്. നിനക്ക് എന്നെ വിശ്വാസമാണോ? എങ്കിൽ നീ എന്റെ കൂടെ, ഞാൻ വിളിക്കുന്ന സ്ഥലത്തു വരണം. “
“ഓക്കേ ബോസ്. “
പിറ്റേന്ന് രാവിലെ പതിവ് പോലെ ഓഫീസ് ടൈമിൽ അവർ പുറത്തേയ്ക്കു പോയി. പതിവിൽ നിന്നും വിപരീതമായി ദേവി തന്റെ ഓഫീസ് ബാഗിൽ ഒരു പേനാക്കത്തിയും റിവോൾവറും കരുതി. നഗരത്തിൽ നിന്നും കാർ ഇടവഴികളിലൂടെ നീങ്ങി, ഒടുവിൽ അവർ ബോധി ഹൗസിൽ എത്തി ചേർന്നു.
“ഇതെന്താ നമ്മൾ ഇവിടെ?, എന്തിനാ ഇത്രയും ഇടവഴികളിലൂടെ കറങ്ങി ഇവിടെയെത്തിയത്. “
“എന്റെ കുഞ്ഞേ, നമ്മൾ മാത്രമുള്ള ലോകത്ത്, രണ്ടു ദിവസം ഇവിടെ അടിച്ചു പൊളിക്കുന്നു. ഞാൻ എന്റെ കുട്ടിക്ക് ആഹാരം ഉണ്ടാക്കി തരുന്നു, കുളിപ്പിക്കുന്നു, താരാട്ടു പാടി ഉറക്കുന്നു, അങ്ങനെ നമ്മുടെ മധുവിധു ഇവിടെ തുടങ്ങുന്നു. ദൂരെ പോകാനല്ലേ നിനക്ക് പേടി, ഇവിടെ ഈ വീട്ടിൽ നിനക്ക് പേടിയ്ക്കണ്ടല്ലോ. “
“ഇവിടെ എനിക്ക് ഒരു പേടിയുമില്ല. എന്റെ ടീച്ചറമ്മയുടെ അനുഗ്രഹം ഇവിടെ ഉണ്ട്. “
“പെട്ടെന്ന് വീട് തുറന്നു സാധനങ്ങൾ ഒക്കെ എടുത്തു വയ്ക്കൂ. പുറത്തു അധികം നിൽക്കണ്ട. ഞാൻ വീടിന്റെ പിറകിലെ ഷെഡിൽ കാർ കൊണ്ട് ചെന്ന് ഇട്ട് ഗേറ്റ് പൂട്ടാം. പെട്ടെന്ന് ആർക്കും കണ്ടു പിടിക്കാൻ പറ്റാത്ത വിധം പുറത്ത് നിന്നും. “
ദേവി അകത്തു കയറി വീടൊക്കെ ഒന്ന് വൃത്തിയാക്കി. അപ്പോഴേക്കും നിധിൻ അവർക്കു കഴിക്കാനായി ഒരു പുലാവും സാലഡും പെട്ടെന്ന് തയാറാക്കി. അത് കഴിഞ്ഞു അവർ പരസ്പരം താരാട്ടു പാടി ഉറക്കി. നിധിനെ ഇത്ര അടുത്ത്, ഇത്ര സ്നേഹത്തിൽ കിട്ടിയ സന്തോഷമായിരുന്നു അവൾക്ക്. വേറെയാരുടെയും ശല്യമില്ല, പരസ്പരം താങ്ങായി, തണലായി അവർക്കു അവർ മാത്രം.
ദേവി ഉറങ്ങുമ്പോൾ, അവൽ വിളയിച്ചതും ചൂട് കാപ്പിയുമായി നിധിനെത്തി. അവളെ വിളിച്ചു ഉണർത്തിയപ്പോഴേക്കും അവൾ ഉറക്കച്ചടവോടെ അവന്റെ നെഞ്ചത്തേയ്ക്കു വീണു.
“മതി ഉറങ്ങിയത്, നീ ഉറങ്ങാനാണോ എന്റെ കൂടെ വന്നത്, “
“അതെ തിന്നാനും ഉറങ്ങാനും.. “
“നിന്നെ ഇന്നിനി ഞാൻ ഉറക്കില്ല, ഇന്ന് നമുക്ക് ഉറക്കമില്ലാ രാത്രി. ഈ കാപ്പി കുടിച്ചിട്ട് നീ പോയി കുളിച്ചിട്ടു വാ. “
രാത്രിയിലേയ്ക്ക് നിധിൻ നൂൽ പെറോട്ടയും ചിക്കൻ കറിയും തയാറാക്കി വച്ചു.
ദേവി കുളി കഴിഞ്ഞു വന്നപ്പോൾ അവൾക്ക് ചിക്കൻ കറിയുടെ മണമടിച്ചു.
“ആഹാ, നല്ല കൊതിപ്പിക്കുന്ന മണം, പെട്ടെന്ന് ആഹാരം കഴിച്ചു, കായൽ തീരത്തു നിലാവും കണ്ടു നമുക്കൊന്നിച്ചു നടക്കാം. “
“വേണ്ട നേരമിരുട്ടി, ഇനി പുറത്തിറങ്ങേണ്ട. പിന്നെ ഇപ്പോൾ നീ കഴിക്കാനും പോകുന്നില്ല. “
ദേവി നിധിനോട് ചിണുങ്ങി. അവനവളെ മടിയിൽ കിടത്തി പാട്ടുകൾ പാടി.
“ആഹാരം തണുത്തു പോകില്ലേ”
“തണുക്കട്ടെ ചൂടാക്കി തരാം. വീട്ടിലെ വിളക്കുകൾ തെളിയിച്ചു ഇവിടെ താമസക്കാരുണ്ടെന്നു ആരേയും അറിയിക്കേണ്ട. അതാ പകൽ വെളിച്ചത്തിൽ എല്ലാം തയാറാക്കിയത്. ഇന്ന് നമ്മൾ മൊബൈലിന്റെ വെട്ടത്തിലാണ് ഇവിടെ കഴിയാൻ പോകുന്നത്. “
നിധിൻ തന്റെ ഫോണിൽ, മനസിന് വളരെ സന്തോഷം തരുന്ന ഒരു ഹിന്ദി പാട്ടു വച്ചു. മുറിയിൽ ഒരു മെഴുകു തിരി കത്തിച്ചു വച്ചു. പിന്നെ രണ്ടു പേരും കൂടി കപ്പിൾ ഡാൻസ് കളിച്ചു. സുതാര്യമായ നിശാ വസ്ത്രത്തിൽ ദേവിയൊരു മോഹിനിയെ പോലെ തോന്നിച്ചു. മുറിയിലെ അരണ്ട വെളിച്ചത്തിൽ അവളുടെ രത്ന മൂക്കുത്തി തിളങ്ങി. അവളുടെ സൗന്ദര്യം ആസ്വദിച്ച് നിധിന് മതിയായില്ല.
“എന്നെ എന്തിനാ ഇങ്ങനെ നോക്കുന്നത്. “
“നിന്റെ അച്ഛൻ എത്ര നന്നായി യോജിച്ച പേരാണ് നിനക്ക് ഇട്ടിരിക്കുന്നത്. നിന്നെ കണ്ടു എനിക്ക് മതിയാകുന്നില്ല. നീ തികച്ചുമൊരു ദേവത തന്നെ. “
അവൻ അവളുടെ വസ്ത്രങ്ങളോർന്നായി ഊരി മാറ്റി, അപ്പോഴും അവൾ തന്റെ നൃത്തം നിർത്തിയില്ല. അവൾ വല്ലാത്തൊരു, മാസ്മരികമായ അവസ്ഥയിലായിരുന്നു. നൃത്തം ചെയ്തു തളർന്നു തുടങ്ങിയ നിധിൻ കട്ടിലിൽ മലർന്ന് കിടന്നു. അപ്പോഴും നഗ്‌നയായി ദേവി നൃത്തം ചെയ്യുകയായിരുന്നു. അവളുടെ ജീവിതത്തിൽ ഇത്രയും സന്തോഷം തോന്നിയ നിമിഷങ്ങൾ മുമ്പ് ഉണ്ടായിട്ടില്ല.
സൗന്ദര്യത്തിൽ തിളങ്ങി നിൽക്കുന്ന ദേവിയുടെ നൃത്തക്കാഴ്ച നിധിനെ അത്ഭുതപ്പെടുത്തി. അവളിത്ര മനോഹരമായി നൃത്തം ചെയ്യുമെന്ന് അവൻ കരുതിയില്ല. അവൻ അവളെ തന്റെ കരവലയത്തിൽ ഒതുക്കി. അവളെ തന്റെ ശക്തി കൊണ്ട് കീഴ്പെടുത്തിയപ്പോഴും ദേവി ഉന്മാദാവസ്ഥയിൽ പുഞ്ചിരി തൂകി കൊണ്ടിരുന്നു. രണ്ടാത്മാക്കൾ ഒരു ശരീരമായി മാറി.
ആദ്യമായി അവർ ഒന്നായത് പോലെയൊരു അനുഭവമാണ് നിധിന് ഉണ്ടായത്. തളർന്നു പോയ ദേവിയെ വസ്ത്രങ്ങളാൽ പുതപ്പിക്കുമ്പോൾ, അവളുടെ മുഖം സംതൃപ്തിയിൽ തിളങ്ങുന്നത് അവനെ സന്തോഷിപ്പിച്ചു.
“ദേവി… “
“ഉം… “
“ഏത് ഹിൽ സ്റ്റേഷനിൽ പോയാലും ഇത് പോലൊരു അനുഭവം നമുക്ക് കിട്ടുമോ എന്ന് സംശയമാണ്, ഈ വീട് വല്ലാത്തൊരു അനുഭൂതി തരുന്നു. എന്റെ പെണ്ണുമൊത്തു ഇത് പോലൊരു ദിവസം ഞാൻ സ്വപ്നം കണ്ടതാണ്. അത് സാക്ഷാത്കരിക്കപ്പെട്ടു. “
ദേവി കുളിമുറിയിൽ പോയി വന്നപ്പോഴേക്കും നിധിൻ ചൂടുള്ള ഭക്ഷണം മേശമേൽ നിരത്തി. മെഴുകുതിരി വെട്ടത്തിൽ അവർ മുഖാമുഖം ഇരുന്നു, ദേവിയ്ക്ക് അവനോടുള്ള തൻ്റെ പ്രണയം വർദ്ധിച്ചുവെന്ന് മനസ്സിലായി. തന്റെ രണ്ടു വിരലുകൾ കൊണ്ട് നിധിൻ പൊറോട്ട മുറിച്ചു ചാറിൽ മുക്കി ദേവിയുടെ വായിലേയ്ക്ക് വച്ച് കൊടുത്തു. അവൾ കണ്ണടച്ച് ആസ്വദിച്ച്, ചവച്ച് കഴിക്കാൻ തുടങ്ങിയപ്പോഴേക്കും അടുക്കള വാതിൽ എന്തോ കൊണ്ട് തകർക്കുന്ന ഭയാനകമായ ശബ്ദം കേട്ടു.
ആരോ വീട്ടിൽ അതിക്രമിച്ചു കയറാൻ ശ്രമിക്കുകയാണ്? എവിടെ ഒളിക്കും. ഒളിച്ചാലും അവരുടെ സാന്നിധ്യത്തെ മനസിലാക്കാൻ കഴിയുന്ന ഭക്ഷണ ഗന്ധം മുറിയിൽ പരന്നിരുന്നു, അവളെയും എടുത്തു കൊണ്ട് എങ്ങോട്ടെങ്കിലും ഓടി രക്ഷപ്പെടാനായി നിധിന് തോന്നി. എങ്ങോട്ടു പോകും. ആരാണ് പുറത്തുള്ളത്? അവർ എത്രപേരുണ്ടാകും? വീട് വളഞ്ഞിട്ടുണ്ടെങ്കിൽ മറ്റു വാതിലിലൂടെ എങ്ങനെ രക്ഷപെടും.
ദേവിയാണ് പെട്ടെന്ന് ബാഗിൽ നിന്നും റിവോൾവറും മയങ്ങാൻ ഉപയോഗിക്കുന്ന സ്പ്രേയുമെടുത്തു കയ്യിൽ പിടിച്ചത്, അവൾ മെഴുകുതിരി ഊതി അണച്ച് ഹാളിന്റെ ഒരു വശത്തു നിധിന്റെ കയ്യും പിടിച്ചു ഒളിച്ചത്.
“നിധിൻ, പരമാവധി പ്രതിരോധിക്കണം നമുക്ക്, ഒരു കാരണവശാലും വിട്ടു കൊടുക്കരുത്. “
വാതിൽ തള്ളി തുറക്കുന്ന ശബ്ദം കേട്ടു. ആരുടെയോ ബൂട്ടിൻ്റെ ശബ്ദം അവരുടെ അടുത്തേക്ക് വരുന്നു. ഒരേയൊരാൾ മാത്രമേ ഉള്ളൂ. ആരെങ്കിലും കൂടെ കാണുമോ?പുറത്ത് ആരെങ്കിലും പതിയിരിക്കുന്നുണ്ടോ? ഇരുട്ടിൽ അയാളെ വ്യക്തമായി കാണാൻ സാധിച്ചില്ല.
എന്നാലും തന്നേക്കാൾ ഒരടിയോളം പൊക്കമുള്ള ഒരാളാണ് അതെന്ന് ദേവി ഊഹിച്ചു. തൻ്റെ അരികിൽ നിന്ന നിധിൻ വിയർക്കുന്നത് അവളറിഞ്ഞു. ദേവിയെ മാറോട് ചേർത്ത് പിടിച്ച അവൻ്റെ ഹൃദയമിടിപ്പ് അവൾ വ്യക്തമായി കേട്ടു.
കിടപ്പ് മുറിയിൽ കയറി നോക്കിയിട്ട് ഹാളിലേക്ക് നടക്കാൻ തുടങ്ങിയ രൂപം, തങ്ങളോട് അടുക്കാറായപ്പോൾ ദേവി നിധിനോട് കൂടുതൽ ചേർന്ന് നിന്നു. ഇപ്പോൾ ആ രൂപം തൊട്ടടുത്തായി, ഇനി എങ്ങോട്ടും ഒളിക്കാനില്ല.
അയാൾ തൻ്റെ കയ്യിലിരുന്ന തോക്ക് ഉയർത്തിയതും ദേവി നിധിനെ വശത്തേക്ക് മാറ്റി. പെട്ടെന്ന് ശബ്ദം കേട്ട ഭാഗത്തേക്ക് ആ രൂപം നടന്നു വന്നു.
“ഠേ”
വെടി ശബ്ദം ആ നിശബ്ദതയെ ഭേദിച്ച് പുറത്തേക്ക് പോയി. ഒരു പുരുഷന്റെ ഭയാനകമായ അലർച്ച അവിടെ മുഴങ്ങി. ആ രൂപം തോക്കും കയ്യിൽ പിടിച്ച് പുറത്തേയ്ക്ക് ഓടി.
“ദേവി നീ എന്താണ് കാണിച്ചത്. “
“നമുക്കും ജീവിയ്ക്കണം. “
മുറ്റത്തേയ്ക്കുള്ള മറ്റൊരു വാതിൽ തുറന്ന് ഇരുട്ടത്ത് ദേവിയേയും കൊണ്ട് നിധിൻ ഓടി. ചുറ്റും കട്ട പിടിച്ച ഇരുട്ട്, ആരാണ് പിറകിലെന്ന് അറിയില്ല. വളരെ ദൂരത്തുള്ള ഒരു മരച്ചുവട്ടിൽ തളർന്നിരിക്കുമ്പോൾ ദേവി അവനെ നഷ്ടപ്പെടരുതെന്ന് കരുതി ചേർത്ത് പിടിച്ചു.
(തുടരും… )
✍️✍️നിഷ പിള്ള


1 Comment
Pingback: ന്യൂസ് പേപ്പർ ബോയ് -23 - By Nisha Pillai - കൂട്ടക്ഷരങ്ങൾ