“ദേവിയെ എന്തിന് കരയിക്കണം”
എന്നയാളോട് മാർട്ടിന് ചോദിക്കണം എന്നുണ്ടായിരുന്നു, പക്ഷേ ആ മുഖത്തേയ്ക്ക് നോക്കിയപ്പോൾ ചോദിയ്ക്കാൻ ധൈര്യം വന്നില്ല. ഒരു മനുഷ്യന് ഒരു പെണ്ണിനോട് ഇത്രേം ക്രൂരത കാണിക്കാൻ സാധിക്കുമോ?ദേവിയെ മാർട്ടിൻ കണ്ടിട്ടുണ്ട്, നല്ല മിടുക്കിയായ പെൺകുട്ടി, ഇയാൾക്ക് അവളോട് ഇത്രേം ദേഷ്യം തോന്നാൻ എന്താകും കാരണം.
“മാർട്ടിൻ ഞാൻ ഇറങ്ങുന്നു. പുതിയ ആളും പുതിയ പ്ലാനും, പെട്ടെന്ന് നടപ്പാക്കണം. “
“എല്ലാം ശരിയാക്കാം. നീ ഒന്ന് കൂളാക്. ഒരെണ്ണം കൂടി ഒഴിയ്ക്കട്ടെ. “
“വേണ്ട, ഞാനിറങ്ങുന്നു. കുറെ പണികൾ ചെയ്തു തീർക്കാനുണ്ട്. “
രാവിലെ, ദേവി നല്ല സന്തോഷത്തിലായിരുന്നു, നിധിൻ ഒരച്ഛനാകാൻ പോകുന്നതിന്റെ ത്രില്ലിലാണ്. രാവിലത്തെ യൂറിൻ എടുത്ത് ടെസ്റ്റ് ചെയ്തിട്ട് വേണം സന്തോഷവിവരം എല്ലാവരോടും പങ്ക് വയ്ക്കാൻ.
ദേവി രണ്ടു വരകൾ തെളിഞ്ഞ പ്രെഗ്നൻസി സ്റ്റിക്ക് നിധിനെ ഉയർത്തി കാട്ടി. നിധിൻ സന്തോഷത്തോടെ ദേവിയെ എടുത്ത് ഉയർത്തി, അവളെ ഉമ്മകൾ കൊണ്ട് പൊതിഞ്ഞു. അവർ ദീർഘമായ ആലിംഗനത്തിൽ അലിഞ്ഞ് നിന്നു.
“അമ്മയോട് ഈ വിവരം പറയണ്ടേ ദേവി. “
“പറയണം, ടീച്ചറമ്മയോടും അനുപമയോടും പറയണം. ഞാൻ അനുവിനോട് നേരത്തെ സംശയം സൂചിപ്പിച്ചിരുന്നു. ഇന്ന് തന്നെ അനുപമ പറഞ്ഞ ഗൈനക്കോളജിസ്റ്റിനെ നമുക്ക് പോയി കാണണം. “
നിധിൻ വളരെ സന്തോഷത്തോടെ മാലതിയുടെ അടുത്ത് വന്നിരുന്നു.
“അമ്മേ ഒരു സന്തോഷ വർത്തമാനം പറയാനുണ്ട്. “
മാലതി കണ്ണട ഊരി മാറ്റി, വായിച്ചുകൊണ്ടിരുന്ന പേപ്പർ മടക്കി വച്ചു.
“എന്താണ് മോനെ, സന്തോഷ വർത്തമാനം എന്താണ് ?”
സുമതിയും അടുത്തേയ്ക്കു വന്നു.
“ഒരു അമ്മുമ്മ ആകാൻ ഒരുങ്ങിക്കോളൂ. “
“സത്യമാണോ, അവളെവിടെ ദേവി. “
ദേവി മുറിയിൽ നിന്നും പുറത്തേയ്ക്കു വന്നു. അവൾ പ്രെഗ്നൻസി സ്റ്റിക്ക് ഉയർത്തി പിടിച്ചു. അവളുടെ മുഖം നാണം കൊണ്ട് ചുവന്നിരുന്നു. അത് ആസ്വദിച്ച് കൊണ്ട് നിധിൻ കസേരയിൽ ചാരിയിരുന്നു.
മാലതി ദേവിയെ കെട്ടിപ്പിടിച്ചു സന്തോഷം പങ്കു വച്ചു. സുമതിയെ നോക്കി ഇങ്ങനെ പറഞ്ഞു.
“എന്താ സുമതി ഇങ്ങനെ നോക്കി നിൽക്കുന്നത്. പെട്ടെന്നൊരു പായസം വയ്ക്കണം. അടുത്തുള്ള വീട്ടുകാർക്കെല്ലാം മധുരം കൊടുക്കണം. “
“ഞാൻ ഉണ്ടാക്കാം അമ്മേ, ഇന്നൊരു സ്പെഷ്യൽ പായസമായിക്കോട്ടെ. “
പായസത്തിനുള്ള സാധനങ്ങളുമായി നിധിൻ വന്നു ചേർന്നപ്പോൾ സ്വീകരണ മുറിയിൽ സഞ്ജീവ് ഇരിക്കുന്നത് കണ്ടു. ദേവിയുടെ മുഖം കണ്ടപ്പോൾ സംഗതി ഗൗരവമേറിയതാണെന്നെന്നു നിധിന് മനസിലായി.
“ആ നിധിൻ പുറത്തു പോയി എന്ന് പറഞ്ഞത് കൊണ്ട്, ഞാൻ കാത്തിരുന്നതാണ്. ചില സംശയങ്ങൾ തീർക്കാനായി. “
സഞ്ജീവ് നിധിനേയും കൂട്ടി ജീപ്പിനടുത്തേയ്ക്ക് നടന്നു.
“മിനിഞ്ഞാന്ന് രാത്രിയിൽ നിങ്ങളുടെ കാർ പുറത്തു പോകുന്നതായി ക്യാമറയിൽ കണ്ടു. രാത്രി ആ നേരത്ത് നിങ്ങൾ രണ്ടു പേരും കൂടെ പുറത്തു പോയതെന്തിനാണ്. “
“സർ ദേവിയുടെ ഓരോരോ ആഗ്രഹങ്ങൾ, അവളൊരു അമ്മയാകാൻ പോകുന്നുവെന്നറിഞ്ഞപ്പോൾ, ഞാൻ സന്തോഷം കൊണ്ട് അവളോട് എന്താണ് അവൾക്കു വേണ്ടതെന്നു ചോദിച്ചു. ആ പാതിരാത്രിയിൽ അവൾക്കു തട്ടുദോശയും ഓംലറ്റും വേണമെന്ന് പറഞ്ഞപ്പോൾ, ബസ് സ്റ്റാൻഡിന്റെ അടുത്ത് രാത്രിയിൽ തുറന്നിരിക്കുന്ന ഒരു തട്ട് കടയുണ്ട്. അന്ന് പക്ഷെ അവർ നേരത്തെ കടയടച്ചു. “
“ഞാൻ അന്വേഷിച്ചിരുന്നു അന്ന് അവർ തട്ട് കട തുറന്നില്ലായെന്നാണ് അറിഞ്ഞത്. ദേവിയോട് ചോദിച്ചപ്പോൾ അവളും ഇങ്ങനെ തന്നെയാണ് പറഞ്ഞത്. എന്നാലും അടിസ്ഥാനപരമായി ഞാനൊരു പോലീസുകാരനല്ലേ നിധിൻ, എല്ലാവഴിക്കും അന്വേഷിക്കണ്ടേ. “
“എന്നാലും സാർ എന്താ ഉദ്ദേശിച്ചത്. “
“രണ്ടു ദിവസം മുൻപ് നഗരത്തിലെ റയിൽവേ ട്രാക്കിൽ നിന്നൊരു ഗുണ്ടാ നേതാവിന്റെ ചതഞ്ഞരഞ്ഞ മൃതദേഹം കിട്ടിയിരുന്നു. അയാൾ ഈ ഹൗസിങ് കോളനിയിൽ കുറച്ചു ദിവസമായി, രാത്രിയിൽ കറങ്ങിയിരുന്നു എന്ന് ഒരു ദൃക്‌സാക്ഷി മൊഴി കിട്ടി. അത് കൊണ്ടാണ് ക്യാമറയിൽ പതിഞ്ഞ എല്ലാവരെയും ഒന്ന് ചോദ്യം ചെയ്യാമെന്ന് കരുതിയത്. നിങ്ങളുടെ കാറിന്റെ പിറകെ മുഖം മറച്ചും കൊണ്ടയാൾ ഉണ്ടായിരുന്നു. “
“ഞങ്ങളുടെ പിറകെയോ?”
“നിങ്ങളുടെ കാറ് പോയി, കുറെ സമയത്തിന് ശേഷം അയാൾ ഈ റോഡിലൂടെ പോയിരുന്നു. “
സഞ്ജീവ് നിധിന്റെ തോളിൽ തട്ടിയിട്ട് ജീപ്പിൽ കയറി പോയി.
ദേവിയുടെ വലിയൊരു ആഗ്രഹമായിരുന്നു അമ്മയാകണമെന്നത്. ആഗ്രഹ സാഫല്യത്തിൻ്റെ അടുത്തെത്തിയ നിമിഷങ്ങളിൽ… അവളുടെ മനസ്സ് ആകെ കലുഷിതമാണ്, തന്റെ സന്തോഷത്തെയോർത്തു അവളൊന്നും തുറന്നു പറയുന്നില്ലായെന്ന് മാത്രം. ചിലപ്പോൾ വലിയ ആലോചനയിലാണ്, അത് നിധിൻ കണ്ടു പിടിച്ചു എന്നറിയുമ്പോൾ, അത് അവനിൽ നിന്നും മറയ്ക്കാനായി, അവൾ നിധിനെ ഉമ്മകൾ കൊണ്ട് പൊതിയും, കൂടുതൽ സ്നേഹ വാൽസല്യങ്ങൾ പ്രകടമാക്കും.
ആ ഒരു അന്തരീക്ഷത്തിനു മാറ്റം വരുത്തണമെന്നു നിധിൻ കരുതി. ഈ സാഹചര്യത്തിലല്ല തന്റെ കുട്ടി വളർന്ന് വരേണ്ടത്. ദേവിയും താനും കുഞ്ഞും മാത്രമുള്ളൊരു സ്വർഗ്ഗമാണു വേണ്ടത്.
വിദേശത്തുള്ള സുഹൃത്തിന്റെ സഹായത്തോടെ ദുബായിൽ ഒരു റെസ്റ്റോറന്റ് തുടങ്ങാൻ പ്ലാനുണ്ട്. എത്രയും പെട്ടെന്ന് ഈ നാട്ടിൽ നിന്നും പോകണം. ദേവിക്ക് അവിടെ ഒരു ജോലിക്കു ശ്രമിക്കാം. നിധിൻ എല്ലാത്തിന്റേയും പേപ്പർ വർക്കുകൾ തുടങ്ങി കഴിഞ്ഞു. ഇതുവരെ ഒന്നും ദേവിയോട് പറഞ്ഞിട്ടില്ല. എല്ലാം ശരിയായിട്ടു പറഞ്ഞാൽ മതിയെന്ന് കരുതി. ഒരു മാസത്തിനുള്ളിൽ അത് ശരിയാകും. അതിനു മുൻപ് ഒരു ദുബായ് സന്ദർശനം ആവശ്യമുണ്ട്. ഈ അവസ്ഥയിൽ ദേവിയെ തനിച്ചാക്കി പോകാനും വയ്യ.
നിധിൻ അടുക്കളയിലേയ്ക്ക് മടങ്ങി വന്നു.
“എന്താണ് നിധിൻ സഞ്ജീവ് സാർ വീണ്ടും വന്നത്. “
“ഏതോ ഒരുത്തൻ രാത്രിയിൽ ഇവിടെയൊക്കെ കിടന്നു കറങ്ങുന്നെന്ന്. അതന്വേഷിക്കാൻ വന്നതാണ് അമ്മേ. “
മാലതി കാണാതെ അവൻ ദേവിയെ നോക്കി കണ്ണടച്ച് കാണിച്ചു.
നിധിൻ ഉണ്ടാക്കിയ പായസം രുചിച്ചു നോക്കിയിട്ടു മാലതി കൈ കൊണ്ട് അതീവ രുചികരം എന്ന് ആംഗ്യം കാട്ടി.
“നിധിന്റെ സന്തോഷം പായസത്തിന്റെ മാധുര്യത്തിലൂടെ മനസിലാകുന്നു. കൃത്യമായ മധുരം, ആവശ്യത്തിന് നെയ്യും, എന്നാൽ അധികം കുറുകിയതും നീണ്ടതുമല്ലാത്ത, ഇലയിൽ ഒഴിച്ച് കുടിക്കാവുന്ന ഘടനയും. “
“രണ്ടു ദിവസം കഴിയുമ്പോൾ റെസ്റ്റോറന്റ് തുറക്കും, പിന്നെ നിധിനെ നമുക്ക് പിടിച്ചാൽ കിട്ടില്ല. തിരക്കോടു തിരക്കായിരിക്കും. “
ദേവി അഭിപ്രായപ്പെട്ടു.
“എന്നാൽ പിന്നെ ഇനി ഉള്ള ദിവസങ്ങളിൽ നിധിൻ നമുക്കായി സ്പെഷ്യൽസ് ഉണ്ടാക്കട്ടെ. “
ഉദ്‌ഘാടന ദിവസം ക്ഷണിക്കപ്പെട്ട അതിഥികളുടെ മുന്നിൽ വച്ച് യൂണിഫോമിൽ ഇൻസ്‌പെക്ടർ സഞ്ജീവ് നാട മുറിച്ചു. എല്ലാവരുടെയും മുന്നിൽ വച്ച് നിധിനും ദേവിയും കേക്ക് മുറിച്ചും കൊണ്ട്, തങ്ങളുടെ ജീവിതത്തിലേക്കൊരു പുതിയ അതിഥി വരുന്ന കാര്യം ഉറക്കെ പ്രഖ്യാപിച്ചു. അപ്പോഴാണ് ആ വാർത്ത മാത്യു പോലും അറിയുന്നത്.
ദേവി വളരെ സന്തോഷവതിയായി കേക്കുമായി എല്ലാവരുടെയും അടുത്ത് ഓടി നടന്നു. സ്വതവേ സുന്ദരിയായ ദേവി ഗോൾഡൻ കളർ കാഞ്ചിപുരം സാരിയിൽ കൂടുതൽ മനോഹരിയായി മാറി. അവളുടെ സന്തോഷം സഹിക്കാൻ വയ്യാത്ത ചിലർ കൈകൾ ചുരുട്ടി പിടിച്ചു അവരുടെ അസഹിഷ്ണുത പ്രകടമാക്കി. ഇതൊന്നുമറിയാതെ നിഷ്കളങ്കമായി ദേവി അവിടെ ഓടി നടന്നു.
റെസ്റ്റോറന്റിന്റെ തുടക്കം വൻ വിജമായിരുന്നു. ഇന്ത്യൻ, ഇറ്റാലിയൻ, ചൈനീസ് മൂന്ന് തരം ഭക്ഷണവും ഒന്നിച്ചു ലഭിക്കുന്ന കടകൾ നഗരത്തിൽ വിരളമായിരുന്നു. മാത്രമല്ല ഉൽഘാടനം പ്രമാണിച്ചു ധാരാളം കോംബോ ഓഫറുകളും നൽകിയപ്പോൾ യുവജനങ്ങൾക്കിടയിൽ റെസ്റ്റോറന്റ് പെട്ടെന്ന് ക്ലിക്ക് ചെയ്തു.
ഇടയ്ക്കിടെ സഞ്ജീവ് സാർ വീട്ടിലും റെസ്റ്റോറന്റിലും സന്ദർശനംനടത്തി. അയാളുടെ സൗഹൃദ സന്ദർശനങ്ങൾ ദേവിയിൽ ഭയം ജനിപ്പിച്ചു. അവൾക്കുറപ്പായിരുന്നു സഞ്ജീവിനു അവളോടുള്ള ഒരു മനോഭാവം വേറെയാണെന്ന്. വിവാഹിതയായ അവളെ അയാൾക്കിഷ്ടമായിരുന്നു. ആരാധനയോടെ മാത്രമാണ് അയാൾ അവളെ നോക്കുന്നതും സംസാരിക്കുന്നതും. ഇതൊക്കെ ദേവിക്ക് മനസിലായെങ്കിലും നിധിനെ വിഷമിപ്പിക്കാതിരിക്കാനായി അവളെല്ലാം മറച്ചു വച്ചു.
ഒരു രാത്രിയിൽ റെസ്റ്റോറന്റ് പൂട്ടുന്ന നേരം ദേവിക്ക് പെട്ടെന്ന് പാഴ്സി മട്ടൺ കട്ലറ്റ് കഴിക്കണമെന്നു പറഞ്ഞു. നിധിൻ അതുണ്ടാക്കി അവൾക്കു നൽകി. ബാക്കിയുള്ള സ്റ്റാഫ് ഒക്കെ പോയി കഴിഞ്ഞു. അവർ രണ്ടും മാത്രമായ നിമിഷത്തിൽ, ഏപ്രൺ ഊരി ചുമരിൽ തൂക്കിയിട്ടിട്ടു നിധിൻ അവളുടെ അടുത്തിരുന്നു സംസാരിച്ചു.
“ദേവി, ഞാൻ അടുത്താഴ്ച ദുബായ് വരെയൊന്ന് പോകാൻ പ്ലാനിടുന്നു. “
“ദുബായിലോ ? എന്തിനു? പിന്നെ ഈ റെസ്റ്റോറന്റിന്റെ കാര്യമൊക്കെ ആര് നോക്കും ?എന്തിനാ നീ പോകുന്നത്. “
“ഞാൻ നിന്നോട് പറഞ്ഞിരുന്നില്ലേ, നീയും ഞാനും നമ്മുടെ കുഞ്ഞും മാത്രമുള്ളൊരു ലോകമാണ് എനിക്ക് വേണ്ടത്. ഇവിടെ നമ്മുടെ ചുറ്റും ആരൊക്കെയോ ഉള്ളത് പോലെ തോന്നുന്നു. അവിടെ ഒരു പാർട്ട്ണർഷിപ്പ് ബിസിനസ് തുടങ്ങിയാൽ പതിയെ നമുക്ക് ദുബായിൽ സെറ്റിൽ ചെയ്യാമല്ലോ. “
ദേവി മുന്നിലിരുന്ന പ്ലേറ്റ് ദേഷ്യത്തോടെ മാറ്റി വച്ചു
“പിന്നെ ഇത്രയും പൈസ മുടക്കി ഇവിടെ റസ്റ്റോറൻ്റ് തുടങ്ങിയതെന്തിനാ. നീ അവിടെ പോയാൽ പിന്നെ എനിക്കാരുണ്ട്. “
“നിന്റെ പ്രസവമൊക്കെ കഴിഞ്ഞു നമ്മൾ ഒന്നിച്ചേ ദുബായിൽ പോകൂ. ഇപ്പോൾ ഞാൻ രണ്ടാഴ്ചത്തെ വിസിറ്റിംഗ് വിസയ്ക്ക് പോകുന്നതാണ്. അവിടെ കുറെ പേപ്പർ വർക്കുകളുണ്ട് ചെയ്ത് തീർക്കാൻ. അതുവരെ എന്റെ പൊന്നു മോൾ ഒന്ന് ക്ഷമിച്ചാലും. “
ചെറുതായി മുറിച്ച കട്ലറ്റ് കഷണങ്ങൾ അവളുടെ വായിൽ വച്ച് കൊടുത്തും കൊണ്ട് അവനവളെ അനുനയിപ്പിച്ചു.
“ശരി ശരി രണ്ടാഴ്ച ഞാൻ ക്ഷമിക്കാം. ഇനി ഇങ്ങനെ ഒന്നുമുണ്ടാകരുത്. എനിക്കിങ്ങനെ പിരിഞ്ഞിരിക്കാൻ വയ്യ. “
അവർ ഷോപ്പ് പൂട്ടി ഇറങ്ങുമ്പോൾ തെരുവ് വിജനമായിരുന്നു.
“ഇന്ന് നിന്റെ അമ്മ വഴക്കു പറയും. ഗർഭിണിയായ പെണ്ണിനേം കൊണ്ട് പാതിരാത്രി യാത്ര ചെയ്യരുതെന്ന് പറഞ്ഞിരുന്നു. ഗർഭിണികൾ സന്ധ്യ കഴിഞ്ഞാൽ പുറത്തിറങ്ങാൻ പാടില്ലെന്ന്. “
ദേവി പൊട്ടിച്ചിരിച്ചു.
“നിധിനും അമ്മയും ഏത് യുഗത്തിലാണ് ജീവിക്കുന്നത്. “
“യുഗത്തിന്റെ കാര്യമല്ല ദേവി, മനസിനെ അലട്ടുന്നതൊന്നും സംഭവിക്കാതിരിക്കാൻ വീട്ടിലിരിക്കുന്നതല്ലേ ബുദ്ധി. നമ്മുടെ ഇവിടത്തെ ജീവിതം അങ്ങനെയല്ലേ. “
നിധിൻ ദേവിക്ക് ഡോർ തുറന്നു കൊടുത്തിട്ട് കൊണ്ട് ഡ്രൈവിംഗ് സീറ്റിലേക്ക് കയറിയിരുന്നു. ദേവി വളരെ സന്തോഷത്തിലായിരുന്നു. നിധിൻ അവൾക്കു വേണ്ടി ഇളയരാജയുടെ താരാട്ട് പാട്ടുകൾ പാടി കൊണ്ടേയിരുന്നു. അവൾ കൊച്ചു കുഞ്ഞിനെ പോലെ ചാരിയിരുന്നു ഉറങ്ങുന്നത് കണ്ടു അവൻ പുഞ്ചിരി തൂകി.
കാറിൽ എന്തോ ഇടിച്ചപ്പോഴാണ് അവൻ ശ്രദ്ധിച്ചത്. ഒരു കാർ തൊട്ടു പിറകിലുണ്ട്. മനഃപൂർവം മുട്ടാനായി അടുത്തേയ്ക്കു വരികയാണ്. നിധിൻ വളരെ വേഗതയിൽ കാറോടിക്കുന്നതോടൊപ്പം, കണ്ട്രോൾ റൂമിലേയ്ക്ക് ഫോൺ വിളിച്ചു. ഫോൺ ശബ്ദം കേട്ട് ദേവി ഉണർന്നു.
“എന്താ നിധിൻ. “
“ആരോ നമ്മളെ ചേസ് ചെയ്യുന്നു. നീ ആ സഞ്ജീവിനെ ഒന്ന് വിളിക്ക്. “
“ഈ പാതിരാത്രിയിലോ, ഞാൻ പിങ്ക് പോലിസിന്റെ ആപ്പിൽ ഒന്ന് ട്രൈ ചെയ്യട്ടെ. നമ്മുടെ ഫോൺ അവർ ട്രേസ് ചെയ്തോളും. “
കാർ വളരെ വേഗതയിൽ തൊട്ട് പിന്നിലുണ്ട്. പരാജയം സമ്മതിച്ച് കൊണ്ട് നിധിൻ തൻ്റെ കാർ ഇടത് വശത്തെ പോക്കറ്റ് റോഡിലേക്ക് വളച്ച് നിർത്തി. പിന്നിലെ ഡ്രൈവറുടെ കണക്ക് കൂട്ടൽ തെറ്റി, ആ കാർ അതിവേഗം മുന്നോട്ട് പോയി.
പെട്ടെന്ന് ബ്രേക്ക് പിടിച്ചത് കൊണ്ട് ആ കാർ മുന്നിൽ വട്ടം ചുറ്റി നിന്നു. ആ സമയത്ത് നൈറ്റ് പെട്രോൾ നടത്തുന്ന പോലീസ് ജീപ്പ് മുന്നിലെത്തി.
പോലീസ് ഇറങ്ങി ഗ്ലാസ്സിൽ തട്ടിയിട്ടും ആരും ഗ്ലാസ് താഴ്ത്തുകയോ ഡോർ തുറക്കുകയോ ചെയ്തില്ല. കാറിനുള്ളിലെ ഇരുട്ടിൽ എത്ര പേരുണ്ട് എന്നറിയാനും വയ്യ. പോലീസ് ടോർച്ച് അടിച്ച് ഉള്ളിൽ നോക്കി. പെട്ടെന്ന് മുന്നിൽ നിന്ന പോലീസ്കാരനെ ഇടിപ്പിച്ച് തെറിപ്പിച്ച് ആ കാർ മുന്നോട്ടെടുത്തു.
(തുടരും…. )
✍️✍️നിഷ പിള്ള


1 Comment
Pingback: ന്യൂസ് പേപ്പർ ബോയ്-28 - By Nisha Pillai - കൂട്ടക്ഷരങ്ങൾ