നർമ്മത്തിലൂടെ ചിരിപ്പിച്ചും അതിലേറെ ചിന്തിപ്പിച്ചും കടന്നു പോയ മഹാനടൻ ഇന്നസെന്റിന് കണ്ണീർ പ്രണാമം 🙏🙏🙏
(26-3-2025)
ഈ മനുഷ്യസ്‌നേഹി നമ്മെ വിട്ടു പോയിട്ട് രണ്ടു വർഷം…😪😪😪

സി.ഐ.പോളും ഇന്നസെന്റും
ഉയരങ്ങളിൽ എത്തിയപ്പോഴും സ്വന്തം നാടിനെ നെഞ്ചോട് ചേർത്തുപിടിച്ച് സാധാരണക്കാരെപ്പോലെ നാട്ടുവഴികളിലൂടെ നടന്ന് പഴയ സൗഹൃദങ്ങൾ പുതുക്കി പെരുന്നാളുകൾക്കും ഉത്സവങ്ങൾക്കും കാഴ്ചക്കാരായി ദിവസേന പ്രഭാത സവാരി നടത്തി കൊച്ചു ചായക്കടയിൽ നിന്ന് ചായ കുടിച്ച് നാട്ടുവർത്തമാനം പറഞ്ഞ് ഗ്ലാമർ ലോകത്ത് നിറഞ്ഞു നിൽക്കുമ്പോഴും നാട്യങ്ങളില്ലാത്ത രണ്ട് നടന്മാർ ആയിരുന്നു ഇരുവരും. ഒരാൾ എൻറെ അമ്മാവൻ സി.ഐ.പോൾ. ഇന്നസെൻറ് എൻറെ പിതാവിൻറെ കുടുംബ തലമുറയിൽപെട്ടയാൾ.
സിനിമയിൽ സജീവമായപ്പോഴും നാടകത്തിനോടുള്ള അഭിനിവേശം കൊണ്ട് പോൾ അങ്കിൾ നാടകത്തിൽ അഭിനയിച്ചു കൊണ്ടേയിരുന്നു.പോൾ അങ്കിളിനെ നായകനാക്കി നാടക കമ്പനി തുടങ്ങാൻ വർഷങ്ങൾക്കുമുമ്പ് ശ്രമിച്ചതോടെയാണ് പോൾ അങ്കിളുമായി ഇന്നസെൻറ് ബന്ധപ്പെടുന്നത്. രണ്ടാഴ്ച ഇരിങ്ങാലക്കുട താമസിപ്പിച്ച് നാടകം ചർച്ച ചെയ്തു.
അദ്ദേഹത്തിൻറെ “ദൈവത്തെ ശല്യപ്പെടുത്തരുത്” എന്ന പുസ്തകത്തിലെ പതിമൂന്നാമത്തെ ചാപ്റ്റർ “വെള്ള പൂച്ച തന്നെ ളോഹ” എന്നതിൽ ഇതേ കുറിച്ച് വ്യക്തമായി എഴുതിയിട്ടുണ്ട്.
ഒരു സുപ്രഭാതത്തിൽ ഇന്നസെന്റും മോഹനും അദ്ദേഹത്തിൻറെ അനിയനും ചേർന്ന് ഇരിഞ്ഞാലക്കുടയിൽ ഒരു പ്രൊഫഷണൽ നാടകവേദി രൂപീകരിക്കുന്നു. പ്രശസ്ത നാടകകൃത്ത് സി.പി. ആൻറണിയെ നാടകം എഴുതിക്കാൻ കൊച്ചിയിൽ നിന്ന് കൂട്ടിക്കൊണ്ടു വരുന്നു. നല്ല സാമ്പത്തിക സ്ഥിതിയുള്ള മോഹൻറെ വീട്ടിൽനിന്ന് ഭക്ഷണം, ക്യാമ്പിൽ താമസം. നാടകത്തിലെ നായകനാകാൻ പോൾ അങ്കിളിനെ തൃശ്ശൂരിൽ നിന്ന് കൊണ്ടുവരുന്നു. താമസിയാതെ ശങ്കരാടിയും എത്തുന്നു. ’ഗീഥാ ആർട്സിൽ’ നാടകത്തിൻറെ സ്ഥിരം വേദിയുള്ളപ്പോൾ അങ്കിളിനെ അങ്ങോട്ടു വിടാതെ രണ്ടാഴ്ച അവിടെ തന്നെ പിടിച്ചുനിർത്തി വട്ടം ചുറ്റിക്കുന്നു . ഇന്നസെന്റിന്റെ പല ബിസിനസുകളും പോലെ തന്നെ നാടകവും തുടങ്ങുന്നതിനു മുമ്പ് തന്നെ പൊട്ടുന്നു.
പിന്നീട് വർഷങ്ങൾക്കിപ്പുറം രണ്ടുപേരും സിനിമാലോകത്ത് സജീവമായപ്പോൾ പലപ്പോഴും പഴയ ഇരിഞ്ഞാലക്കുട കാര്യം പോൾ അങ്കിൾ ഓർമിപ്പിക്കാറുണ്ടായിരുന്നത്രേ!
തമാശ പറഞ്ഞാൽ അത് ആസ്വദിക്കാൻ കഴിയണമെങ്കിൽ പോളിനേപ്പോലെ നല്ല മനസ്സുള്ളവർക്കേ കഴിയൂ എന്ന് അദ്ദേഹം പോൾ അങ്കിളിന്റെ അനുസ്മരണ യോഗത്തിൽ പറയുകയുണ്ടായി.
ചിരിയുടെ മാലപ്പടക്കം പൊട്ടിച്ച എത്രയോ ചിത്രങ്ങളിൽ പിന്നീട് അവർ ഒന്നിച്ച് അഭിനയിച്ചു.
‘നാടോടിക്കാറ്റ്’, ‘ഗാനമേള’, ‘ആവനാഴി’, ‘യാത്രക്കാരുടെ ശ്രദ്ധക്ക്’, ‘അർജുനൻ പിള്ളയും അഞ്ചു മക്കളും’, ‘പവിത്രം’, ‘അരം പ്ലസ് അരം കിന്നരം’, ‘പ്രദേശിക വാർത്തകൾ’, ‘ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റ്’, ‘മൂന്നാംമുറ’, ‘വടക്കുനോക്കിയന്ത്രം’, ‘മന്നാഡിയാർ പെണ്ണിന് ചെങ്കോട്ട ചെക്കൻ’,………
‘മിഥുനത്തി’ലെ സൂപ്രണ്ടിങ് എൻജിനീയർ ആയി പോൾ അങ്കിളും മോഹൻലാലിൻറെ ചേട്ടനായി ഇന്നസെന്റും മലയാളികൾക്ക് ഒരിക്കലും മറക്കാനാവാത്ത ഓർമ്മകൾ പങ്കുവച്ച ചിത്രമായിരുന്നു.
ഇഹലോകത്തെ അഭിനയവും തമാശകളും അവസാനിപ്പിച്ച് പോൾ അങ്കിൾ 2005ലും മലയാളികളെ ഒന്നടങ്കം കരയിച്ച് ഇന്നസെൻറ് 2023ലും പരലോകത്തേക്ക് യാത്രയായി.
പ്രാർത്ഥനയോടെ ഒരു പിടി ഓർമ്മപ്പൂക്കൾ!!
മേരി ജോസി മലയിൽ, തിരുവനന്തപുരം.


1 Comment
ഒരിക്കലും മരിക്കാത്ത ഓർമ്മകൾക്ക് മുന്നിൽ കണ്ണീർ പ്രണാമം. മേരി , വളരെ ആത്മാർത്ഥതയുള്ള രചന. കൂടുതൽ ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു