അനുപമ ,രാഹുൽ ,അവർ രണ്ട് പേർ വിചാരിച്ചിട്ടും ദേവിയെ സമാധാനിപ്പിക്കാൻ കഴിഞ്ഞില്ല.അവൾ വീട്ടിനുള്ളിൽ ഓടി നടക്കുകയും പാത്രങ്ങളൊക്കെ വലിച്ചെറിയുകയും ചെയ്തു.ശരിക്കും ഉന്മാദം ബാധിച്ചവളെ പോലെയായി.അവസാനം അവളെ അജ്മലും രാഹുലും ബലമായി പിടിച്ചു കിടത്തി തുണി കൊണ്ട് അവളുടെ കാലും കയ്യും കെട്ടി,വായിൽ ഒരു തുണി കഷണം തിരുകി വച്ചു.ഈ കാഴ്ചകൾ കണ്ടു മാലതി പൊട്ടിക്കരയുകയും ചെയ്തു.
അപ്പോഴേക്കും പോലീസ് ജീപ്പ് വീടിന്റെ പടി കടന്നെത്തി.മാത്യുവിന്റെ കാറിൽ ദേവിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പോലീസ് ജീപ്പ് കാറിനെ അനുഗമിച്ചു.അനുപമ ഡോക്ടറോട് ദേവി ഗർഭിണിയാണെന്ന ആശങ്ക പങ്ക് വച്ചു.ഡോക്ടർ അവളുടെ അക്രമവാസന അവസാനിപ്പിക്കാനായി അവൾക്കു മയങ്ങുന്ന ഇൻജക്ഷൻ വച്ചു.
മെല്ലെ ദേവി മയക്കത്തിലേക്ക് വഴുതി വീണു.മുറിയിൽ മാലതിയും ദേവിയും തനിച്ചായ നിമിഷത്തിൽ അനുപമയും രാഹുലും ഇൻസ്‌പെക്ടർ സഞ്ജീവിനോടൊപ്പം ക്യാന്റീനിലേയ്ക്ക് നടന്നു.
“ദേവി ഇങ്ങനൊക്കെ വയലന്റ് ആകാറുണ്ടോ? വല്ലാത്തൊരു അവസ്ഥയായിരുന്നു ആ കുട്ടിയുടേത്.അവൾ ഭാരമുള്ള വസ്തുക്കളൊക്കെ എടുത്തുയർത്തിയ സമയത്തു ഞാൻ ശരിക്കും പേടിച്ചു പോയി.ഈ അവസ്ഥയിൽ….”
അനുപമയും രാഹുലും മുഖത്തോടു മുഖം നോക്കി.അവരുടെ അസ്വസ്ഥമായ മുഖം ശ്രദ്ധിച്ച സഞ്ജീവ് ,അവരോടിങ്ങനെ ചോദിച്ചു.
“എന്നിൽ നിന്നും നിങ്ങളെന്തെങ്കിലും മറയ്ക്കുന്നുണ്ടോ “
അനുപമയാണ് അതിനു മറുപടി പറഞ്ഞത്.
“സർ,അവൾക്കു കുഞ്ഞുനാൾ മുതൽ ബോർഡർലൈൻ പേഴ്സണാലിറ്റി ഡിസോർഡർ എന്ന രോഗാവസ്ഥയുണ്ട്.”
“ബോർഡർലിനെ പേഴ്സണാലിറ്റി ഡിസോർഡറോ ? അതെന്താ അങ്ങനൊരു രോഗം.കൂടുതൽ വ്യക്തമാക്കാമോ?”
“സർ അത്…..ഞങ്ങൾ രണ്ടുപേർക്കും മാത്രമറിയാവുന്ന ഒരു രഹസ്യമാണ്.മാലതി ആന്റിയ്ക്ക് പോലും ഇത്ര വിശദമായി അവളുടെ രോഗത്തെക്കുറിച്ച് അറിയില്ല.ഞങ്ങൾ ആരോടും പറയില്ലായെന്ന് വക്കീൽ അങ്കിളിന് വാക്ക് കൊടുത്തിരുന്നു.”
“ഡോക്ടറോടും പോലീസിനോടും കള്ളം പറയാൻ പാടില്ല.ഞാൻ നിങ്ങൾക്ക് ഉറപ്പു തരുന്നു,ഞാൻ കാരണം ഇതൊന്നും നാലാമതൊരാൾ അറിയില്ല.എന്താണ് ആ രോഗത്തിന്റെ പ്രത്യേകത ?എപ്പോഴാണ് ദേവിയിൽ ഈ രോഗ കണ്ടു തുടങ്ങിയത്.”
“അതൊരു നീണ്ട കഥയാണ് സർ.”
രാഹുലാണ് അത് പറഞ്ഞത്.അവന്റെ മുഖത്ത് അനുപമ സഞ്ജീവിനോട് എല്ലാം തുറന്നു പറയുന്നതിന്റെ നീരസം ഉണ്ടായിരുന്നു.
“ഞാൻ അത് കേൾക്കാൻ തയ്യാറാണെങ്കിൽ….”
അനുപമ സമ്മതത്തിനായി രാഹുലിന്റെ മുഖത്ത് നോക്കി.അവനൊരു വൈമനസ്യത്തോടെ തലയാട്ടി.
“ദേവിയുടെ ബാല്യകാലം വളരെ സങ്കടകരമായിരുന്നു.പ്രശസ്തനായ അച്ഛൻ വക്കീൽ ഉണ്ണിത്താൻ.സദാസമയവും കൂട്ടുകാരോടൊത്തും കോടതിയിലും ബാറിലുമായി ചിലവഴിച്ചു .വ്യവഹാരങ്ങളിൽ വിജയവും പ്രശസ്തിയുമായിരുന്നു അദ്ദേഹത്തിന് ഹരം പകർന്നത്.ഏകമകൾ ദേവിയെ അദ്ദേഹം വളരെയധികം സ്നേഹിച്ചിരുന്നുവെങ്കിലും അദ്ദേഹം സ്നേഹപ്രകടനത്തിൽ വളരെ പിശുക്കു കാട്ടിയിരുന്നു.ദേവിയുടെ അമ്മ മാലതിയാകട്ടെ കോളേജിന്റെ ഹരമായി മാറിയൊരു അദ്ധ്യാപികയായിരുന്നു.സഹ അദ്ധ്യാപകരും കോളേജിലെ വിദ്യാർത്ഥികളും അവരെ പരിഗണിച്ചിരുന്നതിന്റെ നൂറിലൊന്നു പരിഗണന പോലും അവർക്കു സ്വന്തം വീട്ടിൽ കിട്ടിയിരുന്നില്ല.അവർ മകൾക്കു വേണ്ടിയെങ്കിലും ജീവിക്കണമെന്ന് കരുതിയെങ്കിലും പലപ്പോഴും അവർ പരാജയപ്പെട്ടു.അവർ ഒരു തവണ ആത്മഹത്യക്കു ശ്രമിച്ചിരുന്നു.അപ്പോഴൊന്നും വക്കീൽ അവരെ തിരിഞ്ഞു നോക്കിയില്ല,മാത്രമല്ല മറ്റുള്ളവരുടെ മുന്നിൽ വച്ച് അവരെ നന്നായി പരിഹസിക്കുകയും ചെയ്തു.”
അനുപമ ഒന്ന് നിർത്തി മുന്നിലിരുന്ന ചൂട് ചായ ഊതി കുടിച്ചു.അനുപമയുടെ ശബ്ദത്തിലെ കിതപ്പ് മനസിലാക്കിയ രാഹുലാണ് ബാക്കി പറഞ്ഞത്.
“അവർ ഭർത്താവായ വക്കീലിനെ അങ്ങേയറ്റം വെറുത്തിരുന്നു.പതിയെ പതിയെ ആ വെറുപ്പ് ദേവിയെന്ന പത്ത് വയസുകാരിയോടും അവർക്കു തോന്നി തുടങ്ങി.അച്ഛനും മകളും കാരണം തന്റെ സൗന്ദര്യവും യൗവ്വനവും പാഴായി പോകുന്നുവെന്നവർ വിലപിച്ചു.”
“ആയിടയ്ക്കാണ് അവരുടെ മുൻകാമുകനായ മാത്യു ,ഭാര്യ മരിച്ച് കഴിഞ്ഞ്,തന്റെ രണ്ടു മക്കളേയും കൂട്ടി വിദേശത്ത് നിന്നും നാട്ടിൽ വരുന്നത്.പതിനഞ്ചും പതിനാറും വയസുള്ള ആരോണും ആൻഡ്രുവും.മക്കളെ ഊട്ടിയിലും കോയമ്പത്തൂരും പഠിക്കാൻ വിട്ടിട്ട് ,മാത്യു മൂന്നാറിൽ തേയില തോട്ടം വാങ്ങി.പിന്നീട് അയാൾ നാട്ടിൽ പല വ്യവസായങ്ങൾ ആരംഭിക്കുകയും മാലതിയുമായി പഴയ ബന്ധം ആരംഭിക്കാൻ ശ്രമിക്കുകയും ചെയ്തു.”
“എന്നിട്ട്?”
“ആദ്യമൊക്കെ അയാളുടെ പിടിയിൽ വീഴാതെ മാലതി പിടിച്ചു നിന്നു.പക്ഷെ അയാളൊരു പതിനേഴുകാരൻ കാമുകനെ പോലെ അവരെ ചുറ്റി പറ്റി നടന്നു.ഭർത്താവിൽ നിന്ന് ലഭിക്കാത്ത കരുണയും കരുതലും അയാൾ അവളോട് കാട്ടി .ആദ്യമൊക്കെ രഹസ്യമായി വച്ചിരുന്ന ആ ബന്ധം പതിയെ പതിയെ എല്ലാവരും അറിഞ്ഞു തുടങ്ങി.”
“ആ ബന്ധം നാട്ടിലെങ്ങും പാട്ടായി.വക്കീലിന് നാണക്കേട് കൊണ്ട് പുറത്തിറങ്ങാൻ പറ്റാതെയായി.പതിയെ അദ്ദേഹത്തിന്റെ കരിയർ ഗ്രാഫ് താഴേയ്ക്ക് വരാൻ തുടങ്ങി.അദ്ദേഹം കോടതിയിൽ പോകാതെയായി,സ്ഥിരം ബാറിൽ പോയി മദ്യപാനം തുടങ്ങി.സ്വന്തം അമ്മ മാത്യുവിന്റെ രണ്ടാണ്മക്കളെ സ്വന്തം മക്കളെ പോലെ ഏറ്റെടുത്തപ്പോഴും അച്ഛൻ മദ്യത്തിൽ അഭയം തേടിയപ്പോഴും പാവം ദേവിചേച്ചി ഒറ്റപ്പെട്ടു.ആരുമില്ലാതെ വലിയ വീടിന്റെ അകത്തളത്തിൽ ഒതുങ്ങി പോയൊരു ബാല്യവുമായി ചേച്ചിയും.”
വീണ്ടും അനുപമ പറഞ്ഞു തുടങ്ങി.
“ദേവിക്ക് ഭയവും ആകാംഷയും മറ്റുള്ളവരെക്കാൾ കൂടുതലായിരുന്നു.ടെൻഷൻ വരുമ്പോൾ,അവൾ ധാരാളം ഭക്ഷണം കഴിക്കാനും തുടങ്ങി.അവളുടെ പന്ത്രണ്ടാം വയസ്സിൽ അവളുടെ ശരീര ഭാരം എൺപതിനടുത്തെത്തി,അവളൊരു ഒത്ത പെണ്ണായി മാറി.ഇതൊന്നും ശ്രദ്ധിക്കാൻ അച്ഛനും അമ്മയും അവളുടെ കൂടെയുണ്ടായിരുന്നില്ല.അച്ഛന്റെ ഗുമസ്ഥനായ മാധവൻ മാമനാണ് അവളെ കുറച്ചെങ്കിലും സംരക്ഷിച്ചത്,അദ്ദേഹം ഈ രാഹുലിന്റെ അച്ഛനാണ്.അദ്ദേഹത്തെ അവൾ സ്വന്തം അച്ഛനെപ്പോലെ കരുതി ബഹുമാനിച്ചു,”
“അവളുടെ രോഗവിവരം പുറത്തറിഞ്ഞത് വളരെ നാടകീയമാണ്.ആ സമയത്ത് ഞാനും ദേവിയും പ്രണവും ഒരേ സ്കൂളിലെ വിദ്യാർത്ഥികളായിരുന്നു.ഞാനും ദേവിയും ഒരേ ക്ലാസ്സിലായിരുന്നു, സുഹൃത്തുക്കളായിരുന്നു.പ്രണവ് ഞങ്ങളെക്കാൾ രണ്ടു വർഷം സീനിയർ ആയിരുന്നു.പ്രണവിന് ദേവിയോട് വലിയ ആരാധനയായിരുന്നു .എനിക്ക് പ്രണവിനോട് കടുത്ത പ്രേമവും.ഒരു ത്രികോണ പ്രണയം,എന്നാൽ ദേവിയാകട്ടെ ഒറ്റപ്പെട്ടു നടക്കാനാണ് ഇഷ്ടപെട്ടത്.അവൾ എപ്പോഴും സൗഹൃദം സ്ഥാപിക്കുന്നത് ആൺകുട്ടികളോടായിരുന്നു.അതും അധികം സുഹൃത്തുക്കളില്ലാത്ത ,അന്തർമുഖരായ ആൺകുട്ടികളോട് .അവൾ അവർക്കു സമ്മാനങ്ങൾ കൊടുക്കുകയും ആരുമില്ലാത്ത സമയത്ത് വീട്ടിൽ കൊണ്ട് പോകുകയും ചെയ്തിരുന്നു.ഇതൊക്കെ ഞങ്ങൾ അറിഞ്ഞത് വളരെ വൈകിയാണ്.”
സ്കൂളിലെ ഏറ്റവും സുന്ദരിയും തന്റേടിയുമായ അവളെ വീഴ്ത്താൻ പ്രണവിനെ പോലെയുള്ള ആൺകുട്ടികൾ മൽസരിച്ചു കൊണ്ടേയിരുന്നു.പ്രണവ് സ്കൂളിലെ നർത്തകനും അഭിനേതാവുമൊക്കെ ആയിരുന്നു.അവനു സാമാന്യം നല്ലൊരു ആരാധക വലയം തന്നെ ഉണ്ടായിരുന്നു.ദേവി മാത്രം അവനെ തിരിഞ്ഞു നോക്കിയില്ല.ഒരു കലോത്സവത്തിന് നാടകത്തിലെ നായികയാകാൻ ദേവിയെ ക്ലാസ് ടീച്ചർ വിളിച്ചെങ്കിലും അവൾ വന്നില്ല.ഒടുവിൽ ആ നറുക്കു എനിക്ക് വീണു.അതെന്റെ ജീവിതത്തെ മാറ്റി മറിച്ചു .ആ നാടകത്തോടെ ഞാൻ പ്രണവിന്റെ നാടകത്തിലെ മാത്രമല്ല ജീവിതത്തിലേയും കൂടി നായികയായി മാറി.”
“ആയിടയ്ക്കാണ് സ്കൂളിൽ ഒരു മരണം നടന്നത്.ഞങ്ങൾ അന്ന് പത്തിൽ പഠിക്കുകയാണ്.പ്രണവ് പ്ലസ് ടു ക്ലാസ്സിലും.പല ദിവസവും പ്രണവിന്റെ സ്പെഷ്യൽ ക്ലാസ് തീർന്ന് ഒന്നിച്ച് പോകാനായി ഞാൻ കാത്തിരിക്കും.ടീച്ചേഴ്സ് കാണാതെ പൂന്തോട്ടത്തിലെ മരത്തണലിൽ ഒളിച്ചിരിക്കുകയാണ് എൻ്റെ പതിവ്.ഒരു ദിവസം വൈകിട്ട് അഞ്ചു മണി ആയി കാണും,ക്ലാസ് കഴിഞ്ഞു പ്രണവ് എന്നെ തേടി പൂന്തോട്ടത്തിലെത്തി.അവിടെ വച്ച് ഞങ്ങൾ സാധാരണ ഉമ്മകൾ കൈമാറിയാണ് പിരിയുക.അന്നത്തെ ഹെഡ്മിസ്ട്രസ് ഒരു കന്യാസ്ത്രീയാണ്.സിസ്റ്റർ അച്ചടക്കത്തിൽ വളരെ ശ്രദ്ധാലുവാണ്.അതിനാൽ കാടുപിടിച്ചു കിടക്കുന്ന മുല്ലവള്ളികളുടെ ഇടയിൽ കയറി നിന്നാണ് ഞങ്ങളുടെ ഈ പ്രേമ പ്രകടനം.”
“അന്നത്തെ ദിവസം,പ്രണവ് ഒരു കുരുത്തക്കേട് കാട്ടിയപ്പോൾ ഞാൻ ആ വള്ളികൾക്കിടയിൽ നിന്നിറങ്ങി ഓടുകയായിരുന്നു.ഞാൻ ചെന്ന് നിന്നത്.സ്കൂൾ സ്കേർട്ടും അടിവസ്ത്രങ്ങളുമായി നിന്ന് കിതയ്ക്കുന്ന ദേവിയുടെ മുന്നിലായിരുന്നു.അവളുടെ എതിരെ നിന്നത് ഞങ്ങളുടെ സ്കൂളിലെ വാച്ചറായിരുന്ന സുരേഷ് എന്ന മനുഷ്യൻ നിന്നിരുന്നു.ഏകദേശം അമ്പതു വയസ്സ് തോന്നിക്കുന്ന ,രോഗിയായ ആ മനുഷ്യൻ നിന്ന് കിതയ്ക്കുകയായിരുന്നു.അയാളുടെ വാച്ച് നിലത്തും കിടന്നിരുന്നു , അയാളുടെ ഷർട്ട് കീറി പറിഞ്ഞും കാണപ്പെട്ടു.”
“പ്രണവും ഞാനും ഓടിയെത്തിയപ്പോഴേക്കും ദേവി അലമുറയിട്ടു കരയാൻ തുടങ്ങി.അവൾ ഹിസ്റ്റീരിയയുടെ ലക്ഷണം കാണിച്ചു.മുടി പിടിച്ചു വലിക്കുകയും അർദ്ധനഗ്‌നയായി അവിടെ ഓടി നടക്കുകയും ചെയ്തു.”
“പ്രണവ് എന്റെ ചെവിയിൽ അയാളൊരു പാവമാണ്,അയാൾ അവളെയൊന്നും ചെയ്തിട്ടില്ലായെന്നും അവളാണ് കിതയ്ക്കുന്നത്,അവളാണ് തെറ്റ് ചെയ്തതെന്നും എന്നോട് പറഞ്ഞു.ഞാൻ അവനോടു ചൂടായി.അപ്പോഴേക്കും ഹെഡ് മിസ്ട്രെസ്സും മറ്റു അദ്ധ്യാപകരും ഓടി വന്നു ,അവളെ വസ്ത്രം ധരിപ്പിച്ചു സ്കൂൾ ഓഫീസിലേയ്ക്ക് കൊണ്ട് പോയി.സ്കൂൾ ബസിന്റെ ഡ്രൈവർമാർ വന്നു ആ പാവം മനുഷ്യനെ ഒരു മരത്തിൽ കെട്ടിയിടുന്നത് കണ്ടു പ്രണവിന് സങ്കടം വന്നു.അവൻ പോകുന്ന വഴി എന്നോട് സുരേഷ് നിരപരാധിയാണ് നിരപരാധിയാണ് എന്നിങ്ങനെ പറഞ്ഞു കൊണ്ടിരുന്നു.”
“അദ്ധ്യാപികമാർ അവളെ ഓഫീസിൽ മുറിയിലേയ്ക്കു കൊണ്ട് പോയി, ആശ്വസിപ്പിച്ചു.അവൾ പതിയെ പതിയെ ശാന്തയായി.അവളെ അവളുടെ അച്ഛനും ,മാധവൻ മാമനും വന്നു കൂട്ടി കൊണ്ടു പോയി.”
“പിറ്റേ ദിവസം സ്കൂളിൽ ഞങ്ങളെ കാത്തിരുന്നത് ഒരു ദുരന്ത വർത്തമാനമായിരുന്നു.എല്ലാവരുടെയും മുന്നിൽ വച്ച് അപമാനിതനായതിൽ സങ്കടപ്പെട്ട് സുരേഷ് എന്ന ആ മനുഷ്യൻ,തന്നെ കെട്ടിയിട്ട ആ മരത്തിൻ്റെ കൊമ്പിൽ തന്നെ തൂങ്ങി മരിച്ചു.സ്കൂളിന്റെ പേരിനു കൈ വരുന്ന കളങ്കം പേടിച്ചു ,മാനേജ്‌മെന്റ് അപേക്ഷിച്ചതിനാൽ ദേവിയുടെ അച്ഛൻ തന്റെ പരാതി പിൻവലിച്ചിരുന്നു,രാത്രിയിൽ മാനേജ്മെന്റിന്റെ ആളുകൾ വന്നു സുരേഷിനെ അഴിച്ചു വിട്ടു.ജോലി നഷ്ടപ്പെട്ട് ,സമൂഹത്തിന്റെ മുന്നിൽ അപമാന ഭാരത്താൽ ജീവിക്കാൻ സുരേഷിന്റെ അഭിമാനം സമ്മതിച്ചില്ല.അദ്ദേഹത്തിനു മാത്രമറിയാമായിരുന്നു താൻ തെറ്റൊന്നും ചെയ്തിട്ടില്ലായെന്ന്.
രാത്രി മുഴുവൻ ചിന്തിച്ചു ചിന്തിച്ചു സുരേഷ് ഒരു തീരുമാനമെടുത്തു.ആ സമയത്ത് ഭാര്യയേയും പതിനാലുകാരൻ മകനേയും പത്തു വയസ്സുകാരി മകളേയും കുറിച്ച് അയാൾ മറന്നു.തന്റെ കുടുംബത്തെ മറന്നു,കുഞ്ഞുങ്ങളുടെ ഭാവി മറന്നു.സ്കൂളിലെ കൊടിമരത്തിൽ കെട്ടിയിരുന്ന ഒരു ചരട് മതിയായിരുന്നു അയാൾക്ക് തന്റെ ദുഃഖം ഇല്ലാതെയാക്കാൻ.”
“അയാൾക്ക് എന്ത് പറ്റി.”
“രാവിലെ സ്കൂളിൽ വന്ന കുട്ടികളാണ് തൂങ്ങി നിൽക്കുന്ന സുരേഷ് എന്ന പാവം സ്കൂൾ വാച്ചറിനെ കണ്ടത്.അയാളുടെ മരണവിവരമറിഞ്ഞു വന്നുകൂടിയവരിൽ ,അയാളുടെ കൗമാരക്കാരനായ മകനും ഉണ്ടായിരുന്നു.ആ കുട്ടിയുടെ കരച്ചിൽ ,അവിടെ കൂടിയ മറ്റു കുട്ടികളുടെ കണ്ണ് നനയിച്ചു.
“ആ മാമൻ നിരപരാധിയാണ്,ഈ പെണ്ണായിരുന്നു.”
കുട്ടികളുടെ ഇടയിൽ പിറുപിറുപ്പ് ഉണ്ടായി.’
“ഒരാഴ്ച കഴിഞ്ഞു ഒന്നും അറിയാത്തവളെ പോലെ ദേവി സ്കൂളിലേയ്ക്ക് മടങ്ങി വന്നു.പക്ഷെ കുട്ടികളൊക്കെ അവളെ ഒഴിവാക്കി തുടങ്ങി.അവളുടെ കൂടെ ആരും സൗഹൃദത്തിന് കൂടിയില്ല.അദ്ധ്യാപകരുടെ ഇടയിലും അവളെക്കുറിച്ച് ധാരാളം പരാതികൾ ഉണ്ടായി തുടങ്ങി.പക്ഷെ അവളുടെ അച്ഛന്റെ സ്വാധീനം,പിന്നെ അവളുടെ പഠിക്കാനുള്ള കഴിവ് ഇതെല്ലാം തൽക്കാലത്തേക്ക് എല്ലാവരുടെയും വായടപ്പിച്ചു.”
“പിന്നെ കുറെ നാൾ ദേവിയെ എല്ലാവരും ശ്രദ്ധിച്ചു.അവൾക്കു ഒരു കുഴപ്പമുണ്ടെന്നു പിന്നെ ആർക്കും തോന്നിയതുമില്ല.ദേവി വീണ്ടും ഒരാൺകുട്ടിയുമായി സൗഹൃദം തുടങ്ങി.അവളുടെ വീട്ടിലെ കിടപ്പ് മുറിയിൽ നിന്നും അവനെ മാധവൻ മാമൻ കണ്ടു പിടിക്കുമ്പോൾ അവൻ നിന്ന് വിറക്കുകയായിരുന്നു.ദേവി അപ്പോഴും നല്ല തന്റേടത്തോടെ ആ സാഹചര്യം തരണം ചെയ്തു.ആ സംഭവം ആരും അറിയാതെ ഒതുക്കി തീർത്തെങ്കിലും,ആ പയ്യൻ തന്റെ കൂട്ടുകാരനോട് രഹസ്യമായി പറഞ്ഞ സംഭവം സ്കൂൾ മുഴുവൻ പാട്ടായി.”
“ദേവിയെ സ്കൂൾ മാറ്റുകയും അവൾ പുതിയ സ്കൂളുമായി പൊരുത്തപ്പെടാൻ പറ്റാതെയായി.അവൾ മുറിയിൽ തന്നെ ഇരുപ്പായി.ഒടുവിൽ അവളുടെ അച്ഛൻ അവളെ നല്ലൊരു മനോരോഗ ചികിത്സകനെ കാണിച്ചു.അവിടെ വച്ചാണ് അവൾക്കു ബോർഡർ ലൈൻ പേഴ്‌സണാലിറ്റി ഡിസോർഡർ എന്ന അവസ്ഥയാണെന്ന്.ഈ രോഗം ഉള്ളവർ കൂടുതൽ ലൈംഗിക താൽപ്പര്യം പ്രകടിപ്പിക്കാനും, നേരത്തെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാനും ഏറെ സാധ്യതയുണ്ട്.”
“അങ്ങനെ ഒരു താൽപര്യം ദേവിയ്ക്ക് എല്ലാവരോടും ഉണ്ടായിരുന്നോ?”
“ആ അവസ്ഥയിൽ അവളെല്ലാവരോടും പെട്ടെന്ന് അടുപ്പം കാണിയ്ക്കും,അവർ അകലാൻ തുടങ്ങുമ്പോൾ അവൾ പാനിക് ആകും.താൻ ഉപേക്ഷിക്കപ്പെടുമോയെന്ന പേടി അവൾക്കുണ്ട്, പണ്ട് തന്നെ അമ്മ ഉപേക്ഷിച്ചു പോയ പോലെ.വികാരങ്ങളെ നിയന്ത്രിക്കുന്നതിൽ ബുദ്ധിമുട്ട് ഉണ്ടാകാറുണ്ട്.”
“ഒടുവിൽ അവളെ രക്ഷിക്കാൻ ആ അച്ഛൻ മുന്നിട്ടറിങ്ങി.അദ്ദേഹത്തിന്റെ ജോലിയും ശീലങ്ങളൊക്കെ മാറ്റി വച്ചു.അവളെ പഴയ സ്കൂളിലേയ്ക്ക് മടക്കി കൊണ്ട് വന്നു.അവളുടെ അച്ഛനും മാധവൻ മാമനും മാത്രമറിയാവുന്ന രഹസ്യങ്ങൾ എന്നോടും രാഹുലിനോടും പങ്കു വച്ചു.അന്ന് മുതൽ ഞങ്ങളാണ് അവളുടെ സംരക്ഷകർ.രാഹുലിന് തന്റെ കരിയറിൻ്റെ ഉയർച്ചക്ക് ധാരാളം അവസരങ്ങൾ ഉണ്ടായിട്ടും അതൊക്കെ മാറ്റി വച്ചാണ് അവൻ ദേവിയ്ക്ക് വേണ്ടി ഇവിടെ നില്ക്കുന്നത്. അത് എന്താണെന്നറിയുമോ? ദേവിക്ക് രാഹുൽ സ്വന്തം സഹോദരനെ പോലെയാണ്.എന്നെ അവൾ സ്വന്തം ജീവനെക്കാളും സ്നേഹിക്കുന്നു.അവളുടെ രോഗമാണ് എല്ലാത്തിനും കാരണം,ഇന്നവളെ പഴയ അവസ്ഥയിൽ കണ്ടപ്പോൾ…..”
” ഞങ്ങൾ കൂടെയുള്ളപ്പോൾ അവൾ വഴിതെറ്റി പോകില്ലായെന്ന വിശ്വാസമായിരുന്നു അവളുടെ അച്ഛന്.അവൾക്കു ചിലസമയത് വല്ലാത്ത ഉത്കണ്ഠയുണ്ട്.അത് കുറയ്ക്കാൻ അവൾ മൂഡ് സ്റ്റെബിലൈസർ ഉപയോഗിക്കാറുണ്ട്.ഇപ്പോൾ ഗർഭിണി ആയതിന് ശേഷം അവളത് ഉപയോഗിച്ചിട്ടില്ല,അതാണിങ്ങനെ,ഇന്നവളെ ഈ നിലയിൽ കാണേണ്ടി വന്നത്.”
“കൈലാസനോടുള്ള പ്രണയവും വിവാഹവും അവളെ ഒരുപാട് മാറ്റിയിരുന്നു.പക്ഷേ അവളെ പൂർണ്ണമായും മനസ്സിലാക്കിയത് നിധിനായിരുന്നു.ആ കാർ അപകടമല്ല, അവളുടെ മൂഡ് സ്വിംഗ്സിന് യഥാർത്ഥ കാരണം.മെഡിസിൻ നിർത്തിയതാണ്.”
“ഒരു പക്ഷേ നിധിന് എന്തെങ്കിലും സംഭവിച്ചാൽ.?”
“ഒരു പക്ഷേ ദേവി തന്നെ ഉണ്ടാകില്ല.”
കരയുന്ന അനുപമയെ രാഹുൽ ആശ്വസിപ്പിച്ചു.ആ സമയത്ത് സഞ്ജീവിൻ്റെ ഫോൺ റിങ് ചെയ്യാൻ തുടങ്ങി.ആകാംക്ഷയോടെ മൂന്ന് പേരും ഫോണിലേക്ക് നോക്കി.
(തുടരും….)
✍️✍️നിഷ പിള്ള.

