നയന ഉണരുമ്പോൾ വൈകിയിരുന്നു. കിടക്കയിലിരുന്നു കൊണ്ടു തന്നെ മുറിയുടെ ജനൽ തുറന്നു. ഉദയസൂര്യന്റെ കിരണങ്ങൾ ശക്തിപ്രാപിച്ചിരിക്കുന്നു. ഇന്നലത്തെ രാത്രിക്ക് വില പറഞ്ഞവൻ എപ്പോഴോ മുറി വിട്ടു പോയിരുന്നു. അതിന്റെ ബാക്കിപത്രമായി ചുളിഞ്ഞ കിടക്കവിരിയും അലങ്കോലമായി കിടക്കുന്ന മുറിയും മദ്യത്തിന്റേയും സിഗരറ്റിന്റേയും ശേഷിപ്പുകളും. ജനൽക്കാഴ്ചകളിൽ കണ്ണുനട്ടിരുന്നപ്പോൾ അവളുടെ ഓർമ്മകൾ പിന്നോട്ടേക്ക് നടന്നു.
നാട്ടിൻപുറത്തെ സാധാരണ കുടുംബം. അച്ഛനുമമ്മയും ഏകമകളും. വേലായുധനും രത്നമ്മയും മകൾ നയനയും. കൂലിപ്പണിക്കാരായ മാതാപിതാക്കളുടെ ബുദ്ധിമുട്ടറിഞ്ഞു വളരുന്ന മകൾ. കൗമാരത്തിന്റെ എല്ലാ സൗന്ദര്യവും നിറഞ്ഞ മകളെപ്പറ്റിയുള്ള ആധിയിൽ ആ മാതാപിതാക്കൾ ഉരുകിയിരുന്നു. അടച്ചുറപ്പുള്ള ഒരു കൂരയോ ഭാവിയിലേക്കുള്ള കരുതലോ അവരുടെ കയ്യിലുണ്ടായിരുന്നില്ല. എല്ലാമറിഞ്ഞു പെരുമാറുന്നവളായിരുന്നു നയന. ആരെകൊണ്ടും ഒരു ചീത്തപ്പേര് കേൾപ്പിച്ചിരുന്നില്ല. പത്താംക്ലാസ് ജയിച്ച്, അടുത്തുള്ള പാരലൽ കോളേജിൽ പ്രീഡിഗ്രി ചെയ്യുന്ന കാലം. പല പ്രലോഭനങ്ങളുമുണ്ടായെങ്കിലും എല്ലാത്തിൽ നിന്നും ഒഴിഞ്ഞു മാറി തന്നിലേക്കൊതുങ്ങിയ ജീവിതമായിരുന്നു അവളുടേത്.
കാര്യങ്ങൾ മാറിമറഞ്ഞത് ഒരു സംഭവത്തോടെയായിരുന്നു. ഒരു അവധി ദിവസം, അച്ഛനമ്മമാർ ജോലിക്കു പോയ സമയം, വീട്ടുജോലികളും പഠനവുമൊക്കെ കഴിഞ്ഞു അല്പസമയം മയങ്ങാൻ കിടന്നനേരം വീട്ടിനു ചുറ്റും നടക്കുന്ന ബഹളം കേട്ട് പെട്ടെന്ന് അവൾ ഞെട്ടിയുണർന്നു . പെട്ടെന്ന് വാതിൽ തുറന്നു പുറത്തേക്കിറങ്ങി. ചുറ്റും താമസിക്കുന്ന ആളുകൾ എല്ലാവരുമുണ്ടായിരുന്നു. അവർ ഒരാളെ തിരക്കിയിറങ്ങിയതായിരുന്നു. രാത്രികാലങ്ങളിൽ ഒരു നിഴൽ സ്ഥിരമായി കാണപ്പെടുകയും ഒരു ആൾസാന്നിധ്യത്തിന്റെ തെളിവുകൾ ലഭിക്കുകയും ചെയ്തിരുന്നു. തലേദിവസം രാത്രി ഒരാൾ നയനയുടെ വീടിന്റെ ഭാഗത്തേക്കു പോവുന്നതു കണ്ടതായി കൂട്ടത്തിലൊരാൾ പറയുകയും ചെയ്തു. ഇന്ന് അതേയാളെ കണ്ടുവെന്ന ദൃക്സാക്ഷിയുടെ മൊഴിയുടെ സത്യാവസ്ഥയറിയാനാണ് എല്ലാവരും അവിടെ ഒത്തു കൂടിയത്. നയന എന്തെങ്കിലും പറയുന്നതിനു മുൻപ് അകത്തു നിന്നും ഒരാൾ പുറത്തേക്കു വന്നു. ആളിനെകണ്ടു ഞെട്ടിത്തരിച്ച നയന എന്തെങ്കിലും പറയും മുമ്പ് നാട്ടുകാർ തീരുമാനമെടുത്തിരുന്നു. ചെയ്യാത്ത തെറ്റിന് തലകുമ്പിട്ടു നിൽക്കുമ്പോഴാണ് ആദ്യമായി ചെവിയിൽ ഈയമുരുക്കിയൊഴിച്ചതു പോലെ ആ വാക്ക് അവളെ പൊള്ളിച്ചത്. വേശ്യ എന്ന വിളിയിൽ സമൂഹത്തിനു മുന്നിൽ നാണംകെട്ട് ഇതുവരെ കാണാത്ത, അറിയാത്ത ഒരാളുടെ താലി കഴുത്തിലണിയേണ്ടി വന്നു.
ഇതുകണ്ടു വന്ന അച്ഛൻ ആ നിമിഷം കുഴഞ്ഞു വീണു. എന്തെങ്കിലും പ്രവർത്തിക്കാൻ കഴിയും മുന്നേ ആ ബഹളത്തിനിടയിൽ അമ്മ ഒരു മുഴം കയറിൽ ജീവനൊടുക്കി. അവൾക്കു വേണ്ടി സഹതപിക്കാനോ കരയാനോ ആരുമുണ്ടായില്ല. മരണാനന്തരചടങ്ങുകൾക്കപ്പുറം ഒന്നു കരയുവാൻ പോലും കഴിയാത്ത അവസ്ഥയിലായ അവളെ, വീടും സ്ഥലവും വിറ്റ ചെറിയതുകയുമേൽപ്പിച്ച് ഭർത്താവിനൊപ്പം അന്യദേശത്തേക്ക് കയറ്റിവിട്ടു. പിന്നീടുള്ള ജീവിതം യാതനയുടേതായിരുന്നു. ശാരീരികമായും മാനസികവുമായ പീഢനം. അതിനിടയിൽ ഗർഭം, പ്രസവം. ഇരട്ടക്കുട്ടികളുടെ അമ്മയായതിന്റെ പേരിൽ ഭർത്താവിന്റെയും ഭർത്തൃവീട്ടുകാരുടേയും സമൂഹത്തിന്റെയും മുന്നിൽ വീണ്ടും അതേ അവസ്ഥയിൽ നിൽക്കേണ്ടി വന്നു. അവിടെ നിന്നും ബഹിഷ്കൃതയായപ്പോൾ രണ്ടു പിഞ്ചു കുഞ്ഞുങ്ങളേയുമെടുത്ത് അവൾ തെരുവിലേക്കിറങ്ങി.
വിശപ്പിനുമുന്നിൽ ചാരിത്ര്യം വഴിമാറി. ഇരുളിന്റെ മറവിൽ പലരുടെ മുന്നിലും ശരീരം വിലയ്ക്കു വെച്ചു. പതിയെ തന്റെ ജീവിതം യാതനാപൂർണ്ണമാക്കിയ സമൂഹത്തോടുള്ള പ്രതികാരമെന്നോളം അവൾ പടിപടിയായി സാമ്പത്തികമായി ഉയർന്നു. മക്കളെ കാര്യങ്ങൾ ബോധ്യപ്പെടുത്തി തന്നിൽ നിന്നും ദൂരെ സുരക്ഷിതമായി പാർപ്പിച്ചു. ഒപ്പം തന്നേപ്പോലെ തെരുവിലകപ്പെട്ടവർക്ക് സാന്ത്വനമായി. കുഞ്ഞുങ്ങൾ വഴിതെറ്റാതിരിക്കാൻ ആശ്രയകേന്ദ്രം തുടങ്ങി. അങ്ങനെ കുറേയേറെ സന്നദ്ധപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. അതിനെല്ലാം സാമ്പത്തികസ്രോതസ്സിനായി സ്വയം ഇരുളിനെത്തന്നെ വരിച്ചു കൊണ്ടിരിക്കുന്നു.
ഓർമ്മകളിൽ നിന്നുമുണർന്ന് അവൾ പതിയെ കിടക്കയിൽ നിന്നെഴുന്നേറ്റു. സെറ്റിയിൽ അലക്ഷ്യമായി ഇട്ടിട്ടുപോയ നോട്ടുകെട്ടുകളെടുക്കവേ വേശ്യയെന്ന പേരിന്റെ ധ്വനികൾ ഉള്ളിൽ മുഴങ്ങി. പാപത്തിന്റെ ശമ്പളത്തിൽ ഒരു നിമിഷം ഉള്ളംകൈ പൊള്ളി. പെട്ടെന്ന് ഫോണിൽ വന്ന നോട്ടിഫിക്കേഷൻ കണ്ടു അടുത്ത നിമിഷം അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു. ഇത്തവണത്തെ ചാരിറ്റിപുരസ്ക്കാരത്തിനർഹയായ ആശ്രയം ചാരിറ്റബിൾ സൊസൈറ്റിയുടെ സ്ഥാപകയായ നയന രത്നമ്മ വേലായുധന് ടൗൺഹാളിലൊരുക്കുന്ന ഗംഭീരസ്വീകരണത്തിന്റെ പോസ്റ്ററായിരുന്നു ഫോൺ ഡിസ്പ്ലേയിൽ തെളിഞ്ഞത്.
ബാത്ത്റൂമിലെ ഷവറിൻ കീഴിൽ കുളി കഴിഞ്ഞു ഒരുങ്ങിയിറങ്ങിയപ്പോൾ അവൾ ആളാകെ മാറിയിരുന്നു. അവളെ സ്വീകരിക്കാൻ പുറത്തു കാത്തു നിന്ന കാറിൽ കയറിയപ്പോൾ, തന്നെ കല്ലെറിഞ്ഞ സമൂഹത്തോടുള്ള പുച്ഛം നിറഞ്ഞ പുഞ്ചിരി അവളുടെ ചുണ്ടിനെയലങ്കരിച്ചിരുന്നു.
***നിഷിബ എം നിഷി ***
#എന്റെ രചന
#മുഖംമൂടികൾ


7 Comments
😍🤝🤝🤝നിഷിബ… നന്നായിട്ടുണ്ട് എഴുത്ത്.👍🏻
സ്നേഹം 😍
👌 good writing
സ്നേഹം 😍
കൊള്ളാം നന്നായിട്ടുണ്ട്🔥🙏
സ്നേഹം 😍
നല്ല കഥ നിഷീ❤️👌🌹