“എത്ര ഭീഷണിപ്പെടുത്തിയാലും ഉപദ്രവിച്ചാലും സാർ ഉദ്ദേശിക്കുന്ന കാര്യം നടക്കില്ല. നിങ്ങളീ പറഞ്ഞതെല്ലാം ഞാൻ റെക്കോർഡ് ചെയ്തു വച്ചിട്ടുണ്ട്. ഇനി എന്നെ ശല്യപ്പെടുത്തിയാൽ അതെല്ലാമായി പോലീസ് സ്റ്റേഷനിൽ ആയിരിക്കും പിന്നെ നമ്മൾ തമ്മിൽ കാണുക”
തല ഉയർത്തിപ്പിടിച്ച് അത്രയും പറഞ്ഞിട്ട് ആര്യ മാനേജരുടെ ക്യാബിനിൽ നിന്നും ഇറങ്ങി തന്റെ സീറ്റിൽ വന്നിരുന്നു.
ദേഹത്തുകൂടി ഒരു പുഴുവരിക്കുന്നതുപോലെ അവൾക്ക് അറച്ചു. കഠിനമായ ദേഷ്യത്താലും സങ്കടത്താലും ദേഹമെല്ലാം പുകയുന്നത് പോലെ തോന്നി. അവൾ തളർന്ന് തലക്ക് കൈ കൊടുത്തിരുന്നു.
“അയാള് വീണ്ടും ശല്യം ചെയ്തോ?” അടുത്ത സീറ്റിൽ ഇരുന്ന സീമ ചോദിച്ചു.
ആര്യ ഒന്ന് മൂളി
“എടീ നിനക്ക് ഒന്ന് കണ്ണടച്ചു കൊടുത്തു കൂടെ. എന്തിനാണിങ്ങനെ വിഷമിക്കുന്നത്? കാര്യങ്ങളെല്ലാം സ്മൂത്ത് ആയി നടക്കും. നിനക്കുമില്ലേ വികാരങ്ങളൊക്കെ.”
തീപാറുന്ന രൂക്ഷമായ ഒരു നോട്ടമായിരുന്നു സീമക്ക് ആര്യയുടെ മറുപടി.
“അല്ല ഞാൻ പറഞ്ഞെന്നേയുള്ളൂ… നീ അത്തരക്കാരിയല്ല എന്നെനിക്കറിയരുതോ. എന്നെ നോക്കി ദഹിപ്പിക്കേണ്ട.” സീമ പതിയെ സ്കൂട്ടായി.
നഗരത്തിലെ ഒരു എക്സ്പോർട്ടിങ് ഓഫീസിലെ സ്റ്റാഫ് ആണ് ആര്യ. ഭർത്താവിൻറെ ഉപദ്രവം കാരണം അഞ്ച് വയസ്സുള്ള മകളുമായി കമ്പനിയുടെ ക്വാർട്ടേഴ്സിൽ ഒറ്റയ്ക്ക് കഴിയുന്നു….
ഒറ്റയ്ക്ക് കഴിയുന്ന ഒരു ചെറുപ്പക്കാരിയായത് കൊണ്ട് തന്നെ അവളോട് സൗഹൃദത്തിന് സമീപിക്കുന്നവരുടെ ഉദ്ദേശം പലപ്പോഴും അവളുടെ ശരീരം തന്നെയായിരുന്നു. അതിലെ അവസാനത്തെ കണ്ണിയായിരുന്നു അവളുടെ മാനേജർ.
ഇത്തരം അനുഭവങ്ങൾ ധാരാളമുള്ളത് കൊണ്ടും അത്തരം മനുഷ്യരെ കണ്ട് ശീലിച്ചത് കൊണ്ടും ഇതൊന്നും അവൾക്ക് കാര്യമായ പ്രശ്നങ്ങൾ ആയിരുന്നില്ല.
പക്ഷേ ഒട്ടും പ്രതീക്ഷിക്കാതെ തൻ്റെ ഏറ്റവും അടുത്ത ഒരു സുഹൃത്തിൽ നിന്നും ഇതേ സമയത്ത് തന്നെ ഉണ്ടായ ഒരു പ്രണയാഭ്യർത്ഥന അവളെ ആകെ തകർത്തുകളഞ്ഞിരുന്നു. അയാൾ സീമയുടേയും സുഹൃത്തായത് കൊണ്ട് തന്നെ ആര്യയ്ക്ക് ഇക്കാര്യം സീമയോട് പറയാനും കഴിയാത്ത അവസ്ഥയായി.
മനസ്സു തുറന്നു സംസാരിക്കാൻ ഒരാളില്ലാതെ വല്ലാത്ത ഒരു വിഷമഘട്ടത്തിലായിപ്പോയവൾ.
നിലയില്ലാക്കയത്തിൽ വീണതുപോലെ അവൾക്ക് ശ്വാസംമുട്ടി. മുങ്ങിച്ചാവുന്നതിനു മുമ്പ് കൈപിടിച്ച് കയറാൻ ഒരു ആശ്രയത്തിനായുള്ള ആലോചനയിൽ ആദ്യം ഉള്ളിൽ തെളിഞ്ഞു വന്ന മുഖം ഉണ്ണിയുടെതായിരുന്നു.
മാനേജരുടെ ശല്യം അതിരു വിട്ട സമയത്ത് സീമ ചോദിച്ചത് അവളോർത്തു.
“നിനക്ക് നിൻറെ ഉണ്ണി സാറിനോട് സംസാരിച്ചുകൂടെ? നിൻറെ എല്ലാ കാര്യങ്ങളും അറിയാവുന്ന ആളല്ലേ പുള്ളി. നീ ഏറ്റവുമധികം സ്നേഹത്തിലും വിശ്വാസത്തിലും ഇടപെട്ടിരുന്നതും പുള്ളിയോടല്ലേ?”
അവരുടെ കമ്പനിയിലെ സീനിയർ ഓഫീസർ ആയിരുന്നു ഉണ്ണി. ആര്യയും ഉണ്ണിയും തമ്മിലുള്ള സൗഹൃദം ഓഫീസിൽ ഒരുസമയത്ത് ചർച്ചാ വിഷയമായിരുന്നു. ഉണ്ണി കമ്പനിയിൽ നിന്നും രാജിവച്ചു പോയതിനുശേഷമാണ് ആര്യക്ക് മാനേജരിൽ നിന്നും ശല്യം തുടങ്ങിയത് തന്നെ.
ശരിയാണ്……….
പക്ഷേ പ്രത്യേകിച്ച് കാരണങ്ങളൊന്നും ഇല്ലാതെ തന്നെ കഴിഞ്ഞ രണ്ടുമാസമായി സാറിനോട് സംസാരിച്ചിട്ട്. സാറാവട്ടെ തൻ്റെ മൗനം അംഗീകരിച്ചുകൊണ്ട് ഒഴിവായി മാറിനിൽക്കുകയും ചെയ്യുന്നു.
ആരാണ് തനിക്കയാൾ എന്ന് ഇനിയും മനസ്സിലായിട്ടില്ല. സുഹൃത്തും ജ്യേഷ്ഠനും അച്ഛനും ഒക്കെയായി മാറിമാറി വരുന്ന ഒരാൾ.
അദ്ദേഹത്തിൻ്റെ യാത്രയയപ്പ് യോഗം നടക്കുന്നതിനിടെ തന്നെ ചേർത്ത് പിടിച്ച് “ഇവളെൻ്റെ കുഞ്ഞാണ്, എന്റെ വീട്ടിൽ ഇവൾക്ക് വേണ്ടി ഒരു മുറി എപ്പോഴും മാറ്റി വെച്ചിരിക്കും” എന്ന് പറഞ്ഞ് എല്ലാവരെയും അത്ഭുതപ്പെടുത്തിയ മനുഷ്യൻ.
ഏത് പാതിരാത്രിയിലും ധൈര്യമായി വിളിച്ച് സംസാരിക്കാവുന്ന, തന്നെ ഒരിക്കലും മുൻവിധിയോടെ തന്നെ കാണാത്ത ഒരാൾ…..
എപ്പോഴൊക്കെ താൻ മിണ്ടാതിരുന്നോ അപ്പോഴെല്ലാം ശല്യപ്പെടുത്താതെ ഒഴിഞ്ഞുമാറി പോയിട്ട് മാസങ്ങൾക്കു ശേഷം ആര്യേ എന്നൊരു വിളിയുമായി വീണ്ടും കയറി വരുന്നൊരാൾ.
തൻറെ സങ്കടങ്ങൾക്ക് കൂട്ടുവന്നിരുന്ന, മണിക്കൂറുകളോളം ഉറക്കമൊഴിഞ്ഞ് തന്നെ കേട്ടിരിക്കുന്ന, ഒരു ഫോൺകോളിൻറെ മറുപുറത്തുണ്ടാവും എന്നുറപ്പുള്ള, ഏത് പ്രശ്നവും “നമുക്ക് ശരിയാക്കാം കുഞ്ഞേ” എന്ന് പറഞ്ഞ് ആശ്വസിപ്പിച്ചിരുന്ന, പ്രതിസന്ധികളിൽ ഒരിക്കലും കൈവിടാതിരുന്ന ഒരു മനുഷ്യൻ.
തൻറെ ഏറ്റവും ഇന്റിമേറ്റ് ആയുള്ള കാര്യങ്ങൾ പോലും യാതൊരു ഭയാശങ്കകളുമില്ലാതെ, നാണക്കേട് തോന്നാതെ തുറന്നു പറയാൻ പറ്റിയിരുന്ന ഒരു മനുഷ്യൻ…….
എന്തുകൊണ്ടാണ് അദ്ദേഹത്തോട് ഒരു ഗ്യാപ്പ് ഇടണം എന്ന് തോന്നിയത് അറിയില്ല.
അദ്ദേഹത്തോട് സംസാരിച്ചിരുന്ന കാലമായിരുന്നു ജീവിതത്തിലെ ഏറ്റവും മനോഹരമായ സമയം എന്നവൾക്ക് തോന്നി.
ഒരു കൊച്ചുകുഞ്ഞിനെ പോലെ കുറുമ്പ് കുത്താൻ, ചേച്ചിയെ പോലെ വഴക്ക് പറയാൻ, സുഹൃത്തിനെ പോലെ കളിയാക്കാൻ, മനസ്സ് തുറന്ന് കരയാൻ,
“നീ കരഞ്ഞോ കുഞ്ഞേ?.” എന്ന് ചോദിക്കുമ്പോൾ “ഇല്ല, ഞാൻ കരയില്ല” എന്ന് കള്ളം പറയാൻ എല്ലാം കഴിഞ്ഞിരുന്ന ഒരു സ്ഥലം. ഈ ലോകത്തിൽ തനിക്ക് മുഖം മൂടികളില്ലാതെ നിൽക്കാൻ കഴിയുന്ന ഒരേയൊരിടം.
ആര്യ ഫോണെടുത്ത് ഉണ്ണിയുടെ നമ്പർ ഡയൽ ചെയ്തു. “പറയൂ കുഞ്ഞേ” എന്ന ശബ്ദം കാതിലേക്ക് വാത്സല്യത്തോടെ ഒഴുകിയെത്തിയപ്പോൾ, ഇനി ഈ ലോകത്തിലെ ഏത് പ്രശ്നവും താൻ പുഷ്പം പോലെ നേരിടും എന്ന ആത്മവിശ്വാസത്തോടെ അവൾ പുഞ്ചിരിച്ചു.


2 Comments
നല്ല കഥ 👌
നല്ല കഥ👍❤️