ഇൻസ്പെക്ടർ സഞ്ജീവിനോട് ദേവിക്ക് നല്ല ദേഷ്യം തോന്നി, ദേഷ്യം പെട്ടെന്ന് ഇല്ലാതാക്കാൻ അവൾക്ക് പ്രയാസമാണ്. ദേവി തൻ്റെ ബാഗിൽ ആൻ്റി ഡിപ്രസൻ്റ് ടാബ്‌ലറ്റിനായി തെരഞ്ഞു. ടാബ്‌ലറ്റ് കഴിച്ചിട്ട് കുറെ നേരം കണ്ണടച്ചിരുന്നാൽ ഒരു ആശ്വാസം കിട്ടും, ദേഷ്യം കുറയും, നെഞ്ചിടിപ്പ് കുറയും, ഹൃദയതാളം സാധാരണമാകും.
ദേവി കുറെ നേരം കണ്ണടച്ച് കാറിന്റെ മുൻ സീറ്റിൽ ചാരിയിരുന്നു. കുറച്ചു കഴിഞ്ഞു കാണും അവളുടെ ഫോൺ റിങ് ചെയ്തു, അവൾ കണ്ണ് തുറന്നു, സഞ്ജീവ് സാറിന്റെ കാൾ ആണ്. ദേവി ഫോൺ അറ്റൻഡ് ചെയ്തില്ല.
അവൾ ഫോൺ ഡാഷ് ബോർഡിലേക്ക് എടുത്തിട്ടിട്ട് കാർ സ്റ്റാർട്ടാക്കി. എങ്ങോട്ടു പോകണമെന്നൊരു നിശ്ചയമില്ല. ഓഫീസിലേയ്ക്ക് മടങ്ങാൻ വയ്യ. ബീച്ചിൽ പോകാമെന്നു വിചാരിച്ചാൽ, അങ്ങനെ ഒറ്റയ്ക്ക് പോയൊരു ശീലവുമില്ല.
ആരാണ് ആശ്വസിപ്പിക്കാനുള്ളത്? അമ്മയോട് എല്ലാം തുറന്നു പറയാൻ വയ്യ, അനുപമയെ പോയി കാണാമെന്ന് തീരുമാനിച്ചു. അനുപമയെ കാണാൻ പോയി, അവൾക്കിപ്പോൾ ഒന്നിനും സമയമില്ല. രണ്ടു വികൃതികളായ കുഞ്ഞുങ്ങൾ അവളുടെ ഇടവും വലവുമുണ്ട്. കുഞ്ഞുങ്ങളെ നോക്കാൻ മാത്രം രണ്ടു ആയമാരെ നിയമിച്ചിട്ടുണ്ട്, എന്നിട്ടും അനു സദാസമയം തിരക്കിലാണ്.
പ്രണവ് സിനിമ നടനായതിനു ശേഷം അനുവിന്റെ ജീവിതം രാജകീയമായി മാറി. അനുവിന് ഒന്നിനും ബുദ്ധിമുട്ടില്ല, പണത്തിനും ആഡംബരത്തിനും ഒരു കുറവുമില്ല. പ്രണവ് ഇല്ലാത്ത സമയത്താണ് അനുപമ, ദേവിയോട് മനസ് തുറക്കാറുള്ളത്. പ്രണവിന് ദേവിയുമായുള്ള അനുപമയുടെ സൗഹൃദം തീരെ ഇഷ്ടമായിരുന്നില്ല. ദേവിയെ പണ്ട് മുതലേ അവനിഷ്ടമായിരുന്നു. പക്ഷെ ദേവി അന്ന് സ്കൂളിൽ കാട്ടിക്കൂട്ടിയ പ്രവർത്തികൾ കാരണം അവനു ദേവിയോട് വെറുപ്പ് തോന്നിയിരുന്നു. അനുപമയോട് “ദേവിയോട് മിണ്ടരുത്” എന്ന് പറയാനുള്ള ധൈര്യംഅവനില്ല. അത് കൊണ്ട് പ്രണവ് സ്ഥലത്തില്ലാത്തപ്പോഴാണ് അവർ കൂടുതലും കണ്ടു മുട്ടുന്നത്. അനുപമയും ദേവിയും വളരെ ആഴത്തിലുള്ള സൗഹൃദം മുന്നോട്ട് കൊണ്ട് പോകുന്നു.
ഗേറ്റു തുറന്നപ്പോൾ തന്നെ അകത്ത് നിന്നും കുട്ടികളുടെ കരച്ചിൽ കേട്ടു. രണ്ടു കുട്ടികളെയും ആയമാരെ ഏൽപ്പിച്ചു അനുപമ ദേവിയോടൊപ്പമിരുന്നു. ദേവിയുടെ മുഖം കണ്ടപ്പോൾ തന്നെ എന്തോ ഒരു വിഷമം ദേവിയെ അലട്ടുന്നതായി അനുപമയ്‌ക്ക് തോന്നി.
“നിനക്കെന്തോ പറയാനുണ്ടല്ലോ?നീ എന്താ വല്ലാതെയിരിക്കുന്നത് ?”
ദേവി മറുപടിയൊന്നും പറഞ്ഞില്ല.
“എന്താടി പറയെടി. “
“ഞാൻ ആ സഞ്ജീവിനോട് വിവാഹ അഭ്യർത്ഥന നടത്തി. അയാളെന്നെ അപമാനിച്ചു വിട്ടു. “
“എന്ത് മണ്ടത്തരമാണ് ദേവി നീ കാട്ടിയത്. നീ ഒരമ്മയല്ലേ. നിനക്ക് നിധിനെ ഇത്ര പെട്ടെന്ന് മറക്കാൻ കഴിഞ്ഞോ?ഇതെന്താ വേഷം മാറുന്നത് പോലെ എളുപ്പമാണോ? നിന്റെ മകളല്ലേ നിനക്കിനി പ്രധാനം. ഒരു പക്ഷേ സഞ്ജീവ് സർ നല്ലവനായിരിക്കും. പക്ഷെ തുടരെ തുടരെയുള്ള ഈ ഹേർട്ട് ബ്രേക്കുകൾ നീ എങ്ങനെ സഹിക്കുന്നു. കൈലാസന് എന്താണ് സംഭവിച്ചത്?ദുർമരണം, പെട്ടെന്ന് അയാൾ നിന്റെ ജീവിതത്തിൽ നിന്നും അപ്രത്യക്ഷമായി, അസാധാരണമായ ഒരു അപ്രത്യക്ഷമാകൽ. “
“ഞാൻ അതൊക്കെയോർത്ത് ജീവിതകാലം മുഴുവനും ദുഖിച്ചിരിക്കണോ?അതാണോ നീ പറയുന്നത്. “
“അതല്ല ദേവി ഞാൻ പറഞ്ഞത്, കൈലാസൻ്റെ മരണശേഷം പെട്ടെന്ന് തന്നെ മരണകാരണം കണ്ടെത്താൻ നീ ഒരു യാത്ര ചെയ്യുന്നു, വീണ്ടുമൊരാളെ യാത്രയിൽ കണ്ടെത്തുന്നു, അയാളെ രണ്ടാമത്തെ ജീവിത പങ്കാളിയാകുന്നു. ദേവി ഒന്നാലോചിച്ചു നോക്കൂ. സാധാരണ ഒരു സ്ത്രീയുടെ ജീവിതത്തിൽ നടക്കുന്ന കാര്യമാണോ. ഒരു സിനിമ പോലെയല്ലേ നിന്റെ ജീവിതം. നീ എപ്പോഴും നിന്റെ അമ്മയെ കുറ്റപ്പെടുത്താറില്ലേ, അച്ഛനേയും നിന്നേയും ഉപേക്ഷിച്ചു മറ്റൊരാളെ, അമ്മ ഭർത്താവായി സ്വീകരിച്ചുവെന്ന് പറഞ്ഞ്. നാളെ ഇതേ പരാതിയുമായി നിന്റെ മകളും വരില്ലേ. അവളും നിന്നെ തെറ്റിദ്ധരിക്കില്ലേ, കുറ്റപ്പെടുത്തില്ലേ. “
” എനിക്ക് തനിയെ ജീവിക്കാൻ വയ്യ. നിനക്കറിയാമല്ലോ എന്റെ പ്രശ്നങ്ങൾ, ശാരീരികവും മാനസികവുമായ ആഗ്രഹങ്ങൾ, സാധാരണ ഒരു സ്ത്രീയുടെ ആഗ്രഹങ്ങളല്ലല്ലോ എനിക്കെന്ന്. സ്കൂളിലെ കന്യാസ്ത്രീ പണ്ട് എന്നെ മുറിയിൽ പൂട്ടിയിട്ടു അടിച്ചതോർമ്മയില്ലേ. നീ അവരുടെ കാല് പിടിച്ചു എന്നെ തുറന്നു വിടാൻ കെഞ്ചിയത് ഓർമ്മയില്ലേ. ഒടുവിൽ നിന്റെ മുൻപിൽ വച്ചല്ലേ അവർ എന്നെ വലിയ പുലഭ്യ തെറി വിളിച്ചു എൻ്റെ കവിളിൽ ആഞ്ഞടിച്ചത്. നീ പെണ്ണല്ല, സാത്താന്റെ അവതാരമാണ് എന്ന് പറഞ്ഞത്. അന്ന് മുതൽ ഞാൻ എന്നെ നിയന്ത്രിക്കുകയാണ്, പതിവായി മരുന്ന് കഴിക്കുന്നുണ്ട്. പക്ഷെ ചില സമയങ്ങളിൽ ഞാൻ ഞാനല്ലാതെ ആകുന്നെടീ. “
“ദേവി നീ പഴയ പെൺകുട്ടിയല്ല. സമൂഹത്തിൽ അറിയപ്പെടുന്ന ഒരു വക്കീലാണ്. നിന്റെ ഈ ബലഹീനത അധികമാർക്കും അറിയില്ല. അതാരും അറിയാനും പാടില്ല. പിന്നെ സഞ്ജീവ് സർ, നിന്റെയീ കാവ്യാത്മക സ്വഭാവത്തിന് യോജിച്ചൊരു പങ്കാളിയുമല്ല. അയാൾ വെറുമൊരു മുരടനാണ്. നിധിനെപോലെയോ കൈലാസനെപ്പോലെയോ ഒരു കവി ഹൃദയമൊന്നും അയാൾക്കില്ല. നീ ഉദ്ദേശിച്ച തരത്തിലൊരു സ്നേഹം തരാൻ അയാൾക്ക് കഴിയില്ല. ഉറപ്പാണ്
അയാൾ നിന്നെ തെറ്റിദ്ധരിക്കും. “
“എനിക്കറിയാം അനൂ, എന്നെ പോലെയൊരു സുന്ദരിയായ പെണ്ണിനെ അയാളെപ്പോലൊരാൾ തഴയുമ്പോൾ തോന്നുന്ന ആ വിഷമം. ചില സമയങ്ങളിൽ എനിക്കെന്നെ തന്നെ മനസിലാകുന്നില്ല അനു. “
ദേവിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. ദേവിയെ നോക്കിയിരുന്ന അനുപമയ്‌ക്ക് സ്കൂൾ യൂണിഫോമിൽ കന്യാസ്ത്രീ അമ്മയുടെ മുന്നിൽ മുട്ട് കുത്തിയിരുന്ന് കരയുന്ന ഒരു പതിമൂന്നു വയസുകാരിയുടെ മുഖം ഓർമ്മ വന്നു.
“കരയാതെ ദേവി, നീ ഇവരെ നോക്ക്. എന്ത് നിഷ്കളങ്കതയാണിവർക്ക്. “
അനുപമ തന്റെ രണ്ടു ഒക്കത്തും തന്റെ കുഞ്ഞുങ്ങളെ ചേർത്ത് വച്ചു.
“ഇവർക്കറിയുമോ ഇവരുടെ അച്ഛൻ ഒരു പ്രശസ്തനായ സിനിമ നടനാണെന്ന്, അവരുടെ അമ്മയുടെ വർഷങ്ങളായുള്ള പ്രാർത്ഥനയുടെയും ആഗ്രഹത്തിന്റെയും ഫലമായിട്ടാണ് അവർ ജനിച്ചതെന്ന്. നിന്റെ നവമിക്കുട്ടിയെ ഓർക്കൂ, അവളുടെ അമ്മയുടെ മനസ്സിൽ എന്താണെന്നു അറിയാതെ അവൾ അമ്മൂമ്മയുടെ അടുത്തിരുന്നു കളിക്കുകയായിരിക്കില്ലേ ഈ സമയത്ത്… “
“അനു നിന്റെ അടുത്ത് വരുമ്പോൾ മാത്രമേ എനിക്ക് സംഭവങ്ങളുടെ ഗൗരവം മനസിലാക്കാൻ കഴിയാറുള്ളൂ. ശരിയാണ് എന്റെ മകൾ വളർന്നു വരുമ്പോൾ എന്നെ ഓർത്തവൾ ലജ്ജിക്കുമായിരിക്കും അല്ലേ, ആരോഗ്യമുള്ള പുരുഷന്മാർ അമ്മയ്ക്ക് ഒരു ബലഹീനതയാണെന്ന് അവളറിയുമ്പോൾ. “
“നിർത്തൂ ദേവി, ഇങ്ങനെ സ്വയം വിലകുറച്ചു കാണാതെ, നീ ആരാണെന്നും നിന്റെ ശക്തി എന്താണെന്നും നീ മനസിലാക്കണം. “
അനുപമ ചുറ്റും നോക്കി ശബ്ദം കുറച്ചു പറഞ്ഞു.
“നീ നിന്റെ ലക്ഷ്യത്തിൽ നിന്നും പിന്മാറുന്നത് കൊണ്ടാണ് നിനക്കിങ്ങനെയുള്ള വിചാരങ്ങൾ ഉണ്ടാകുന്നത്. “
ദേവി ഒന്നും മനസിലാക്കാത്ത രീതിയിൽ അനുപമയെ നോക്കി.
“എനിക്കെന്റെ പഴയ ദേവിയെ തിരികെ വേണം. നീ നിന്റെ പ്രണയത്തിലേക്ക് മടങ്ങി വരൂ. കുറച്ചു സമയം കൊണ്ട് നിന്നെ സ്നേഹിച്ചു മതിയാകാതെ മടങ്ങിയ കൈലാസനെ കുറിച്ചോർക്കൂ, ടീച്ചറമ്മയെ കുറിച്ചോർക്കൂ. എങ്ങനെയാണു നിന്റെ സ്വപ്‌നങ്ങൾ ഒക്കെ നിറം കെട്ട് പോയത്, കൈലാസൻ്റെ മരണകാരണം കണ്ടു പിടിക്കാൻ ഒറ്റയ്ക്ക് മൂന്നാറിൽ പോയ ദേവിയുടെ ഊർജ്ജം എവിടെ. സ്വയം പരാജയപെടാൻ സമ്മതിക്കാതെ, തോൽക്കാൻ മനസ്സില്ലാതെ, മുന്നോട്ടുള്ള യാത്രയിൽ നിധിനെ ജീവിതത്തിൽ കൂടെ കൂട്ടിയ ആ മിടുമിടുക്കി ദേവിയെ എനിക്ക് തിരിച്ചു വേണം. ഇതുവരെയുള്ള നിന്റെ പ്രയത്നം എനിക്കിഷ്ടമായി ദേവീ. അത് കഴിഞ്ഞുള്ള നിന്റെ എടുത്ത് ചാട്ടങ്ങൾ, അത് നിന്നെ കുഴിയിൽ ചാടിക്കും. നീ എടുത്തു ചാടി ഒന്നും ചെയ്യരുത്. “
“ഇല്ല, ഞാൻ എന്റെ ലക്ഷ്യങ്ങൾ ഒന്നും മറന്നിട്ടില്ല. ഞാൻ കൈലാസന്റെ കൊലപാതകിയെ കണ്ടെത്തും, ഞാൻ അവരെ ആരെയും വെറുതെ വിടില്ല. “
അനുപമ ദേവിയെ ആശ്വസിപ്പിച്ചു.
“അനൂ, എന്നെ പോലെ വിധി ഇത്രയും പരിഹസിച്ച ഒരു സ്ത്രീ ജന്മം വേറെയുണ്ടാകുമോ, ദേവിയെന്ന കൗമാരക്കാരിയെ നിങ്ങൾക്ക് കളിയാക്കാം, ദേവിയെന്ന വക്കീലിന്റെ കല്യാണ ശ്രമങ്ങളെ നിങ്ങൾക്ക് കളിയാക്കാം.. പക്ഷെ എത്ര പേർക്ക് യഥാർത്ഥ ദേവിയെ അറിയാം. അവളുടെ മനസ്സ് മനസ്സിലാക്കിയവർ എത്ര പേരുണ്ടാകും. “
അനുപമയുടെ വീട്ടിൽ നിന്നും ദേവി യാത്ര പറഞ്ഞിറങ്ങുമ്പോൾ നേരം വളരെ വൈകിയിരുന്നു.
ദേവി വീട്ടിൽ ചെല്ലുമ്പോൾ കാണുന്ന കാഴ്ച നവമി മോൾ അമ്മയുടെ കൂടെയിരുന്നു കളിക്കുന്നതാണ്. എല്ലാവരും നല്ല സന്തോഷത്തിലാണ്, തന്റെ ജീവിതത്തിൽ മാത്രമാണ് ദുഃഖം, തനിക്ക് മാത്രമാണ് നഷ്ടങ്ങൾ. ഈയിടെയായി നവമി മോള് പോലും ദേവിയോട് അകലം കാണിക്കുന്നു, അവൾക്കു ഇപ്പോഴും അമ്മൂമ്മയെ മതി.
ദേവി ചെന്നപ്പോഴും കുട്ടി മുഖമൊന്നുയർത്തി ദേവിയെ നോക്കിയിട്ടു കളി തുടർന്നു. ആ കാഴ്ച ദേവിയെ ദേഷ്യം പിടിപ്പിച്ചു. അവൾ കുട്ടിയെ ബലമായി തന്നിലേക്ക് അടുപ്പിച്ചു, കുട്ടി കരഞ്ഞു കൊണ്ട് അമ്മുമ്മയുടെ മടിയിലേക്കു കിടന്നു.
“എന്താ മോളെ നീ ഈ കാണിച്ചത്? കുഞ്ഞു പേടിച്ചു പോയല്ലോ. “
“ഞാൻ അവളുടെ അമ്മയല്ലേ, എന്നെ കണ്ടിട്ട്, എന്റെ അടുത്തേയ്ക്കു വരാതെ അവൾ എന്നെ അവഗണിച്ചപ്പോൾ… എനിക്കാരാണ് ഉള്ളത്, അവൾക്കു വേണ്ടിയല്ലേ ഞാൻ ജീവിക്കുന്നത്. അവളും എന്നോടിങ്ങനെ… “
“അവൾ കുഞ്ഞല്ലേ ദേവി മോളെ, നീ വെറും കുട്ടിയെ പോലെ പെരുമാറുന്നതെന്താ. അവൾ വളരുമ്പോൾ അവൾക്കു അവളുടെ അമ്മയോടായിരിക്കും കൂടുതൽ സ്നേഹം. “
“എനിക്ക് തോന്നുന്നില്ല. എന്നെ സ്നേഹിക്കാൻ ആരും കാണില്ല. അമ്മ പോലും എന്നെ സ്നേഹിക്കാൻ ഉണ്ടായിരുന്നില്ലല്ലോ. “
മാലതി ദേവിയോട് കൂടുതൽ അടുത്തിരുന്നു. അവളുടെ മുടിയിഴകളിൽ തലോടി. ദേവി അപ്പോഴും സങ്കടത്തോടെ തല കുമ്പിട്ടിരുന്നു. അവൾ കൈകൾ കൊണ്ട് സ്വന്തം മുടിയിൽ പിടിച്ചു വലിച്ചു കൊണ്ടേയിരുന്നു. അത് കണ്ടു നവമി മോൾ പേടിയോടെ ദേവിയെ നോക്കി കരഞ്ഞൂ.
“സുമതി, നവമിയുടെ വസ്ത്രം മാറ്റി, കുട്ടിക്ക് എന്തെങ്കിലും ഭക്ഷണം നൽകൂ. “
സുമതി കുട്ടിയെ എടുത്തു കൊണ്ട് പോയപ്പോൾ, മാലതി ദേവിയെ ആശ്വസിപ്പിച്ചു.
“ദേവി, നീയുൾപ്പടെ എല്ലാവരും വിചാരിക്കുന്നത് അമ്മ മാത്യുവിനോടുള്ള പ്രണയം മൂലം നിന്നെയും നിന്റെ അച്ഛനേയും ഉപേക്ഷിച്ചു പോയതാണെന്നല്ലേ. ഒരു സ്ത്രീയെന്ന നിലയിൽ ഞാൻ അനുഭവിച്ചത് എനിക്കാരോടും തുറന്നു പറയാൻ കഴിയില്ലായിരുന്നു. അന്നത് മനസിലാക്കിയത് മാത്യു മാത്രമായിരുന്നു. ഞാനും കുറെ സഹിച്ചു മോളെ, രണ്ടു പുരുഷന്മാരുടെ ഇടയിൽ കിടന്നു അനുഭവിച്ചു. സ്വന്തം മകൾ പോലും എന്നെ വെറുത്തു, വീട്ടിലെ ജോലിക്കാർ പോലും കാർക്കിച്ചു തുപ്പി. ഞാൻ ഒറ്റപ്പെട്ടു. ആത്മഹത്യ ചെയ്യണമെന്ന് പലപ്രാവശ്യം കരുതിയതാ, അതിനുള്ള ധൈര്യവും ഉണ്ടായിരുന്നു. പക്ഷെ അത്ര പെട്ടെന്ന് അവസാനിപ്പിക്കാനുള്ളതല്ല എന്റെ മനോഹര ജീവിതമെന്നു എനിക്കറിയാമായിരുന്നു. “
ദേവി മുഖമുയർത്തി മാലതിയെ നോക്കി.
“രാമൻ നായരുടെ മക്കളിൽ നാലാമത്തേത് ആയ മാലതി പഠിക്കാൻ ബഹു മിടുക്കിയായിരുന്നു, അവൾ ഫസ്റ്റ് ക്ലാസ്സോടെ ഡിഗ്രി പാസ്സായി. പക്ഷെ വീട്ടിലെ ദാരിദ്രം മൂലം പഠിപ്പു അവസാനിപ്പിക്കേണ്ടി വന്നു. തുടർന്ന് പഠിക്കണമെന്ന മകളുടെ വാശിക്ക് മുന്നിൽ ആ പാവപെട്ട അച്ഛൻ കണ്ടെത്തിയ പരിഹാരമാണ്, ധനികനായ ബ്രഹ്മദത്തനെ വിവാഹം കഴിക്കുക എന്നത്, ഇരുപത്തിയൊന്നുകാരിയായ, സുന്ദരിയായ മാലതി മനസില്ലാമനസോടെ തന്റെ പ്രേമ ഭാജനമായ മാത്യുവിനെ ഉപേക്ഷിച്ചു കൊണ്ട് മുപ്പത്തിരണ്ടുകാരനായ ബ്രഹ്മദത്തനെ വിവാഹം കഴിച്ചു. അവൾക്കു ഒരു ലക്ഷ്യമേ ഉണ്ടായിരുന്നുള്ളു, പഠിയ്ക്കണം, സമൂഹത്തിൽ ഉയർന്ന, നല്ലൊരു ജോലി നേടണം. “
“പഴയ ബന്ധം ഉപേക്ഷിക്കാനും നല്ലൊരു കുടുംബ ജീവിതം ആരംഭിക്കാനും അവൾ ആഗ്രഹിച്ചു. ഭർത്തൃ വീട്ടിലെ ആദ്യ ദിവസം തന്നെ പരീക്ഷണങ്ങൾ ആരംഭിച്ചു. മുറിക്കകത്തു ഭർത്താവ് തീർത്ത തടവറ, മുറിയുടെ വാതിൽക്കൽ അമ്മായിയമ്മയും. ബ്രഹ്മദത്തന്റെ അമ്മയ്ക്ക് ഈ വിവാഹം ഇഷ്ടമായിരുന്നില്ല. മുറിയിലേയ്ക്ക് കാതോർത്തു മുറിയുടെ വാതിൽക്കൽ കരിമ്പടം വിരിച്ചു അമ്മ കിടന്നു, പാതിരാവിൽ അമ്മയുടെ കൂർക്കം വലി കേട്ടപ്പോഴാണ് മകന്റെ വികൃതികൾ ആരംഭിച്ചത്, മാലതിയുടെ രണ്ടു കൈകളും കട്ടിലിന്റെ കാലിൽ കെട്ടിയിട്ടു, വായിൽ തുണി തിരുകി വച്ച്, ആ ക്രിമിനൽ വക്കീൽ തന്റെ ലൈംഗിക പരാക്രമങ്ങൾ ആ കന്യകയായ പെൺകുട്ടിയിൽ തീർത്തു. “
“മാലതി തന്റെ പഠനമെന്ന ലക്‌ഷ്യം തുടരുന്നതിനായി എല്ലാം സഹിച്ചു. ഒരു കുട്ടിയായപ്പോഴേക്കും ബ്രഹ്മദത്തന് മാലതിയെ മടുത്തിരുന്നു. മാലതി ജോലി കഴിഞ്ഞു മടങ്ങി വരുമ്പോൾ തന്റെ കിടപ്പു മുറിയിൽ നിന്നും ഇറങ്ങി പോകുന്ന ജൂനിയർ വക്കീലന്മാരും വീട്ടു ജോലിക്കാരും അവളുടെ മുഖത്ത് നോക്കി പുച്ഛ ഭാവത്തിൽ ഇറങ്ങി പോയി. ശാരീരികമായും മനസികവുമായും നടന്ന പീഡനം സഹിക്കാൻ വയ്യാതെ മാലതി തന്റെ പഴയ കാമുകനോടൊപ്പം ഇറങ്ങി പോയി. “
“ആരും അവളുടെ പ്രയാസങ്ങൾ മനസിലാക്കിയില്ല, പക്ഷെ അവളുടെ ഇറങ്ങി പോക്ക് എല്ലാവരും അറിഞ്ഞു, നാട്ടിൽ മുഴുവൻ ചർച്ചയായി, കോളേജിൽ ടീച്ചറുടെ പ്രണയ കഥകൾ പാട്ടായി, ക്ലാസ്സിൽ പോകുമ്പോൾ സ്വന്തം വിദ്യാർഥികൾ പോലും പരിഹസിച്ചു, കൂകി വിട്ടു. പലപ്പോഴും കുട്ടികളുടെ, മുൻപിൽ നിന്നും തല കുനിച്ച് കരഞ്ഞുകൊണ്ട് ഇറങ്ങി വന്നിട്ടുണ്ട്. അപ്പോഴൊക്കെ തണലായി കൂടെ നിന്നത് മാത്യൂ ആണ്. ആ നന്ദി ജീവിതാവസാനം വരെ എനിക്കയാളോട് ഉണ്ടാകും. “
ദേവിക്ക് അമ്മയുടെ സങ്കടം കണ്ടിട്ട് സഹിയ്ക്കാൻ കഴിഞ്ഞില്ല. അവൾ അമ്മയെ ചേർത്ത് പിടിച്ചു ആശ്വസിപ്പിച്ചു.
“നീ അന്ന് എന്നെ എത്ര മാത്രം വെറുത്തിരുന്നു കുട്ടീ, ഇപ്പോൾ നീയും എല്ലാം മനസിലാക്കുന്നല്ലോ. ?”
അപ്പോഴേക്കും സുമതി കുട്ടിയുമായി തിരികെ വന്നു. ദേവി മെല്ലെ കൈ നീട്ടി. ആദ്യം ഒന്ന് മടിച്ചെങ്കിലും നവമി മോൾ ദേവിയുടെ അരികിലേക്ക് വന്നു. ദേവി കുഞ്ഞിനെ വാരിപ്പുണർന്നു, ഉമ്മകൾ കൊണ്ട് മൂടി. മാലതി നിറകണ്ണോടെ ആ കാഴ്ച കണ്ടു.
(തുടരും… )
✍️✍️നിഷ പിള്ള


1 Comment
Pingback: ന്യൂസ് പേപ്പർ ബോയ്-37 - By Nisha Pillai - കൂട്ടക്ഷരങ്ങൾ