വളരെ വ്യത്യസ്തമായ പശ്ചാത്തലങ്ങളിലെ കാലഘട്ടത്തിലെ അതിലേറെ വ്യത്യാസം പുലർത്തുന്ന ശൈലിയിൽ എഴുതിയ രണ്ടു പുസ്തകങ്ങളാണ് ഇന്നന്റെ പുസത്കാസ്വാദനത്തിൽ.
” മരണവംശം” പി വി ഷാജികുമാറിന്റെ കൃതി. പുസ്തകം കൈയിൽ കിട്ടി ഒന്ന് രണ്ടു താളുകൾ വായിച്ചു അടച്ചു വയ്ച്ചു. എന്റെ വായന അഭിരുചികളോട് ഒട്ടും ചേരുന്ന ഒന്നായി ആദ്യം തോന്നിയില്ല, ഒപ്പം പഴയ വടക്കൻ മലബാറി ഭാഷയിൽ ആയിരുന്നു എഴുത്ത്. അതു നന്നായി ഉൾകൊള്ളാൻ ആദ്യ വായനയിൽ കഴിഞ്ഞില്ല എന്നതും എനിക്ക് അത്ര രസം തന്നില്ല. കുറച്ചു ദിവസം കഴിഞ്ഞൊരു വിരസമായ പകലിൽ കടുംപച്ച കാടിന്റെ പശ്ചാത്തലത്തിൽ തോക്കുകൾക്ക് നടുവിൽ ചോരയുടെ നനവുള്ള ഇടവഴി ചിത്രമുള്ള പുറം ചട്ടയുള്ള പുസ്തകത്തിലേക്ക് കൈകൾ നീണ്ടു. താളുകൾ മറിയുംതോറും ഭാഷയുടെ അതിർവരമ്പുകൾ മടുപ്പിന്റെ കെട്ടുപിണഞ്ഞ ചിന്തകളെ അകറ്റി.
മനസ്സ് അക്ഷരങ്ങളിലൂടെ ഏർക്കാനായിലേയ്ക്ക് പോയി. തലമുറകളിലേയ്ക്ക് പകയുടെ വിത്തുകൾ പകരുന്ന കുടിലതകൾ നെയ്യുന്ന പണക്കാരനായ രാഷ്ട്രീയ കോമരവും കാടിനോടും ജന്തുക്കളോടും പടവെട്ടി മുന്നേറി കരളുറപ്പു നേടിയവരായിട്ടും സ്വന്തം ചോര പരസ്പരം പടവെട്ടി പ്രാണനെടുക്കുന്നതു കണ്ടു നെഞ്ചു പൊട്ടുന്ന അമ്മമാർ.
പകയിൽ പൊലിയുന്ന പ്രണയവും സഹോദര്യവും മാതൃത്വവും. കുഞ്ഞമ്മാറിൽ തുടങ്ങി അവരുടെ പരമ്പരയിലൂടെ വികസിക്കുന്ന കഥ. പ്രണയവും കാമവും അതിലേറെ പ്രതികാരവും മരണവും ഇഴ പിരിയാതെ കോർത്തു വയ്ക്കുന്ന എഴുത്ത്. കണ്ണിനു കണ്ണ് വെട്ടിനു വെട്ടു ഓരോ പ്രതികാരവും ചിലരുടെ കണ്ണിനു തോരാ കണ്ണീർ നൽകുമ്പോൾ അടുത്ത തലമുറയിലേയ്ക്ക് അതു പകരം ചോദിക്കലിന്റെ പ്രതികാരത്തിന്റെ വിത്തായി മസ്തിഷ്ക്കത്തിലും മനസ്സിലും പാകുന്ന ചില മനസ്സുകൾ അതിൽ സ്വന്തം കാര്യം സാധിക്കുന്ന കുടില ബുദ്ധിക്കാർ.
ആധുനിക ലോകത്തു പഴമയുടെ ചിത്രങ്ങൾ വാക്കുകളിലൂടെ വരച്ചിടാൻ എഴുത്തുകാരനു കഴിഞ്ഞു. പ്രതികാരത്തിനൊപ്പം ഓരോ ജീവനഷ്ടങ്ങളും ചില മനസ്സിൽ ഏല്പിക്കുന്ന നഷ്ടങ്ങളുടെ ആഴവും നന്നായി അവതരിപ്പിക്കുന്ന എഴുത്ത്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ നല്ല അഭിപ്രായമുള്ള പുസ്തകം ഒരു തവണ വായിച്ചാൽ തന്നെ മനസ്സിൽ തങ്ങി നിൽക്കുന്ന കഥ.
താരാശങ്കർ ബാനർജിയുടെ “ആരോഗ്യനികേതനം”. വളരെ പഴയ പുസ്തകം. ഒരുപാടു പേർ കാലങ്ങൾക്ക് മുൻപ് തന്നെ വായിച്ചു കഴിഞ്ഞ ഒരു പുസ്തകമാകും. ഒരുപാടു ആഴത്തിൽ രോഗങ്ങളെയും അതിലെ കഥാപാത്രചരിത്രങ്ങളെയും വിവരിക്കുന്നതുകൊണ്ട് കുറച്ചു ലാഗ് തോന്നും വായനയിൽ. എങ്കിലും മികച്ച വായന അനുഭവം സമ്മാനിക്കുന്ന പുസ്തകമാണ്. ജീവൻമാശായിയിൽ നിന്നു തുടങ്ങി അയാളുടെ മകൻ വരെയുള്ള മാശായി വംശത്തിന്റെ കഥ പറയുന്നു. നാഡി ചികിത്സയിൽ ലക്ഷണങ്ങളിലൂടെ കൃത്യമായ രോഗ നിർണയവും രോഗിയുടെ മരണവും പറയുന്ന മാശായിയുടെ കഥ. ആധുനിക വൈദ്യശാസ്‌ത്രത്തിന്റെ പതുക്കെ പതുക്കെയുള്ള വ്യാപനവും നൂതന ചികിത്സ രീതികളും പറയുന്ന ഗ്രാമീണപശ്ചാത്തലത്തിലെ നോവൽ. ചികിത്സ സേവനമാകുമ്പോൾ പണമുണ്ടാക്കാൻ മറക്കുമ്പോൾ ഉലയുന്ന കുടുംബ ബന്ധങ്ങളും പുതിയത് വരുമ്പോൾ പഴയ സംവിധാനങ്ങളോടുള്ള അവഗണനയും തുറന്നെഴുതുന്ന പുസ്തകം. കഥാപാത്രങ്ങളുടെയോ കഥയുടെയോ ചിത്രം എന്റെയെഴുത്തിൽ ഒഴിവാക്കിയത് മനഃപൂർവമാണ്. ഒന്നിൽ നിന്നും ഒന്നിലേയ്ക്ക് വിശദമായി നീളുന്ന കഥാപാത്ര സൃഷ്ടി. അതിലേറെ അവരുടെ ചെറിയ ചെറിയ കാര്യങ്ങളിലൂടെ പോലും പറഞ്ഞു വികസിക്കുന്ന കഥ. ഒരിക്കലും ചില വാക്കുകളിൽ ഒതുക്കി വരച്ചിടാൻ കഴിയാത്ത എഴുത്ത്. വളരെ മുൻപ് തന്നെ ചലച്ചിത്ര ആവിഷ്കരമായി തീർന്ന ഒരു പുസ്തകമാണ്. വായനയുടെ ആസ്വാദനത്തിന് എഴുത്തിന്റെ ഇഴച്ചിൽ തടസ്സമാകില്ല.


