മന്നാ ഡേ
”ഓ….ഓ..
മാനസ മൈനേ വരൂ.. മധുരം നുള്ളി തരൂ..
നിൻ അരുമപ്പൂവാടിയിൽ നീ തേടുവതാരെ ആരേ (മാനസ..)”
– എന്താണെന്നറിയില്ല, ഇന്ന് രാവിലെ മനസ്സിലേക്ക് മൂളിപാട്ടുമായി വന്നത് ഈ പാട്ടാണ്. പക്ഷെ ഞാനൊരു നിരാശ കാമുകി അല്ലല്ലോ എന്നു മനസ്സിൽ രണ്ടു – മൂന്നു പ്രാവശ്യം പറഞ്ഞെങ്കിലും പാട്ടിന് അതൊന്നും പ്രശ്നമല്ല എന്ന മട്ടിലാണ്.
എന്നാൽ പിന്നെ മലയാളത്തിന് ആദ്യമായി പ്രസിഡന്റിന്റെ സ്വര്‍ണ്ണമെഡല്‍ നേടിത്തന്ന ‘ചെമ്മീനി’ലെ ”മാനസമൈനേ വരൂ എന്നു തുടങ്ങുന്ന ഗാനത്തിലൂടെ മലയാളികളുടെ മനം കവർന്ന ‘മന്നാ ഡേ ‘, വയലാര്‍ രചിച്ച് ബംഗാളിയായ സലില്‍ ചൗധരി സംഗീതം നല്‍കിയ ചെമ്മീനിലെ ഒരേയൊരു ഗാനം കൊണ്ടു തന്നെ മലയാളികളുടെ മനസ്സിന്റെ പ്രിയങ്കരനായി. സലിൽ ചൗധരിയുമായുള്ള സൗഹൃദമാണ് മന്നാഡേയെ മലയാളത്തിലെത്തിക്കുന്നത്. മലയാള ചലച്ചിത്രഗാനരംഗത്ത് അദ്ദേഹം സമ്മാനിച്ചത് രണ്ടേ രണ്ടു ഗാനങ്ങൾ മാത്രം നെല്ലിലും ചെമ്മീനിലുമാണത്.
പൂര്‍ണ ചന്ദ്രയുടെയും മഹാമായ ഡേയുടെയും മകനായി 1919 മെയ് ഒന്നിന് കല്‍ക്കത്തയിലായിരുന്നു പ്രബോദ് ചന്ദ്ര ഡേയെന്നെ മന്നാഡേയുടെ ജനനം. പ്രശസ്ത ഗാകൻ കെ.സി.ഡേയുടെ അനന്തരവനാണ് മന്നാഡേ. കുട്ടിക്കാലത്തുതന്നെ സംഗീതപഠനം തുടങ്ങി. സംഗീതകുടുംബമാണ് മന്നാഡേുടേത്. സഹോദരൻ പ്രവാസ് ഡേയും ഗായകനാണ്.1943 ല്‍ തമന്ന എന്ന ചിത്രത്തിലൂടെയാണ് മന്നാഡേ പിന്നണിഗാന രംഗത്തെത്തുന്നത്.
1950–ല്‍ പുറത്തിറങ്ങിയ ‘മശാലി’ലെ ‘ഊപര്‍ ഗഗന്‍ വിശാല്‍’ എന്ന എസ്.ഡി. ബര്‍മന്റെ ഗാനമായിരുന്നു മന്നാഡേയുടെ ആദ്യഹിറ്റ്. അതിനുശേഷം മന്നാഡേയുടെ യുഗമായിരുന്നു. ഹിന്ദിയിലെ അക്കാലത്തെ പ്രമുഖ ഗായികമാരുടെ കൂടെയെല്ലാം അദ്ദേഹം ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. ആശാ ഭോസ്‌ലേയ്ക്ക് ഒപ്പമാണ് മന്നാഡേ ഏറ്റവുംകൂടുതല്‍ യുഗ്മഗാനം പാടിയത്. 160 ഗാനങ്ങളാണ് ഇരുവരും ചേര്‍ന്ന് ജീവന്‍പകര്‍ന്നത്. ലത മങ്കേഷ്‌കര്‍ക്കും റഫിക്കുമൊപ്പം 58-ഓളം ഗാനങ്ങളും മന്നാഡേ പാടി. കിഷോര്‍കുമാറിനൊപ്പം പാടിയ ആറുഗാനങ്ങള്‍ മന്നാഡേയുടെ എക്കാലത്തെയും ഹിറ്റുകളാണ്.
മുകേഷ്, കിഷോര്‍ കുമാര്‍, മുഹമ്മദ് റാഫി എന്നിവര്‍ക്കൊപ്പം 1950-70 കാലഘട്ടത്തില്‍ അദ്ദേഹം ഇന്ത്യന്‍ സിനിമയില്‍ സജീവമായിരുന്നു.
വിവിധ ഭാഷകളിലായി 3,500ല്‍ അധികം ഗാനങ്ങള്‍ മന്നാഡേ ആലപിച്ചു. ജിബോനര്‍ ജല്‍സാഖോരെ എന്നപേരില്‍ ബംഗാളി ഭാഷയില്‍ പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ ആത്മകഥ മെമ്മറീസ് കം എലൈവ് എന്നപേരില്‍ ഇംഗ്ളീഷിലും യാദേന്‍ ജീ ഉതീ എന്നപേരില്‍ ഹിന്ദിയിലും പുന:പ്രസിദ്ധീകരിച്ചിട്ടുണ്ട്.
അദ്ദേഹം അവസാനം പാടിയത് നാനാ പടേക്കറിന്റെ ‘പ്രഹര്‍ എന്ന ചിത്രത്തിലാണ്.
ഇന്ത്യന്‍ സിനിമയുടെ പരമോന്നത ബഹുമതിയായ 2007ലെ ഫാല്‍ക്കേ അവാര്‍ഡ് അദ്ദേഹത്തെ തേടിയെത്തി. പത്മശ്രീ, പത്മഭൂഷണ്‍ ബഹുമതികളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. മേരേ ഹൂസൂര്‍ എന്ന ഹിന്ദി ചിത്രത്തിലേയും നിശി പത്മ എന്ന ബംഗാളി ചിത്രത്തിലേയും ഗാനാലാപനത്തിന് മന്നാഡേയ്ക്ക് ദേശീയ അവാര്‍ഡും ലഭിച്ചിട്ടുണ്ട്. 1987-88 ലെ ലളിതസംഗീതത്തിനുളള ലതാമങ്കേഷ്കര്‍ അവാര്‍ഡ് നേടി. ‘മേരാനാം ജോക്കര്‍ എന്ന ചിത്രത്തിലെ ”ഏ ഭായ് സരാ ദേഖ് കെ ചലോ…എന്നു തുടങ്ങുന്ന ഗാനത്തിന് ഫിലിം ഫെയര്‍ അവാര്‍ഡ് കിട്ടി.
മികച്ച മലയാളി നാടക പിന്നണിഗായികയായിരുന്ന കണ്ണൂർ സ്വദേശിയായ പ്രൊഫ. സുലോചനയാണ് ഭാര്യ. രണ്ടു മക്കള്‍. ഷുരോമ ഹെരേക്കര്‍, സുമിതദേവ്.
2013 ഒക്ടോബർ 24 ന് മന്നാഡേ അന്തരിക്കുമ്പോൾ ഇന്ത്യൻ സിനിമസംഗീതത്തിന് നഷ്ടപ്പെട്ടത് ഒരു ബഹുമുഖ പ്രതിഭയെയായിരുന്നു.
മഹത് വ്യക്തിക്ക് ആദരവോടെ പ്രണാമം.


6 Comments
മന്നാ ഡേ എന്ന കലാകാരനെ പരിചയപ്പെടുത്തിയ ലേഖനം വളരെ നന്നായിരുന്നു.👍
Thanks ❤️
പിന്നണിഗായകരെക്കുറിച്ച് ഒരു സീരിയസ് എഴുതുകയാണെങ്കിൽ കൂട്ടക്ഷരങ്ങൾക്ക് അത് ഒരു മുതൽക്കൂട്ട് ആകുമായിരുന്നു ❤️❤️❤️
Good idea..
സമയം പോലെ ചെയ്യാം
നല്ലെഴുത്ത്
Thanks ❤️