സ്‌കൂളിന്റെ അടുത്തുള്ള ‘കഫേ’ കളിൽ, വ്യാപാരം അതിൻ്റെ ഉച്ഛസ്ഥാനത്ത് എത്തുന്നത് ഇതുപോലെയുള്ള ചില ദിവസങ്ങളിലായിരിക്കും. മകന്റെ +2 അവസാന പരീക്ഷകളുള്ള ദിവസങ്ങളിൽ, അവനെ സ്‌കൂളിൽ കൊണ്ടാക്കിയാൽമാത്രം പോരാ, പരീക്ഷ തീരുന്നതുവരെ അമ്മ അവിടെതന്നെ കാണണം എന്നാണ്, അവൻ്റെ ആവശ്യം. ആ രണ്ടു മൂന്ന് മണിക്കൂർ വേണമെങ്കിൽ സ്‌കൂളിന്റെ അടുത്തുള്ള പള്ളിയിൽ പോയി പ്രാർത്ഥന നടത്തി അവിടെ ഉറക്കംതൂങ്ങിയിരിക്കാം. അല്ലെങ്കിൽ അടുത്തുള്ള “കഫേ” യിൽ പോയി വേറെ രണ്ടു-മൂന്ന് അമ്മമാരുടെ കൂടെ അവൻ എങ്ങനെ പരീക്ഷ എഴുതും എന്നതിനെക്കുറിച്ച് ആധിയോടെ വർത്തമാനം പറഞ്ഞുകൊണ്ടിരിക്കാം.
ഇതൊക്കെയാണ് ആ സമയങ്ങളിൽ എനിക്ക് ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ. രണ്ടുകാര്യത്തിലും താല്‍പര്യമില്ല. ആ ദിവസങ്ങളിൽ സ്‌കൂളിന്റെ ഏഴയലത്തുകൂടെപ്പോലും വാഹനങ്ങൾ ഒച്ചിന്റെ ന്റെ വേഗത്തിൽ ആയിരിക്കും നീങ്ങുന്നത്. എല്ലാംകൊണ്ടും അവന്റെ ആവശ്യങ്ങൾ എനിക്കു സാധിച്ചുകൊടുക്കാൻ കഴിഞ്ഞില്ല. അതിൻറേതായ മുഖം വീർപ്പിക്കൽ അവൻ്റെ ഭാഗത്ത് നിന്നുണ്ടായിരുന്നു. എന്നത്തേയുംപോലുള്ള യാത്രയായിരുന്നു അന്നും അവന്റേത്. എന്‍റെ ഈ പെരുമാറ്റം മൂലം മറ്റുള്ള അമ്മമാർക്ക്, ഞാനൊരു “ബോൾഡ് അമ്മ ” എന്ന അഭിപ്രായം രൂപീകരിക്കുവാൻ കാരണമായി.
വേണമെങ്കിൽ അതിനുള്ള നന്ദി അച്ഛനോട് പറയാം. സർക്കാരുദ്യോഗസ്ഥനായ, അച്ഛൻ, സർക്കാരിനെ സേവിക്കുക എന്ന ഉദ്ദേശ്യത്തോടെയായിരിക്കും. ‘സ്‌കൂൾ/ കോളേജ് ബസ്സ്’ ഉണ്ടെങ്കിലും എൻ്റെ യാത്രകൾ എല്ലാം സർക്കാർ ബസ്സിലായിരുന്നു. പരീക്ഷകൾ ഉള്ള ദിവസവും പ്രത്യേക പരിഗണന ഒന്നുമില്ലായിരുന്നു. ആ ദിവസം ഓട്ടോയിൽ പോകാനുള്ള പൈസ തരും അഥവാ ബസ്സ് വന്നില്ലെങ്കിൽ ഓട്ടോയിൽ പോവുക എന്നതായിരുന്നു നിർദ്ദേശം. അന്നും ഇന്നത്തെപ്പോലത്തെയുള്ള മാതാപിതാക്കന്മാർ ഉണ്ടായിരുന്നെങ്കിലും, വിരളമായിരുന്നു. അതുകൊണ്ട് തന്നെ അച്ഛന്റെ ഇതുപോലെത്തെ നിയമങ്ങളിൽ വലിയ വിഷമം തോന്നിയിട്ടില്ല. ഔപചാരികവിദ്യാഭ്യാസത്തേക്കാളും, അനൌപചാരികവിദ്യാഭ്യാസത്തിലൂടെ നേടിയ അറിവുകളായിരിക്കും എന്ന അനുഭവജ്ഞാനമായിരിക്കാം.
പൊതുവേ കർശനസ്വഭാവക്കാരനായിരുന്ന അച്ഛൻ, ആ കാലത്ത് തിരുവനന്തപുരം എഞ്ചിനിയറിംഗ് കോളേജിൽ നിന്നാണു പഠിച്ചിട്ടുള്ളത്. സംസ്ഥാനത്തെ ഏക എഞ്ചിനിയർ കോളേജ് ആയിരുന്നു. എന്നാലും മക്കളായ ഞങ്ങളെ ആരേയും ആ വഴി തിരഞ്ഞെടുക്കാൻ നിർബന്ധിച്ചില്ല. അതുകൊണ്ടായിരിക്കും വീട്ടിൽ എന്നും മനസ്സമാധാനമുണ്ടായിരുന്നു. സ്വന്തമായ വ്യക്തിത്വത്തിനായിരുന്നു കൂടുതൽ പ്രാധാന്യം നൽകിയത്.
ചില കാര്യങ്ങൾ അറിഞ്ഞോ അറിയാതെയോ നമ്മൾ ഉൾക്കൊള്ളുന്നു, അതിലൊന്നാണ് ‘സമയനിഷ്ഠ’. അച്ഛന്റെ കൂടെയാണ് നമ്മൾ പുറത്ത് പോകുന്നതെങ്കിൽ, പോകുന്നതിനു മുൻപേ ഒരു സമയം പറഞ്ഞിരിക്കും ആ സമയം ആകുമ്പോൾ അച്ഛൻ പോയിരിക്കും. പിന്നീട് ഓടിയോ നടന്നോ നമ്മൾ ആ സ്ഥലത്ത് എത്തിയിരിക്കണം. ഒരുനിമിഷംപോലും കാത്ത്നിൽക്കാൻ തയ്യാറല്ലായിരുന്നു. ആ കാലങ്ങളിലൊക്കെ ഏറ്റവും കൂടുതൽ ദേഷ്യവും സങ്കടവും തോന്നിയ നിമിഷങ്ങളാണ്. എന്നാൽ പിന്നീട് “സമയം പാലിക്കുക എന്നുള്ളത് ഒരു ബാധപോലെ ആവാഹിച്ചെടുത്തിട്ടുണ്ട്. പറഞ്ഞ സമയത്തിൽനിന്നുള്ള വളരെ ചെറിയ മാറ്റം പോലും എന്നെ ഒരു “നാഗവല്ലി” ആക്കാൻ അധികം സമയം വേണ്ടാ. വീട്ടിലെ ക്ളോക്ക്പോലും എന്നെ പേടിച്ചാണ് സൂചികൾ മാറുന്നത്, എന്നാണ് കുട്ടികളുടെ അഭിപ്രായം.
ഇന്ന് ഏറ്റവും കൂടുതൽ അച്ഛനുമായി പിണങ്ങുന്നതും സമയനിഷ്ഠയെച്ചൊല്ലിയാണ്.
വാർദ്ധക്യസംബന്ധമായ ഓരോരോ കാരണങ്ങളാൽ സമയത്തിനു തയ്യാറാകാൻ സാധിക്കാറില്ല. ഇതൊക്കെ പഠിപ്പിച്ച ആൾതന്നെ സമയം തെറ്റിക്കുമ്പോൾ, അല്ലെങ്കിലും നമ്മൾ എപ്പോഴും നമ്മളെ മാത്രമല്ലേ കാണുകയുള്ളൂ. ഒരു ദിവസം വളരെ യാദൃച്ഛികമായി പറയുകയുണ്ടായി, “ഞാൻ മനഃപൂർവ്വം ലേറ്റ് ആകുന്നത് അല്ല. പലപ്പോഴും എനിക്ക് സുഖമില്ല. പിന്നെ നിന്നെയൊക്കെ കണ്ട സന്തോഷത്തിൽ ഓരോ സ്ഥലത്തേക്ക് പുറപ്പെടുന്നതാണ്”. എൺപത് വയസ്സിന് മേലെയുള്ള അച്ഛന്റെ ആ കുമ്പസാരംപറച്ചിൽ കേട്ട് ഹൃദയസ്പർശിയായി തോന്നിയെങ്കിലും പതിവ്ശൈലിയിൽ ചിരിച്ചുതള്ളുകയാണ് ചെയ്തത്. ഒരുപക്ഷേ ആ വാക്കുകൾ എൻ്റെ എൺപതാം വയസ്സിൽ നേരിടേണ്ടി വരുന്ന അവസ്ഥക്കുള്ള ഉപദേശമോ അതോ അന്നും എന്നെ “ബോൾഡ് ‘അമ്മ” ആക്കാനാണോ?
എല്ലാ വർഷവും ജൂൺ മൂന്നാമത്തെ ഞായറാഴ്ച “Fathers day” ആയി ആഘോഷിക്കുമ്പോള്‍, അതിന്‍റെ ഭാഗമായി പലതരം സന്ദേശങ്ങൾ അയക്കുമ്പോഴും പറഞ്ഞും പറയാതെയുമുള്ള ഉപദേശങ്ങളും പ്രവൃത്തികളുമായി അച്ഛൻ എന്ന ശക്തി !
#പിതൃദിനം#കൂട്ടക്ഷരങ്ങൾ


14 Comments
നന്നായെഴുതി👍❤️
Thanks ❤️
നന്നായി എഴുതി
Thanks ❤️
സൂപ്പർ
Thanks ❤️
അച്ഛന്റെ മകൾ ❤️
Thanks ❤️
വളരെ നല്ലെഴുത്ത്, ഇഷ്ടം, ആശംസകൾ ❤️🌹👍🏿
Thanks ❤️
വാത്സല്യത്തിൽപ്പൊതിഞ്ഞ കാർക്കശ്യം 👌👌👌
Thanks ❤️
👍🙏👌
Thanks ❤️