അച്ഛനു വേണ്ടി ഒരു ദിവസം വീണ്ടും വന്നടുത്തിരിക്കുന്നു. പാത്രസൃഷ്ടികളിൽ അച്ഛൻ എന്ന സ്ഥാനത്തിന് ഒട്ടനേകം നിറങ്ങളുണ്ടായിട്ടുണ്ടിവിടെ. അതായത് അച്ഛനെ കുറിച്ച് ഒരു ലക്ഷം അക്ഷരച്ചായങ്ങൾ വീണു കുതിർന്നിട്ടുണ്ടീ മലയാള മണ്ണ്. എന്നാൽ അമ്മായച്ഛൻമാരുടെ ഹൃദയത്തിലെ സ്നേഹത്തിൻ്റെ ഉപ്പ് ആരെങ്കിലും മലയാള സിനിമയിലൊന്ന് ചാലിച്ചിട്ടുണ്ടോയെന്ന് ആലോചിച്ചിട്ടുണ്ടോ?
എന്നാൽ അങ്ങനെയും ഉണ്ടിവിടെ,
കൗരവരിലെ ആൻ്റണിയേയും സ്ഫടികത്തിലെ ചാക്കോ മാഷിനേയും കീരിടത്തിലെ അച്ചുതൻ പോലീസിനേയും നരസിംഹത്തിലെ ജസ്‌റ്റിസിനേയും എന്ന് വേണ്ട പിതൃസ്നേഹത്തിൻ്റെ മാറ്റൊലികൾ തലങ്ങും വിലങ്ങും ഇടിവെട്ടി ചെയ്ത് മഴതൂർന്നിറങ്ങിയ കൂട്ടത്തിലെ ഒരു പാവം സിംഗപ്പൂരുകാരൻ അമ്മായച്ഛൻ ജീവിച്ച് മരിച്ചിട്ടുണ്ടിവിടെ. പറഞ്ഞ് വരുന്നത് സാഗരം സാക്ഷി സിനിമയിലെ ശ്രീ തിലകനെയാണ്.
മകനെ സ്നേഹിച്ച് പുരയും മണ്ണും കൈമാറുന്ന അനേകം അച്ഛൻമാർക്കിടയിൽ മകളുടെ നെടുനീണ്ട ഹൃദയവ്യഥ കണ്ട് ഉള്ളു നുറുങ്ങി വീണു പോയൊരച്ഛൻ.
സിനിമയുടെ തുടക്കത്തിൽ അദ്ദേഹം ഭീപ്തമായ പ്രത്യാശയുടെ നീണ്ട് വിടർന്ന സമ്മോഹനമായൊരു ജീവിതം മകൾക്ക് സ്വപ്നം കാണുന്നു. റൊട്ടേറിയനും ഹോട്ടലുടമയും നീണ്ട ദിശാബോധവുമുള്ള ഒരുവനെ മകൾക്കായി കണ്ടു പിടിക്കുന്നു അദ്ദേഹം. പക്ഷേ വിധിവൈപരീത്യത്തിൻ്റെ ശ്വാസം മുട്ടിക്കുന്ന ഭുർഗതിയിൽ മകൾ വരൻ്റെ വീട്ടിൽ വട്ടം കറങ്ങി പോവുന്നു.
എന്നാൽ സാമ്പത്തിക പ്രതിസന്ധിയിൽ കാലിടറി വീഴുന്ന അവരെ ആ അച്ഛൻ ഒരുപാട് ചേർത്ത് പിടിക്കുന്നു, സ്നേഹിക്കുന്നു, സംരക്ഷിക്കുന്നു, ജീവനാഡിയാവുന്നു.
എന്നിട്ടും കാലം അയാളെ വെറുതെ വിടുന്നില്ല. അസമയത്ത് ഇരുട്ടിൽ കയറിവന്നൊരു രാക്ഷസൻ്റെ കൈയ്യിൽ പെടേണ്ട അവസ്ഥ വന്ന തൻ്റെ മകളെ കാണേണ്ടി വരുന്നു. തോറ്റു പോവുന്നു. ഹൃദയം നീറി നീറ്റി ജീവിക്കേണ്ടി വരുന്നു.
സിനിമയുടെ കഥാന്ത്യത്തിൽ അച്ഛനുപേക്ഷിച്ചു പോയ തൻ്റെ കൊച്ചു മകൾക്ക് വേണ്ടിയുളള സ്വത്തുക്കൾ വരെ എഴുതി വച്ച അർത്ഥ പൂർണ്ണനായ, സ്നേഹത്തിൻ്റെയും വാത്സല്യത്തിൻ്റെയും തീക്ഷ്ണ ഭാവത്തിൽ ആർദ്രമായൊരു അച്ഛനും അമ്മായച്ഛനുമായൊരാളാണയാൾ. ആരുമില്ലാതിരുന്ന അതി സമ്പന്നനായ ബാലൻ്റെ അമ്മായച്ഛനായി വന്ന്, സ്നേഹത്തണലായി നിന്ന് കടമകളെല്ലാം നിറവേറ്റി മണ്ണായി പോയൊരു പാവം.
അച്ഛൻമാരുടെ വെട്ടിതിളക്കത്തിൽ മുങ്ങിപോവാത്ത അമ്മായച്ഛനേയും കൂടി ഓർത്താവട്ടെ ഈ fathers day -ടെ കടന്ന് പോക്ക്.
സാഗരം സാക്ഷി സിനിമ കണ്ടിട്ടില്ലാത്തവർ കാണുക.
ശ്രീ തിലകൻ്റെ കഥാപാത്രത്തെ ശ്രദ്ധിക്കുക.
നല്ല അച്ഛൻമാരുണ്ടാവുന്ന പോലെ,
നല്ല അമ്മായച്ഛൻമാരുണ്ടാവുന്നതും ഒരു ഭാഗ്യമാണ്.
Happy fathers day to the lights of the lives here.


4 Comments
നല്ല രചന.
സന്മനസ്സുള്ള അച്ഛൻ തിലകൻ അവതരിപ്പിച്ച അനേകം മികച്ച കഥാപാത്രങ്ങളിൽ ഒന്നായിരുന്നു.
ചൂടുമണൽ നെഞ്ചോട് ചേർത്ത് കെട്ടിപ്പിടിച്ച് ഹൃദയം പൊഴിഞ്ഞാരു അച്ഛനും വീണിട്ടുണ്ടിവിടെ.
മമ്മൂട്ടി 💎💎💎
അതേ
നന്നായി എഴുതി👌🌹
സാഗരം സാക്ഷി പല തവണ കണ്ടിട്ടുണ്ട്. സ്നേഹത്തിൻ്റെ പ്രതീകമായ ആ അച്ഛൻ മനസ്സിൽ ഉറച്ചുതന്നെ നിൽക്കുന്നു.
നല്ല അമ്മായിഅച്ഛനും ഒരു ഭാഗ്യമാണ്. സ്നേഹം കൊണ്ടും പരിഗണന കൊണ്ടും ചേർത്തു നിർത്തിയൊരമ്മായിഅച്ഛൻ എനിക്കുമുണ്ടായിരുന്നു. പക്ഷേ ആ ഭാഗ്യം പത്തുവർഷമേ നീണ്ടുനിന്നുള്ളു.
എല്ലാ അച്ഛന്മാർക്കും🌹🙏🙏🙏🙏🌹
Thank you dear, വ്യക്തിജീവിതത്തിലെ തിളക്കം കൂടെ ചേർത്തെഴുതിയ പ്രോസാഹനത്തിന് നന്ദി💎