ദേവി പ്രണവിന്റെ അടുത്ത് ഇരുന്നു.
“സത്യം പറയൂ പ്രണവ്, എന്തായിരുന്നു രാജയുമായി പ്രണവിനുണ്ടായിരുന്ന കരാർ. അതിൽ നിധിൻ എങ്ങനെ പെട്ടൂ. എനിക്ക് സത്യമറിഞ്ഞേ മതിയാകൂ. “
” കൈലാസന്റെ മരണശേഷം ഒരു വർഷം തികയുന്നതിനു മുൻപ് തന്നെ ദേവി പുതിയൊരാളെ ഇണയായി കണ്ടെത്തിയത് എന്നെ അത്ഭുതപ്പെടുത്തിയിരുന്നു. ഞാൻ നിന്റെ ഈ സ്വഭാവത്തെക്കുറിച്ച് പലതവണ അനുപമയുമായി തർക്കിച്ചിട്ടുണ്ട്. അവൾ ആണ് നിന്റെ അറ്റൻഷൻ സീക്കിങ് ബിഹേവിയറിനെക്കുറിച്ച് എന്നോട് പറഞ്ഞത്. ദേവി ആഗ്രഹിച്ച രീതിയിൽ ഉള്ള ഒരു ജീവിതമല്ല നിനക്കു ലഭിച്ചത്. ചിന്തിച്ചപ്പോൾ അതൊക്കെ ശരിയാണെന്ന കാര്യം എനിക്ക് ബോധ്യമായി. ഞാൻ വളരെ ആത്മാർഥമായി തന്നെയാണ് നിങ്ങളുടെ വിവാഹം നടത്തി തന്നത്. “
“അനുപമയെ എനിക്കറിയാം അവൾ എന്നെ വിഷമിപ്പിക്കുന്ന ഒന്നും ചെയ്യില്ല. “
“ഇടയ്ക്ക് എന്റെ കരിയറിൽ ഒരു തകർച്ചയുണ്ടായ കാലം. എന്നെ പരിചയപ്പെടാൻ ഒരു പ്രവാസിയായ നിർമാതാവ് വന്നു. രാജ എന്ന മേക്കപ്പ്മാനാണ് ആ നിർമാതാവിനെ കൂട്ടികൊണ്ടു വന്നത്. നല്ലൊരു പ്രൊജക്ട് ആണ്, കോടികൾ കളത്തിൽ ഇറക്കണം. അതിനായി എന്ത് ത്യാഗവും ചെയ്യാൻ ഞാൻ തയാറായിരുന്നു. സംവിധായകനും തിരക്കഥയും ഒക്കെ റെഡിയാണ്. അയാളൊരു പുതിയ നിർമാതാവ് ആയിട്ട് കൂടി ഞാൻ ആ അസൈൻമെന്റ് ഒപ്പു വച്ചു. “
“സിനിമ തുടങ്ങി കഴിഞ്ഞപ്പോൾ അവർ പല കാര്യങ്ങളിലും നിബന്ധനകൾ കൊണ്ട് വന്നു. അവർക്കു വേണ്ടി പലകാര്യങ്ങളും എനിക്ക് ചെയ്യേണ്ടി വന്നു. നിർമ്മാതാവിനും അയാളുടെ സഹായികൾക്കും എന്റെ കാരവനും മേക്കപ്പ് വാനും സ്വാതന്ത്ര്യത്തോടെ ഉപയോഗിക്കാൻ അനുവാദം കൊടുക്കേണ്ടി വന്നു. “
“എന്തിനാണ് അവർ കാരവൻ ഉപയോഗിക്കുന്നത്. “
“രഹസ്യമായി മയക്കുമരുന്ന് ഉപയോഗിക്കാൻ.. ഞാൻ പിന്നെയാണ് നിർമാതാവിനെക്കുറിച്ച് അറിഞ്ഞത്, പ്രവാസിയായ അയാൾ പെട്ടെന്ന് പണക്കാരനായത് മയക്കുമരുന്ന് വിദേശത്തേയ്ക്ക് കടത്തിയിട്ടാണ്. അങ്ങനെ സമ്പാദിച്ച പണമാണ് അയാൾ സിനിമയ്ക്ക് വേണ്ടി ഉപയോഗിച്ചത്. ഞാൻ ഇതൊക്കെ അറിഞ്ഞ് വന്നപ്പോഴേക്കും സിനിമാ ഷൂട്ടിംഗ് ഏകദേശം പകുതി കഴിഞ്ഞിരുന്നു. എനിക്ക് പിന്നെ പ്രോജക്ട് ഉപേക്ഷിക്കാൻ കഴിയാത്ത അവസ്ഥയായിരുന്നു. അതിനാൽ എത്രയും പെട്ടെന്ന് ഫിലിം ഷൂട്ടിംഗ് തീർക്കണം, ആ സംഘത്തിൽ നിന്നും രക്ഷപ്പെടണം എന്നൊക്കെയാണ് ഞാൻ കരുതിയത്. ആ സമയത്താണ് നിങ്ങളുടെ വിവാഹം നടന്നത്, ആ സമയത്തൊക്കെ നിധിൻ ഈ വീട്ടിൽ ഒളിഞ്ഞു കഴിയുകയായിരുന്നു. “
“എന്തായിരുന്നു അവർക്കു നിധിനെക്കുറിച്ച് അറിയേണ്ടിയിരുന്നത്?”
“നിധിനപ്പോൾ എവിടെയാണെന്ന് അവരെന്നോട് അന്വേഷിച്ചു. അവർക്കു നിധിനോട് പ്രത്യേക വൈരാഗ്യമൊന്നുമില്ല. എന്താ കാര്യമെന്ന് ഞാൻ പലതവണ അവരോട് ചോദിച്ചു അവരൊന്നും പറഞ്ഞില്ല. “
“ആരാണവർ?”
” നിർമാതാവ്, അബ്ബാസ് ഖാൻ, ഇടയ്ക്കിടയ്ക്ക് അയാളെന്നോട് നിധിനെകുറിച്ച് അന്വേഷിക്കും. അയാളുടെ സഹായിയായിരുന്നു രാജ, പിന്നെ മറ്റൊരാൾ വിൻസെന്റ്. ഇതിൽ രാജയെ വളരെ മുൻപേ എനിക്കറിയാം അയാൾ സിനിമാ ഫീൽഡിൽ തന്നെയുള്ള ആളാണ്. പക്ഷെ വിൻസെന്റ് ഒരു പക്കാ ക്രിമിനലാണ്. അയാൾ മുൻപ് പല കേസുകളിലും ശിക്ഷിക്കപ്പെട്ടിരുന്നു. പക്ഷെ അയാൾ രഹസ്യമായി പല പോലീസുകാരുടെയും കണ്ണിലുണ്ണിയായിരുന്നു. ഈ വിൻസെന്റ് അബ്ബാസ് സാറിന്റെ ബോഡി ഗാർഡ് ആയി വന്നയാളാണ്. “
“സത്യമായിട്ടും നിധിനെ ഈ വീട്ടിൽ ഒളിപ്പിച്ചിട്ടുണ്ടെന്ന് ഞാൻ അവരോടു പറഞ്ഞില്ല. എന്റെ വീട്ടിലെ സി സി ടി വി ദൃശ്യങ്ങൾ, കാരവനിലെ മോണിറ്ററിൽ ഞാൻ കണ്ടു കൊണ്ടിരുന്നു. അപ്പോഴാണ് അവിടേയ്ക്കു വിൻസെന്റ് കയറി വന്നത്. ദൃശ്യങ്ങളിൽ ദേവി, അനുപമ, നിധിൻ.. മൂവരും സംസാരിച്ചിരിക്കുന്നത് കണ്ടു ഇതൊക്കെ ആരാണെന്ന് അയാളെന്നോട് ചോദിച്ചു, അന്ന് ലഹരിയുടെ ഒരു മൂഡിൽ, സൗഹൃദ സദസ്സിൽ വച്ച് ഞാനെല്ലാം വിശദമായി പറയുകയും ചെയ്തു. അഡ്വക്കേറ്റ് ദേവി ബ്രഹ്മദത്തൻ എന്ന പേര് കേട്ടപ്പോൾ രാജയും വിൻസെന്റും പരസ്പരം നോക്കി ചിരിച്ചതും എനിക്കോർമ്മയുണ്ട്. വിൻസെന്റ് അപ്പോൾ തന്നെ ആരെയോ ഫോണിൽ വിളിക്കാനായി കാരവനിൽ നിന്നും ഇറങ്ങി പോകുകയും ചെയ്തു. “
“രാവിലെ ബോധം വന്നപ്പോഴാണ് എനിക്ക് ഞാൻ ചെയ്ത മണ്ടത്തരം മനസിലായത്. നിധിൻ ഒരു കേസിൽ പെട്ട് ഒളിച്ചു താമസിക്കുകയാണെന്നും, അനുപമയുടെ പ്രിയ സുഹൃത്തായ ദേവിയെ നിധിൻ വിവാഹം ചെയ്യാൻ ആഗ്രഹിക്കുന്നുവെന്നും, അതെല്ലാം ഞാൻ അവർക്ക് പറഞ്ഞ് കൊടുത്തിരുന്നു. “
“എന്നിട്ട്. “
ദേവി ദേഷ്യത്തിൽ ആണ് ചോദിച്ചത്.
“പക്ഷെ എനിക്ക് തോന്നിയത്, അവർക്കു വേണ്ടത് നിധിനെ ആയിരുന്നില്ല എന്നാണ്. ദേവിയായിരുന്നു അവരുടെ ലക്‌ഷ്യം. “
“ഞാനോ? ഞാനാണ് അവരുടെ ലക്‌ഷ്യം എന്നറിഞ്ഞിട്ടു കൂടി പ്രണവ് അതിനു കൂട്ട് നിന്നോ? അപ്പോൾ നിധിന് എന്ത് സംഭവിച്ചു എന്നൊക്കെ അവർക്കു അറിവുണ്ടാകില്ലേ. അതിനൊക്കെ പ്രണവ് കാരണക്കാരനല്ലേ. “
പ്രണവ് നിശബ്ദനായി.
“എന്നിട്ട് പ്രണവ് എന്ത് നേടി. “
“എനിക്ക് ആ സിനിമ പൂർത്തീകരിക്കണമായിരുന്നു. അപ്പോൾ ഞാൻ വേറെ ഒന്നും ചിന്തിച്ചില്ല. ഒരു ബോക്സ് ഓഫീസ് ഹിറ്റ് സിനിമ എന്റെ കരിയറിന് അപ്പോൾ ആവശ്യമായിരുന്നു. എനിക്ക് ഒരു പാൻ ഇന്ത്യൻ സ്റ്റാർ ആകാനുള്ള ചാൻസ് ആണ്. അപ്പോൾ ഞാൻ കുറച്ചു സ്വാർത്ഥനായി പോയി. “
പ്രണവ് പൊട്ടിക്കരഞ്ഞു.
“എന്നിട്ട് പ്രണവ് ഇപ്പോൾ പാൻ ഇന്ത്യൻ താരമായോ. ?”
“ഞാൻ ഒന്നുമായില്ല. ഈ അവസ്ഥയിലായി. എൻ്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടു, പക്ഷെ എന്റെ ഈ അവസ്ഥ കണ്ടോ? ഒരാളെ കൂടി രക്ഷപെടുത്തി കൊണ്ട് വരാൻ ഞാൻ ശ്രമിച്ചു. “
“ആരെ ? സ്പന്ദനയെന്ന ആ യുവ നടിയെ അല്ലേ, അവൾക്കു നിങ്ങളുടെ ജീവിതത്തിൽ എന്തായിരുന്നു സ്ഥാനമെന്നു മലയാളികൾക്കെല്ലാം അറിയാം.. “
ദേവി പ്രണവിനെ പരിഹസിച്ചു.
“അങ്ങനെയല്ല, അവൾ നല്ല കുട്ടിയായിരുന്നു, അവളെ ഞാനാണ് സിനിമയിലേയ്ക്ക് കൊണ്ട് വന്നത്. അവളെ അയാൾ ട്രാപ്പിൽ പെടുത്തിയതാണ്. ഞാനാണ് അവളെ രക്ഷപെടുത്താൻ ശ്രമിച്ചത്. ഒടുവിൽ അവർ അവളെ രാസലഹരി സംഘത്തിൽ പെടുത്തി. അവളെ അവർ എനിക്കെതിരെ ഉപയോഗിക്കുകയായിരുന്നു. “
“ആരാണ് ഈ അവർ? വിൻസെന്റോ? അയാൾ മരണപെട്ടല്ലോ? വേറെ ആര് ?
അബ്ബാസ് ഖാനോ? അതോ രാജയോ? അതോ സ്പന്ദനയുടെ കൂടെ ഇപ്പോൾ കൂടിയ യുവ നടനോ?”
“ഇവരാരുമല്ല. മറ്റൊരാൾ, അയാളാണ് അബ്ബാസ് ഖാനെ കൊണ്ട് ഇങ്ങനെയൊക്കെ ചെയ്യിച്ചത്. “
“അതാരാണ്?”
“അതെനിക്ക് അറിയില്ല. അറിയാൻ ശ്രമിച്ചതിന് കിട്ടിയ ശിക്ഷയാണിത്. “
“എങ്ങനെ അറിയാൻ ശ്രമിച്ചു. “
“ഞാൻ സ്പന്ദനയുടെ ഫ്ലാറ്റിൽ കയറി. അവളുടെ അലമാരി പരിശോധിച്ചു. അവളുടെ ഫോൺ ബലമായി പിടിച്ചു വാങ്ങി, അതിൽ ഞാൻ അൻവറിന്റെ നമ്പർ സേവ് ചെയ്തിരിക്കുന്നത് കണ്ടു. ഞാനവളെ ചോദ്യം ചെയ്തു. പിറ്റേന്ന് അബ്ബാസ് സർ എന്നോട് വല്ലാതെ ചൂടായി സംസാരിച്ചു. അവരുടെ പുതിയ സിനിമയിൽ നിന്നും എന്നെ ഒഴിവാക്കി. പകരം ആ യുവനടൻ അഭിനയിപ്പിച്ചു. “
“അൻവറോ ?”
“അതെ അൻവർ, അജ്മലിന്റെ ചേട്ടൻ, അൻവറിന്റെ അടുത്തേക്കല്ലേ അന്ന് നിധിൻ യാത്രയായത്. ഇതൊക്കെ എനിക്ക് ദേവിയെ അറിയിക്കണമെന്നുണ്ടായിരുന്നു. പക്ഷെ എനിക്കതിനൊരു തെളിവ് വേണ്ടേ. അതിനായുള്ള പരക്കം പാച്ചിലിലായിരുന്നു ഞാൻ. പക്ഷെ ഞാൻ തോറ്റു പോയി, എന്നേക്കാൾ മുൻപേ അവർ എനിക്കായി കെണികളൊരുക്കി. എന്റെ പിറകെ തന്നെ അവരുണ്ടായിരുന്നു. എന്നെ ഈ ഫീൽഡിൽ നിന്നും ഒഴിവാക്കാനായി സ്പന്ദന അവർക്കു കൂട്ട് നിന്നു. ഒരിക്കൽ ഞങ്ങൾ പരസ്പരം സ്നേഹിച്ചവരായിരുന്നിട്ടും, അവളെന്നെ ചതിച്ചു. “
“സ്പന്ദനയ്ക്കു നിങ്ങളോടു എന്തായിരുന്നു ഇത്ര വൈരാഗ്യം തോന്നാൻ കാരണം. “
“സ്പന്ദനയുടെ കുറച്ചു സ്വകാര്യ വീഡിയോസ് ആരോ വെബ് സൈറ്റിൽ അപ്‌ലോഡ് ചെയ്തിരുന്നു. അതൊക്കെ ഞാൻ ചെയ്തതാണെന്ന് അവളെ വിശ്വസിപ്പിച്ചു. അവളെ ബ്ലാക്ക് മെയിൽ ചെയ്തവർക്ക് പണം കൊടുത്താണ് അവൾ അപമാനത്തിൽ നിന്നും രക്ഷപെട്ടത്. അതിനൊക്കെ കാരണക്കാരൻ ഞാനാണെന്ന് എല്ലാവരും കൂടെ വരുത്തി തീർത്തു. “
“ആരോ ഒരാൾ, ഇതിനു പിന്നിലുണ്ട്. അയാൾക്ക് ദേവിയോട് വൈരാഗ്യമുണ്ട്. ദേവിയുടെ കൂടെയുള്ളവരെ ഓരോരുത്തരായി അവർ ഒഴിവാക്കുന്നു, കൈലാസൻ, നിധിൻ, ഞാൻ, അങ്ങനെ അങ്ങനെ. “
“എന്നെ സഹായിച്ചതിനാണോ പ്രണവിനെ ഉപദ്രവിക്കുന്നത്, അല്ലല്ലോ പ്രണവിന്റെ അത്യാഗ്രഹമല്ലേ കാരണം. അത് കാരണമല്ലേ അവർ നിധിന്റെ ലോക്കേഷൻ കണ്ടു പിടിച്ചത്. “
“അല്ല ഞാൻ കാരണം അവരുടെ ജോലി എളുപ്പമായി എന്ന് മാത്രം. അവർ എല്ലായിപ്പോഴും ദേവിയുടെ പിറകേ തന്നെ ഉണ്ടായിരുന്നു. ഇപ്പോഴുമുണ്ട്. “
“എന്നിട്ടും ഞാൻ ഇപ്പോഴും ജീവനോടെയുണ്ടല്ലോ. “
“അവർക്കു ദേവിയെ അല്ല വേണ്ടത്. ദേവിയുമായി അടുക്കുന്ന പുരുഷന്മാരുടെ ജീവനാണ്. “
“അതെങ്ങനെ പ്രണവിന് ഉറപ്പിച്ചു പറയാൻ കഴിയും. “
“ദേവി ഒന്ന് ചിന്തിച്ചു നോക്ക്. ദേവിയെ കൊല്ലാനായിരുന്നെങ്കിൽ അവർക്കു എന്തെളുപ്പം സാധിക്കും. “
ദേവി തെല്ലു ഭയത്തോടെ കിടക്കയിൽ ഇരുന്നു. ഇനി എന്ത് പറയണമെന്ന് അവൾക്കു ഒരു പിടിയും കിട്ടിയില്ല.
വാതിൽ തുറക്കുന്ന ശബ്ദം കേട്ട് ദേവി തിരഞ്ഞു നോക്കി.
“ദേവി നീ എപ്പോഴെത്തി. എന്തായാലും പ്രണവിനൊരു കമ്പനി ആയല്ലോ. “
അനുപമ പ്രണവിന്റെ അടുത്തേയ്ക്കു വന്നു.
“വല്ലാതെ വിയർക്കുന്നല്ലോ. ഏ സിയുടെ തണുപ്പ് കൂട്ടിയിടട്ടെ. “
“വേണ്ട സൂപ്പ് കുടിച്ചതിനാൽ വിയർത്തതാണ്. “
അനുപമ സൂപ്പ് പാത്രമെടുത്തു നോക്കി.
“ആഹാ ഇന്ന് മുഴുവൻ കുടിച്ചല്ലോ. എന്ത് പറ്റി. ദേവിയാണോ കോരി കൊടുത്തത്. “
അവൾ ദേവിയെ നോക്കി ഒരു കുസൃതി ചിരിച്ചു.
“പ്രണവിന്റെ ഈ രോഗാവസ്ഥയ്ക്കൊരു മാറ്റം വരണം. അതിനായി നമുക്ക് ഒരു മാർഗം കണ്ടെത്തണം. അതിനാണ് ഇനി എന്റെ ശ്രമം. നീയും ഇവിടെയിരിക്കൂ, നമുക്ക് ഒരു തീരുമാനത്തിലെത്തണം. “
അപ്പോഴേക്കും പ്രണവിന്റെ മാനേജരും എത്തി ചേർന്നു. നാലുപേരും കൂടി ഒന്നിച്ചിരുന്നു പ്രണവിന്റെ അവസ്ഥയെ കുറിച്ച് പറഞ്ഞു.
“ഫിലിം ഫീൽഡിൽ കുറെ ആളുകൾ നിമിത്തങ്ങളിലും ന്യൂമറോളജിയിലും ബ്ലാക്ക് മാജിക്കിലുമൊക്കെ വിശ്വസിക്കുന്നവരുണ്ട്. അവരിൽ ചിലരെന്നോടു ഒരു വിച്ചിനെ പോയി കാണാൻ പറഞ്ഞിരുന്നു. “
മാനേജർ പറഞ്ഞു.
“വിച്ചോ, യു മീൻ മന്ത്രവാദിനി ? ഇക്കാലത്തും ഇവരൊക്കെ ഉണ്ടോ. “
“മാഡം, ലോകത്തു സന്തോഷമുണ്ടെങ്കിൽ സങ്കടവുമുണ്ട്. നന്മയുണ്ടെങ്കിൽ തിന്മയുമുണ്ട്. പോസിറ്റീവ് എനർജി ഉണ്ടെങ്കിൽ നെഗറ്റീവ് എനർജിയുമുണ്ട്. അങ്ങനെയാണേൽ അങ്ങനെ ആ വഴിക്ക് നമുക്ക് ഒന്ന് ശ്രമിച്ചു കൂടെ. ശ്രമിക്കുന്നതിൽ എന്താണ് തെറ്റ്. “
“തെറ്റൊന്നുമില്ല, വിശ്വസിക്കാൻ പറ്റിയ ഒരാളെ നമുക്ക് ലഭിക്കണ്ടേ. “
ദേവിയാണ് ചോദിച്ചത്.
“ഒരു നോർത്ത് ഇന്ത്യൻ ഹീലർ ഉണ്ട്. ആഭിചാരകർമം ഒന്നുമില്ല. ക്ഷണിച്ചാൽ അയാൾ വീട്ടിലെത്തും, വീടും പരിസരവും കാണും. അയാൾക്ക് എനർജി സെൻസ് ചെയ്യാൻ കഴിയും. ചുറ്റുമുള്ള പ്രതീകങ്ങളെ അവലോകനം ചെയ്യും, അതിൽ നിന്നും നമുക്കൊരു പരിഹാരം കണ്ടെത്തി തരും. അത്രേ ഉള്ളു. മന്ത്രവാദമൊന്നുമില്ല. “
“പ്രതീകങ്ങളോ?”
അനുപമയുടേതായിരുന്നു സംശയം.
“അതെ പ്രതീകങ്ങൾ, അല്ലെങ്കിൽ സിമ്പൽസ്, പ്രകൃതി മനുഷ്യനോട് നേരിട്ട് സംസാരിക്കാറില്ല, ചില അടയാളങ്ങൾ കാട്ടി തരും, അടയാളങ്ങൾ നമ്മോടു സംസാരിക്കും. കൂടാതെ അയാൾ ടാരോ കാർഡുകൾ എടുത്തു അതിൻ്റെ അർത്ഥം പറഞ്ഞു തരും. എനിക്കതിൽ വിശ്വാസമുണ്ട്. “
“പ്രതീകങ്ങൾ ?എനിക്ക് മനസിലാകുന്നില്ല. “
“പ്രണയിക്കുന്ന ഒരാൾക്ക് ചുവന്ന റോസാപ്പൂ ഒരു സ്നേഹത്തിന്റെ പ്രതീകമാണ്, ഒരു ചിത്രശലഭം മാറ്റത്തിന്റെ പ്രതീകമാണ്. അതേ പോലെ മാടപ്രാവുകൾ, വെള്ളത്തൂവലുകൾ എന്നിവയൊക്കെ സമാധാനത്തിന്റെ പ്രതീകങ്ങളാണ്.”
“എന്തായാലും നമുക്കയാളെ വിളിച്ചു വരുത്തണം, പക്ഷെ ഇക്കാര്യം അഞ്ചാമതൊരാൾ അറിയാതെ നോക്കണം. “
ദേവി പ്രണവിന്റെ കിടക്കയിൽ നിന്നും എഴുന്നേറ്റു.
“അപ്പോൾ ഞാനിറങ്ങുവാ, അനൂ നീ എല്ലാത്തിനും മുൻകൈ എടുക്കണം. “
അവൾ പ്രണവിനോട് കണ്ണുകൾ കൊണ്ട് യാത്ര പറഞ്ഞു.
“നീ എവിടെ പോകുന്നു, നമുക്ക് ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കണം. “
അനുപമയെ പിണക്കാതിരിക്കാൻ ദേവി കൈ കഴുകി ഊൺമേശക്ക് മുന്നിലിരുന്നു. അവളുടെ മനസ്സിൽ അജ്ഞാതനായ ആ ശത്രു ആയിരുന്നു.
“ആരാണയാൾ?”
(തുടരും… )
✍️✍️നിഷ പിള്ള

