“ഏഴു വയസ്സുള്ളപ്പോഴാണ് മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന എന്നെ വീടിനകത്തേക്ക് വിളിപ്പിച്ചത്. ബ്ലേഡും കത്രികയും കത്തിയും ഒക്കെയായി മൂന്ന് സ്ത്രീകൾ അവിടെ ഇരിപ്പുണ്ടായിരുന്നു. അവർ എന്നെ….. എന്റെ ബാല്യം അന്ന് അവിടെത്തീർന്നു” സൈനബ് ജമ വിതുമ്പി.
മിസ്സ് വേൾഡ് 2025ലെ സോമാലിയൻ മത്സരാർത്ഥിയായിരുന്നു 23 കാരിയായ സൈനബ്. ആ വേദിയിൽവച്ച് തന്റെ ജീവിതം തുറന്നുപറഞ്ഞുകൊണ്ട് അവർ പരിഷ്കൃത ലോകത്തെ ഞെട്ടിച്ചു. ഏഴുവയസ്സിൽത്തന്നെ പെണ്ണെന്നു പറഞ്ഞാൽ നോവാണെന്ന് സമൂഹം അവളോട് പറഞ്ഞു. അവളുടെ കഥ പെൺ സുന്നത്തിന്റെ ഇപ്പോൾ ജീവിച്ചിരിക്കുന്ന 230 ദശലക്ഷം ഇരകളുടെ കൂടെ കഥയാണ്.
എന്താണ് പെൺ സുന്നത്ത് അഥവാ സ്ത്രീ പരിച്ഛേദനം?
Female genital mutilation എന്ന അത്യന്തം പരിതാപകരമായ മനുഷ്യാവകാശ ലംഘനമാണത്. പെൺകുട്ടികളുടെ ജനനേന്ദ്രിയത്തെ അവർക്ക് പ്രായപൂർത്തിയാകുന്നതിനു മുൻപുതന്നെ മുറിച്ചും വടിച്ചും തുന്നിയും അംഗഭംഗം വരുത്തുക- അതാണ് സ്ത്രീപരിച്ഛേദനം. പുരുഷന്മാർക്ക് പരിച്ഛേദനം ആരോഗ്യപരവും ശുചിത്വപരവും മതപരവുമായ കാരണങ്ങളാൽ നടത്തപ്പെടുന്നു എങ്കിൽ (അത് പല കാരണങ്ങളാൽ അവർക്ക് ഒരു added ബെനിഫിറ്റും ആണ്) സ്ത്രീകളുടെ കാര്യത്തിൽ അതിന് ഒരേയൊരു ലക്ഷ്യമേ ഉള്ളൂ- വിവാഹത്തിന് മുൻപുള്ള കന്യകാത്വവും വൈവാഹിക വിശ്വസ്തതയും പ്രോത്സാഹിപ്പിക്കുന്നതിന് പെൺകുട്ടികളുടെ ലൈംഗികതയെ നിയന്ത്രിക്കുക!! ലോകം വളർച്ചയുടെയും സാങ്കേതികവിദ്യയുടെയും അറിവിന്റെയും മേഖലകളിൽ ക്ഷീരപഥസഞ്ചാരം നടത്തുന്ന ഈ 21ആം നൂറ്റാണ്ടിൽ ഏതാണ്ട് മുപ്പതോളം രാജ്യങ്ങൾ ഇന്നും സ്ത്രീ കത്തിമുനയിൽ മെരുക്കപ്പെടേണ്ടവളാണ് എന്നു വിശ്വസിക്കുന്നു എന്നത് എത്ര ലജ്ജാവഹം ആണല്ലേ?
സൈനബ് തുടർന്നു പറയുന്നു.. സൊമാലിയയിൽ 98% സ്ത്രീകളും എഫ് എം ജി ക്ക് വിധേയരാക്കപ്പെട്ടവരാണ്. ബാക്കി രണ്ട് ശതമാനം 15 വയസ്സിൽ താഴെയുള്ള, തങ്ങളുടെ ഊഴവും കാത്തിരിക്കുന്ന പെൺകുട്ടികളും. പല ആഫ്രിക്കൻ രാജ്യങ്ങളിലും മിഡിൽ ഈസ്റ്റിലും, എന്തിന്, ഇന്ത്യയിലെ ഒരു വിഭാഗം ജനങ്ങൾക്കിടയിൽ പോലും( ദാവൂദി ബോറ) സ്ഥിതി ഇതിന് സമാനമാണ്. ഗാംബിയൻ പാർലമെന്റിൽ ഇതിനെതിരെ നിയമം പാസാക്കാൻ നോക്കിയിട്ട് അവിടെ അത് വിലപ്പോയില്ലത്രേ. ഇന്ത്യയിൽ ഒരു അഭിഭാഷക 2018ൽ പൊതുതാൽപര്യ ഹർജി ഫയൽ ചെയ്തത് ഇന്നും ഫയലിൽ ഉറങ്ങുന്നതേയുള്ളൂ.
എന്തായിരിക്കാം കാരണം??
പരമ്പരാഗതമായി തുടർന്നുപോന്നുകൊണ്ടിരിക്കുന്ന ഒരു ആചാരത്തെ നിഷേധിക്കുക എളുപ്പമല്ല; അത്രതന്നെ. ആ നിഷേധം ക്ഷണിച്ചുവരുത്തുന്ന സോഷ്യൽ ഐസൊലേഷൻ ഭീകരമായിരിക്കും. സമൂഹത്തിൽ നിന്നും ഭ്രഷ്ട് കൽപ്പിക്കപ്പെടുന്ന അവസ്ഥ. അതുകൊണ്ടുതന്നെ സ്ത്രീകൾ തന്നെയാണ് ഇതിനെ മുറുകെപ്പിടിക്കുന്നതിൽ മുൻപന്തിയിൽ നിൽക്കുന്നതും.
ലോകാരോഗ്യ സംഘടന FMG ക്കെതിരെ ശക്തമായ ബോധവൽക്കരണ പരിപാടികളുമായി മുന്നോട്ടുപോകുന്നുണ്ടെങ്കിലും അത് അത്ര എളുപ്പമല്ല തന്നെ. ഒരുതരത്തിലുള്ള മെഡിക്കൽ സൂപ്പർവിഷനും ഇല്ലാതെയാണ് ബ്ലേഡും കത്തിയും കത്രികയും ഒക്കെയായി മുതിർന്ന സ്ത്രീകൾ ഈ കൃത്യം നിർവഹിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ ഇതിന്റെ ശേഷപത്രമായി അണുബാധനിരക്കും ബ്ലീഡിങ്ങും മരണനിരക്കും ഒക്കെ ചിന്തിക്കാവുന്നതിലും അപ്പുറമാണ്. അതിലുമുപരി ഇരകൾക്കുണ്ടാകുന്ന മാനസികാഘാതം ഏത് അളവുകോൽ വച്ചാണ് നമുക്ക് അളക്കാൻ ആവുക! ഡബ്ലിയു എച്ച് ഒ യുടെ ഇടപെടൽ മൂലം ഉണ്ടായ ഒരു മാറ്റം ഒരു സർജിക്കൽ പ്രൊസീജർ ആയി വൃത്തിയുള്ള ക്ലിനിക്കുകളിൽ ഇത് ചെയ്തു തുടങ്ങി എന്നുള്ളതാണ്. പക്ഷേ യഥാർത്ഥ മാറ്റം എത്രയോ അകലെയാണ്?! ലക്ഷ്യത്തിലേക്കുള്ള ആശാവഹമായ ഒരു ചുവടുവെപ്പ് ഉണ്ടായിക്കൊണ്ടിരിക്കുന്നത് WHO trained ആയിട്ടുള്ള ലേഡി ഹെൽത്ത് വർക്കേഴ്സ് (നമ്മുടെ പബ്ലിക് ഹെൽത്ത് നേഴ്സ് പോലെ) ഓരോ പ്രദേശത്തും പുതിയ അമ്മമാരെ കേന്ദ്രീകരിച്ച് ബോധവൽക്കരണം നടത്തുന്നുണ്ട് എന്നതാണ്. ആ ലെവലിൽ നിന്നാണല്ലോ മാറ്റങ്ങൾ വരേണ്ടതും.
വീണ്ടും സൈനബിലേക്ക് തിരിച്ചുവന്നാൽ, അവളിന്ന് ഫീമെയിൽ ഇനിഷ്യേറ്റീവ് ഫൗണ്ടേഷൻ എന്ന ഒരു ഓർഗനൈസേഷന്റെ സ്ഥാപകയാണ്. യുകെയിൽ അഭയാർത്ഥിയായി എത്തിയ അവളെപ്പോലെയുള്ള അതിജീവിതകളാണ് അവൾക്കു കൂട്ട്. അവർ സൊമാലിയയിലെ ഗ്രാമങ്ങൾ തോറും ചുറ്റിനടന്ന് എഫ് എം ജിക്കെതിരെ ശബ്ദമുയർത്തുന്നു; ബോധവൽക്കരണം നടത്തുന്നു. ഏഴാം വയസ്സിൽ തകർന്നടിഞ്ഞു പോയ അവളുടെ സ്വപ്നക്കൂമ്പാരത്തിൽ എവിടെയോ മറഞ്ഞു കിടന്ന ഒരു തരി കനൽ ഇന്ന് അവൾ ആളിപ്പടർത്തുകയാണ്- അവളെപ്പോലെയുള്ള ദശലക്ഷക്കണക്കിന് വരുന്ന അതിജീവിതകളിലേക്ക്. അവരുടെ പിന്മുറക്കാർക്കായി ചോര പൊടിയാത്തൊരു ബാല്യം സ്വപ്നം കാണാൻ അവൾ അവരെ പഠിപ്പിക്കുന്നു. പെൺശരീരം സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് അതിന്റെ പൂർണ്ണതയിലാണെന്നും അതിന്മേൽ ഇനി ഒരു പുന:സൃഷ്ടിയുടെ ആവശ്യമില്ലെന്നും അവളും കൂട്ടുകാരും ലോകത്തോട് വിളിച്ചുപറയുന്നു.
ലൈംഗിക അസമത്വത്തിന്റെ കാളിമ പടർന്ന പെൺമുഖങ്ങളിലേക്കും ജീവിതങ്ങളിലേക്കും അവളുടെ സ്വപ്നങ്ങളും ഉദ്യമങ്ങളും വർണ്ണങ്ങൾ വിതറട്ടെ. സോഷ്യൽ മീഡിയ തുറന്നിടുന്ന സാധ്യതകളിലൂടെ നമുക്കും ലോകത്തോട് ഉദ്ഘോഷിക്കാം- ഈ യുദ്ധത്തിൽ ഞങ്ങളും സൈനബിനോടും ലോകാരോഗ്യ സംഘടനയോടും ഒപ്പമെന്ന്.
NB: കൂട്ടക്ഷരങ്ങളിൽ നിമ എസ് എഴുതിയ പെൺ സുന്നത്ത് എന്ന പുസ്തകാസ്വാദനത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുകൊണ്ട് എഴുതിയത്.


7 Comments
ആഴത്തിലുള്ള നോവുകൾ
😔നന്നായി എഴുതി
ഇവരൊക്കെഎന്നാണ് മനുഷ്യരാക്കുന്നത്……
എഴുതേണ്ട കാര്യം വൃത്തിയായി എഴുതി. 👌പെൺകുട്ടികളോടു ചെയ്യുന്ന ഒരു ക്രൂര തയാണ്. തെറ്റു തിരിച്ചറിഞ്ഞു തിരുത്തേണ്ടിയിരിക്കുന്നു.
👏👍
വളരെ നന്നായിത്തന്നെ എഴുതിയിട്ടുണ്ട്. നമ്മുടെ സമൂഹത്തിൽ നിന്ന് ഇനിയും ഒരുപാട് കാര്യങ്ങൾ തിരുത്താനുണ്ട്. സുന്നത്ത് എന്നത് (ആണിനായാലും പെണ്ണിനായാലും) ആഫ്രിക്കൻ ഗോത്രങ്ങളിൽ നന്നും വന്നതാണ്. തിരിച്ചറിവ് വരുന്നതിനുമുമ്പ് കുട്ടികളെ ബലമായി ചെയ്യിക്കുന്ന പരിപാടി പല മതങ്ങളിലുമുണ്ട്. സുന്നത്ത്, കുത്തിയോട്ടം, ശരീരത്തിൽ ശൂലം തറക്കൽ, കുരിശിൽ തറക്കൽ ഇത്തരം എല്ലാ പ്രവൃത്തികളും നിയമം മൂലം നിരോധിക്കേണ്ടതു തന്നെയാണ്. ആഫ്രിക്കയിലെ ആദിവാസി ഗോത്രങ്ങളിൽ കഴുത്തിൽ വളപോലുള്ള ആഭരണം ഇട്ട് വെക്കുന്നത്, ചുണ്ട് തുരന്ന് വലിയ പ്ലേറ്റ് പോലുള്ള ആഭരണം ഇടുന്നത്, അങ്ങനെ അങ്ങനെ ഒരുപാട് വേദനിപ്പിക്കുന്ന പരിപാടികൾ– കൂടുതലും സ്ത്രീകളാണ് ഇതിന് ഇരകളാകുന്നത്. അതിന് കൂട്ടു നിൽക്കുന്നതും സ്ത്രീകൾ തന്നെയാണെന്നതാണ് കഷ്ടം.
ഹോ… ഇതിനൊക്കെ എന്താണ് പറയേണ്ടത്.. നന്നായി എഴുതി
🙏👍💯