ഇടവ മാസത്തിലെ നിർത്താതെ പെയ്യുന്ന മഴ. തണുപ്പ് അതിനേക്കാളും മടുപ്പ്. ഒന്നും ചെയ്യാനില്ലാതെ ആഞ്ഞു കുത്തിപ്പെയ്യുന്ന മഴയിലേക്കു കണ്ണും നട്ടു നിൽക്കുമ്പോൾ മനസ്സിനകത്തൊരിളക്കം.
മനസ്സിൻ്റെ മുറ്റത്തെ കോണിലൊരു തിണ്ടിന്മേൽ കയറി നിന്ന് കൈയിലുള്ള കമ്പുകൊണ്ടു കരിയിലകൾ വെള്ളത്തിലേക്കൊഴുക്കിവിടുകയാണ് ഉണ്ണിക്കുട്ടൻ. ആ കമ്പ് തനിക്കു വേണമെന്നു വാശി പിടിച്ചു കൊണ്ടു് വെള്ളിക്കൊലുസും കിലുക്കി അമ്മിണിയും, വീഴല്ലേടാ എന്നു ശാസിച്ചു കൊണ്ട് കുട്ടേട്ടനും അരികിൽത്തന്നെയുണ്ട്.
കാലത്തിൻ്റെ കുത്തൊഴുക്കിൽ ഒലിച്ചു പോകാതിരിക്കാൻ തടയിണ കെട്ടി നിർത്തിയ ഓർമ്മകൾ മനസ്സിനെ പുറകിലേക്കു വലിക്കുന്നു.
എന്നാണീ ഉണ്ണിക്കുട്ടനും ഉണ്ണിക്കുട്ടൻ്റെ ലോകവും ജീവിതത്തിലേക്കു കടന്നുവന്നത്? ശരിയ്ക്കും ഓർമ്മിക്കുന്നില്ല. എന്തായാലും അരനൂറ്റാണ്ടെങ്കിലും ആയിക്കാണും.
അകത്തെ തടിയലമാരയിൽ അമ്മ അടുക്കി വെച്ചിരുന്ന പഴയ മാതൃഭൂമി ആഴ്ചപ്പതിപ്പുകളിൽ ഒളിച്ചു കളിച്ചിരുന്ന ഉണ്ണിക്കുട്ടനും അവൻ്റെ കൊച്ചു ലോകവും അന്നുമുതൽ എൻ്റെ കൂടെത്തന്നെയുണ്ട്.
മനസ്സിൽ നിന്നുമായാതെ നിൽക്കുന്ന ഒട്ടനവധി കഥാപാത്രങ്ങൾക്കിടയിൽ നിന്നും എന്നോടല്ലേ കൂടുതലിഷ്ടം എന്നു കൊഞ്ചിക്കൊണ്ട് ഓടിയെത്തുന്ന ആ അഞ്ചുവയസ്സുകാരനെ നിങ്ങൾക്കുമറിയാം.
ശ്രീ നന്തനാർ എഴുതിയ ഉണ്ണിക്കുട്ടൻ്റെ ലോകം എന്ന ബാലസാഹിത്യകൃതി കൊച്ചു കുട്ടികൾക്കു മാത്രമല്ല വലിയവർക്കും ഇഷ്ടപ്പെടാതിരിക്കില്ല.
ഉണ്ണിക്കുട്ടന് അഞ്ചുവയസ്സു നടപ്പാണ്. നാലു വയസ്സിൽ നട്ട പ്രാന്ത് എന്നു പറയുന്ന പോലെ അഞ്ചു വയസ്സിൽ എന്തു പ്രാന്താണാവോ ആർക്കറിയാം?
ഉണ്ണിക്കുട്ടൻ്റെ ചിന്തകളും വിശേഷങ്ങളും നിറഞ്ഞുനിൽക്കുന്ന ഈ കൊച്ചു കൃതി എത്ര വായിച്ചാലും മതി വരില്ല.
അച്ഛനും അമ്മയും കുട്ടേട്ടനും അമ്മിണിയും മുത്തശ്ശനും മുത്തശ്ശിയും ചേർന്നതാണവൻ്റെ കുടുംബം. കാര്യസ്ഥൻ കുട്ടൻനായരും പുറം പണി ചെയ്യുന്ന കാളിയമ്മയും മുണ്ടിയും പിന്നെ കൂട്ടുകാരൻ കൃഷ്ണൻകുട്ടിയും ഒക്കെച്ചേർന്നാലാണ് അവൻ്റെ ലോകം പൂർണ്ണമാകുന്നത്.
ചില പുസ്തകങ്ങൾ വായിക്കുമ്പോൾ കിട്ടുന്ന അവാച്യമായ ഒരനുഭൂതിയുണ്ട്. ഗൃഹാതുരത്വം നിറഞ്ഞ ഒരു പിടിയോർമ്മകൾ മനസ്സിലങ്ങനെ വളർന്നു പടർന്നുപന്തലിച്ചു പൂത്തു വിലസും. അങ്ങനെയൊരു കഥയാണിത്. എത്ര മനോഹരമായാണ് എഴുത്തുകാരൻ ഉണ്ണിക്കുട്ടൻ്റെ ചിന്തകളേയും കാഴ്ചകളേയും വർണ്ണിച്ചിരിക്കുന്നത്.
ഒരിയ്ക്കലും തിരിച്ചു വരാത്ത നന്മയുടെ, സ്നേഹത്തിൻ്റെ, സൗഹൃദത്തിൻ്റെ, കുസൃതിയുടെ ആ കുട്ടിക്കാലം എത്ര വായിച്ചാലും നമുക്കു മതി വരില്ല.
ഉണ്ണിക്കുട്ടൻ്റെ വീടും ആ ഗ്രാമവും അവൻ വളർന്ന ചുററുപാടുകളും പള്ളിക്കൂടവുമെല്ലാം എനിക്കും പരിചിതമാണ്. അത് എൻ്റെയും കൂടി ലോകമായിരുന്നു.ഉണ്ണിക്കുട്ടൻ മനസ്സിൽ നിന്നിറങ്ങാൻ കൂട്ടാക്കാത്തത് അതുകൊണ്ടു കൂടിയാവും.
ചെടികളും മരങ്ങളും തൊടികളും മൃഗങ്ങളും പക്ഷികളും വേട്ടാളൻ കൂടുകളും ഉണ്ണിക്കുട്ടൻ്റെ ലോകം കൂടുതൽ വലുതാക്കി. അവയോടു കിന്നാരം പറഞ്ഞ് അവൻ മനസ്സിൽ പുതിയ ചിത്രങ്ങൾ വരച്ചു.
അഞ്ചുവയസ്സുള്ള ഒരു കുട്ടി അവൻ്റെ ചുറ്റുമുള്ള ലോകത്തെ എങ്ങനെ കാണുന്നുവെന്ന് ഉണ്ണിക്കുട്ടൻ്റെ ഒരു ദിവസം, ഉണ്ണിക്കുട്ടൻ സ്ക്കൂളിലേക്ക്, ഉണ്ണിക്കുട്ടൻ വളരുന്നു എന്നിങ്ങനെ മൂന്നുഭാഗങ്ങളിലൂടെയാണ് നന്തനാർ നമുക്കു കാണിച്ചുതരുന്നത്.
സുന്ദരമായൊരു സ്വപ്നത്തിൽ നിന്നാണ് ഉണ്ണിക്കുട്ടൻ പുതിയൊരു ദിവസത്തിലേക്കുണരുന്നത്. ഉണർന്നപ്പോൾ അവനാകെ ദേഷ്യം തോന്നി. സ്വപ്നത്തിൻ്റെ അവസാനം തട്ടിത്തടഞ്ഞു വീണതും പോരാ, ഉണർന്നു നോക്കിയപ്പോൾ അച്ഛനവനെ കട്ടിലിൽ നിന്നും താഴെയെടുത്തു കിടത്തുകയും ചെയ്തിരിക്കുന്നു.
മഹാ വികൃതിയായ അവൻ്റെ അനിയത്തി അമ്മിണി ഒരു വാശിക്കുടുക്കയാണ്. എന്തിനാണു ശാഠ്യം പിടിക്കുന്നതെന്നു വെച്ചാൽ അതു സാധിക്കുന്നതുവരെ നിർത്താതെ കരഞ്ഞുകളയും. മൂന്നാം ക്ലാസിൽപ്പഠിക്കുന്ന കുട്ടേട്ടനാണെങ്കിൽ എല്ലാം അറിയാമെന്ന ഭാവമാണ്.
ഉണ്ണിക്കുട്ടന് കാണുന്നതെല്ലാം കൗതുകങ്ങളാണ്. ആര് എവിടേക്കു തിരിഞ്ഞാലും അവനവിടെയുണ്ടാവും. പശുവിനെ കറക്കുന്ന അമ്മയുടെ പിന്നാലെ തൊഴുത്തിൽ, പാത്രം കഴുകുന്ന കാളിയമ്മയോടൊപ്പം, മുറ്റമടിക്കുന്ന മുണ്ടിയുടെ അരികിൽ, തൊടിയിലേക്കിറങ്ങുന്ന കുട്ടൻ നായരുടെ പിറകെ എന്നു വേണ്ട അവനെത്താത്ത ഇടമുണ്ടാവില്ല. ഇതിനിടയിൽ പറ്റുന്ന വികൃതികളൊക്കെക്കാണിക്കും.
അച്ഛൻ്റെ ടൂത്ത് പേസ്റ്റ് പീച്ചിക്കളഞ്ഞതിന് അടി കിട്ടേണ്ടതായിരുന്നു. കുട്ടേട്ടനോടും അമ്മിണിയോടും പിണങ്ങുകയും ഇണങ്ങുകയുമെല്ലാം മുറപോലെ ചെയ്തു വന്നു.
റൂൾ വടിയുമായി മേശപ്പുറത്തു കയറി നിന്ന് വാൾ വീശി നൃത്തം വെച്ച് തല കറങ്ങി വീണ ആരെങ്കിലുമൊക്കെ നമ്മുടെ കൂട്ടത്തിലുമുണ്ടാവില്ലേ?
ലോകത്തെ മുഴുവൻ അത്ഭുതത്തോടെ വീക്ഷിക്കുകയും എന്തും ജിജ്ഞാസയോടെ പരിശോധിക്കുകയും ചെയ്ത് ഉണ്ണിക്കുട്ടൻ തൻ്റെ ഓരോ ദിവസത്തെയും സംഭവബഹുലമാക്കി.
ഉണ്ണിക്കുട്ടൻ സ്ക്കൂളിൽ എന്ന ഭാഗത്ത് അവൻ്റെ സ്ക്കൂൾ ജീവിതത്തെക്കുറിച്ചാണ് എഴുത്തുകാരൻ നമ്മോടു വിവരിക്കുന്നത്.
നല്ല മഴ പെയ്യുന്ന ദിവസമായിട്ടും രാവിലെ ഉണർന്ന് സ്ക്കൂളിൽ പോകാനൊരുങ്ങുന്ന ഉണ്ണിക്കുട്ടൻ ഏതൊരു കുട്ടിയുടെയും പ്രതീകം തന്നെയാണ്.
പുതിയ ഷർട്ടും നിക്കറുമിട്ട് ഒരുങ്ങി നിൽക്കുന്ന അവൻ്റെ സഞ്ചിയ്ക്കുള്ളിൽ മരം കൊണ്ടു ചട്ടക്കൂടുള്ള സ്ലേറ്റും ഒന്നാം പാഠവും കല്ലുപെൻസിലും മാത്രമല്ല, ആകാശം കാണാതെ സൂക്ഷിച്ചു വെച്ചിരിക്കുന്ന മയിൽപ്പീലിയും സിഗരററു കൂടിനുള്ളിലെ വെള്ളിക്കടലാസും ഉണ്ട്.
ആഹാ… എത്ര ഗൃഹാതുരത്വം നിറഞ്ഞ മധുരിക്കുന്ന ഓർമ്മകൾ അല്ലേ?
ഒന്നാം ക്ലാസിലെ രാധ ടീച്ചറും കൂട്ടുകാരും ഉണ്ണിക്കുട്ടൻ്റെ ലോകത്തെ കൂടുതൽ മനോഹരമാക്കി. മാങ്ങാക്കാലം മുത്തശ്ശൻ്റെ പിറന്നാളിനാണെന്നു ചാടിയെഴുന്നേറ്റു പറഞ്ഞ നിഷ്ക്കളങ്കത ഏത് ഒന്നാം ക്ലാസുകാരനുമുണ്ടാകും. ഓരോ ദിവസം കഴിയുന്തോറും രാധ ടീച്ചറിനെ കൂടുതൽ കൂടുതൽ ഇഷ്ടപ്പെട്ട ഉണ്ണിക്കുട്ടൻ ടീച്ചറിനെ വീട്ടിലേക്കെന്നു ക്ഷണിക്കുമെന്നാണു ചിന്തിക്കുന്നത്.
ഉണ്ണിക്കുട്ടൻ വളരുന്നു എന്ന മൂന്നാം ഭാഗത്തിൽ പുതിയ കാര്യങ്ങൾ അറിഞ്ഞും ചെയ്തും വളർന്നു കൊണ്ടിരിക്കുന്ന ഉണ്ണിക്കുട്ടനെയാണു നാം കാണുന്നത്.
കർക്കിടകത്തിലെ പൊട്ടിയെ കളയലും അടിച്ചു തളിക്കലും ഓണത്തിൻ്റെ വരവും പൂവിടലും ഉപ്പേരി വറുക്കലും ഓണക്കോടി വാങ്ങലും തുടങ്ങി എല്ലാ വിശേഷങ്ങളും ആ കൊച്ചു മനസ്സ് ആവോളം ആസ്വദിച്ചു. അവൻ്റെ ഹൃദയത്തിൽ ഒരായിരം വർണ്ണങ്ങൾ നിറയ്ക്കാൻ അവയെല്ലാം മത്സരിച്ചു.
തൻ്റെ പ്രിയപ്പെട്ട കൂട്ടുകാരനായ കൃഷ്ണൻകുട്ടിയുടെ വീട്ടിലൊന്നു പോകണം അതാണ് അവൻ്റെ പിന്നത്തെ ആഗ്രഹം. തൻ്റെ പിറന്നാളുണ്ണാനും മഷിത്തണ്ടു പറിക്കാനും വീട്ടിൽ വന്നിട്ടുള്ള കൂട്ടുകാരൻ ക്ഷണിക്കുമ്പോൾ പോകാതിരുന്നാൽ മോശമല്ലേ?
പക്ഷേ ആ യാത്ര അവൻ്റെ മനസ്സിനു വേദനയാണുളവാക്കിയത്. സ്നേഹത്തോടെ തന്നെ സൽക്കരിച്ച കൃഷ്ണൻകുട്ടിയുടെ അമ്മ ചീത്തയാണെന്നെല്ലാവരും പറഞ്ഞത് അവനു വിശ്വസിക്കാനായില്ല. ആ അമ്മ കൊടുത്ത കപ്പക്കിഴങ്ങിൻ്റെ സ്വാദ് അവനെങ്ങനെ മറക്കും? അവൻ്റെ കുഞ്ഞു മനസ്സിൽ കൃഷ്ണൻകുട്ടിയുടെ അമ്മ സ്നേഹത്തോടെ പുഞ്ചിരി തൂകി നിന്നു.
നിഷ്ക്കളങ്കരായ കുഞ്ഞുങ്ങളുടെ മനസ്സിൽ വിദ്വേഷത്തിൻ്റെ വിത്തുകൾ പാകുന്നത് അറിവുള്ളവർ തന്നെ.
വേനലും മഞ്ഞും മഴയും മാറി മാറി വന്നു. ഉണ്ണിക്കുട്ടൻ്റെ പല്ലു കൊഴിഞ്ഞു പോയി. അവൻ്റെ അതിശയം കൂറുന്ന കണ്ണുകളിലൂടെ കൊയ്ത്തും മെതിയും കളം പാട്ടും കുരങ്ങുകളിയും പുള്ളുവൻപാട്ടുമെല്ലാം നിറഞ്ഞ ഒരു ലോകം നമ്മുടെ മനസ്സിലേക്കു കടന്നു വരുന്നു.
എന്നും ഞാനിഷ്ടപ്പെടുന്ന ഉണ്ണിക്കുട്ടൻ്റെ ലോകം ഇനിയൊരിയ്ക്കലും തിരികെക്കിട്ടാത്ത എൻ്റെ കുട്ടിക്കാലത്തിൻ്റെ ഓർമ്മകൾ കൂടിയാണ്.
അന്നത്തെക്കാലമൊക്കെ ഒരുപാടു മാറിയിരിക്കുന്നു. ആധുനികതയുടെ അതിപ്രസരത്തിലും പഴമയുടെ ഈ കൃതിയ്ക്ക് സ്വന്തം സ്ഥാനം നഷ്ടപ്പെടുമെന്നു തോന്നുന്നില്ല. മനസ്സിൻ്റെ അടിത്തട്ടിൽ നിന്നും നൂറുനൂറു കഥാപാത്രങ്ങൾ കൈവീശിക്കാണിച്ചിട്ടും ഒന്നാമനായി എൻ്റെ ഉണ്ണിക്കുട്ടൻ തന്നെ വന്നത് അതുകൊണ്ടല്ലേ?
ഉണ്ണിക്കുട്ടൻ വളരുകയാണ് എന്നു കഥാകൃത്ത് പറയുന്നെങ്കിലും അവൻ വളരണ്ട എന്നു തന്നെയാവും വായനക്കാർക്കു തോന്നുക.
വീട്ടിലും മുറ്റത്തും തൊടിയിലും പാറിനടന്ന് കാറ്റിനോടും കിളികളോടും കിന്നാരം പറഞ്ഞ് കുട്ടേട്ടനോടും അമ്മിണിയോടും തല്ലു കൂടി വികൃതിയായി അവൻ കളിച്ചു ചിരിച്ചു നടന്നോട്ടെ.
മഴയും ചൂടും തണുപ്പുമെല്ലാം ഒന്നിനുപിറകെ മറ്റൊന്നായി വന്നും പോയും ഇരുന്നോട്ടെ. കാലം നീങ്ങട്ടെ. എൻ്റെ ഉണ്ണിക്കുട്ടൻ മാത്രം കുഞ്ഞിക്കാലടിയൊച്ചയുമായി മനസ്സിലിങ്ങനെ നടന്നോട്ടെ.
ആരാണീ നന്തനാർ ? അതെന്തൊരു പേര് ? ആദ്യം വായിക്കുമ്പോൾ അതായിരുന്നു സംശയം . അതൊരു തൂലികാനാമമാണെന്നും എഴുത്തുകാരൻ പി.സി.ഗോപാലനാണെന്നും മനസ്സിലാക്കിയത് പിന്നീടാണ്. സ്വയം ജീവിതം വേണ്ടെന്നു വെച്ച അദ്ദേഹം എന്നും മനസ്സിൽ നൊമ്പരമുണർത്തിയിരുന്നു. നന്തനാരുടെ മനോഹരമായ പല കഥകളും വായിക്കാൻ സാധിച്ചിട്ടുണ്ട്. കഥാകൃത്തിനു പ്രണാമം.
#എൻ്റെരചന #കൂട്ടക്ഷരങ്ങൾ #പുസ്തകം
ചിത്രത്തിന് കടപ്പാട് : ഡിസി ബുക്ക്സ്


17 Comments
ഉണ്ണികുട്ടനെ പോലെ ആയിരുന്നു ഞാൻ അടങ്ങുന്ന ഒരു തലമുറ വരേയ്ക്കും. ബാല്യം കഴിച്ചത്. ഞാൻ ചെയുന്ന ഓരോ കാര്യങ്ങളും ഉണ്ണിക്കുട്ടന്റേതുമായി തട്ടിച്ച് നന്തനാർ എഴുതിയത് പോലെ മനസ്സിൽ വരച്ച നടന്നൊരു ബാല്യം ഉണ്ടായിരുന്നു, എനിക്കും. ഇന്നും ചില ബല്യകാല ഓർമ്മകൾക്ക് ഈ പുസ്തകത്തിലെ വരികളോട് വല്ലാത്ത സാമ്യം കാണാം
ഉണ്ണിക്കുട്ടൻ്റെ ലോകം ഒരിക്കലും മറക്കാൻ പറ്റില്ല….അത് എൻ്റേതും കൂടെ ബാല്യമായിരുന്നുവല്ലോ… സുമ സുന്ദരമായി എഴുതി👍🌹
രസമായിട്ടെഴുതി സുമക്കുഞ്ഞ്. നമ്മൾ എത്രയോ പ്രാവശ്യം ഈ പുസ്തകത്തെ കുറിച്ചും ഉണ്ണിക്കുട്ടൻ്റെ കുസൃതികളെക്കുറിച്ചും ചർച്ച ചെയ്തിരിക്കുന്നു അല്ലേ? വായിച്ചു സന്തോഷിച്ചു👌👌👏👏❤️❤️
മനോഹരം. ഹൃദ്യമായ അവതരണം
Thank u dear 😘
അസ്സലായി എഴുതി, നിങ്ങൾക്കൊക്കെ നല്ല ഓർമ്മശക്തി ഇണ്ടപ്പാ… 😄
ഇതൊന്നും മറക്കാൻ പറ്റൂല്ല കുട്ടീ❤️❤️❤️
എനിക്കും ഇഷ്ടപ്പെട്ട പുസ്തകമായിരുന്നു ഇത്. നല്ല കുറിപ്പ് 👌
Thank u dear ❤️❤️
👍👌🙏💯
. Thank u 🙏
നമ്മുടെയൊക്കെ ബാല്യം ഉണ്ണിക്കുട്ടൻ്റെ ലോകവുമായി ചേർന്നുനിൽക്കുന്നതാണ്. ഇന്നത്തെ കുട്ടികൾക്കു ലഭിക്കാത്ത എന്തെല്ലാം അനുഭവങ്ങളാണ് നമുക്കുള്ളത്.
വളരെ സന്തോഷം സ്നേഹം ജോയ്സ്❤️❤️❤️
ഗുഹാതുരത്വം നിറഞ്ഞൊഴുകുന്ന വരികൾ
സ്നേഹം നന്ദി❤️❤️
ഗൃഹാതുരുത്വം നിറഞ്ഞ വരികൾ..!
ചേച്ചിയുടെ ഓരോ വരികളും എത്ര മനോഹരം.
👌👌❤️
സന്തോഷം സ്നേഹം സജ്ന❤️❤️❤️
ഉണ്ണിക്കുട്ടന്റെ ലോകം ഏറെ കൊതിപ്പിച്ച എഴുത്തായിരുന്നു അതു വായിക്കുമ്പോൾ ഗൃഹാതുരത്വം നന്നായി അനുഭവപ്പെട്ടിരുന്നു. Tv കാണാത്ത എന്റെ കുട്ടിക്കാലത്തിന്റെ കഥകൾ, എന്റെ ബാല്യവുമായി relate ചെയ്യാൻ സാധിച്ചിരുന്നതുകൊണ്ടാണ് ആ പുസ്തകം ഞാൻ ഇത്രയധികം ആസ്വദിച്ചത്. Paste ഞെക്കി കളയുന്ന ഭാഗം ഇപ്പോഴും ചിലപ്പോൾ ഓർത്തു ചിരിക്കാറുണ്ട്.
പുസ്തകത്തെ കുറിച്ച് നല്ല കുറിപ്പ്.👍
അഭിനന്ദനങ്ങൾ.👏