മനസ്സിന്റെ ചില്ലുജാലകം തുറന്ന് ഒരായിരം ഓർമ്മകൾ വിരുന്നെത്തുന്നു. കാലചക്രത്തെ 50 വർഷം പിറകിലേക്ക് ചലിപ്പിക്കുന്നു. ഒപ്പം നിങ്ങളെയും ക്ഷണിക്കുന്നു…..
യവനിക ഉയരുന്നു… :
തേക്കും റബ്ബർ മരങ്ങളും കാപ്പിയും ആഞ്ഞിലിയും നൽകുന്ന തണലിൽ, പച്ചയിലും കുളിർമ്മയിലും മുങ്ങിനിൽക്കുന്ന, ഒരു നൂറ്റാണ്ടിന്റെ പഴക്കമുള്ള നാലുകെട്ടിൽ നടന്ന ഒരു പുടമുറി കല്യാണം.
രംഗം ഒന്ന്:- ഉത്സവ തിമിർപ്പോടെ, ഇപ്പോഴും ഞങ്ങളുടെ കൊച്ചുഗ്രാമം ഓർക്കുന്ന, നാട്ടുകാർ ഒരു ‘മാമാങ്ക’മാക്കിയ ഒരു കല്യാണം – ഞങ്ങൾ “ഇച്ചേച്ചി” എന്ന് വിളിക്കുന്ന എന്റെ ചേച്ചിയുടെ വിവാഹമാണ് സൂചിപ്പിച്ചത്. ഞങ്ങളുടേത് ടി.ഡി.എം ഹാളിൽ ആയിരുന്നു. പഴമയുടെ വെള്ളിവെളിച്ചം വീശാനാണ് ഇതെഴുതുന്നത്.
നഷ്ടപ്രതാപത്തിന്റെ കഥ പറയുന്ന, വാളും ആനച്ചങ്ങലയും ഉള്ള, വടക്കിനിയും തെക്കിനിയും കടന്നു ചെല്ലുന്ന തളത്തിൽ വെച്ച് പെണ്ണുകാണൽ ചടങ്ങ്. നടുമുറ്റത്തിനു പുറകിലുള്ള കിളിവാതിലിലെ സാക്ഷ നീക്കിയാൽ പടിപ്പുര കടന്നു വരുന്ന ആഗതരെ കാണാം. അതിനാൽ “ആണുകാണൽ” ആദ്യം കഴിഞ്ഞു. അമിതാഭ് ബച്ചന്റെ പൊക്കവും, വീതുളി കൃതാവുമുള്ള, ഒരു കൃശഗാത്രനായ വരൻ. 10 മിനിറ്റിന്റെ കൂടിക്കാഴ്ചയിൽ, ആയിരം കാതം ഒരുമിച്ചു യാത്ര ചെയ്യാനുള്ള രണ്ടു കുടുംബങ്ങളുടെ ഇഴചേരലിന്റെ നാന്ദി കുറിക്കലായിരുന്നു. ഒരേ ‘കെമിസ്ട്രിയോ’, ഒരേ ‘വേവ് ലെങ്തോ’ ഒന്നും വേണ്ടായിരുന്നു അന്ന്. കാരണവന്മാർ മാത്രമുള്ള ലളിതമായ ഒരു കല്യാണ നിശ്ചയം – വീട്ടിലെ നടുമുറ്റത്ത് നടന്നു.
രംഗം രണ്ട്:- 1973. മേടമാസത്തിൻ കല്യാണ മേളങ്ങളുടെ ആരവം തുടങ്ങുന്നു. തൊടികളിൽ നീണ്ടുയർന്നു നിൽക്കുന്ന കവുങ്ങിൽ വെള്ള പൂശിക്കൊണ്ടായിരുന്നു കല്യാണത്തിന്റെ ‘കൊടിയേറ്റം’. – അക്കാലങ്ങളിൽ കാണപ്പെടുന്ന ഒരു കാഴ്ചയായിരുന്നു അത്. മുഹൂർത്തം എപ്പോഴെന്നു ആർക്കും അറിയേണ്ട. എന്തെന്നാൽ, ഒരാഴ്ച മുൻപേ, കാലേക്കൂട്ടി ബന്ധുമിത്രാദികൾ എത്തി കലവറയിൽ അദ്ധ്വാനം തുടങ്ങും. ആരും അതിഥികളല്ല. എല്ലാവരും ആതിഥേയർ; എ.സി ഡബിൾ റൂം ആരും അന്വേഷിക്കുന്നില്ല. നീണ്ട വരാന്തയും, ‘മെത്തപ്പായയും’ തലയിണയും കിട്ടിയാൽ ഉഷാർ. കുളിക്കാൻ, വേനലായാൽ വറ്റി പോകുന്ന തോട്ടിൽ ‘ഓലി’യിൽ വെള്ളം കിട്ടിയാലും ലക്ഷ്വറി.
ഉമ്മറത്തും കോലായിലും വലിയ ചെമ്പുപാത്രത്തിൽ, നീണ്ട ചട്ടുകം കൊണ്ട് ഇളക്കുന്ന വാല്യക്കാർ, – ദേഹണ്ണക്കാർ നിർമ്മിച്ച 3 കല്ലടുപ്പ്. ഞങ്ങൾ 25 പേരടങ്ങുന്ന കുട്ടി പട്ടാളങ്ങളുടെ രാവേറെയുള്ള ആട്ടവും പാട്ടും. വൈദ്യുതി എത്തി നോക്കാത്ത ഗ്രാമത്തിൽ ചൂട്ടുകറ്റയുടെ വെളിച്ചവും പെട്രോമാക്‌സിന്റെ വർണ്ണപ്രഭയും ആയി ആഹ്ലാദത്തിന്റെ തുടികൊട്ടുമായി, ഒരു കല്യാണ അയനിയൂണ്. തലേ ദിവസത്തെ വെടി വർത്താനം ഓർക്കുന്നു.
കൂട്ടത്തിൽ ഒരു ചിറ്റ ആദ്യമായി പട്ടണത്തിൽ പോയപ്പോൾ, യൂറോപ്യൻ ക്ലോസറ്റ് കണ്ടു ചോദിച്ചത്രേ! ‘കവടിപിഞ്ഞാണം’ എന്താ കക്കൂസിൽ വെച്ചതെന്ന്? കല്യാണ ആദ്യ ദിനങ്ങളിൽ ചായപ്പൊടി ആണെന്ന് വിചാരിച്ച്, ‘എള്ള് ‘ കൊണ്ട് ചായയുണ്ടാക്കി (പൊടിപ്പും തൊങ്ങലും ഉണ്ടാവും). കലാസന്തോഷങ്ങളുടെ രാവുകൾ, അന്ന് പവന് 300 രൂപ!! സാരിക്ക് 350 രൂപ! മേക്കപ്പിന് കണ്മഷിയും ചാന്തും പൗഡറും മാത്രം! അടുത്ത വീടുകളിലെ തൊടികളിൽ നിന്ന് പറിച്ച കുറുമൊഴിപ്പൂവ് കൊണ്ടുള്ള മാല തലയിൽ വെക്കാൻ ബ്യൂട്ടീഷ്യൻ ഇല്ല, ‘സേവ് ദി ഡേറ്റ്’ ഇല്ല, മഞ്ഞൾ കല്യാണത്തിന്റെ ധൂർത്ത് ഇല്ല. സൂര്യൻ ഉച്ചസ്ഥായിയിലുള്ള ‘അഭിജിത്ത് ‘ മുഹൂർത്തത്തിൽ, അഗ്നിസാക്ഷിയായി ‘പാണിഗ്രഹണം’ കഴിഞ്ഞു. മണൽ പാകിയ വിശാലമായ മുറ്റത്തു മണിപ്പന്തൽ ഒരുങ്ങി, താമ്പാളത്തിൽ നിറഞ്ഞ വെറ്റിലയുടെയും ചെണ്ടിന്റെയും (അതേ – ജഗതി പറഞ്ഞ അതേ ജെണ്ടും ഹാരവും), (പനിനീരിൽ പഞ്ഞി മുക്കിയെടുത്ത ചെണ്ട്). സിഗരെറ്റിന്റെയും സദ്യയുടെയും ഗന്ധം വായുവിൽ ഒഴുകി നടന്നു.

രംഗം മൂന്ന്:- അങ്ങനെ ഞങ്ങളുടെ ‘തായ്‌വഴിയി’ലെ ആദ്യ വിവാഹം! ആർഭാടമല്ല, ആഡംബരമല്ല. സ്നേഹവും ആത്മാർത്ഥതയും കൈമുതലായുള്ള ഒരുകൂട്ടം ആളുകളുടെ മായിക പ്രപഞ്ചമായിരുന്നു. കല്ല്യാണ ദിവസം വന്നെത്തി. (ചെറുവാല്യക്കാർക്ക് 4 ചക്രം കിട്ടുന്ന ഒരു തൊഴിൽമേഖല പോലെയാണ്, വീട്ടിലെ കല്യാണം – അച്ഛൻ കണ്ടത്.) ചെറുവാല്യക്കാരുടെയും, ഒരു നാടിന്റെയും, ഇടതൂർന്ന സ്നേഹത്തിന്റെയും ആത്മാർത്ഥതയുടേയും, കൂട്ടായ കരങ്ങളായിരുന്നു തിരശ്ശീലയ്ക്കു പിന്നിൽ. പിന്നെ അച്ഛനമ്മ, അമ്മാവന്മാർ, സഹോദരന്മാർ എന്ന മഹാമേരുക്കളുടെ അനുഗ്രഹവും.
വാടി ഉണങ്ങിയ ഇലകൾ പോലെ ദിനം കൊഴിയുമ്പോഴും, പുതുനാമ്പിന്റെ സുഗന്ധത്തോടെ ഓർമ്മകൾ പൂത്തു വിടരുന്നു. ആ വാങ്‌മയ ചിത്രം ഇവിടെ പകർത്താൻ ശ്രമിച്ചു! അന്നത്തെ നവ വധുവരന്മാർ ഇന്ന് പടർന്നു, പന്തലിച്ചു, ശാഖകളും ഉപശാഖകളും ആയി 80തിന്റെ പടിവാതിലിൽ എത്തി മധുരപ്രവാഹം തുടരുന്നു. സ്നേഹത്തിന്റെ ഒരു വൻമതിൽ തന്നെ അവിടെ പണിതുയരുകയായിരുന്നു. തിരശ്ശീല വീഴുന്നില്ല – എന്റെയും, മോളുടെയും, അനിയത്തിയുടെയും വിവാഹം, ടി.ഡി.എം ഹാൾ കഥകൾ – തുടരും…. അദ്ധ്വാനത്തിന്റെ, സ്നേഹത്തിന്റെ അടയാളപ്പെടുത്തലുകൾ നന്ദിയോടെ ഓർക്കുന്നു.
#എന്റെരചന മത്സരം
*കല്ല്യാണ ഓർമ്മകൾ*


6 Comments
Oru Vivaha video kandapole ulla pretheethi..athi manoharam😍
ജയചിറ്റേ അതി മനോഹരം തുടർന്നും എഴുതൂ.ഈ ഓർമ്മകൾ പുതിയ തലമുറയ്ക്ക് ഒരു നല്ല അനുഭവം ആയി മാറട്ടെ
മനോഹരം. ഹൃദ്യമായ ഓർമ്മകൾ
വളരെ മനോഹരമായ എഴുത്തും ചിന്തകളും. എല്ലാം മുൻപിൽ കണ്ടപോലെ 👌🏻👌🏻🌹
വളരെ മനോഹരം ആയി എഴുതി ചേച്ചി…👌💗 കുഞ്ഞു നാളിൽ എന്റെ കൊച്ചാപ്പാടെ മോൾടെ കല്യാണം കൂടിയത് ഒക്കെ ഓർമ്മ വന്നു, 💗🥰
ഓർമ്മയിലെ ആ കല്യാണം എത്ര ലളിതമനോഹരം…… നന്നായെഴുതി👍❤️