കാലങ്ങൾ പലതും പടി കടന്നു പോകുമ്പോൾ പലപ്പോഴും രുചി അറിഞ്ഞു കഴിച്ച ഭക്ഷണങ്ങളുടെ കാര്യം ഇടയ്ക്കൊക്കെ ഒന്ന് അയവിറക്കാൻ ആർക്കാണ് ആഗ്രഹം ഇല്ലാത്തത്. മധുരിക്കുന്ന ഒർമ്മയുടെ താളുകൾ ഒന്ന് മറിച്ചു നോക്കാം.
കുഞ്ഞുനാളിൽ ഭക്ഷണത്തിൽ എരിവ് കൂട്ടി തുടങ്ങുന്നതിന് മുൻപ് ഉമ്മ,ചൂടുള്ള ചോറിൽ പച്ച വെളിച്ചെണ്ണയും ഉപ്പും കൂട്ടി കുഴച്ചു തരാറായിരുന്നു പതിവ്. അന്ന് അതിനായിരുന്നു ഏറ്റവും കൂടുതൽ രുചി അനുഭവപ്പെട്ടിരുന്നത്. വളർന്നു വരുന്നതിന് അനുസരിച്ചു പല രുചികളും അറിയാൻ തുടങ്ങി. ഇഷ്ട വിഭവം ആയ ‘നേരിയ പത്തിരി’, ‘പാലു വായക്ക’, ‘തേങ്ങാ ചോറ്’ വെള്ളിയാഴ്ചകളിൽ മാത്രം വീട്ടിലെ അടുക്കളയിൽ കേറി വരുന്ന അഥിതി ‘ഇറച്ചി’ (പോത്തിറച്ചി)നല്ലോണം മസാലയും ഇട്ടു വേവിച്ചത്,കൂടെ മുരിങ്ങ ഇലയിൽ തേങ്ങയും പെരും ജീരകവും ചെറിയ ഉള്ളിയും ഒക്കെ ചേർത്ത് ഒതുക്കി എടുത്ത് ഉലർത്തിയതും കൂട്ടിയുള്ള ഉച്ച ഊണ് ഒരു പതിവ് ആയിരുന്നു.
മഴക്കാലത്ത് ചെറിയ ഇടി വെട്ടുമ്പോൾ പറമ്പിലെ മണ്ണിൽ മുളച്ചു വരുന്ന അരി കൂണും മോതിരം അണിഞ്ഞതു പോലെ നടുവിൽ ചെറിയ വട്ടമുള്ള കൂണും, അത് എടുത്തു നല്ലവണ്ണം കഴുകി വേവിച്ചു സൂപ്പ് പോലെ കറി ഉണ്ടാക്കും. വെള്ള ചോറിന്റെ കൂടെ ഒഴിച്ചു കഴിക്കാൻ നല്ല രസം ആണ്. പുഴയിൽ നിന്നും കിട്ടുന്ന എരുന്ത് (ചെറിയ കക്ക) പുളിയുള്ള മാങ്ങ ഒക്കെ ഇട്ടുവെക്കുന്ന കറി,പഴുക്കാറായ മാങ്ങ കൊണ്ട് വെക്കുന്ന ‘ചക്കര മാങ്ങാ’…
പണ്ടൊക്കെ ചെറിയ പെരുന്നാളിനോ വിരുന്നുകാർ വരുമ്പോൾ ഒക്കെ ആണ് നെയ്ചോറ്,ബിരിയാണി ഒക്കെ ഉണ്ടാക്കാറൂള്ളൂ. ആർത്തി മൂത്തു കൊതിയോടെ കഴിക്കാൻ വേണ്ടിയുള്ള ആ കാത്തിരിപ്പിനു പ്രത്യേക സുഖം തന്നെ ആയിരുന്നു. അപൂർവ്വം ആയിട്ട് കിട്ടാറുള്ള തലച്ചോറ് വരട്ടിയത്, അതിന്റെ രുചിയും ഒന്ന് വേറെ തന്നെ ആണ്. അത് ഉണ്ടാക്കുമ്പോൾ അടുക്കളയിൽ നിന്നും വരുന്ന കൊതിയൂറുന്ന മണം,മുറിയിൽ അങ്ങനെ നിറഞ്ഞു നിൽക്കും. വയറു നിറച്ചു കഴിക്കൻ മാത്രം സാധനം ഉണ്ടാകില്ല. അത് കൊണ്ട് തന്നെ ഭക്ഷണം വിളമ്പുന്ന മുന്നേ തന്നെ ഉമ്മ എല്ലാരുടേയും പാത്രത്തിൽ ഒരുപോലെ വാരിവെച്ച് തരും. നിധി കിട്ടിയ സന്തോഷത്തിൽ ഞങ്ങൾ അതിൽ നിന്നും വളരെ കുറച്ചു മാത്രം എടുത്തു കഴിക്കും.
കാലക്രമേണ വീണ്ടും കഴിക്കുന്ന ഭക്ഷണങ്ങളുടെ പേരുകളും രൂപങ്ങളും രുചികളും മാറിക്കൊണ്ടിരുന്നു. കുടുംബ ജീവിതത്തിലേക്ക് പ്രവേശിച്ചപ്പോൾ എത്തിച്ചേർന്ന വടകരയിൽ പലഹാരങ്ങളുടെ ഒരു പെരുമഴ തന്നെ ആയിരുന്നു. പലതിന്റെയും പേര് പോലും പുതുമ ഉള്ളത് ആയിരുന്നു.
അവിടെ എത്തിയപ്പോൾ ആദ്യം കേട്ട ഒരു പ്രധാനവിഭവം,‘’പുറത്തെ പത്തിൽ’ (മീൻ പത്തിരി)ആണ്. പിന്നെ ‘കല്ലുമ്മക്കായ’ നിറച്ചത് (അരിക്കടുക്ക), പൂവിതൾ പോലെ അടർത്തി എടുത്ത് കഴിക്കാൻ പറ്റുന്ന,ആവിയിൽ വേവിക്കുന്ന ‘ബീത്തി പത്തിൽ’ (കണ്ണൂർക്കരുടെ ഇതൾ ഒറൊട്ടി), ‘ആണപത്തിൽ’ (കാക്കറൊട്ടി)ഇറച്ചിക്കറിയിൽ ഇട്ടു വേവിക്കുന്ന കുഞ്ഞി പത്തിൽ) വിവാഹ സൽക്കാരങ്ങളിൽ ഒഴിച്ചു കൂടാൻ പറ്റാത്ത‘ഗോതമ്പിന്റെ അലീസ’, ‘മുട്ടമാല’… ഇതുപോലെ ഉള്ള ഐറ്റംസ് വേറേം ഉണ്ട്. ശരിക്കും ഓരോ പലഹാരത്തിന്റെ പേര് പഠിക്കാൻ തന്നെ കുറെ സമയം എടുക്കും. ആദ്യം ഒന്നും ഈ വക സാധങ്ങൾ ഒന്നും അറിയില്ലായിരുന്നു. അൽഹംദുലില്ലാഹ് പിന്നെ എല്ലാം ഉണ്ടാക്കാൻ ഉമ്മാമ പഠിപ്പിച്ചു തന്നു.
റമദാൻ മാസം,നോമ്പ് തുറയുടെ സമയത്തു പലഹാരങ്ങൾ മേശയുടെ ഇങ്ങേ അറ്റം മുതൽ അങ്ങേ അറ്റം വരെ നിറഞ്ഞു നിൽക്കും. സമൂസ, ഉന്നക്കായ, കോയാട, പെട്ടി പത്തിൽ എന്നിങ്ങനെ പലതരം…ഓരോ പലഹാരങ്ങൾ ഉണ്ടാക്കുമ്പോഴും ഉമ്മയും ഉമ്മാമയും പഴയ പുരാണങ്ങളുടെ ഭാണ്ഡക്കെട്ടുകൾ തുറക്കാൻ തുടങ്ങും. ഉമ്മാമയുടെ ബാല്യം മുതൽ യൗവനം,കുടുംബ ജീവിതം ഒക്കെ ഇരുന്നു വിവരിക്കാൻ തുടങ്ങും.കാതുകൾ കൂർപ്പിച്ചു കേട്ട് കൊണ്ട് പലഹാര നിർമ്മാണത്തിൽ ഞങ്ങൾഏർപ്പെടും. ഓരോന്നും അതിന്റെ ചിട്ട വട്ടത്തിൽ വേണം ഉണ്ടാക്കാൻ.മധുരിക്കുന്ന ഓർമ്മകളുടെ ചെപ്പ് ഇന്ന് തുറക്കുമ്പോൾ ഉമ്മാമ ഇപ്പോൾ ഞങ്ങളുടെ കൂടെ ഇല്ല, അല്ലാഹുവിന്റെ വിളിക്ക് ഉത്തരം നൽകി കൊണ്ട് ഇഹലോക വാസം വെടിഞ്ഞിട്ട് രണ്ടു വർഷം ആകാറായി. അള്ളാഹു ഉമ്മാമയുടെ കബറിടം വിശാലമാക്കി കൊടുക്കട്ടെ, ആമീൻ.
നോമ്പ് കഴിഞ്ഞു പെരുന്നാളിന് ശവ്വാലമ്പിളി മാനത്ത് തെളിഞ്ഞു കഴിഞ്ഞാൽ വേറെയും വിഭവങ്ങൾ വീട്ടിൽ ഉണ്ടാക്കാൻ തുടങ്ങും. അതിൽ പെട്ടതാണ്, സീറാകറി(ഉന്നക്കായ പായസം),അരി അരച്ച് ഉണ്ടാകുന്നപിടിക്കറി, പിന്നെ ഇറച്ചിച്ചോറ്, അതു കഴിഞ്ഞു പെരുന്നാളിൻറെ അന്ന് നമസ്കാരം കഴിഞ്ഞു വന്നാൽ പിന്നെ നെയ് പത്തിൽ ആണ് പ്രഭാത ഭക്ഷണം.
ഇപ്പോഴും പുതിയ രുചികൾ അറിഞ്ഞും തേടിയും ഉള്ള ഞങ്ങളുടെ യാത്രകൾ തുടർന്ന് കൊണ്ടേ ഇരിക്കുന്നു. ഇരുപതു വർഷം മുൻപ് ഹൈദരാബാദിൽ എത്തിയ സമയത്ത് ആണ് അവരുടെ പ്രസിദ്ധമായ ഹൈദരാബാദ് ദം ബിരിയാണി കഴിക്കാൻ അവസരം ലഭിക്കുന്നത്. അതിന്റെ രുചിയും ഒന്ന് വേറെ തന്നെ. അവിടെ ഉള്ള മറ്റു വിഭവങ്ങൾ ആണ് മട്ടൺ ഹലീം, ഭേജാ ഫ്രൈ. ഇവയുടെ രുചിയും എടുത്ത് പറയേണ്ടത് തന്നെ ആണ്.
ഈ മുകളിൽ പറഞ്ഞവയിൽ നിന്നും ഏറ്റവും പ്രിയപ്പെട്ട ഭക്ഷണം ഏതാണ് എന്ന് ചോദിച്ചാൽ, ഉത്തരം പറയുക അത്ര എളുപ്പം അല്ല. എല്ലാം എനിക്ക് ഒത്തിരി ഇഷ്ടം ഉള്ളത് തന്നെയാണ്. പറഞ്ഞാൽ തീരാത്ത രുചികൾ ഇനിയും ഒരു പാട് ഉണ്ട്. തല്ക്കാലം ഇവിടെ നിർത്താം.
സയറ ഫാത്തിമ
#എന്റെരചന


9 Comments
ഇത്രയൊക്കെ food items ഈ കേരളത്തിൽ ഉണ്ടായിരുന്നോ…. ചിലതൊന്നും കേട്ടിട്ട് പോലുമില്ല. കഴിച്ചു വയറു നിറഞ്ഞ പോലെ വായിച്ചു മനസ് നിറഞ്ഞു
Thank you dear🥰
മികച്ച ഒരു ഓർമ്മ കുറിപ്പ്
ഈ രുചികൾ എല്ലാം ഇപ്പൊൾ ഞാനും പഠിച്ചു
💗🥰
കേട്ടിട്ടില്ലാത്ത കുറെ വിഭവങ്ങളെ പരിചയപ്പെടുത്തി……. നന്നായെഴുതി👍❤️
🥰🙂 Thank you💗
Thank you
🥰🙂 Thank you💗
മനോഹരം. ഹൃദ്യമായ രുചികൾ