രമേഷിൻ്റെ ഭാര്യ എഴുന്നേറ്റു,സാരി കൊണ്ട് മുഖം തുടച്ചും കൊണ്ട്, അവർ നഴ്സിൻ്റെ ഒപ്പം നടന്നു. അവർ ഡോക്ടറുടെ ക്യാബിനിലേക്ക് കയറി പോകുന്നതും പേപ്പറിൽ തിരക്കിട്ട് ഒപ്പിട്ട് നൽകുന്നതും സർക്കിൾ ഇൻസ്പെക്ടർ രാഹുൽ ശ്രദ്ധിച്ചു.
“സലീം തനിക്ക് ഇവരെ നേരത്തെയറിയാമോ,എത്ര ബോൾഡ് ആയ സ്ത്രീയാണവർ. ഈ സമയത്തും എന്ത് ധൈര്യമാണവർക്ക്. “
“ഞാനും അതാണ് സാർ ശ്രദ്ധിച്ചത്. അവർ അത്ര ബോൾഡായ സ്ത്രീയൊന്നുമല്ല. ഒരു സാധാരണ വീട്ടമ്മ. ഒരു പക്ഷേ രമേഷ് സാർ മരിച്ചതിൻ്റെ മെൻ്റൽ ഷോക്കിൽ.. “
സലീം രാഹുലിൻ്റെ മുഖത്ത് നോക്കി പറഞ്ഞു.
“എന്തോ പ്രശ്നമുണ്ട് സാർ. “
രമേഷ് സാറിൻ്റെ ബോഡി ആമ്പുലൻസിൽ കയറ്റി വിട്ടിട്ട് ആണ് അവർ മടങ്ങിയത്. അവരുടെ അടുത്തേയ്ക്ക് പോലീസ് ഡ്രൈവർ മഹേഷ് നടന്ന് വന്നു.
“സാർ ഒരു പ്രശ്നമുണ്ട്. “
“എന്താടോ. “
മഹേഷ് ശബ്ദം താഴ്ത്തി പറഞ്ഞു.
“ഐസിയുവിൽ നിൽക്കുന്ന നഴ്സ് എന്തോ സംശയങ്ങൾ പറഞ്ഞിരുന്നു. നമുക്ക് അവരെ ഒന്ന് കാണാം. “
അവർ മൂന്ന് പേരും കൂടി നഴ്സിംഗ് റൂമിലേക്ക് നടന്നു. ഡ്യൂട്ടി സമയം കഴിഞ്ഞു ഒരു നഴ്സ് വേഷം മാറി വന്നു.
അവർ പറഞ്ഞ കാര്യങ്ങൾ രാഹുലിനെ അത്ഭുതപ്പെടുത്തി.
“സാറേ , ദിവസം അരമണിക്കൂർ രമേഷ് സാറിൻ്റെ ഭാര്യക്കും മകൾക്കും ഐസിയുവിൽ കയറി കാണാൻ ഡോക്ടർ അനുവാദം കൊടുത്തിരുന്നു. ഞാൻ പലപ്പോഴും അതിശയപ്പെട്ടിട്ടുണ്ട്. ഭാര്യ അടുത്ത് വരുമ്പോൾ സാറിൻ്റെ ഹാർട്ട് ബീറ്റ് വല്ലാതെ കൂടാറുണ്ട്. ഞാൻ അത് എൻ്റെ കൂട്ടുകാരികളോട് പറഞ്ഞ് ചിരിക്കാറുമുണ്ട്. “
ആ നഴ്സിൻ്റെ മുഖം കൂടുതൽ ഗൗരവത്തിലായി.
“ഇന്നലെ വൈകുന്നേരം അവർ രണ്ടുപേരും സാറിനെ വന്ന് കണ്ട് സംസാരിച്ച് പുറത്ത് പോയതാണ്. സന്ധ്യാ സമയത്ത് ആ ചേച്ചി വീണ്ടും എന്നെ കാണാൻ വന്നു, ഒരിക്കൽ കൂടി സാറിനെ കാണണമെന്ന് പറഞ്ഞു, അവരുടെ കയ്യിൽ ഒരു മൊബൈൽ ഫോൺ ഉണ്ടായിരുന്നു. ഞാൻ പറ്റില്ല എന്ന് പറഞ്ഞിട്ടും അവർ അപ്പോൾ തന്നെ സാറിനെ കാണണമെന്ന് വാശി പിടിച്ചു. “
“എന്നിട്ട്? എന്തുണ്ടായി. “
“ഞാൻ ഡോക്ടറെ വിളിച്ചു അനുവാദം വാങ്ങി, ഫോൺ കൊണ്ട് കയറാൻ പാടില്ല അത്യാഹിത വിഭാഗം ആണെന്ന് പറഞ്ഞിട്ടും അവർ എൻ്റെ വാക്കുകൾ കേൾക്കാതെ സാറിൻ്റെ അടുത്തേക്ക് കുതിച്ചു. “
“അവർ ഉച്ചത്തിൽ സാറിനോട് എന്തൊക്കെയോ കയർത്ത് സംസാരിച്ചു, ഫോൺ സാറിൻ്റെ മുഖത്തേക്ക് ചേർത്ത് വച്ചു. മൊബൈലിൻ്റെ റേഡിയോ ഫ്രീക്വൻസി തരംഗങ്ങൾ മൂലം സാറിൻ്റെ ശരീരത്തിൽ ഘടിപ്പിച്ച മോണിറ്റർ ബീപ്പ് ബീപ്പ് ശബ്ദം ഉണ്ടാക്കി. ഞാനവരെ അപ്പോൾ തന്നെ ഐസിയുവിൽ നിന്നും പുറത്താക്കി. അവരൊരു ഭ്രാന്തിയെ പോലെ ഐസിയുവിൻ്റെ മുന്നിൽ നിന്ന് വലിയ ശബ്ദത്തിൽ ഒച്ച വച്ചു. സാറിൻ്റെ നില വഷളായി. ഡോക്ടർ വെൻ്റിലേഷൻ നൽകാൻ നിർദ്ദേശം വച്ചിരുന്നു. “
“അപ്പോൾ മിസ്സിസ് രമേഷിൻ്റെ പ്രതികരണം എങ്ങനെയായിരുന്നു. “
“അയാള് ഇത്രയും ജീവിച്ചാൽ മതിയെന്ന് മാഡം പറഞ്ഞു. ചാവുന്നെങ്കിൽ ചാവട്ടെ,കുഴിച്ചിടാം എന്നവർ ഡോക്ടറോട് പറഞ്ഞു. രാത്രി മുഴുവൻ രമേഷ് സാറിനെ ചതിയൻ, തെമ്മാടി എന്നൊക്കെ പുലമ്പി കൊണ്ടിരുന്നു. രാവിലെ ആ മോൾ വന്നപ്പോഴാണ് ആ മാഡം നോർമ്മലായത്. “
ജീപ്പിലേക്ക് തിരികെ നടക്കുമ്പോൾ സലിം മഹേഷിനെ നോക്കി ചോദിച്ചു.
“എന്താടോ ഇതിൻ്റെയൊക്കെ അർത്ഥം. “
“ആ ചേച്ചി മൊബൈലിൽ ആരോ അയച്ച് കൊടുത്ത ഒരു വീഡിയോയുടെ കാര്യം പറഞ്ഞിരുന്നതായി ഡേ ഡ്യൂട്ടി ചെയ്ത നഴ്സ് പറഞ്ഞിരുന്നു.
“വീഡിയോ?. “
രാഹുലും സലീമും പരസ്പരം മുഖത്തോട് മുഖം നോക്കി. സ്റ്റേഷനിൽ എത്തുന്നത് വരെ അവർ പരസ്പരം ഒന്നും മിണ്ടിയില്ല.
“ഇതിപ്പോൾ സഞ്ജീവുമായി അടുപ്പമുള്ളവർ ഓരോരുത്തരായി മരിക്കുകയാണല്ലോ. ഇനി സഞ്ജീവിനെ അടുത്തറിയാവുന്ന വേറെ ആരെങ്കിലും ഉണ്ടോ. അവരോട് ഒന്ന് സൂക്ഷിക്കാൻ പറ. “
“ഈ സ്റ്റേഷനിൽ സഞ്ജീവ് സാറിനോട് ഞാനടക്കം എല്ലാവർക്കും അടുപ്പമായിരുന്നു. എങ്കിലും രമേഷ് സാറായിരുന്നു മനസാക്ഷി സൂക്ഷിപ്പുകാരൻ. “
“സഞ്ജീവിന്റെ ഹൃദയം സൂക്ഷിപ്പുകാരനായിരിക്കാൻ ആർക്കെങ്കിലും പറ്റുമോ?അയാളുടെ ഹൃദയം അയാളാർക്കും വെളിവാക്കുകയില്ല. അത്രയ്ക്ക് നിഗൂഢതയാണ് അയാളുടെ യഥാർത്ഥ സ്വഭാവത്തിന്. “
“എന്തായാലും വളർത്തിയതും നീയേ ചാപ്പാ കൊന്നതും നീയേ ചാപ്പാ എന്ന് പറഞ്ഞത് പോലെയായല്ലോ കാര്യങ്ങൾ. പാവം രമേഷ് സാർ,എത്ര നല്ലൊരു കുടുംബ ജീവിതമായിരുന്നു. ഇപ്പോൾ മരിച്ചപ്പോൾ ഭാര്യയും മകളും എതിരാളികളായി. എന്തൊരു വിധിയാണ് സാറെ. “
“താനെൻ്റെ കൂടെ വാ,നമുക്ക് ആ സൈബർ സെല്ലിലെ അലനെ ഒന്ന് പോയി കാണാം. എനിക്കായി അയാൾ കാത്തിരിക്കും. “
രാഹുൽ സൈബർ സെല്ലിലേക്ക് ജീപ്പോടിച്ചു. ഓഫീസിനു മുൻപിലെ റോഡിലെ ,ഇരുട്ടിൽ അലൻ സ്വന്തം കാറിൽ അവർക്കു വേണ്ടി കാത്തിരുന്നു. രാഹുൽ ജീപ്പ് കുറച്ചു ദൂരെ പാർക്ക് ചെയ്തു. രാഹുലും സലീമും അലനടുത്തേയ്ക്കു നടന്നു ചെന്നു.
അലൻ തന്റെ ലാപ്ടോപ്പ് ഓണാക്കി,അതിൽ സഞ്ജീവിന്റെ ബാങ്ക് അക്കൗണ്ട് ഡീറ്റെയിൽസ് ഒരു എക്സൽ ഫയൽ ആയി സൂക്ഷിച്ചിരുന്നു. അക്കൗണ്ടിൽ നിന്ന് പോയതും വന്നതുമായ തുകയുടെ വിശദാംശങ്ങൾ അതിൽ രേഖപ്പെടുത്തിയിരുന്നു.
പല മാന്യ വ്യക്തികളുടെയും സ്വകാര്യ വീഡിയോകളും ഫോട്ടോകളും ചില ശബ്ദ സന്ദേശങ്ങളും അതിൽ എൻക്രിപ്റ്റ് ചെയ്ത് സൂക്ഷിച്ചിരുന്നു. അലൻ ഒരു പുതിയ ഫോൾഡർ കാട്ടി,അതിലെല്ലാം ഒറിജിനൽ ഫയൽ ആണെന്നും ഓരോന്നായി ഡീക്രിപ്റ്റിംഗ് ചെയ്യുകയാണെന്നും അലൻ അറിയിച്ചു.
“എല്ലാം ഡീക്രിപ്റ്റ് ചെയ്യാൻ കഴിഞ്ഞിട്ടില്ല. ഒരു വീഡിയോ ഞാൻ ഡീക്രിപ്റ്റ് ചെയ്തപ്പോളാണ്,രമേഷ് സാറിനെ മരണ വാർത്തയറിഞ്ഞത്. വല്ലാത്ത കോയിൻസിഡൻ്റ്സ്. ഞാൻ വല്ലാതെ ഞെട്ടി പോയി. കാരണം ആ സമയത്ത് ഞാൻ ഡീക്രിപ്റ്റ് ചെയ്തത് രമേഷ് സാറിന്റെ വീഡിയോ ആയിരുന്നു. “
“എന്തായിരുന്നു ആ വീഡിയോയിലെ ഉള്ളടക്കം. “
“രമേഷ് സാർ,സാറും രണ്ടു പെൺകുട്ടികളുമായി. അശ്ലീലമാണ് സാർ പറയുന്നതും ചെയ്യുന്നതുമെല്ലാം. “
“അത് കൊണ്ടല്ലേ ഇത് സഞ്ജീവ് സാർ രഹസ്യമാക്കി വച്ചത്. പക്ഷെ രമേഷ് അങ്ങനെയൊരാളല്ലല്ലോ. സഞ്ജീവ് സാർ ഈ വീഡിയോ എന്തിനാണ് രഹസ്യമായി സൂക്ഷിച്ചു വച്ചത്. “
“ഞാൻ ആ ലാപ്ടോപ്പിൽ ഒരു വീഡിയോ എഡിറ്റിംഗ് സോഫ്റ്റ്‌വെയർ കണ്ടിരുന്നു. സഞ്ജീവ് സാറിന് ഇതിലൊക്കെ നല്ല താല്പര്യമായിരുന്നു. ഇതിന്റെ സംശയമൊക്കെ സാർ എന്നോട് വിളിച്ചു ചോദിക്കുമായിരുന്നു. “
“എന്ത് സംശയങ്ങൾ?എന്താണ് സഞ്ജീവ് വിളിച്ചു ചോദിച്ചത്. “
“അത് സൈബർ ലോകവുമായി ബന്ധപ്പെട്ട കാര്യങ്ങൾ… വീഡിയോ എഡിറ്റിംഗ്,വിർച്യുൽ പ്രൈവറ്റ് നെറ്റ് വർക്കിംഗ് കാളുകൾ ,ബിറ്റ് കോയിൻ ഉപയോഗിച്ച് എങ്ങനെ പണം നൽകാമെന്ന്,ബിറ്റ് കോയിൻ എങ്ങനെ പണമാക്കി മാറ്റാമെന്ന്,ക്രിപ്റ്റോ എക്സ്ചെയ്ഞ്ചുകളെകുറിച്ച്… അങ്ങനെ കുറെയധികം സംശയങ്ങൾ അദ്ദേഹം എന്നോട് ചോദിച്ചിട്ടുണ്ട്. “
“രമേഷിന്റെ ഈ വീഡിയോയെക്കുറിച്ചു എന്താണ് അലന് പറയാനുള്ളത്. “
“സാർ ഈ വീഡിയോ എഡിറ്റ് ചെയ്തിട്ടുണ്ട്. ഇതിൽ അശ്‌ളീല സംഭാഷണങ്ങൾ പറയുന്നത് ശരിക്കും രമേഷ് സാറല്ല ,ഞാൻ വോയിസ് മാച്ചിങ് നടത്തി നോക്കി. അത് സഞ്ജീവ് സാറിന്റെ സ്വരമാണ്. അത് കൊണ്ട് ഞാൻ വീഡിയോ ഒന്നും കൂടെ പരിശോധിച്ചു. ആ മുറിയിൽ ആ സമയത്ത് രണ്ടു പുരുഷന്മാർ ഉണ്ടായിരുന്നു. ഒന്ന് സഞ്ജീവ് സാർ ആയിരുന്നു. അദ്ദേഹം തന്ത്രപൂർവം സ്വന്തം രൂപം മായ്ച്ചു കളയുകയായിരുന്നു. ഞാൻ പരിശോധിച്ച വീഡിയോകളിലെല്ലാം അദ്ദേഹം എഡിറ്റിങ് നടത്തിയിട്ടുണ്ട്. “
“ഇതൊക്കെ സൈബർ ക്രൈമല്ലേ. “
“അതെ സാർ,അദ്ദേഹത്തെ പോലൊരു പോലീസ് ഓഫീസർ ഇങ്ങനെയൊക്കെ ചെയ്തതിലാണ് എനിക്ക് അത്ഭുതം. “
മടക്ക യാത്രയിൽ സലിം മൗനത്തിലായിരുന്നു.
“എന്ത് പറ്റി സലിം ഒരു മൗനം,താനും ഏതെങ്കിലും വീഡിയോയിൽ അഭിനയിച്ചിട്ടുണ്ടോ?”
“ഏയ് ഇല്ല സാർ, എനിക്ക് അത്തരം കാര്യങ്ങളിൽ അത്ര താല്പര്യം ഇല്ല,അങ്ങനെയൊന്നും എനിക്ക് തോന്നാറില്ല. വയസ്സ് അമ്പതു കഴിഞ്ഞില്ലേ. ഒരു പക്ഷേ എനിക്ക് വളരെ ചെറുപ്പത്തിൽ തന്നെ പ്രമേഹം ബാധിച്ചത് കൊണ്ടാവാം. പക്ഷെ.. “
“എന്താ ഒരു പക്ഷെ. ?”
“ഞാനും അയാളുടെ വലയിൽ പെട്ട് പോയെന്നൊരു സംശയം,മോളുടെ എൻജിനീയറിങ്ങ് കോളേജ് ഫീസ് അടയ്ക്കാനായി ഞാൻ ഒരു ഇരുപതിനായിരം രൂപ കൈക്കൂലി വാങ്ങിയിരുന്നു സാർ. “
“ആരുടെ കയ്യിൽ നിന്നും. ?”
“അത് ,സാർ.. പിന്നെ ,ആ മാത്യുവിന്റെ മകൻ ആരോണിൻ്റെ കയ്യിൽ നിന്നും,നിധിനെ പിടിച്ചു കൊടുക്കാമെന്ന് വാഗ്ദാനം ചെയ്തു. “
“എന്നിട്ട്, പിടിച്ചു കൊടുത്തോ. “
“ഇല്ല ഭാഗ്യത്തിന് നിധിൻ രക്ഷപ്പെട്ടു. ഞങ്ങളയാളെ പിടിക്കാനായി ഓടിച്ചതാണ്. രാത്രിയിൽ അയാൾ ഓടി കയറിയത് ആ യമുന ടീച്ചറിൻ്റെ വീട്ടിൽ. അവിടെ ഒരു പ്രശ്നമുണ്ടാക്കാൻ അന്ന് പറ്റില്ലായിരുന്നു. ആ സമയത്താണ് ടീച്ചറുടെ മകൻ കൈലാസ് മരിച്ചത്. ടീച്ചറുടെ പ്രിയ ശിഷ്യനായിരുന്നു സഞ്ജീവ് സർ. “
“അന്ന് രാത്രിയിൽ നിധിന് അഭയം കൊടുത്തതത് കൈലാസിൻ്റെ വിധവയായ ദേവിയായിരുന്നു. ആ രാത്രിയിലാണ് ദേവിയും നിധിനും സുഹൃത്തുക്കളായത്. പിന്നെയവർ ഒന്നായി. ഇതിനൊക്കെ കാരണക്കാരനായത് താനല്ലേ സലീം,ഇനി താൻ പേടിയ്ക്കണ്ട. “
“സാറിന് ഈ കഥകളൊക്കെ എങ്ങനെയറിയാം. “
“ആ ലാപ്ടോപ്പ് നിറയെ സഞ്ജീവിൻ്റെ ശത്രുക്കളുടെ ഡാറ്റ അല്ലേ. ചതിച്ചവനെ അവരാരും സുഹൃത്തായി കരുതില്ലല്ലോ. ആ ലിസ്റ്റിൽ പെടാത്ത ശത്രുക്കളും ഉണ്ടാകില്ലേ. “
“കാണും. തീർച്ചയായും കാണും. “
സലീം തല കുലുക്കി സമ്മതിച്ചു.
സർക്കിൾ ഓഫിസിൽ നിന്നും തിരികെ മടങ്ങുമ്പോൾ കാറിലിരുന്ന് രാഹുൽ നിധിനോട് പറഞ്ഞു.
“ഇനി അശോകേട്ടൻ്റെ വീട്ടിലേക്ക് മടങ്ങണ്ട. പോലീസ് നമ്മുടെ പിറകെയുണ്ടെങ്കിൽ.. നാദിയ കൂടി. “
“ഇനി എങ്ങോട്ട് പോകും. “
“ഇനി എന്തിനാ ഒളിമറ. ഇപ്പോൾ നിധിൻ റിലീസായല്ലോ. ഈ നഗരം വിടാൻ പാടില്ല നഗരത്തിൽ തന്നെ എപ്പോഴും കാണണം, അത്രേയുള്ളൂ പോലീസ് പറഞ്ഞു നിബന്ധനകൾ. “
“എനിക്ക് വല്ലാത്തൊരു ടെൻഷൻ, പരിഭ്രമം തോന്നുന്നു,എത്ര നാളായി ഞാനെൻ്റെ ഭാര്യയേയും കുട്ടിയേയും കണ്ടിട്ട്. എൻ്റെ മോളെന്നെ തിരിച്ചറിയുമോ. പകൽ വെളിച്ചത്തിൽ ദേവിയെ കണ്ടിട്ട് എത്ര നാളുകളായി. “
“ഇന്നത്തെ ദിവസത്തിന് ഒരു പ്രത്യേകതയുണ്ട്. ആഘോഷിക്കാൻ നിവൃത്തിയില്ലാതെ ദേവി ചേച്ചി വിഷമിക്കുന്നു. “
” ഇന്ന് എന്താണ് പ്രത്യേകത. “
കുറച്ച് നേരം ആലോചിച്ചിട്ട് നിധിൻ ഇങ്ങനെ പറഞ്ഞു.
“ഞാനെന്തൊരു അച്ഛനാണ്. അച്ഛനായ ദിവസം ,ആ മഹത്തരമായ ദിവസം ഞാൻ മറന്നല്ലോ. മോൾക്ക് വേണ്ടി നമുക്കൊരു ആകാശനീല നിറമുള്ള ഉടുപ്പ് വാങ്ങണം. “
“ആകാശവും നക്ഷത്രങ്ങളും തീമുള്ള ഒരു കേക്ക് ആരതി ഓർഡർ ചെയ്തിട്ടുണ്ട്,അവളത് വാങ്ങി കൊണ്ട് വരും. “
വീട്ടിൽ ചെന്ന് കയറുമ്പോൾ ദേവിയും കുഞ്ഞും മുകളിലെ നിലയിൽ ആയിരുന്നു. പ്രൊഫസർ മാലതി , ഇപ്പോഴും മാത്യൂ അറസ്റ്റിലായതിൻ്റെ ഷോക്കിലായിരുന്നു. അവർ തമ്മിൽ പരസ്പരം അത്ര മാത്രം സ്നേഹിച്ചിരുന്നു.
“നിധിൻ എല്ലായിടത്തും പോലീസുകാരാണ്. എന്തിനാണ് ഈ പകൽ വെളിച്ചത്തിൽ നീ ഇങ്ങോട്ട് വന്നത്. “
ദേവി നിധിനോട് ദേഷ്യപ്പെട്ടു.
“ഇന്നല്ലേ എൻ്റെ മകളുടെ പിറന്നാൾ. നമുക്കത് ആഘോഷിക്കണ്ടേ ദേവി. “
“അതിനുള്ള ഭാഗ്യം എനിക്കും എൻ്റെ മകൾക്കും ഇല്ലല്ലോ നിധിൻ. ഒളിവിലിരുന്ന് ഓരോ ദിവസവും തള്ളി നീക്കാനാണ് നിൻ്റേയും വിധി. “
നിധിൻ ദേവിയുടെ കയ്യിൽ നിന്നും മകളെ വാങ്ങി. അപരിചിതനായ നിധിനെ കണ്ട് കുട്ടി കരഞ്ഞു. അത് കണ്ട് ദേവിയ്ക്കും നിധിനും സങ്കടം വന്നു.
“ജീവിതത്തിൽ വളരെ മനോഹരമായ ചില നിമിഷങ്ങൾ നമുക്ക് നഷ്ടപ്പെട്ടു. ഇന്ന്, ഏറ്റവും വിശിഷ്ടമായ ഈ ദിവസത്തിൽ നമ്മൾ മൂന്നും ഒന്നും ചേരുന്നു. ലോകത്തിലെ ഒരു ശക്തിക്കും ഇനി നമ്മളെ വേർപിരിക്കാനാകില്ല. “
ആരതി കേക്കുമായി വന്ന് ചേർന്നു. രാഹുൽ സർക്കിൾ ഇൻസ്പെക്ടർ പറഞ്ഞ കാര്യങ്ങൾ ദേവിക്ക് വിശദീകരിച്ചു കൊടുത്തു.
അപ്പോഴേക്കും ആരതി കുഞ്ഞിനെ പുതിയ ഉടുപ്പ് അണിയിച്ച് കൊണ്ട് വന്നു. നിധിനും ദേവിയും കുഞ്ഞിൻ്റെ കൈ പിടിച്ചു കൊണ്ട് കേക്ക് മുറിച്ചു. അവർ പരസ്പരം മധുരം പങ്കു വച്ചു.
ആ സമയത്തൊക്കെ മാലതി മുറിയിൽ ചിലവഴിച്ചു. അവർ ആ സന്തോഷത്തിൽ പങ്കു ചേർന്നതേയില്ല.
രാഹുലും ആരതിയും മടങ്ങിയപ്പോഴും മാലതി മുറിയിൽ നിന്നും പുറത്തിറങ്ങിയില്ല. രാത്രിയിൽ കുഞ്ഞുമായി ഉറങ്ങാൻ പോകുന്ന സമയത്ത് സ്റ്റെയർ കേസിനടിയിൽ മേശപ്പുറത്ത് വച്ചിരുന്ന, ആൻഡ്രുവിൻ്റെ വലിയ ഛായാ ചിത്രത്തിൽ ,നിധിൻ്റെ കണ്ണുകൾ ഉടക്കി.
ചുവന്ന നിറത്തിലുള്ള ബൾബ് അവിടെ കത്തിയിരുന്നു. ചുവന്ന വെളിച്ചത്തിൽ ആൻഡ്രുവിൻ്റെ കണ്ണുകൾ ക്രൂരമായി തിളങ്ങി. നിധിന് അവിടെ നിന്നപ്പോൾ ശ്വാസം മുട്ട് അനുഭവപ്പെട്ടു. നിധിൻ വല്ലാതെ വിയർത്തു. കുറ്റബോധത്താൽ വീർപ്പ് മുട്ടി. അയാൾ കുഞ്ഞുമായി ആ പടിക്കെട്ടിൽ ഇരുന്നു.
“എന്ത് പറ്റി നിധിൻ?”
ദേവി നിധിൻ്റെ നെഞ്ചത്ത് തലോടി.
” നമുക്ക് ഇവിടെ നിന്നും പോകാം ദേവി. ആര്യൻ എനിക്ക് ഒരു സന്ദേശം അയച്ചിരുന്നു. എത്രയും പെട്ടെന്ന് ഇവിടെ നിന്നും താമസം മാറണമെന്ന്. “
“കാരണം. “
“നമ്മുടെ കുഞ്ഞിൻ്റെ ജീവിതം,നീ പറഞ്ഞില്ലേ ,കുഞ്ഞ് ഉറക്കത്തിൽ ഞെട്ടി ഞെട്ടി കരയുന്ന കാര്യം. നിൻ്റെ അമ്മയുടെ ഡിപ്രഷൻ. നമുക്ക് ഇവിടെ നിന്നും എത്രയും പെട്ടെന്ന് പോകണം. “
നിധിൻ ദേവിയെ ചുറ്റി പിടിച്ചു. അവർ കുഞ്ഞുമായി പടിക്കെട്ടുകൾ കയറി.
“നമ്മുടെ വീട്ടിലേക്ക് താമസം മാറാം നമുക്ക്. “
“വേണ്ട. നമുക്ക് ടീച്ചറമ്മയുടെ കായൽ തീരത്തെ ബോധിഹൗസിലേക്ക് പോകാം. അവിടെ ടീച്ചറമ്മയുടെ കൂടെ ഒരു ദിവസം ചെലവഴിക്കണം. “
നിധിൻ്റെ ശരീരത്തോട് ചേർന്ന് കിടക്കുമ്പോൾ, ദേവിയുടെ കൈവിരലുകൾ അവൻ്റെ ശരീരത്തിൽ പരതി. അവൻ്റെ മെലിഞ്ഞ് കോലം കെട്ട രൂപത്തെക്കുറിച്ച് ഓർത്തപ്പോൾ അവൾക്ക് സങ്കടം വന്നു.
നിധിനും കുഞ്ഞും ഉറക്കമായപ്പോൾ ,ദേവി എഴുന്നേറ്റ് ജനലരികിലേക്ക് നടന്നു. നിലാവെളിച്ചത്തിൽ ഗേറ്റിനടുത്ത് നിൽക്കുന്ന രൂപത്തെ അവൾ ശ്രദ്ധിച്ചു.
(തുടരും. )
✍️✍️നിഷ പിള്ള

