പണ്ടത്തെ കാലത്ത് സ്ത്രീകളെ രണ്ടാം തരം പൗരന്മാരായി മാത്രമേ കാണാറുള്ളൂ എന്നത് ശരിയാണ്. എന്നാലിന്ന് ഇത്രയും ലോകം പുരോഗതി പ്രാപിച്ചിട്ടും മാറ്റങ്ങൾ സംഭവിച്ചിട്ടില്ലേ? സ്ത്രീകൾക്ക് ഇന്നും ആ പഴയകാലരീതികളിൽ നിന്നും മോചനം ഉണ്ടായിട്ടില്ലേ എന്ന് ചോദിച്ചാൽ വളരെ ഞെട്ടിക്കുന്ന മറുപടി തന്നെയാണ്, ഇന്നത്തെ വർത്തമാനപത്രങ്ങളും വാർത്താ മാധ്യമങ്ങളും നൽകുന്നത്. ഓരോ ദിവസവും വാർത്താചാനലുകൾ നോക്കൂ. അല്ലെങ്കിൽ വർത്തമാനപത്രം എടുത്തു നോക്കൂ. ശരിക്കും പണ്ടത്തേക്കാൾ അധികം പ്രശ്നങ്ങൾ സ്ത്രീകൾ നേരിടേണ്ടി വരുന്ന ഒരു അവസ്ഥയിലേക്ക് ചെന്നെത്തിയോ എന്നാണ് അതെല്ലാം നമ്മോട് പറയുന്നത്.
അന്വേഷണങ്ങൾ ചെന്നെത്തുന്നത് പഴയകാലത്തേയ്ക്ക് തന്നെ. അന്ന് സ്ത്രീകൾ നേരിടേണ്ടി വന്ന പ്രശ്നങ്ങൾ. അവയ്ക്ക് ഇന്നത്തെ കാലത്ത് പരിഹാരമായോ? അതോ ഇന്നും പണ്ടത്തെ പോലെ പുരുഷ മേധാവിത്വം തന്നെയാണോ?
പണ്ട് എന്ന് പറഞ്ഞാൽ ഒരു ഇരുപതാം നൂറ്റാണ്ടിൻ്റെ ആദ്യദശകങ്ങളിലൊക്കെ ഇന്ത്യയും കേരളവുമൊക്കെ രാജാക്കന്മാരുടെ ഭരണകാലമായിരുന്നു. അവസാനദശകങ്ങളിലേക്ക് എത്തുമ്പോൾ ഭരണം ജനാധിപത്യമായി മാറി. സ്വതന്ത്രരായജനത. പക്ഷേ വീടുകളിൽ വലിയ മാറ്റമൊന്നും ഉണ്ടായിട്ടില്ല. സ്ത്രീകൾക്ക് സ്വാതന്ത്ര്യം അന്നുമില്ല ഇന്നുമില്ല. ഓരോ കാര്യങ്ങളും പരിശോധിച്ചു നോക്കാം.
പുരുഷൻമാർക്ക് എവിടെയും പോകാൻ ഒരു പ്രശ്നവുമില്ല. ആരും കൂടെ വേണ്ട. സ്ത്രീകൾക്ക് പകൽ മാത്രമേ യാത്ര പറ്റൂ. കൂടെ ആരെങ്കിലും വേണം. സ്ത്രീകളുടെ രാത്രിയാത്രയൊക്കെ ഈ ഇരുപത്തി ഒന്നാം നൂറ്റാണ്ടിലും വാർത്താ മാധ്യമങ്ങളിൽ വലിയ വാർത്ത തന്നെ എന്നതാണ് രസകരം.
പണ്ട് കൂടുതൽ പഠിക്കാൻ അനുവാദം ഇല്ലായിരുന്നു. കൂടിയാൽ പത്താംക്ലാസ് വരെ. കഴിഞ്ഞു. പഠിപ്പ്. അപൂർവം ചിലർ കോളേജിൽ നിന്ന് ഡിഗ്രി എടുക്കുകയും ജോലി നേടുകയും ചെയ്തവർ ഉണ്ട്. ഭൂരിപക്ഷം പേരും അതിന് കഴിയാത്തവർ. അവർക്ക് ആഗ്രഹം ഉണ്ടെങ്കിൽ പോലും നടക്കാത്ത അവസ്ഥ. എന്നാൽ ഇന്ന് അതെല്ലാം മാറി. ഇപ്പോൾ പഠിക്കാൻ സ്വാതന്ത്ര്യം നേടി. ജോലിയിൽ അനേകം സ്ത്രീകൾ മിടുക്കികളായി വലിയ നിലയിലേക്ക് ഉയർന്നു. ഇതെല്ലാം കേരളത്തിലെ സ്ഥിതി. മറ്റ് സംസ്ഥാനങ്ങളിൽ ഇത്രയും പുരോഗമനമൊന്നും ഉണ്ടായിട്ടില്ല അവർ ഇന്നും എത്രയോ നൂറ്റാണ്ടുകൾക്കു പിന്നിൽ.. എന്ത് പഠിക്കണം എവിടെ പഠിക്കണം എന്നൊക്കെ സ്ത്രീകൾക്ക് തന്നെ തെരഞ്ഞെടുക്കാൻ അവസരവും ഉണ്ടായി. അത് വലിയൊരു കുതിച്ചു ചാട്ടം തന്നെയാണ്.
എന്നാലും ഇപ്പോഴും മാറാത്ത ചില ചട്ടങ്ങൾ നിലവിലുണ്ട്. അത് മറി കടന്നു വിജയിച്ചവർ ന്യുനപക്ഷമാണെന്ന് മാത്രം. അത് വിവാഹത്തിന്റെ കാര്യത്തിലാണ്. പണ്ട് വീട്ടുകാർ ആലോചിച്ച് ഉറപ്പിച്ച ബന്ധം ഇഷ്ടപ്പെടുകയും അതിന് നിന്ന് കൊടുക്കുകയുമായിരുന്നു. സ്ത്രീകൾക്ക് ഒരു അഭിപ്രായവും പറയാനുള്ള അവസരം ഇല്ലായിരുന്നു. ഇന്ന് ന്യൂനപക്ഷമാണ് അത്തരം ഉള്ളത്. ഭൂരിപക്ഷം പേർക്കും സ്വന്തമായി തിരഞ്ഞെടുക്കാനുള്ള അവകാശമുണ്ട്. സ്വാതന്ത്ര്യമുണ്ട്.
അല്ലാത്തവരുമുണ്ട്. പലയിടത്തും പണ്ടത്തെ പോലെ തന്നെ ഇപ്പോഴും ഉണ്ട് എന്നത് ഒരു യാഥാർത്ഥ്യമാണ്.
കുറേയധികം പേർ മാറിയെങ്കിലും പഴയ ആചാരങ്ങൾ കൊണ്ട് നടക്കുന്നവരും, സമൂഹവും മതവും പറയുന്നത് കേട്ട് നടക്കുന്നവരുമുണ്ട്.
ആചാരങ്ങൾ അത് പോലെ അനുസരിക്കുന്നവർ പുരാഗമനം പറയുന്നവരിൽ പോലും ഉണ്ട്.
സ്ത്രീധന സമ്പ്രദായം ഇല്ലാതായി എന്ന് പറഞ്ഞാലും, കൊടുക്കലും വാങ്ങലും ഒരു ആചാരമായി ഭൂരിപക്ഷം പേരും ഇന്നും നടപ്പിൽ വരുത്തുന്നുണ്ട്. പേര് ഒക്കെ മാറിയാലും അത് മാറാത്തിടത്തോളം കാലം അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കും.
അന്നും ഇന്നും സ്ത്രീധനപ്രശ്നം മൂലം കൊലപാതകങ്ങളും ആത്മഹത്യകളും തുടരുന്നു.
ദാമ്പത്യബന്ധങ്ങളുടെ കാര്യത്തിലും മേൽക്കോയ്മ പുരുഷന് തന്നെ. അവന്റെ വീട്ടിലേക്ക് കൊണ്ടുപോയി താമസിപ്പിച്ചു ചെലവിന് കൊടുത്ത്, അവൻ പറയുന്നത് മാത്രം കേട്ട് അനുസരിപ്പിച്ച് നടത്തുന്ന ഈ സമ്പ്രദായം മാറേണ്ട സമയം കഴിഞ്ഞു. അല്ലാത്തവർ അപൂർവമായി ഉണ്ട്. രണ്ട് പേർക്കും തുല്യ പ്രാധാന്യം നൽകി ഒരുമിച്ച് താമസിച്ച് രണ്ട് പേരും ഒരുമിച്ച് ജോലി ചെയ്ത് ഒരുമിച്ച് ചെലവ് ചെയ്ത് ജീവിക്കുന്നവരുമുണ്ട്. അങ്ങനെ തുല്യ പ്രാധാന്യം ഉണ്ടാകണം എല്ലാവരിലും എന്നതാണ് ശരിയായ മാറ്റം.
പ്രേമം പ്രണയം എന്നൊക്കെ പറഞ്ഞു അന്യോന്യം ബന്ധങ്ങൾ പണിതുയർത്തി അവസാനം ആരെങ്കിലും ഒരാൾ വഞ്ചിച്ചു പോകുന്നതും. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കലും അതിന്റെ പേരിൽ കൊലപാതകവും ആത്മഹത്യയുമൊക്കെ ദിവസവും നടക്കുന്നുണ്ട്.
അതിലൊക്കെ ഇരയായി മാറുന്നത് സ്ത്രീകൾ തന്നെയാണ്. അപൂർവം മറിച്ചും ഉണ്ടാകും.
ഇനി ജീവിതത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ തനിയെ നേരിടാനും അതിൽ വിജയിക്കാനും സ്ത്രീകൾക്ക് കഴിയുന്നുണ്ടോ?
കുറച്ച് പേർക്ക് മാത്രമാണ് അങ്ങനെ കഴിയുന്നത്. ഭൂരിപക്ഷം പേരും ഇന്നും പഴയ പോലെ മറ്റുള്ളവരുടെ സഹായം കൊണ്ട് മാത്രം ജീവിച്ചു പോകുന്നു. അതൊക്കെ മാറേണ്ടത് അത്യാവശ്യമാണ്.
സ്വന്തമായി ചിന്തിക്കാനും പ്രവർത്തിക്കാനും അതിൽ ഉറച്ചു നിൽക്കാനും എന്ന് സ്ത്രീകൾക്ക് കഴിയുന്നുവോ അന്നാണ് അവർക്ക് സ്വാതന്ത്ര്യം ലഭിക്കുന്നത്.
സ്ത്രീകൾക്ക് മുൻഗണന നൽകുന്നു എന്ന് പറയുന്നുണ്ടെങ്കിലും എത്രത്തോളം എന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു. നിയമങ്ങൾ ഉണ്ട് പക്ഷെ അവയൊന്നും നടപ്പിൽ വരുന്നില്ല എന്നതാണ് സത്യം.
ഇനിയും അനേകം മാറ്റങ്ങൾ വരാനുണ്ട്. ഇപ്പോഴും ആളുകൾ സമൂഹത്തേയും മതത്തേയും ആചാരങ്ങളേയും ഒക്കെ ഭയപ്പെട്ടു അന്ധവിശ്വാസങ്ങളുടെ അടിമകളായി തുടരുന്നു എന്നുള്ളത് ഏറ്റവും ദുഃഖകരമായ വസ്തുതയാണ്.
എന്തെങ്കിലും തനിക്ക് ഇഷ്ടമുള്ളത് ചെയ്താൽ അത് മറ്റുള്ളവർ എന്തു പറയും? സമുദായം എന്ത് പറയും? സമുഹം എന്ത് പറയും? മതാചാര്യൻമാർ എന്ത് പറയും? സാമൂഹ്യ മാധ്യമങ്ങൾ എന്ത് പറയും?
ഇതൊക്കെ ഭയപ്പെട്ടാണ് ഇന്നത്തെ ജീവിതം.
അതൊക്കെ മാറിയാലേ സ്ത്രീകൾ ആയാലും പുരുഷൻമാർ ആയാലും ശരിയായ ജീവിതം നയിക്കാൻ ആവുകയുള്ളൂ.
സ്വതന്ത്രരായാൽ പിന്നെ, ചിട്ടകളുമില്ല, ചട്ടങ്ങളുമില്ല.
#കൂട്ടക്ഷരങ്ങൾ
#ബ്ളോഗ്_രചനാമത്സരം
#എന്റെരചന
#വിഷയം_സ്ത്രീജീവിതം_ചിട്ടകളുംചട്ടങ്ങളും
#രചന_രാമചന്ദ്രൻടിവി


5 Comments
Good write up
ഇനിയും സമൂഹം മാറാനുണ്ട്. നല്ല രചന.👏👍
നല്ല രചന
അതേ പുരോഗമനം വന്നുവെങ്കിലും ഇനിയും വളരെയേറെ മാറ്റങ്ങൾ വരാനുണ്ട്.
നന്നായി എഴുതി👌🌹❤️
നന്നായിട്ട് എഴുതി