ആ സമയത്ത് പി ബി യുടെ ഫോണിലേക്ക് ഒരു കോൾ വന്നു.
“എന്നാൽ ശരി നിങ്ങൾ വിട്ടോളൂ. നേരെ ജയിലിലേക്ക് പോകൂ. മാത്യുവിനോട് സംസാരിക്കൂ. തിരികെ നേരെ അനുപമയുടെ വീട്ടിലേക്ക് പോകണ്ട. സൂക്ഷിക്കണം പിറകേ ആളുകൾ ഉണ്ടാകും. ആരോൺ ഒരു ചെറിയ മീനല്ല. ഞാനിവിടെ കാണും, പ്രൊഫസർ മാലതിയ്ക്ക് ഒരു കൂട്ടായിട്ട്. “
ദേവിയും നിധിനും പോയപ്പോൾ പി ബി പോക്കറ്റിൽ നിന്നും ഫോൺ കയ്യിൽ എടുത്തു.
“പറയെടാ ഉവ്വേ. “
“അയാൾ ഇവിടെ നിന്നും ഇറങ്ങി. ടൗണിലേക്ക് തിരിച്ചിട്ടുണ്ട്. “
“ആരോൺ?. “
“പേരറിയില്ല, ഫോട്ടോയിലെ ആളുടെ ഒരു വിദൂര സാമ്യം മാത്രം. ആളെ തിരിച്ചറിയാതിരിക്കാനാകും മുടി മുഴുവൻ വടിച്ച് കളഞ്ഞിക്കുന്നു. “
“അതയാളാകും, നിങ്ങൾ കൂടെയുണ്ടാകണം. “
ജയിലിലെ സൂപ്രണ്ട് അവരെ കാത്തിരിക്കുകയായിരുന്നു.
” നീൽ പറഞ്ഞിട്ടാണ് വന്നതല്ലേ, അവൻ എന്നെ വിളിച്ചിരുന്നു. പണ്ടൊക്കെ ഡിപ്പാർട്ട്മെന്റിന് അവനൊരു തലവേദന ആയിരുന്നുവെങ്കിലും, ഇപ്പോളവൻ ഞങ്ങളെ കുറെ സഹായിക്കാറുണ്ട്. ഈ സമയത്തു വിസിറ്റേഴ്‌സിനെ അനുവദിക്കാറില്ല, പിന്നെ ഇതൊരു സ്പെഷ്യൽ സാഹചര്യമായതു കൊണ്ട്. കുട്ടിയുടെ അമ്മയ്ക്ക് ഇപ്പോൾ സുഖമില്ല അല്ലേ, ഭ്രാന്താശുപത്രിയിലാണല്ലേ. “
സൂപ്രണ്ട് വായിൽ കിടന്ന മുറുക്കാൻ ജനൽ വഴി തുപ്പി കളഞ്ഞിട്ടു ദേവിയെ നോക്കി സഹതപിച്ചു. ദേവി ദേഷ്യം കൊണ്ട് മുഷ്ടികൾ ചുരുട്ടി, തന്റെ കൂർത്ത നോട്ടങ്ങൾ അവൾ സൂപ്രണ്ടിന് നേരെ പായിച്ചു. നിധിൻ അവളുടെ കയ്യിൽ തലോടി അവളെ ശാന്തയാക്കാൻ ശ്രമിച്ചു.
“അമ്മയ്ക്ക് ഈയിടെ തീരെ ഉറക്കമില്ല. മാത്യു പോയതിനു ശേഷം അമ്മയുടെ അവസ്ഥ വളരെ മോശമാണ് ഡോക്ടർ. ഒരു പക്ഷെ മാത്യുവിനെ ഒന്ന് കണ്ട് സംസാരിച്ചാൽ അമ്മയ്ക്ക് സന്തോഷമാകും, അവർ തമ്മിൽ അത്ര നല്ല ബന്ധമാണ്. “
നിധിൻ സൂപ്രണ്ടിന്റെ ശ്രദ്ധ മാറ്റാൻ ശ്രമിച്ചു.
“നിങ്ങളവിടെ കാത്തിരിക്കൂ, മാത്യുവിനെ വിളിക്കാം, ഉടൻ കാണാം. “
“സാറിന്റെ ഈ നല്ല മനസ്സിന് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. “
“നന്ദി ഒന്നും വേണ്ട, നീൽ, അവനോടു പറ, ആസ്‌ട്രേലിയയിൽ നിന്നും വരുമ്പോൾ ഞാൻ ആവശ്യപ്പെട്ടത് കൊണ്ട് വന്നു തന്നാൽ മതിയെന്ന്. “
“പറയാം സാറേ. “
കുറച്ചു നേരം കഴിഞ്ഞപ്പോൾ മാത്യുവിനെ ഒരു പോലീസുകാരൻ കൂട്ടി കൊണ്ട് വന്നു. ഇരുമ്പുവലയുടെ അപ്പുറം നിന്ന മാത്യുവിനെ കണ്ടപ്പോൾ ദേവിക്ക് അമ്മയുടെ സെൽ ഓർമ്മ വന്നു, മാത്യുവിനോടവൾക്ക് ദേഷ്യം തോന്നി. ദേവി ഒന്നും മിണ്ടാതെ താഴേക്ക് നോക്കി നിന്നു. നിധിനാണ് സംസാരിച്ചു തുടങ്ങിയത്.
“അമ്മയെ ആശുപത്രിൽ അഡ്മിറ്റാക്കിയിരിക്കുകയാണ്, ആകെ പ്രശ്നമായിരുന്നു, വയലന്റായി സാധനങ്ങളൊക്കെ എറിഞ്ഞു പൊട്ടിച്ചു. “
“മാലതിക്ക് മനസ്സിന് കുഴപ്പമൊന്നും ഉണ്ടായിരുന്നില്ലല്ലോ, എന്താ ഇപ്പോൾ അങ്ങനൊരു പ്രശ്നം. “
“അറിയില്ല, അമ്മ കുറെ നാളായി മൗനത്തിലാണ്, ഒറ്റയ്ക്കിരുന്നു കരയും, ഞാൻ അമ്മയുടെ മുറി പരിശോധിച്ചപ്പോൾ ഒളിപ്പിച്ചു വച്ച രണ്ടു ക്യാമറകളും മൈക്രോഫോണുകളും കിട്ടി. അമ്മയെ ആരോ നിയന്ത്രിക്കുകയായിരുന്നു. “
“വേറെ ആരുമല്ല, ആരോൺ ആണ് അതിന് പിന്നിൽ. “
ദേവി ദേഷ്യത്തോടെ പറഞ്ഞു.
“എനിക്കറിയാം. എല്ലാത്തിനും കാരണക്കാരൻ അവനാണെന്ന്, ഒരു ദിവസം അവനിവിടെ വന്നിരുന്നു. എൻ്റെ എല്ലാ സ്വത്തുക്കളും അവൻ്റെ പേരിലേക്ക് മാറ്റണമെന്ന് പറഞ്ഞു. ഇല്ലെങ്കിൽ ജയിലിൽ നിന്നും പുറത്തു വരുമ്പോൾ കാത്തിരിക്കാൻ ആരും ഉണ്ടാവില്ല എന്ന് ഭീഷണിപ്പെടുത്തി. മാലതിയെയും ദേവിയെയും കുഞ്ഞിനേയും വക വരുത്തുമെന്നു ഭീഷണിപ്പെടുത്തി. “
മാത്യു വിതുമ്പി. അയാളുടെ കൺപീലികളിൽ നനവ് പടർന്നു.
“എന്നിട്ടോ?”
നിധിൻ ചോദിച്ചു.
“അപ്പോൾ ഇതൊക്കെ എന്താ. “
ദേവി തൻ്റെ ഫോണിൽ ഒരു ഓഡിയോ പ്ലേ ചെയ്തു.
“ചുറ്റും ഉള്ളവരെ വിശ്വസിക്കരുത്. എല്ലാ കാര്യങ്ങളും ആരോണിനെ ഏല്പിക്കുക. നിന്നെയവൻ സ്വന്തം മകനെ പോലെ സംരക്ഷിച്ചു കൊള്ളും”
മാത്യുവിൻ്റെ ശബ്ദം.
ദേവി ഫോൺ മാത്യുവിനടുത്ത് പിടിച്ചു.
“ഇതാരുടെ ശബ്ദമാണ് പപ്പാ. ഇത് അമ്മയുടെ ഫോണിൽ കേട്ടതാണ്. ആരോ അത് സ്ഥിരമായി അമ്മയെ കേൾപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. “
“ഇത് എൻ്റെ ശബ്ദമാണ്. അവൻ എന്നെ കൊണ്ട് നിർബന്ധിച്ചു പറയിച്ച് റെക്കോർഡ് ചെയ്തതാണ്. ഞാൻ പറഞ്ഞാലേ മാലതി വിശ്വസിക്കൂ എന്നവനറിയാം. എൻ്റെ ശബ്ദം റെക്കോർഡ് ചെയ്തു കേൾപ്പിച്ചു അവൻ മാലതിയെ വിശ്വസിപ്പിച്ചു. “
“പപ്പാ നിരപരാധിയാണെന്നാണോ ഈ പറഞ്ഞു വരുന്നത്. “
“ഈ ജീവിതത്തിൽ എന്നെ ആത്മാർഥമായി സ്നേഹിച്ചതും, പൂർണ്ണമായും വിശ്വസിച്ചതും മാലതി മാത്രമാണ്. ഞാൻ അത്ര പുണ്യാളൻ ഒന്നും ആയിരുന്നില്ല. പക്ഷെ അവൾ എൻ്റെ ജീവിതത്തിൽ വന്നതിനു ശേഷമാണു ഞാൻ സമാധാനം എന്താണെന്നു അറിഞ്ഞത്. ഞാൻ സ്നേഹം എന്താണെന്നു മനസ്സിലാക്കിയത്. അവളെ ഞാൻ ഒരിക്കലും ആർക്കും വിട്ടു കൊടുക്കില്ല. അതിപ്പോൾ, എന്തിന്റെ പേരിലായാലും. “
മാത്യു തിരിഞ്ഞു സെല്ലിലേക്ക് നടക്കാനൊരുങ്ങി. ഒന്നാലോചിച്ചിട്ടു തിരിഞ്ഞ് നിന്ന് ദേവിയോട് പറഞ്ഞു.
“ദേവി ഞാൻ വരുന്നത് വരെ നീ നിൻ്റെ അമ്മയെ സംരക്ഷിക്കണം. ആരോൺ എൻ്റെ മകനാണെകിലും അവന്റെ ഉദ്ദേശ ശുദ്ധിയിൽ എനിക്ക് സംശയമുണ്ട്. ആൻഡ്രുവിന്റെ മരണത്തിൽ പോലും എനിക്കിപ്പോൾ ആരോണിനെ സംശയമുണ്ട്. ഞാനൊന്ന് പുറത്തു വരട്ടെ. “
നിധിനും ദേവിയും ജയിലിൽ നിന്നും പുറത്തിറങ്ങി.
“ദേവി മാത്യുവിനെ വിശ്വസിക്കാമോ, “
“ഇക്കാര്യത്തിൽ നമുക്ക് അയാളെ വിശ്വസിക്കാം. അമ്മയോടുള്ള അയാളുടെ സ്നേഹം ആ വാക്കുകളിൽ നിന്നും എനിക്ക് മനസിലാകും. “
ആരോണിൻ്റെ കാർ നഗരത്തിലെ ഒരു ബാറിന് മുന്നിൽ നിർത്തിയിട്ടു. അയാൾ ആരെയോ കാത്ത് കാറിൽ തന്നെയിരുന്നു. ആരോണിൻ്റെ ഫോൺ റിംഗ് ചെയ്യാൻ തുടങ്ങി.
“അവളെവിടെയാണ് പോയത്. “
“സാറിൻ്റെ പപ്പായെ കാണാൻ ജയിലിൽ പോയതാണ്. കൂടെ നമ്മുടെ പഴയ ആ ഷെഫ് നിധിൻ എന്ന ചെറുപ്പക്കാരനുമുണ്ട്. അവരുടെ കാറിപ്പോൾ എൻ്റെ മുന്നിലുണ്ട്. “
“എങ്ങോട്ടാണവർ പോകുന്നത്. “
“അവരിപ്പോൾ സിൽവർ ലൈൻസ് എന്ന റസ്റ്റോറൻ്റിലേക്ക് കയറി പോകുന്നു. “
“അത് ആ അജ്മലിൻ്റേത് അല്ലേ. നീ അവരുടെ പിറകെ തന്നെ വിട്ടോ. “
ആരോണിൻ്റെ കാറിനടുത്തേയ്ക്ക് ഒരു ഹൂഡിയണിഞ്ഞ, തല മറച്ച രൂപം നടന്ന് വന്നു.
“സാറ് കുടി നിർത്തിയെന്ന് പറഞ്ഞിട്ട്. “
ആരോൺ പൊട്ടിച്ചിരിച്ചു.
“നിർത്തി. പരസ്യമായുള്ള കുടി ഞാൻ നിർത്തി, എൻ്റെ സ്വകാര്യതയിൽ വല്ലപ്പോഴും കഴിക്കും. പ്രത്യേകിച്ച് കഠിനമായ തീരുമാനങ്ങൾ കൈ കൊള്ളുന്ന നേരങ്ങളിൽ. “
ആരോൺ കാറിലിരുന്ന് തന്നെ കുപ്പി പൊട്ടിച്ചു. ബാക്ക് സീറ്റിലിരുന്ന ഗ്ലാസ്സിൽ അയാൾ വിസ്കി ഒഴിച്ചു. മിനറൽ വാട്ടർ ബോട്ടിൽ തുറന്ന് ഗ്ലാസിലേക്ക് പകർന്നു.
അയാൾ ചുറ്റും നോക്കി, ഗ്ലാസിലുള്ളത് കുടിച്ചു. നാലഞ്ച് പ്രാവശ്യം മദ്യം അയാൾ ഗ്ലാസിലേയ്ക്ക് ഒഴിക്കുകയും കുടിക്കുകയും ചെയ്തു. അപ്പോഴേക്കും ചുറ്റും ഇരുട്ട് പടർന്നിരുന്നു.
ആരോൺ കാർ സ്റ്റാർട്ടാക്കി ആശുപത്രിയിലേക്ക് വിട്ടു. പെട്ടെന്ന് മടങ്ങാനായി കാർ തിരിച്ച് ആശുപത്രി ഗേറ്റിനടുത്ത് കൊണ്ടിട്ടു.
ആരോൺ ചുറ്റിലും നോക്കി, അവിടെയെങ്ങും സംശയാസ്പദമായി ആരേയും കണ്ടില്ല. അയാൾ കാറിലിരുന്ന് സെക്യൂരിറ്റിയോട് സംസാരിച്ചു.
ആരോണിനെ കണ്ടപ്പോൾ ആശുപത്രി സെക്യൂരിറ്റി അവനടുത്തേയ്ക്കു നടന്നു വന്നു. ആരും കാണാതെ കൈമടക്കി ഒരു സല്യൂട്ട് കൊടുത്തു. ചെവിയിൽ എന്തോ പറഞ്ഞു, സെക്യൂരിറ്റി എൻട്രൻസ് ഗേറ്റ് തുറന്നു കൊടുത്തു.
നീണ്ട ഇടനാഴിയിലെ അറ്റത്തുള്ള, സി സി ടി വി ക്യാമറയിൽ മുഖം പതിയാതിരിക്കാൻ, ആരോൺ മുഖം മറഞ്ഞു കുനിഞ്ഞു നടന്നു. സെക്യൂരിറ്റി പറഞ്ഞ സെൽ നമ്പർ 27 നു മുന്നിൽ ആരോൺ നിന്നു. മുറിയുടെ പുറത്തു ക്യാമറയില്ല. സെല്ലിന് പുറത്തു കുറ്റിയിട്ടെങ്കിലും അത് പൂട്ടിയിട്ടുണ്ടായിരുന്നില്ല.
സെൽ അഴികൾക്കിടയിലൂടെ ആരോൺ മുറിയിലേയ്ക്കു എത്തി നോക്കി. കിടക്കയിൽ കിടക്കുകയാണ് മാലതി. ഇടതു കൈ ഉയർത്തി കണ്ണുകളും നെറ്റിയും മറച്ചിരുന്നു. അനങ്ങുന്നില്ല, അവർ ഉറക്കമാണെന്ന് തോന്നുന്നു.
ആരോൺ ചുറ്റും നോക്കി. ഇരു വശത്തേയും സെല്ലുകളിൽ ആളനക്കമില്ല, ആരോൺ ഓടാമ്പൽ ശബ്ദമില്ലാതെ മാറ്റി. മാലതി ഉറക്കം തുടർന്നു. കോട്ടൺ സാരിയിൽ പൊതിഞ്ഞ, അവരുടെ മെലിഞ്ഞ സുന്ദരമായ ശരീരം, ആരോൺ കൺ നിറയെ കണ്ടു. അത് തന്റെ രണ്ടാനമ്മയാണ് എന്നുള്ള കാര്യം ഒരു നിമിഷത്തേക്ക് അയാൾ മറന്നു.
അവരുടെ മാറിടം ശ്വാസഗതിക്കനുസരിച്ചു ഉയരുകയും താഴുകയും ചെയ്യുന്നത് ആരോൺ നോക്കി നിന്നു. ശബ്ദമുണ്ടാക്കാതെ അയാൾ മുറിയിൽ കയറി, വാതിൽ ചാരി. കിടക്കയിൽ, മാലതിയ്ക്കരികെ അയാൾ ഇരുന്നു. ആരോൺ കണ്ണുകൾ കൊണ്ട് അവരുടെ സുന്ദരമായ രൂപത്തെ ഉഴിഞ്ഞു.
“ഇവർ ഇത്രയും സുന്ദരിയായിരുന്നോ, പപ്പാ ഒരു ഭാഗ്യവാൻ തന്നെ. “
അങ്ങനെയായിരുന്നു ആ സമയത്തെ ആരോണിൻ്റെ ആത്മഗതം.
ഒരു പക്ഷെ നല്ലത് പോലെ മദ്യപിച്ചതു കൊണ്ടാകും തനിക്ക് ഇങ്ങനെയുള്ള തോന്നലുകൾ
“മമ്മാ. “
ആരോൺ മാലതിയുടെ ചെവിയിൽ മെല്ലെ വിളിച്ചു. മാലതി കണ്ണ് തുറന്നു. ഭയചകിതയായി ആരോണിനെ നോക്കി.
“പോലീസ്. എന്തിനാ പോലീസ് നിന്നെ കൊണ്ട് പോയത്. “
“സെമിത്തേരിയിൽ രാത്രിയിൽ പോയതിന്. മമ്മാ പേടിയ്ക്കണ്ട. എനിക്ക് ഒന്നും പറ്റിയില്ല. ഞാൻ മടങ്ങി വന്നില്ലേ, മമ്മായുടെ അടുത്ത്. “
മാലതി എഴുന്നേറ്റിരുന്നു.
ആരോൺ മാലതിയുടെ മുഖം രണ്ട് കൈ കൊണ്ടും ചേർത്ത് പിടിച്ചു.
“മമ്മായെ വിട്ടിട്ട് ഞാൻ പോകില്ല. എനിക്കിനിയതിന് കഴിയില്ല. ഞാൻ വൈകിപ്പോയി മമ്മാ. “
“ആരോൺ എന്താണീ പറയുന്നത്. “
“മമ്മായ്ക്കു മനസ്സിലായില്ലേ. “
ആരോൺ മാലതിയുടെ കണ്ണുകളിൽ ആകാംക്ഷയോടെ ഉറ്റു നോക്കി. അവൻ്റെ കണ്ണുകളിൽ വല്ലാത്തൊരു ഭാവം. അയാൾ മാലതിയുടെ കയ്യിൽ പിടി മുറുക്കി.
“വിട് ആരോൺ നീ എന്താണ് ഈ കാണിയ്ക്കുന്നത്. ഞാൻ നിൻ്റെ മമ്മായാണ്. “
മാലതി കിടക്കയിൽ നിന്നും എഴുന്നേറ്റു. ആരോൺ മാലതിയുടെ കൈകൾ ബലമായി പിടിച്ചു വലിച്ചു. മുഖം കുനിച്ച് മാലതിയുടെ മുഖത്തോട് അടുപ്പിച്ചു. മദ്യത്തിൻ്റെ തീവ്രമായ ഗന്ധം അന്തരീക്ഷത്തിൽ വ്യാപിച്ചു. മാലതി കുതറി മാറാൻ ശ്രമിച്ചു. ആരോണിൻ്റെ കാലുകൾ ബാലൻസില്ലാതെ ആടി കൊണ്ടിരുന്നു.
“മമ്മായല്ല, വെറുമൊരു പെണ്ണ്, ഈ ജീവിതത്തിൽ ആരോൺ ആഗ്രഹിക്കുന്നതെല്ലാം നേടിയെടുക്കും. അതാണ് ആരോൺ. “
ആരോൺ തന്നെ പ്രകോപിപ്പിക്കാനുള്ള ശ്രമമാണെന്ന് മാലതിയ്ക്ക് തോന്നി. ദേഷ്യം വരാതിരിക്കാൻ അവർ മനസ്സിനെ നിയന്ത്രിച്ചു, സംയമനം പാലിച്ചു. പക്ഷേ ആരോണിൻ്റെ കൈകൾ സഭ്യമല്ലാതെ തൻ്റെ ശരീരത്തിൽ ഇഴഞ്ഞപ്പോൾ മാലതി എതിർത്തു.
“ഞാനാരാണെന്ന് നീ കരുതി. “
“എൻ്റെ പപ്പയുടെ… “
ആരോൺ അശ്ളീലമായി പൊട്ടിച്ചിരിച്ചു.
ആടിയാടി നിന്ന ആരോണിനെ മാലതി തള്ളി മാറ്റി. തള്ളലിൻ്റെ ആയത്തിൽ അവൻ ഉരുണ്ട് നിലത്ത് വീണു..
പെട്ടെന്ന് മുറിയിൽ വെളിച്ചം അണഞ്ഞു. ആരോ നിലത്ത് വീഴുന്നു. പിടി വലികൾ നടക്കുന്നു. മേശമേലിരുന്ന സാധനങ്ങൾ ഉരുണ്ട് നിലത്ത് വീഴുന്ന ശബ്ദം.
നിമിഷങ്ങൾക്കകം പിടി വലി നിലച്ചു. ആരോ ഓടിയകലുന്ന ശബ്ദം കേട്ടു. ആരുടെയോ തേങ്ങി കരച്ചിൽ…. ആ ശബ്ദം തൻ്റെ തലച്ചോറിനെ തകർക്കുന്നത് പോലെ മാലതിയ്ക്ക് തോന്നി. അവർ ചെവികൾ പൊത്തി പിടിച്ചു. തേങ്ങി കരയുന്ന ശബ്ദം മെല്ലെ നിലച്ചു.
ഇളം ചൂടുള്ള എന്തോ ഒന്ന് നഗ്നമായ തൻ്റെ കാലുകളെ നനയിപ്പിക്കുന്നത് മാലതി അറിഞ്ഞു. മാലതി ആശുപത്രി കുലുങ്ങുന്ന ഒച്ചയിൽ നിലവിളിച്ചു.
നഴ്സുമാരും സെക്യൂരിറ്റിയും ഓടി വന്നു. അവർ മാലതിയെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.
“ഈ സെൽ ആരാണ് തുറന്നിട്ടത്. “
നിലത്ത് മാലതിയുടെ രക്തത്തി
ൽ മുങ്ങിയ കാലടിപ്പാടുകൾ.
ആശുപത്രിയിൽ എമർജൻസി അലാറം മുഴങ്ങി. ഗേറ്റുകൾ അടയ്ക്കപ്പെട്ടു. സെക്യുരിറ്റി തലവൻ ക്യാമറാ റൂമിലേക്ക് നടന്നു.
(തുടരും…. )
✍️✍️നിഷ പിള്ള


1 Comment
Pingback: ന്യൂസ് പേപ്പർ ബോയ് -83 - By Nisha Pillai - കൂട്ടക്ഷരങ്ങൾ