റോഡിലൂടെ ഒരു കണ്ടെയ്നർ ലോറി കടന്ന് പോയപ്പോഴേക്കും പൊടിപടലങ്ങൾ ഒരു തെങ്ങോളം പൊക്കത്തിലങ്ങനെ പറന്നുയർന്നു… രാജി മീൻ ചരുവവുമായി റോഡരികിൽ നിൽപ്പ് തുടങ്ങിയിട്ട് പത്തിരുപത് മിനിറ്റായി.
“ഹൊ!! എന്തൊരു പൊടിയാ..”
ചരുവം നിലത്തു വച്ച് രാജിയൊന്നു നടുനിവർത്തിയിട്ട് സാരിത്തലപ്പുകൊണ്ട് മൂക്കു പൊത്തി.
‘പ്രായം പത്തമ്പത്തിനാല് കഴിഞ്ഞതേ ഉള്ളെങ്കിലും മുട്ടിനും നടുവിനും ഒക്കെ തേയ്മാനം വന്നു; നല്ല വേദന. ഭാരിച്ച മീൻകോട്ട ചോമന്നുതൊടങ്ങീട്ടു കാലം കൊറെയായി. രാജീടെ അലുമിനിയം ചരുവത്തിൽ ഒരു മീൻ ചന്ത മൊത്തത്തിലുണ്ടെന്നു പറഞ്ഞെല്ലാരും കളിയാക്കാറുണ്ട് ’.
“ബസ്സ് സ്റ്റോപ്പിലൊണ്ടായിരുന്ന വെയിറ്റിംഗ് ഷെഡ്ഡ് പൊളിച്ച് കളഞ്ഞിട്ടിപ്പൊ രണ്ട് കൊല്ലം കഴിഞ്ഞു. അല്ലായിരുന്നേൽ ഒന്നു ഇരിക്കേങ്കിലും ചെയ്യാരുന്നു. അങ്ങോട്ട് പോവാനൊറ്റ ഓട്ടോക്കാരേം കിട്ടാനില്ല. അല്ലേലും ഒറ്റയ്ക്ക് ഓട്ടോല് കേറിയാലൊട്ട് മോതലാകേം ഇല്ല”. രാജി ആരോടെന്നാല്ലതെ പിറുപിറുത്തു.
എവിടെ തിരിഞ്ഞു നോക്കിയാലും നിർമാണ സാമഗ്രികളുമായി തലങ്ങും വിലങ്ങും പാഞ്ഞു വഴിമുടക്കുന്ന കുറെ പേരറിയാ വണ്ടികളാണ്. സിമൻ്റും മെറ്റൽ പൊടിയും പുകയും ഒക്കെ നിറഞ്ഞ വിഷ വായുവാണ് ചുറ്റും.
കൊറോണ ബാധയൊഴിഞ്ഞിട്ടും മാസ്ക് തന്നെ ശരണം!
കുണ്ടും കുഴിയും നിറഞ്ഞ റോഡിൽ മഴ പെയ്താൽ പിന്നെ ആകെ ചെളിയും വഴുക്കലും വേറെ. റോഡിലെപ്പോഴും ആളുകളെ നട്ടം തിരിക്കുന്നപോലെ ബ്ലോക്കാണ്. ഈ കുരുക്കഴിച്ചിട്ട് സ്കൂളിലും ഓഫീസിലും സമയത്ത് എത്തിയവരാരേലുമുണ്ടോ? എത്രയെത്ര കടകളാ കച്ചോടം ഇല്ലാതെ പൂട്ടിപ്പോയത്. റോഡെങ്ങും ഭൂകമ്പം കഴിഞ്ഞ ഭൂമി പോലെ താറുമാറായി കിടക്കുന്നു…
ഹൈവേ ഉയരപ്പാത നിർമാണത്തിനായുള്ള കൊലാഹലങ്ങളാണിതൊക്കെ..
ഇതിനിടയിൽ പെട്ടുപോയ സാധാരണക്കാരുടെ ഒരവസ്ഥയേ !!എപ്പോഴാണ് ഒരു കോൺക്രീറ്റ് പാളിയോ മെറ്റൽ കഷണമോ തലയിൽ വീഴുന്നതെന്നു ആർക്കറിയാം.. അങ്ങനെ എത്രയെത്ര ജീവനുകൾ ഈ രണ്ട് വർഷത്തിനുള്ളിൽ പൊലിഞ്ഞു പോയിരിക്കുന്നു..
തൻ്റെയും ജീവിതം മാറ്റിമറിച്ചത് ഈ റോഡ് തന്നെയല്ലേ !!. രാജി ഓർമ്മകളിൽ നെടുവീർപ്പിട്ടു…
ഒന്നര കൊല്ലം മുൻപ് ഒരു മഴക്കാലത്ത് അച്ഛനും മോനും കൂടി വീടുപണിയുടെ ആവശ്യത്തിന് പഞ്ചായത്തിലോട്ട് ബൈക്കിന് പോയതാണ്. കുണ്ടും കുഴിയും നിറഞ്ഞ റോഡിലെ ചെളിയിൽ തെന്നി ബൈക്ക് മറിഞ്ഞു. പുറകിൽ ഇരുന്ന മോൻ്റെ അച്ഛൻ റോഡരികിലെ കോൺക്രീറ്റ് ബ്ലോക്കിലോട്ട് തലയിടിച്ച് വീണു. ബൈക്കീന്ന് തെറിച്ച് റോഡിലോട്ട് വീണ പൊന്നുമോൻ്റെ കാലിൽ പിന്നാലെ വന്ന ഒരു ലോറി കയറിയിറങ്ങി.. നാളുകാര് ഓടിക്കൂടി രണ്ടാളേം ആശുപത്രീല് എത്തിച്ചെങ്കിലും അച്ഛൻ അവിടെ എത്തുന്നതിനു മുന്നേ പോയിരുന്നു..
സർക്കാരാശുപത്രില് മാസങ്ങൾ നീണ്ട ചികിത്സ കഴിഞ്ഞ് പിന്നെ ഒരു കൊല്ലത്തോളം വീട്ടിൽ മോൻ ഒരേ കിടപ്പ് കിടന്നു. നല്ലവരായ കുറെ നാട്ടുകാരുടെയും ബന്ധുക്കളുടെയും സഹായം കൊണ്ട് ഇപ്പോൾ ഒന്നു നടന്നു തുടങ്ങിയിട്ടുണ്ട്. പണിക്കൊന്നും പോവാറായിട്ടില്ല. ഒരു കൊല്ലം അമ്മ എവിടെയും പോകാതെ മകന് കൂട്ടിരുന്നു. ഇപ്പൊ കുറച്ചു നാളായിട്ടേയുള്ളൂ വീണ്ടും മീൻ കൊട്ടയുമായി ഇറങ്ങിയിട്ട്.
കൂടെ ജോലി ചെയ്തൊരു കൊച്ചുമായിട്ട് മോൻ്റെ കല്യാണം ഉറപ്പിച്ച സമയത്തായിരുന്നു അപകടം. അതോടെ കല്യാണം മുടങ്ങി. എന്നാലും ആ കൊച്ചിപ്പോഴും കെട്ടാതെ നിൽപ്പുണ്ട്. അത് അവനൊരു പ്രതീക്ഷയാണ്. സർക്കാരാശുപത്രിയിലെ ചികിത്സയോക്കെ കഴിഞ്ഞു. ഇനി പ്രൈവറ്റിൽ പോയി ഫിസിയോതെറാപ്പി ചെയ്യണമെന്നാ പറയുന്നത്. അതിനുള്ള ഓട്ടത്തിലാണ് രാജി..
മീൻ വാങ്ങുന്ന വീടുകളിൽനിന്ന് ആദ്യമാദ്യം ചില്ലറ സഹായമൊക്കെ ഉണ്ടായിരുന്നു. സ്ഥിരമായിട്ട് ഒരാള് മോൻ്റെ ഫോണിലോട്ട് കാശ് അയക്കുമായിരുന്നു. നൂറും ഇരുന്നൂറും ചിലപ്പോൾ അഞ്ഞൂറും ഒക്കെയായിട്ട്. ഇപ്പോഴും ഇടയ്ക്കൊക്കെ അയക്കുന്നുണ്ട്. ആരാണോ ആവോ? മീൻ വാങ്ങുന്ന വീട്ടിലെ തന്റെ പ്രാരാബ്ദങ്ങൾ ഒക്കെ അറിയുന്ന ആരെങ്കിലുമാവും. ഇപ്പോൾ രാവിലെ മീൻ കച്ചവടത്തിന് പോകാൻ പറ്റാത്ത ദിവസം ചെറിയ മീനുകളും ചെമ്മീനും ഒക്കെ ഉണക്കി വൈകുന്നേരങ്ങളിൽ കൊണ്ടു നടന്നു വിൽക്കുന്ന പരിപാടിയുമുണ്ട്. മെനക്കേട് കൂടുതലാണെങ്കിലും അതാണ് ലാഭം. എങ്കിലും റോഡിലൂടെയുള്ള ഈ നടത്തം കാരണം ചുമയൊഴിഞ്ഞിട്ടൊരു നേരവുമില്ല.
മീൻ വാങ്ങുന്ന കാര്യത്തിൽ ഓരോ വീടുകളിൽ ഓരോ രീതികളാണ്. ചിലർക്ക് മീൻ വെട്ടി വൃത്തിയാക്കി കൊടുക്കണം. ചിലർക്ക് വലിയ മീനുകൾ മാത്രം മതി. ചിലർക്ക് എന്തായാലും മതി, പക്ഷെ കാശ് കടം പറയും. എത്ര സങ്കടം പറഞ്ഞാലും അഞ്ചു പൈസ പോലും ഇതുവരെ സഹായം ചെയ്യാത്തവരും ധാരാളം. ഇപ്പൊ കുറെ പേര് ഗൂഗിൾ പേ വഴി മോന്റെ ഫോണിലോട്ടാണ് കാശ് അയക്കുന്നത്. കാലം മാറുന്നതിനൊത്ത് കോലം കെട്ടിയാലല്ലേ മീൻ വിറ്റായാലും ജീവിക്കാൻ പറ്റൂ!!
ബസ്സിറങ്ങി രാജി എന്നും ആദ്യം പോകുന്നത് നെല്ലിക്കൽ വീട്ടിലേക്കാണ്. മുസാണ്ട മരത്തിൽ പടർന്നു കയറിയ വയലറ്റ് ബോഗൺ വില്ല പൂക്കൾ വരെ പൊടി പിടിച്ചിരിക്കുന്നു. ഒരുപാട് പൂച്ചട്ടികൾ ഇരുവശത്തും നിരത്തിവെച്ചിരിക്കുന്ന ടൈൽ പാകിയ മുറ്റം. അവിടത്തെ കാർന്നോര് ഉമ്മറത്ത് തന്നെയുണ്ട്. ഈ വീട്ടുകാരെ മനസ്സിൽ കണ്ടു വാങ്ങിയ കൊഞ്ചിനും കരിമീനിനും ഒരു വില നേരത്തേ കണ്ട് വച്ചിട്ട് രാജി മീൻ ചരുവം താഴെ ഇറക്കി വച്ചു. ആദ്യമേ ഒരു നൂറ്റമ്പത് കേറ്റി പറയണം. കാർന്നോര് വിലയുടെ പകുതിയിലെ വിലപേശൽ തുടങ്ങൂ. ഓടുന്ന പട്ടിക്ക് ഒരുമുഴം മുൻപേ എന്നല്ലേ!
കൊഞ്ചും കരിമീനും എടുത്തുവച്ച് വിലപറയുന്നതിനിടയിൽ പറമ്പിൽ പച്ചക്കറി നനച്ചു കൊണ്ടിരുന്ന മരുമോള് കൊച്ചും എത്തി.
“ചേട്ടാ, കൊച്ചിന് കൊഴുവ കൊറച്ച് വാങ്ങിക്കണമെന്നുണ്ട് കേട്ടോ. കൊഴുവേലപ്പിടി കാൽസ്യമല്ലേ. അങ്ങോട്ട് വാങ്ങിക്ക് കൊച്ചേ! “.
കൊച്ചിൻ്റെ നോട്ടം ചെറിയ മീനിലോട്ടാണെന്നു കണ്ട് രാജി കാർന്നോരോട് ഒന്നു പറഞ്ഞു നോക്കി.
“പിന്നെ !, കോഴുവേം നങ്കുമൊക്കെ പണ്ട് തറവാട്ടിലെ താറാവിന് കൊടുത്തോണ്ടിരുന്നതാ. അതൊക്കെ ആരേലും കഴിക്കോ! ഒരു കിലോ കൊഞ്ചിങ്ങോട്ട് എടുത്ത് വയ്ക്ക്.”
‘ഇതൊന്നും എന്നും കൂട്ടാൻ കൊള്ളില്ല, ചെറിയ മീനിനാ ഗുണം’ എന്നൊക്കെ പറയാൻ നാവിൻ തുമ്പിൽ വന്നെങ്കിലും സ്വന്തം കഞ്ഞീല് പാറ്റയിടണ്ടാന്നു കരുതി രാജി അതങ്ങ് മനപ്പൂർവം വിഴുങ്ങി. ഭക്ഷണമൊക്കെ ആളുകളിപ്പോ അവനോൻ്റെ നെലക്കും വെലക്കും ഒക്കുന്ന പോലല്ലേ കഴിക്കൂ. ഗുണോം മണോം രുചീം ഒക്കെ ആർക്ക് വേണം !
കാർന്നോര് അകത്തുപോയ തക്കം നോക്കി കൊച്ചു രണ്ടു പടവലങ്ങയും പീച്ചിങ്ങയും പറിച്ചോണ്ട് വന്ന് രാജിയുടെ ചരുവത്തിലിട്ട് തിടുക്കത്തിലങ്ങ് കൊഞ്ചും കൊണ്ട് പോയി. പണ്ടും ചുമന്ന ചീരയും വെണ്ടക്കായും ഒക്കെ ഇതുപോലെ ഒളിച്ചു തന്നിട്ടുള്ളതാണല്ലോ, പാവം! ഇതിലും ഭേദം താൻ തന്നെയാണ് എന്ന് രാജിക്ക് തോന്നി. ഒന്നുമില്ലേലും ആർക്കെങ്കിലും എന്തെങ്കിലും കൊടുക്കാൻ തോന്നിയാൽ ആരെയും പേടിക്കാതെ കൊടുക്കാം, പണ്ട് കെട്ടിയോൻ ഉള്ള കാലത്തും അതെ പിന്നെ ഇപ്പോഴുമതെ. അന്നം തരുന്ന മീൻ കൊട്ടയുടെ ഭാരത്തിനും ഒരു സുഖം ഉണ്ടെന്ന് അവൾക്ക് തോന്നി…
എന്തെല്ലാം തരം ജീവിതങ്ങളാണ് ഈ ഭൂമിയിൽ !!! ചിലർക്ക് സമ്പത്തിന്റെ ചങ്ങലകൾ… ചിലർക്ക് ദാരിദ്ര്യത്തിന്റെ സ്വാതന്ത്ര്യം…
പത്തര പതിനൊന്നു മണിയോടെ കച്ചോടം ഒക്കെ കഴിഞ്ഞ് വീട്ടിലെത്തിയപ്പോ അയൽവക്കത്തെ റീത്താമ്മ ചേച്ചി മുറ്റത്ത് ഹാജറായിട്ടുണ്ട്.
“കറിക്കെന്തേലും ബാക്കിയുണ്ടോ രാജീ…”
വലിയ കാശ് ചെലവില്ലാതെ ബാക്കി കൊണ്ടുവരുന്ന മീനിൽ നിന്നും ഒപ്പിക്കാനുള്ള നിൽപ്പാണ്. ചേച്ചിയുടെ രണ്ടു മക്കളും വിദേശത്താണ്. എന്നാലും എരന്നു തിന്നുന്നവനെ തൊരന്നു തിന്നാണ് ശീലം.. എന്തിനേറെ പറയുന്നു ബാക്കി വന്ന ചെമ്മീനും പടവലങ്ങേം എല്ലാംകൂടി നിസ്സാര വിലയ്ക്ക് ചേച്ചിയങ്ങ് കൊണ്ടു പോയി.
“അമ്മയ്ക്ക് വല്ല കാര്യമുണ്ടോ ഇതുപോലെ ഓസാൻ വരുന്നവരെയൊക്കെ കൂടെ കൂട്ടാൻ. അതുകൊണ്ടല്ലേ”.
“സാരമില്ലടാ. നമുക്കുള്ളത് എന്നായാലും നമുക്ക് കിട്ടും. പീച്ചിങ്ങ പരിപ്പിട്ട് തേങ്ങ അരച്ച് വെക്കാം. ഇന്നാരേലും ഫോണിൽ കാശ് അയച്ചോടാ? “.
കുറച്ച് ആളുകൾ ഒക്കെ കാശയച്ചേക്കാം എന്ന് പറഞ്ഞതോർത്ത് രാജി മോനോട് തിരക്കി.
“രണ്ടു പേര് അയച്ചിട്ടുണ്ടമ്മേ. പിന്നെ, മറ്റേ നമ്പറിൽ നിന്ന് പിന്നേം കാശു വന്നിട്ടുണ്ട്, ഇത്തവണ ആയിരമാ അയച്ചത്.”
“ഇതാരാണാവോ ഈ കാശയക്കുന്നത്? റീത്താമ്മ ചേച്ചിടെ ലണ്ടനിലുള്ള മോനാണോ, അതോ മോൻ്റെ ബാങ്കിലെ കാര്യമൊക്കെ നോക്കുന്ന അയലത്തെ സർക്കാരുദ്യോഗസ്ഥൻ സതീശനോ? മീന ചിറ്റേടെ ഗൾഫുക്കാരൻ മോനോ, നെല്ലിക്കൽ വീട്ടിലെ മരുമോളു കൊച്ചോ, അതോ പുറമേക്ക് പരുക്കനായ ആ കാർന്നോരോ? ആരായിരിക്കും അയാൾ? ആരായാലും അവർക്ക് ഈശ്വരൻ നല്ലത് മാത്രം വരുത്തട്ടെ. ഈ ഭൂമിയിൽ ഇപ്പോഴും നല്ല മനുഷ്യരുണ്ടല്ലോ…
” അമ്മേ, അടുത്ത കൊല്ലം എന്തായാലും മേൽപ്പാലത്തിൻ്റെ പണി തീരും. പിന്നിവടെല്ലാം കണ്ണാടി പോലെ തിളങ്ങും എന്നൊക്കെയാ ഇന്നത്തെ പത്രത്തിൽ ചില രാഷ്ട്രീയക്കാര് പറഞ്ഞേക്കുന്നത്.”
“എന്നാ എല്ലാർക്കും കൊള്ളാം!”
മോൻ്റെ കാലൊക്കെ ശരിയായിട്ട് ജോലിക്ക് പോകുന്നതും അവൻ്റെ കല്യാണം നടക്കുന്നതും പുത്തൻ മേൽപ്പാലത്തിന് കീഴെ വെട്ടിത്തിളങ്ങുന്ന റോഡും സമൃദ്ധിയും എല്ലാം സ്വപ്നം കണ്ട് രാജി പരിപ്പും പീച്ചിങ്ങയും തേങ്ങയരച്ച് വച്ച കറിക്ക് കടുകു വറുത്തിട്ടു. അല്ലെങ്കിലും സ്വപ്നങ്ങളല്ലേ മുന്നോട്ട് ജീവിക്കാൻ എല്ലാവരെയും പ്രേരിപ്പിക്കുന്നത്….
#എൻ്റെരചന #ആരോ ഒരാൾ…
കവർ ചിത്രത്തിന് കടപ്പാട് : ഡെക്കാൻ ഹെറാൾഡ്


21 Comments
നന്നായിട്ടുണ്ട് 👍
വളരെ നല്ല കഥ. 👌വിവിധ തരം ആളുകളെ കൃത്യമായി അടയാളപ്പെട്ടുത്തിയിരിക്കുന്നു. ഇടക്കിടെ പണം അയക്കുന്നത് ഞാനാണെന്ന് ആരോടും പറയണ്ട. 🤫 പിന്നെ സംഭാവന ചോദിച്ച് പലരും വരും😀
❤️👍✨
നന്മ ഇപ്പോഴും ചുറ്റിലുമുണ്ടല്ലോ…… നന്നായെഴുതി👍❤️
നല്ല കഥ
Thank you so much 🥰.
നല്ലകഥ …ഇനിയും എഴുതുക ❤️
നല്ല കഥ. നന്മയുള്ള ആളുകൾ നമ്മുടെ ചുറ്റും ഉണ്ടെന്നത്ച്സന്തോഷകരം🌹❤️
Thank you 🥰😍🙏
Good One🥰 dear..
Thank you Shermu..🫂😍🥰
വളരെ നല്ല കഥ 👌🏻👍🏻♥️ഇനിയും നല്ല കഥകൾ പ്രതീക്ഷിക്കുന്നു
Thank you 🙏😊🥰
നല്ല കഥ. വളരെ ഇഷ്ടമായി.
🥰👏
നല്ല കഥ. ഇഷ്ടമായി ഇലക്ട. ആ ആരോ ഒരാളെയും.❤️❤️
Thank you so much 🥰
നല്ല കഥ. നന്മയുള്ള ആളുകൾ നമ്മുടെ ചുറ്റും ഉണ്ടെന്നത്ച്സന്തോഷകരം🌹❤️
Thank you 🙏❣️
Thank you so much 🥰 😍🙏
ഒരു കൈ കൊണ്ടു ചെയ്യുന്ന സഹായം മറുകൈ അറിയരുതെന്നു നിർബ്ബന്ധമുള്ള ഒരാളാവാം അല്ലേ?
നല്ല കഥ❤️🌹👌
Thank you 😊
വളരെ നല്ല കഥ 👌🏻👍🏻♥️ഇനിയും നല്ല നല്ല കഥ കൂട്ടുകൾ പ്രതീക്ഷിക്കുന്നു.