പത്താം തവണയും മുഴുവനായി റിംഗ് ചെയ്തു തീരുന്നത് വരെ ജാനകി ഫോൺ ചെവിയിൽ തന്നെ വെച്ചിരുന്നു. മുൻപത്തെ പോലെ തന്നെ മറുവശത്ത് അപ്പോഴും നിശബ്ദത മാത്രമായിരുന്നു. സങ്കടം കൊണ്ടവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി. ഫോൺ ബെഡിലേക്കിട്ടു കൊണ്ട് തലയിണയിൽ മുഖമമർത്തി തേങ്ങലുകൾ ഒതുക്കി വെക്കുമ്പോൾ അവളുടെ കണ്മുൻപിൽ തെളിഞ്ഞു നിന്നത് ഇന്നു വൈകിട്ട് ബീച്ചിൽ വെച്ച് വല്ലാത്തൊരു ഭാവത്തോടെ വേദന തിങ്ങിയ മിഴികളോടെ തന്നെ നോക്കി തിരിഞ്ഞു നടന്ന ആദിത്യന്റെ മുഖമായിരുന്നു.
അവന്റെ കണ്ണുകളിൽ നിറഞ്ഞു നിന്നിരുന്ന ആ ഹൃദയം നുറുങ്ങുന്ന വേദന ഇപ്പോൾ ജാനകിയുടെ ഹൃദയത്തെ ആയിരം തുണ്ടങ്ങളാക്കി ഛേദിക്കുന്നതായി തോന്നിയവൾക്ക്.
ആദിത്യൻ എന്ന ആദി..
ഓർമ്മ വെച്ച നാൾ മുതലുള്ള പ്രിയപ്പെട്ട കൂട്ടുകാരൻ..! അച്ഛന്റെ പ്രിയ സുഹൃത്ത് അഡ്വക്കറ്റ് ഹരിനാരായണന്റെ ഏക മകൻ. ഇരുവീടുകളും തമ്മിൽ ഒരു മതിൽ കെട്ടിന്റെ അകലമുണ്ടെങ്കിലും ഒരു വീടെന്ന പോലെ സ്നേഹിച്ചു ജീവിക്കുന്നവർ..
ചെറുപ്പം തൊട്ടേ അന്തർമുഖിയായിരുന്ന ജാനകിക്ക് സൗഹൃദമെന്നാൽ ആദി മാത്രമായിരുന്നു . ഒരിക്കലും അതിനപ്പുറമുള്ള ഒരു സൗഹൃദത്തെയും അവൾ ആഗ്രഹിച്ചിരുന്നില്ല. കുഞ്ഞുന്നാൾ മുതലേ അവന്റെ സൗഹൃദത്തിൽ മാത്രം ഒതുങ്ങിപ്പോയിരുന്നു മനസ്സ്.
തമ്മിൽ പങ്കു വെയ്ക്കപ്പെടാത്തതായ രഹസ്യങ്ങൾ ഒന്നും തന്നെയുണ്ടായിരുന്നില്ല രണ്ടുപേർക്കുമിടയിൽ. ഒന്നൊഴികെ..! അവൾക്കു മാത്രമറിയാവുന്ന ആ ഒരു രഹസ്യമൊഴികെ..!
പ്രണയിക്കാനും പ്രണയിക്കപ്പെടാനും ആഗ്രഹിക്കാത്ത ജാനകിയെപ്പോലെയായിരുന്നില്ല ആദി. കോളേജിലെ ആസ്ഥാന ഗായകനായ അവനെ തേടി വന്നിരുന്ന എല്ലാ പ്രണയങ്ങളെയും അവൻ നന്നായിത്തന്നെ ആസ്വദിച്ചിരുന്നു. പലപ്പോഴും അവരുടെ മാത്രമായ
ലോകത്തെ വിരസത മാറ്റുന്ന തമാശകളായിരുന്നു അവന്റെ പല പ്രണയങ്ങളും.
കോളേജ് പഠനം പൂർത്തിയായപ്പോൾ തുടങ്ങിയതാണ് വീട്ടിൽ ജാനകിയുടെ വിവാഹത്തിനായുള്ള അമ്മയുടെ തിടുക്കം കൂട്ടൽ. ജോലി കിട്ടിയിട്ടു മതിയെന്ന അവളുടെ ആവശ്യത്തിന് അച്ഛനിൽ നിന്നും പൂർണ്ണ സമ്മതം കിട്ടിയതോടെയാണ് അന്നവൾ രക്ഷപ്പെട്ടത്. കാരണം ഒരു വിവാഹ ജീവിതം അവളൊരിക്കലും ആഗ്രഹിച്ചിരുന്നില്ല. ഇന്നും മറവിക്കു വിട്ടുകൊടുക്കാനാവാത്ത ഭൂതകാലത്തിലെ ആ നടുക്കുന്ന ഓർമ്മ..!
അതിന്നും പല രാത്രികളിലും അവളുടെ ഉറക്കം കവർന്നെടുക്കാറുണ്ട്. ജോലിക്ക് കയറി ഒരു വർഷമായിട്ടും ഇന്നും വിവാഹത്തിനു സമ്മതിക്കാത്തതിന്റെ പിന്നിൽ അവൾ ഒളിച്ചു വെക്കുന്ന വല്ല പ്രണയവുമാണോയെന്നതായി പിന്നെ അച്ഛനമ്മമാരുടെ സന്ദേഹം. അങ്ങിനെയൊന്നില്ലെന്നവരെ ബോധ്യപ്പെടുത്താൻ അവൾ ഒരുപാടു പണിപ്പെടേണ്ടി വന്നു .
അന്ന് ആദി പതിവിൽ കവിഞ്ഞ ഗൗരവത്തോടെ ചോദിച്ചു .
” അല്ല.. എന്താ ജാനീ.. നിന്റെ ഉദ്ദേശം…
നിനക്കെന്താ കല്യാണത്തിനങ്ങു സമ്മതിച്ചാൽ.. ”
ഉള്ളിൽ പുകഞ്ഞു കൊണ്ടിരിക്കുന്ന അഗ്നിപർവ്വതമാണ് അതിനുള്ള ഉത്തരം. പക്ഷേ അതൊരിക്കലും അവനോടു പറയാനാവില്ലല്ലോ.
ആ നീറുന്ന ഓർമ്മയിൽ കണ്ണുകൾ നിറയാതിരിക്കുവാൻ ശ്രദ്ധിച്ചു കൊണ്ട് അവനോട് കളിയായി ജാനകി പറഞ്ഞു.
” നിന്നെ പിരിയാൻ കഴിയാത്തത് കൊണ്ടാണെന്നേ.. ”
അവളുടെ മുഖത്തേക്കവൻ സൂക്ഷിച്ചു നോക്കിയപ്പോൾ ഒന്നു പതറിയെങ്കിലും മുഖത്തൊരു പുഞ്ചിരി വരുത്തി അവൾ.
” എന്നാ.. പിന്നെ.. നമുക്കങ്ങു കെട്ടിയാലോടീ..!”
എന്നവൻ കളിയായി പറഞ്ഞതിന് അവളവന് മറുപടി കൊടുത്തത് അവന്റെ പുറം പൊളിയാൻ പാകത്തിൽ ഒന്നു കൊടുത്തിട്ടായിരുന്നു. ആ ഓർമ്മയിൽ ഉള്ളം വിങ്ങുന്ന സങ്കടത്തിനിടയിലും അറിയാതെ ജാനകിയുടെ ചൊടിയിലൊരു പുഞ്ചിരി മിന്നി മാഞ്ഞു.
ഓഫീസിൽ നിന്നിറങ്ങുമ്പോഴാണ് ബീച്ചിലേക്കെത്താൻ പറഞ്ഞു കൊണ്ട് ആദിയുടെ കാൾ വന്നത്. ഇടയ്ക്കത് പതിവുള്ളതായത് കൊണ്ടു തന്നെ പ്രത്യേകിച്ചൊന്നും തോന്നിയില്ല. എന്നാൽ അവിടെയെത്തിയപ്പോൾ തന്നെ വിവാഹം ചെയ്യാൻ അവനാഗ്രഹിക്കുന്നു എന്നത് അവനിൽ നിന്നും കേട്ടപ്പോൾ ജാനകി സ്തംഭിച്ചു പോയി. ഒരിക്കലും ആദിക്കും അവൾക്കുമിടയിൽ ഇങ്ങനെ ഒരു കാര്യം ഉദിച്ചിരുന്നില്ല ഇന്നുവരെ. തങ്ങളുടെ അച്ഛനമ്മമാരാണ് അവനിൽ ഈയൊരു ആഗ്രഹം നിറച്ചതെന്ന് അവന്റെ വാക്കുകളിൽ നിന്നും ജാനകിക്ക് മനസ്സിലാക്കാനായി. അവരിക്കാര്യം ഒരുപാട് ആഗ്രഹിക്കുന്നു എന്നു കേട്ടപ്പോൾ ശരിക്കും തളർന്നു പോയിരുന്നു അവൾ.
‘ ഇല്ല.. ഒരിക്കലും ഇതു നടക്കാൻ പാടില്ല.. ആദിയുടെ ജീവിതത്തിലേക്ക് തന്നെപ്പോലൊരാൾ വേണ്ട..’
ജാനകിയുടെ ആ തീരുമാനം ഉറച്ചതായിരുന്നു. അവനെ പലതും പറഞ്ഞു പിന്തിരിപ്പിക്കാൻ അവൾ ശ്രമിച്ചെങ്കിലും അവൻ , വിവാഹക്കാര്യത്തിൽ തന്നെ ഉറച്ചു നിന്നപ്പോഴാണ് മനസ്സിനെ കല്ലാക്കിക്കൊണ്ട്
ഒടുവിൽ അങ്ങിനെ പറയേണ്ടി വന്നത്.
“ആദീ.. നിന്നെയെനിക്കിഷ്ടമല്ലെടാ..”
അല്പ സമയം കഴിഞ്ഞിട്ടും അവനിൽ നിന്നും മറുപടി ഒന്നും കേൾക്കാതിരുന്നത് കൊണ്ടായിരുന്നു തിരിഞ്ഞു നോക്കിയത്. ഒന്നുമുരിയാടാതെ കടലിലേക്ക് കണ്ണും നട്ടിരിക്കുന്നവനെ കണ്ടപ്പോൾ അവളുടെ ചങ്കു തകർന്നു പോയിരുന്നു.. പതിയെ അവിടെ നിന്നും എഴുന്നേറ്റ് വല്ലാത്തൊരു ഭാവത്തിൽ തന്നെ നോക്കിക്കൊണ്ട് തന്റെ പിൻവിളികളെ അവഗണിച്ചു കൊണ്ട് തിരികെ നടക്കുന്നവന്റെ ഉള്ളം തകർന്ന വേദനയിൽ അവനെക്കാൾ നൊന്തത് ജാനകിക്കു തന്നെയായിരുന്നു.
ആ ഓർമ്മ വീണ്ടും ജാനകിയുടെ കണ്ണുകളെ പെയ്യിച്ചു കൊണ്ടേയിരുന്നു.
‘ നിന്നോളം എന്നെ മനസ്സിലാക്കിയ ഒരാളിന്നീ ഭൂമിയിലില്ല ആദീ…. പക്ഷേ.. നിന്റെ നന്മ മാത്രമേ ഞാൻ ആഗ്രഹിക്കുന്നുള്ളു നിന്റെ ജീവിതത്തിലേക്ക് കടന്നു വരാനുള്ള യോഗ്യത എനിക്കില്ല .. ‘
തന്നെ അവനോടു ചേർത്തു വെയ്ക്കാൻ അവളൊരിക്കലും ഒരുക്കമല്ലായിരുന്നു. കാലമിത്ര കഴിഞ്ഞിട്ടും മറവിയുടെ പൊറ്റകൾ വന്നു മൂടാത്ത അവളുടെ ഉള്ളിലെ ആ മുറിവിൽ നിന്നും രക്തം കിനിഞ്ഞിറങ്ങിത്തുടങ്ങിയിരുന്നു.
സ്കൂൾ അവധിക്കാലത്തെ ജാനകിയുടെ പ്രിയപ്പെട്ട ഇടമായിരുന്നു നാട്ടിലുള്ള അച്ഛന്റെ തറവാട്. മുത്തശ്ശിയുടെയും അപ്പച്ചിയുടെയും കുടുംബത്തിന്റെയും സ്നേഹവാത്സല്യങ്ങൾ നുകർന്ന് പാടത്തും പുഴയിലും ഓടിച്ചാടി നടന്ന് അവധിക്കാലം മതിമറന്ന് ആസ്വദിച്ചിരുന്നു അവൾ.
നാലാം ക്ലാസ്സിലെ അവധിക്കാലത്ത് ജാനകി തറവാട്ടിലെത്തിയ സമയത്ത് അപ്പച്ചിയുടെ മകൻ, അവളുടെ പ്രിയപ്പെട്ട കണ്ണേട്ടനും ബാംഗ്ലൂരിൽ നിന്നും അവധിയിലെത്തിയിരുന്നു. ബൈക്കിൽ ചുറ്റിക്കറക്കിയും അവളാവശ്യപ്പെടുന്നതെല്ലാം വാങ്ങിക്കൊടുത്തും അവളുടെ കണ്ണേട്ടൻ അവളെ സ്നേഹം കൊണ്ടു പൊതിഞ്ഞു.
ഒരു രാത്രിയിൽ പെട്ടെന്ന് മുത്തശ്ശിയ്ക്ക് നെഞ്ചു വേദന വന്ന് അപ്പച്ചിയും മാമനും മുത്തശ്ശിയെ ഹോസ്പിറ്റലിൽ കൊണ്ടു പോവുമ്പോൾ ജാനകിക്ക് കാവലായി നിർത്തിയത് അവളുടെ കണ്ണേട്ടനെ തന്നെയായിരുന്നു. ജാനിക്ക് ഒറ്റയ്ക്കു കിടക്കാൻ പേടിയാവില്ലെയെന്നു ചോദിച്ചു കൊണ്ടു കൂട്ടു കിടക്കാൻ വന്ന കണ്ണേട്ടനോടുള്ള അവളുടെ ഇഷ്ടം കുന്നോളം കൂടിയിരുന്നു.
രാത്രിയിലെ ഏതോ യാമത്തിൽ തന്റെ ശരീരത്തിലൂടെയിഴയുന്ന കണ്ണേട്ടന്റെ കൈകളിൽ അവൾ കണ്ടതൊരു ഏട്ടന്റെ സംരക്ഷണമായിരുന്നു… എന്നാൽ അവനിലെ കാട്ടാളനുണർന്നതാ കുഞ്ഞു ഹൃദയത്തിനറിയില്ലായിരുന്നു.
ബോധം തെളിയുമ്പോൾ വേദന കൊണ്ട് അവളുടെ പിഞ്ചു ശരീരം നുറുങ്ങുന്നുണ്ടായിരുന്നു. ഒലിച്ചിറങ്ങിയ രക്തം കണ്ടു വാവിട്ടു കരഞ്ഞവളെ നോക്കിയവൻ മുരണ്ടു.
” കരഞ്ഞു നിലവിളിക്കുകയോ, ആരൊടെങ്കിലും ഇതു പറയുകയോ ചെയ്താൽ നിന്റെ അപ്പൂട്ടനെ ഞാനങ്ങു കൊന്നു കളയും. ”
അതോടെ അവൾ നിശബ്ദയായി..
ഇരു കൈകളും കൊണ്ട് വായ പൊത്തിപ്പിടിച്ചു. രണ്ടു വയസ്സുള്ള അപ്പൂട്ടൻ എന്നവൾ ഓമനിച്ചു വിളിച്ചിരുന്ന അവളുടെ കുഞ്ഞനുജനെ അവളത്ര കണ്ടു സ്നേഹിച്ചിരുന്നു. പിറ്റേ ദിവസം തന്നെ അപ്പൂട്ടനെ കാണണമെന്നു പറഞ്ഞു കരഞ്ഞ് അച്ഛന്റെ കൂടെ വീട്ടിലേക്ക് തിരിക്കും മുൻപും അവളാ ശബ്ദം ഒരിക്കൽ കൂടി കേട്ടു
” പറഞ്ഞതെല്ലാം ഓർമ്മയുണ്ടല്ലോ.. ”
അവളവനെ നോക്കി ഭീതിയോടെ തലകുലുക്കി.
ആ രാത്രിയുടെ ഓർമ്മ പിന്നീട് പല രാത്രികളിലും അവളുടെ ഉറക്കം കെടുത്തിക്കൊണ്ടേയിരുന്നു. തന്റെ സങ്കടം ആരോടും പങ്കുവെയ്ക്കാനാവാതെ ആ കുഞ്ഞു ഹൃദയം തേങ്ങിക്കൊണ്ടേയിരുന്നു. അന്നു തനിക്കു സംഭവിച്ചതെന്തെന്നു മനസ്സിലാവാൻ രണ്ടു മൂന്നു വർഷം കൂടി കഴിയേണ്ടി വന്നു അവൾക്ക്. അതോടെ താൻ നശിപ്പിക്കപ്പെട്ടു എന്ന ചിന്തയിൽ ഉറച്ചു പോയി അവളുടെ മനസ്സ്.
ഒരു സ്ത്രീക്ക് വേണ്ട വിശുദ്ധി തനിക്കില്ലെന്ന് സ്വയം ഉറപ്പിച്ച അവൾ വിവാഹമേ വേണ്ടെന്നും തീരുമാനിച്ചിരുന്നു അന്നേ.
പത്താം ക്ലാസ്സിൽ പഠിക്കുന്ന സമയത്ത് ഒരു റോഡപകടത്തിൽ കണ്ണേട്ടൻ മരണപ്പെട്ടു എന്ന വാർത്ത കേട്ടപ്പോൾ ഒരു തുള്ളി കണ്ണുനീർ പോലും വന്നില്ല അവൾക്ക്. കാരണം അവളുടെ മനസ്സിൽ ആ ഏട്ടന്റെ ചിത എന്നേ കത്തിയമർന്നിരുന്നു.
തികട്ടി വന്ന ഓർമ്മകൾ ജാനകിയെ ചുട്ടുപൊള്ളിച്ചു കൊണ്ടേയിരുന്നു. ആ ഓർമ്മകളേക്കാൾ ആദിത്യന്റെ അവഗണനയായിരുന്നു ഇന്നവളെ ഏറെ തളർത്തിയത് . ഒടുവിൽ എല്ലാം അവനോട് തുറന്നു പറയാൻ തീരുമാനിച്ചു കൊണ്ട് അവൾ അവനൊരു മെസ്സേജ് അയച്ചു.
‘ ആദീ.. നാളെ രാവിലെ ഏഴു മണിക്ക് നീ ബീച്ചിൽ എത്തണം. ഞാൻ കാത്തിരിക്കും. എനിക്കു നിന്നോട് സംസാരിക്കാനുണ്ട്. നീയറിയാത്ത ഒരു അധ്യായം എന്റെ ജീവിതത്തിലുണ്ട്. ‘
പിറ്റേന്ന് രാവിലെ താനയച്ച മെസ്സേജിനു നീലവരകൾ കണ്ടെങ്കിലും ഒരു പ്രതീക്ഷയുമില്ലാതെയാണ് ജാനകി ബീച്ചിലേക്കെത്തിയത്. എന്നാൽ, അവൾക്കു മുൻപേ ആദിത്യൻ അവിടെയെത്തിയത് അവൾക്കുള്ളിലൊരു ആശ്വാസം നിറച്ചു.
അവൾക്കു മുൻപിൽ വന്ന് ഇരു കൈകളും നെഞ്ചിൽ പിണച്ചു വെച്ചു കൊണ്ട് ആദിത്യൻ പറഞ്ഞു..
” പറ.. എന്താണ് നിനക്ക് പറയാനുള്ളത്.. ”
അവന്റെ ആ ഭാവം അവൾക്കപരിചിതമായിരുന്നു. ഇതു തന്റെ ആദിയല്ലെന്നു തോന്നിയവൾക്ക്. അവളുടെ ഉള്ളം പൊള്ളിയെങ്കിലും ഒരു മന്ദഹാസത്തോടെ അവൾ പറഞ്ഞു.
” ആദീ..ഞാൻ പറയുന്ന കാര്യം കേട്ടിട്ട് നീ തീരുമാനിക്ക്.. നിനക്ക് എന്നെത്തന്നെ വേണോയെന്ന്.. ”
അവൾ പറഞ്ഞു തുടങ്ങി. സംസാരത്തിനിടയിൽ തൊണ്ടയിൽ കുരുങ്ങിയ കരച്ചിൽ അവളുടെ ശബ്ദത്തെ പലപ്പോഴും മുറിച്ചു കൊണ്ടേയിരുന്നു. ഒരു നെടുവീർപ്പോടെ അവൾ പറഞ്ഞു നിർത്തിയതും ഒന്നും പറയാതെ ആദിത്യൻ കടൽക്കരയെ തിരകൾ വന്നു പുണരുന്നിടത്തേക്കിറങ്ങി നടന്നിരുന്നു. ഒന്നുമുരിയാടാതെ കടലിലേക്ക് നോക്കി നിൽക്കുന്ന അവന് പിന്നിലെത്തി ജാനകി പറഞ്ഞു.
” നിന്നെ സ്വീകരിക്കാനുള്ള യോഗ്യത എനിക്കില്ലെന്നു ബോധ്യമായില്ലേ ആദീ.. ”
അവളതു പറഞ്ഞു തീരുമ്പോഴേക്കും ഒരു വിതുമ്പലോടെ അവനവളെ ഇറുകെ പുണർന്നിരുന്നു. അതിലുണ്ടായിരുന്നു അവൾക്കുള്ള അവന്റെ മറുപടി.
ഒരു നിമിഷത്തെ അമ്പരപ്പിനു ശേഷം ജാനകിയും അവനെ തിരികെ പുണർന്നു കൊണ്ട് പൊട്ടിക്കരഞ്ഞു. വർഷങ്ങളായി ഒറ്റയ്ക്കു ചുമക്കുന്ന ഭാരമൊന്നിറക്കി വെച്ച ആശ്വാസത്തോടെ..
അല്പസമയത്തിനു ശേഷം..
ഇത്രയും കാലം തന്നോടിക്കാര്യം മറച്ചു വെച്ചതിന്റെ പരിഭവം പറഞ്ഞു തീർക്കുന്നവനെ നിറഞ്ഞ ഹൃദയത്തോടെ.. ആർദ്രതയോടെ നോക്കിക്കൊണ്ടിരുന്നവൾ..
എല്ലാ കാര്യങ്ങളും അറിഞ്ഞിട്ടും വിവാഹക്കാര്യത്തിൽ ഉറച്ചു നിൽക്കുന്നവനെ പിന്തിരിപ്പിക്കാനാവാതെ അവൾ നിസ്സഹായയായി.
ജാനകിയെ തന്നിലേക്ക് ചേർത്തു പിടിച്ചു കൊണ്ട് ആദിത്യൻ പറഞ്ഞു.
” ജാനീ.. നിനക്കൊന്നും സംഭവിച്ചിട്ടില്ല.. അതാദ്യം നീ സ്വയം ബോധ്യപ്പെടുത്ത്..
നീ നടന്നു പോവുമ്പോൾ നിന്റെ ശരീരത്തിലേക്ക് അല്പം ചെളി തെറിച്ചാൽ നീയെന്തു ചെയ്യും.. അത്രയേ ഉള്ളു ഇതും.. ”
” പക്ഷേ.. ആദീ.. ” ബാക്കി പറയാനനുവദിക്കാതെ തന്റെ ചുണ്ടിൽ വിരൽ ചേർത്തു വെച്ചു തടയുന്നവന്റെ പ്രണയം നിറഞ്ഞ കണ്ണുകളിലേക്ക് നോക്കിയപ്പോൾ അന്നാദ്യമായി അവളുടെ കണ്ണുകളും പ്രണയം കൊണ്ടു പൂത്തുലഞ്ഞു.
തിരകളപ്പോഴും കരയെ മോഹിപ്പിച്ചു കൊണ്ട് പുണർന്നകന്നു കൊണ്ടേയിരുന്നു.
#എന്റെ രചന
#മുറിവ്
#കൂട്ടക്ഷരങ്ങൾ


23 Comments
കുഞ്ഞു കുട്ടികളെ, ആണായാലും പെണ്ണായാലും, എപ്പോഴും നമ്മുടെ കൺവെട്ടത്ത് തന്നെ സൂക്ഷിക്കുകയാണ് നല്ലത്. ആ ഒരു ജാഗ്രത ഉണർത്തുന്ന എഴുത്ത്. ആശംസകൾ സജ്നാത്താ.
സ്നേഹം.. ട്ടോ.. ഒരുപാട്..
❤️❤️🥰
എത്ര അടുത്ത ബന്ധുവിനോടൊപ്പവും പെൺകുഞ്ഞുങ്ങളെ ഒറ്റക്കാക്കി പോകരുതെന്ന സന്ദേശം നൽകുന്ന കഥ ….ആദിയുടെ സ്നേഹം ജാനകിയുടെ മനസ്സിലെ മുറിവിനെ മായ്ക്കട്ടെ….. സുന്ദരമായി എഴുതി👍🌹
True.. മിക്കവാറും കുടുംബങ്ങളിലും കാണും ഇത് പോലെ ഒരെണ്ണം. പേരെന്റ്സ് be careful
Yes…
മാതാപിതാക്കൾ ശ്രദ്ധിക്കുക..
നന്ദി.. സ്നേഹം ❤️❤️
ഒരു പാട് സന്തോഷം .. സ്നേഹം.. ഡിയർ
❤️❤️🥰🫂
സ്നേഹം.. നന്ദി 🥰🥰❤️❤️
❤️❤️❤️🥰🫂
ഒരിക്കലും ഉണങ്ങാത്ത മുറിവ് മനസ്സിൽ ഒരു നീറ്റലായി മരണം വരെ നീണ്ടുനിൽക്കുന്ന മുറിവ് അസ്സലായി കഥ🥰🥰🥰
❤️❤️🥰🫂
സ്നേഹമുള്ളവർക്ക് മുറിവുകൾ ഉണക്കാനാകും. നല്ല കഥ👍
തീർച്ചയായും.. ജോയ്സ്..
Thank you dear 🥰❤️❤️
നല്ല കഥ സജ്ന. ചില മുറിവുകൾ ഒരിക്കലും ഒരിക്കലും ഉണങ്ങാത്തവയാണ്. ഇതു പോലെ നല്ല കഥകൾ ധാരാളമായി എഴുതൂ.
തീർച്ചയായും ഡിയർ..
ദൈവം sahayikkatt..
ഒരുപാട് നന്ദിയും ഇഷ്ടവും ഡിയർ ❤️❤️🫂
Sajna, നല്ല കഥ 👌👌. ഇനിയും ഒരുപാട് എഴുതൂ.. 💐💐
തീർച്ചയായും..
ഒരുപാട് നന്ദിയും സ്നേഹവും ഡിയർ ❤️❤️
ചില മുറിവുകൾ അങ്ങനെയാണ് ആഴമെത്രയുണ്ടെങ്കിലും ഹൃദയത്തോളം ചേർന്നിരിക്കുന്ന
പ്രിയപ്പെട്ടവരുടെ ഒരു ചെറു കരലാളനത്തിൽ നികന്നില്ലാതാവും.
എത്ര വിശ്വസ്തരുടെ
കൈയിലും പെൺകുഞ്ഞുങ്ങളെ ഏൽപിക്കുന്നത് ശ്രദ്ധിച്ചു വേണം എന്ന ഒരു സന്ദേശം കൂടി നൽകുന്ന കഥ സജ്ന നന്നായി പറഞ്ഞു. ഇനിയും എഴുതുക.
അഭിനന്ദനങ്ങൾ!
👍✍️💐
ഒരുപാടു നന്ദിയും സ്നേഹവും ഡിയർ ❤️❤️
വായനയ്ക്കും ഈ മറുകുറിക്കും.
🫂🫂
നന്ദി.. ചേച്ചി..
ഒരുപാട്.. സ്നേഹം.. ട്ടോ.. ❤️❤️
എന്നുമുള്ള ഈ ചേർത്തു പിടിക്കലിന്., 😘
ചില മുറിവുകൾ കരിയാൻ സ്നേഹമെന്ന ലേപനം മാത്രം മതി.♥️
നല്ല കഥ സജ്ന👌♥️
ഇഷ്ടമായി♥️👌🌹
Super story.iniyum story ehuthanam sajnatha.
ദൈവം സഹായിക്കട്ടെ.. ഡിയർ ❤️
ഒരുപാടു സന്തോഷം ..
നന്ദി.. സ്നേഹം. 🥰🥰❤️
ചേച്ചി.. ❤️❤️🥰🫂