(ഡോ കെ പരമേശ്വരൻ
1/3773 കേദാരം ബിലാത്തിക്കുളം റോഡ്
കോഴിക്കോട് 673 006.
മൊബൈൽ 94862 43911.)
കേരളത്തിൽ ക്ഷേത്രങ്ങൾ എപ്പോഴും സാംസ്ക്കാരിക വിനിമയത്തിൻറ്റെ കേന്ദ്രങ്ങളായിട്ടാണ് പ്രവർത്തിച്ച് പോന്നിട്ടുള്ളത്. കേരളത്തിന് പുറത്ത് മലയാളത്തിൻറ്റെ അന്തസ്സുയർത്തുന്നതിൽ പ്രമുഖ പങ്കു വഹിച്ച മദ്രാസ് സർവ്വകലാശാല മലയാള വിഭാഗം മുൻ അദ്ധ്യക്ഷൻ ഡോ എസ് കെ നായർ നിരീക്ഷിച്ചിട്ടുള്ളത് എല്ലാ ക്ഷേത്രോൽസവങ്ങളും കേരളീയ കലാ – സാംസ്ക്കാരിക – പാരമ്പര്യ ഭംഗികളുടെ സമഗ്രമായ പ്രദർശനശാലകളാണ് എന്നാണ്. പകൽ മുഴുവൻ നീളുന്ന ഉൽസവ ചടങ്ങുകളും ശിവേലിയെഴുന്നള്ളത്തുകളും, കൂത്തമ്പലത്തിൽ അരങ്ങേറുന്ന പാഠകവും തുള്ളലും, സന്ധ്യാ നേരത്തെ എഴുന്നള്ളത്തിൻറ്റെ ദൃശ്യഭംഗിയും നാദസ്വരം മുതലായ വാദ്യവൈവിധ്യവും, പുലരുവോളം കഥകളി – പത്തു ദിവസം നീളുന്ന ഏത് ക്ഷേത്രോത്സവവും സാംസ്ക്കാരിക സമ്പത്തിലേയ്ക്ക് എത്തിനോക്കാൻ, കണ്ണു തുറക്കാൻ ഏവർക്കും പ്രേരകം എന്നാണ് നായർ സാറിൻറ്റെ നിരീക്ഷണം.
എൻറ്റെ അനുഭവത്തിലും ഈ നിരീക്ഷണം ശരിയാണ് എന്നേ പറയാൻ കഴിയുന്നുള്ളു. ഹരിപ്പാട് വേലായുധസ്വാമി, കോട്ടയം തിരുനക്കര അമ്പലങ്ങളിലെ വാർഷിക ഉൽസവങ്ങൾ എൻറ്റെ തലമുറയിലെ – അറുപതുകളിലെ – കുട്ടികൾക്ക് നൽകിയ സാംസ്ക്കാരിക വിദ്യഭ്യാസം വിപുലവും സമഗ്രവുമായിരുന്നു.
സാമൂഹ്യ ഇടപെടലുകളുടെ നയചാതുരികൾ (social behaiviour), സമൂഹത്തിൽ നിലനിന്നു പോന്ന പലതരം അസമത്വങ്ങളും അവയെ മറികടക്കാനും അവയുമായി ഒത്തുപോകാനും പല തട്ടിൽ സാധാരണക്കാർ കണ്ടെത്തിയിരുന്ന പോംവഴികൾ (interactive and social communication skills), കമ്പോളങ്ങൾ കേന്ദ്രീകരിച്ച് അരങ്ങേറിയിരുന്ന സാമ്പത്തികജീവിതം (market oriented finance and money transaction skills) – ഇതൊക്കെ നേരിൽ കണാനും കുറെയൊക്കെ പങ്കെടുക്കാനും അവസരങ്ങൾ നൽകുന്നത് വഴി ഈ ഉൽസവങ്ങൾ ഞങ്ങൾക്ക് പകർന്നു തന്നത് സാമൂഹ്യ-സാമ്പത്തിക-സാംസ്ക്കാരിക ജീവിതത്തെ കുറിച്ചുള്ള ഒന്നാന്തരം പ്രായോഗിക വിദ്യാഭ്യാസമായിരുന്നു.
ഇന്ന് പ്രവർത്ത്യുൻമുഖ വിദ്യാഭ്യാസം എന്ന പേരിൽ പോസ്റ്റ് ഓഫീസിലേയ്ക്കോ എക്സിബിഷനോ ഒക്കെ സ്ക്കൂളിൽ നിന്നും field visit പോകുമ്പോൾ കിട്ടുന്നതിനേക്കാൾ സമഗ്രമായ ഒരു തരം അനുഭവമായിരുന്നു വീട്ടിൻറ്റെയും നാട്ടുകാരുടെയും ശ്രദ്ധാപൂർവ്വമായ സുരക്ഷയിൽ രാപകൽ ഭേദമെന്യേ കണ്ടു നടന്നിരുന്ന ക്ഷേത്രോൽസവങ്ങൾ!
ഹരിപ്പാട്ടമ്പലത്തിൽ വിഷു നാളിൽ കൊടി കയറുന്ന 10 നാൾ ഉൽസവം ഞാൻ അത്യന്തം, മുഴുവനായി, ശരിയ്ക്ക് ആസ്വദിച്ചിരുന്ന ഒന്നായിരുന്നു….. കാരണം മദ്ധ്യവേനലവധി ആഘോഷിക്കാൻ മുത്തശ്ശി താമസിച്ചിരുന്ന ഹരിപ്പാട് ഢാണാപ്പടിയിലുള്ള വേട്ടാക്കോട്ട് മഠത്തിൽ ഞാനെത്തി അധികം കഴിയുന്നതിന് മുൻപാണ് ഉൽസവം കൊടികയറുക. അതിനു മുൻപ് ഉൽസവ പരിപാടികളെ കുറിച്ചുള്ള കുറുങ്കൈയ്യേടുമായി ഉൽസവ കമ്മിറ്റിക്കാർ പിരിവിന് മുത്തശ്ശനെ കാണാനെത്തുന്നതോടെ ഞാൻ ഉൽസവാഘോഷത്തിൻറ്റെ ഉൽസാഹത്തിലാകും !
കൈപ്പുസ്തകത്തിൽ കൊടുത്തിട്ടുള്ള നാദസ്വര പാർട്ടികളുടെ വിശദാംശങ്ങളാണ് എൻറ്റെ പ്രത്യേക ശ്രദ്ധ ആകർഷിച്ചിരുന്നത്. ആദ്യ നാളുകളിൽ ഹരിപ്പാട്ട് ചുറ്റുവട്ടത്തുള്ള തുറവൂർ സിസ്സ്റ്റേഴ്സ്, കരുവാറ്റ സഹോദരൻമാർ, ഹരിപ്പാട്ടമ്പലത്തിലെ ആസ്ഥാന വിദ്വാൻമാരായ ഹരിപ്പാട് ബ്രദേഴ്സ് തുടങ്ങിയവരായിരിയ്ക്കും വൈകിട്ടത്തെ ശ്രീബലി (ശിവേലി)യ്ക്കു ശേഷം ആനപ്പുറത്തെഴുന്നള്ളുന്ന വേലായുധ സ്വാമിയ്ക്കു മുന്നിൽ നാദസ്വര കച്ചേരി നടത്തുന്നത്. ഏഴാം ഉൽസവത്തോടെ കാര്യങ്ങൾക്ക് കൊഴുപ്പേറും – തമിഴ് നാട്ടിൽ നിന്നുള്ള നാമഗിരിപ്പേട്ട കൃഷ്ണൻ, മധുര KPN സഹോദരർകൾ, തിരുവീഴ്മലൈ ബ്രദേഴ്സ്,ക്ളാരിനെറ്റ് ചക്രവർത്തി A K C നടരാജൻ തുടങ്ങിയ എണ്ണം പറഞ്ഞ കലാകാരൻമാർ അണിനിരക്കുകയായി !!
കർണ്ണാടക സംഗീതത്തോടും, പ്രത്യേകിച്ച് താളവാദ്യങ്ങളോടുമുള്ള എൻറ്റെ ആഭിമുഖ്യം, ഹരിപ്പാട്ടമ്പലത്തിൻറ്റെ വിശാലമായ കിഴക്കേ ആനക്കോട്ടിലിൽ വച്ച് അന്നേ എൻറ്റെ കണ്ണുകളേയും കാതുകളേയും കവർന്ന നാദസ്വരക്കച്ചേരികളിൽ കൊണ്ടു മുട്ടിയ്ക്കാം, സംശയമേ വേണ്ട !! തകിൽ വാദ്യകലാകാരൻമാരോട് അന്നു തോന്നിയിരുന്ന ആരാധന തീവ്രം തന്നെയായിരുന്നു. അവർ ആ വാദ്യത്തിൽ ഉതിർത്തിരുന്ന പൂർണ്ണതയും കൃത്യതയും ചേർന്ന സങ്കീർണ്ണമായ ചൊൽക്കെട്ടുകളാകാം സംഗീതത്തോടും താളത്തോടും ഇപ്പോഴും നിലനിൽക്കുന്ന പ്രണയത്തിന്, ആരാധനയ്ക്ക്, ആദരവിന് മൂല കാരണം!! – ആരറിയുന്നു ?
ഹരിപ്പാട്ടുഉൽസവം സംബന്ധിച്ചുള്ള മറ്റൊരു തെളിഞ്ഞ ഓർമ്മ പടിഞ്ഞാറെ നടയിലെ ഉൽസവകച്ചോടത്തെ കുറിച്ചുള്ളതാണ്. ആ കടകളിൽ മുത്തശ്ശിയോടൊപ്പവും മുത്തശ്ശൻറൊപ്പവും ഔദ്യോഗികമായി പോകുന്നതിനു പുറമേ അന്നത്തെ എൻറ്റെ ആരാധനാപാത്രമായിരുന്ന ഗോപാലകൃഷ്ണ വാര്യരുടെ – ഗോശ്ശാർ – കൂടെ അനൗദ്യോഗികമായി രണ്ടോ മൂന്നോ പ്രാവശ്യവും പോകാറുണ്ടായിരുന്നു.
മുത്തശ്ശിയും കൂട്ടുകാരിയും അയൽവാസിയുമായ കാമാക്ഷിയമ്മയും കൂടി ഉൽസവക്കച്ചോടക്കടകളിൽ പോകുന്നത് പ്രധാനമായും ഒരു വർഷത്തേയ്ക്ക് ആവശ്യമായ കൽച്ചട്ടികളും മൺപാത്രങ്ങളും വാങ്ങാനായിരുന്നു. നീണ്ട വിലപേശലുകൾക്കവസാനം രണ്ടുമൂന്നു കടകളിലായി തെരഞ്ഞടുത്തുവയ്ക്കുന്ന പാത്രങ്ങൾ ഗുണപരിശോധനയുടെ – quality inspection -ഭാഗമായി വെള്ളം നിറച്ചു വയ്ക്കുന്നതും അടുത്ത നാൾ പോയി അവ എടുത്തു കൊണ്ട് വരുന്നതും വ്യക്തമായി ഓർക്കുന്നു. വാങ്ങുന്ന സാധനങ്ങളുടെ അളവും വിലയുമനുസരിച്ച് സ്ളേറ്റ്, കളർ ചോക്കുകൾ, തടി സ്ക്കെയിൽ തുടങ്ങി പല complimentകൾ എനിയ്ക്കും കിട്ടിയിരുന്നു. കാലത്ത് 11 മണിയോടടുപ്പിച്ചാണ് പോക്കെങ്കിൽ ഏതെങ്കിലും കടയിൽ നിന്നും നല്ല ഐസിട്ട നന്നാറി സർബ്ബത്തോ കൂൾഡ്രിങ്കോ ഉറപ്പായിരുന്നു.
വൈകിട്ട് നാലിനടുപ്പിച്ച് മുത്തശ്ശൻറ്റെ കൂടെ പോകുമ്പോൾ കാണുന്ന ഉൽസവ കമ്പോളം തികച്ചും വ്യത്യസ്ഥം. പുസ്തകശാലകളായിരുന്നൂ മുത്തശ്ശൻറ്റെ പ്രധാന ലക്ഷ്യസ്ഥാനങ്ങൾ. പുരാണഗ്രന്ഥങ്ങൾ, സംസ്കൃത പഠനസഹായികൾ, ദേവീദേവൻമാരുടെ വർണ്ണച്ചിത്രങ്ങൾ തുടങ്ങിയവ തേടി നടക്കുന്ന മുത്തശ്ശൻറ്റെ പിറകേ നടന്ന് “പെട്ടെന്ന് ഡ്രൈവറാകാം’, ബാലകഥകൾ, കാർ റിപ്പയർ സഹായി തുടങ്ങിയ വളരെ ചെറിയ വിലയ്ക്കുള്ള, ആദ്യ വായനയ്ക്കു തന്നെ തുന്നൽ അമ്പേ വേർപ്പെട്ടുപോകുന്ന, പുസ്തകങ്ങളാണ് ഞാൻ കരസ്ഥമാക്കിയിരുന്നത്. അന്നൊരിയ്ക്കൽ വാങ്ങിച്ച O’Henry കഥകളുടെ ഒരു ലളിതവൽകൃത പതിപ്പ് – ചീത്ത വാക്കുകൾ എടുത്തുമാറ്റപ്പെട്ട ഒരു bawdlerised edition -ഞാനെത്ര പ്രാവശ്യം തിരിച്ചും മറിച്ചും വായിച്ചു എന്നതിന് കൈയ്യും കണക്കുമില്ല.
ചിലപ്പോൾ രാത്രിയിൽ കുറച്ച് നേരം കഥകളി കാണാൻ, അല്ലെങ്കിൽ ഉച്ചപൂജയ്ക്ക് അൽപ്പം മുൻപ് പായസം വാങ്ങാൻ അമ്പലത്തിലേയ്ക്ക് പോകുംവഴി ഒക്കെയാണ് ഗോശ്ശാരുടെ കൂടെ ഞാൻ കമ്പോളം കണ്ടിരുന്നത്. (ഞങ്ങൾക്ക് വേണ്ടി അമ്പലത്തിലെ കഴകവൃത്തികൾ ചെയ്തിരുന്ന ഗോശ്ശാർ ഭംഗിയായി അഷ്ട്ടപദി പാടും; തിമിലയിൽ ഒരു വിധം എണ്ണങ്ങളൊപ്പിയ്ക്കും; ഇടയ്ക്ക ശ്രുതി ചേർത്ത് പാടും; ഭംഗിയായി ഇലത്താളത്തിൽ താളമിടും – ഒരു സർവ്വകലാവല്ലഭൻ !)
ഗോശ്ശാരുടെ കൂടെയുള്ള യാത്രയിൽ കമ്പോളത്തിന് മറ്റൊരു നിറവും ഭംഗിയുമാണ് തോന്നിയിരുന്നത്. അദ്ദേഹത്തിന്റെ താടിയും മുടിയും വളർത്തിയ ചില സന്ന്യാസി സുഹൃത്തുക്കൾ, അവരോട് സെക്കൻറ്റുകൾ മാത്രം നീളുന്ന കുറുസംഭാഷണം, ഏതോ കടയിൽ നിന്ന് പ്രത്യേകം പുകയില വാങ്ങൽ, വാദ്യോപകരണങ്ങൾ വിൽക്കുകയും നന്നാക്കുകയും ചെയ്തിരുന്ന കടയിൽ ഹൃസ്വ സന്ദർശനം, ചിലപ്പോൾ ചെണ്ടയോ ഇലത്താളമോ ഒന്നു തട്ടിനോക്കൽ… ഇങ്ങിനെ രഹസ്യാൽമകത ഓളം വെട്ടുന്ന, ഗോശ്ശാരോടൊപ്പമുള്ള കമ്പോള സന്ദർശനം ഞാനേറെ ആസ്വദിച്ചിരുന്നു.
ഉത്സവത്തിന്റെ അനുഭവ തീവ്രതയ്ക്ക് മൂർച്ച കൂട്ടുന്ന ഇത്തരം ചിത്രങ്ങളും സാധാരണ ജീവിതത്തിലേയ്ക്കുള്ള ചൂണ്ടുപലകകളാണല്ലോ? ഉത്സവ സമഗ്രതയുടെ മറ്റൊരു മുഖം!
ഡോ കെ പരമേശ്വരൻ
ചിത്രത്തിനു കടപ്പാട് : ഗൂഗിൾ
Disclaimer: The viewpoints and opinions expressed in this post are those of the author. They do not necessarily reflect the views of Koottaksharangal.com. Any omissions or errors are the author’s and Koottaksharangal does not assume any liability or responsibility for them.


5 Comments
കുട്ടിക്കാലത്ത് ഉത്സവങ്ങൾഎത്ര സന്തോഷപ്രദമായ കാര്യമായിരുന്നു. അവ സൗഹൃദത്തിൻ്റെ ഒരു കൂടിച്ചേരൽ കൂടിയായിരുന്നു.
നല്ല രചന♥️👌🌹
രസമുള്ള എഴുത്ത്. കുഞ്ഞുന്നാളിലെ ഉത്സവക്കാഴ്ചകളിലേയ്ക്ക് ഒന്നു മടങ്ങിപ്പോയി.👌👏👏👏
നല്ല രചന.👏👍
സന്തോഷം.
രസമുള്ള എഴുത്ത്. കുഞ്ഞുന്നാളിലെ ഉത്സവക്കാഴ്ചകളിലേയ്ക്ക് ഒന്നു മടങ്ങിപ്പോയി.👌👏👏👏