ജോളിമ്മ ചട്ടുകവും കൈയ്യിൽപ്പിടിച്ചു പുറത്തേക്കു വന്നു നോക്കി “നാശം ! ഈ മനുഷ്യനിതെവിടെ പോയിക്കിടക്കുവാ?ആ ദോശയൊന്നു ചുട്ടിരുന്നേൽ എനിക്കാ ചമ്മന്തിയ്ക്കരയ്ക്കാമായിരുന്നു.” അവർ പിറുപിറുത്തു കൊണ്ട് സിറ്റൗട്ടിലേക്കു വന്നു
മാത്തച്ചൻ ഈ സമയത്ത് ഫോണും കയ്യിൽ പിടിച്ച് വെരുകുപോലെ ഗേറ്റിൻ്റവിടെ അങ്ങോട്ടുമിങ്ങോട്ടും ചവിട്ടിമെതിച്ച് നടക്കുന്നുണ്ട്. ജോളിമ്മയ്ക്കിതു കണ്ട് കലികയറി. ഇയാള് വീട്ടിലിരുന്നാലും ബാക്കിയുള്ളോന് ഒരു പ്രയോജനോം ഇല്ലേന്നും പറഞ്ഞവർ യുടേൺ അടിച്ച് തിരികെ പോന്നു.
നാടുമുഴുവൻ കെട്ടകാലമെന്നു പറഞ്ഞ് കൊറോണകാലത്തെ ശപിച്ചപ്പോൾ ലോക്ക് ഡൗൺ വന്നതിൽ ഉള്ളിൻ്റെയുള്ളിൽ സന്തോഷിച്ച ഒരാളാണ് ജോളിമ്മ.കാര്യം മറ്റൊന്നുമല്ല കെട്ടിയോനേം മക്കളേം കൺകുളിർക്കെ ഒന്നടുത്തുകാണാൻ കിട്ടുമല്ലോ. ബാംഗ്ളൂരിൽ നിന്നും മകനും ഭാര്യയും നാലു വയസ്സുള്ള കൊച്ചുമകനും വന്നു. ചെന്നെയിൽ നിന്നും ഗർഭിണിയായ മകളും അവളുടെ ഭർത്താവും എത്തി. കെട്ട്യോനാണെങ്കിൽ എന്നും രാവിലെ വടിപോലത്തെ ഖദർഷർട്ടിൽ കേറി വീട്ടീന്നിറങ്ങുതാണ്.പിന്നെ പാതിരായ്ക്കാണ് തിരിച്ചു വീട്ടിൽ കേറുന്നത്. എന്തായാലും അങ്ങേരുമിപ്പോൾ വീട്ടിൽത്തന്നെയുണ്ട്.ആകെ ഒരു വിഷമം തോന്നിയത് അമേരിക്കയിലുള്ള മകനും കുടുംബവും ഇല്ലല്ലോ എന്നോർത്താണ്. വീട്ടിലെ അടഞ്ഞുകിടന്ന മുറികളിലെല്ലാം ആളായി. ആകെ ഒരു പെരുന്നാൾമേളം. ജോളിമ്മയുടെ മനസ്സിൽ പൂത്തിരികത്തി.
പക്ഷേ ഈ പൂത്തിരികത്തലൊക്കെ രണ്ടു ദിവസം കൊണ്ടവസാനിച്ചു.
കെട്ടിയോൻ മാത്തച്ചൻ എന്നു വിളിപ്പേരുള്ള മാത്യു ചെറിയാൻ , അറിയപ്പെടുന്ന ഒരു രാഷ്ട്രീയ പ്രവർത്തകനാണ്. അയാളിപ്പോൾ കരയിൽ പിടിച്ചിട്ട മീൻപോലെ തുള്ളിച്ചാടലാണ്. ചുറ്റിലും അണികളെന്ന പേരിൽ ഒരു വേതാളക്കൂട്ടം എപ്പോഴും ഉണ്ടാകുമല്ലോ ലോക്ഡൗണായപ്പോൾ ഒരുത്തനുമില്ല. മറ്റത് മണ്ഡലം കമ്മറ്റി, പ്രതിനിധി സമ്മേളനം പ്രതിഷേധ മാർച്ച്, ധർണ്ണ , കളക്ടറേറ്റ് ഉപരോധം അങ്ങനെ തിരക്കോടുതിരക്കാണ്. ദിവസോം എത്രയെത്ര പരിപാടികളിൽ തല കാണിക്കുന്നതാ.ചാനലുകാരും പത്രക്കാരുമൊക്കെ വരുമ്പോൾ എങ്ങനെയെന്നറിയില്ല മാത്തച്ചൻ പൂർവ്വാധികം ഉഷാറാകും. ഈ സമയത്ത് ഭരണകക്ഷിയിലായിരുന്നെങ്കിൽ എന്തെങ്കിലുമൊക്കെ ചുമതല കിട്ടുമായിരുന്നു. ഇപ്പോഴാകട്ടെ അങ്ങനെയൊന്നുമില്ല.അണികളുടെ “നേതാവേ” എന്ന ആ വിളി കേൾക്കുമ്പോഴുള്ള ഒരു സുഖം, പിന്നെ ആരെങ്കിലും ഫോൺ ചെയ്യുമ്പോൾ “വലിയ തിരക്കിലാണ് “എന്നു പറയുമ്പോൾ
കിട്ടുന്ന ആ ഒരു സുഖം എല്ലാം നഷ്ടമായിരിക്കുന്നു. വല്ല ലാത്തിച്ചാർജിനും സാധ്യതയുണ്ടെന്നു കണ്ടാൽ ഏറ്റവും മുന്നിൽ നിൽക്കുകയും അടിവീഴുംമുമ്പേ മുങ്ങുകയും ചെയ്യുന്ന മാത്തച്ചൻ്റെ ആ സ്കിൽ കണ്ട് അത്ഭുതം കൂറുന്ന അണികളെയൊന്നും ഇപ്പോൾ കാണാനേയില്ല.എന്തിനാ ഇതിനൊക്കെ പോകുന്നതെന്നു ചോദിച്ചാലോ, “ഇതെല്ലാം രാഷ്ട്ര സേവനമല്ലേ എൻ്റെ ജോളിമ്മേ!”എന്ന മറുപടിയാണു കിട്ടുക. ഇന്നതെല്ലാം അപ്രസക്തമായിരിക്കുന്നു. കെട്ട്യോൻ്റെ ഈ വെപ്രാളോം പരവേശോം കണ്ട് ദൈവമേ ഇവിടാണല്ലോ ഓക്സിജൻ സിലിണ്ടർ വേണ്ടതെന്ന് ജോളിമ്മ പരിതപിച്ചു.
ദോശ ചുട്ടു തീർന്നിട്ടില്ല. ഓരോ മുറികളിൽ നിന്നായി വിളികൾ വന്നു തുടങ്ങി. എല്ലാവർക്കും രാവിലെ ജോലിക്കു കേറണം. വർക്ക് ഫ്രം ഹോം ആണത്രേ.അതിനു മുമ്പേ ബ്രേക്ഫാസ്റ്റ് റെഡിയാകണം.
ഒരാൾക്കു ചായ. ഒരാൾക്കു ബ്ലാക് കോഫി മറ്റൊരാൾക്കു ഗ്രീൻ ടീ ,കൊച്ചു മകന് ഹോട്ട് ചോക്ക്ലേറ്റ് !ഓർഡറുകൾ മുകളിലത്തെ മുറികളിൽ നിന്നും പറന്നിറങ്ങി. പുരാണ സീരിയലുകളിലെ ദേവിമാരെ പോലെ ചുറ്റിലും അഞ്ചെട്ടു കൈകളുണ്ടാരുന്നെങ്കിൽ എന്നു പാവം ജോളിമ്മ ആഗ്രഹിച്ചാൽ തെറ്റുപറയാനില്ലല്ലോ. ഒരു കൈ സഹായത്തിനെത്തിയിരുന്ന മേരിക്കുട്ടിയോട് കൊറോണ കഴിയും വരെ വരല്ലേന്ന് പറയുകയും ചെയ്തു പോയി. മക്കളാണെങ്കിൽ എന്തെങ്കിലും സഹായിക്കുമെന്ന പ്രതീക്ഷ, അവർ വന്ന സമയത്തെ ഒറ്റ പ്രസ്താവനയോടെ ഇല്ലാതായി. മരുമകൾ, മകൻ്റെ കണ്ണിൽ നോക്കിയിട്ട് ഇങ്ങനെ മധുരമായി മൊഴിഞ്ഞു “അച്ചായാ , അമ്മച്ചീടെ കൈപ്പുണ്യം അനുഭവിക്കാൻ ഇപ്പഴാ ഒരു ഭാഗ്യം കിട്ടിയതല്ലേ? അവിടെ ജോലീം കിച്ചണിലെ പണീം എല്ലാമായി ഓ… മടുത്തു പോയി.” അപ്പോൾ മകനൊന്നു കൂടി ഓർമ്മിപ്പിച്ചു “അമ്മച്ചീടെ നാടൻ ഐറ്റംസ് എല്ലാമൊന്നു കഴിക്കണം. ആ ബീഫ് ഉലർത്തിൻ്റെ കാര്യം മറക്കണ്ട കേട്ടോ.”
മകളാണെങ്കിൽ ഛർദ്ദിലും ക്ഷീണവുമൊക്കെ ആയി കിടപ്പു തന്നെ. മരുമകൻ്റെ ഭാവം കണ്ടാൽ ഞാനാ ഈ ഗർഭം ഉണ്ടാക്കിയതെന്നു തോന്നും. അവൾക്കു സമയാസമയത്തിനു താലത്തിലെല്ലാം റൂമിലെത്തണം. അവളുടെ കെട്ടിയോനാണെങ്കിൽ ഞാനീ സ്റ്റെപ്പു പലതവണ കേറിയിറങ്ങുന്ന കണ്ടാൽ ഞാനേതാണ്ടു എക്സർസൈസ് ചെയ്യുവാന്നുള്ള ഭാവത്തിൽ, നമ്മളൊന്നും തടസ്സപ്പെടുത്താനില്ലേയെന്ന പോലിരിക്കും.
ഈ ചിന്തകളുടെ ഇടയിലും, ജോളിമ്മയുടെ കൈകൾ ഒരു മാജിക്കുകാരൻ്റെ കരവിരുതോടെ ദോശ ചുടുകയും ചമ്മന്തിയുണ്ടാക്കുകയും ചെയ്തു. കൂടാതെ ഏത്തപ്പഴം കൂടി പുഴുങ്ങി, എല്ലാം വിളമ്പാൻ പാകത്തിന് മേശമേൽ നിരത്തി നിരത്തി .ഇനി ഡൈനിങ് ടേബിളിലേക്ക് എല്ലാരെയും ആനയിക്കുന്നതാണ് ഏറ്റവും വലിയ ടാസ്ക്. ഓരോരുത്തരെയായി വിളിച്ച് മേശയ്ക്കുമുന്നിൽ ഇരുത്തിയശേഷം മകൾക്കുള്ളതുമായി അവർ സ്റ്റെപ്പുകയറി. തിരികെ വരുമ്പോഴും എല്ലാവരും അങ്ങനെ തന്നെയിരുപ്പുണ്ട്. കാസറോളിൽ നിന്നും പാത്രത്തിലോട്ട് ദോശ ഇട്ടുകൊടുക്കാൻ കാത്തിരിക്കുകയാണ്. “എന്താ ആരും കഴിക്കാത്തേ?”അവർ ചോദിച്ചു.മകൻ പറഞ്ഞു “അമ്മച്ചി തന്നെ വിളമ്പിത്തരുന്നതാ ഇഷ്ടം”. അതു കേട്ടപ്പോൾ ജോളിമ്മയുടെ മനസ്സൊന്നു കുളിർത്തെങ്കിലും അതിലൊരപകടമില്ലേയെന്നവർ സന്ദേഹിച്ചു. കൊച്ചു മകനപ്പോൾ ദോശ വേണ്ടന്നു പറഞ്ഞതു കേട്ട് ,അവൻ്റെ മമ്മി പറഞ്ഞു, മോന് അമ്മച്ചി ബ്രഡ് ടോസ്റ്റ് ചെയ്ത് ബുൾസൈ കൂട്ടി തരുമെന്ന്. ദോശ കഴിക്കാനിരുന്ന ജോളിമ്മ പെട്ടെന്നു തന്നെ എഴുന്നേറ്റ് കൈ കഴുകി കൊച്ചുമോനു വേണ്ടതെല്ലാം ഉണ്ടാക്കിക്കൊടുത്ത് അവനെ സന്തോഷിപ്പിച്ചു. അതിനിടയിൽ ജോലിക്കു കേറാനുള്ള തിരക്കിൽ എല്ലാരും സ്ഥലം വിട്ടിരുന്നു. സിങ്കിനുളളിലാകട്ടെ കഴുകാനുള്ള പാത്രങ്ങൾ തിക്കിത്തിരക്കി.
ബ്രേക്ക്ഫാസ്റ്റിൻ്റെ പണി തീർന്നതിനാൽ പാത്രം കഴുകിയ ശേഷം ഒന്നു ശ്വാസം വിടാനായി അവർ കൊച്ചുമകൻ്റെ കൈപിടിച്ച് ഗേറ്റിനരികിലേക്കു നടന്നു.
മാത്തച്ചൻ ഡിപ്രഷനടിച്ച് അവിടെ നിൽപ്പുണ്ട്. അവർക്കു അയാളുടെ അവസ്ഥ കണ്ട് വിഷമം തോന്നി. ആൾത്തിരക്കിലേ അയാൾക്കു ജീവിതമുള്ളു എന്നവർക്കറിയാം. റോഡിൽ ബസ്സുകളോടാതായിട്ട് മൂന്നാഴ്ചയോളമായി. നടപ്പുകാരും തീരെയില്ല. വല്ലപ്പോഴും ചില കാറുകളോ സ്കൂട്ടറുകളോ പോകും. ജോളിമ്മ മാത്തച്ചൻ്റെ കൈ പിടിച്ച് റോഡിലൂടെ കൊച്ചുമകനൊപ്പം സ്വതന്ത്രമായി നടന്നു. അവരപ്പോൾ ഒരു കാര്യം ശ്രദ്ധിച്ചു. റോഡിനിരുവശവുമുള്ള വള്ളികളും ചെടികളും തിക്കിത്തിരക്കിവളർന്ന് റോഡിലേക്കെത്തിയിരിക്കുന്നു. കൊറോണക്കാലം മനുഷ്യരിലും ചുറ്റുമുള്ള ജീവജാലങ്ങളിലും എന്തെന്തു മാറ്റങ്ങളാണുണ്ടാക്കിയതെന്ന് അവരോർത്തു.
നദികളിലും കാടുകളിലും പഴയ പോലെ ആൾക്കാരുടെ ഇടപെടലുകളില്ല. നദികൾ തെളിനീരുമായി ഒഴുകി. കാടുകൾ കൂടുതൽ നിശൂഢങ്ങളായി വളർന്നു. മൃഗങ്ങളൊക്ക അവരുടെ വിഹാരസ്ഥലങ്ങളിൽ കൂടുതൽ സ്വതന്ത്രരായി. അന്തരീക്ഷത്തിലെ പൊടിയും പുകയുമൊക്കെ കുറഞ്ഞു. റോഡപകടങ്ങൾ വിരലിലെണ്ണാവുന്നതായി. അതേ സമയം തന്നെ പലരുടെയും ജോലി നഷ്ടപ്പെട്ടു. ചെറിയ കടകളും ചായക്കടകളുമെല്ലാം പൂട്ടി. ഫാക്ടറികൾ പ്രവർത്തിക്കാതായി. കുറേ മനുഷ്യർ ഒരു തിരക്കുമില്ലാതെ വെറുതെയിരിക്കുമ്പോൾ ഒരു കൂട്ടർ ഒരു വിശ്രമവുമില്ലാതെ ജോലി ചെയ്യുന്നു. തൊട്ടടുത്ത വീട്ടിലെ നഴ്സായ ലിസി, പോലീസുകാരനായ ജോബി ഇവരുടെയൊക്കെ തിരക്കുപിടിച്ച ജോലിയെക്കുറിച്ച് ചിന്തിച്ചപ്പോഴാണ് ജോളിമ്മ ഉച്ചഭക്ഷണം ഉണ്ടാക്കണമല്ലോ എന്നോർത്തത്. വാഷിങ് മെഷീനിൽ തുണി അലക്കി കഴിഞ്ഞിട്ടുണ്ടാവും അതും വിരിച്ചിടണം ബാക്കിയുള്ള പണികളുടെ ലിസ്റ്റ് ഓർക്കാൻ നിൽക്കാതെ അവർ പെട്ടെന്നു തിരക്കുകൂട്ടി. “അയ്യോ നമുക്കു തിരിച്ചു പോകാം” എന്നിട്ടവർ മാത്തച്ചൻ്റെ കൈയ്യിൽ പിടിച്ച് രഹസ്യം പറയും പോലെ പറഞ്ഞു “എന്നെ അടുക്കളയിൽ ഒന്നു സഹായിക്കണം കേട്ടോ.”
എന്തോ അപകടവാർത്ത കേൾക്കുന്ന ഞെട്ടലോടെ മാത്തച്ചൻ ചോദിച്ചു.. “അയ്യോ ഞാനോ?”
അവരതിന് ചിരിച്ചുകൊണ്ട് അയാൾക്കൊരു കിടിലൻ മറുപടി കൊടുത്തു. “അടുക്കളയിൽ ഭാര്യയെ സഹായിക്കുന്നതും ഒരു രാഷ്ട്ര സേവനമാണ് മാത്തച്ചാ!”
വിഷയം : തിരക്ക്
ഷേർലി വി.ടി.


25 Comments
മാത്തച്ചൻ അടുക്കളയിലെ രാഷ്ട്രസേവനത്തിൽ നിന്നും എങ്ങനെ സ്കൂട്ടാവാം എന്ന ആലോചനത്തിരക്കിലാണ്.🤣
കൊറൊണക്കാലത്തു പോലും വിശ്രമമില്ലാത്ത കുറെ വീട്ടമ്മമാർ….. എത്ര തിരക്കായാലും മക്കളെ ഊട്ടുന്നതിൽ സന്തോഷിക്കുന്നവർ……. അത് മനസ്സിലാക്കാത്ത കുട്ടികൾ…… നന്നായി അവതരിപ്പിച്ചു…. ആശംസകൾ🌹👍
വായിച്ചഭിപ്രായം പറഞ്ഞതിൽ സന്തോഷം🥰❤️
Assalayi. 🥰
സന്തോഷം വായിച്ചതിൽ🥰❤️
വായിച്ചഭിപ്രായം പറഞ്ഞതിൽ സന്തോഷം🥰❤️
വീട്ടുവിശേഷ o സൂപ്പർ
വീട്ടു വിശേഷങ്ങൾ നല്ല രസകര മായി അവതരിപ്പിച്ചു 👌🥰💗😍
സ്നേഹം❤️
പ്രോത്സാഹനത്തിന് നന്ദിയും സ്നേഹവും❤️🙏
😍👌🏻കൊറോണ ടൈം വീണ്ടും ഓർത്തു.
അടുക്കള ശാന്തിക്ക് ശേഷം പുറത്തേക്ക് ഒന്നിറങ്ങി സർക്കീറ്റ് അടിച്ച് മുഷിച്ചിൽ മാറ്റിയിരുന്ന വീട്ടമ്മമാരിൽ മിക്കവർക്കും, പുറത്തേക്ക് എന്നല്ല അടുക്കളയിൽ നിന്നും പോലും ഒന്നിറങ്ങാൻ ആവാതെ അവിടെ തന്നെ സർക്കിൾ അടിച്ച് മുഷിച്ചിൽ ആയി. തീരാത്ത അത്ര തിരക്ക്. തിരക്കില്ലാതെ വെറുതെ ഇരിക്കുന്ന മറ്റ് അംഗങ്ങൾ വയറ്റിൽ കോഴിയും മക്കളും ഉള്ള പോലെ പതിവിൽ കൂടുതൽ കനത്ത പോളിംഗ് ഭക്ഷണ കാര്യത്തിൽ കാഴ്ച വച്ച് ഇടത്തോട്ടും വലത്തോട്ടും വീതി വച്ചപ്പോൾ അടുക്കള ശാന്തി വലിയ അശാന്തി ആയി പരിണമിച്ചു.
🙏🥰❤️
കൂട്ടക്ഷരങ്ങളിൽ കൂട്ടുകൂടാൻവരാതെ എവിടായിരുന്നു ഇത്രയുംകാലം? കിടിലോൽക്കിടിലം 😀👌👌
സ്നേഹം സന്തോഷം സിൽവി🥰❤️
മക്കളേയും കൊച്ചുമക്കളേയും കോറോണയുടെ വർക്ക് ഫ്രം ഹോമിന് വീട്ടിലെത്തിയ ആഹ്ളാദം തൂത്തെറിഞ്ഞ തീരാത്ത ഹോം വർക്ക് ചെയ്ത് നടുവൊടു ഞ്ഞ കുറെ അമ്മമാർക്ക് 👌
👍❤️
നടുവൊടിഞ്ഞ (typo ), അമ്മമാർക്ക് സമർപ്പണം. എഴുത്ത് super.👌
വായിച്ച് അഭിപ്രായം അറിയിച്ചതിൽ നല്ല സന്തോഷം❤️🥰
നന്നായി എഴുതി. എന്തൊക്കെയായാലും ഇങ്ങനെ അമ്മമാർക്ക് വിശ്രമം കൊടുക്കാത്ത മക്കൾ ഒരു മനസ്സാക്ഷിയില്ലാത്തവർ തന്നെ. അടുക്കളയിൽ മാത്രം തിരക്ക് തന്നെ.
നല്ല രസകരമായ എഴുത്ത് ചേച്ചീ. ആടുക്കളയിലെ പുതിയ രാഷ്ട്ര സേവനത്തിൽ നിന്ന് മുങ്ങലിൽ നല്ല സ്‌കില്ലുള്ള മാത്തച്ചൻ escape ആയോ ആവോ. മറന്നു തുടങ്ങിയ ആ പഴയ നാളുകളിലേക്ക് പെട്ടെന്ന് ഒന്ന് പോയി വന്നു.
മാത്തച്ചൻ അടുക്കളയിലെ രാഷ്ട്രസേവനത്തിൽ നിന്നും എങ്ങനെ സ്കൂട്ടാവാം എന്ന ആലോചനത്തിരക്കിലാണ്.🤣
നല്ല ത്രെഡ് മനോഹരമായി എഴുതി 👌
പ്രോത്സാഹനത്തിന് നന്ദിക്കും സ്നേഹവും❤️🙏
മാത്തച്ചൻ അടുക്കളയിലെ രാഷ്ട്രസേവനത്തിൽ നിന്നും എങ്ങനെ സ്കൂട്ടാവാം എന്ന ആലോചനത്തിരക്കിലാണ്.🤣
അസ്സലായി. വളരെ ഇഷ്ടപ്പെട്ടു. കൊറോണക്കാലത്തിലൂടെ ഒന്നുകൂടി കറങ്ങി വന്നു. യുക്തിഭദ്രമായ എഴുത്ത്.❤️❤️ മേമ്പൊടിക്ക് നർമ്മത്തിൻ്റെ നേർത്ത അന്തർധാര ❤️🥰
സന്തോഷം താരാ❤️❤️🥰