കർട്ടനിടയിലൂടെ ഇളം വെയിൽ മുഖത്തേക്കടിച്ചപ്പോളാണ് അവൾ കണ്ണു തുറന്നത്.കുറച്ചൊരു മടിയുണ്ടായിരുന്നു എഴുന്നേൽക്കാൻ. നോക്കിയപ്പോൾ സജീവ് നല്ല ഉറക്കത്തിലാണ്.. പതുക്കെ അവൾ എഴുന്നേറ്റു ബാത്റൂമിൽ കയറി. ഇന്ന് തിരക്ക് പിടിച്ച ദിവസമാണ്. സജീവൻ്റെ ബന്ധുക്കൾ കുറച്ചു പേര് അടുത്തുണ്ട്.. എല്ലാവരും കൂടി ഒരു ഒത്തു കൂടൽ ഇടക്കിടക്ക് പതിവാണ്. ഇന്ന് അവരുടെ വീട്ടിൽ ആണ് ഒത്തു കൂടൽ.. വേഗം കുളി കഴിച്ചവൾ അടുക്കളയിൽ കയറി രണ്ട് പേർക്കും ചായ ഉണ്ടാക്കി. അടുക്കള എപ്പോഴും നല്ല വൃത്തിയിൽ വെച്ചിരിക്കും അവൾ . എല്ലാ ഉപകരണങ്ങളും നല്ല അടുക്കോടെയും ചിട്ടയോടെയും വെക്കാൻ പറ്റിയ വലുപ്പമുള്ള ഒരു അടുക്കള ആയിരുന്നു അവളുടേത്. അമ്മ പഠിപ്പിച്ചു തന്ന ചിട്ടയെല്ലാം ഇപ്പോളും തന്നിലുണ്ടെന്ന് അവൾ ഓർത്തു. തലേന്ന് ആട്ടി വെച്ച മാവ് എടുത്തു നോക്കിയപ്പോൾ ആവശ്യത്തിന് പൊന്തിയിട്ടുണ്ട്.
ഇഡ്ഡലിയും ചട്ടിണിയും ഉണ്ടാക്കി പാത്രത്തിൽ അടച്ചു വെച്ചു .. സജീവൻ എന്തായാലും ഇന്ന് എഴുന്നേൽക്കാൻ വൈകും എന്നവൾക്കറിയായിരുന്നു.അത് കൊണ്ട് തൻ്റെ പണികൾ എല്ലാം വേഗം ഒതുക്കാം എന്നവൾ കരുതി. സബോളയുടെ തൊലി നന്നാക്കാൻ തുടങ്ങിയപ്പോഴേക്കും കണ്ണിൽ നിന്ന് കുടു കുടു വെള്ളം ചാടാൻ തുടങ്ങി.. കാലം ഇത്രയായി അടുക്കളയിൽ മല്ലിടാൻ തുടങ്ങിയിട്ട്, എന്നിട്ടും നിൻ്റെ കരച്ചിൽ ഇത് വരെയും നിന്നില്ലേ എന്ന് അമ്മയും സജീവും എപ്പോഴും അവളെ കളിയാക്കും. ഉള്ളി അരിയൽ മാത്രം ഇപ്പോഴും ബുദ്ധിമുട്ടാണ് തനിക്ക്.ഭാഗ്യത്തിന് ഇപ്പോഴായി പഴയത് പോലെ ഉള്ളി അരിയേണ്ടി വരുന്നില്ല..അവളുടെ പണികളെല്ലാം എളുപ്പമാക്കി കൊടുത്ത തൻ്റെ പ്രിയപ്പെട്ട ഉപകരണത്തിലേക്ക് സ്നേഹത്തോടെ അവൾ നോക്കി.. സബോള അരിയാനായി മാത്രമാണ് സജീവ് അവൾക്ക് ഒരു ഫുഡ് പ്രോസസ്സർ വാങ്ങിച്ചു കൊടുത്തത്. പക്ഷേ അതിന് വേറെയും കുറേ ഗുണങ്ങൾ ഉണ്ടെന്ന് ഉപയോഗിച്ച് തുടങ്ങിയപ്പോഴാണ് മനസ്സിലായത്. ഇത് വന്നതിന് ശേഷം ആണ് തൻ്റെ പാചകത്തിന് ഇത്ര സ്പീഡും താൽപര്യവും കൂടിയത്. എല്ലാ കാര്യങ്ങളും വേഗത്തിലും സൂക്ഷ്മതയോടെയാണ് ഇത് വെച്ച് ചെയ്യാൻ പറ്റുന്നത്. ആദ്യം വാങ്ങിയത് കുറച്ചു വലിപ്പമുള്ളത് ആയിരുന്നു. അത് പിന്നെ കഴുകി എടുക്കാനൊക്കെ ബുദ്ധിമുട്ടായി..അപ്പൊൾ അതിൻ്റെ ചെറിയ ടൈപ്പ് വാങ്ങിച്ചു. ഓരോ വർഷവും പുതിയ പുതിയ വേർഷൻ ഇറങ്ങുമ്പോൾ സജീവ് ചോദിക്കും എന്താ പുതിയ ടൈപ്പ് വേണോയെന്ന്.അതിൻ്റെ ആവശ്യം ഒന്നുമില്ല. ഇന്നൊരു നല്ല ബിരിയാണി ഉണ്ടാക്കണം..പൊതുവേ തൻ്റെ ബിരിയാണി ഇഷ്ടമാണ് സജീവിന്.
സവാള ഫുഡ് പ്രോസസ്സറിൽ ഇട്ട് നേരിയതായി അവൾ അരിഞ്ഞെടുത്തു. പിന്നെ വെളുത്തുള്ളി. ഇഞ്ചി പച്ച മുളക് ഇതെല്ലാം ചെറുതായി അരിഞ്ഞു പാത്രത്തിൽ എടുത്തു വെച്ചു.. ചിക്കൻ അടപ്പത്ത് വെച്ച് മസാലയാക്കി. നെയ്യ് ചോറും ഉണ്ടാക്കി… ദമ്മിനുളള പരിപാടി കുറച്ചു കഴിഞ്ഞു മതിയെന്നവൾ തീരുമാനിച്ചു.. ഇത് കൂടാതെ കുറച്ചു സാദാ ചോറും കറികളും ഉണ്ടാക്കണം. ക്യാരറ്റ് പീലർ ഉപയോഗിച്ച് തൊലി കളഞ്ഞു ഫുഡ് പ്രോസസ്സറിൽ ഇട്ടു ചെറുതായി പച്ചടി വെക്കാനുള്ള പാകത്തിൽ അറിഞ്ഞെടുത്തു.കുറെ കുഞ്ഞുള്ളി നന്നാക്കി വെച്ചിട്ടുണ്ട് അതും ചെറുതായി അരിഞ്ഞു വെച്ചു.. കാബേജ് തോരനു വേണ്ടി അതേ മെഷീൻ്റെ അകത്തോട്ടു ഇട്ടു അരിഞ്ഞെടുത്തു. സാമ്പാർ, ഇഞ്ചിപ്പുളി, അവിയൽ ഇതെല്ലാം രാത്രി തന്നെ അവൾ ഉണ്ടാക്കി വെച്ചിട്ടുണ്ട്. വൈകിട്ടുള്ള ചപ്പാത്തിക്ക് മാവും അവൾ കുഴച്ചു വെച്ചു.. കുറച്ചു കട്‌ലറ്റ് ഉണ്ടാക്കി വെച്ചാൽ വൈകിട്ട് ചായക്ക് എടുക്കാമല്ലോ എന്ന് കരുതി വേവിച്ചു വെച്ച ചിക്കനും അവൾ അരച്ചെടുത്തു. കൂട്ടത്തിൽ പുഴുങ്ങി വെച്ചിരുന്ന ഉരുളക്കിഴങ്ങും പൊടിച്ചെടുത്തു ഫ്രിഡ്ജിലേക്ക് കയറ്റി. ഉച്ച ഭക്ഷണം കഴിഞ്ഞതിന് ശേഷം കട്‌ലറ്റ് കൂട്ടുണ്ടാക്കാം എന്ന് കരുതി .ഇനി ഇതെല്ലാം കഴിഞ്ഞിട്ട് വേണം തൻ്റെ ഇഷ്ടപ്പെട്ട ചീസ് കേക്ക് പുഡ്ഡിംഗ് ഉണ്ടാക്കാൻ.. അതിനും ഇതിൻ്റെ തന്നെ വേറെ ഒരു പാത്രം ഉണ്ട്. ഈ ഒരുപകരണം കൊണ്ട് എത്ര പെട്ടെന്നാണ് അടുക്കളയിലെ കാര്യങ്ങൾ ചെയ്യാൻ പറ്റുന്നത്. ഇനി മതിയായി, ഇത്തിരി നേരം വിശ്രമിച്ചിട്ട് അടുക്കളയിൽ കയറാം എന്നവൾ തീരുമാനിച്ചു.. വസ്ത്രത്തിൽ വെള്ളം ആകാതിരിക്കാൻ ആയി കെട്ടിയിരുന്ന ഏപ്രൺ ഊരിയെടുത്തു അവൾ പതുക്കെ സിറ്റിംഗ് മുറിയിലേക്ക് നടന്നു. ബാൽക്കണി തുറന്നു വെച്ചു. ഡിസംബറിലെ തണുത്ത് കാറ്റാടിക്കുന്നുണ്ട്. ഒരു പാട് ചെടികൾ ഉള്ള മുറിയാണ് അവളുടെ സിറ്റിംഗ് മുറി.അതിനിടയിൽ ഇരിക്കാൻ വളരെ ഇഷ്ട്ടമാണ് അവൾക്ക.സജീവ് എഴുന്നേറ്റു പ്രാതൽ കഴിച്ചതിന് ശേഷം ആകാം ഇനി ബാക്കി പണികൾ എന്നവൾ കരുതി. കുറച്ചു നേരം അങ്ങിനെ സോഫയിൽ ചാരിയവൾ കിടന്നു. ഈ ഫ്ലാറ്റിലെ എല്ലാ പണികളും ചെയ്യാൻ ഓരോ തരത്തിലുള്ള ഉപകരണങ്ങൾ ഉണ്ട്.. തനിക്ക് മാത്രമല്ല നഗരങ്ങളിൽ താമസിക്കുന്ന എല്ലാവരുടെയും വീടുകളിൽ ഇതെല്ലാം ഉണ്ട്.. കഴിഞ്ഞ ആഴ്ച വാങ്ങിയ Robo വാക്വം ക്ലീനർ ഒരു അത്ഭുതമായിരുന്നു. അവൻ ഓടി നടന്നു പണിയെടുക്കുന്നത് കണ്ടപ്പോൾ അതിശയിച്ചു പോയി.. പോക പോക ഭാര്യക്ക് പകരം ഇനി പണികൾ എല്ലാം ചെയ്യാൻ കഴിയുന്ന ഒരു നല്ല റോബോട്ട് ഉണ്ടെങ്കിൽ കല്യാണമേ വേണ്ടെന്ന് ചെറുപ്പക്കാർ വിചാരിക്കും..
അല്ലെങ്കിലും ഈ കാലത്ത് ഏത് പെൺകുട്ടികളാണ് വലിച്ചു വാരി പണിയെടുക്കുന്നത്. പണ്ടത്തെ പോലെ പണിയെടുക്കാനും പ്രസവിക്കാനും മാത്രമല്ല കല്യാണം കഴിക്കുന്നത് എന്ന് ഇപ്പോഴത്തെ ചെറുപ്പക്കാർക്ക് നന്നായറിയാം.. പെൺകുട്ടികളും നല്ല വിദ്യാഭ്യാസം കൈവരിച്ചിട്ടുണ്ട്. രണ്ട് കൂട്ടരും പണികൾ പങ്കിട്ടെടുത്തു സന്തോഷത്തോടെ ജീവിതം നയിക്കുന്നു. പണ്ട് കാലത്തെ പോലെ ആയാസമായിട്ടുള്ള പണിയൊന്നും ആരും ചെയ്യാറില്ല ഇപ്പൊൾ.
പണ്ട് തൻ്റെ അമ്മ ഇതൊന്നും ഇല്ലാതെയാണ് ജീവിച്ചിരുന്നത്.. തനി നാട്ടിൻ പുറത്തുകാരിയായിരുന്നു തനിക്ക് ഇപ്പോഴും അമ്മയുടെ ശീലങ്ങൾ ആണ് ഇഷ്ടമെങ്കിലും ജോലിയും വീട് പണികളും ഒന്നിച്ചു കൊണ്ട് പോകാൻ നല്ല ബുദ്ധിമുട്ടാണ്, പിന്നെ പോരാത്തതിന് ഫ്ലാറ്റിലെ ജീവിതം വേറിട്ടത് തന്നെയാണ്. കണ്ണടച്ച് ഒന്ന് മയങ്ങിപ്പോയവളുടെ മനസ്സിലേക്ക് പഴയ ഓർമകൾ ഓടിയെത്തി..
അതിരാവിലെ തന്നെ അമ്മ എണീക്കും. മുറ്റം അടിക്കാനായി അടുത്ത വീട്ടിലെ ജാനു ചേച്ചി വരും. എന്നാലും അമ്മക്ക് ഒന്നു കൂടെ അടിച്ചു വാരിയാലേ തൃപ്തിയാവു.. അപ്പോഴേക്കും ഒരു തട്ട് തൻ്റെ വാതിലിൽ വന്നിട്ടുണ്ടാവും.. എഴുന്നേറ്റില്ലെങ്കിൽ കണ്ണു പൊട്ടിക്കുന്ന ചീത്ത കേൾക്കേണ്ടി വരും. പെൺകുട്ടികൾ നേരത്തെ എഴുന്നേൽക്കണം അതാ ചിട്ട. അത് തെറ്റിച്ചാൽ അമ്മ പിന്നെ വഴക്കുപ്പറയും. അമ്മയും താനും മാത്രമല്ലേ ഉള്ളൂ. അഛൻ വളരെ നേരത്തെ മരിച്ചു പോയിരുന്നു..അന്നു തനിക്ക് ആറ് വയസ്സുള്ളൂ.
താൻ ജനിച്ചപ്പോഴേക്കും അപ്പൂപ്പനും മരിച്ചിട്ടുണ്ട്. അത് കൊണ്ട് അമ്മയുടെ കൂടെ വീട്ടിൽ അമ്മൂമ്മയും ഉണ്ട്. നല്ല കഷ്ടപ്പാടിൽ തന്നെയാണ് അമ്മ അവളെ വളർത്തിയത്.. കുറച്ചു നാളികേരവും പശുവിനെ കറന്നു കിട്ടുന്ന പാലും ആയിരുന്നു വരുമാന മാർഗം. പിന്നെ അടുത്ത തന്നെയുള്ള സ്കൂളിലെ പ്രൈമറി ടീച്ചർ ആയിരുന്നു അമ്മ. അന്നൊക്കെ ചെറിയ ശമ്പളമല്ലേ ടീച്ചർമാർക്ക് കിട്ടിയിരുന്നത്.
അമ്മു അമ്മു എന്ന് അമ്മയുടെയും അമ്മുമ്മയുടെയും വിളിയാണ് വീട്ടിൽ എപ്പോഴും മുഴങ്ങുക.
അമ്മു നീ ഇതൊന്നു തീ പിടിപ്പക്കൂ എന്ന് പറഞ്ഞുകൊണ്ട് വിറകടുപ്പിലേക്കു് കനൽ ഊതാൻ കുഴല് കയ്യിൽ തന്നു അമ്മ പശുവിനെ കറക്കാൻ പോകും… അമ്മക്ക് നന്നായി അറിയാം തനിക്ക് ഒട്ടും ഇഷ്ടമില്ലാത്ത പണിയാണ് അതെന്ന്.. കുഴല് കൊണ്ട് കനലിൽ ഊതുമ്പോൾ ഉള്ള ചാരം മുഴുവൻ കണ്ണിൽ പോകും. അതും കൂടാതെ പുക കൊണ്ട് മനുഷ്യൻ ഒരു വഴിക്കാകും.. അത് കഴിഞ്ഞാലുടൻ അടുത്ത വിളി വരും ഈ തേങ്ങയൊന്നു അരച്ച് വെക്കു എന്ന് പറഞ്ഞ്.. രാവിലെ കറി ഉണ്ടാക്കി വെച്ചാലെ തങ്ങൾ രണ്ടാൾക്കും ചോറ് കൊണ്ട് പോകാൻ പറ്റുകയുള്ളൂ.. പിന്നെ വീട്ടിൽ അമ്മൂമ്മയും ഉണ്ടല്ലോ. രാവിലെ അടുക്കളയിൽ കയറി അമ്മയ്ക്കൊപ്പം പണിയെടുത്തിട്ടു വേണം കോളേജിൽ പോകാൻ.. എന്തിനാണ് തന്നെ കൊണ്ട് ഇപ്പണിയെല്ലാം എടുപ്പിക്കുന്നത് എന്ന് ചോദിച്ചാൽ പറയും. നാളെ അന്യൻ്റെ വീട്ടിലേക്ക് കെട്ടിച്ചു വിടാനുള്ളത് അല്ലെ അത് കൊണ്ട് പണികളൊക്കെ പഠിച്ചു വെക്കണം അത്രേ.. ഈ വീട്ടിലെ പണിയെല്ലാം ചെയ്യിക്കാനാണോ എന്നെ കെട്ടിച്ചു വിടുന്നത് എന്ന് ചോദിച്ചു എത്ര പ്രാവശ്യം വഴക്കിടിച്ചിരിക്കുന്നു… അമ്മക്കാണെങ്കിൽ വെണ്ണ പോലെ അരച്ചെടുക്കണം എന്നാലേ കറിക്ക് സ്വാദുണ്ടാകൂ. അമ്മയുടെ കണ്ട് പിടിത്തം ആണ്. അങ്ങോട്ടും ഇങ്ങോട്ട് അമ്മിക്കല്ല് വെച്ചുരുട്ടി കറി ഉണ്ടാക്കേണ്ട എന്ന് പറഞ്ഞാൽ ആര് കേൾക്കാൻ.. അത് സഹിക്കാം.. ചില ദിവസങ്ങളിൽ വൈകിട്ട് ദോശ മാവ് ഉണ്ടാക്കാൻ ആട്ട്ക്കല്ലിൽ ഒരുരുട്ടുണ്ട്.. ആട്ടി
മനുഷ്യൻ്റെ സർവ സ്ഥലവും വേദനിക്കും. പക്ഷെ മറിഞ്ഞ ദോശയും സാമ്പാറും കഴിക്കാൻ നല്ല ഇഷ്ടമായിരുന്നു.. അല്ല, മിക്കവാറും എല്ലാവരുടെയും ജീവിതം അത് പോലെ തന്നെയായിരുന്നു.. പക്ഷെ വീട്ടിൽ നിറയെ പണിക്കാർ ഉള്ളവർക്ക് ഇതൊന്നും ഒരു വിഷയമല്ല
മുറ്റമടിച്ചും, തറ തുടച്ചും, കുളത്തിൽ കൊണ്ട് പോയി വസ്ത്രങ്ങൾ അലക്കിയും തനി നാടൻ ജീവിതം നയിച്ചു ജീവിതം മുന്നോട്ടു കൊണ്ട് പോയി കൊണ്ടിരിക്കുന്ന സമയത്താണ് അവൾക്കൊരലോചന വന്നത്. അവൾ ആണെങ്കിൽ കോളേജിൽ അവസാന വർഷവും.. ഗൾഫിൽ ആണ് ചെക്കന് ജോലി.. കാണാൻ നല്ല സുമുഖൻ, അമ്മയുടെ അകന്ന ബന്ധത്തിലുള്ളവരാണ് വീട്ടുകാർ, പഠിപ്പുമുണ്ട്. അമ്മക്ക് തന്നെ അടുത്ത് തന്നെ വേണം എന്നായിരുന്നു ആഗ്രഹം.. അമ്മയെ പോലെ ഒരു ടീച്ചർ ആയി അവിടെ തന്നെ ഉണ്ടായിരുന്നെങ്കിൽ എന്ന്
ആശിച്ചിട്ടുണ്ടാവും പാവം. മോളെ ഗൾഫിൽ അയക്കാൻ താൽപ്പര്യമുണ്ടായിരുന്നില്ല. എന്നാലും കല്യാണത്തിന് സമ്മതിച്ചു.. അവർക്ക് ഒരു ഡിമാൻഡും ഇല്ലായിരുന്നു. നല്ല കാര്യവും ആയതിനാൽ അമ്മ പിന്നെയൊന്നും ആലോചിച്ചില്ല..
കല്യാണം കഴിഞ്ഞു ഒരു ആറ് മാസമായപ്പോഴേക്കും അവളെ സജീവ് ഗൾഫിലേക്ക് കൊണ്ട് പോയി..
ഫോൺ ഒന്നും ഇല്ലാത്ത കാലം ആയിരുന്നു.. ഉണ്ടെങ്കിൽ തന്നെ ഫോൺ ബൂത്തിൽ പോയി മണിക്കൂറോളം നിൽക്കണം, പിന്നെ അമ്മ ഫോൺ ഉള്ള വീട്ടുകാരെ തപ്പി അവരുടെ വീട്ടിൽ വന്നു കുറെ നേരം നിൽക്കണം.. അത് കൊണ്ട് ഫോൺ വിളി ഇല്ലായിരുന്നു. ഒരു എഴുത്തിലൂടെ മാത്രം ആശയവിനിമയം നടത്തുന്ന കാലത്താണ് ഈ കര്യങ്ങൾ നടക്കുന്നത്.. വിശാലമായ പറമ്പുള്ള തൻ്റെ കൊച്ചു തറവാട്ടിൽ നിന്ന് ഗൾഫിലെ ചെറിയ ലോകത്തിലേക്ക് അവളെ പറിച്ചു നട്ടു..
ആദ്യമൊക്കെ കരയിൽ പിടിച്ചിട്ട മീനെ പോലെ അവൾക്ക് ശ്വാസം മുട്ടായിരുന്നു.. അറിയാത്ത നാട്, ഇടുങ്ങിയ താമസ സ്ഥലം. രാവിലെ പോയാൽ വൈകിട്ട് എത്തുന്ന ഭർത്താവ്.. മിണ്ടാനും പറയാനും ആരുമില്ല.. തിരക്കൊഴിഞ്ഞ ജീവിതം ദുരിതമായി തോന്നിയിരുന്നു കുറെ നാൾ.. പിന്നെ പിന്നെ അത് ശീലിച്ചു.. അതിനിടയിൽ മോളും മോനും ജനിച്ചു.. പിന്നെ തിരക്കോട് തിരക്ക്.. കൂട്ടത്തിൽ തനിക്ക് നല്ലൊരു ജോലിയും കിട്ടി..
തിരക്ക് പിടിച്ച ഈ ജീവിതത്തിലെ കൂട്ടുകാരാണ് ഈ ഉപകരണങ്ങൾ.. പണ്ടത്തേക്കാൾ കുറെ വണ്ണം വെച്ചു താനിപ്പോൾ.. തന്നെ കാണുമ്പോൾ കാണുമ്പോൾ അമ്മ പറയും നീ ഇങ്ങിനെ വണ്ണം വെയ്ക്കുന്നത് തൻ്റെ തടി അനങ്ങാതിരുന്നിട്ടാണ് എന്ന്.. വിശാലമായ പറമ്പും പണ്ടത്തെ തറവാട് ജീവിതവും കാത്ത് സൂക്ഷിക്കുന്ന അമ്മക്ക് നല്ല ആരോഗ്യമുണ്ട് ഇപ്പോഴും. മെഷീൻ കൂട്ടുകാർ ഉള്ള തനിക്കോ പ്രഷറും കൊളസ്ട്രോളും പിന്നെ ദുർമേദസ്സും.. എന്താല്ലേ.. പിന്നെ കാശ് എണ്ണി കൊടുത്തു ജിമ്മിൽ പോകുന്നത് കൊണ്ട് കുറച്ചെങ്കിലും ആരോഗ്യം ഉണ്ട്.
എടോ താൻ എന്താ പകൽ കിനാവ് കാണുകയാണ് എന്ന് സജീവൻ്റെ ചോദ്യം കേട്ടപ്പോൾ ആണ് അവൾ കണ്ണു തുറന്നത്.. എന്താ ഇന്ന് പണിയൊന്നും നടന്നില്ലേ. പുറത്ത് നിന്ന് ഓർഡർ ചെയ്യണോ എന്ന് ചോദിച്ചിട്ടയാൾ അടുക്കളയിൽ കയറി.. തൻ്റെ ഭാര്യ പണികളെല്ലാം കഴിഞ്ഞാണ് അവിടെ കിടന്നിരുന്നത് എന്ന് മനസ്സിലായപ്പോൾ, അവളെ നോക്കി പറഞ്ഞു എൻ്റെ അമ്മുക്കുട്ടി ഒരു സംഭവം തന്നെയെന്ന്.. സജീവേട്ടാ എൻ്റെ കൂട്ടുകാരി നമ്മുടെ ഫുഡ് പ്രോസസ്സർ കൂടെയുള്ളത് കൊണ്ട് എൻ്റെ അടുക്കള പണിയെല്ലാം എനിക്ക് വേഗം തീർക്കാൻ കഴിയുന്നുണ്ട് എന്ന് മറുപടി പറഞ്ഞു കൊണ്ട് അവൾ അടുക്കളയിലേക്ക് ചെന്നു അടുത്ത് പണിയിലേക്ക് ശ്രദ്ധ തിരിച്ചു.


5 Comments
സൂപ്പർ 🥰
തറവാടു വീട്ടിലെ ജീവിതവും ഫ്ളാറ്റിലെ ഫുഡ് പ്രോസസറും എല്ലാം പല മലയാളി സ്ത്രീകളും നടത്തിയ ട്രാൻസിഷൻ തന്നെ. നല്ല രചന👏
അടുക്കളകളുടെ മാറ്റം ഹൃദ്യമായി പറഞ്ഞു❤️👍
നന്നായിട്ടുണ്ട്…. ഇനിയും എഴുത്തു തുടർന്ന് കൊണ്ടേ ഇരിക്കുക അതിന് തമ്പുരാൻ ആയുസ്സും ആരോഗ്യവും തരട്ടെ 🙏..
👌 പഴയ അടുക്കളയും പുതിയ അടുക്കളയും ഒറ്റവായനയിൽ മനസ്സിലെത്തി. അഭിനന്ദനങ്ങൾ🥰💐