ഇന്നലെയും ഇന്നുമൊക്കെയായി പങ്കെടുത്ത ഒരു ശിൽപശാലയിൽ, ഇരുപതിനും മുപ്പതിനും ഇടയിൽ പ്രായമുള്ള ഒരു കൂട്ടത്തോട്, ആരൊക്കെ നമ്മുടെ ഭരണഘടന കണ്ടിട്ടുണ്ട്? എന്നൊരു ചോദ്യം വന്നു.ഇരുന്ന എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടും നോക്കി. ഭരണഘടന ഒരിക്കൽ പോലും തുറന്ന് നോക്കിയവരെയോ അതിനെ കുറിച്ച് സംസാരിച്ചവരെയോ കണ്ടെത്താൻ സാധിക്കാത്ത അവസ്ഥ നേരിൽ കാണുവാൻ അവിടെ സാധിച്ചു.
ഉറക്കെ പറയട്ടെ…ഭരണഘടനയെയും നിയമത്തെയും മനസിലാക്കാതെ നമുക്ക് സർക്കാരിനെക്കുറിച്ചോ, രാജ്യത്തെക്കുറിച്ചോ, രാജ്യം നമുക്ക് നൽകിയ അവകാശങ്ങളെയും സംരക്ഷണങ്ങളെയും കുറിച്ചോ ശരിയായി മനസ്സിലാക്കാനാവില്ല.
നവംബർ 26, ഇന്ത്യയുടെ ഭരണഘടനയേയും അതിന്റെ മഹത്തരമായ ആമുഖഭാഗത്തെയും അനുസ്മരിക്കുന്ന ദിനമാണ്. ഈ അവസരത്തിൽ ഒന്നു രണ്ട് കാര്യങ്ങൾ കുറിച്ചിടുന്നു.
ഭരണഘടനയിലെ സമത്വ തത്വങ്ങൾ
ഈ അടുത്ത ദിവസങ്ങളിൽ ഒരു യുവനടി ഫെമിനിസത്തെ കുറിച്ച് എഴുതിയ കുറിപ്പ് വാർത്തകളിൽ നിറഞ്ഞിരുന്നു. ഈ അവസരത്തിൽ പറയാതെയിരിക്കുവാനാകുന്നില്ല. ഫെമിനിസത്തെയും ഭരണഘടന സ്ത്രീകൾക്ക് നൽകിയിരിക്കുന്ന ചില സംരക്ഷണ നിയമങ്ങളെയും ജനങ്ങൾ, പ്രത്യേകിച്ച് യുവജനങ്ങൾ, ശരിയായ ദിശയിലും അർത്ഥത്തിലും മനസ്സിലാക്കേണ്ടത് വളരെ പ്രധാനമാണ്.
ഇന്ത്യൻ ഭരണഘടന രാജ്യത്തെ ഓരോ പൗരനും സമത്വം ഉറപ്പുനൽകുന്ന രണ്ടു പ്രധാന തത്വങ്ങൾ ഉയർത്തിപ്പിടിക്കുന്നു. 1. നിയമത്തിന് മുൻപിൽ എല്ലാവരും സമന്മാർ (Equality before law)
ലിംഗഭേദം, മതം, ജാതി, സമ്പത്ത് ഇവയുമായിട്ടൊന്നും ബന്ധിപ്പിക്കാതെ എല്ലാവർക്കും ഒരേ നിയമം.
2. നിയമങ്ങളുടെ സമത്വം (Equal protection of laws) ദുർബലരായവർക്കും പിന്നോക്ക വിഭാഗങ്ങൾക്കും ആവശ്യമായ സംരക്ഷണം നൽകുന്ന സംരക്ഷണ സമത്വ തത്വത്തെ ഭരണഘടന അംഗീകരിക്കുന്നതാണ്. ഇവ രണ്ടും വിരൽ ചൂണ്ടുന്നത് ഭരണഘടനയുടെ യാഥാർത്ഥ്യബോധത്തിലേയ്ക്കാണ്.
ഫെമിനിസവും ഭരണഘടനയിലെ സമത്വവും
സ്ത്രീകളും പുരുഷന്മാരും തമ്മിലുള്ള കാര്യങ്ങളിൽ പ്രത്യേകിച്ച് മനുഷ്യാവകാശം, സ്വാതന്ത്ര്യം, അവസരങ്ങൾ എന്നിവയിൽ നീതി വരുത്തുവാനായി ഭരണഘടനയിൽ ഉൾച്ചേർത്തിരിക്കുന്ന സമത്വ ആശയങ്ങൾ ഫെമിനിസത്തിന്റെ ലക്ഷ്യങ്ങളെ നേരിട്ട് പിന്തുണക്കുന്നു.
ചരിത്രപരമായി സ്ത്രീകൾ നേരിട്ടിട്ടുള്ള നിരവധി പ്രശ്നങ്ങൾ ഉണ്ട്. വിദ്യാഭ്യാസത്തിൻ്റെ അഭാവം, തൊഴിൽ സുരക്ഷയും തുല്യ വേതനവും ഇല്ലായ്മ, ലൈംഗികാതിക്രമങ്ങൾ, സ്ത്രീകൾ മാത്രം അനുഭവിക്കേണ്ടി വന്നിരുന്ന മാതൃത്വവുമായി ബന്ധപ്പെട്ട സഹനങ്ങൾ, സ്ഥാപനങ്ങളിലും കുടുംബത്തിലും നിന്ന് നേരിടേണ്ടി വന്നിട്ടുള്ള വലുതും ചെറുതുമായിട്ടുള്ള വിവേചനങ്ങൾ എന്നിവയൊക്കെ അവയിൽ ചിലത് മാത്രമാണ്.
ഈ യാഥാർത്ഥ്യത്തിൽ, എല്ലാവർക്കും ഒരേ പോലെ നിയമം, എന്ന ആശയം മാത്രം മതിയാകില്ല. സ്ത്രീകൾ നേരിട്ടിട്ടുള്ള അനീതികളെ തിരിച്ചറിഞ്ഞ്, അവർക്കു പ്രത്യേക സംരക്ഷണ നിയമങ്ങൾ നൽകണമെന്നതാണ് ഫെമിനിസത്തിന്റെ വാദം, അതേ വഴിയാണ് ഭരണഘടനയും നമുക്ക് മുൻപിൽ തുറന്നിട്ടിട്ടുള്ളത്.
ഭരണഘടനയും ഫെമിനിസവും പങ്കിടുന്ന നീതിവ്യവസ്ഥകൾ
ആർട്ടിക്കിൾ 14 വഴി നിക്ഷിപ്തമായിരിക്കുന്ന സമത്വം. ഇത് എല്ലാ വ്യക്തികൾക്കും ബാധകമാണ്. ആർട്ടിക്കിൾ 15(3): ഇത് സ്ത്രീകൾക്ക് മാത്രമായി ചില സംരക്ഷണ നിയമങ്ങൾ നൽകുന്നു. POSH Act, Maternity Benefit Act, Reservation for women എന്നിവയ്ക്ക് ഈ ഭരണഘടനാ ഭാഗം അടിസ്ഥാനമാണ്. ആർട്ടിക്കിൾ 16: തൊഴിലവസരങ്ങളിൽ സമത്വം. ഇതുവഴി ഭരണഘടന സ്ത്രീകൾക്ക് സമാന അവസരങ്ങൾ ഉറപ്പ് വരുത്തുന്നു.
നിയമത്തിലെ സമത്വം സ്ത്രീകൾ ഉൾപ്പെടെയുള്ള ദുർബല വിഭാഗങ്ങൾക്കു ആവശ്യമായ അധിക സംരക്ഷണം നൽകുന്നു. ഫെമിനിസം സ്ത്രീകൾക്ക് ഭരണഘടന കൽപ്പിച്ച് നൽകിയിരിക്കുന്ന യഥാർത്ഥ സമത്വത്തിനായി നിലകൊള്ളുന്ന ഒരു ആശയമാണ്… പ്രസ്ഥാനമാണ്.
നാം തിരിച്ചറിയേണ്ടത് അസമത്വത്തിന്റെ ചരിത്രമാണ്. അത് മനസിലായാൽ മാത്രം മനസ്സിലാവുന്നതാണ് സ്ത്രീകൾക്ക് അധിക സംരക്ഷണം നൽകുന്ന സമത്വ നീതി…അതും കഴിഞ്ഞാലേ ഫെമിനിസത്തിന്റെ ആശയത്തിലേയ്ക്ക് നമുക്ക് എത്തി നോക്കുവാനെങ്കിലും സാധിക്കൂ.
മിലു സൂസൻ തോമസ്
സൈക്കോളജിസ്റ്റ്, മദർ ഹോസ്പിറ്റൽ
തൃശ്ശൂർ.
ചിത്രത്തിന് കടപ്പാട് : ഗൂഗിൾ
Disclaimer: The viewpoints and opinions expressed in this post are those of the author. They do not necessarily reflect the views of Koottaksharangal.com. Any omissions or errors are the author’s and Koottaksharangal does not assume any liability or responsibility for them.


2 Comments
Valuable information 👏👍
ഭരണഘടനയേക്കുറിച്ചോ സ്ത്രീകൾക്കുള്ള അവകാശങ്ങളേക്കുറിച്ചോ അറിയുന്നവർ വളരെക്കുറവാണ്.
നല്ല അറിവുകൾ👌
നന്ദി🙏 സ്നേഹം❤️