ഹിമകണങ്ങൾ പെയ്തിറങ്ങിയ തെരുവുകൾ.
കട്ടിയിൽ മഞ്ഞ് വീണ് കിടക്കുന്ന നിശ്ശബ്ദമായ തെരുവോരങ്ങൾ.
സമീപത്തുളള വീട്ടിൽ നിന്നും മൃദുവായ പിയാനോ സംഗീതം തെരുവിൽ കേൾക്കാം.
ഡിസംബറിലെ ആ രാത്രിയിൽ, അപ്പാർട്ട്മെൻ്റിൽ ഏകയായിരുന്നു നയൻതാര. ഈ ഇന്ത്യക്കാരി പെണ്ണ്, ആസ്ട്രിയയിൽ എത്തിയിട്ട് വർഷങ്ങൾ കഴിഞ്ഞു. നഴ്സിംഗ് കഴിഞ്ഞ് വളരെ പ്രതീക്ഷയോടെയാണ് അവൾ വിമാനം കയറിയത്. രണ്ട് ലക്ഷ്യങ്ങളായിരുന്നു അവൾക്ക്. അനിയത്തിമാരുടെ മാന്യമായ വിവാഹം, അതവൾ വളരെ നല്ല രീതിയിൽ നടത്തി. മറ്റൊന്ന് ബാല്യകാലം മുതൽ അടുത്ത സുഹൃത്തായിരുന്ന വിനായകനുമൊത്തൊരു വിവാഹ ജീവിതം.
എത്ര നാൾ വേണമെങ്കിലും കാത്തിരിക്കാമെന്ന് പറഞ്ഞിരുന്നെങ്കിലും വിനായകൻ പെട്ടെന്ന് അവരുടെ വിവാഹത്തിന് ധൃതി കൂട്ടി. അവന് തൻ്റെയൊപ്പം ജീവിക്കാനുള്ള ആഗ്രഹം കൊണ്ടാണ് ധൃതിയെന്ന് നയൻതാര കരുതി.
അവൻ്റെ ഫോൺ വിളികളിലും, സന്ദേശങ്ങളിലും ചോദ്യങ്ങൾ കൂടി കൂടി വന്നപ്പോഴാണ്, വിനായകനിലെ സംശയരോഗിയെ അവളാദ്യം തിരിച്ചറിഞ്ഞത്. നീ ആരുടെ കൂടെയാണ്, നിൻ്റെ സായിപ്പ് ഡോക്ടർ സൂന്ദരനാണോ? ഹൗസ് ഓണർ ചെറുപ്പമാണോ? റൂം മേറ്റ് നിൻ്റെ കട്ടിലിലാണോ ഉറങ്ങുന്നത് അങ്ങനെ അവൻ്റെ ചോദ്യങ്ങൾ ദിവസം തോറും കൂടി വന്നു.
“നീ പോയി നല്ലൊരു ഡോക്ടറെ കാണൂ. നിൻ്റെ ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ എനിക്ക് മനസ്സില്ല. “
അവൾ ഫോൺ പെട്ടെന്ന് കട്ട് ചെയ്തു. മതി ഇമ്മാതിരി ടോക്സിക് റിലേഷൻസ് കൊണ്ട് ഉള്ള മനസമാധാനം പോയി കിട്ടാമെന്നല്ലാതെ എന്ത് നേട്ടം.
ഇനിയെങ്കിലും ജീവിതമൊന്ന് ആസ്വദിക്കണം. വയസ്സ് 30 കഴിഞ്ഞു. ഇളയ സഹോദരി പോലും ഒരു കുഞ്ഞിൻ്റെ അമ്മയായി. താനോ?
നിരാശയുടെ പടുകുഴിയിൽ വീണാൽ പിന്നെ ഉയർത്തെഴുന്നേൽക്കാൻ കഴിയില്ല. റൂംമേറ്റായ സാന്ദ്രയ്ക്ക് ഇന്ന് നൈറ്റ് ഡ്യൂട്ടിയാണ്. ഒറ്റയ്ക്കിരുന്ന് ബോറടിയ്ക്കുന്നു. ഒരു മാറ്റം നയൻതാര ആഗ്രഹിക്കുന്നു.
സാന്ദ്രയുടെ മേശപ്പുറത്ത് വച്ചിരുന്ന മദ്യക്കുപ്പി അവളുടെ ശ്രദ്ധയിൽ പെട്ടു. ആദ്യമായിട്ടാണ്…. അവൾ ഒരു ഗ്ലാസിൽ കാൽഭാഗം നിറച്ചു. കുറച്ച് വെള്ളം ചേർത്തു. വറുത്ത മുട്ടയോടൊപ്പം അവൾ കുറച്ച് കുറച്ച് സിപ് ചെയ്തു കുടിച്ചു.
ഈ പ്രക്രിയ രണ്ട് പ്രാവശ്യം ആവർത്തിച്ചിട്ടും മനസ്സിന് ഒരു സമാധാനം വന്നില്ല. അവൾക്ക് കരച്ചിൽ വന്നു.
സാന്ദ്ര പറഞ്ഞിട്ട് നയൻതാര തൻ്റെ ഫോണിൽ ഒരു ഡേറ്റിംഗ് ആപ്പ് ഇൻസ്റ്റാൾ ചെയ്തിരുന്നു. അതിൽ അവളാദ്യമായി ലോഗിൻ ചെയ്തു. അവൾ തൻ്റെ പേര് താര എന്നാക്കി.
നയൻതാര എന്ന പേര് ഉപയോഗിച്ചാൽ വിനായക് അത് കണ്ട് പിടിച്ചിരിക്കും. അവൾ തൻ്റെ മാതാപിതാക്കളോട് പോലും അധികം സ്നേഹം കാണിക്കുന്നത് അവനിഷ്ടമല്ല. മദ്യലഹരിയിൽ നയൻതാരയ്ക്ക് അവനോടുള്ള ദേഷ്യം നുരഞ്ഞു പൊന്തി.
അവൾ ഫോണിൽ സ്‌ക്രോൾ ചെയ്തു. ഡേറ്റിംഗ് ആപ്പിൽ ഒരു ക്രിസ്റ്റഫറിന്റെ സന്ദേശം തെളിയുന്നു.
സ്ക്രീനിൽ ടെക്സ്റ്റ് ഇങ്ങനെയായിരുന്നു.
“ഹേ സുന്ദരി. ഈ വാരാന്ത്യത്തിൽ ഡേറ്റിന് താൽപര്യമുണ്ടോ?”
നയൻതാര മറുപടി അയച്ചു.
“എന്തിന് വാരാന്ത്യം, ഇന്ന് രാത്രി ആയിക്കൂടെ?”
ക്രിസ്റ്റഫറിൻ്റെ മറുപടി ഉടൻ വന്നു
“ഇന്ന് രാത്രി തന്നെ നമുക്ക് കാണാം. ”
നയൻതാര ആദ്യമൊരു സാരിയെടുത്തു. ഈ കാലാവസ്ഥ സാരിയുടുക്കാൻ അനുവദിക്കുന്നില്ല. അവൾ ഒരു ടോപ്പും ജീൻസും കോട്ടും സ്വെറ്ററും ക്യാപ്പും ഗ്ലൗസും ധരിച്ചു.
നയൻതാരയുടെ അപ്പാർട്ട്മെന്റ് മുന്നിൽ ഒരു കറുത്ത കാർ പാർക്ക് ചെയ്യുന്നു. കാറിന്റെ ഹെഡ്‌ലൈറ്റുകൾ തെളിഞ്ഞ് നിൽക്കുന്നു. ക്രിസ്റ്റഫർ പാട്ടും കേട്ട് കാറിൽ കാത്തിരിക്കുകയാണ്.
“താര? അതോ താറയോ. ഒരു ഇന്ത്യക്കാരിയെ ആദ്യമായാണ് ഡേറ്റ് ചെയ്യുന്നത്. “
നയൻതാര വെള്ള കോട്ടിൻ്റെ മുകളിൽ ഒരു നീല സ്കാർഫ് ചുറ്റി അപാർട്ട്മെൻ്റിൽ നിന്നും പുറത്തിറങ്ങി.
ക്രിസ്റ്റഫർ സന്തോഷത്താൽ ചിരിച്ചു.
നയൻതാര ഫ്രണ്ട് ഡോർ തുറന്ന് കാറിൽ കയറി.
“നീയൊരു അത്ഭുതം തന്നെ. ഞാൻ സ്വപ്നം കാണുകയാണോ. ”
“ഇത് നമ്മുടെ ആദ്യ ഡേറ്റല്ലേ, ഭക്ഷണത്തിന് അല്പം രുചി കൂടിയാൽ കുഴപ്പമുണ്ടോ. “
ക്രിസ്റ്റഫർ പുഞ്ചിരിച്ചു.
“എൻ്റെ ഹൃദയം തകർക്കാൻ ഇത്രയേ വേണ്ടൂ സുന്ദരീ… ”
ഇരുവരും ചിരിച്ചു. സ്റ്റീരിയോയിൽ നിന്നും മൃദുവായ സംഗീതം ഒഴുകി
മഞ്ഞുവീഴുന്ന റോഡിലൂടെ ഒന്നിച്ചുള്ള യാത്ര, അവർ പരസ്പരം കൈകൾ കോർത്തു. ക്രിസ്റ്റഫർ നയൻതാരയുടെ തവിട്ട് നിറമുള്ള മെലിഞ്ഞ കൈകൾ ചുംബിച്ചു. അവൾക്ക് ലേശം നാണം വന്നു. ആദ്യമായിട്ടാണ് ഇങ്ങനൊരു അനുഭവം. വിനായക് ഒരിക്കലും ഈ വിധം തന്നെ സ്നേഹിച്ചിരുന്നില്ല, ലാളിച്ചിട്ടില്ല.
അവൾ തെല്ല് നാണത്തോടെ ക്രിസ്റ്റഫറിനെ നോക്കി. അവളുടെ കൈകളുടെ ഇളം ചൂടിൽ, പാട്ട് കേട്ട് ആസ്വദിച്ചു കൊണ്ടാണ് അവൻ്റെ ഡ്രൈവിംഗ്.
സുന്ദരനാണ് ക്രിസ്റ്റഫർ. ജിമ്മിൽ പോകുന്ന ദൃഢമായ ശരീരം. ഒരു കാതിൽ ഒരു വെള്ളി വളയം ഇട്ടിട്ടുണ്ട്. ഇളം ചുവപ്പ് നിറമുള്ള ചുണ്ടുകൾ, വെള്ളാരം കണ്ണുകൾ, ചെമ്പിച്ച കോലൻ മുടിയിഴകൾ. വിനായകിനേക്കാൾ സ്മാർട്ടാണ്.
“ആദ്യ ഡേറ്റാണ്, ഈശ്വരാ മിന്നിച്ചേക്കണേ. “
നയൻതാര കൈകൾ കൂപ്പി പ്രാർത്ഥിച്ചു.
“അത്താഴം കഴിക്കണ്ടേ?”
“കഴിക്കണം. അതിനു മുമ്പ് എനിക്ക് ചെറിയൊരു ജോലി ചെയ്യേണ്ടതുണ്ട് പെട്ടെന്ന് തീർക്കാം. ”
നയൻതാര ഉച്ചത്തിൽ ചിരിച്ചു.
“നീ എന്നെ കൊല്ലാനാണോ പ്ലാൻ ചെയ്യാനിരിക്കുന്നത്?”
ഉള്ളിലെ ഭയം പുറത്ത് കാട്ടാതെ നയൻതാര ചിരിച്ചു.
“ഇപ്പോൾ തന്നെ ഞാൻ നിൻ്റെ മാന്ത്രിക വലയത്തിൽ വീണ് പോയി… നിന്നെ കൊന്നാൽ ഈ ജന്മം എനിക്കതിൽ നിന്നും പുറത്ത് കടക്കാൻ പറ്റില്ല. ”
അവർ പരസ്പരം ചുംബിക്കുന്നു. നയൻതാരയുടെ ആദ്യ ചുംബനം. കൈകൾ കോർക്കുന്നു. പാട്ടിൻ്റെ ശബ്ദം ക്രിസ്റ്റഫർ കൂട്ടുന്നു.
ഒരു പഴയ ബാങ്കിന് മുന്നിൽ ക്രിസ്റ്റഫർ കാർ നിർത്തുന്നു. ചുറ്റും നിശ്ശബ്ദത. ചുറ്റിലും മങ്ങിയ സ്ട്രീറ്റ് വെളിച്ചം മാത്രം.
“ഇവിടെയാണോ നമുക്ക് രാത്രി ഭക്ഷണം?”
“അല്ല… നീ ഇവിടെ കാത്തിരിക്കൂ. എനിക്ക് അഞ്ച് മിനിട്ട് വേണം. ”
അവളെ ചുംബിച്ചു കൊണ്ട് അവൻ അകത്തേക്കു നടന്നു. നയൻതാര ഫോണിൽ നോക്കിയിരുന്നു. ഇപ്പോൾ മനസ്സിന് വല്ലാത്ത സന്തോഷമാണ്. വിനായകിനോട് അവൾക്ക് സഹതാപം തോന്നി.
അൽപ്പം കഴിഞ്ഞ്, ബാങ്കിനുള്ളിൽ നിന്നും അലാറം കേട്ടു.
നയൻതാര ഭയപ്പെട്ടു, തലയുയർത്തി ചുറ്റും നോക്കി.
“ക്രിസ്റ്റഫർ… ?”
ക്രിസ്റ്റഫർ ഓടിയെത്തി, മുഖത്ത് നല്ല ഭയം. ക്രിസ്റ്റഫറിന് ശ്വാസം മുട്ടി, അയാൾ കിതച്ചു.
“പ്ലീസ് നീ കാറെടുക്കൂ താര വേഗം ഡ്രൈവ് ചെയ്യൂ, ദയവായി. “
ക്രിസ്റ്റഫർ താരയെ നോക്കി കൈകൂപ്പി. “
” നമുക്ക് വേഗം ഇവിടെ നിന്നും രക്ഷപ്പെടണം. “
നയൻതാര വിറച്ച് കൊണ്ട് വണ്ടിയെടുത്തു. അവൾ കരഞ്ഞ് കൊണ്ട് ചോദിച്ചു.
“നീ അവിടെ എന്താണ് ചെയ്തത് ക്രിസ്റ്റഫർ?”
ക്രിസ്റ്റഫർ ചുറ്റും നോക്കി പേടിച്ചു കൊണ്ട് പറഞ്ഞു.
“ഞാൻ സ്വയം രക്ഷപ്പെടാൻ നോക്കിയതാണ്… ഈ ജീവിതത്തിൽ നിന്ന്, എനിക്ക് പണം വേണം, സ്നേഹിക്കുന്ന പെൺകുട്ടിയെ വേണം. പല പല ജോലികളും ഞാൻ ശ്രമിച്ചു നോക്കി. ”
“നിനക്ക് ഭ്രാന്ത് പിടിച്ചോ? രക്ഷപെടാൻ മോഷ്ടിക്കണോ. “
“ഇല്ല… എന്നോട് ക്ഷമിക്കണം. നിൻ്റെ മുന്നിൽ ഒരു പണക്കാരനായി വരണമെന്ന് ഞാൻ ആഗ്രഹിച്ചു. സ്നേഹിച്ച ഒരാൾക്ക് മുന്നിൽ കുറ്റവാളിയായത് മാത്രം ഫലം. ”
ദൂരെ നിന്നും പോലീസ് സൈറൺ കേട്ടു. രണ്ട് പേരും ഭയം കൊണ്ട് വിറച്ചു.
മുന്നിൽ നീല ലൈറ്റുകൾ തെളിഞ്ഞു. നയൻതാര വണ്ടി നിർത്തി.
” കൈകൾ പിറകിൽ കെട്ടി, രണ്ട് പേരും വാഹനത്തിൽ നിന്ന് പുറത്ത് ഇറങ്ങൂ!”
ക്രിസ്റ്റഫർ നയൻതാരയെ നോക്കി അവളുടെ കണ്ണുകൾ നിറഞ്ഞു.
“ഞാൻ നിന്നെ സ്നേഹിച്ചു, താര പക്ഷേ എനിക്ക് അതിനുള്ള അർഹതയില്ല. ”
ക്രിസ്റ്റഫർ അവളുടെ കൈ പിടിച്ചു മാപ്പ് പറഞ്ഞു. പോലീസ് അയാളെ കൈവിലങ്ങ് ധരിപ്പിച്ചു. അവൻ പോകുമ്പോൾ നയൻതാര കരഞ്ഞു.
“തനിക്ക് എന്തിൻ്റെ കേടായിരുന്നു. എരിതീയിൽ നിന്നും വറചട്ടിയിലേക്ക്…. വിനായകിൽ നിന്നും ക്രിസ്റ്റഫറിലേക്ക്. “
അവൾ ക്രിസ്റ്റഫറിൻ്റെ കാറിൽ മടങ്ങി.
ആറു മാസം കഴിഞ്ഞെങ്കിലും നയൻതാരയ്ക്ക് ക്രിസ്റ്റഫറിനെ മറക്കാൻ കഴിഞ്ഞില്ല.
ഇന്ന് ജയിലിൽ നിന്നും അവൾക്കൊരു കത്ത് ലഭിച്ചിരിക്കുന്നു. പുറത്ത് നല്ല മഴ, ജനാലയ്ക്കരികിലിരുന്ന് നയൻതാര കത്ത് തുറന്നു.
“പ്രിയ താര,
ആ രാത്രി എൻ്റെ ജീവിതത്തിൽ ഉണ്ടായ നഷ്ടം പണമല്ല,
അത് നീയായിരുന്നു, നിൻ്റെ സ്നേഹമായിരുന്നു.
എനിക്ക് നിന്നോടുള്ള സ്നേഹം സത്യമായിരുന്നു.
നിൻ്റെ സ്നേഹത്തിൻ്റെ ചൂട്, ഈ ജയിലിലെ തണുപ്പിലും ഞാൻ അനുഭവിച്ചറിയുന്നു. ”
നയൻതാര ആ കത്ത് നെഞ്ചോട് ചേർത്ത് കരയുന്നു.
“നീ അവനെ ഇത് വരെ മറന്നില്ലേ നയൻ. “
സാന്ദ്ര കളിയാക്കി ചോദിച്ചു.
“ഇല്ലടീ ചില ഇഷ്ടങ്ങൾ ഒരിക്കലും അവസാനിക്കില്ല… അവ ശീതകാലത്തിലെ മഞ്ഞിനെ പോലെ അടിത്തട്ടിൽ ഉറഞ്ഞ് കിടക്കും. ”
“ഇനി എന്താ നിൻ്റെ പ്ലാൻ. “
“ജയിലിൽ പോയി അവനെയൊന്ന് കാണണം. “
“കണ്ടിട്ട്. “
“ഈയുള്ളവൾ കാത്തിരിക്കുന്ന കാര്യം ഒന്ന് ബോധിപ്പിക്കണം. “
“നയൻ. “
“ഞാൻ തീരുമാനിച്ചു കഴിഞ്ഞു. ഞാൻ അവൻ്റെ യൂണിവേഴ്സിറ്റിയിൽ പോയി അന്വേഷിച്ചു. നിവൃത്തിയില്ലാതെ ചെയ്ത തെറ്റാണ്. തെറ്റ് ചെയ്യാത്തവർ ആരുണ്ട്. ഞാൻ അവന് ഒരു അവസരം കൂടി നൽകും. “
നയൻതാര ആ കത്ത് മാറോട് ചേർത്ത് ജനലരികിൽ നിന്നു.
✍️✍️നിഷ പിള്ള


6 Comments
നയൻതാര ഇത്തിരി കൂടെ ആലോചിക്കുന്നതല്ലേ നല്ലത് …. ഒരു ദുരനുഭവം ജീവിതത്തിൽ ഉള്ളപ്പോൾ …..നന്നായെഴുതി👍❤️
നന്നായി എഴുതി 👍👍
ആറു മാസം നയൻതാര ആലോചിച്ചെടുത്ത തീരുമാനമാണല്ലോ, പ്രണയം തിരിച്ചറിയാൻ സാധിച്ചിരിക്കും.🤔
കൊള്ളാം ആത്മാർഥ സ്നേഹത്തിൻ ഒന്നും വിലങ്ങു തടി ആകുന്നില്ല.ഇനിയും എഴുതു
പ്രണയത്തിനു കണ്ണില്ല എന്നല്ലേ.. അപ്പോ പിന്നെ 😄
വല്ലാത്തൊരു ട്വിസ്റ്റ് ആയിപ്പോയി……