“അങ്ങ് തെക്ക് നാട്ടീന്ന് എടത്വ പെരുന്നാള് കൂടാൻ പോയ കാർന്നോൻമാർ ഒരദ്ഭുതത്തിനു കൂടി സാക്ഷിയായി !”
സംഗതി നടന്ന സംഭവമാണ്. അതുകൊണ്ട് തന്നെ സ്ഥലം, പേരുകൾ എന്നിവ മനപ്പൂർവം ഒഴിവാക്കുകയാണ്. അതിലുപരി കള്ള്കുടി ആരോഗ്യത്തിന് ഹാനികരമാണെന്ന് പറഞ്ഞുകൊണ്ട് തുടങ്ങുകയാണ്.
ഇന്നേക്ക് 30 കൊല്ലങ്ങൾക്ക് മുൻപ് സ്ഥലത്തെ ഇറച്ചിവെട്ടുകാരനും കൂടെ ചങ്ങാതിയായ നാട്ടിലെ പ്രമാണിയും കൂടി ഒരുമിച്ചു എടത്വ പള്ളിപെരുന്നാൾ കൂടാൻ പോയി. എടത്വ പുണ്യാളനോടുള്ള ഭക്തിയല്ല കാരണം. നാട്ടിലെ ആസ്ഥാന കുടിയന്മാരെന്ന പേരൊന്നു പോയികിട്ടണം. അത്രതന്നെ! എന്റെ പുണ്യാളാ കാത്തുകൊള്ളണെ…
നമ്മുടെ സ്വന്തം ആനവണ്ടിയിലായിരുന്നു യാത്ര! ചാർച്ചക്കാരെയോ നാട്ടിലെ മറ്റു മാന്യൻമാരെയോ ആരെയും തന്നെ കൂട്ടിയിരുന്നില്ല. തിരുവനന്തപുരത്തു നിന്നും പുറപ്പെട്ട ആനവണ്ടി തിരുവല്ല താണ്ടി അങ്ങ് കുട്ടനാട്ടേക്ക് പ്രവേശിച്ചു. നമ്മുടെ കാർന്നോൻമാർക്ക് അതൊരദ്ഭുതമായിരുന്നു. പാറ മടക്കിലും മരിച്ചിനികണ്ടത്തും ഒളിച്ചു പാത്തും മദ്യ സേവ നടത്തി ഒരു നാടിനെ വിറപ്പിച്ചിരുന്ന കാർന്നോൻമാർക്ക് കുട്ടനാട്ടെ കള്ള് ഷാപ്പുകൾ കണ്ടപ്പോൾ രോമാഞ്ചം!
“എന്ത് ഇവിടെയും ഷാപ്പോ……?”
“തെങ്ങു വേണ്ടായേ മൂത്ത പന മതി “
“എരിവ് കൂട്ടി ആന്താൻ നല്ല വരാൽ കറിയും!”
” കേമം അതി കേമം! “
യാത്ര മതിയാക്കി ഷാപ്പിൽ കയറി. ചെറുതായൊന്നു മൂത്തപ്പോൾ പാട്ടായി. പാട്ടിനൊപ്പം ആടാൻ വേമ്പനാട്ടു കായലിന്റെ ഓളങ്ങളെ തഴികിക്കൊണ്ട് വീശുന്ന ഇളം കാറ്റും! ആനന്ദലബ്ദിക്ക് ഇതിൽ കൂടുതൽ ഒന്നും വേണ്ടല്ലോ? അന്തികള്ളു കുടിച്ചാൽ ഇനിയൊന്നു ചായണം. അതിന് എന്താ ചെയ്ക…..? കുടിച്ചു ലക്ക്കെട്ട കാർന്നോൻമാർക്ക് കായലോരത്തെ കടത്ത് വള്ളങ്ങൾ തുണയായി.
മൂന്നാം നാൾ നിദ്രവിട്ടു ഉണർന്നെണീറ്റപ്പോൾ ദാ ണ്ടെ കാണുന്നു പുതു ലോകം! പുതിയ കാഴ്ചകൾ! കേട്ട് കേൾവി മാത്രമുണ്ടായിരുന്ന ഒരു ദേശത്ത്, അങ്ങ് കൊച്ചിയിൽ! കുറച്ചു കൂടി സ്പഷ്ടമായി പറഞ്ഞാൽ ദൂരെ വല്ലാർപ്പാടത്ത്! വല്ലാർപ്പാടത്തമ്മയുടെ തിരുമുറ്റത്ത്!
ആളുകൾ ചുറ്റും കൂടി! ഒരു ഇളിഭ്യച്ചിരിയുമായി ഉറക്കച്ചടവോടെ എണീറ്റ അവർ ചുറ്റും കൂടിയവർക്കു നേരെ കൈവീശി. പിന്നെ പള്ളിക്കു ചുറ്റും പ്രദക്ഷിണം വച്ചു. അമാന്തിച്ചില്ല. കയ്യിൽ കാശ് നഷ്ടപ്പെടാത്തതിനാൽ അടുത്ത അങ്കത്തിന്!
അങ്കം അവിടം മാത്രമല്ലിഷ്ടാ, നാട്ടിലും തുടങ്ങി.
പോലീസ് മാൻ മിസ്സിംഗിനു കേസ് എടുത്തു. രണ്ടു കൂട്ടരുടെയും വീട്ടുകാർ പരസ്പരം കുറ്റപ്പെടുത്തി. നാട്ടുകാർക്ക് നേരം പോക്കിനുള്ള വകയായി. കുറേ പേർ പറഞ്ഞു ചിരിച്ചു.ചിലർ ആസ്ഥാന കുടിയൻ പട്ടത്തിനു വേണ്ടിയുള്ള ശ്രമം തുടങ്ങി. എങ്കിലും കാർന്നോൻമാരുടെ മക്കളിൽ ചിലർ തങ്ങളാൽ കഴിയും വിധമുള്ള അന്വേഷണം നടത്തി. ഒടുവിൽ പത്താം നാൾ അനിവാര്യമായ ആ ഫോൺ സന്ദേശം നാട്ടിലെ പോലീസ് സ്റ്റേഷനിൽ എത്തി.
” എടത്വയിൽ ഇറങ്ങേണ്ടവർ വല്ലാർപ്പാടത്ത് എത്തിയിരിക്കുന്നു. മദ്യപിച്ചു ബഹളമുണ്ടാക്കിയ ഇവരെ പോലീസ് കസ്റ്റഡിയിൽ വച്ചിരിക്കുന്നു “.
ഓരോ ഓരോ മറിമായങ്ങൾ! എന്റിശ്വരാ! കുടി നിർത്തിയില്ലെങ്കിലും പുണ്യാളൻ അദ്‌ഭുതം കാട്ടിയിരിക്കുന്നുവെന്ന് ചിലർ! ഇതൊക്കെ പുണ്യാളന്റെ വികൃതികൾ മാത്രമെന്ന് കാർന്നോൻമാർ! എന്തെല്ലാം കാണണം! എന്തെല്ലാം കേൾക്കണം! എന്തൊക്കെ പറഞ്ഞാലും മരണം വരെ അവർ ആസ്ഥാന കുടിയൻ പട്ടം നിർത്തി പോന്നു! പള്ളിയിലെ പാതിരിമാർ നല്ലത് ഉപദേശിച്ചിട്ടും അവർ ഈ കീഴ്‌വഴക്കം മാറ്റിയില്ല. മറ്റു ചിലർ ഇതൊരു അദ്‌ഭുതമായി ഇന്നും നാട്ടിൽ കരുതിപ്പൊരുന്നു. നാട്ടിൽ കഥകൾക്കെന്ത് പഞ്ഞം!!!!
Disclaimer: The viewpoints and opinions expressed in this post are those of the author. They do not necessarily reflect the views of Koottaksharangal.com. Any omissions or errors are the author’s and Koottaksharangal does not assume any liability or responsibility for them.


4 Comments
കള്ളിന്റെ അത്ഭുതശക്തി, എഴുത്ത് രസകരം
👍👏.
കള്ള് അത്രക്ക് ഭീകരനാണല്ലേ 🤪
അകത്തുചെന്നവൻ കൊടുത്ത പണി കൊള്ളാം
രസകരം❤️🌹👌
രസമുള്ള കള്ളുകഥ! ഇഷ്ടപ്പെട്ടു.❤️