ചാഴിച്ചുറ്റ്
By രാജേന്ദ്രൻ ഇടയമ്മേൽ
വിനോദേട്ടൻ മരിച്ചത്രേ. ഏറിയാൽ നാൽപ്പത് നാൽപ്പത്തിരണ്ടു വയസ്സേ വരൂ. നാട്ടിലെയും അമ്പലത്തിലെയും എല്ലാ കാര്യങ്ങൾക്കും മുന്നിൽ നിൽക്കുന്ന ആളാണ്. നല്ല നടനും പാട്ടുകാരനുമാണ്. ഏതു രാത്രിയിലും ഇറങ്ങി നടക്കാൻ പേടിയില്ല. പോസ്റ്റാഫീസിനടുത്തുള്ള തോട്ടിൽ വീണാണത്രേ മരിച്ചത്. രാത്രി ഒറ്റയ്ക്കു വരുമ്പോൾ കണ്ണുകെട്ടി ചാഴിചുറ്റിച്ചതാണെന്ന് ശക്തൻ ബേബിച്ചൻ പറയുന്നു. എന്തായാലും കഷ്ടമായിപ്പോയി. കത്തിത്തീർന്ന ബീഡിയുടെ അവസാനത്തെ പുക വലിച്ചിരുത്തി കുറ്റിയും വലിച്ചെറിഞ്ഞ് ഒന്നു ചുമച്ചിട്ട് തലയിൽ കെട്ടിയ തോർത്ത് വലിച്ചു കുടഞ്ഞ് ബേബിച്ചൻ പട്ടടയുടെ അടുത്തേക്ക് നടന്നു. ഉണ്ണി എന്തൊക്കെയോ ചിന്തിച്ചു കയ്യാലയിൽ ഇരിപ്പു തുടർന്നു.
അമ്പലത്തിലെ ചിറപ്പും ലേലവും ആണ്. ദീപാരാധന കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന പ്രസന്നയുടെയും ഓമനയുടെയും ശ്യാമളയുടെയും കൂടെയാണ് അമ്മയും ഉണ്ണിയും മടങ്ങിയത്. കൂടെയുണ്ടായിരുന്ന ആണുങ്ങൾ എല്ലാവരും ഉത്പന്ന ലേലം കഴിഞ്ഞേ വരൂ. അവർ ലേലം പിടിച്ച ചേനയും കപ്പയും കോഴിയും ഒക്കെ ചുമലിലേറ്റി ആറു കടന്ന് തേലമണ്ണിപ്പടിക്കൽ വന്നു നിൽക്കും. അപ്പോഴേക്കും പെണ്ണുങ്ങളും കുട്ടികളും ടൗൺ ചുറ്റി അവിടെയെത്തി ആണുങ്ങളോടൊപ്പം വീടുകളിലേക്കു പോകും. വാര്യവീട്ടിലെ പടി കഴിഞ്ഞ് പന്നിക്കമണ്ണിലെ പടി വരെ റോഡ് വിജനമാണ്. വഴിയരികിലെ രണ്ടു കൂറ്റൻ പാലമരങ്ങൾ പൂത്തതിന്റെ മണം ആ പ്രദേശത്തെല്ലാം നിറഞ്ഞിരിക്കുന്നു. ഉദിച്ചുയർന്ന നിലാവ് മങ്ങുന്നതിനു മുമ്പ് ടൗണിലെത്തണം. നിലാവല്ലാതെ ആ വഴിയിൽ വെളിച്ചമായി ഉള്ളത് അവിടവിടെ മിന്നി നിൽക്കുന്ന അറുപത് വാട്ട് ബൾബുകൾ തങ്ങളെ താങ്ങുന്ന പോസ്റ്റുകൾക്കു ചുവട്ടിൽ വരയ്ക്കുന്ന മഞ്ഞ വെളിച്ചത്തിന്റെ വ്യക്തതയില്ലാത്ത വൃത്തങ്ങൾ മാത്രം. പെണ്ണുങ്ങൾ വലിഞ്ഞു നടന്നു. ആറ്റിനിക്കരെ താമസിക്കുന്നവർ തങ്ങളുടെ വീടുകളിലേക്കുള്ള ഇടവഴികൾ തിരിയുന്നു. മാഞ്ചോട്ടിലെ ലിക്കർ ഷോപ്പിൽ ആരോ പാടുന്നു. പാലപ്പൂവിന്റെ മണവും ധനുമാസ രാവിന്റെ കുളിരും ആസ്വദിച്ചു നടക്കുന്നതിനിടെ നടപ്പിന്റെ വേഗം ഇത്തിരി കുറഞ്ഞു. അമ്മയും അയലത്തുള്ള ചേച്ചിമാരും അല്പം മുന്നിലാണ്. അവർക്കൊപ്പം പിടിക്കാൻ ആഞ്ഞു നടന്നു. പലകമെട കൊണ്ട് ഭിത്തി തീർത്ത പാർട്ടി ഓഫീസിനടുത്തു വെച്ച് അമ്മയുടെ സാരിത്തുമ്പിൽ തൂങ്ങി. അല്പസമയം കാണാഞ്ഞതിന് കണക്കിനു കിട്ടി. എങ്കിൽ ഇവരേക്കാൾ മുമ്പ് വീട്ടിലെത്തിയിട്ടു തന്നെ കാര്യം. നടത്തത്തിന് അല്പം കൂടി വേഗം കൂട്ടി.
ചന്തയിലേക്ക് തിരിയുന്ന വഴിയിലെ വെളുത്ത കുരിശടിയുടെ അടുത്തു വെച്ച് അഞ്ജലി ടെക്സ്റ്റൈൽ നടത്തുന്ന വാര്യരമ്മാവൻ തടഞ്ഞു നിർത്തി. എവിടെ പോകുന്നു എന്ന് ചോദിച്ചപ്പോൾ വീട്ടിൽ പോകുന്നു എന്ന് മറുപടി നൽകി. “വെട്ടത്തിന് ഒന്നും കൈയ്യിൽ ഇല്ലാതെ ഒറ്റയ്ക്കു പോകണ്ട. ഞാൻ കൊണ്ടു വിടാം”. എന്നും പറഞ്ഞു വാര്യരമ്മാവൻ ടോർച്ചുമായി മുന്നിൽ നടന്നു. അമ്പലത്തിൽ പോയതും ചെണ്ടമേളം കേട്ടതും വെടിയുടെ ശബ്ദം കേട്ട് പേടിച്ചതും വരുന്ന വഴിയിൽ അമ്മയോട് പിണങ്ങി മുമ്പേ നടന്നതും ഒക്കെ പറഞ്ഞു നടന്നു. വാര്യരമ്മാവൻ വാടകയ്ക്ക് താമസിക്കുന്ന വീടും കടന്നു പണിക്കമുറിക്കാരുടെ വീടിനടുത്ത് എത്തി. ഇനി അവരുടെ മുറ്റം കടന്ന് ഒരു ഇടവഴി കയറിയാൽ വീട്ടിലെത്തും. തിരിഞ്ഞു നോക്കുമ്പോഴേക്ക് വാര്യരമ്മാവൻ പോയി. ഒറ്റയോട്ടത്തിന് വീട്ടിലെത്തി. അമ്മയേക്കാൾ മുമ്പ് വീട്ടിലെത്തി എന്ന സന്തോഷത്തോടെ ഇറയത്തേക്ക് കയറിയതും അമ്മ ദാ വാതിൽക്കൽ നിൽക്കുന്നു. കൈയ്യോടെ ഒരടി കിട്ടി. “പോയി കിടന്നുറങ്ങ്” എന്ന് പറഞ്ഞ് എല്ലാവരും വീട്ടിൽ കയറി കതകടച്ചു. എന്തിനാണ് തല്ലിയതെന്നോ അമ്മ എങ്ങനെ നേരത്തേ വീട്ടിൽ എത്തിയെന്നോ ഉണ്ണിക്ക് മനസിലായില്ല. ആ അമ്പരപ്പിൽ തല്ലിൻറെ വേദന അറിഞ്ഞില്ല. അമ്മ എങ്ങനെ നേരത്തേ വീട്ടിൽ എത്തിയെന്ന് ആലോചിച്ചു കിടന്നുറങ്ങി.
അച്ഛന് ഇന്ന് അവധിയാണ്. ഇന്ന് ആറ്റിലാണ് കുളി. അച്ഛൻറെ കൈയ്യിൽ തൂങ്ങിയാണ് പോക്ക്. സ്കൂളിലെ കളിക്കിടെ വീണു തൊലി പോയ കാൽമുട്ടിലെ ഭാഗം പൊറ്റ പിടിച്ചു നിൽക്കുന്നു. അമ്മയുടെ കൂടെ ആറ്റിലിറങ്ങിയാൽ മീനുകൾ കൊത്തിപ്പറിക്കും. അച്ഛൻറെ കൂടെ പോയാൽ നീന്തൽ പഠിപ്പിക്കും. അപ്പോൾ മീനുകൾ കൊത്തില്ല. രണ്ടു പറമ്പുകൾ കടന്നെങ്കിലേ ആറ്റിലെത്തൂ. നടത്തത്തിനിടെ അച്ഛൻ ചോദിച്ചു “ നിന്നെ ഇന്നലെ രാത്രി ആരാണ് കൊണ്ടു വിട്ടത്?” വാര്യരമ്മാവൻ ആണെന്ന് പറഞ്ഞപ്പോൾ അച്ഛൻ ഒന്ന് ചിരിച്ചു. വാര്യർ കടയും വിറ്റ് ഹരിപ്പാട് സ്വന്തം വീട്ടിലേക്ക് പോയിട്ട് മൂന്നു മാസം ആയി പോലും. ഒന്നും മിണ്ടാതെ നടന്നു.
പാല പൂത്ത ആ രാത്രിയിൽ അമ്മയെങ്ങനെ നേരത്തെ വീട്ടിലെത്തി? വാര്യരമ്മാവനായി വന്ന് വെളിച്ചം കാണിച്ചു വീട്ടിലെത്തിച്ചത് ആരാണ്? ആ രാത്രിയിൽ തനിക്ക് എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചത്?..“എടാ ഉണ്ണീ ഇപ്പോ എടുക്കും വാ”. വർഷങ്ങൾക്കു മുമ്പുള്ള ആ ധനുമാസ ഓർമ്മകൾക്ക് വിരാമമിട്ട് സുരച്ചേട്ടനാണ്. വിനോദേട്ടനെ അവസാനമായി ഒന്നുകൂടി കണ്ടു തിരികെ നടക്കുമ്പോൾ വർഷങ്ങൾക്കിപ്പുറവും ഉത്തരം കിട്ടാത്ത ആ ചോദ്യങ്ങൾ ഒരു പാമ്പിനേപ്പോലെ മനസിൽ പത്തി ഉയർത്തി നിന്നു.
*കഥയുടെ പേര് സംബന്ധിച്ച്.
ഒരുപാട് സങ്കീർണ്ണമാണ് മനുഷ്യൻറെ മനസ്. പറഞ്ഞു കേട്ട കഥകളും ചില വിശ്വാസങ്ങളും ചിലപ്പോൾ ചില അബദ്ധങ്ങളിലും അപകടങ്ങളിലും കൊണ്ടെത്തിക്കും. അസമയങ്ങളിൽ ഇത്തരം ചില ചിന്തകളിൽ പെട്ട് സ്ഥലകാല ബോധം നഷ്ടപ്പെട്ടു ചുറ്റിത്തിരിയുന്ന അവസ്ഥയ്ക്ക് ചാഴിചുറ്റിക്കുക അല്ലെങ്കിൽ കണ്ണുകെട്ടുക എന്നൊക്കെ വിവിധ ദേശങ്ങളിൽ പറയാറുണ്ട്. അപമൃത്യു സംഭവിച്ചവരുടെ അലയുന്ന ആത്മാക്കൾ ചെയ്യുന്ന വേലയാണെന്ന് വിശ്വാസം.


4 Comments
ഇന്നു ഇതിലൊക്കെ വിശ്വസിക്കുന്നവർ കുറവാണെന്നു തോന്നുന്നു. മരിച്ചു പോയവർ വന്ന് കണ്ണുകെട്ടിച്ചു വഴിതെറ്റിക്കുന്ന കഥകളാക്കെ കുട്ടിക്കാലത്തു കേട്ടിട്ടുണ്ട്.
നല്ലെഴുത്ത്♥️👌🌹
നന്ദി
നന്ദി
നല്ല എഴുത്ത്. പൂർണമായ വിശ്വസിക്കാത്ത ചില കാര്യങ്ങൾ, നമ്മൾ ഒറ്റയ്ക്കാക്കുന്ന സമയത്ത് പേടിയും അമ്പരപ്പുമാകുന്ന അനുഭവങ്ങൾ ആകുമെന്ന് കേട്ടിട്ടുണ്ട്. മനസ്സിന്റെ സങ്കീർണമായ കളികൾ!
അവസാനം കൊടുത്ത വിശദീകരണം വളരെ ഉചിതമായി എന്നു തോന്നി.
👏👍