പ്രിയമുളെളാരു വാതിൽ പെട്ടന്നങ്ങടഞ്ഞ പോലെ! മറുതലയ്ക്കൽ എപ്പോഴും എന്തിനുമുണ്ടായിരുന്നൊരു ശബ്ദം പതിയെ നേർത്തു നേർത്തു വന്നു തീർത്തും ഇല്ലാതാകുന്നു.
“അപ്പാ, എനിക്കിനി വോയ്സ് മെസേജ് അയയ്ക്കല്ലേ ! ഞാനെങ്ങനെ കേൾക്കും, അതു മറന്നോ?”
നിഞ്ജയുടെ ഈ ടെക്സ്റ്റ് ഹൃദയത്തിൽ തുളയിട്ടു മറുപുറം കടക്കവേ, അക്ഷരം മറന്നു ഞാനിരുന്നു. എന്തെഴുതും?എന്തു ഞാൻ പറയും എൻ്റെ കുഞ്ഞിനോട് ?
ഒറ്റയ്ക്കൊരു പൂമ്പാറ്റക്കൂട്ടമായവൾ, പൂന്തോപ്പു തീർത്തവൾ, കുടുംബത്തിൻ്റ ബ്രാൻഡ് അംബാസിഡർ, ഒറ്റയ്ക്കൊരു മ്യൂസിക് ബാൻഡാകാൻ തക്ക ശബ്ദവും വെളിച്ചവുമുണ്ടായിരുന്നവൾ ! അവൾ തോറ്റാൽ, തളർന്നാൽ ഞാനതു താങ്ങില്ല ! കാരണം അവളിൽ ഞാനുണ്ട്- എൻ്റെ തുടർച്ചയുണ്ട്…. ‘ മാനസ പിന്തുടർച്ചാവകാശി !’ അതാണെനിക്കവൾ, നിൻജ എന്ന നിരഞ്ജന – സഹോദരൻ ഉണ്ണിച്ചേട്ടൻ്റെ മകൾ!
തുടർച്ചയായി വന്ന ജലദോഷവും ഇൻഫെക്ഷനും നിഞ്ജയ്ക്കു കേൾവി തകരാറുണ്ടാക്കിത്തുടങ്ങിയത് BDS അവസാന വർഷമാണ്. അപാരമായ ആശയവിനിമയ പാടവം ഉള്ളതുകൊണ്ട് അവൾക്കൊഴികെ മറ്റാർക്കും അന്നതിൽ ബുദ്ധിമുട്ടു തോന്നിയിരുന്നില്ല. രാജ്യത്തെവിടെയും സെമിനാറെന്നോ വർക്ക്ഷോപ്പെന്നോ, കേട്ടാൽ അവിടെല്ലാം പറന്നടിച്ചു നടന്നിരുന്നതു കൊണ്ട് പലർക്കും അതു വേണ്ടവണ്ണം മനസ്സിലായിരുന്നുമില്ല.
ഞങ്ങൾക്കിടയിലെ കെമിസ്ട്രി അല്പം വൈകിയാണു രൂപപ്പെട്ടത്. അവളുടെ ബാല്യ കൗമാരങ്ങൾ ഞാനത്ര അടുത്തു കണ്ടിട്ടില്ല. അക്കാലമെല്ലാം ഞങ്ങൾ കോഴിക്കോടാണ്. വിശേഷാവസരങ്ങളിൽ തിരുവനന്തപുരത്ത് എത്തുമ്പോൾ മാത്രമാണ് തുള്ളിത്തുളുമ്പി നടക്കുന്ന ആ കൊച്ചു പെൺകുഞ്ഞിനെ കണ്ടിരുന്നത്. ചേച്ചിയുടെ മകൾ ഗീതുവിൻ്റെ ചെല്ലപ്പിള്ളയായി, തനിക്കു നേരേ വരുന്ന എന്തിനെയും ഉത്സവമാക്കി നടന്നൊരു കിളിപ്പെണ്ണ്.
കോട്ടയത്തേയ്ക്കു മാറിയ ശേഷമാണ് ഞങ്ങൾക്കിടയിലൊരു ഉള്ളൊഴുക്കു രൂപപ്പെടുന്നതും, ശീതജലപ്രവാഹമായി അതിങ്ങനെ ഞങ്ങളിൽ ദ്രുതചംക്രമണം ആരംഭിച്ചതും അവളെനിക്കെൻ്റെ ചെറുപ്പത്തിലേക്ക് മിഴിചിമ്മും നേരം കൊണ്ടൊരു ബെയ്ലി പാലം തീർത്തപ്പോൾ, അവൾക്കു ഞാൻ തീർത്തതൊരു ഭാഗ്യ കവചമാണത്രേ! ഞാനുമായി എവിടെ പോയാലും വിജയിച്ചു വരാം എന്നൊരു (അന്ധ) വിശ്വാസം നിഞ്ജയ്ക്കുണ്ട്. ഇന്ത്യൻ ഡെൻ്റൽ അസോസിയേഷൻ സമ്മേളനത്തിൽ, സെമിനാർ പേപ്പർ അവതരിപ്പിക്കാൻ, നാലു കൂട്ടുകാരുമൊത്ത് കോട്ടയത്തു വന്നപ്പോൾ തുടങ്ങിയതാണത്. എൻ്റെ വാഗൺ -R ൽ തിങ്ങിഞെരുങ്ങി ഉല്ലാസപ്പറവകളായി വേദിയിൽ ചെന്നിറങ്ങിയ അഞ്ചാളും അന്ന് കപ്പടിച്ചാണു മടങ്ങിയത്. അതിനകം അപ്പച്ചിയെ ‘അപ്പ’ യാക്കിക്കഴിഞ്ഞ കക്ഷി, എന്നെ കെട്ടിപ്പിടിച്ചു പറഞ്ഞു “Appa you are my lucky charm, my mascot”
2017 ൽ ഞങ്ങളുടെ മകളുടെ കല്യാണത്തിൻ്റെ മുഖ്യകാർമ്മികത്വം ഏറ്റെടുത്തു കൊണ്ടാണ് നിഞ്ജ ഞങ്ങളുടെ ജീവിതത്തിലേയ്ക്ക് പൂർണ്ണമായി പറന്നിറങ്ങുന്നത്. ത്വക് രോഗ വിദഗ്ധയാകാനുള്ള തത്രപ്പാടിൽ ചൊറി, ചിരങ്ങ്, പടങ്ങളുള്ള ഭാരിച്ച ഗ്രന്ഥങ്ങളിൽ തലകുത്തി വീണുകിടന്ന വധുവിനെ വിവാഹ ഒരുക്കങ്ങളുടെ ബുദ്ധിമുട്ടറിയിച്ചേയില്ല വിവാഹസാരിയും അനുബന്ധ വസ്തുക്കളുമെല്ലാം തേടിനടന്നു കാലു തേഞ്ഞതു നിൻജയുടെയാണ്. ഓഫ് ഡേയിൽ വന്നു ഷോർട്ട് ലിസ്റ്റ് ചെയ്ത സാധനങ്ങൾ മാത്രം കണ്ട് ആയാസ രഹിത ഷോപ്പിങ്ങിൻ്റെ ആനന്ദമനുഭവിച്ചു ഞങ്ങൾ. ചിന്തുവിനൊപ്പം പാട്ടുപാടിയും നൃത്തം ചെയ്തും അവൾ ഞങ്ങളുടെയും കുഞ്ഞായി. ചിന്തുവിനും സുഭാഷിനും പ്രിയപ്പെട്ട നിഞ്ചമ്മയായി.
ഡെൻ്റൽ പി ജി അലോട്ട്മെൻ്റിനു ദിവസങ്ങൾ മുന്നേ തുടങ്ങി, “അപ്പ അന്നിവിടെ വന്നിരിക്കണം എങ്കിലേ എനിക്കു വേണ്ടതു കിട്ടൂ”ന്നു പറഞ്ഞ് ബഹളം. ചിന്നുവിൻ്റെ മെഡിക്കൽ വിദ്യാഭ്യാസ യാത്രയ്ക്കൊപ്പം സഞ്ചരിച്ചതുകൊണ്ട്, മോശമല്ലാത്ത റാങ്കു നേടിയ ആൾക്ക് ഉദ്ദേശിച്ച ബ്രാഞ്ചിൽ മെറിറ്റ് സീറ്റു കിട്ടുമെന്നുറപ്പായിരുന്നു. എങ്കിലും നിഞ്ജയ്ക്ക് സമാധാനമാകാൻ, തലേന്ന് വൈകിട്ടത്തെ വേണാടിൽ തിരിക്കാൻ തീരുമാനിക്കുന്നു. ആറു മണിക്ക് ചിന്തുവും ഞാനും പുറപ്പെടാൻ തുടങ്ങുമ്പോൾ ഉണ്ണിച്ചേട്ടൻ്റെ വിളി വരുന്നു കൊല്ലത്തെവിടെയോ പാളത്തിൽ മരം വീണിട്ടുണ്ട്. ഉടനെ ഇറങ്ങണ്ട. രാത്രി എട്ടാകും വണ്ടി കോട്ടയത്തെത്താൻ. ഉണ്ണിച്ചേട്ടൻ കേരളാ പോലീസ്, റെയിൽവേ വിങ്ങിൻ്റെ തലവനായി ജോലി നോക്കുന്ന കാലമാണ്. ഞങ്ങൾ രാത്രി ഭക്ഷണം കൂടി കഴിഞ്ഞിറങ്ങുന്നു. എട്ടിനെത്തിയ വണ്ടി എട്ടുമണിക്കൂറെടുത്ത്, പതിനെട്ടിൻ്റെ പണി തന്ന് വെളുപ്പിന് നാലേകാലിന് തിരുവനന്തപുരത്തെത്തിച്ചു. റെയിൽവേ പോലീസിൻ്റെ അപ്ഡേറ്റ്സ് വഴി നീളെ തലൈവർ തന്നു കെണ്ടിരുന്നതിനാൽ പരിഭ്രമിച്ചില്ലെന്നു മാത്രം. ഇരുന്ന് നടുവിനു പിരിവെട്ടിയെങ്കിലും, ഓടി വന്നു കെട്ടിപ്പിടിച്ച പൂമ്പാറ്റയെ കണ്ടതോടെ എല്ലാം മറന്നു ആഘോഷമായി ചെന്ന് അഡ്മിഷനെടുത്തുവന്നു.
പിന്നീടാണ് പരീക്ഷണ കാലം. പി ജി പഠനം തന്നെ കഠിനമാക്കിക്കൊണ്ട്, നിഞ്ജയിൽ നിന്ന് ശബ്ദവും, സംഗീതവും പതിയെ പിൻനടപ്പു തുടങ്ങി. അവളുടെ അച്ഛനമ്മമാരുടെയും സഹോദരൻ രാഹുലിൻ്റെയും ഞങ്ങളുടെയുമെല്ലാം നെഞ്ചിലെ ആരവം ഉയരാനും തുടങ്ങി. പഠനം പൂർത്തിയാക്കി പഠിച്ച കോളേജിൽ തന്നെ പഠിപ്പിക്കുകയും ഓടി നടന്ന് പ്രാക്ടീസ് ചെയ്യുകയും ചെയ്യുന്ന നിൻജ അറിയുന്നവർക്ക് എല്ലാം അത്ഭുതമായിരുന്നു. നീല ഇഗ്നിസ്കാർ പറപ്പിച്ച് അവളെത്താത്ത ക്ലിനിക്കുകൾ തിരുവനന്തപുരത്തും പ്രാന്ത പ്രദേശങ്ങളിലും വിരളമായിരിക്കും. അവളുമായുള്ള ആശയവിനിമയം തീർത്തും ബുദ്ധിമുട്ടായ ഘട്ടത്തിൽ, നീയിതൊക്കെ എങ്ങനെ മാനേജ് ചെയ്യുന്നു മോളേന്നു ചോദിച്ചപ്പോഴത്തെ മറുപടി രസകരമായിരുന്നു
“അപ്പാ, വണ്ടിയോടിക്കാൻ ചെവി കേൾക്കണ്ടല്ലോ. ചില്ലുകൾ ഉയർത്തി കഴിഞ്ഞാൽ അപ്പ എന്തേലും കേൾക്കാറുണ്ടോ? പിന്നെ തട്ടുമുട്ടുണ്ടായാൽ പ്രശ്നമാണ്. ന്യായം പറയാൻ വരുന്ന ഒറ്റ ഒരുത്തൻ പറയുന്നത് മനസ്സിലാവില്ല. So തട്ടാതേം മുട്ടാതേം നോക്കണം. പിന്നെ students അവരെനിക്കു വേണ്ടി അലറാനും കൂവാനും മരിക്കാനും തയ്യാർ. പിന്നെൻ്റെ patients, കഥകളി, ഭാവാഭിനയം ഒക്കെയായി അതങ്ങു നടക്കും” ഒന്നു നിർത്തി അവൾ പറഞ്ഞു.
“പക്ഷേ ഓരോ ദിവസവും രാത്രിയാകുമ്പോൾ ഇങ്ങനെ മറ്റുള്ളവരെ കേൾക്കാൻ ശ്രമിച്ചു ശ്രമിച്ചു ഞാൻ തുലഞ്ഞു പോകും അപ്പാ……… ” എനിക്കു കരച്ചിൽ വന്നു
കഴിഞ്ഞ വർഷത്തോടെ ഫോണിലും നേരിട്ടും ഒന്നും നിഞ്ജയോടു മിണ്ടാനാവാതെ അവളേക്കാൾ ഞങ്ങൾ തേങ്ങി. ഇതിനിടയിൽ ടെസ്റ്റുകൾ ചികിത്സകൾ ഒക്കെ നടന്നുവന്നു കോക്ലിയർ ഇംപ്ലാൻ്റ് പല കുറി പരിഗണിക്കുകയും കാണുന്ന ഭിഷഗ്വരന്മാരാരും ഒരുറപ്പു നൽകാതെ മാറ്റി വെയ്ക്കുകയും ചെയ്തു പോന്നു.
ഒടുവിൽ ഇക്കഴിഞ്ഞ ജൂലൈ ആദ്യം എറണാകുളത്തു ഡോക്ടർ നൗഷാദിൻ്റെ ക്ലിനിക്കിൽ ഇരു ചെവികളിലും ഇംപ്ലാൻറ് ഇടാനുള്ള സർജറി നെഞ്ചിടിപ്പോടെ ഞങ്ങൾ നേരിട്ടു. ജന്മജന്മാന്തരങ്ങളിലേക്കു ദൈവം അവൾക്കായി കരുതിയ കൂട്ടുകാരൻ ഒപ്പം ഓപ്പറേഷൻ തിയേറ്ററിലുണ്ട് എന്നതായിരുന്നു ഏക ആശ്വാസം. (അനസ്തെറ്റിസ്റ്റാണു കക്ഷി) സർജറി വിജയകരമായി പൂർത്തിയായെങ്കിലും അതിൻ്റെ ഫലപ്രാപ്തി അറിയാനുള്ള കാത്തിരിപ്പായിരുന്നു ഭീകരം. ഒരു മാസത്തിനു ശേഷം നിഞ്ജ വീണ്ടും AR റഹ്മനെ കേട്ടു. അരിജിത്ത് സിങ്ങിനെയും ലക്കി അലിയെയും കേട്ടു. ഒപ്പം തുടിക്കുന്ന മനസോടെ ഞങ്ങൾ അവളെയും കേട്ടു നിഞ്ജയുടെ വീട് വീണ്ടും ശ്രുതിയും താളവും ശബ്ദവും വെളിച്ചവും വീണ്ടെടുത്തു.
എൻ്റെ പെൺ ചിരി ഓർമ്മകളിൽ ഇതുവരെ ചിരിച്ചു നിന്നവരെല്ലാം എന്നെ അളവറ്റു സ്നേഹിക്കുകയും, അതിലേറെ കരുതുകയും ചെയ്തവരാണെങ്കിൽ ഇവൾ, ഭാവിയിൽ എന്നെ കരുതും എന്ന് ഉറപ്പുള്ളവളാണ് ! ഞാൻ വിളിച്ചാൽ വിളിപ്പുറത്തുണ്ടാകുമെന്ന് ഉറപ്പുെള്ളൊരാൾ……………. ! എൻ്റെ സ്വത്വത്തിൻ്റെ തുടർച്ചാവകാശി
നിങ്ങൾ തിരുവനന്തപുരംകാർക്ക് അല്ലെങ്കിലും മരുമക്കത്തായം അത്ര പെട്ടന്ന് വിടാൻ പറ്റില്ലല്ലോന്ന് മകൾ കളിയാക്കുന്നത് ചിലപ്പോൾ ശരിയായിരിക്കും അല്ലേ?



6 Comments
നിഞ്ജുക്കുട്ടീ❤️❤️❤️
ഇനി അവൾക്കൊരാപത്തും ഉണ്ടാകാതെ ദൈവം കാക്കും തീർച്ച❤️🙏
സ്നേഹം സുമക്കുഞ്ഞേ❤️നമ്മുടെ വലിയൊരു സങ്കടമായിരുന്നല്ലോ അത്.🙏❤️
സ്നേഹം ജോയ്സ്❤️🥰
നിഞ്ജ വീണ്ടും കേൾക്കാൻ തുടങ്ങിയപ്പോൾ മനസ്സിൽ ഒരു തണുപ്പ് വീണു…ഹൃദ്യം രചന …..👍❤️
❤️❤️❤️❤️❤️
കേൾവി തിരിച്ചു കിട്ടിയ പെൺകുട്ടിയും അവൾക്ക് കൂട്ടായി നിന്നവരും ശുഭാന്ത്യം, വായനക്കാരിലും സന്തോഷമായി.🥰❤️