വായനയുടെയും എഴുത്തിന്റെയും വേദിയായി കൂട്ടക്ഷരങ്ങൾ വളർന്നു കൊണ്ടിരിക്കുന്നു. പുതിയ എഴുത്തുകാരും വായനക്കാരും കടന്നു വന്ന വർഷമാണ് 2025. ആദ്യം മുതൽ കൂടെ നിൽക്കുന്നവർ കൂടുതൽ ഉണർവോടെ കൂട്ടുകൂടിയ വർഷം. ഫേസ്ബുക്ക് പേജിലൂടെ പല കഥകളും ജീവിത അനുഭവങ്ങളും ഒരുപാട് വായനക്കാരെ നേടിയ വർഷം. 2025 ൽ ഏറ്റവും കൂടുതൽ വായിക്കപ്പെട്ട 25 രചനകൾ ഇതാ, വായിക്കൂ, പ്രോത്സാഹനം കമെന്റ് ചെയ്യൂ. ബ്ലോഗിന്റെ പേരിൽ ക്ലിക്ക് ചെയ്താൽ രചന വായിക്കാം.
-
കഥ പറയുന്ന മോർച്ചറികൾ -നിഷ പിള്ള

ഒരാഴ്ച മുമ്പായിരുന്നു സൗരവിന്റെ വിവാഹം. അതിന് ശേഷമുള്ള ആദ്യ പോസ്റ്റ്മോർട്ടമാണ്. അതും തൻ്റെ ഭാര്യയുടെ പ്രായമുള്ള ഒരു യുവതിയുടെ ശരീരം.
പക്ഷേ അന്നത്തെ രാത്രി അയാളുടെ മുന്നിൽ കിടന്ന മൃതദേഹം, അയാളോട് ഒരു രഹസ്യ പ്രണയത്തിൻ്റെ കഥ പറഞ്ഞു.
“സാർ, ഈ യുവതിയുടേത് ആത്മഹത്യയാണ്. ഇന്ന് രാവിലെ ഇവിടെ അടുത്തൊരു ലോഡ്ജിൽ മുറിയെടുത്ത് തൂങ്ങിയതാണ്. ഈ നാട്ടിൽ ആരെയോ തെരഞ്ഞ് വന്നതാണ്. അയാളെ കാണാൻ കഴിയാത്ത നിരാശയിൽ ചെയ്തതാകും, മനുഷ്യൻ്റെ മനസ്സല്ലേ…
വയസ്സ് ഇരുപത്തിയെട്ട്, മലയാളിയാണ്, മോനിഷ നന്ദൻ.” മോർച്ചറി അസിസ്റ്റന്റ് പറഞ്ഞു.
സൗരവിന്റെ കയ്യിലെ പേന പെട്ടെന്ന് നിശ്ചലമായി.
തുടർന്ന് വായിക്കാൻ ലിങ്കിൽ പോകൂ.
-
എന്റെ വാഷിംഗ് മെഷിനെന്തിയെ?– സിന്ധു അപ്പുക്കുട്ടൻ

എനിക്കൊരു വാഷിംഗ് മെഷിൻ വേണം.
രണ്ടും കൽപ്പിച്ച് ഒരു ദിവസം അവൾ തന്റെ ആവശ്യം ഉറക്കെ പറഞ്ഞു.
വേണങ്കിൽ പോയ് മേടിച്ചോണം. എന്റെ കയ്യിൽ കാശില്ല.
യാചനയുടെ തേങ്ങിക്കരച്ചിൽ കേൾക്കാൻ കാതുകളില്ലാതെ പോയ നല്ല പാതി കൈ മലർത്തി.
നിരുത്തരവാദപരമായ ആ കൈമലർത്തൽ വർഷങ്ങളായി കണ്ടു ശീലിച്ചവൾക്ക് അതൊരു പുതുമയായി തോന്നിയില്ല.
കുറെയേറെ കടകൾ കയറിയിറങ്ങിയിട്ടൊടുവിൽ, തവണ വ്യവസ്ഥയിൽ വിലകുറഞ്ഞ ഒരെണ്ണം സ്വന്തമാക്കി. കടക്കാരൻ പറഞ്ഞ സകല എഗ്രിമെന്റുകളും സമ്മതിച്ച് കൊടുത്തിട്ട്.
ആദ്യ ദിവസം തുണിയലക്കിക്കഴിഞ്ഞപ്പോൾ നടുനീർന്ന ആശ്വാസമായിരുന്നു.
തുടർന്ന് വായിക്കാൻ ലിങ്കിൽ പോകൂ.
-
മറന്നിട്ടും എന്തിനോ-സെജി രാജീവ്

നന്ദഗോപൻ പാത്രങ്ങൾ തുറന്നു. ആവി പറക്കുന്ന പൂട്ട്, കടലക്കറി, തേങ്ങ വറുത്തരച്ച കടലക്കറിയുടെ ഗന്ധം അമ്മയെ ഓർമ്മിപ്പിച്ചു.
ചായ കഴിച്ച് താഴെ എത്തിയപ്പോഴേക്കും പോകാനുള്ള കാർ റെഡി.
ഡിസംബർ മാസമായതു കൊണ്ട് നല്ല തണുപ്പുണ്ട്. ഇത്ര തണുപ്പുണ്ടാകുമെന്നു കരുതിയില്ല. ഒരു തരം കുത്തുന്ന തണുപ്പ്. മൂക്കിൻ്റെ തുമ്പത്ത് വന്നിരുന്ന ഒരീച്ചയെ തട്ടി മാറ്റാൻ വേണ്ടി തൊട്ടപ്പോൾ ഐസും ഐസും തമ്മിൽ തൊട്ടതുപോലെ.
റോഡിലൂടെ നടന്നു പോകുന്നവർ ഒക്കെ കമ്പിളി കൊണ്ടുള്ള തൊപ്പികളും, ഓവർക്കോട്ടുകളും ധരിച്ചിട്ടുണ്ട്. മൂന്നാർ അല്ലേ? തണുപ്പായിരിക്കും, കമ്പിളി ഉടുപ്പുകൾ എടുത്തോളാൻ മീര പറഞ്ഞതാണ്. പക്ഷേ ഓർത്തില്ല.
തുടർന്ന് വായിക്കാൻ ലിങ്കിൽ പോകൂ.
-
പെൺചൂള-ഷീബ പ്രസാദ്

“എനിക്ക് ശനിയാഴ്ച പല്ലെടുക്കാൻ പോകണം… ചേട്ടൻ കൊണ്ട് പോകുമോ?”
ആൾ മൗനം..
“നോക്കു, ഈ ആഴ്ച കഴിഞ്ഞാൽ ഉടനെയൊന്നും പല്ലെടുക്കാൻ കഴിയില്ല. കുറേ നാളായി വേദന സഹിക്കുന്നു. അടുത്ത ആഴ്ച വാല്വെഷൻ ക്യാമ്പ് തുടങ്ങും… പിന്നത്തെ രണ്ടാഴ്ച എനിക്ക് ഡ്യൂട്ടി ഉണ്ട്.”
അതിനും മറുപടി മൗനം.
ഏതിനും ഞാൻ വ്യാഴാഴ്ച മുതൽ ആന്റി ബയോട്ടിക് കഴിച്ച് തുടങ്ങി. ശനിയാഴ്ച രാവിലെ പോകാനിറങ്ങിയ ആളോട് ഉച്ചക്ക് വരുമോ എന്ന് വീണ്ടും ചോദിച്ചു.
“എക്സ്ട്രാ ഡ്യൂട്ടി ഉണ്ട്.. അഡ്ജസ്റ്റ് ചെയ്യാൻ പാടാണ്…” എന്ന് പറഞ്ഞു ആൾ പോയി.
ഇനിയെന്ത് ചെയ്യും. എന്തായാലും ഗുളിക കഴിച്ച സ്ഥിതിക്ക് പോകാൻ തന്നെ തീരുമാനിച്ചു. ഡെന്റൽ ആശുപത്രിയിൽ ആദ്യം ചോദിച്ചത്, “കൂടെ ആളുണ്ടോ” എന്നാണ്.
“ഉണ്ട്… ഫോൺ ചെയ്യാൻ വേണ്ടി പുറത്തിറങ്ങി.” ഒരു മടിയും കൂടാതെ ഞാൻ കള്ളം പറഞ്ഞു. പല്ലെടുത്തു, മുറിവിൽ മൂന്ന് സ്റ്റിച്ചും ഇട്ട് അതിൽ കുറച്ചു പഞ്ഞിയും വെച്ചു കാൽ മണിക്കൂർ അവിടെ ഇരുന്നു.
തുടർന്ന് വായിക്കാൻ ലിങ്കിൽ പോകൂ.
-
വെറുപ്പ് നുരയും അകത്തളങ്ങൾ-ഷീബ പ്രസാദ്

ഉദാഹരണത്തിന്, ഞായറാഴ്ച രാവിലെ ചേച്ചി, ഭർത്താവിനോട് പറയുന്നു, “മീനും പച്ചക്കറികളും നേരത്തെ വാങ്ങിയിട്ട് വരണേ.. അതൊക്കെ ഒതുക്കിയിട്ട് വേണം മറ്റു ജോലികൾ തീർക്കാൻ.”
ഇങ്ങനെ ഒരു ആവശ്യം ചേച്ചി അങ്ങോട്ട് പറഞ്ഞു കഴിയുമ്പോൾ , “ഇങ്ങോട്ട് ഒന്നും പറയണ്ട. എനിക്കറിയാം എന്താ വേണ്ടതെന്ന്..” ഭർത്താവ്, പിറുപിറുക്കാൻ തുടങ്ങും.
ചിലപ്പോൾ ആ ഒരു ആവശ്യപ്പെടൽ, ദിവസങ്ങളോളം നീണ്ടുനിൽക്കുന്ന പിണക്കത്തിന്റെ കാരണമായി മാറും.
ചില വൈകുന്നേരങ്ങളിൽ, പിറ്റേന്നത്തേക്ക് വേണ്ടി വരുന്ന പാലും പച്ചക്കറികളും മറ്റു അവശ്യ സാധനങ്ങളും വാങ്ങാൻ ആവശ്യപ്പെട്ടാൽ, ഗ്യാസ് സിലിണ്ടർ മാറ്റി വെക്കാൻ ആവശ്യപ്പെട്ടാൽ, എന്തിനേറെ ചേച്ചി ടോയ്‌ലെറ്റിൽ നിന്നിറങ്ങാൻ വൈകിയാൽ പോലും അയാൾ മുഖം വീർപ്പിച്ചു പിറുപിറുക്കാൻ തുടങ്ങും.
തുടർന്ന് വായിക്കാൻ ലിങ്കിൽ പോകൂ.
-
ഫ്രിഡ്ജും പ്രസവവും-ശ്രീകുമാരി എസ്

“നമുക്ക് ഒരു ഫ്രിഡ്ജ് മേടിക്കുന്നതിനെ കുറിച്ച് എന്താണ് അഭിപ്രായം?”
എടുത്ത് അടിച്ചത് പോലെ മറുപടി വന്നു. “പ്രസവത്തിന് തന്നെ നല്ല ഒരു ചെലവ് കിടക്കുന്നു അതുതന്നെ എങ്ങനെ ഒപ്പിക്കും എന്ന് വിചാരിച്ചിരിക്കുമ്പോഴാണ് ഫ്രിഡ്ജ്.”
അത് കേട്ട് വന്ന അമ്മ പറഞ്ഞു.” നീ ആയിട്ട് ഒന്നും മേടിക്കേണ്ട. എനിക്ക് നാളെ ചിട്ടിപ്പണം കിട്ടും. ഞാൻ മേടിച്ചോളാം”
അതും പറഞ്ഞ് അടുക്കളയിലേക്ക് അമ്മ നടന്നു പോകുമ്പോൾ പതുക്കെ പറഞ്ഞു “അച്ഛനും കൊള്ളാം മകനും കൊള്ളാം. ഫ്രിഡ്ജ് എങ്ങാനും മേടിച്ചു കഴിഞ്ഞ് ഐസ്ക്രീമോ തണുത്ത വെള്ളമോ ചോദിച്ചു വന്നാൽ അന്നേരം ഞാൻ തരാം”
തുടർന്ന് വായിക്കാൻ ലിങ്കിൽ പോകൂ
-
മറന്നു പോയ വീട്-അരുൺ കുമാർ പി വി

കൃത്യം 3:15-ന്, താഴത്തെ നിലയിലെവിടെയോ തറയിൽ എന്തോ വലിച്ചിഴയ്ക്കുന്ന ശബ്ദം കേട്ടു. മരത്തടികൾ നിലത്തുരയുന്നതുപോലൊരു ശബ്ദം. അലക്‌സിന്റെ നെഞ്ചിടിപ്പ് വർദ്ധിച്ചു. അവൻ ടോർച്ച് ആ ശബ്ദം കേട്ട ദിശയിലേക്ക് തിരിച്ചു, പക്ഷേ ഒന്നും കണ്ടില്ല.
അവൻ ശബ്ദമുണ്ടാക്കാതെ എഴുന്നേറ്റു, കാലുകൾ പതുക്കെ മുന്നോട്ട് വെച്ചു. അടുക്കളയുടെ ഭാഗത്തുനിന്നാണ് ശബ്ദം വരുന്നത്. അടുക്കളയുടെ വാതിൽ പാതി തുറന്നു കിടക്കുന്നു. അവൻ പതിയെ വാതിൽക്കൽ എത്തി ടോർച്ച് അകത്തേക്ക് അടിച്ചു. അടുക്കളയിലെ മേശപ്പുറത്ത് ചിതറിക്കിടന്ന പാത്രങ്ങൾ, തകർന്ന ഗ്ലാസുകൾ. പക്ഷേ, ചലിക്കുന്നതായി ഒന്നും കണ്ടില്ല.
തുടർന്ന് വായിക്കാൻ ലിങ്കിൽ പോകൂ
- ഓർമ്മകളുടെ നോട്ടുബുക്ക്-ജിനു ജെയിംസ്
ജോണി തന്‍റെ പുസ്തകസഞ്ചി തുറന്നപ്പോൾ പെൻസിൽ കാണാനില്ലായിരുന്നു. ചുറ്റിനും നോക്കിയപ്പോൾ രാജേഷിന്‍റെ കൈയിൽ തന്‍റെ പെൻസിൽ. പൊതുവേ വികൃതിയായ രാജേഷ് തനിക്ക് ഇഷ്ടമുള്ളത് എന്ത് കണ്ടാലും കൈവശപ്പെടുത്തും.ജോണി വേഗം ചെന്ന് പെൻസിൽ തരാൻ ആവശ്യപ്പെട്ടു തരില്ല എന്ന് മറുപടി കിട്ടിയതോടെ കുപിതനായി ജോണി പെൻസിലിനായി പിടിവലി നടത്തുമ്പോളായിരുന്നു മാത്യു സാർ കടന്നുവന്നത്, ജോണിക്ക് രണ്ടടി കൊടുത്തിട്ട് പെൺകുട്ടികളുടെ ഇടയ്ക്ക് ഇരുത്തി അടിയുടെ വേദനയേക്കാൾ അവന് അപമാനം തോന്നിയത് പെൺകുട്ടികളുടെ അടുത്ത് ഇരുത്തിയതാണ്. കണ്ണു നിറഞ്ഞു നിൽക്കുന്നതിനാൽ ജോണിക്ക് ഒന്നും വ്യക്തമായി കാണുന്നില്ലായിരുന്നു. ബോർഡിൽ എഴുതിയത് പകർത്തിയെഴുതാൻ പറഞ്ഞപ്പോൾ തന്‍റെ നോട്ട് ബുക്ക് എടുത്തു, അറിയാതെ അവന്‍റെ നോട്ടം അടുത്തിരിക്കുന്ന കുട്ടിയുടെ ബുക്കിലായി. ആ കുട്ടിയുടെ ബുക്ക് കണ്ടപ്പോൾ ജോണിക്ക് ജാള്യത തോന്നി. കാരണം ആ ബുക്ക് നല്ല വൃത്തിയുള്ള പേപ്പർ കൊണ്ട് പൊതിഞ്ഞു ലേബൽ ഒക്കെ ഒട്ടിച്ചു…… തന്‍റെയോ? ഇനി കുത്തി വരയ്ക്കാൻ സ്ഥലമില്ല മുൻപേജിൽ, ആ ലേബലിൽ മനോഹരമായി എഴുതിയ പേര് അവൻ വായിച്ചു.
തുടർന്ന് വായിക്കാൻ ലിങ്കിൽ പോകൂ
- പ്രണയഭാരം-പവിത്ര ഉണ്ണി
“അനുവിന് എന്തെങ്കിലും അപകടം സംഭവിച്ചോ?”
പെട്ടെന്ന് ഉണ്ടായ ആകുലത മറച്ചു വയ്ക്കാൻ അവൾക്കായില്ല.
“ഇല്ല, നീ പേടിക്കേണ്ട. അവൻ സേഫ് ആണ്. അവൻ ഏല്പിച്ച ഒരു കാര്യം പറയാനാണ് ഞാൻ വന്നത്. മൃദുല സമാധാനമായി ഞാൻ പറയുന്നത് ഒന്ന് കേൾക്കണം.”
ആൽവിന്റെ ആമുഖം അവളെ കൂടുതൽ പരിഭ്രമിപ്പിച്ചു എന്നതാണ് സത്യം.
“എന്താണ് കാര്യം? അനു എവിടെ?”
“അനൂപ് ഇനി ഇങ്ങോട്ട് വരില്ല എന്ന് പറയാൻ പറഞ്ഞു. അവൻ തല്ക്കാലം എന്റെ ഫ്ലാറ്റിലേക്ക് മാറി. ഈ ബന്ധം ഇവിടെ അവസാനിപ്പിക്കണം എന്ന അവന്റെ തീരുമാനം പറയാനാണ് ഞാൻ വന്നത്.”
തുടർന്ന് വായിക്കാൻ ലിങ്കിൽ പോകൂ
-
പരുത്തിവടി-ജാനറ്റ് ജെൻസൺ

നാളെ മുതൽ തനിക്ക് കോളേജിൽ പോകാൻ പറ്റില്ല എന്ന യാഥാർഥ്യം, അവൾക്ക് സഹിക്കാൻ പറ്റാത്തത് ആയിരുന്നു. ക്ലാസ്സിൽ ഏറ്റവും നന്നായി പഠിക്കുന്ന കുട്ടിയാണ് താൻ. തന്നെ കണ്ടില്ല എങ്കിൽ എല്ലാവരും അന്വേഷിക്കും. ഓർത്തിട്ട് അവൾക്ക് സങ്കടം സഹിക്കാൻ പറ്റുന്നില്ല. കണ്ണുകൾ നിറഞ്ഞൊഴുകി, തലയിണ കുതിർന്നു. ഉറക്കം കിട്ടാതെ അവൾ തിരിഞ്ഞും മറിഞ്ഞും കിടന്നു.
മുറിക്ക് പുറത്ത് പപ്പയുടെയും അമ്മയുടെയും ഉച്ചത്തിലുള്ള സംസാരം കേട്ടാണ് പിന്നെ അവൾ ഞെട്ടി ഉണർന്നത്. പുലരാൻ നേരത്ത് എപ്പോഴോ ഒന്ന് മയങ്ങി പോയതാണ്. ആരെയും കാണാൻ ഇഷ്ടപ്പെടാത്തത് കൊണ്ട് മുറിക്ക് പുറത്തിറങ്ങാതെ അവൾ അവിടെ തന്നെ ചുരുണ്ട് കൂടി കിടന്നു.
ഇന്ന് താൻ പോകുന്ന ബസ്സിൽ തന്നെ കാണാതെ അയാൾ വിഷമിക്കും എന്നോർത്തപ്പോൾ അവളുടെ ഉള്ളു പിടഞ്ഞു.
തുടർന്ന് വായിക്കാൻ ലിങ്കിൽ പോകൂ
-
അഗതികളുടെ ചാരുകസേര-ജോയ്‌സ് വർഗീസ്

“അവന്റെ ഓഹരിയേക്കാൾ കൂടുതൽ കടമുണ്ടിപ്പോൾ, ഞങ്ങളെന്തു ചെയ്യാനാണ്?” ഭർതൃവീട്ടുകാരുടെ ചോദ്യത്തിൽ കുഴങ്ങി അവളുടെ അച്ഛൻ മുററത്തെ ശൂന്യതയിലേക്ക് നോക്കി. മാന്യമായ ഒരു കുടിയിറക്കൽ ആ വാക്കുകളിൽ ധ്വനിച്ചിരുന്നു.
“പെണ്ണുങ്ങൾക്ക് കുറച്ചു മിടുക്കുണ്ടെങ്കിൽ ഇത്രയൊന്നും വഷളാവില്ലായിരുന്നു, ഇവളുടെ പിടിപ്പുകേട് “. വാതിൽ മറഞ്ഞു നിന്ന അവളിലേക്ക് നോട്ടം നീണ്ടു. അച്ഛൻ പെട്ടെന്നു എണീറ്റു, “പോകാം”, അയാൾ മകളെ വിളിച്ചു. മടക്കയാത്രയിൽ രണ്ടുപേരും ഉരിയാടാൻ മറന്നു. വേട്ടയാടുന്ന ചിന്തകൾ വാക്കുകളെ തടവിലാക്കി. തുടർന്ന് വായിക്കാൻ ലിങ്കിൽ പോകൂ
-
ഉണങ്ങാത്ത മുറിവുകൾ-സുമ ജയമോഹൻ

“ചേച്ചി അറിഞ്ഞോ?”
പത്രം നീട്ടിക്കൊണ്ടാണ് രമേഷ് ചോദിച്ചത
ചോദ്യഭാവത്തിൽ തലയുയർത്തി.
”നമ്മുടെ രമണിയക്ക മരിച്ചു “
ങേ ……. രമണിയക്കയോ അതോ രാജു അണ്ണനോ?. ഇവൻ പറഞ്ഞതാണോ ഞാൻ കേട്ടതാണോ തെറ്റ്. രാജിയ്ക്കങ്ങനെയാണു തോന്നിയത്. രാജുവണ്ണൻ എത്ര വർഷമായി കിടപ്പിലാണ്.
“രമണിയക്ക തന്നെ. ഇന്നലെ വൈകിട്ടു തൂങ്ങി മരിച്ചു. ഉഷച്ചേച്ചി ഓഫീസീന്നു വന്നപ്പഴാ കണ്ടത്. പോസ്റ്റുമോർട്ടം കഴിഞ്ഞ് 11 മണിയ്ക്കു ബോഡി കൊണ്ടുവരും.”
തുടർന്ന് വായിക്കാൻ ലിങ്കിൽ പോകൂ
-
അണഞ്ഞുപോകാത്തൊരു തീക്കനൽ-സിന്ധു അപ്പുക്കുട്ടൻ

അങ്ങനെയിരിക്കെയാണ് രാത്രിയിൽ താടി വെച്ച ഒരാൺരൂപം പതിവായി ആ വീട്ടിലേക്കു കയറിപ്പോകുന്നത് ഗ്രേസിയുടെ ശ്രദ്ധയിൽപ്പെട്ടത്.അവളത് കൂട്ടുകാരികളോട് പങ്കുവെക്കുകയും ചെയ്തു.
നിങ്ങള് കെട്ട്യോൻമാരോടൊന്നു സൂചിപ്പിച്ചേക്ക്. എന്റെയാളോട് പറഞ്ഞാൽ കടിച്ചു കീറാൻ വരും. നമ്മളൊക്കെ എത്ര കാലമായി ഈ കോളനിയിൽ താമസിക്കുന്നതാ. നമ്മുക്കൊക്കെ ഒരു സ്റ്റാറ്റസില്ലേ അത് മറന്ന് നമ്മൾ ജീവിച്ചിട്ടുണ്ടോ ഇനി അവരായി എന്തെങ്കിലും വൃത്തികേടുകൾ ചെയ്തു വെച്ചാൽ നമ്മളത് അനുവദിച്ചു കൊടുക്കണോ. നമ്മുടെ വീട്ടിലും ഓരോ പെൺകുട്ടികൾ വളർന്നു വരുന്നില്ലേ.
തുടർന്ന് വായിക്കാൻ ലിങ്കിൽ പോകൂ
-
രക്തസാക്ഷികൾ-ഷീബ പ്രസാദ്

“എല്ലാം കൂടി എന്നെക്കൊണ്ട് പറ്റാതായിരിക്കുന്നു. രമണി ചേച്ചിയോട് അടുക്കളയിൽ ഒന്ന് സഹായിക്കാൻ കൂടി പറഞ്ഞാലോ?”
“അതിനുമാത്രം എന്തു മലമറിക്കുന്ന പണിയാ നിനക്കിവിടെ ഉള്ളത്?” വായിച്ചു കൊണ്ടിരുന്ന പത്രത്തിൽ നിന്നു കണ്ണെടുത്തു അയാൾ ചോദിച്ചു.
“ഏട്ടന് അറിയില്ലേ, എനിക്ക് ഓഫീസ് സമയം മാറിയത്? മുൻപ് രാവിലെ എട്ടരക്ക് ഇറങ്ങിയിരുന്ന ഞാൻ ഇപ്പോൾ ഏഴ് നാൽപതിനു ഇറങ്ങണം.”
“അതാണോ ഇത്ര വലിയ കാര്യം? മൂടിപ്പുതച്ചു ഉറങ്ങുന്ന നേരത്തു മുക്കാൽ മണിക്കൂർ നേരത്തെ എഴുന്നേറ്റാൽ പോരെ?” അയാൾ പരിഹാരം നിർദ്ദേശിച്ചു.
“ഞാൻ ഇപ്പോൾ എഴുന്നേൽക്കുന്നത് അഞ്ച് മണിക്കാണ്. ഇനി അതു നാലേകാൽ ആക്കണം എന്നാണോ ഏട്ടൻ പറയുന്നത്?”
തുടർന്ന് വായിക്കാൻ ലിങ്കിൽ പോകൂ
-
തിരിച്ചറിവുകൾ-സുനിൽ കുമാർ

ഉച്ചക്കുള്ള അരി വാർക്കുന്ന സമയത്താണ്, അച്ഛന്റെ എളേമ്മയും അവരുടെ മകൾ സരോജിനിയും വീട്ടിലേക്ക് കടന്ന് വന്നത്. രാവിലെ തന്നെ അവരെ കണ്ട അമ്മ തെല്ലൊന്ന് പരിഭ്രമിച്ചത് പോലെ ആയെങ്കിലും പുറമേ സന്തോഷം കാണിച്ച് കൊണ്ട് ചോദിച്ചു,
“എളേമ്മ എന്തേ വന്നേ രാവിലെ തന്നെ? സരോജിനിയും ഉണ്ടല്ലോ, രണ്ടുപേരും കൂടി അങ്ങനെ വരാറില്ലല്ലോ?”
ഞങ്ങൾ കുട്ടികൾ അത് കേട്ടാണ് ഉണർന്നത് തന്നെ. ചതുരൻ മുഖവും വല്ലാതെ ഇരുണ്ട നിറവുമുള്ള സരോജിനിയെ എനിക്ക് പണ്ടേ ഇഷ്ടമല്ല. പെണ്ണാണെങ്കിലും ആണിന്റെ കെട്ടും മട്ടും ഉള്ള സരോജിനി. ഞങ്ങളുടെ തറവാട്ടിലെ ആരുമായും കാഴ്ചക്ക് യോജിപ്പില്ലാത്തത് കൊണ്ടോ എന്തോ, കാരണം കൃത്യമായി അറിയില്ല, പക്ഷേ എനിക്ക് വെറുപ്പാണ്. എങ്കിലും സരോജിനിയാകട്ടെ ഞങ്ങൾ കുട്ടികളെ കണ്ട മാത്രയിൽ കെട്ടിപിടിക്കുകയും ഉമ്മ വെക്കുകയും ഒക്കെ ചെയ്യും. സരോജിനി വളരെ സ്നേഹോഷ്മളമായാണ് അത് ചെയ്തിരുന്നതെന്ന്, ഇന്ന് ഓർക്കുമ്പോൾ ഒരു തിരിച്ചറിവ് ഉണ്ടാകുന്നുണ്ട് എങ്കിലും, ഞങ്ങൾ കുട്ടികൾക്ക് അന്നത് അരോചകവും, വിമ്മിഷ്ടവും ആയാണ് അനുഭവപ്പെടാറ്.
തുടർന്ന് വായിക്കാൻ ലിങ്കിൽ പോകൂ
-
അമ്മ-മിനി സുന്ദരേശൻ

ഫയലുകൾ മടക്കി ഓഫീസിൽ നിന്ന് ഇറങ്ങാൻ തുടങ്ങുമ്പോഴാണ് മൊബൈൽ ഫോൺ ശബ്ദിച്ചത്. ഓ, സുഷമയാണ്. എന്തെങ്കിലും വാങ്ങണമെന്ന് പറയാനാവും.
“എന്താ സുഷമേ, വല്ലതും മേടിക്കണോ .”
പരിഭ്രമിച്ച സ്വരത്തിൽ അവളുടെ ശബ്ദം ഫോണിലെത്തി.
“അനൂപേട്ടാ, അമ്മയെ ഇവിടെ കാണുന്നില്ല. മുൻപിലെ മുറിയിലെ കസേരയിൽ ഇരിപ്പുണ്ടായിരുന്നു. ഫോൺ ബെല്ലടിച്ചപ്പോൾ അതെടുക്കാൻ ഞാൻ അകത്തേക്ക് കയറി. ലയമോൾ മുറ്റത്ത് കളിക്കുന്നത് കൊണ്ട് വാതിൽ തുറന്നു കിടക്കുകയായിരുന്നു. ഫോൺ വച്ച് കഴിഞ്ഞ് ഞാൻ നോക്കുമ്പോൾ അമ്മയെ കാണുന്നില്ല. പുറത്തേക്ക് പോകുന്നത് മോൾ കണ്ടില്ല. പക്ഷെ, ഗേറ്റ് തുറന്നു കിടക്കുന്നു.”
മനസ്സിലൂടെ ഒരു തീജ്വാല പാഞ്ഞു പോയി.തുടർന്ന് വായിക്കാൻ ലിങ്കിൽ പോകൂ
-
തിരക്കിൻറെ നഷ്ടങ്ങൾ-മിനി സുന്ദരേശൻ

“രവിയേട്ടാ, നമുക്കങ്ങ് തിരിച്ചു പോയാലോ. എന്തിനാ ഇവിടെ ഇങ്ങനെ നിൽക്കുന്നത്. വൈകിട്ട് അവർ വരുമ്പോൾ പറയാം.” ഉമയുടെ സ്വരത്തിൽ വിഷാദം കലർന്നു.
“ആലോചിക്കാം ഉമേ, നീയൊന്നു സമാധാനപ്പെട്.” ഞാൻ അവളെ ആശ്വസിപ്പിച്ചു.
“ഇനി സമാധാനപ്പെടാൻ വയ്യ. നിങ്ങൾ ഇവിടിരുന്ന് ആലോചിക്ക്. ഞാൻ വിളക്ക് കത്തിച്ചിട്ടു വരം.” അവൾ എഴുനേറ്റു.
“നീ ഇവിടെ വിളക്ക് കത്തിപ്പ് തുടങ്ങി വയ്ക്കേണ്ടായിരുന്നു. മക്കൾക്ക് തിരക്കിനിടയിൽ അത് തുടരാൻ പറ്റുമോ.”തുടർന്ന് വായിക്കാൻ ലിങ്കിൽ പോകൂ
-
ഓർമ്മകൾ-ജലജ നാരായണൻ

“അച്ഛമ്മേ അച്ഛമ്മയുടെ അലമാര തുറന്നു ആ കറുത്ത ബാഗ് മുഴുവൻ കുഞ്ഞു താഴെക്കിട്ടു. അതിൽ നിന്നുകിട്ടിയതാ ഇതു ”
അവൾ പൊതി എന്റെ നേരെ നീട്ടികൊണ്ട് പറഞ്ഞു. ഞാൻ ആ പൊതി തുറന്നപ്പോൾ ഒരു പഴയ വാച്ച് ആയിരുന്നു അതിൽ. കളർ മങ്ങി തുടങ്ങിയ ഗോൾഡ്ൻ വാച്ച്. ഞാൻ ശിവേട്ടന്റെ മുഖത്തേക്ക് നോക്കിയപ്പോൾ അവിടെ ഒരു കുസൃതി ചിരിയാണ് കണ്ടത്.
കൃത്യമായി പറഞ്ഞാൽ മുപ്പത്തിമുന്ന് വർഷം പഴക്കമുള്ള വാച്ച്. ശിവേട്ടൻകല്യാണത്തിന്ശേഷം ആദ്യമായി തന്ന സമ്മാനം.
വലിയ വീടും പേരു കെട്ട തറവാടും ഒക്കെ ആണെങ്കിലും അച്ഛന്റെ മരണശേഷം ജീവിതം മുന്നോട്ടു കൊണ്ടുപോവാൻ അമ്മ നന്നായി ബുദ്ധിമുട്ടിയിരുന്നു. ഞാൻ പ്രീ ഡിഗ്രി ചേർന്ന ഉടനെ ആയിരുന്നു ശിവേട്ടന്റെ ആലോചന വന്നത്. അന്വേഷിച്ചപ്പോൾ കിട്ടിയതു നല്ല അഭിപ്രായം തന്നെയായിരുന്നു.
വിവാഹം ഉറപ്പിക്കുകയും ചെയ്തു.തുടർന്ന് വായിക്കാൻ ലിങ്കിൽ പോകൂ
-
അമ്മുക്കുട്ടിയുടെ ആശ-നിഷ പിള്ള

“ത്രേസ്യാമ്മച്ചി എന്റെ അമ്മുവിനെ കണ്ടോ ?മീൻ മേടിക്കാൻ പോയതാ അങ്ങാടിയിൽ, ഇതുവരെ തിരികെ വന്നില്ല”
“അവള് വരുമെടീ ശാരദേ, കൊച്ച് എന്നും പോകുന്നതല്ലേ. മീൻകാരൻ വൈകി കാണും. “
“പന്ത്രണ്ടു വയസായെങ്കിലും കുട്ടിക്കളി മാറിയിട്ടില്ല, ഇപ്പോഴും കുഞ്ഞാണെന്നാ അവളുടെ വിചാരം. അവളെ പറയുന്നതെന്തിനാ. ഞാനീ പ്രായത്തിൽ പെറ്റിക്കോട്ടിട്ടു അച്ഛന്റെ മടിമേൽ കയറി ഇരിക്കുവാരുന്ന്. ഇന്നത്തെ ശരീര വളർച്ച അന്നില്ലല്ലോ, ഞാനാകെ മെലിഞ്ഞുണങ്ങി ഇരിക്കുവാരുന്ന് “
“നീ വെറുതെ ഓരോ പായാരം പറയാതെ, കൊച്ചിങ്ങ് വരും, ചെറുക്കൻ ജോലി കഴിഞ്ഞു ഇപ്പോൾ വരും. ഞാനവനെ അങ്ങാടിയിൽ തിരക്കാൻ വിടാം. ” തുടർന്ന് വായിക്കാൻ ലിങ്കിൽ പോകൂ
- വിരുന്ന്-സിന്ധു ഭാരതി
ഞരമ്പിൽ നിന്നിലേക്കുള്ള
വഴി വരക്കുമ്പോഴാണ്
അപ്രതീക്ഷതമായി
നീ വന്നു കേറിയതും… തുടർന്ന് വായിക്കാൻ ലിങ്കിൽ പോകൂ -
കറുത്ത ഇതളുള്ള പൂവ്-മുഹമ്മദ് അഹമ്മദ്

ഇന്നത്തെ രണ്ടാമത്തെ പിരിയഡ് രാഘവന്‍ മാഷുടേതാണ്. അവനോര്‍ത്തു.
” പദ്യം കാണാപ്പാടം പഠിച്ചിട്ട് ചെല്ലാന്‍ പറഞ്ഞിരുന്നതാ സമയം കിട്ടിയില്ല. അടി ഉറപ്പാ.”
വിശാലാക്ഷി അവന്റെ മുഖത്തേക്ക് നോക്കി. അവന്‍ പരവശനായത് പോലെ തോന്നി. രാഘവന്‍ മാഷ് അവനെ അടിക്കില്ല ക്ലാസ്സില്‍ ഏറ്റവും നന്നായി പഠിക്കുന്ന കുട്ടിയാണവന്‍.. അതവള്‍ക്കറിയാം, പിന്നെന്തിന് ബേജാറാകണം. അവള്‍ അവന്റെ കോളര്‍ പിന്നിയ ശര്‍ട്ടിലേക്ക് നോക്കി. ഈ കുട്ടിക്കെന്തിന്റെ കേടാ. അച്ഛന്‍ പറയുന്നത് കേള്‍ക്കാം അങ്ങേലെ റോയിച്ചേട്ടന്‍ ചുമ്മാ ആളെ കാണിക്കാനാണ് കീറിയ ഷര്‍ട്ട് ഇടുന്നതെന്ന്. രാഷ്ട്രീയക്കാര്‍ അങ്ങിനെ ആണ് പോലും.
തുടർന്ന് വായിക്കാൻ ലിങ്കിൽ പോകൂ
-
വല്ലാത്തൊരു ജീവിതം-സബിത മൊഹ്‌യുദീൻ

“മീനു നീ എണീക്കുന്നില്ലേ” എന്നുള്ള രവിയുടെ ഈർഷ്യയിലുള്ള വിളി കേട്ടാണവൾ കണ്ണു തുറന്നത്.
“വൈകി ഉറങ്ങിയാൽ ഇതു തന്നെയാണ് ഫലം”, എന്ന് പറഞ്ഞയാൾ തിരിഞ്ഞു കിടന്നു.
നൈറ്റ് ഷിഫ്റ്റ് കഴിഞ്ഞു ആള് വന്നു കിടന്നത് തന്നെ അറിഞ്ഞിട്ടില്ല. അതിൻ്റെ അരിശമായിരിക്കും. എത്ര ശ്രമിച്ചിട്ടും തല പൊന്തുന്നില്ല. വല്ലാത്ത തല വേദന. അലാറം പിന്നെയും അലറി. അത് ഓഫ് ആക്കി പിന്നെയും അവൾ കിടന്നു.
മീനു എന്നുള്ള രവിയേട്ടൻ്റെ അടുത്ത വിളിയിൽ അവൾ ചാടിയെണീറ്റു. ഈശ്വര ഇന്ന് വൈകിയത് തന്നെ. പിന്നെ ഓരോട്ട പാച്ചിൽ തന്നെയായിരുന്നു. ഇഡ്ഡലി തട്ടിൽ മാവ് ഒഴിച്ച്, ചട്നി ഉണ്ടാക്കി പാത്രത്തിൽ ആക്കി വേഗം കുളിക്കാൻ കയറി. കഷ്ടം , രാത്രി മുഴുവൻ തലേ ദിവസം കിട്ടിയ ഉത്തരക്കടലാസുകൾ നോക്കുകയായിരുന്നു. അവസാനം നടത്തിയ പരീക്ഷയുടെ പേപ്പറുകൾ പെട്ടന്ന് തന്നെ നോക്കി കൊടുക്കണം അത്രേ.. ഇതെന്താ വല്ല മെഷീൻ വല്ലതും ആണോ പെട്ടന്ന് നോക്കി കൊടുക്കാൻ. കുട്ടികൾ എഴുതി പിടിപ്പിച്ചിരിക്കുന്നത് കണ്ടാൽ പഠിപ്പിച്ച ടീച്ചർക്കടക്കം സംശയം ആകും. അത്ര വിദഗ്ദ്ധമായിട്ടാണ് ഉത്തരത്തിനെ വളച്ചു തിരിച്ചു എഴുതി വെച്ചിരിക്കുന്നത്.
തുടർന്ന് വായിക്കാൻ ലിങ്കിൽ പോകൂ
-
ചിന്നമ്മുവിന്റെ യാത്രകൾ-ജലജ നാരായണൻ

വെള്ളയിൽ നീല പൂക്കൾ ഉള്ള കോട്ടൺ സാരി കൂടി മടക്കി ബാഗിൽ വച്ച ശേഷം ബാഗ് മേശയുടെ അടിയിലേക്ക് വച്ചു ചിന്നമ്മു. പിന്നെ മേശയുടെ മുകളിലുള്ള ചീപ്പ് എടുത്തു പതുക്കെ മുടി മാടാൻ തുടങ്ങി. അപ്പോൾ ആ കണ്ണുകൾ എന്തിനോ നിറയുന്നുണ്ടായിരുന്നു.
ഈ വിട്ടിൽ വന്നിട്ട് ഇപ്പോൾ രണ്ടുമാസമാവുന്നതേ ഉള്ളു. ആയ കാലത്തു സ്വന്തം ജീവിതം പോലും മറന്നു പറ്റാവുന്ന ജോലികൾ പലതും ചെയ്താണ് സഹോദരങ്ങൾ രണ്ടാളെയും ഒരു വഴിക്കു എത്തിച്ചത്. പക്ഷേ അവർക്കു പിന്നെ ചേച്ചി ഒരു അധിക പറ്റായി. പലപ്പോഴും ഒന്നു “ഇറങ്ങി പോവുന്നുണ്ടോ” എന്നു അവർ പറയാതെ പറഞ്ഞപ്പോൾ ആണ് അവിടെ നിന്നു ഇറങ്ങണം എന്നൊരു ചിന്ത വന്നത്.
എന്തെങ്കിലും ഒരു ജോലി കിട്ടുമോ എന്നു പ്രഭാകാരൻനായരോട് അന്നു ചോദിച്ചപ്പോൾ നിനക്കു ഈ പ്രായത്തിൽ എന്തു ജോലി കിട്ടാനാണ് ചിന്നമ്മു എന്നാണ് അദ്ദേഹം തിരിച്ചു ചോദിച്ചത്. അതേ വയസ്സ് അറുപതാവാൻ ഇനി രണ്ടോ മൂന്നോ വർഷം. പക്ഷേ മനസ്സിൽ നിറച്ചു വച്ച സങ്കടം കണ്ണുകളിലൂടെ പെയ്തു തീർന്നപ്പോൾ അദ്ദേഹത്തിന്റെ കണ്ണുകളും നിറഞ്ഞിരുന്നു.
തുടർന്ന് വായിക്കാൻ ലിങ്കിൽ പോകൂ
-
തിരിച്ചറിവുകൾ-ജലജ നാരായണൻ

മുറ്റത്തെ ചെടികളുടെ ഇടയിലുള്ള പുല്ല് പറിക്കലും ജമന്തിചെടിയുടെ അടിയിൽ കിളച്ചു വളമിടലും ഒക്കെ ചെയ്യുന്ന തിരക്കിലായിരുന്നു സുധ. അപ്പോഴാണ് അടുത്ത വീട്ടിലെ സരോജിനിചേച്ചി ഗേറ്റ് തുറന്നു വന്നത്.
“ഇതെന്താ സുധേ രാവിലെത്തന്നെ കൃഷി പണിയാണോ? കാപ്പി കുടി ഒന്നും കഴിഞ്ഞില്ലേ?”. അവർ ചോദിച്ചുകൊണ്ടാണ് അടുത്തേക്കു വന്നത്.
“കഴിഞ്ഞു ചേച്ചി. ഇന്നു ബ്രെഡും ഓംലറ്റും ആക്കി. ഞങ്ങൾ രണ്ടാളും മാത്രല്ലേ ഉള്ളു ”
സുധയുടെ മറുപടി കേട്ടപ്പോൾ സരോജിനിചേച്ചി അതിശയത്തിൽ അവളെ ഒന്നു നോക്കി. എന്നിട്ടു ചോദിച്ചു. “അപ്പോൾ മനുകുട്ടൻ ഇന്നലെ വന്നില്ലേ? അവൻ അവിടെ അങ്ങു കൂടാൻ തീരുമാനിച്ചോ?”“അതല്ല ചേച്ചി അവിടെ അമൃതയുടെ അമ്മക്ക് ഒരു ചെറിയ പനി. ഇന്നലെ ഹോസ്പിറ്റലിൽ ഒക്കെ കാണിച്ചു.”
തുടർന്ന് വായിക്കാൻ ലിങ്കിൽ പോകൂ
-
ചുമരു തേടുന്ന ചിത്രങ്ങൾ – ഭാഗം 6-സുമ ശ്രീകുമാർ

“ഗായത്രി തളരരുത്..
കൂടുതൽ ശക്തിയോടെ കൂടെനിന്ന് രാം മോഹനെ തിരിച്ചുകൊണ്ടുവരണം “
മൗനം മുറിച്ചുകൊണ്ട് ഡോക്ടർ തുടർന്നു.
“പരീക്ഷണങ്ങൾ എല്ലാവരുടെ ജീവിതത്തിലും ഉണ്ടാവും . അതതിജീവിക്കുകതന്നെയാണ് അതിനെ മറികടക്കാനുള്ള മാർഗ്ഗം ““ഇതിന് എത്ര കാലം ചികിത്സ തുടരേണ്ടിവരും?”
സംയമനം വീണ്ടെടുത്ത ഗായത്രി പതിഞ്ഞ ശബ്ദത്തിൽ ചോദിച്ചു.
“അവിടെയും ചെറിയ പ്രശ്നമുണ്ട്. പാരമ്പര്യമായിക്കിട്ടിയ അസുഖമായതിനാൽ ഒന്നിൽക്കൂടുതൽ ജീനുകൾക്ക് ക്രമക്കേടുണ്ടാവും. “
അതുകൊണ്ടുതന്നെ എത്ര കാലം വേണ്ടിവരുമെന്നോ എത്രത്തോളം വിജയകരമാവുമെന്നോ പറയാൻ പ്രയാസമാണ്. “
” എന്നുവെച്ചാൽ പരിപൂർണ്ണമായ തിരിച്ചുവരവ് സാധ്യമല്ല അല്ലേ?
തുടർന്ന് വായിക്കാൻ ലിങ്കിൽ പോകൂ.


5 Comments
നന്ദി….. അഭിനന്ദനങ്ങൾ പ്രിയ കൂട്ടുകാരേ🙏💐
കൂട്ടക്ഷരങ്ങൾക്കും വായനക്കാരായ കൂട്ടുകാർക്കും സ്നേഹം ♥️ നന്ദി🙏
Thank you, കൂട്ടക്ഷരങ്ങൾ ടീം.🙏
അഭിനന്ദനങ്ങൾ പ്രിയരേ 😍
അഭിനന്ദനങ്ങൾ പ്രിയരേ👏👏😍😍