നീലിൻ്റെ പഴയ വീട്ടിൽ വച്ചാണ് എനിക്കും ധന്യയ്ക്കും അയാളെ കാണാൻ കഴിഞ്ഞത്. ഞങ്ങൾ ചെന്നപ്പോൾ അയാളൊരു കടലാസ് വച്ച് നീട്ടി. അത് പള്ളിയിലേയ്ക്കുള്ള നിവേദനമായിരുന്നു, നേർച്ചപ്പെട്ടി തുറന്നപ്പോൾ കപ്യാർക്ക് കിട്ടിയത്. അതിലെഴുതിയത് മിസ് ഒലീവിയ, ഇൻസ്പെക്ടർ സഞ്ജീവ് എന്നിവരുടെ ശല്യം ഭൂമിയിൽ നിന്നും എന്നന്നേക്കുമായി ഇല്ലാതാക്കാൻ പുണ്യാളനുള്ള അപേക്ഷ ആയിരുന്നു.
“അതാരപ്പാ ഒരു ഡ്യൂപ്ലിക്കേറ്റ് പരാതിക്കാരി. “
ഞാൻ നീലിനോട് ചോദിച്ചു.
“അറിയില്ല, പക്ഷേ ഈ കയ്യക്ഷരം എനിക്ക് നല്ല പരിചയമുള്ളതാണ്. “
“ആളെ നമുക്കൊന്ന് കണ്ട് പിടിക്കണമല്ലോ നീൽ. “
“മഹേഷ് സാറെ അതത്ര എളുപ്പമല്ല. വികാരിയച്ചൻ്റെ അനുമതി വേണം. ഇത് ഒഫീഷ്യലി പള്ളിയുടെ പ്രൈവറ്റ് ഡിറ്റക്ടീവ് ഏജൻസിയല്ല. പള്ളി ഇടവകയിലെ പിള്ളേർക്ക് വേണ്ടി നടത്തുന്ന ഒരു മാര്യേജ് ബ്യൂറോ ആണ്. നമ്മൾ പള്ളി അറിയാതെയാണ് ഈ സേവനം ചെയ്യുന്നത്. ഈയിടെ വിവാഹമോചനങ്ങൾ ഇടവകയിൽ കൂടിയപ്പോൾ മുമ്പിരുന്ന വികാരിയച്ചൻ്റെ ഐഡിയ ആണ്, കല്യാണത്തിന് മുൻപ് ചെക്കനേയും പെണ്ണിനേയും കുറിച്ച് ഒരു സ്വകാര്യ അന്വേഷണം. പലരുടെയും യഥാർത്ഥ രൂപം അങ്ങനെ തിരിച്ചറിഞ്ഞു. “
“ഇനിയിപ്പോൾ എന്തോ ചെയ്യും. “
“അലക്സിനെ വിളിക്കാം. അവൻ നമ്മുടെ ഹാക്കറാണ്. സി സി ടി വി ഹാക്ക് ചെയ്യാം. അവനെ അച്ചന് വിശ്വാസമാണ്. “
അടുത്ത ദിവസം ഞാനും ധന്യയും നീലിനെ കാണാൻ വീണ്ടും പോയി. അന്ന് ഞങ്ങൾ എൻ്റെ കാറിൽ അവരെ കാത്തിരുന്നു. നീൽ അലക്സിനേയും കൂട്ടി വന്നു. അലക്സിൻ്റെ ലാപ്പ്ടോപ്പിൽ ഞങ്ങൾ സി സി ടി വി ദൃശ്യങ്ങൾ കണ്ടു.
ഇടവകയിൽ നിന്നും പുറത്തുള്ള രണ്ടോ മൂന്നോ സ്ത്രീകളെ കണ്ടു. അതിൽ ഒന്ന് ദേവിയുടെ അമ്മയായ പ്രൊഫസർ മാലതിയായിരുന്നു.
“ഈ ടീച്ചറെ ഞാൻ അറിയും, ഞാൻ കേസിൽ പെട്ട് പഠനം നിർത്തിയപ്പോൾ, അവരെന്നോട് തുടർന്ന് പഠിക്കണമെന്ന് പറഞ്ഞിരുന്നു. “
നീൽ മാലതിയെ ചൂണ്ടിക്കാട്ടി.
“ഇവർക്ക് മിസ് ഒലീവിയോട് എന്താണ് ഇത്ര വൈരാഗ്യം. “
നീൽ അപ്പോൾ തന്നെ ആരെയോ ഫോണിൽ വിളിച്ച് ചോദിച്ചു ഉത്തരം കണ്ടെത്തി.
“അവർ ദേവിയുടെ സ്കൂളിലെ ടീച്ചറായിരുന്നു. പീഡോഫൈൽ ആയ ഒലീവിയ കാരണം ദേവിക്ക് മാനസിക പ്രയാസങ്ങൾ ഉണ്ടായിട്ടുണ്ട്. അവരുടെ അരുമ ശിഷ്യനായിരുന്നു സഞ്ജീവ്, അയാളാകട്ടെ ദേവിയെ കല്യാണം കഴിക്കാൻ താൽപര്യപ്പെട്ട് കുറെ നാൾ അവളുടെ പിറകിൽ നടക്കുകയായിരുന്നു.
ടീച്ചറിന് ഒലീവിയയേയും സഞ്ജീവിനേയും കൊല്ലണം. ധന്യ മാഡത്തിന് സഞ്ജീവിനേയും വിമലിനേയും കൊല്ലണം. അതായത് മൂന്ന് പേരെ കൊല്ലണം.
“പ്രൊഫസർ മാലതിയുടെ ആഗ്രഹം ആദ്യം നടക്കട്ടെ, അപ്പോൾ ഒരു കൊല ധന്യയുടെ തലയിൽ നിന്നും ഒഴിഞ്ഞു പോകും. “
“ഞാൻ വിചാരിക്കുന്നത് ഈ മരണങ്ങൾക്ക് മഹേഷ് സാറിനെ പോലെ ഒരു പോലീസ് ഉദ്യോഗസ്ഥൻ്റെ മാത്രമല്ല ദേവിയെ പോലൊരു വക്കീലിൻ്റെ പിന്തുണ കൂടി വേണം. “
“നീൽ പറഞ്ഞ് വന്നതെന്താണ്. “
“ദേവിയുടെ ജൂനിയർ വക്കീൽ രാഹുലിൻ്റെ സുഹൃത്താണ്. ദേവിക്ക് തൻ്റെ ആദ്യ ഭർത്താവായ കൈലാസിൻ്റെ മരണം ഒരു പ്രൈവറ്റ് ഡിറ്റക്ടീവ് വഴി അന്വേഷണം വേണമെന്ന ആഗ്രഹം പറഞ്ഞിരുന്നു. “
“ജോസഫ് സർ ഇടയ്ക്ക് പറയാറുള്ളത് ഞാൻ ഓർക്കുന്നു. എല്ലാം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. ഇതും അത് പോലെ തന്നെ, എല്ലാം കറങ്ങി തിരിഞ്ഞ് ഒരേയിടത്ത് എത്തും. ഇനി നീലിൻ്റെ അടുത്ത പ്ലാൻ എന്താണ്. “
“ഞാൻ ദേവി വക്കീലിനെ കാണാൻ പോകുന്നു. അവരെ സഹായിക്കാൻ തയാറാകുന്നു. “
അങ്ങനെയാണ് നീൽ എന്ന് ന്യൂസ് പേപ്പർ ബോയ് ദേവിയെ കാണാനായി പോകുന്നത്. ദേവി അമ്മയും പപ്പയും സുമതിയുടെ അറിയാതെ നീലിനെ തൻ്റെ ദേവലോകം എന്ന വീട്ടിൽ വച്ച് കാണുന്നു.
നീലിനോട് രഹസ്യമായി നിധിൻ്റെ തിരോധാനം അന്വേഷിക്കാൻ ദേവി ആവശ്യപ്പെടുന്നു.
സുന്ദരിയായ ദേവിയെ ആരും ഇഷ്ടപ്പെട്ട് പോകും. നല്ല സൗന്ദര്യം, വാക്സാമർത്ഥ്യം, ആകർഷണം തോന്നുന്ന ചിരിയഴക്, മേനിയഴക്. എല്ലാം തികഞ്ഞൊരു അപ്സരസ്. ആ സമയത്ത് ദേവി വല്ലാത്തൊരു മാനസിക അവസ്ഥയിൽ ആയിരുന്നു പുരുഷന്മാരോട് വല്ലാത്തൊരു ആകർഷണം ഉള്ള സ്ത്രീയാണവർ എന്ന് നീൽ മനസ്സിലാക്കി.
ദേവി ഇഷ്ടപ്പെട്ടവരൊക്കെ അവരുടെ ജീവിതത്തിൽ നിന്നും അകന്ന് പൊയ്ക്കൊണ്ടിരുന്നു. അവരുടെ ആദ്യ പ്രണയം സിനിമാനടൻ പ്രണവിനോടായിരുന്നു, പ്രിയ സുഹൃത്ത് അനുപമയ്ക്ക് വേണ്ടി അവരത് മനസ്സിലൊതുക്കി. പിന്നെ മുതിർന്നപ്പോൾ ഡോക്ടർ കൈലാസനെ സ്നേഹിച്ചു. പക്ഷെ അയാളുമായി കേവലം ഒരാഴ്ച മാത്രമുള്ള ദാമ്പത്യ ജീവിതം. പിന്നീട് ദേവിയുടെ ജീവിതത്തിൽ നിധിൻ കടന്ന് വന്നു. അവനെ ദുബായിൽ വച്ച് കാണാതാകുകയായിരുന്നു.
നീൽ തൻ്റെ ദുബായ് ശൃംഖല ഉപയോഗിച്ച് നിധിനെ രക്ഷപെടുത്തി ഇന്ത്യയിൽ എത്തിക്കുന്നു. പ്രത്യുപകാരമായി നീൽ നിർദ്ദേശിക്കുന്ന ജോലികൾ നിധിൻ ഏറ്റെടുക്കുന്നു. നീലിൻ്റെ സഹായിയായി നിധിനെ അവൻ മാറ്റിയെടുത്തു.
ആര്യൻ എന്ന സ്പിരിച്വൽ ഹീലർ പ്രണവിനെ ചികിൽസിക്കാൻ മുംബെയിൽ നിന്നും വന്നു, സഞ്ജീവിൻ്റെ ശല്യം ഒഴിവാക്കാൻ ദേവി ആര്യനുമായുള്ള സൗഹൃദം പ്രയോജനപ്പെടുത്തി. ഒളിവിൽ കഴിഞ്ഞ നിധിൻ്റെ മടങ്ങി വരവ് പുറത്തറിയിച്ചില്ല. വീട്ടുകാരുടെ മുന്നിൽ ആര്യനെ വിവാഹം ചെയ്യുമെന്ന് ദേവി പറഞ്ഞു.
ദേവിയുടെ വിവാഹ വാർത്ത സഞ്ജീവിനെ പ്രകോപിപ്പിച്ചു. അയാളെ ദേവിയുടെ ശത്രുവാക്കി മാറ്റി. സഞ്ജീവും വിമലും ദേവിയുടെ വീട്ടിൽ എത്തി അവളെ നശിപ്പിക്കാൻ ശ്രമിക്കുന്നു. കൃത്യസമയത്ത് നീലും നിധിനും അവിടെ എത്തി ദേവിയെ രക്ഷിക്കുന്നു.
ആര്യൻ്റെ അംഗരക്ഷകരെ ഉപയോഗിച്ച് നീൽ സഞ്ജീവിനേയും വിമലിനേയും ഒലീവിയയുടെ വീട്ടിലേക്ക് മാറ്റുന്നു. അവിടെ വച്ച് വിമലിനെ ഉപയോഗിച്ച് ഒലീവിയയെ കൊല്ലുന്നു. വിമലിൻ്റെ വീട്ടിൽ വച്ച് ആൻഡ്രുവിനെ ഉപയോഗിച്ച് വിമലിനെ കൊല്ലുന്നു. സഞ്ജീവിനെ കൊല്ലാൻ നാദിയയെ വിളിക്കുന്നു. പക്ഷെ നിധിൻ്റെ അലംഭാവത്താൽ, അവൻ ഉറങ്ങിയ സമയത്ത് സഞ്ജീവ് അവിടെ നിന്നും രക്ഷപ്പെടുന്നു.
മാത്യുവിൻ്റെ വീട്ടിൽ ചെന്ന് ദേവിയെ കൊല്ലാൻ ശ്രമിച്ച സഞ്ജീവിനെ സുമതി തലയ്ക്കടിച്ച് കൊല്ലാൻ ശ്രമിച്ചു. പക്ഷെ ദേവിയെ രക്ഷിക്കാൻ മാത്യുവിൻ്റെ തോക്ക് ഉപയോഗിച്ച് മാലതി, സഞ്ജീവിനെ വെടി വെച്ച് കൊല്ലുന്നു. മാലതിയെ രക്ഷിക്കാൻ മാത്യൂ സ്വയം കുറ്റം ഏറ്റെടുത്തു.
മാത്യൂ ജയിലിൽ പോയതോടെ വീട്ടിൽ ആരോണിൻ്റെ ഭരണമായി. മാലതിയേയും ദേവിയേയും ഒഴിവാക്കി സ്വത്ത് തട്ടിയെടുക്കാൻ ആരോണും മാനേജറും തീരുമാനിച്ചിരുന്നു. മാനസിക രോഗാശുപത്രിയിൽ ചികിത്സയിൽ ആയിരുന്ന മാലതിയെ കൊല്ലാൻ വന്ന ആരോണിനെ നീൽ തൻ്റെ സർജിക്കൽ ബ്ലേഡ് കൊണ്ട് തീർത്തു കളഞ്ഞു. അത് കഴിഞ്ഞ് അവനെ ആശുപത്രിയിൽ നിന്നും രക്ഷപ്പെടാൻ സഹായിച്ചത് ഞാനാണ്. അങ്ങനെ ധന്യ പറഞ്ഞതൊക്കെ നിഷ്പ്രയാസം സാധിച്ചു കൊടുത്തു.
ധന്യയുടെ ആഗ്രഹപ്രകാരം വിമലെന്ന ഭർത്താവും സഞ്ജീവ് എന്ന പെണ്ണ് പിടിയനും ഇല്ലാതായി. ധന്യയുടെ സ്വപ്നമായ ബ്രൈഡൽ മേക്ക് ഓവർ സ്റ്റുഡിയോ തുടങ്ങാൻ ഞാൻ തന്നെ മുൻകൈയെടുത്തു. എൻ്റെ കയ്യിലുണ്ടായിരുന്ന പൈസയും കുറച്ച് ലോണുമെടുത്ത് നഗരത്തിൻ്റെ ഹൃദയഭാഗത്ത് ഒരു കട വാടകയ്ക്ക് ഞാൻ എടുത്ത് കൊടുത്തു. ധന്യ സ്റ്റുഡിയോ ഉദ്ഘാടനത്തിൻ്റെ തിരക്കിൽ നടന്നപ്പോൾ ഞാൻ അവളും എൻ്റെ കുട്ടികളും ഒന്നിച്ചുള്ള പുതിയ ജീവിതം സ്വപ്നം കണ്ടു.
വിവാഹകാര്യം പറയുമ്പോൾ ഒക്കെ അവൾ ഓരോന്ന് പറഞ്ഞ് ഒഴിവായി കൊണ്ടിരുന്നു. ഒരിക്കൽ ഭാര്യ എന്നെ വിളിച്ചു ഒരു ബാങ്ക് നോട്ടീസിൻ്റെ കാര്യം പറഞ്ഞു. തവണ മുടങ്ങിയതിന് എൻ്റെ വീടും വസ്തുക്കളും ജപ്തി ചെയ്യുമെന്ന ബാങ്കിൻ്റെ അറിയിപ്പ് ആയിരുന്നു.
ഒടുവിൽ ഞാൻ മനസ്സിലാക്കി, ധന്യ എന്നെ ഉപയോഗിക്കുകയായിരുന്നുവെന്ന്. ആശിച്ച് സ്വന്തമാക്കിയ വീടും നഷ്ടമാകും. ഭാര്യയും മക്കളും എന്നിൽ നിന്ന് അകന്നും പോയി. ഞാൻ ധന്യയെ നേരിട്ട് കണ്ട് സംസാരിച്ചു.
“ജീവിതത്തിൽ കുറെ അനുഭവിച്ചെന്നും ഇനി ഒരു പുരുഷനുമൊത്ത് ജീവിക്കാൻ കഴിയില്ലായെന്നും, ഇപ്പോഴും വളരെയധികം സംഘർഷത്തിലൂടെയാണ് അവളുടെ മനസ്സ് കടന്ന് പോകുന്നതെന്നും ശപിക്കരുതെന്നും അവൾ പറഞ്ഞു. ലോണെടുത്ത തുക അവൾ പതിയെ തന്ന് തീർത്തോളാമെന്ന് പറഞ്ഞു. “
അവളെന്നോട് മാപ്പ് പറഞ്ഞു. ഞാനവളെ ശപിച്ചില്ല, എനിക്കെങ്ങനെ അവളെ ശപിക്കാനും മറക്കാനും കഴിയും. കുറച്ച് മാസങ്ങൾ മാത്രമാണെങ്കിലും ജീവിതത്തിൽ ആദ്യമായി എന്നെ സ്നേഹിച്ച, അംഗീകരിച്ച പെണ്ണ് അവൾ മാത്രമാണ്.
“ഒരിക്കലും തന്നെ മറക്കാൻ കഴിയില്ല. “
എന്ന് മാത്രം പറഞ്ഞു ഞാൻ മടങ്ങി വന്നു. പക്ഷെ ഞാൻ വല്ലാതെ നിരാശയിലായി. പണം പൊയ്ക്കോട്ടെ. വീട് പൊയ്ക്കോട്ടെ, പക്ഷേ അവൾ… പോയാൽ…
എല്ലാ കാര്യങ്ങളും ഞാൻ ജോസഫ് സാറുമായി പങ്ക് വച്ചു. ആരോണിനെ കൊല്ലാൻ മാത്യു കൊടുത്ത് വിട്ട് തുകയുടെ കമ്മീഷൻ എനിക്ക് കിട്ടി, ഞാനത് ഭാര്യയെ ഏൽപ്പിച്ചു. കടങ്ങളെല്ലാം വീട്ടാമെന്ന് അവൾക്ക് ഉറപ്പ് കൊടുത്തു.
വീണ്ടും ജീവിതത്തിലേക്ക് മടങ്ങി വരാൻ ആഗ്രഹം തോന്നി. പക്ഷേ ആ ആഗ്രഹത്തിന് ആയുസ്സ് കുറവായിരുന്നു. ജോസഫ് സാറിൻ്റെ മരണത്തോടെ ഞാൻ വീണ്ടും തകർന്നു. സ്റ്റേഷനിൽ വച്ച് രാഹുൽ സാറിൻ്റെ വക കുത്തുവാക്കുകൾ കൂടി ആയപ്പോൾ ഞാൻ വീട്ടിലേക്ക് മടങ്ങി. ആരും അറിയാതെ സ്റ്റേഷനിൽ നിന്നും ഞാൻ ഒരു കൈ വിലങ്ങ് കൂടി എടുത്തിരിക്കുന്നു.
എൻ്റെ കൈകളിൽ ഞാൻ തന്നെ വിലങ്ങ് വയ്ക്കാൻ തീരുമാനിച്ചു. ജോസഫ് സാർ എന്നെ കാത്ത് ഏതോ ലോകത്തുണ്ടാകും, ഒരു ചേട്ടനെ പോലെ സാറെന്നെ സംരക്ഷിക്കും. ഞാൻ മരിച്ചാൽ എൻ്റെ ജോലി ഭാര്യയ്ക്ക് ലഭിയ്ക്കും. ജോലി ഉണ്ടെങ്കിൽ അവൾക്ക് നല്ല പോലെ ജീവിയ്ക്കാം. അവൾ എൻ്റെ മക്കളെ പൊന്നു പോലെ വളർത്തും.
ഞാൻ കത്തിവിടെ അവസാനിപ്പിക്കുകയാണ്.
മഹേഷ് എഴുതിയ കത്ത് സലിം വായിച്ചവസാനിപ്പിച്ചു.
സലിം നിറകണ്ണുകളോടെ കത്ത് ചുരുട്ടി പിടിച്ചു. അയാളുടെ കണ്ണുകൾ നിറഞ്ഞിരുന്നു. രാഹുൽ അയാളുടെ തോളിൽ തലോടി ആശ്വസിപ്പിച്ചു.
“നേരം വെളുക്കാറായി. താൻ ഇന്നും പതിവ് പോലെ ജോലിയ്ക്ക് പോകണം. ഞാൻ മഹേഷിൻ്റെ വീട് വരെ ഒന്ന് പോകുന്നു. വൈകുന്നേരം നമ്മൾ വീണ്ടും ഇവിടെ കൂടുന്നു. “
വീട്ടിൽ ചെന്ന് കുളിച്ചു വേഷം മാറിയ രാഹുൽ നേരെ മഹേഷിൻ്റെ പുതിയ വീട്ടിലേക്കു പോയി. അവിടെ മഹേഷിൻ്റെ ഭാര്യയേയും മാതാപിതാക്കളേയും കണ്ടു.
“കർമ്മഫലം അല്ലാതെ എന്ത് പറയാനാണ്. പണം ഉണ്ടാക്കാനുള്ള ആഗ്രഹം കണ്ടപ്പോഴേ ഞാൻ പറഞ്ഞതാണ്, കുഞ്ഞേ ഈ പോക്ക് നല്ലതിനല്ലായെന്ന്. എൻ്റെ വാക്കുകൾ ആര് കേൾക്കാൻ, ഇവരൊക്കെ അവനെ പ്രോൽസാഹിപ്പിച്ചു. “
മഹേഷിൻ്റെ അച്ഛൻ ദേഷ്യത്തോടെ ഭാര്യയേയും മരുമകളേയും നോക്കി.
“സാറെ ഈ മരണം. ആത്മഹത്യ ആണോയെന്ന് എനിക്ക് സംശയമുണ്ട്. വീട് വാങ്ങിയ കടമൊക്കെ അടച്ച് തീർത്തിരുന്നു. പിന്നെ ഇത്രയും രൂപ ലോണെടുത്തത് എന്തിന്. അങ്ങനെയാണെങ്കിൽ തന്നെ എൻ്റെ സ്വർണ്ണവും പഴയ വീടും വിറ്റാൽ തീർക്കാമായിരുന്നു. ചേട്ടൻ്റെ കൈത്തണ്ടയിലെ ചുവന്ന പാടുകളെ ക്കുറിച്ച് ഞാൻ അന്നേ പോലീസിനോട് സംശയം പറഞ്ഞിരുന്നു. കൈയിൽ ഉരഞ്ഞ പാടുകൾ ഉണ്ടായിരുന്നു. “
“അതെന്താണ് എന്നാണ് നിങ്ങൾ സംശയിക്കുന്നത്. “
“ആരെങ്കിലും സ്വന്തം കൈ കെട്ടി വരിഞ്ഞ് മുറുക്കി ആത്മഹത്യ ചെയ്യുമോ സാർ. ഈ കേസ് സിബിഐ അന്വേഷിക്കണം. അത് മാത്രമല്ല, അവസാന സമയങ്ങളിൽ ചേട്ടന് അസമയങ്ങളിൽ പോലും ഫോൺ വിളി വരുമായിരുന്നു. അതൊരു സ്ത്രീയായിരുന്നുവെന്ന് എനിക്ക് സംശയമുണ്ട്. “
“അതൊക്കെ വെറുതെയാ മരിച്ചവരെ പറ്റി അനാവശ്യം പറയരുത്. എൻ്റെ മകൻ അങ്ങനൊന്നും ചെയ്യില്ല. ഇവള് വന്നതിന് ശേഷമാണ് ഈ വീട്ടിൽ എല്ലാ പ്രശ്നങ്ങളും. “
മഹേഷിൻ്റെ അമ്മയും ഭാര്യയും തമ്മിൽ വഴക്കായി. അതിനിടയ്ക്ക് രാഹുൽ ആ വീട്ടിൽ നിന്നും ഇറങ്ങി ബൈക്കിൽ കയറി. താനഴിച്ച് മാറ്റിയ കൈവിലങ്ങുകൾ, അത് തനിക്ക് തന്നെ കുരിശാകുമോ?
സലീമിനെ വിളിക്കാൻ ഫോണെടുത്തപ്പോൾ സലീമിൻ്റെ കാൾ ഇങ്ങോട്ട് വന്നു. ഫോണിൽ കേട്ട വാർത്ത, രാഹുലിനെ ഞെട്ടിച്ചു. മറുപടി പറയാൻ കഴിയാതെ അയാൾ മിഴിച്ചു നിന്നു.
(തുടരും….. )
✍️✍️നിഷ പിള്ള


1 Comment
Pingback: ന്യൂസ് പേപ്പർ ബോയ് -102 - By Nisha Pillai - കൂട്ടക്ഷരങ്ങൾ