മൂസക്കയുടെ കഥ അവസാന ഭാഗം (ക്‌ളൈമാക്സ് )
*മൂസക്കയുംമക്കളും*
ഭാഗം 4
ക്‌ളൈമാക്സ്
❤️❤️❤️❤️❤️❤️❤️❤️❤️
കാറിൽ നിന്നിറങ്ങി മുനീറ വീടിനുള്ളിലേക്ക് ഓടി.
മുനീറയുടെ ജ്യേഷ്ടത്തി മുംതാസും ഭർത്താവ് ഷാജഹാനും ആ വീട്ടിൽ ഉണ്ടായിരുന്നു. വീടിനുള്ളിൽ ചോര തളം കെട്ടിനിന്നിരുന്നു.
ആരോ പറയുന്നത് കേട്ടു. ബോഡി പോസ്റ്റ്മോർട്ടം ചെയ്യാൻ കൊണ്ട് പോയി എന്ന്..
എന്താ എന്താ സംഭവം. പുറത്തു നിന്ന് വന്ന ഒരാൾ അവിടെ കൂടി നിന്ന ആളോട് ചോദിച്ചു.
അത് നമ്മുടെ മുജീബ് ഇല്ലേ. മൂസക്കയുടെ മകൻ മുജീബ്. അവൻ കൊല്ലപ്പെട്ടു.. കൊന്നത് മറ്റാരും അല്ല. മുജീബിന്റെ മകൻ അജ്മൽ തന്നെ. കഞ്ചാവ് ആയിരുന്നു. പണത്തിനു ചോദിച്ചിട്ട് കൊടുക്കാതിരുന്നപ്പോൾ അടിപിടിയായി. ഒടുവിൽ മകൻ ഉപ്പാനെ കുത്തികൊന്നു.
എന്താ ചെയ്യാ കലികാലം തന്നെ.. അല്ലെങ്കിലും തെറ്റ് ചെയ്തവർക്ക് ദൈവം ശിക്ഷ കൊടുക്കും. ഈ മുജീബ് സ്വന്തം ഉപ്പാനെ വൃദ്ധസദനത്തിൽ പാർപ്പിച്ചിരിക്കുകയാണ്.
ആ പാവം മൂസക്ക വീടും സ്ഥലവും എല്ലാം മകന്റെ പേരിൽ ആക്കി ഇപ്പോൾ വൃദ്ധസദനത്തിൽ പാർക്കേണ്ട അവസ്ഥ. മുജീബ് ഉപ്പാനോട് ചെയ്തതിന്റെ ശിക്ഷ, മുജീബിന് സ്വന്തം മകനിൽ നിന്ന് കിട്ടി. അത്ര തന്നെ.
ആൾക്കാർ പരസ്പരം ഓരോന്ന് സംസാരിച്ചു കൊണ്ടിരുന്നു.
ഉപ്പ എവിടെ. മുനീറ അവിടെ കൂടി നിന്ന ആൾക്കാരോട് ചോദിച്ചു.
ഉപ്പ എവിടെ ആണെന്ന് അറിയില്ല അല്ലേ. ഉപ്പ വൃദ്ധസദനത്തിലാ ഉള്ളത്.
രോഷത്തോടെ മുംതാസ് പറഞ്ഞു.. നിന്നെയൊക്കെ കെട്ടിച്ചയക്കാൻ ഉപ്പ എത്ര കഷ്ട്ടപെട്ടു. എന്നിട്ട് നിന്റെ മോളുടെ കല്യാണം ഉപ്പാനെ അറിയിച്ചോ. നിന്റെ ഏട്ടത്തിയായ എന്നോട് പറഞ്ഞോ. ഉപ്പ വൃദ്ധസദനത്തിലാണ് ഉള്ളതെന്ന് നീ അറിഞ്ഞോ. ഇപ്പോൾ കണ്ണീരും ഒലിപ്പിച്ചു വന്നിരിക്കുന്നു. മുംതാസ് പുച്ഛത്തോടെ പറഞ്ഞു..
മുനീറ ഒന്നും മിണ്ടാതെ നിന്നു.
നീ വാ. നമുക്ക് ഉപ്പ ഉള്ള വൃദ്ധസദനത്തിലേക്ക് പോകാം. അബ്ബാസ് പറഞ്ഞു.
മൂസക്ക ഉള്ള വൃദ്ധസദനം എവിടെയാണെന്ന് അന്വേഷിച്ചറിഞ്ഞു അബ്ബാസ് മുനീറയെയും കൂട്ടി അങ്ങോട്ട് തിരിച്ചു.
ഒടുവിൽ അവിടെ എത്തി. മകൻ കൊല്ലപ്പെട്ടത് ഒന്നും മൂസക്ക അറിഞ്ഞിട്ടില്ല. ആരും അറിയിച്ചിട്ടില്ല.
ഉപ്പാനെ കണ്ടതും മുനീറ ഓടി ചെന്ന് ഉപ്പാനെ കെട്ടിപിടിച്ചു ഒരു പാട് കരഞ്ഞു.
എന്തിനാ മോളേ കരയുന്നത്. എന്തായാലും നീ ഉപ്പാനെ കാണാൻ വന്നല്ലോ. ഉപ്പാക്ക് സന്തോഷം ആയി.
മൂസക്ക മകളുടെ തലമുടിയിൽ തഴുകി കൊണ്ട് പറഞ്ഞു.
ഉപ്പാ ഉപ്പാനെ ഞങ്ങളുടെ വീട്ടിൽ കൂട്ടികൊണ്ട് പോകാനാ ഞങ്ങൾ വന്നത്. ഞാൻ ഉപ്പാനോട് വലിയ തെറ്റാ ചെയ്തത്. ഭാര്യയുടെ ഉപ്പ ആയിട്ടല്ല, എന്റെ സ്വന്തം ഉപ്പയായിട്ടാ ഞാൻ വിളിക്കുന്നത്. അബ്ബാസ് മൂസക്കയെ വീട്ടിലേക്ക് വരാൻ നിർബന്ധിച്ചു..
വേണ്ട മോനേ എനിക്കിപ്പം ഇവിടെ സ്വർഗം ആണ്. ഈ സ്വർഗം വിട്ട് ഞാൻ എവിടേക്കും ഇല്ല. മൂസക്ക അബ്ബാസിനോട് പറഞ്ഞു.
ഉപ്പാനെ ഇവിടെ ഇട്ട് ഞങ്ങൾ എങ്ങനെ തിരിച്ചു പോകും. ഉപ്പ വാ. ഉപ്പാന്റെ മോളാ വിളിക്കുന്നത്. മുനീറ ഉപ്പാനെ വിളിച്ചു. എത്ര വിളിച്ചിട്ടും മൂസക്ക കൂടെ പോകാൻ തയ്യാറായില്ല.
അങ്ങനെ നമ്മുടെ മൂസക്കയെ നമ്മൾ വിട്ട് തരില്ല. പുഞ്ചിരിക്കുന്ന മുഖവുമായി റൂമിലേക്ക് കയറി വന്ന ഒരാൾ പറഞ്ഞു.
അബ്ബാസ് അയാളെ നോക്കി. നിങ്ങൾ ആരാണ് അബ്ബാസ് അയാളോട് ചോദിച്ചു.
നിങ്ങൾ അബ്ബാസ് അല്ലേ. എല്ലാ കഥകളും മൂസക്ക പറഞ്ഞിട്ടുണ്ട്. ഇവിടെ ഉള്ളവരുടെ കഥകളും സങ്കടങ്ങളും കേൾക്കൽ ആണ് എന്റെ പണി. എന്നെ ഞാൻ വിശദമായി തന്നെ പരിചയപെടുത്താം.
ഞാൻ ജയൻ, വീട് ഈ നാട്ടിൽ തന്നെ ആണ്.
കുട്ടിക്കാലത്ത് തന്നെ അച്ഛൻ മരിച്ചു. അമ്മ വളരെ കഷ്ട്ടപെട്ടാണ് എന്നെ വളർത്തിയത്.
എന്റെ ഏറ്റവും വലിയ ആഗ്രഹം, വലുതായാൽ അമ്മയെ പൊന്നു പോലെ നോക്കണം, എന്നായിരുന്നു. പക്ഷേ അമ്മയും എന്നെ തനിച്ചാക്കി പോയ്‌കളഞ്ഞു.
വേറെ പല പണിയും കിട്ടുമായിരുന്നിട്ടും ഇവിടെ ഈ വൃദ്ധസദനത്തിൽ തന്നെ ജോലിക്ക് നിന്നത് മക്കൾ കൊണ്ട് വിടുന്ന ഇവിടുത്തെ ഓരോ മാതാപിതാക്കളിലും എന്റെ അമ്മയെയും അച്ഛനെയും കാണാനാണ്.. അവരുടെ സങ്കടങ്ങൾക്ക് സാന്ത്വനം ആകാനാണ്..
നിങ്ങൾക്ക് അമ്മയും അച്ഛനും ഇല്ലാത്തത് കൊണ്ട് ആ വേദന മനസ്സിലായി. ഉള്ളവർക്ക് അത് മനസ്സിലാകുന്നില്ല. നഷ്ട്ടപെടുമ്പോൾ അല്ലേ അതിന്റെ വേദന മനസ്സിലാകൂ. അബ്ബാസ് ജയനെ നോക്കി പറഞ്ഞു.
നിങ്ങൾ എങ്ങന എങ്കിലും ഉപ്പാനെ പറഞ്ഞു മനസ്സിലാക്കി ഞങ്ങളുടെ കൂടെ അയക്കണം. അബ്ബാസ് ജയനോട് ആവശ്യപ്പെട്ടു.
നിങ്ങൾ എത്ര വിളിച്ചാലും മൂസക്ക വരില്ല. വരണമെങ്കിൽ അദ്ദേഹത്തിന്റെ സ്വർഗത്തെ കൂടി വിളിക്കണം. ജയൻ പറഞ്ഞത് കേട്ട് അബ്ബാസിന്റെയും മുനീറയുടെയും നെറ്റി ചുളിഞ്ഞു.
ജയൻ തന്നെ വിവരിച്ചു..
നിങ്ങളുടെ ഉപ്പാക്ക് ഇവിടെ സ്വർഗം ആണ്. ഉപ്പാനെ ഇവിടെ മകൻ മുജീബ് കൊണ്ടാക്കിയിട്ട് രണ്ട് മാസം ആയി. ദൈവനിശ്ചയം മൂസക്ക ഇവിടെ എത്തിയതിന്റെ രണ്ടാം ദിവസം തന്നെ ഒരു സ്ത്രീയും ഇവിടെ എത്തി. അത് മറ്റാരും അല്ല. നിങ്ങളെ ഉപ്പാന്റെ ആദ്യ ഭാര്യ പാത്തു. മക്കൾ ഉണ്ടാകാത്തത് കൊണ്ടാണ് നിങ്ങളെ ഉപ്പയും പാത്തുവും വേർപിരിഞ്ഞത്. ഇപ്പോൾ മക്കൾ ഉണ്ടായി പോയത് കൊണ്ട് അവർ വീണ്ടും കണ്ടുമുട്ടി.. അയാൾ പറഞ്ഞു നിറുത്തി..
അബ്ബാസ്സും മുനീറയും ഉപ്പാനെ നോക്കി..
ജയൻ പറഞ്ഞത് ശരിയാ. ഉപ്പാന്റെ ആദ്യ ഭാര്യയാ പാത്തു. നിങ്ങൾ ഒന്നും അവളെ കണ്ടിട്ടില്ല. ഞങ്ങൾക്ക് പടച്ചോൻ ഒരു കുഞ്ഞിനെ തന്നില്ല.
അതിന്റെ പേരിൽ എന്റെ ഉമ്മാന്റെ നിർബന്ധത്തിന് വഴങ്ങി പാത്തുവിനെ എനിക്ക് മൊഴി ചൊല്ലേണ്ടി വന്നു.
പിന്നെ നിങ്ങളുടെ ഉമ്മ ആയിഷ എന്റെ ഭാര്യയായി. നിങ്ങൾ മൂന്ന് മക്കളെ തന്നു ആയിഷയും പോയി..
ഞാൻ ആയിഷയെ കല്യാണം കഴിച്ച പോലെ പാത്തുവും മറ്റൊരാളെ കല്യാണം കഴിച്ചിരുന്നു. അയാൾക്ക് ആദ്യഭാര്യയിൽ ഉണ്ടായ മക്കളെ നോക്കി വളർത്തി വലുതാക്കി. അയാൾ മരിച്ചപ്പോൾ അവർ പാത്തുവിനെ ഇവിടെ വൃദ്ധസദനത്തിൽ കൊണ്ടാക്കി. സ്വന്തം മക്കൾ വൃദ്ധസദനത്തിൽ കൊണ്ടാക്കുന്നു. അതിലും വലിയ തെറ്റ് ഒന്നും അല്ലല്ലോ വളർത്തു മക്കൾ കൊണ്ടാക്കുന്നത്.
എന്തായാലും അവളിന്ന് എന്റെ ഭാര്യ അല്ല. എങ്കിലും അവളിവിടെ അടുത്ത റൂമിൽ ഉണ്ട്. വല്ലപ്പോഴും കാണാം. പിന്നെ ഇവിടെ എനിക്കുള്ള ഈ കൂട്ടുകാരും. ഇതൊക്കെ മതി എനിക്ക്. ഇതെന്റെ സ്വർഗം ആണ് മക്കളെ. നിങ്ങൾ ഇങ്ങനെ ഇടക്ക് എന്നെ കാണാൻ വന്നാൽ മതി അതെന്നെ ഏറ്റവും വലിയ സന്തോഷം.. മൂസക്ക പറഞ്ഞു നിറുത്തി.
എങ്കിൽ ഉപ്പാന്റെ കൂടെ ആ സ്വർഗത്തെയും ഞാൻ എന്റെ വീട്ടിലേക്ക് കൊണ്ട് പോകും.. എവിടെ ഏത് റൂമിൽ ആണ് നിങ്ങളുടെ പാത്തുമ്മ. അബ്ബാസ് ചോദിച്ചു.
അബ്ബാസിന്റെയും മുനീറയുടെയും നിർബന്ധത്തിന് വഴങ്ങി ഒടുവിൽ മൂസക്ക പോകാൻ തയ്യാറായി. ജയൻ അപ്പുറത്തെ റൂമിൽ നിന്നും പാത്തുമ്മയെ വിളിച്ചു കൊണ്ട് വന്നു.. മുനീറ പാത്തുമ്മയെ നോക്കി.
നിഷ്കളങ്കയായ ഒരു ഉമ്മ..
ഉമ്മാ നിങ്ങൾ വീട്ടിൽ വരണം. ഞങ്ങളെ ഉമ്മയായിട്ട് കൂടെ വേണം. മുനീറ പാത്തുവിന്റെ കൈകൾ പിടിച്ചു അപേക്ഷിച്ചു.
പാത്തു സമ്മതമെന്ന് തലയാട്ടി.
അബ്ബാസ് പാത്തുമ്മയുടെ വളർത്തു മക്കളെ വിളിച്ചു കാര്യം പറഞ്ഞു. അവർക്ക് എതിർപ്പില്ല. അല്ലെങ്കിലും അവർ വളർത്തുമ്മയെ ഒഴിവാക്കാൻ ആണല്ലോ അവിടെ കൊണ്ടാക്കിയത്. മൂസക്കയും പാത്തുമ്മയും,, അബ്ബാസിന്റെയും മുനീറയുടെയും കൂടെ ഇറങ്ങി. വൃദ്ധസദനത്തിലെ മൂസക്കയുടെ സുഹൃത്തുക്കളും മകനെ പോലെ സ്നേഹിച്ച ജയനും മൂസക്കയെയും പാത്തുമ്മയെയും കണ്ണീരോടെ യാത്രയാക്കി..
അപ്പോഴും മുജീബ് കൊല്ലപ്പെട്ടത് മൂസക്കയോട് പറഞ്ഞിരുന്നില്ല. എങ്ങനെ പറയും എന്ന ആശങ്കയിൽ ആയിരുന്നു അപ്പോൾ അബ്ബാസ്.
അല്ല മക്കളെ എന്നെ ഇവിടെ കൊണ്ടാക്കിയത് മുജീബ് അല്ലേ. ഞാൻ നിങ്ങളോടൊപ്പം വരുന്നത് അവനെ അറിയിക്കണ്ടേ.
മൂസക്ക ചോദിച്ചു.
നമുക്ക് നേരെ നിങ്ങളുടെ വീട്ടിൽ തന്നെ പോകാം. മുജീബ് ഇപ്പോൾ വീട്ടിൽ തിരിച്ചെത്തിയിട്ടുണ്ടാകും.
അബ്ബാസ് പറഞ്ഞു.
ങ്ങേ തിരിച്ചെത്താൻ അവനെവിടെയാ പോയത്. മൂസക്കയുടെ ചോദ്യത്തിന് അബ്ബാസ് മറുപടി പറഞ്ഞില്ല..
പോസ്റ്റ്‌മോർട്ടം കഴിഞ്ഞു മുജീബിന്റെ ബോഡി വീട്ടിൽ എത്തിയിരുന്നു. മുജീബിന്റെ മകൻ അജ്മലിനെ പോലീസ് അറസ്റ്റ് ചെയ്തു കൊണ്ട് പോയിരുന്നു..
കാർ വീടിന്റെ അടുത്ത് എത്തുമ്പോൾ തന്നെ ഉള്ള ആൾക്കൂട്ടം കണ്ടു മൂസക്ക വെപ്രാളപെട്ടു. എന്താ മക്കളെ വീട്ടിൽ പോലീസും ആൾക്കാരും.
ഒടുവിൽ അബ്ബാസ് കാര്യങ്ങൾ മൂസക്കയെ അറിയിച്ചു.. തന്റെ മകൻ കൊല്ലപ്പെട്ടിരിക്കുന്നു. അതും സ്വന്തം മകൻ അജ്മലിന്റെ കൈ കൊണ്ട്. പടച്ചോനേ ഞാൻ പ്രാർത്ഥിച്ചതല്ലേ എന്റെ കണ്ണീരിന്റെ ശാപം എന്റെ മകന് എൽക്കരുത് എന്ന്. മൂസക്ക കണ്ണീരോടെ പരിഭവിച്ചു..
***************************
വീണ്ടും മൂസക്ക തന്റെ പ്രിയപ്പെട്ട പാത്തുവിനെ നികാഹ് ചെയ്യുകയാണ്..
മക്കളില്ലാത്തതിന്റെ പേരിൽ വേർപിരിഞ്ഞവർ. ഏറെ വർഷങ്ങൾക്ക് ശേഷം വൃദ്ധസദനത്തിൽ വെച്ചു കണ്ടുമുട്ടി, ഇന്ന് അവർ വീണ്ടും ഒന്നാകുകയാണ്.
നികാഹ് കർമം കഴിഞ്ഞു.
ജീവിതം സായാഹ്നം കടന്ന് കഴിഞ്ഞു. ഇനി എത്ര കാലം ആയുസ്സുണ്ട് എന്ന് പടച്ചോനേ അറിയൂ. അത്രയും കാലം എന്റെ പാത്തുവിനോടൊപ്പം. എന്റെ മകൾ മുനീറയും മരുമകൻ അബ്ബാസിനുമൊപ്പം സന്തോഷത്തോടെ ജീവിക്കാൻ പടച്ചോൻ തൗഫീഖ് നൽകട്ടെ.
പ്രാർത്ഥനയോടെ മൂസക്ക കണ്ണുകൾ അടച്ചു പടച്ചവനെമനസ്സിൽ സ്തുതിച്ചു.
അൽഹംദുലില്ലാഹ്
അവസാനിച്ചു
✍️
ജിനാസ്. വി.


1 Comment
Pingback: മൂസക്കയുംമക്കളും മൂന്നാം ഭാഗം - By ജിനാസ് വേലാണ്ടി - കൂട്ടക്ഷരങ്ങൾ