വാതിലിൽ തുടരെത്തുടരെയുള്ള മുട്ടു കേട്ടാണ് അശ്വിൻ
കണ്ണു തുറന്നത്.
” അച്ചൂട്ടാ.. സമയം എത്രയായി..നിനക്കിന്നു ബാങ്കിൽ പോവേണ്ടേ.. ”
പുറത്തു നിന്നുള്ള അമ്മയുടെ ശബ്ദം കേട്ടപ്പോഴാണ് അശ്വിനു സ്ഥലകാല ബോധം വന്നത്. ക്ലോക്കിലേക്കു നോക്കിയപ്പോൾ സമയം ഏട്ടരയോടടുക്കുന്നു. അമ്മയ്ക്ക് മറുപടി നൽകി ചാടിപ്പിടഞ്ഞെഴുന്നേറ്റു. അലാറം അടിച്ചില്ലേയെന്നോർത്തു കൊണ്ട് ബെഡിൽ കിടന്ന ഫോൺ എടുത്തു നോക്കി. സ്വിച്ച് ഓഫ്..
രാത്രിയിൽ വൈഗയോട് സംസാരിച്ചെപ്പോഴോ ഉറങ്ങിപ്പോയതാണ്..
വൈഗയെക്കുറിച്ചോർക്കവേ അവന്റെ ചുണ്ടിൽ അതിമനോഹരമായൊരു ചിരി വിടർന്നു.
നാലു മാസമായി തന്റെ ഹൃദയത്തിന്റെ പാതിയായവൾ… ഒരു മാസത്തിനു ശേഷം തന്റെ ജീവന്റെ പാതിയാകേണ്ടവൾ. അമ്മ കണ്ടെത്തിയതെങ്കിലും തന്റെ സങ്കല്പത്തിനൊത്തവൾ. ഗോതമ്പു നിറവും നീണ്ട മുടിയുമുള്ള വാ തോരാതെ സംസാരിക്കുന്ന തനി നാടൻ സുന്ദരി. നാലു മാസമായി രാവിലത്തെ ആദ്യ മെസ്സേജ് അവളുടേതായിരിക്കും.
രാത്രിയിൽ ഉറക്കം കണ്ണിൽ വിരുന്നെത്തുന്നത് വരെ അവളുടെ കുറുമ്പും കൊഞ്ചലും കേട്ടിരിക്കൽ ഇന്നു തന്റെ ദിനചര്യകളിൽ പെട്ടതാണല്ലോ എന്നോർക്കവേ അശ്വിന്റെ ഉള്ളമൊന്നു കുളിർന്നു.
ക്ലോക്കിലേക്കു നോക്കിക്കൊണ്ട് ഒരിളം ചിരിയോടെ സ്വയം തലക്കൊരു കൊട്ടു കൊടുത്തു കൊണ്ട് ചാടിപ്പിടഞ്ഞെഴുന്നേറ്റ് ഫോൺ ചാർജ്ജിലേക്കിട്ടു കൊണ്ട് ബാത്‌റൂമിലേക്ക് നടന്നു.
ഒരുങ്ങിയിറങ്ങാൻ നേരമാണ് ബൈക്ക് ഇന്നലെ വർക്ക് ഷോപ്പിൽ കൊടുത്ത കാര്യം ഓർമ്മയിൽ തെളിഞ്ഞത്. കാറാണെങ്കിൽ രണ്ടു ദിവസം മുൻപ് അളിയനും ചേച്ചിയും കൊണ്ടു പോയിരുന്നു. ദുബായിൽ നിന്നു കഴിഞ്ഞയാഴ്ച്ചയാണ് അവരെത്തിയത്. മംഗലാപുരത്തെ സുഹൃത്തിന്റെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാനായി പോയതാണവർ.
അമ്മയോട് യാത്ര പറഞ്ഞിറങ്ങുമ്പോൾ ഓട്ടോ കിട്ടുമോ എന്നൊരു ആശങ്കയായിരുന്നു ഉള്ളിൽ നിറയെ. രണ്ടോ മൂന്നോ മിനി ബസ്സുകളും ഒന്നോ രണ്ടോ എയ്സുകളും, ആളുകൾ അങ്ങാടിയിൽ നിന്നും വിളിച്ചു വരുന്ന ഓട്ടോകളുമാണ് ആ പ്രദേശത്തേക്കുള്ള പ്രധാന വാഹന സർവീസുകൾ.
പത്തു മിനിറ്റ് കഴിഞ്ഞിട്ടും ഒരു രക്ഷയും ഇല്ലാതെ വാച്ചിലേക്ക് നോക്കിയപ്പോൾ ഒൻപതര കഴിഞ്ഞിരിക്കുന്നു. പത്തു മണിക്കുള്ളിൽ ബാങ്കിലേക്കെത്തുമോ എന്ന ആശങ്കയായിരുന്നു അശ്വിന്റെ മനസ്സു നിറയെ.
വീണ്ടും കാത്തു നിൽക്കേണ്ടി വന്നു പത്തു മിനിറ്റോളം. ദൂരെ നിന്നു കണ്ട എയ്സ് ഉള്ളിൽ ആശ്വാസം നിറച്ചെങ്കിലും അതടുത്തു വന്നു നിർത്തിയപ്പോൾ അതിലെവിടെയിനി തനിക്കിരിക്കാൻ സ്ഥലമെന്നതായിരുന്നു അവനാലോചിച്ചത്.
ഡ്രൈവറുടെ നിർദ്ദേശ പ്രകാരം സെന്റർ സീറ്റിലിരിക്കുന്ന മൂന്നു യുവതികൾ ഒതുങ്ങിയിരുന്നു. ഒന്നു അമാന്തിച്ചു നിന്നെങ്കിലും വേറെ വഴിയില്ലാതെ അശ്വിൻ ആ സ്ത്രീകളിരുന്ന സീറ്റിലേക്ക് കയറിയിരുന്നു. പത്തു മിനിറ്റോളം ദൂരമുണ്ട് അങ്ങാടിയിലേക്ക്. ഫോൺ കയ്യിലെക്കെടുത്തപ്പോഴാണ് ഇന്നു രാവിലെ വൈഗയുടെ മെസ്സേജ് നോക്കാൻ പറ്റാത്തത് ഓർത്തത്. ഇന്നത്തേക്ക് പിണങ്ങാൻ പെണ്ണിനതു മതിയാവുമെന്നോർത്തപ്പോൾ ഒരു ചെറു ചിരി വിടർന്നിരുന്നു അവന്റെ ചുണ്ടിൽ. ഫോൺ ഓണാക്കി വൈഗയുടെ പരിഭവങ്ങൾക്ക് മറുപടി ടൈപ്പ് ചെയ്യുമ്പോഴും ആ കുഞ്ഞു ചിരി അവന്റെ ചുണ്ടിൽ മായാതെ തത്തിക്കളിച്ചു കൊണ്ടിരുന്നു.
എയിസിറങ്ങി ഓട്ടോ പിടിച്ച് ബാങ്കിലെത്തുമ്പോൾ പത്തുമണി കറക്റ്റ്.
വർക്ക് ഷോപ്പിലെ പയ്യൻ ബൈക്കിന്റെ പണി കഴിച്ച് ബൈക്ക് ബാങ്കിലേക്കെത്തിച്ചിരുന്നു. വൈകിട്ട് ബാങ്കിൽ നിന്നും വീട്ടിലേക്കു തിരിക്കാനായി ബൈക്കിൽ കയറിയിരുന്ന് ഹെൽമെറ്റ് വെയ്ക്കുമ്പോഴാണ് അശ്വിന് ഉറ്റസുഹൃത്ത് അനിയുടെ കാൾ വരുന്നത്.
“ടാ.. നീ ബാങ്കിൽ നിന്നിറങ്ങിയോ..?”
” ഇറങ്ങി.. എന്തു. പറ്റിയെടാ.. ”
” പ്രത്യേകിച്ചൊന്നൂല്യ… ഞാൻ നിന്റെ വീട്ടിലുണ്ട്. അമ്മയെ കണ്ടിട്ട് ഒത്തിരി ആയില്ലേ.. നീ വന്നിട്ട് ഇറങ്ങാന്ന് കരുതി. ”
അനിയുടെ സംസാരത്തിൽ പതിവിൽ കവിഞ്ഞൊരു ഗൗരവം നിഴലിച്ചിരുന്നതായി തോന്നിയിരുന്നു അശ്വിന്. ഇനിയത് തന്റെ തോന്നലാവുമെന്നോർത്ത് തല കുടഞ്ഞു കൊണ്ടവൻ ബൈക്ക് സ്റ്റാർട്ട് ചെയ്തു.
ബൈക്ക് പോർച്ചിലേക്ക് നിർത്തിയിറങ്ങുമ്പോഴാണ് അകത്തു നിന്നും അമ്മയുടെ തേങ്ങൽ കേട്ടത്. അച്ഛന്റെ മരണ ശേഷം ഇന്നു വരെ ഒരിക്കൽ പോലും അമ്മയുടെ കണ്ണൊന്നു നിറയാൻ അനുവദിക്കാതെ എല്ലായിപ്പോഴും അമ്മയെ ചേർത്തു പിടിച്ചു നടന്നിരുന്ന അവനൊരു പിടച്ചിലോടെ വീട്ടിലേക്കോടിക്കയറി. അകത്തു സോഫയിൽ അനിയുടെ തോളിലേക്ക് ചാഞ്ഞിരുന്ന് ഏങ്ങലടിച്ചു കരയുന്ന അമ്മയെ കണ്ടതും അശ്വിൻ അമ്പരന്നു. അവന്റെ മനസ്സിലേക്ക് ഒരായിരം ചിന്തകൾ അലയടിച്ചെത്തി. ചേച്ചിക്കും കുടുംബത്തിനും എന്തെങ്കിലും അപകടം പറ്റിയോ എന്നതായിരുന്നു അവനിലേക്ക് ഇരച്ചെത്തിയ ആദ്യ ചിന്ത.
” എന്താ.. എന്താണമ്മാ.. ” എന്ന് അമ്മയുടെ കൈയ്യിൽ പിടിച്ചു കൊണ്ട് ആധിയോടെ ചോദിക്കുമ്പോൾ അവന്റെ തൊണ്ടയിടറുന്നുണ്ടായിരുന്നു. അവനെ കണ്ടതും അമ്മയുടെ എങ്ങലടികൾക്ക് ശക്തി കൂടി. അമ്മയെ സമാധാനിപ്പിച്ചു കൊണ്ട് അനി അശ്വിനെ കൂട്ടി പുറത്തേക്കിറങ്ങി.
” അച്ചു… നിനക്കാരെങ്കിലും ഏതെങ്കിലും വിഡിയോ അയച്ചു തന്നിരുന്നോ..”
ഇല്ലെന്ന് തലയാട്ടുമ്പോൾ അശ്വിൻ കാര്യം അറിയാനായി ധൃതി കൂട്ടുന്നുണ്ടായിരുന്നു.
അനി തുടർന്നു.
” ഞാൻ നിന്റെ ഫോണിലേക്ക് ഒരു വിഡിയോ അയച്ചിട്ടുണ്ട്. ദിവ്യയാണ് എനിക്ക് അയച്ചു തന്നത്. അമ്മയ്ക്ക് അയച്ചു കൊടുത്തത് വൈഗയുടെ അമ്മാവനാണ്. അമ്മ എന്നെ വിളിച്ചതാണ്.. ”
ദിവ്യ അനിയുടെ ഭാര്യയാണ്.
ഒന്നും മനസ്സിലാവാതെ നിറഞ്ഞ അന്ധാളിപ്പിൽ അനി അയച്ച വീഡിയോ പ്ലേ ചെയ്ത അശ്വിൻ സർവ്വാംഗങ്ങളും തളർന്നു കൊണ്ട് നിലത്തേക്കൂർന്നിരുന്നു.
ഒരു യുവതിയുടെ fb പോസ്റ്റാണ്. ആ യുവതിയെ എവിടെയോ കണ്ടതു പോലെ തോന്നി അവന്.
ഇന്ന് തനിക്ക് ഒരു പൊതു വാഹനത്തിൽ നിന്നും നേരിട്ട ലൈംഗികാതിക്രമം എന്നു പറഞ്ഞു തുടങ്ങുന്ന വിഡിയോ രാവിലെ താൻ കയറിയ എയ്സിൽ നിന്നുള്ളതാണെന്നു ബോധ്യമായി അവന്. താൻ ഫോണിൽ ടൈപ്പ് ചെയ്യുകയാണെങ്കിലും പല പ്രാവശ്യം തന്റെ കൈമുട്ട് ആ യുവതിയുടെ നെഞ്ചിൻ ഭാഗത്തു തട്ടുന്ന വീഡിയോ.. ആ രംഗം വീണ്ടും വീണ്ടും കാണിക്കുന്നു. വൈഗയുമായി ചാറ്റ് ചെയ്യുന്നതിനിടെ ഇങ്ങനെ ഒരു കാര്യം ഒരിക്കൽ പോലും തന്റെ ശ്രദ്ധയിൽ പെട്ടില്ലല്ലോ എന്നോർത്തപ്പോൾ അവന്റെ ഉള്ളം ചുട്ടു പൊള്ളി.
അമ്മയുടെ അടുത്തിരുന്നു പൊട്ടിക്കരയുമ്പോൾ അവന്റെ തലയിൽ തലോടിക്കൊണ്ട് അമ്മ പറഞ്ഞു.
” ആര് എന്തു വേണേലും പറഞ്ഞോട്ടെ.. നിയ്ക്കറിയാം ന്റെ മോനെ..
പോണോരൊക്കെ പൊയ്ക്കോട്ടെ.. ”
കണ്ണുനീർ തുടച്ചു കൊണ്ട് അമ്മയതു പറയുമ്പോൾ അവനുറപ്പായിരുന്നു. വൈഗ ഇനിയൊരു സ്വപ്നം മാത്രമാണെന്ന്. അച്ഛനില്ലാത്ത അവളുടെയും അമ്മയുടെയും എല്ലാ കാര്യങ്ങളും നോക്കുന്നതും തീരുമാനങ്ങൾ എടുക്കുന്നതും കർക്കശക്കാരനായ അവളുടെ അമ്മാവനായിരുന്നു.
നിരന്തരമായ ഫോൺ കാളുകൾ ശല്യപ്പെടുത്തിയപ്പോൾ അനി തന്നെയാണ് അശ്വിന്റെയും അമ്മയുടെയും ഫോൺ ഓഫാക്കി വെച്ചത്. വാക്കുകൾ കൊണ്ടു തനിക്കു നൽകാവുന്ന ആശ്വാസം പകർന്നു കൊണ്ടു നിന്ന അനിയെ രാത്രിയിൽ നിർബന്ധിച്ചു പറഞ്ഞയച്ചത് അമ്മ തന്നെയായിരുന്നു. ഒരക്ഷരം ഉരിയാടാതെ ഏറെ നേരമായിട്ടും തറഞ്ഞിരിക്കുന്ന അശ്വിനെ നോക്കി ഒന്നും സംഭവിക്കാത്ത മട്ടിൽ അമ്മ പറഞ്ഞു..
” അമ്മേടെ കുട്ടി കുളിച്ചു വാ.. അമ്മ കഴിക്കാനെടുത്തു വെയ്ക്കാം.. ”
അമ്മയുടെ നിർബന്ധം കാരണം മുറിയിൽ കയറി കതകടച്ച അശ്വിന്റെ ഉള്ളിൽ ചിന്തകളുടെ കടന്നൽക്കൂട്ടങ്ങൾ ആർത്തിരമ്പാൻ തുടങ്ങി. ഇതു വരെ തന്നെ ബഹുമാനത്തോടെ.. ഇഷ്ടത്തോടെ തന്നെ നോക്കിയിരുന്ന ഓരോരോ മുഖങ്ങളും അവന്റെ മനസ്സിലേക്ക് ഒളിഞ്ഞും തെളിഞ്ഞും വന്നു കൊണ്ടിരുന്നു. ആ മുഖങ്ങളിലെല്ലാം ഇപ്പോൾ ഒരേ ഭാവം.
പുച്ഛം എന്ന ഭാവം മാത്രം…
” ഇല്ല.. ഞാൻ ഒന്നും ചെയ്തിട്ടില്ല.. ”
ഇരു കൈകൾ കൊണ്ടും മുടിയിൽ ആഞ്ഞു വലിച്ചു കൊണ്ട് അവൻ പിറു പിറുത്തു കൊണ്ടേയിരുന്നു.
മതി.. ഇനി ജീവിക്കേണ്ട എന്ന ഉറച്ച തീരുമാനം എടുക്കുമ്പോൾ താൻ കാരണം നാണക്കേട് താങ്ങാനാവാതെ ആളുകൾക്ക് മുൻപിൽ മുഖം കുനിച്ചു നിൽക്കുന്ന അമ്മയുടെയും വൈഗയെന്ന തന്റെ പ്രാണന്റെ പാതിയുടെ മുഖവും മിഴിവോടെ അവനുള്ളിൽ നിറഞ്ഞു നിന്നു.
മുഖമമർത്തിത്തുടച്ചു കൊണ്ട് ഫാനിലേക്ക് തുണിയുടെ ഒരറ്റം ചേർത്തു കെട്ടുമ്പോൾ വൈഗയോടൊന്നു തന്റെ നിരപരാധിത്വം ബോധിപ്പിക്കണമെന്ന് തോന്നി അശ്വിന്. പോക്കറ്റിൽ നിന്നു ഫോണെടുത്തു ഓണാക്കിയപ്പോൾ മെസ്സേജുകളുടെ പ്രവാഹമായിരുന്നു.
വൈഗയുടെ പിഎം ഇൽ നിന്നും വന്ന ആദ്യ മെസ്സേജ് വിറയാർന്ന കൈകളോടെയാണ് അവൻ പ്ലേ ചെയ്തു.
” അച്ചേട്ടാ…. എത്ര തവണ ഞാൻ വിളിച്ചു . ”
കരഞ്ഞു കൊണ്ടുള്ള അവളുടെ മെസ്സേജ് കേട്ടപ്പോഴാണ് അവൾ പല പ്രാവശ്യം വിളിച്ചതായി അശ്വിന്റെ ശ്രദ്ധയിൽ പെട്ടത്.
” അമ്മാവനെന്നല്ല ആരൊക്കെ എന്തൊക്കെ പറഞ്ഞാലും എനിക്കറിയാം എന്റെ ഏട്ടനെ.. അവിവേകം ഒന്നും ചെയ്തേക്കരുത്.. ട്ടോ.. ആരെതിർത്താലും ഞാനുണ്ട് കൂടെ.. എന്തിനും..തെറ്റു ചെയ്യാത്തിടത്തോളം നാം ആരെയും ഭയപ്പെടേണ്ടതില്ല. ഈ നാട്ടിൽ കോടതിയും നിയമവുമൊക്കെയുണ്ടല്ലോ.. നിയമത്തിന്റെ വഴിയിലൂടെ തന്നെ ഏട്ടന്റെ നിരപരാധിത്വം നമ്മൾ തെളിയിക്കും.”
വെറും തൊട്ടാവാടിയെന്നു താനെപ്പോഴും കളിക്കാറുള്ള തന്റെ പെണ്ണിന്റെ ഉറപ്പുള്ള വാക്കുകൾ കേട്ടപ്പോൾ സന്തോഷം കൊണ്ടു പൊട്ടിക്കരഞ്ഞു പോയി അശ്വിൻ.
വൈഗയെ വിളിക്കാനായി ഫോൺ ചെവിയിലേക്കു ചേർക്കുമ്പോൾ എന്തും നേരിടാനുള്ള കരുത്തു നേടിയിരുന്നു അശ്വിന്റെ മനസ്സ് ആ നിമിഷം..
സജ്‌ന Vp
#എന്റെരചന
#അവസാനത്തെ സന്ദേശം
# കൂട്ടക്ഷരങ്ങൾ


3 Comments
ജീവിതത്തെ തിരിച്ചു പിടിച്ച സന്ദേശം…… നന്നായെഴുതി👍❤️
അവസാന ഭാഗം വളരെ നന്നായി. ചില അവസ്ഥകൾ മനസ്സിലാക്കി ചേർത്തു പിടിക്കാൻ ആളുണ്ടെങ്കിൽ എന്നാശിപ്പിച്ച എഴുത്ത്.👍
The article seems really nice, cool one