”എന്താടി ഉറങ്ങി തീർന്നില്ലേ?” എന്നുള്ള അലർച്ച കേട്ടാണ് അവൾ കണ്ണു തുറന്നത്.രാത്രി കുഞ്ഞിന് തീരെ സുഖമില്ലായിരുന്നു. അത് കാരണം ഉറക്കം രാത്രിയിൽ തീരെ ശരിയായില്ല . ഷഫീഖ് ആണെങ്കിൽ നല്ല ഉറക്കവും ആയിരുന്നു. കുഞ്ഞിൻ്റെ കരച്ചിൽ കേട്ടപ്പോൾ അയാൾ അപ്പുറത്തെ മുറിയിൽ പോയി സുഖമായി കിടന്നു. വീട്ടിലെ പണിയും കുഞ്ഞിനെ നോക്കലും കൂടി ആയപ്പോൾ അവൾക്ക് വല്ലാത്ത തളർച്ച വരുന്നു. മോൾക്ക് ഇപ്പോൾ ഒന്നര വയസ്സായിട്ടുണ്ട്. അവൾ പതുക്കെ എഴുന്നേറ്റു കുഞ്ഞിനെ ഒന്ന് തൊട്ടു നോക്കി, ഭാഗ്യം കുഞ്ഞിൻ്റെ പനി വിട്ടിട്ടുണ്ട്. മുടിയെല്ലാം വാരിക്കെട്ടി അവൾ അടുക്കളയിലേക്ക് വലിച്ചു വെച്ച് നടന്നു .. ഉമ്മ എഴുന്നേറ്റു നിസ്ക്കാരം കഴിയുമ്പോഴേക്കും ചായ കിട്ടണം അല്ലെങ്കിൽ അതിനും കേൾക്കും ചീത്ത.
ചായ പാത്രം അടുപ്പത്ത് വെച്ചപ്പോഴേക്കും അടുക്കളയിൽ ഉമ്മയെത്തി..
”ഇനി ആർക്ക് കുടിക്കാനാണ് നീ ഈ ചായ ഉണ്ടാക്കുന്നത്. ഞാനും എൻ്റെ മോനും ചായ കുടിച്ചു. നിന്നെ കാത്തിരുന്നാൽ തൊണ്ട ഉണങ്ങി പോകും.” എന്നവർ ദേഷ്യത്തോടെ പുലമ്പി. കേട്ടപ്പോൾ അവളുടെ കണ്ണു നിറഞ്ഞു തുളുമ്പി. പക്ഷേ അവൾ ഒന്നും മിണ്ടിയില്ല.. കാരണം എന്തെങ്കിലും പറഞാൽ പിന്നെ വായ പൂട്ടാതെ അവളെ ചീത്ത വിളിക്കും. വീട്ടിലിരിക്കുന്ന വാപ്പാനേയും ഉമ്മാനേയും പറയുന്നത് മാത്രം സഹിക്കൂല. ഈ ഒച്ച കേട്ട് ചിലപ്പോൾ കുഞ്ഞു പേടിച്ചു കരയാറുമുണ്ട്.
അഞ്ചു വർഷത്തെ ദാമ്പത്യ ജീവിതത്തിൽ ഹസീനാക്ക് എന്നും ദുഃഖം മാത്രം. കല്യാണം കഴിഞ്ഞ് ആദ്യത്തെ ഒരു കൊല്ലം ഒരു കുഴപ്പവുമില്ലാതെ പോയി.. പിന്നെ പിന്നെ എല്ലാത്തിനും കുറ്റം കണ്ടുപിടിക്കലായി.. ഉമ്മ ഓരോന്ന് ഷഫീഖിനോട് പറഞ്ഞു കൊടുക്കും അതിൻ്റെ മേട് മുഴുവൻ തനിക്ക് കിട്ടും.
ഫാർമസി കോഴ്സ് കഴിഞ്ഞ് മോഡേൺ ആശുപത്രിയിൽ പണിയെടുക്കുന്ന കാലത്താണ് ഷഫീഖിനെ പരിചയപ്പെടുന്നത്. ഉമ്മാക്ക് സുഖമില്ലാതെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യാൻ വന്നതായിരുന്നു ഷഫീഖ്.. മരുന്നു വാങ്ങാൻ ഫാർമസിയിൽ വന്നുളള പരിചയം ആയിരുന്നു അവർ തമ്മിൽ. പിന്നീട് ഇടക്കൊക്കെ കാണാറുണ്ടായിരുന്നു. തന്നെ ആൾക്ക് ഇഷ്ടപ്പെട്ടു. അങ്ങിനെയാണ് കല്യാണ ആലോചനയുമായി അയാളുടെ വാപ്പയെത്തി അവളുടെ വീട്ടിലെത്തിയത്. പ്രാരാബ്ധങ്ങൾ ഒന്നുമില്ലാത്ത പയ്യൻ. തരക്കേടില്ലാത്ത സാമ്പത്തികം.അയാളുടെ വാപ്പാക്ക് ടൗണിൽ ഒരു സ്റ്റേഷനറി കടയുണ്ട്. തരക്കേടില്ലാതെ കച്ചവടം നടക്കുന്ന ഒരു കടയായിരുന്നു. അതായിരുന്നു അവരുടെ വരുമാനം. പിന്നെ അയാൾക്ക് കുറച്ചു പ്ലംബിംഗ് പണി അറിയാം. ആ പണിയും അയാൾ ചെയ്യാറുണ്ട്. ഹസീനയുടെ ഉപ്പ കുറച്ചു നാൾ ഗൾഫിൽ ആയിരുന്നു. ആരോഗ്യപരമായ കാരണത്താൽ പെട്ടന്ന് തിരിച്ചു പോരേണ്ടി വന്നു.
വലിയ ഡിമാൻഡുകൾ ഒന്നും അവർക്ക് ഉണ്ടായിരുന്നില്ല. നിങ്ങൾക്കിഷ്ടമുള്ളത് മോൾക്ക് കൊടുത്താൽ മതിയെന്ന് അവർ പറഞ്ഞു… സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബം ആണ് ഹസീനയുടേത്. ഇങ്ങിനെ ഒരു കാര്യം വന്നപ്പോൾ പിന്നെ വാപ്പ ഒന്നും ആലോചിച്ചില്ല. അങ്ങിനെയാണ് ഈ കല്യാണം നടന്നത്. രണ്ടു മൂന്ന് മാസം വലിയ കുഴപ്പം ഒന്നും ഇല്ലാതെ പോയി. പിന്നെയാണ് മനസ്സിലായത് , വലിയ ദേഷ്യക്കാരനാണ് ഷഫീഖ് എന്ന്. വാപ്പയുടെ നിയന്ത്രണത്തിൽ ഉള്ളത് കൊണ്ട് മുറിക്കുള്ളിൽ ഒതുങ്ങുമായിരുന്നു അവരുടെ വഴക്ക്. ദേഷ്യം വന്നാൽ അയാൾ എന്തു ചെയ്യും എന്ന് പറയാൻ കഴിയില്ല.. കയ്യിൽ കിട്ടിയതെല്ലാം അയ്യാൾ വലിച്ചെറിയും. കയ്യിൽ ഇസ്തിരി പെട്ടിയാണെങ്കിൽ അതോങ്ങി വരും, അല്ലെങ്കിൽ അലറും, അല്ലെങ്കിൽ കഴുത്തിന് കുത്തി പിടിക്കും. അങ്ങിനെ ഓരോ ദിവസവും ഓരോ ദ്രോഹങ്ങൾ ചെയ്യും. കുറെ നേരത്തേക്ക് ശ്വാസം പോലും കിട്ടാതെ അവൾക്കിരിക്കേണ്ടി വന്നിട്ടുണ്ട്..
അയാളുടെ കൂട്ട് കെട്ടും അത്ര ശരിയായിരുന്നില്ല. ചെറിയ രീതിയിൽ മദ്യപാനം ഉണ്ടായിരുന്നു. അതുള്ളിൽ ചെന്നാൽ പിന്നെ ആൾക്ക് ഒരു നിയന്ത്രണവും ഇല്ലാ. ചെറിയ വഴക്കിനുമ്പോലും നല്ല അടി കൊടുക്കും. അടി തന്നത് ആള് മറക്കും , പക്ഷേ അടി കൊണ്ട തനിക്ക് അതിൻ്റെ ആഘാതം സഹിക്കാൻ കഴിയുന്നത് ആയിരുന്നില്ല.
വീട്ടിലെ പണിയെല്ലാം താനായിരുന്നു ചെയ്തിരുന്നത്. അതിനെന്തെങ്കിലും കുറ്റവും കുറവും ഉമ്മ കണ്ടിരിക്കും. സ്ത്രീധനം കിട്ടിയില്ല, സൗന്ദര്യം പോരാ, ഒന്നുമില്ലാതെ വലിഞ്ഞു കയറി വന്നവൾ ഇതെല്ലാം ഒരു സ്ഥിരം പല്ലവിയായി. നല്ലൊരു ജോലി അവൾക്ക് ഉണ്ടായിരുന്നതാണ് , കല്യാണം കഴിഞ്ഞതോടെ ജോലി വിടേണ്ടി വന്നു.. ഉമ്മയും മോനും ജോലിക്ക് പോകാൻ സമ്മതിച്ചില്ല. പിന്നെ പ്രസവവും കുഞ്ഞും ആയപ്പോൾ അവൾ അതിൻ്റെ സങ്കടം മറന്നു . ഫോൺ വിളിക്കുമ്പോൾ ചിലപ്പോളേക്ക് സങ്കടം ഉമ്മയുമായി പങ്ക് വെക്കും.
”സാരമില്ല മോളെ ഒരു കുടുംബം ആയാൽ വഴക്കുകൾ ഉണ്ടാകും അത് പെണ്ണുങ്ങൾ കുറച്ചൊക്കെ സഹിക്കേണ്ടി വരും.” അവിടത്തെ ഉമ്മനോട് ഒന്നും തിരിച്ചു പറയരുത് എന്നൊക്കെയുള്ള ഉപദേശം കൊടുക്കും ഉമ്മ..
അവളും ഒരു മനുഷ്യ സ്ത്രീ അല്ലെ സഹി കേടുമ്പോൾ ചിലപ്പോഴൊക്കെ അവൾ ഉമ്മാക്ക് ഫോണിൽ സന്ദേശങ്ങൾ അയക്കും.. അത് വായിച്ചു ഉമ്മ, എൻ്റെ മോൾ സബൂർ ചെയ്യണം എല്ലാം ശരിയാകും എന്ന് പറഞ്ഞു സമാധാനിപ്പിക്കും. ഇതൊന്നും ഷഫീഖ് അറിയാതെ അവൾ ശ്രദ്ധിച്ചു..അല്ലെങ്കിൽ വീട്ടിൽ ഇതെല്ലാം പറഞ്ഞു എന്ന് പറഞ്ഞ ആയിരിക്കും അടുത്ത കലഹം എന്ന് അവൾക്ക് അറിയാമായിരുന്നു . വീട്ടിൽ ഷഫീഖ് എന്തെങ്കിലും വഴക്കുണ്ടാക്കിയാൽ അയാളുടെ വാപ്പ നല്ല വഴക്ക് പറയും. അത് കൊണ്ട് റൂമിനുള്ളിൽ നടക്കുന്ന കോലാഹലം ബാക്കിയുള്ളവർക്ക് മനസ്സിലാകാത്ത രീതിയിലായിരുന്നു ഷഫീഖിൻ്റെ ദേഷ്യം പ്രകടിപ്പിക്കൽ.. ഇതിനിടയിലാണ് ഉമ്മയുടെ മോശം പെരുമാറ്റം. വാപ്പയില്ലാത്ത നേരത്താണ് ഉമ്മയുടെ കുത്തു വാക്കുകൾ.
അങ്ങിനെയിരിക്കെ ഷഫീഖിൻ്റെ ഉപ്പ പെട്ടന്ന് അറ്റാക്ക് വന്നു മരിച്ചു. അതോടെ അവളുടെ ജീവിതവും താറുമാറായി. കടയുടെ പൂർണ ഉത്തരവാദിത്വം പുള്ളിയുടെ തലയിലായി. ആറ് മാസം ഗർഭിണി ആയിരുന്നു അന്ന് അവൾ . ഒരു മൂന്ന് മാസം ഉമ്മ ഒതുക്കത്തിലായിരുന്നു. അധികം സംസാരമില്ല, പ്രാർഥനയുമായി ആള് നടന്നു.പിന്നെ പഴയ പോലെയായി.
എട്ടാം മാസമായപ്പോൾ പ്രസവത്തിനായി വീട്ടിലേക്ക് കൊണ്ട് പോയി. കുറെ നാളുകൾക്ക് ശേഷം അവൾ സുഖമായി ഉറങ്ങിയത് അന്നായിരുന്നു. ഉമ്മ പതുക്കെ പതുക്കെ അവളോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞു.. അവരുടെ ചങ്ക് പൊട്ടി പോയി കാര്യങ്ങൾ കേട്ടപ്പോൾ. അവൻ നന്നായിക്കോളും മോള് വിഷമിക്കേണ്ട എന്ന് പറഞ്ഞു ഉമ്മ അവളെ കെട്ടിപിടിച്ചു കുറെ കരഞ്ഞു. അവൾക്ക് താഴെ കല്യാണ പ്രായത്തിലുള്ള രണ്ടു പെൺകുട്ടികളാണ് അവർക്കുള്ളത്. അപ്പൊൾ പിന്നെ കെട്ടിച്ചയച്ച മോളെ എങ്ങിനെ വീട്ടിലേക്ക് തിരികെ വിളിക്കും. അത് കൂടാതെ ആൾക്കാർ എന്തു പറയും എന്നുള്ള പേടിയും.
അവൾ പ്രസവത്തിന് വീട്ടിൽ പോയതിന് ശേഷം ഷഫീഖിൻ്റെ വീട്ടിൽ നിന്ന് അവളെ കാണാൻ ആരും ചെന്നില്ല. ഫോൺ വിളിച്ചാൽ തന്നെ എപ്പോഴും അവന് തിരക്ക്..അവൻ്റെ കൂട്ടു കൂടൽ ആ സമയത്ത് അധികമായി. വാപ്പ പോയതോടെ നിയന്ത്രിക്കാൻ വീട്ടിൽ ആളില്ലെന്നായി.. അവളുടെ വാപ്പയും ഉമ്മയും അവരാൽ ആവും വിധം അവളെ നോക്കി. പ്രസവ ചിലവിനു വീട്ടിലെ പശുവിനെ വിറ്റാണ് അവർ പണം കണ്ടെത്തിയത്..നല്ല പോലെ പ്രസവ രക്ഷകളും ചെയ്തു ..അവളുടെ കുഞ്ഞു മോൾ അലീന അവരുടെ ജീവിതത്തിലേക്ക് വെളിച്ചം കൊണ്ട് വന്നു. അവളുടെ കുഞ്ഞി കണ്ണിൽ നോക്കിയിരിക്കുമ്പോൾ മാത്രം ആണ് ഹസീന എല്ലാം മറക്കുന്നത്. മോള് ഉണ്ടായപ്പോൾ ഉമ്മയും മോനും വീട്ടിൽ പല പ്രാവശ്യം വന്നു. കുഞ്ഞു വന്നതോടെ ഷഫീഖിൻ്റെ മനോഭാവം മാറുമെന്ന് അവളും കരുതി. അത് വെറും ഒരു പ്രതീക്ഷയായിരുന്നു..
90 ദിവസം കഴിഞ്ഞപ്പോൾ അവൾ അവൻ്റെ വീട്ടിലേക്ക് തിരിച്ചു പോയി.. കുഞ്ഞു എപ്പോഴും രാത്രിയിൽ ഉറങ്ങാൻ വൈകും.. അത് കാരണം രാവിലെ എഴുന്നേൽക്കുമ്പോൾ ശക്തിയായ തലവേദന ഉണ്ടാകും, കൂടെ മാനസികമായ പിരിമുറുക്കവും. സ്വന്തം വീട് വിട്ടു വന്നപ്പോൾ അവൾക്ക് വല്ലാത്ത വിഷമമായിരുന്നു. ഇവിടെ വന്നപ്പോൾ വീട്ടിലെ പണികൾ ചെയ്യണം, കുഞ്ഞിൻ്റെ കാര്യങ്ങൾ നോക്കണം അങ്ങിനെ പിടിപ്പതു ജോലികൾ.. ഉമ്മയും ഷഫീഖും അങ്ങനെയൊരാൾ ഉണ്ടെന്ന് പോലും ഗൗനിക്കാറില്ല. സ്വന്തം പേരക്കിടാവിനെ നോക്കാനുള്ള ഒരു മനസ്സ് അവർക്കും ഇല്ല. ഷഫീഖിനാണെങ്കിൽ തൊട്ടതിനും പിടിച്ചതിനും ദേഷ്യം. പലപ്പോഴും അവൾക്ക് സങ്കടം പിടിച്ചു വെക്കാൻ പറ്റാത്താകുമ്പോൾ ഉമ്മക്ക് ഫോണിൽ സങ്കടത്തിൻ്റെ കാഠിന്യം കുറക്കാൻ തൻ്റെ വിഷമങ്ങൾ സന്ദേശങ്ങൾ ആയി അയക്കും. പാവം ആ സന്ദേശങ്ങൾ കണ്ടിട്ടില്ല എന്നറിയുമ്പോൾ അവൾ അത് മായ്ച്ചു കളയും. പിന്നെ ഉമ്മ വിളിച്ചു ചോദിക്കും എന്താ മോളെ നീ ഫോണിൽ നിന്ന് മായ്ച്ചു കളഞ്ഞതെന്നു. അവൾ ഒന്നും പറയില്ല.കാരണം അവൾക്കറിയാം ഉമ്മയുടെ മറുപടി എന്തായിരിക്കും എന്ന്.പാവത്തിനെ എന്തിന് വിഷമിപ്പിക്കണം.
അങ്ങിനെ തട്ടിയും മുട്ടിയും ജീവിതം മുന്നോട്ടു പോയി.. ഇതിനിടയിൽ വീട്ടിൽ നിന്ന് അവൾക്ക് കൊടുത്ത മാലയും വളയും എല്ലാം അയാള് അവളോട് പറയുക പോലും ചെയ്യാതെ എടുത്തു കൊണ്ട് പോയി വിറ്റു. എന്തിനെന്ന് പോലും പറഞ്ഞില്ല. പാവം വാപ്പ അവളെ കാണാനായി ഇടക്കൊക്കെ വീട്ടിൽ ചെല്ലും .. വാപ്പ വരുമ്പോൾ വീട്ടിലേക്കുള്ള സാധനങ്ങളും വാങ്ങിച്ചു കൊണ്ടാണ് വരിക.. വെറും കയ്യോടെ വന്നാൽ ഉമ്മയുടെ കുത്തു വാക്കിൻ്റെ മേളം ആയിരിക്കും. വാപ്പക്കു് അതറിയാം.അത് കൊണ്ടാണ് വാപ്പ എവിടെയെങ്കിലും നിന്ന് കടം വാങ്ങിച്ചു സാധനങ്ങൾ കൊണ്ട് വരുന്നതെന്ന് അവൾക്കറിയാം. വെച്ച് വിളമ്പാനും തല്ലാനും ശകാരിക്കാനും ആട്ടാനും ഉള്ള ഒരു വാല്യക്കാരി. അതായിരുന്നു ആ വീട്ടിൽ അവളുടെ സ്ഥാനം.പക്ഷേ ശാരീരികമായ ആവശ്യത്തിന് അവളെ അയാൾക്ക് വേണമായിരുന്നു… മാനനസികമായ അടുപ്പം ഇല്ലാതെയുള്ള ഒരു ബന്ധം.. അവൾക്ക് താല്പര്യമില്ലെങ്കിലും അവൻ സമ്മതിക്കില്ല. അങ്ങിനെ ശാരീരികമായും മാനസികമായും അവൾ എന്നും പീഡിക്കപ്പെട്ടു.നാളുകൾ അങ്ങിനെ കടന്നു പോയി.
ഒരു ദിവസം ഭക്ഷണം കൊണ്ടിരിക്കുമ്പോൾ അവൾ ഉണ്ടാക്കിയ ഭക്ഷണത്തിന് ഉപ്പും രുചിയും ഇല്ല എന്ന് പറഞ്ഞു ഉമ്മ ബഹളം വെച്ചു, അതേറ്റു പിടിച്ചു ഷഫീഖും പറഞ്ഞപ്പോൾ അവളുടെ നീയന്ത്രണം വിട്ടു.. അവളും എന്തെക്കായോ തിരിച്ചു പറഞ്ഞു, അയാൾ ചാടി എഴുന്നേറ്റു അവളെ കുറെ അടിച്ചു. ഒരു മൂലക്ക് ചുരുട്ടിയിട്ടു. അത് നോക്കി ഇരുന്നതല്ലാതെ അയാളുടെ ഉമ്മ ഒരക്ഷരം മിണ്ടിയില്ല. അവളുടെ കരച്ചിൽ കേട്ടു അയലത്തെ ഇത്ത ഓടി വന്നു, അവളുടെ കോലം കണ്ട് ഉമ്മയോട് കുറേ കയർത്തു. അവരോട് മോശമായി ഉമ്മയും ഷഫീഖും സംസാരിച്ചപ്പോൾ ദേഷ്യപ്പെട്ടു അവർ വീട്ടിൽ നിന്നിറങ്ങി പോയി. അന്ന് അവൾ അവളുടെ മുറിയിൽ ചുരുണ്ട് കൂടി കിടന്നു. കുഞ്ഞു ആണെങ്കിൽ കിടന്നു കരച്ചിലോട് കരച്ചിൽ. അതിനെ ഉറക്കാനുള്ള ശക്തി പോലും അവൾക്കുണ്ടായില്ല. സഹിക്ക വയ്യാതെ
ഉമ്മാനെ വിളിച്ചു കുറെ കരഞ്ഞു.
പിറ്റെ ദിവസം വാപ്പ അവളെ കാണാനായി വീട്ടിലേക്ക് വന്നു. അവളുടെ മുഖത്തെ പാട് കണ്ട് ഒരു പാട് വിഷമിച്ചു. അവളുടെ ദേഹത്ത് ഷഫീഖ് ബെൽറ്റ് കൊണ്ടടിച്ച പാട് കണ്ടിരുന്നെങ്കിൽ അവളുടെ വാപ്പയുടെ നെഞ്ച് തകർന്നെനെ. വാപ്പ മയത്തിൽ ഉമ്മയോട് എന്തൊക്കെയോ പറഞ്ഞു അവളെ വീട്ടിലേക്ക് കൊണ്ട് പോയി. അത് ഷഫീഖിന് അത്ര ഇഷ്ടപ്പെട്ടില്ല. പിന്നെ കുറേ നാളത്തേക്ക് ഒരു അടുപ്പം ഉണ്ടായിരുന്നില്ല. വിളിക്കില്ല .അവളയക്കുന്ന മെസേജുകളെല്ലാം അവൻ കാണുന്നുണ്ട്, വായിക്കുന്നുണ്ട്, പക്ഷെ തിരിച്ചു ഒരക്ഷരം പോലും മറുപടി
അയച്ചില്ല.. കുഞ്ഞു മോളെ കാണാനും വന്നില്ല.
വീട്ടിൽ ആധിയായി തുടങ്ങി. അയൽപക്കകാരും മോശമില്ല. എന്തേ നീ പോകാത്തതെന്ത് എന്നായി. ഈ ബന്ധം തനിക്ക് വേണ്ട എന്ന് കരഞ്ഞു പറഞ്ഞു നോക്കി. അപ്പോളേക്കും ഉമ്മ കരച്ചിൽ തുടങ്ങും.. പിന്നെ ഉപദേശങ്ങളുടെ ഒരു പെരുമഴയായാകും. വാപ്പയും അവളുടെ മാമയും കൂടി ഷഫീഖിനോടും ഉമ്മയോടും സംസാരിച്ചു ഒത്തു തീർപ്പാക്കി അവളെ നിർബന്ധപൂർവം തിരിച്ചയച്ചു. അങ്ങിനെ ഷഫീഖ് തന്നെ അവളുടെ വീട്ടിൽ വന്നു രണ്ടു പേരെയും അവൻ്റെ വീട്ടിലേക്ക് കൊണ്ടു പോയി. കുറച്ചു മാസങ്ങൾ അയാള് നല്ല സ്വഭാവം കാണിച്ചു. അത് കണ്ട് അവൾ സന്തോഷിച്ചു. എവിടെ ,കുറച്ചു കഴിഞ്ഞപ്പോൾ പിന്നെയും പഴയ പടി ആയി. കൂടുതൽ കുത്തുവാക്കുകളും ഉപദ്രവവും ആയി. കാരണം അവനോട് ചോദിക്കാതെ അവൾ വീട്ടിൽ പോയി നിന്നില്ലേ.. അതാണ് . നീ ഇറങ്ങി പൊയ്ക്കോ, നിന്നെ എനിക്ക് വേണ്ട എന്നൊക്കെയായി പിന്നെയുള്ള സംസാരം.
സങ്കടം പറയാനും കേൾക്കാനും ആരുമില്ല, ജീവിതം ആകെ വെറുത്ത പോലെയായി. ഈയിടെയായി അവൾക്ക് വല്ലാത്ത ക്ഷീണവും ബുദ്ധിമുട്ടും തുടങ്ങി. എന്താണെന്ന് മനസ്സിലാകുന്നില്ല, എപ്പോഴും തളർച്ച. കുഞ്ഞിനെ കാണുമ്പോൾ മാത്രം ആണ് ഒരു സന്തോഷം. ഒന്നര വയസ്സുള്ള ആ കുഞ്ഞിന് എന്തു അറിയാൻ. ക്ഷീണം കൂടിയപ്പോൾ അവൾ കയ്യിലുള്ള പ്രഗ്നൻസി കിറ്റ് വെച്ച് പരിശോധിച്ചു .അതിലെ ഫലം കണ്ടപ്പോൾ ഞെട്ടി പോയി അവൾ.. വീണ്ടും ഗർഭിണിയായിരിക്കുന്നു. ഒന്നൊര വയസ്സു മാത്രമേ അവളുടെ കുഞ്ഞിനുള്ളൂ..അതിനിടയിൽ ഒരു കുഞ്ഞു കൂടി ഉദരത്തിൽ വളരുന്നു. അവളാകെ ബേജാറായി.. ഈ ജീവിത പ്രശ്നങ്ങൾക്കിടയിൽ ഒരു കുരുന്നു കൂടി വന്നാൽ ജീവിതം പിന്നെയും കഷ്ടത്തിൽ ആകും എന്നവൾക്കറിയാമായിരുന്നു. കുറച്ചു ദിവസം അവൾ അക്കാര്യം ആരോടും പറഞ്ഞില്ല.
ഒരു ദിവസം അവൾ കഴുകിയിട്ട. അയാളുടെ ഷർട്ടിൻ്റെ അഴുക്ക് പോയില്ല എന്ന് പറഞ്ഞ് അയാൾ ചൂടായി. മര്യാദക്ക് വളർത്താത്തതിൻ്റെ ദോഷം എന്ന് പറഞ്ഞു വീട്ടിലുള്ള വാപ്പനേം ഉമ്മയെയും ചീത്ത വിളിച്ചപ്പോൾ അവൾക്ക് ശരിക്കും സങ്കടം വന്നു. അപ്പൊൾ താൻ ഗർഭിണിയാണെന്നും തനിക്ക് വയ്യായിരുന്നു എന്ന് അയാളോട് പറഞ്ഞു.അത് കേട്ടപ്പോൾ അവന് കൂടുതൽ കലി കയറി. പണ്ടാരം അടങ്ങാനായി ഒന്നിനെ തന്നെ വളർത്താൻ കഴിവില്ലാത്തവൾ ആണ് പിന്നെയും വയറ്റിലാക്കിയത് എന്ന് പറഞ്ഞു അവളെ കുറെ ചീത്ത പറഞ്ഞു. ഇത് എൻ്റേത് തന്നെ ആണോടി എന്ന് ചോദിച്ച ആയി അടുത്ത കലഹം. അവളും എന്തൊക്കെയോ തിരിച്ചു പറഞ്ഞു. ഒന്നും രണ്ടും പറഞ്ഞവളെ അയാൾ പൊതിരെ തല്ലി. വയറിന് മേൽ ഒരു ചവിട്ടു കൊടുത്തപ്പോൾ താഴേക്ക് വീണു പോയി അവൾ.. വീണിടത്ത് തന്നെ അവൾ കുറെ നേരം കിടന്നു. ഈ ബഹളത്തിനിടയിൽ കുഞ്ഞു പേടിച്ചു കരഞ്ഞപ്പോൾ വേഗം ഉമ്മ കുഞ്ഞിനെ എടുത്ത് കൊണ്ട് അവരുടെ മുറിയിലേക്ക് പോയി.
അന്ന് അവൾ ഉറക്കെയുറക്കെ നെഞ്ച് പൊട്ടി കരഞ്ഞു. ഇത്രയധികം ദുരിതം അനുഭവിക്കാൻ താൻ എന്തു തെറ്റ് ചെയ്തു എന്നോർത്ത് അവൾ എങ്ങി എങ്ങീ കരഞ്ഞു. കുറച്ച് സമയം കഴിഞ്ഞു പതുക്കെ എഴുന്നേറ്റിരുന്നു, അന്ന് അവിടെ നടന്ന കാര്യങ്ങൾ എല്ലാം വിശദമായി ഉമ്മാക്ക് അവൾ ഫോണിലൂടെ അയച്ചു.. രാത്രിയായി. എന്നാലും അവൾ ഉമ്മാനെ ഒന്നു വിളിച്ചു നോക്കി . ഉമ്മ ഫോൺ എടുത്തില്ല.. ഉമ്മ ഉറങ്ങിയിട്ടുണ്ടാവുമോ ആവോ. അവിടെ നിന്ന് ഇറങ്ങി ഓടാൻ തോന്നി അവൾക്ക്. അവളുടെ സമനില ഒരു നിമിഷം നഷ്ടപ്പെട്ടു.. ചാടി എഴുന്നേറ്റു മുറിയുടെ വാതിൽ അടച്ചവൾ അതിൽ ചാരി കുറെ നേരം നിന്നു. ഇനി ജീവിക്കാൻ വയ്യ. എന്ന് മനസ്സിലായിരുന്നു ആരോ പറയുന്ന പോലെ. അവൾ പതുക്കെ അവളുടെ അലമാര തുറന്നു ഒരു കോട്ടൺ സാരിയുടുത്ത് അതിനെ മടക്കി കുറച്ചു നേരം കയ്യിൽ പിടിച്ചു നിന്നു. പിന്നെ അടുത്തു കിടന്നിരുന്ന സ്റ്റൂളിൽ കയറി അവൾ ഫാനിൽ കുളത്തിട്ട് അതിൽ തല വെച്ച് ഒരു നിമിഷം ആലോചിച്ചു, വെറുത്തു പോയ ജീവിതവും അന്നത്തെ സംഭവങ്ങളും ആണ്അ വളെ ഈ കടുംകൈ ചെയ്യാൻ പ്രേരിപ്പിച്ചത്. ഒരു തുണി കഷണത്തിൽ ജീവിതം അവൾ അവസാനിപ്പിച്ചു.
പിറ്റേന്ന് രാവിലെ ഷഫീഖിൻ്റെ ഉമ്മ ദേഷ്യത്തിൽ വന്നു വാതിലിൽ തട്ടി വിളിച്ചു. കുഞ്ഞിനെ എടുക്കാൻ പറഞ്ഞു ബഹളം വെച്ചു. കുറെ നേരമായിട്ടും. അവൾ വാതിൽ തുറക്കാതെ ആയപ്പോൾ ഷഫീഖിനെ വിളിച്ചു. പിന്നെ അവിടെ ബഹളമായിരുന്നു. വാതിൽ തള്ളി പൊളിച്ചു അകത്തു കയറിയപ്പോൾ കണ്ടത് അവളുടെ ജീവനറ്റ ശരീരം.
ഉമ്മയും മോനും പേടിച്ചരണ്ടു. വേഗം അയൽവാസികളെ വിളിച്ചു. അവരിൽ ആരോ പൊലീസ് സ്റ്റേഷനിൽ വിളിച്ചറിയിച്ചു. പൊലീസുകാർ വരുമ്പോൾ കാണുന്നത് പൊട്ടി പൊട്ടി കരഞ്ഞു കൊണ്ട് നിൽക്കുന്ന ഭർത്താവിനെയും അമ്മായിയമ്മേയും ആണ്
അയൽവാസികളിൽ ആരോ ഒരാൾ അവളുടെ വാപ്പയെ വിളിച്ചു മോൾക്കസുഖമാണെന്നും അവളെ അടുത്തുള്ള ആശുപത്രിയിൽ കൊണ്ട് പോയിട്ടുണ്ടെന്നും പറഞ്ഞു. ഇതു കേട്ടയുടനെ ഉമ്മ ഓടി ചെന്ന് അവരുടെ ഫോണെടുത്തു നോക്കി. അവളുടെ മെസേജ് വല്ലതും ഉണ്ടായിരുന്നോ എന്ന് പരിശോധിച്ചു. അവളുടെ മെസ്സേജ് കണ്ടവർ അലറി അലറി കരഞ്ഞു. മോൾക്ക് എന്തോ പറ്റിയിട്ടുണ്ടെന്ന് അവർക്ക് മനസ്സിലായി. പെട്ടന്ന് തന്നെ അവളുടെ വാപ്പയും ഉമ്മയും ആശുപത്രിയിലേക്ക് പോയി.. അവിടെ എത്തിയപ്പോൾ ഒരു മൂലയിൽ ഷഫീഖും ഉമ്മയും ഉമ്മയുടെ തോളിൽ ഇതൊന്നും അറിയാതെ കിടക്കുന്ന കുഞ്ഞും ഉണ്ടായിരുന്നു. വെല്ലുമയെ കണ്ടപ്പോൾ അവരുടെ കയ്യിലേക്ക് കുഞ്ഞ് ചാടി.
ആ കുഞ്ഞ് മോളെ കണ്ടപ്പോൾ അവരുടെ സകല നിയന്ത്രണവും വിട്ടു പോയി. എന്റല്ലാഹ് എന്റല്ലാഹ് എന്നു വിളിച്ചവർ നെഞ്ചു പൊട്ടി അലറി കരഞ്ഞു. വൈദ്യ പരിശോധനക്കായി ആശുപത്രിയിൽ ഊഴവും കാത്തിരിക്കുന്ന ആളുകൾ ഈ കരച്ചിൽ കേട്ടു അവിടേക്ക് ഓടിയെത്തി.. അപ്പോളാണ് ഒരു ചെറുപ്പക്കാരിയുടെ ബോഡി അവിടത്തെ മോർച്ചറിയിൽ ഉണ്ടെന്ന് കാര്യം അവർക്ക് മനസ്സിലായത്. ഒന്നൊര വയസുള്ള കുഞ്ഞു ഒന്നും മനസ്സിലാകാതെ ഒരു സ്ത്രീയുടെ തോളിൽ ഉറങ്ങുന്നു. അമ്മായിയമ്മ ബോധം കെട്ടു കിടക്കുന്നു. അവരുടെ ഉമ്മയുടെ ചങ്ക് പൊട്ടിയുള്ള കരച്ചിൽ ആർക്കും സഹിക്കാൻ പറ്റില്ലായിരുന്നു. അലറി കരയുന്ന മാതാവിനെ ആരൊക്കെയോ സമാധാനിപ്പിക്കുന്നുണ്ട്. അവരുടെ കരച്ചിൽ പതുക്കെ പതുക്കെ നേർത്ത് വന്നു. അവിടെ കൂടിയിരുന്ന ആളുകളുടെയും മനസ്സ് ആകെ കലങ്ങി മറിഞ്ഞു. എന്തിനീ പെൺകുട്ടി കടും കൈ ചെയ്തു. ഭർത്താവ് ചെക്കൻ ഒരു പാവത്താനെ പോലെ ആയിരുന്നു അവിടെയിരുന്നത്..
ആ സമയത്ത് ആശുപത്രിയിൽ എത്തിയ കുട്ടിയുടെ മാമ അയാളോട് വൈകാരികമായി പ്രതികരിച്ചു. ആ പെൺകുട്ടി അനുഭവിച്ച എല്ലാ യാതനകളും അയാള്ക്കറിയാമായിരുന്നു. ഷഫീഖ് ഹസീനയോട് എന്താണ് ചെയ്തതെന്ന് അയാൾ ബന്ധുക്കളോട് വിളിച്ചു പറഞ്ഞു. രംഗം വഷളായപ്പോൾ അത് വീഡിയോയിൽ പിടിക്കാൻ ശ്രമിച്ച ഷഫീഖിനെ രോഷാകുലരായ ബന്ധുക്കൾ ശരിക്കും കൈകാര്യം ചെയ്തു. ആകെ ഒച്ചയും ബഹളവും ഉന്തും തള്ളും ആയി. ആരെക്കെയോ ആളുകളെ തമ്മിൽ പിടിച്ചു മാറ്റാൻ ശ്രമിച്ചു..
കുറച്ചു കഴിഞ്ഞപ്പോഴേക്കും സ്ഥിതി വഷളായി. പോലീസ് വന്നു ഇടപെടേണ്ട അവസ്ഥയായി. പോസ്റ്റ്മോർട്ടത്തിനായി ഗവൺമെൻ്റ് ആശുപത്രിയിലേക്ക് മൃതദേഹം മാറ്റാനുള്ള ഒരുക്കങ്ങൾ തുടങ്ങി. തീർച്ചയായും ഇതൊരു പോലീസ് കേസ് ആക്കണം എന്ന് അവളുടെ മാതാപിതാക്കൾ പൊലീസിനോട് അപേക്ഷിച്ചു. അവൾ അയച്ച സന്ദേശങ്ങൾ അതിനു തെളിവുകൾ ആയി അവർ ഹാജരാക്കി.. ഷഫീഖും അവൻ്റെ ഉമ്മയും ചെയ്ത ക്രൂരതകൾ സഹിക്ക വയ്യാതെ ആണവൾ ഈ കടും കൈ ചെയ്തതു എന്നവർ ഉറപ്പിച്ചു പറഞ്ഞു.
നമ്മുടെ പെൺകുട്ടികൾക്ക് ഇതെന്തു പറ്റി.. അനീതിക്കെതിരെ ശബ്ദമുയർത്താൻ കഴിയാത്ത വിധം പെൺകുട്ടികൾ ദുർബലർ ആയിപ്പോയോ… അവളുടെ സങ്കടം കേൾക്കാനോ കാണാനോ ആരുമില്ലാതെ വന്നപ്പോൾ അല്ലെ ഏറ്റവും പ്രിയപെട്ടതും വില മതിക്കാനാവാത്തതുമായ സ്വന്തം ജീവൻ അവൾ എടുത്തത്. അവസാനം അയച്ച സന്ദേശങ്ങളും അവൾ വിളിച്ച് കോളും ആ ഉമ്മ ഒന്നു കണ്ടിരുന്നെങ്കിൽ, അവരുടെ ഒരു ആശ്വാസ വാക്ക് അവൾ കേട്ടിരുന്നെങ്കിൽ ഒരുപക്ഷേ ഇരുപത്തിയേഴ് വയസ്സ് മാത്രം പ്രായമുള്ള അവൾ, ഒന്നര വയസ്സ് ഉള്ള കുഞ്ഞിനെയും ഒന്നര മാസം പ്രായമുള്ള വയറ്റിൽ വളരുന്ന ഭ്രൂണത്തേയും ഉപേക്ഷിക്കിച്ചു ഈ ഭൂമി വിട്ടു പോകുമായിരുന്നില്ല. താങ്ങാവുന്നതിൽ കൂടുതൽ യാതനകൾ ആ പാവം അനുഭവിച്ചിട്ടുണ്ട്. ആത്മഹത്യ പ്രേരണ എന്ന കുറ്റം ചാർത്തി ആ കുറ്റവാളികൾക്ക് അർഹിക്കുന്ന ശിക്ഷ കൊടുക്കാൻ നീതിപീഠത്തിന് കഴിയട്ടെ.
ഷഫീഖിനെയും ഉമ്മയെയും പോലത്തെ ജന്മങ്ങൾ ധാരാളമുണ്ട് സമൂഹത്തിൽ.. വെറുതെയല്ല നമ്മുടെ പെൺകുട്ടികൾ ഈയിടെയായി കല്യാണം കഴിക്കാൻ മടിക്കുന്നത്.. മനസ്സിലാക്കാൻ കഴിയാത്ത ഭർത്താവും കുടുംബാംഗങ്ങളും ആണെങ്കിൽ ജീവിതം ദുരിതമായിരിക്കും പെൺകുട്ടികൾക്ക്. എന്തു പ്രശ്നങ്ങൾ ജീവിതത്തിൽ ഉണ്ടായാലും അതിനെ മനക്കരുത്തോടെ നേരിടാനുള്ള ഒരു കഴിവ് കുട്ടികളിൽ ചെറുപ്പത്തിൽ തന്നെ ഉണ്ടാക്കിയെടുക്കണം..മാതാപിതാക്കളും അധ്യാപകരും ശ്രദ്ധിക്കേണ്ട കാര്യമാണിത്. ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല.


2 Comments
അനിതിക്കെതിരെ പോരാടണം.. പാവം ജൻമങൾ…
കഥയെഴുത്ത് നന്നായി.. പ്രതികരിക്കണം
😰