ഇന്നലെ രാവിലെ കേട്ട ആ വാർത്ത മനസ്സിൽ വല്ലാത്തൊരു നീറ്റലുണ്ടാക്കി. തമിഴ്നാട്ടിൽ നടന്ന ഒരു കൊലപാതകം. ഇന്ന് കൊലപാതക വാർത്തകൾ കേൾക്കാത്ത ദിവസങ്ങൾ ഒന്നു പോലും ഇല്ലാത്തത് കൊണ്ടു തന്നെ ഇത്തരം വാർത്തകളിൽ നമുക്കൊരു പുതുമയും തോന്നാറില്ല.
ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട യുവാവിനൊപ്പം ഒളിച്ചോടി പിടിക്കപ്പെട്ടു പോലിസ് ഇടപെട്ടു വീട്ടിലേക്ക് തിരിച്ചെത്തിച്ച ഭർതൃമതിയും ഒരു കുട്ടിയുടെ അമ്മയുമായ മകളെ ഉറങ്ങിക്കിടക്കുമ്പോൾ അച്ഛൻ വെട്ടിക്കൊലപ്പെടുത്തി. ഇതായിരുന്നു ഇന്നലത്തെ ആ വാർത്ത.
അഞ്ചു വർഷം മുൻപായിരുന്നു ആ പെൺകുട്ടിയുടെ വിവാഹം. മദ്യപിച്ചു വഴക്കുണ്ടാക്കുന്നത് പതിവാക്കിയ ഭർത്താവ്. മർദ്ദനവും പതിവ്.
ഭർത്താവിനെയും കുട്ടിയെയും ഉപേക്ഷിച്ചു മകൾ ഒളിച്ചോടിയതിൽ മനം നൊന്താണ് അച്ഛൻ മകളെ കൊലപ്പെടുത്തിയത്. എന്നാൽ, മകൾക്കു വേദനകൾ മാത്രം നൽകിയിരുന്ന അങ്ങനെയൊരു ഭർത്താവിനെ തന്റെ മകൾക്കു വേണ്ടെന്നു തീരുമാനിച്ചു കൊണ്ട് മകളെ ആ അച്ഛനൊന്നു ചേർത്തു പിടിച്ചിരുന്നുവെങ്കിൽ ഒരുപക്ഷേ ആ പെൺകുട്ടിയുടെ മനസ്സ് തെറ്റിലേക്ക് വഴുതിപ്പോവില്ലായിരുന്നിരിക്കാം.
സ്നേഹിക്കപ്പെടാൻ, പരിഗണിക്കപ്പെടാൻ എന്നും കൊതിക്കുന്നവരാണ് സ്ത്രീകൾ. എള്ളോളം കൊടുത്താൽ അവളതു കുന്നോളമായി തിരികെത്തരും. ഭർത്താവിൽ നിന്നും കിട്ടേണ്ട സ്നേഹം, പരിഗണന എന്നിവ അന്യമാവുമ്പോൾ, ലോല ഹൃദയരായ സ്ത്രീകൾ തങ്ങൾക്കു നേരെ നീണ്ടു വരുന്ന പരിഗണിക്കപ്പെടുന്ന കൈകളിലേക്ക് തങ്ങൾ പോലും അറിയാതെ ചെന്നു പെടുന്നു. സോഷ്യൽ മീഡിയ പരിഗണിക്കപ്പെടലുകളുടെ ആക്കം കൂട്ടി. ഏകാന്തതയുടെ കയ്പുനീരിന് ശമനം തേടിപ്പോവുന്ന സ്ത്രീകൾ ഒരുപക്ഷേ എത്തിപ്പെടുന്നത് ഒരിക്കലും തിരിച്ചു കയറാനാവാത്ത അഗാധ ഗർത്തത്തിലേക്കായിരിക്കും. അവിടെ പലപ്പോഴും അവർക്കു തങ്ങളുടെ ജീവനും ജീവിതവും നഷ്ടപ്പെടുന്നു. അവിടെയും നഷ്ടം ‘അവൾ’ക്കു മാത്രമാണ്. ‘അവന്’ ഒന്നും തന്നെ നഷ്‍ടമാവുന്നില്ല.
എന്നാൽ ജീവിതകാലം മുഴുവൻ സമൂഹത്തെ പേടിച്ച്.. മക്കളുടെ ഭാവിയെക്കുറിച്ചോർത്ത്.. അവഗണനയുടെ കൈപുനീരു നുകർന്ന് മനസ്സിന്റെ ഏകാന്തതയുടെ തടവറയിൽ ജീവിക്കുന്ന നിരവധി സ്ത്രീകൾ ഒരുപക്ഷേ നമുക്കു ചുറ്റും തന്നെയുണ്ടാവും. സമൂഹത്തിനു മുൻപിൽ അവരണിയാൻ നിർബന്ധിതരായ മുഖം മൂടി കാരണം നമുക്കവരെ ഒരിക്കലും തിരിച്ചറിയാനാവില്ല എന്നു മാത്രം.
എനിക്കു പരിചയമുള്ള ഒന്നു രണ്ടു സ്ത്രീകളുടെ അനുഭവം പറയാം.
ഒരാളുടെ ഭർത്താവ് ഏറ്റവും നന്നായി അവളെ സ്നേഹിച്ചിരുന്നു. കെയർ ചെയ്തിരുന്നു. എന്നാൽ പിന്നീട് സോഷ്യൽ മീഡിയയിലേക്ക്.. അതിലെ വാർത്തകളിലേക്ക് അയാൾ മുഖം പൂഴ്ത്താൻ തുടങ്ങിയപ്പോൾ.. അയാളിൽ സോഷ്യൽ മീഡിയ ഹരം നിറച്ചപ്പോൾ അവളുടെ ജീവിതത്തിന്റെ ഹരം കെട്ടുപോയി. പക്ഷേ അവളിന്നും സമൂഹത്തിനു മുൻപിൽ നല്ല ഭാര്യയാണ്.. മാതാവാണ്. അയാളും ഏറ്റവും നല്ല ഭർത്താവാണ്.
മറ്റൊരാൾ ഭർത്താവിൽ നിന്നും ലഭിക്കേണ്ട ശരീരികമോ മാനസികമോ ആയ ഒരു പരിഗണനയും ലഭിക്കാതെ ജീവിതമെന്ന തോണി തുഴഞ്ഞു മുന്നോട്ടു പോവുന്നു. അല്ലെങ്കിൽ മക്കളുടെ ഭാവി അവതാളത്തിലാവും. സമൂഹത്തിനു മുൻപിൽ അവളും അഭിനയിക്കുന്നു ഏറ്റവും മനോഹരമായി..
ഇനി വേറൊരാൾ പത്തു പതിനെട്ടു വർഷത്തോളം ഭർത്താവിന്റെ നാർസിസ്റ്റ് കാരക്റ്റർ സഹിച്ചു മടുത്തു കൊണ്ട് മക്കളെയും കൂട്ടി അയാളുടെ ജീവിതത്തിൽ നിന്നിറങ്ങാൻ പല പ്രാവശ്യം തുനിഞ്ഞെങ്കിലും സ്വന്തം വീട്ടുകാരിൽ നിന്നു പോലും അവൾക്കു സപ്പോർട്ട് കിട്ടിയില്ല. കാരണം സമൂഹത്തിനു മുൻപിൽ അയാളണിഞ്ഞ മുഖം മൂടി അതിമനോഹരമായിരുന്നു. എല്ലായിടത്തു നിന്നും അവൾക്കു കേൾക്കേണ്ടി വന്നത് കുറ്റപ്പെടുത്തലുകൾ മാത്രം.
എന്നാൽ.. അയാളെ മാറ്റിയെടുക്കാൻ കഴിയില്ലെന്ന് പൂർണ്ണ ബോധ്യം വന്നതോടെ ഇനി അയാളെ സഹിക്കാനാവില്ല എന്ന നിലപാടിൽ അവൾ ഉറച്ചു നിന്നു. തന്റെ അവസ്ഥകൾ സ്വന്തം വീട്ടുകാരെ ബോധ്യപ്പെടുത്താൻ അവൾക്കു മാസങ്ങൾ തന്നെ വേണ്ടി വന്നു. അതിൽ വിജയിച്ചത് കൊണ്ടു മാത്രം ഇന്ന് വീട്ടുകാരുടെ സപ്പോർട്ടോടു കൂടി അവൾ വിവാഹമോചന നടപടികളിലേക്ക് നീങ്ങുന്നു. എങ്കിലും, ബന്ധുക്കളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നു പോലും ഇന്നും അവൾക്കു കേൾക്കേണ്ടി വരുന്നത് ഇതാണ്…
” എന്നാലും ആ മക്കളെ ഓർത്തിട്ട് മുന്നോട്ടു പൊയ്ക്കൂടേ.. ”
Sajna VP


3 Comments
സാന്ത്വനത്തിൽ ഒരു കൈ പിടിക്കാനുണ്ടായാൽ ഇങ്ങനെയുള്ള ദുരന്തങ്ങൾ ഒഴിവാക്കാം …. നല്ല രചന❤️👍
അതെ, ആരെങ്കിലും അവരെ കേൾക്കാനും അവരുടെ പ്രശ്നം പരിഹരിക്കാനും ശ്രമിച്ചിരുന്നെങ്കിൽ ദുരന്തം ഒഴിവാക്കാമായിരുന്നു.
നന്നായി എഴുതി.👍
അതേ സജ്ന . ചേർത്തുപിടിക്കാനാരുമില്ലാതെ വരുമ്പോൾ പല സ്ത്രീകളും എല്ലാം സഹിക്കുന്നു അല്ലെങ്കിൽ ആത്മഹത്യയിൽ അഭയം തേടുന്നു