ഒന്ന് അമ്പലക്കുളത്തിൽ കുളിച്ച് മ്മടെ സംഹാരമൂർത്തിയെ കണ്ട് വരാമെന്നോർത്ത് വിശ്വൻ റൂമിൽ നിന്നിറങ്ങി പാതി വഴിയെത്തിയില്ല ദേ, സാക്ഷാൽ മൂർത്തി ഗംഗാതീർത്ഥ ഈരടികൾ മൂളിക്കൊണ്ട് നേരെ വരുന്നു. 😃
അന്തംവിട്ട് നിന്ന വിശ്വനോട് എങ്ങോട്ടാ കുറേ ആയല്ലോ? എന്തേ പ്രത്യേകിച്ച് ഇന്നീവഴി വരാൻ?
ബെസ്റ്, നല്ല ചോദ്യം? ഇനി എനിക്ക് നിവർന്ന് നിന്ന് ചോദ്യം ഉത്തരം എല്ലാമാകാമല്ലോ, അല്ലേ? എല്ലാം അറിഞ്ഞിട്ടും ഇടക്കുള്ള ഈ പറച്ചിൽ ഉണ്ടല്ലോ അതാണ് ഇങ്ങോട്ടുള്ള എന്റെ വരവ് കുറച്ചത്.. എന്തൊക്കെ കാണിച്ചുകൂട്ടിയാലും നിങ്ങൾ മുപ്പത്തിമുക്കോടികളും മ്മടെ യേശുദേവനും, അള്ളാഹുവും അടക്കം ഈ മേഖലയിൽ സഹവർത്തിക്കുന്നവരെല്ലാം കണ്ണ് തുറന്നാണിരുപ്പ്, എല്ലാം കാണുന്നു, കേൾക്കുന്നു എന്നൊക്കെയാണ് ഈ ഇരുകാലികളുടെ വെപ്പ് അതോ എല്ലാം നിങ്ങടെ പ്രഹസനമാണോ?
വിശ്വാ, ഞാനാകെ സഹികെട്ടാണ് ഇറങ്ങിവരുന്നത്. തന്റെ ചോദ്യങ്ങൾക്കെല്ലാം ഉത്തരം തന്നല്ലേ പറ്റൂ എന്നുപറഞ്ഞുകൊണ്ട് കൂവളമരത്തിന്റെ ചുവട്ടിലിരുന്നു അദ്ദേഹം. ഒന്ന് കൂളായപ്പോൾ തുടർന്നു.
എത്രയോ മഹാന്മാർ മനസ്സിലാക്കിത്തന്നു എങ്കിലും ജാതി മത ഭേദമന്യേ നിങ്ങളിൽ വസിക്കുന്ന ഈശ്വരത്വത്തെ അറിയാൻ ശ്രമിക്കുന്നില്ല. സത്യം അറിഞ്ഞിട്ടും ഇങ്ങനെയുള്ള ചോദ്യങ്ങൾ മോശമാണ്.
പിന്നെ ഈ പ്രാർത്ഥന എന്നുള്ളത് നിങ്ങളുടെ മനസ്സിലെ വികല ചിന്താഗതികൾ മാറ്റി ശാന്തത കൈവരിക്കാനാണോ അതോ ഈശ്വരനെ തന്നെ മാറ്റാനോ? ദേ ഞാൻ ഇറങ്ങി ഓടിയപോലെ?
പുണ്യസ്ഥലങ്ങളിലേക്കെന്നല്ല എവിടേക്ക് ദാനം ചെയ്യുമ്പോൾപ്പോലും നിങ്ങളുടെ പേര് അതിൽ പതിക്കാനാണ് ധൃതി.
നിങ്ങൾ ഓരോരുത്തരും സ്വയം പോസ്റ്റ്മോർട്ടം ചെയ്യേണ്ടത് നിങ്ങളുടെ മനസ്സുകളെയാണ് അങ്ങനെയെങ്കിൽ എല്ലാം നല്ലതേ നടക്കൂ. വെറുപ്പോടെയല്ല, പ്രശ്നങ്ങളെ സന്തോഷത്തോടെ നേരിടാൻ പഠിക്കൂ. ശാശ്വത പരിഹാരമില്ലാത്ത ഒന്നുമീ ലോകത്തില്ല.
ടോ, താൻ വാ ഒരു ചായ കുടിക്കാം മീനാക്ഷിയമ്മയുടെ കടയിൽപ്പോകാം.. ബാക്കി അവിടെയിരുന്ന്..
ദേ, ഞാൻ ഇപ്പോ അവിടെ നിന്ന് ഇറങ്ങിവരാനുള്ള കാരണമെന്താ? എന്തൊക്കെയാ കേൾക്കേണ്ടി വരുന്നത് ഓരോ ദിവസവും, ഇവിടെ പറയുന്നത് ഒന്ന് ചെയ്യുന്നത് വേറൊന്ന്. പുതുതലമുറ വരെ അതിലുണ്ട് എന്നതാണ് അത്ഭുതം. വല്ലാത്ത കാലികൾ തന്നെ ന്റെ നന്ദീശ്വരാ ക്ഷമിക്കുക. പുറമേ ചിരിതൂകുന്നവരിൽ പകുതിയും അസ്സൽ വ്യാജം. കാണിച്ചുകൂട്ടലുകൾ കാണുമ്പോൾ എനിക്കിരിപ്പുറക്കുന്നതെങ്ങനെ??, അപ്പോൾ ഇടക്കിടക്ക് ഞാൻ ഇങ്ങനെ ഇറങ്ങിപ്പോരും.. തന്നെപ്പോലെ ചിലരെ കാണുകയും ചെയ്യും സംസാരിക്കും ചിലപ്പോ ഞാൻ വട്ടാകും അല്ലെങ്കിൽ അവർ. ഇടക്ക് ഇവിടെ വന്നിരിക്കും.. എല്ലാ വികാരങ്ങളും അടങ്ങിയ നാട്ടുവർത്തമാനങ്ങൾ നേരിട്ട് ഇവിടെ നിന്ന് കിട്ടും… ബി ബി സി ഒന്നുമല്ലെന്റെ കൂട്ടുകാരാ. ☺️
തനിക്ക് കടുപ്പത്തിൽ മധുരം കുറച്ച് അല്ലേ?
എങ്ങോട്ടാ? ചോദ്യം മുഴുമിപ്പിക്കുന്നതിന് മുന്നേ പുള്ളി ദേ, മീനാക്ഷിയമ്മയുടെ അടുത്ത് നിന്ന് ചായ അടിക്കുന്നു
വിശ്വൻ അറിയാതെ ഒന്ന് ചിരിച്ചു പോയി..
എന്തേ ഒരു ആക്കി ചിരി..
അല്ലാ…. ഇവിടെ വേല നടക്കുമ്പോൾ മ്മ്ടെ കാളി അമ്മൂമ്മേടെ മകൻ പരമു ഏട്ടൻ താങ്കളുടെ വേഷം ഇട്ട് ഇതേപോലെ ചായ അടിക്കാറുണ്ട് അതൊന്ന് മനസ്സിൽ വന്നപ്പോ ചിരിച്ചുപോയി തനി ഡിറ്റോ മിസ്റ്റർ ബ്ലുനെക്കൻ ☺️
എന്താടോ???
നീലകണ്ഠാ എന്ന്, ഒന്ന് ന്യൂജെൻ കളിച്ചതാ
ആദ്യം ചായ പിടി… കടുപ്പം?
എല്ലാം പാകം❤️
ടോ, തനിക്കറിയോ അന്ന് പാർവതി എന്റെ കഴുത്തിൽ പിടിച്ചില്ലായിരുന്നേ എന്ത് സംഭവിച്ചെന്നെ എന്ന്… അല്ലെങ്കിൽ കാണാരുന്നു. ആ ഭാവം ആണ് തിരുവിഴയിൽ താൻ കണ്ടിട്ടുള്ളതല്ലേ പക്ഷേ എന്നെ കാണുന്നവർ വളരെ ചുരുക്കം അവിടെ അരങ്ങേറുന്നത് വേറെ പല വിഷയങ്ങൾ ആണല്ലോ.. എന്താ ചെയ്യാ..
ഞാൻ യഥാർത്ഥത്തിൽ എന്ത് എന്നതിന്റെ പുസ്തകരൂപങ്ങൾ താൻ വായിച്ചില്ലേ അമീഷ് ത്രിപാഠി യുടെ, അതാണ് അത് തന്നെയാണ് ഞാൻ എല്ലാ വികാരങ്ങളും ഉള്ള നിങ്ങളിലൊരുവൻ.
എന്നെ പ്രസാദിപ്പിക്കുവാനായിട്ട്, വാരിക്കോരിയുള്ള കൈമണി ഒന്നും വേണ്ട…ആര് മനസ്സിലാക്കുന്നു? അല്ലാ ഈ സമർപ്പണം ഒക്കെ പോകുന്ന വഴി എങ്ങോട്ടാണെന്ന് മനസ്സിലായിട്ടും, നിങ്ങളൊക്കെ??? “ഞാൻ” എന്ന ഭാവം നാലാളെ കാണിക്കാനല്ലേ നിങ്ങൾക്ക് ധൃതി. നിങ്ങളൊക്കെ നന്നാവാത്തതിന്റെ പ്രധാന കാരണം ഇതന്നെ… ച്ചെ….
കൂടെ വിശ്വനും ച്ചെ..
എക്കോ വേണ്ടാ സ്വരം ഒന്ന് കനത്തു
പതിയെ ഒരു നെടുവീർപ്പിട്ടുകൊണ്ട് വിശ്വൻ പറഞ്ഞു,
അതേയ്, നിങ്ങളുടെ പ്രഭാവം കൊണ്ടുണ്ടായ ഇവിടങ്ങളിലെ മേൽപ്പറഞ്ഞ ശാന്തത ഉണ്ടല്ലോ അത് അനുഭവിക്കാനാണ് ഞങ്ങളിൽ ചിലർ വരുന്നത്. തെറ്റോ ശരിയോ ആ പ്രവർത്തിയിൽ സത്യമുള്ള ഒരാളുടെ ബുദ്ധിമുട്ട് കാണുമ്പോൾ വിഷമം വരും… പിന്നെ ഇത്തവണത്തെ മനസ്സുരുകൽ, താങ്കൾക്ക് അറിയാവുന്നതല്ലേ… അതിനൊരു നിവർത്തി എന്നുണ്ടാകും എന്ന് താങ്കൾക്ക് മാത്രം അറിയാം. ഉണ്ടായേ തീരൂ പ്രഭോ 🙏🏻
വിശ്വാ, “പച്ചയായ ജീവിതത്തിൽ ഓരോരുത്തരും ഓരോ അനാഥജീവിയാണ്” എന്ന് മഹാനായ വൈക്കം മുഹമ്മദ് ബഷീർ പറഞ്ഞ ആ സത്യം അങ്ങുൾക്കൊള്ളുക
മനസ്സിലായെങ്കിൽ ഓവർ ഫീലിംഗ് വേണ്ടാ.
ചിലരുടെ അവസ്ഥകൾ ഞങ്ങൾക്ക് വേദന ഉണ്ടാക്കും..ചിലരുടെ പ്രവർത്തികളിൽ തെറ്റുണ്ടാകാം.. ന്യായീകരിക്കാൻ പറ്റില്ല. തന്റെ കാര്യത്തിൽ, ന്യായീകരിക്കാത്ത കൂട്ടത്തിൽ ഞാനുമുണ്ട് പക്ഷേ മുന്നോട്ട് സഞ്ചരിക്കാൻ ദൂരം കുറേയുണ്ട് നിങ്ങൾക്ക് അപ്പോൾ തുണയാവണ്ടേ? നിമിഷങ്ങൾക്കുള്ളിൽ താൻ ഇനി ജീവിതത്തിൽ ഒരു തരത്തിലും ആവർത്തിക്കാത്ത തരത്തിൽ മാറുകയും ചെയ്തു. പരസ്പരം കത്തി ചാമ്പലാകാൻ അനുവദിക്കാതെ, കുറ്റപ്പെടുത്തലുകൾ നടത്താതെ മനോഹരമായി ആരെങ്കിലും ഇടപെട്ടിരുന്നെങ്കിൽ എന്ന് നീ ആഗ്രഹിച്ചു…. താൻ കുറേ ഓടി നടന്നു… അല്ല തന്നെ ഞാനൊന്ന് ഓടിച്ചു എത്രകണ്ട് മനസ്സുരുകി എന്നൊന്ന് മനസ്സിലാക്കാൻ. തുറന്ന് പറഞ്ഞാൽ നഷ്ടപ്പെടുമോ എന്ന ഭയം അത് തന്റെ ബലഹീനത ആയിരുന്നില്ല ലാഭേശ്ചയില്ലാത്ത ആത്മാർത്ഥമായ സ്നേഹത്തിന്റെ പ്രതിഫലനം തന്നെയായിരുന്നു. പക്ഷേ വിധി.. തന്റെ കൂടെ ഞാനിപ്പോ നിൽക്കുന്നത് എന്താന്ന് വെച്ചാ ഒരു കുഞ്ഞു സത്യ മുണ്ട്, ദുരുദ്ദേശപരമായ ഒന്നും തന്നിലില്ലായിരുന്നു എന്നത് തന്നെ. തന്റെ ഒരു സ്വഭാവവും മാറ്റേണ്ടതില്ല താൻ എങ്ങനെയാണോ അങ്ങനെതന്നെ മുന്നോട്ട് പോവുക.. ആ സത്യം ഉൾക്കൊണ്ട് നടക്കുക തനിക്ക് ആരും വില തന്നില്ലെങ്കിൽപ്പോലും. മുന്നിൽ നടമാടിയ / ആടുന്ന ആട്ടങ്ങളിലെ സത്യവും മിഥ്യയും എത്രയുണ്ടന്ന് തനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞല്ലോ.
ചിലർക്ക്, അവർ ഒരു സഹായം ചെയ്യുന്ന സമയത്തുതന്നെ അറിയാം ഭാവിയിൽ പ്രശ്നമാകും എന്ന് എന്നിട്ടും അവർ സ്വന്തം തലവര രചിക്കും…. തന്നെപ്പോലെ, സ്വയം കുഴിവെട്ടി മണ്ണോട് ചേരാൻ പോലും തയ്യാറാവും. വിരോധാഭാസം എന്തെന്നാൽ എതിർഭാഗത്തുള്ളവർ ആ കാര്യങ്ങൾ ഉള്ളത് പോലെ കാണാൻ ശ്രമിക്കാതെ അവർ എങ്ങനെയാണോ അതാണ് ശരി എന്ന് കണ്ട് പ്രവർത്തിക്കും.
ചിലർ വെറുപ്പിന്റെ ചിതയൊരുക്കും വെന്തുവെണ്ണീറാവുന്നത് കണ്ട് രസിക്കും ആരുമറിയാതെ വൃത്തിയായി നിമജ്ഞനം ചെയ്യും. താൻ ചിന്തിച്ചിട്ടുണ്ടോ മനസ്സിൽപ്പോലും ചിന്തിക്കാത്ത ആരോപണങ്ങളെ നേരിടേണ്ടി വരുമെന്ന്. തന്നോട് ചെയ്ത വിശ്വാസവഞ്ചന ആരറിഞ്ഞാലും സഹിക്കാൻ പറ്റുന്ന ഒന്നല്ല വർഷങ്ങൾക്ക് മുൻപ് താൻ ക്ഷമിച്ചു കാരണം അവർ തനിക്ക് അത്രയും പ്രിയപ്പെട്ടവരായിരുന്നു… എപ്പോഴും..അത് തന്നിൽ അങ്ങനെതന്നെ ആയിരിക്കും. താൻ കാത്തിരിക്കുകയല്ലേ അവർക്ക് കുളിരുമ്പോൾ ഒരു കുപ്പായമായി മാറാൻ, നല്ലത്. അതിൽ എനിക്ക് സന്തോഷമുണ്ട്.
തെറ്റിദ്ധാരണകൾ മനസ്സിലാക്കി തിരുത്തപ്പെടേണ്ടതാണ് അതിന് വിലങ്ങുതടിയാകുന്നവരെ മനസ്സിലാക്കിക്കൊടുക്കുക തന്നെ വേണം.. മുന്നോട്ട് ചുവട് വെക്കണം. നല്ലൊരു ബന്ധം നല്ല രീതിയിൽ വഷളാവാൻ ഉന്തിന് മീതെ തള്ളെന്ന രീതിയിൽ ആളിക്കത്തിക്കാൻ ചുറ്റുപാട് സജ്ജമായാൽ കൈവിട്ടുകളയാൻ പറ്റുമോ തിരിച്ചുപിടിക്കണം.
ഭക്തിയിൽ പ്രസാദിക്കണമെങ്കിൽ ആ വ്യക്തിയുടെ മറ്റ് പ്രവർത്തികൾ കൂടി തുലനം ചെയ്യേണ്ടി വരും…ചെയ്യും. തന്റെ പ്രൊഫഷണൽ ഭാഷയിൽ പറഞ്ഞാൽ പ്രൊഫൈൽ സ്ക്രൂട്ടണി. ക്രോധം കൊണ്ടും നുണപ്രചരണങ്ങൾ കൊണ്ടും വ്യഥാ ചിന്തകൾകൊണ്ടും മറ്റും മറ്റുള്ളവർക്ക് നാശം ആഗ്രഹിക്കുന്ന ജന്മങ്ങൾക്ക് എന്തിന് തുണയാകണം. മദിച്ചുകൊണ്ട് പായുന്ന അവർക്ക് തിക്താനുഭവങ്ങൾ ജീവിതത്തിൽ വന്നു ചേരുകതന്നെ ചെയ്യും പക്ഷേ, അവർക്കത് മനസ്സിലാകണമെന്നില്ല. അത് ഈ പ്രപഞ്ചമാകുന്ന സത്യത്തിന്റെ ഒരു വിരുതാണ്.
ചിലർ വിശ്വാസം നഷ്ടപ്പെട്ടു, ചിന്തിച്ചെടുത്ത തീരുമാനം എന്നൊക്കെ പറയുന്നത് ഒരു തരം ഒളിച്ചോട്ടമാണ്. എല്ലാം കൈവിട്ട് പോയി / പോകും എന്ന വ്യർത്ഥമായ തെറ്റിധാരണയും, വിശ്വാസത്തിന്റെ കൂടെ അവിശ്വാസകൂട്ടുകെട്ടും, നട്ടഭ്രാന്ത് തന്നെ അല്ലാതൊന്നുമില്ല. ഞങ്ങളെക്കാൾ വലിയ മൂർത്തികൾ കൂടെ ഉള്ളപ്പോൾ ഇത്തരം തലതിരിഞ്ഞ ചിന്തകൾ സ്വാഭാവികം. പക്ഷേ നാശം ആണ് ഫലം.
ഈ ക്ഷമ എന്നത് ഞങ്ങൾക്ക് മാത്രമല്ല നിങ്ങളോരോരുത്തർക്കും അവശ്യം വേണ്ടതാണ്. തന്നെ ഭാരമായി കണ്ടു വളരെ എളുപ്പത്തിൽ അവർ ഇറക്കി വെക്കാൻ ശ്രമിക്കുന്നു. ഇങ്ങെയൊക്കെയാണെങ്കിൽ എടോ,
ഒരു മനുഷ്യജീവനും ഇവിടെ ഉണ്ടാവില്ല അത്രയും ഭാരമല്ലേ നിങ്ങൾ ഞങ്ങൾക്ക് ഓരോ ദിവസവും തന്നുകൊണ്ടിരിക്കുന്നത്.
വിശ്വാ, മരണം എന്ന ഏവർക്കും ഒരുപോലെ പാകമാകുന്ന കുപ്പായം നിങ്ങളുടെ ഓരോരുത്തരുടേയും അടുത്തുണ്ട്. നാളെ പുലരിയിൽ നിങ്ങൾക്ക് അണിയേണ്ടി വന്നേക്കാം.
അല്ലേ ചിത്രാ??
ആരോടാണ്?
അതെയതെ… എന്ന് മറുപടിയും വന്നു.
മറ്റാരുമല്ല, സാക്ഷാൽ ചിത്രഗുപ്‌തൻ മാസാവസാനം ടാർഗറ്റ് തികക്കാനോടി നടക്കുന്ന ഒരു സെയിൽസ് എക്സിക്യൂട്ടീവിന്റെ പരാക്രമം അവിടെ കണ്ടു.. ക്ലോസിങ് ഫയൽസ് ഒരറ്റത്ത്, പെന്റിങ് ഫയൽസിൽ മുങ്ങിത്തപ്പിക്കൊണ്ടിരിക്കുന്നു.
അപ്പോ, അദ്ദേഹം കൃത്യമായി പേരുകൾ വെട്ടും അന്ന് ഒരു കേണുപറച്ചിലിലും കാര്യമില്ല. ഇന്ന് കൂടെയുള്ളതൊന്നും ഇനി ഇല്ല എന്ന അവസ്ഥ. അതിനാൽ ഇന്നിന്റെ വില മനുഷ്യത്വത്തിന്റെ കോണിൽ നിന്ന് അറിയാൻ ശ്രമിക്കുക. ‘അല്ലെങ്കിൽ’ എന്നതിൻ ഉത്തരത്തിന് പ്രസക്തിയില്ല.
ഞാൻ ഒന്ന് പറയാം ഇതെല്ലാം സംഭവിക്കേണ്ടതായിരുന്നു… തന്റെ നല്ലതിനാടോ.. അവർ മാറിയാൽ അവർക്ക് നല്ലത്. കട്ടക്ക് നിൽക്കുന്ന സ്നേഹബന്ധങ്ങളുണ്ടല്ലോ അവരോട് നന്ദിയുള്ളവനായിരിക്കുക.
കയർ മുറുകിയപ്പോഴും, പാളത്തിൽ നിന്ന് തന്നെ വലിച്ചിടാനും, ഞരമ്പിന്റെ എണ്ണം മൂർച്ചകൊണ്ട് അളക്കാൻ ഒരുങ്ങിയപ്പോഴും താങ്ങായി വന്നത് തന്നെ ഒന്ന് ഉയർത്തെഴുന്നേൽപ്പിക്കാനാണ്..
ഈ സാങ്കല്പിക ലോകത്ത് താനും ജീവിക്കും കഷ്ടപ്പെട്ട് തന്നെ അതിന്റെ സുഖം നീ നിർവാജ്യം അനുഭവിക്കും. പിന്നെ, ആത്മാർത്ഥമായ കരച്ചിൽ അതിനെ പരിഹസിച്ചവർ, അവസാന ശ്വാസത്തിന് വേണ്ടി സമീപിച്ചെങ്കിലും ഒന്നുമറിയാത്ത പോലെ തന്നെ അഴിക്കുള്ളിൽ ആക്കാൻ കച്ചകെട്ടിയ ആ വവ്വാൽ വേഷധാരി, കൂടെ നിന്ന് ഒട്ടും ചേരാത്ത വാക്കുകളുടെ കൂരമ്പെയ്തവർ, ഏറ്റുപറച്ചിൽ കാണാതെ പോയവർ, സമയത്തിന് വിലകൊടുക്കാതിരുന്നവർ അങ്ങനെ ഈ യമണ്ടൻ തിരക്കഥക്ക് പിന്നിൽ പ്രവർത്തിച്ചവരെല്ലാം ഒടുവിൽ അനുഭവിക്കും… പ്രായഭേദമില്ലാതെ..ചിലത് താൻ കേട്ടുവല്ലോ……. തൃക്കണ്ണിൽ അത് കണ്ടു… 🔥 വിശ്വൻ ഒരു പേടിയോടെ അരുതേ എന്ന് പറയാൻ ആഗ്രഹിച്ചെങ്കിലും മുഴുമിപ്പിക്കാൻ സാധിച്ചില്ല.
പെട്ടെന്ന് ഭാവം മാറി
ടോ, എല്ലാം കലങ്ങിയെങ്കിൽ വാ പോകാം എന്ന് പറഞ്ഞുകൊണ്ട് മുന്നേ നടന്നു മറഞ്ഞു.. കാലടികൾ പിന്തുടർന്ന് വിശ്വൻ ശ്രീകോവിലിനു മുന്നിലെത്തി. കണ്ണ് തുറന്നപ്പോൾ ശരിക്കുള്ള ഈ ഞാൻ റൂമിൽ തന്നെ സമയം അഞ്ച് കഴിഞ്ഞിരിക്കുന്നു അമ്പലത്തിൽ നിന്ന് ഗംഗാതീർത്ഥത്തിലെ എട്ടുദിക്ക്പാലരും.. അദ്ദേഹം മൂളിയ അതേ ഈരടികൾ ഏറ്റുമാനൂരപ്പാ….. 🙏🏻
Disclaimer: The viewpoints and opinions expressed in this post are those of the author. They do not necessarily reflect the views of Koottaksharangal.com. Any omissions or errors are the author’s and Koottaksharangal does not assume any liability or responsibility for them.


2 Comments
നല്ല രചന
❤️🙏🏻