മാലതിയെ ഒരു ബെഡ് റൂമിലേക്ക് മാറ്റി കിടത്തി, ഫാൻ കൂട്ടിയിട്ടു.
“സലീമേ കുഴപ്പമായോ? ബ്ലഡ് പ്രഷർ എങ്ങാനും കൂടി കാണുമോ.. “
“പ്രശ്നമൊന്നും കാണില്ല സർ, അവർ കുറച്ച് നേരം ഒന്ന് മയങ്ങട്ടെ, പിന്നെ ശരിയാകും. “
മാലതിയെ മുറിയിൽ തനിച്ചാക്കി സലീമും രാഹുലും ഹാളിൽ വന്നിരുന്നു. മുറിയിലെ ഓണാക്കി വച്ച ക്യാമറാ ദൃശ്യങ്ങൾ അവർക്ക് ഹാളിലിരുന്ന ലാപ്ടോപ്പിൽ കാണാമായിരുന്നു. ഏ സിയുടെ തണുപ്പിൽ അവർ മയങ്ങി കിടന്നു.
“സാറേ ആ ധന്യയെ കൂടി പൊക്കണം. പക്ഷേ ഇവിടെ ഇവരെ ഒറ്റയ്ക്കാക്കിയിട്ട് എങ്ങനെ നമ്മൾ? വേറെ ആരും നമ്മുടെ സഹായത്തിനില്ലല്ലോ. “
“വേറെ ആരും വേണ്ട, നമ്മൾ മതി, ആള് കൂടിയാൽ പാമ്പ് ചാകില്ല എന്നറിയില്ലേ. “
രാഹുൽ ഒരു സിഗററ്റിന് തീ കൊളുത്തി, ആഞ്ഞ് വലിച്ചു. സലീം ആലോചനയിൽ മുഴുകി.
“രാഹുൽ സാറേ ഇതൊന്ന് നോക്കിയേ. “
സലീം ലാപ്ടോപ്പിലേക്ക് വിരൽ ചൂണ്ടി.
മാലതി കിടക്കയിൽ എഴുന്നേറ്റിരിക്കുന്നു. അവർക്ക് കുഴപ്പം ഒന്നുമില്ല. അവർ നാലു ഭാഗത്തേക്കും നോക്കി, പിന്നെ നിരാശയോടെ കട്ടിലിൽ കിടന്നു.
രാഹുൽ മാലതി കിടന്ന മുറിയിലേക്ക് നടന്നു.
“മാഡം കുറച്ച് നേരം കൂടി ഉറങ്ങി കൊള്ളൂ. ഒന്നും ദേവി വക്കീൽ അറിയാതെ ഞാൻ ശ്രദ്ധിച്ചോളാം. “
അവരുടെ ഇടത് കൈ സലീം പിടിച്ച് വച്ചു. രാഹുൽ സിറിഞ്ചിൽ നിറച്ച മരുന്ന് അവരുടെ നീല ഞരമ്പുകളിൽ മെല്ലെ കുത്തി കയറ്റി.
“റിലാക്സ് റിലാക്സ്, ഉണരുമ്പോഴേക്കും മാഡത്തെ ഞങ്ങൾ വീട്ടിൽ തിരിച്ചെത്തിച്ചിരിക്കും. “
“സാറേ നമ്മള് പുറത്ത് പോയാൽ, ഇവർ ഉണരില്ലേ. “
മുറിയിലെ കർട്ടനുകൾ പിടിച്ചു വലിച്ചിട്ട്, ചെറിയ ഒരു ലൈറ്റ് മാത്രം മുറിയിൽ തെളിയിച്ചു. “
“ഉണർന്നാലും മൂന്ന് മണിക്കൂർ കഴിയാതെ കൈകാലുകൾ അനക്കാൻ അവർക്ക് സാധിക്കില്ല. പരസഹായമില്ലാതെ സ്വയം രക്ഷപ്പെടില്ല. “
അവർ മുറി പൂട്ടി പുറത്തിറങ്ങി, നടന്ന് വഴിയരികിൽ പാർക്ക് ചെയ്തിരുന്ന സലീമിൻ്റെ കാറിൽ കയറി.
“സമയം ഒമ്പതായി. അവർ കട പൂട്ടാൻ പത്ത് മണി കഴിയും. “
“അവരുടെ ചെറിയ മകൻ കൂടെയുള്ളതല്ലേ, അവനമ്മയെ കാണാതെ വിഷമിക്കില്ലേ. “
“അവരിപ്പോൾ ഒറ്റയ്ക്കാണ് താമസിക്കുന്നത്, മകനെ ഊട്ടിയിലോരു ബോർഡിംഗ് സ്കൂളിലാക്കിയിരിക്കുകയാണ്. “
വലിയൊരു ഷോപ്പിംഗ് കോംപ്ലക്സിൻ്റെ താഴത്തെ നിലയിൽ കാർ നിർത്തിയിട്ടു. കാർ പാർക്കിംഗിൽ വലിയൊരു കറുത്ത കാർ കിടന്നിരുന്നു. അതിനടുത്ത് രാഹുൽ പതുങ്ങിയിരുന്നു. ഷോപ്പിംഗ് കോംപ്ളക്സിൽ നിന്നും ബേസ്മെൻ്റിലേക്കുള്ള വഴിയരികിൽ ക്യാമറയുടെ താഴെ, ക്യാമറയിൽ പതിയാത്ത രീതിയിൽ സലീം പതുങ്ങി നിന്നു.
ദൂരെ നിന്നും രണ്ട് പേർ ഇറങ്ങി വരുന്നത് കണ്ട് രാഹുൽ നിലത്ത് കുനിഞ്ഞിരുന്നു, അവർ കടന്ന് പോയപ്പോൾ എഴുന്നേറ്റു. രാത്രി ഭക്ഷണം കഴിച്ചു സെക്യൂരിറ്റി മടങ്ങി വന്നു. നിമിഷങ്ങൾ കടന്ന് പോയി.
ഒരു സ്ത്രീയുടെ ശബ്ദം കേട്ട് സലീം തലയുയർത്തി നോക്കി, അവർ അതാ വരുന്നു. സലീം രാഹുലിന് കേൾക്കാൻ കഴിയുന്ന ഉച്ചത്തിൽ ചൂളമടിച്ചു. സലിം തൻ്റെ പോക്കറ്റിലിരുന്ന പുതിയ മങ്കി ക്യാപ്പ് എടുത്ത് മുഖം മറച്ചു.
അവർ നടന്ന് കാറിന് അടുത്തെത്താറായി, സലീം തൊട്ട് പിറകിലെത്തി, ധന്യ അതാ ഉരുണ്ടു നിലത്ത് കിടക്കുന്നു. രാഹുൽ കയ്യിലിരുന്ന പഞ്ഞി ഒരു കവറിൽ ഇട്ട് പോക്കറ്റിൽ തിരുകി കയറ്റി, പോക്കറ്റിലിരുന്ന കുപ്പി വെള്ളത്തിൽ രാഹുൽ കൈ കഴുകി.
അപ്പോഴേക്കും ശബ്ദം കേട്ടു സെക്യൂരിറ്റി നടന്ന് അടുത്തെത്തിയിരുന്നു. രാഹുൽ ധന്യയെ തള്ളി കാറിനടിയിൽ കിടത്തി, മറഞ്ഞിരുന്നു.
സെക്യൂരിറ്റി മടങ്ങി പോയപ്പോഴേക്കും സലീം കാറുമായി വന്നു. ഢിക്കി തുറന്ന് ധന്യയെ പൊക്കി കിടത്തിയപ്പോഴേക്കും രണ്ട് പേരും ക്ഷീണിച്ചിരുന്നു.
“എന്തൊരു ഭാരമാണിവർക്ക്. “
സലീം കാറുമായി ഷോപ്പിംഗ് കോംപ്ലക്സിൻ്റെ പുറത്തിറങ്ങി. വഴിയിൽ ഇരുട്ടിൽ വണ്ടി നിർത്തി, വ്യാജ നമ്പർ പ്ലേറ്റ് ഇളക്കി മാറ്റി. കാറിൻ്റെ പിൻ ഗ്ലാസ്സിൽ ഒട്ടിച്ചിരുന്ന ഡെവിൾ എന്നെഴുതിയ കറുത്ത സ്റ്റിക്കർ ഇളക്കി മാറ്റി.
മാലതി ഇരുന്ന കസേരയിൽ ക്യാമറയ്ക്ക് അഭിമുഖമായി ധന്യയെ കൂടി ഇരുത്തി. അവരുടെ മുഖത്ത് വെള്ളം തളിച്ചുണർത്തി.
അവരെ ബോധത്തിൽ നിന്നും സ്വാഗതം ചെയ്തത് യന്ത്രത്തിൻ്റെ മുരൾച്ച ശബ്ദമായിരുന്നു. അതൊന്നും ധന്യയെ ബാധിച്ചില്ല എന്ന് മാത്രമല്ല അവർ ഒരു കൂസലും കൂടാതെ ക്യാമറയിൽ നോക്കി ഇരുന്നു. അടുത്ത പടിയായി രാഹുൽ തീവ്രമായ ചുവന്ന വെളിച്ചം മുഖത്തേക്ക് അടിച്ചു. ദേഷ്യം വന്ന ധന്യ തെറിവാക്കുകൾ വിളിച്ചു പറഞ്ഞു. തൻ്റെ എതിരാളികളെ കാണാനായി അവൾ നാലുപാടും നോക്കി.
പെട്ടെന്ന് മങ്കി ക്യാപ്പും മാസ്കും കൊണ്ട് മുഖം മറച്ച രാഹുൽ അവളുടെ കെട്ടി വച്ച ഇടത് കൈയുടെ ചൂണ്ട് വിരലിൻ്റെ നഖത്തിടുത്ത് കൂടി ഒരു ക്ലിപ്പിട്ടു. ചെറിയ തോതിലുള്ള ഇലക്ട്രിക് കറണ്ട് അവളുടെ നഖത്തിലൂടെ പാഞ്ഞ് പോയി. അവളൊരു നിമിഷം ഒന്ന് പിടഞ്ഞു.
പേടിച്ചു പോയ ധന്യ ഒന്ന് പകച്ച് നോക്കി.
“ആരാണ്, നിങ്ങൾക്ക് എന്താണ് വേണ്ടത്. “
ആരും മറുപടി പറഞ്ഞില്ല. വീണ്ടും ഒരിക്കൽ കൂടി അവളുടെ നഖത്തിനടിയിലൂടെ കറണ്ട് പാഞ്ഞു പോയി.
“എന്നെ ഇങ്ങനെ വേദനിപ്പിക്കാതെ നിങ്ങൾ ആരാണ് എന്നൊന്ന് പറയാമോ. ?”
“കപ്യാര് വാറുണ്ണിയുടെ ബന്ധുവാണ്. കപ്യാരെങ്ങനെയാ മരിച്ചത്?
“കപ്യാരോ? ഏത് കപ്യാര്. എനിക്ക് ഒരു കപ്യാരേയും അറിയില്ല. “
ഇപ്രാവശ്യം കറണ്ടിൻ്റെ അളവ് സ്വൽപം കൂട്ടിയിരുന്നു, ധന്യ തൻ്റെ സീറ്റിൽ നിന്നും ഒന്ന് പൊങ്ങി താഴ്ന്നു.
“വാറുണ്ണിയെ എനിക്ക് പരിചയമുണ്ട്, ഞാൻ പതിവായി ആ കുരിശടിയിൽ പ്രാർത്ഥിക്കാൻ പോകുമായിരുന്നു. “
“വാറുണ്ണി മരിച്ച രാത്രിയിൽ നിങ്ങൾ ആരെ കാണാനാണ്, മാത്യുവിൻ്റെ വീട്ടിൽ പോയത്. “
ധന്യ മിണ്ടാതെ ആയപ്പോൾ വീണ്ടും ഇലക്ട്രിക് തരിപ്പ് കൊടുത്തു.
“വേണ്ട ഞാൻ പറയാം. ഡെന്നിയെ കാണാൻ. “
“എന്തിന്?”
“ഡെന്നി വഴിയാണ് ഞാൻ നീലിനെ പരിചയപ്പെടുന്നത്, എൻ്റെ ജീവിതത്തിലെ ടോക്സിക് ആയ വ്യക്തിയെ ഒഴിവാക്കണമെന്ന് ഞാൻ ആഗ്രഹിച്ചു, ഡെന്നി എന്നെ സഹായിച്ചു, ഇതേ ആവശ്യവുമായി മറ്റൊരു വ്യക്തി വന്നപ്പോൾ ഞാൻ പിന്മാറി. എന്നിട്ടും ഞാൻ ഡെന്നിയുമായുള്ള സൗഹൃദം തുടർന്നു വന്നു. “
“പരാതിക്കാരി മാലതിയും ടോക്സിക് വ്യക്തി സഞ്ജീവുംഅല്ലേ. “
ധന്യ തലയാട്ടി.
“നീ കാരണം മരിച്ചത് രണ്ട് പോലീസ് ഉദ്യോഗസ്ഥർ ആണ്. ഇപ്പോൾ ഒരു കപ്യാരും”
“സഞ്ജീവിനെ കൊല്ലാൻ ഞാൻ ആഗ്രഹിച്ചിരുന്നു. “
“മഹേഷിനെ നീ ചതിച്ചില്ലേ. “
വീണ്ടും ഷോക്കേറ്റ് ധന്യ പിടഞ്ഞു, അവൾ വിയർത്ത് കുളിച്ചു.
“ഞാൻ ചതിച്ചില്ല, എൻ്റെ സൗഹൃദത്തെ പ്രണയമായി തെറ്റിദ്ധരിച്ചതാണ് മഹേഷ് സാർ. എൻ്റെ കാര്യങ്ങൾ നടക്കാൻ എനിക്ക് സമർത്ഥനായ പോലീസുകാരൻ്റെ സഹായം ആവശ്യമുണ്ടായിരുന്നു. നീലും കൂട്ടരും ആവശ്യപ്പെട്ട പണം തന്ന് സഹായിച്ചത് മഹേഷ് സാറാണ്. അത് തിരിച്ചു നൽകാൻ ഇത് വരെ എനിക്ക് കഴിഞ്ഞില്ല. “
“അയാൾ ഹൃദയം പൊട്ടിയാണ് മരിച്ചത്, അതും നീ കാരണം. “
ധന്യ തല താഴ്ത്തി.
“മാലതി മാഡവും നീലും തമ്മിൽ ഒരു എഗ്രിമെൻ്റ് ഉണ്ടായിരുന്നു, മാഡത്തിൻ്റെ മരുമകനെ കൂടി വക വരുത്താൻ, അത് ഡെന്നി എന്നോട് പറഞ്ഞിരുന്നു. അവന് എന്നോട് ഒരു സോഫ്റ്റ് കോർണർ ഉണ്ടായിരുന്നു. ഞങ്ങളുടെ ബന്ധം അറിയാവുന്ന ഏക വ്യക്തി കപ്യാർ വാറുണ്ണി ആയിരുന്നു. ഇത്രയും നാൾ നേർച്ചപ്പെട്ടിയുടെ താക്കോൽ ഞാനാണ് സൂക്ഷിച്ചിരുന്നത്. ഒന്നിച്ചാണ് ഞങ്ങൾ പെട്ടി തുറക്കുന്നത്. നിവേദനങ്ങൾ തരംതിരിച്ച് ചിലതിന് മാത്രം പരിഹാരം ഞാൻ നിർദ്ദേശിക്കും, ഡെന്നിയും കൂട്ടരും അത് നടത്തി തരും. എൻ്റേയും ഡെന്നിയുടേയും രഹസ്യം ബന്ധം അറിഞ്ഞതിന് ശേഷം എന്നെ ഇതിൽ നിന്നും ഒഴിവാക്കാൻ കപ്യാര് ശ്രമിച്ചിരുന്നു. ഒടുവിൽ ഞാനും ഡെന്നിയും കപ്യാരെ ഒഴിവാക്കാൻ തീരുമാനിച്ചു. “
“എന്നിട്ട്?”
“അന്ന് രാത്രി കുരിശടിയിൽ മടങ്ങിയെത്തിയ കപ്യാരുടെ പിറകെ ഞാനുമെത്തി. ഡെന്നി തന്ന മരുന്നുകൾ ഞാൻ ബലമായീ അയാളെ കഴിപ്പിച്ചു. വിയർത്ത് ഒലിച്ച്, കുഴഞ്ഞു വീഴാൻ തുടങ്ങിയ കപ്യാരുടെ കയ്യിൽ നിന്നും ഞാൻ താക്കോൽ തട്ടിയെടുത്തു. അയാളെൻ്റെ മുടിയിൽ പിടിച്ചു. എൻ്റെ ഹെയർ ക്ലിപ്പ് അയാളുടെ കയ്യിലകപ്പെട്ടു. ഒന്നു വട്ടം കറങ്ങി അയാൾ താഴെ വീണു. അയാൾ അപ്പോൾ തന്നെ മരണപ്പെട്ടു, അതറിയാതെ ഞാൻ അവിടെ നിന്നും രക്ഷപ്പെട്ടു. “
“നിങ്ങൾ സഞ്ജീവിനേയും വിമലിനേയും വാറുണ്ണിയേയും കൊന്നു. മഹേഷിൻ്റെ ആത്മഹത്യയ്ക്ക് കാരണക്കാരിയായി. “
മുറിയിലെ വെളിച്ചങ്ങൾ അണഞ്ഞു. മാലതിക്ക് ബോധം തെളിഞ്ഞപ്പോൾ എതിർവശത്തെ കസേരയിൽ മയങ്ങി ഇരിക്കുകയാണ് ധന്യ.
രണ്ട് പേരും പരസ്പരം നോക്കി.
“ആരാണ് മാഡം ഇതിന് പിന്നിൽ?”
“പോലീസ്. “
രണ്ട് പേരും ഒന്നിച്ച് തിരിഞ്ഞു നോക്കി. പിറകിൽ രാഹുലും സലീമും നിൽക്കുന്നു.
“അപ്പോൾ പ്രൊഫസർ മാലതിയുടെ ഹെയർ ക്ലിപ്പ് ധന്യയ്ക്ക് എവിടുന്ന് കിട്ടി?”
“മാത്യുവിൻ്റെ വീട്ടിൽ നിന്നും കിട്ടിയതാണ്. ഡെന്നിയാണ് പോലീസിനെ തെറ്റിദ്ധരിപ്പിക്കാൻ, അത് വാറുണ്ണിയുടെ ശരീരത്തിന് അടുത്ത് ഇടാൻ നിർദ്ദേശിച്ചത്. “
“സംഭവം കൊള്ളാം പോലീസ് മാലതിയെ സംശയിച്ച് കൊള്ളുമല്ലോ. പക്ഷേ ഈ മുടിയിഴകൾ ഡി എൻ എ പരിശോധനയ്ക്ക് വിട്ടിട്ടുണ്ട്. “
അത് കേട്ടിട്ട് മാലതി രാഹുലിനെ നോക്കി.
“സത്യമാണ് മാഡം. നിങ്ങൾ രണ്ട് പേരുടേയും മുടിയുടെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. വാറുണ്ണിയുടെ കയ്യിൽ കുരുങ്ങിയ മുടിയുമായി സാമ്യം പരിശോധിക്കാൻ. “
സലീം കൊടുത്ത വെള്ളവും ഭക്ഷണവും രണ്ട് പേരും ഭക്ഷിച്ചു.
“രണ്ട് പേരെയും എത്രയും പെട്ടെന്ന് തിരിച്ചയയ്ക്കും അത് വരെ കുരുത്തക്കേട് ഒന്നും കാണിക്കരുത്. “
കൈകാലുകൾ ബന്ധിക്കപ്പെട്ട നിലയിൽ അവർ പരസ്പരം നോക്കിയിരുന്നു.
“തൽക്കാലം വായ മൂടുന്നില്ല. രണ്ട് പേർക്കും എന്തെങ്കിലും മിണ്ടിയും പറഞ്ഞുമിരിക്കാമല്ലോ. ഞാനിവിടെ പുറത്ത് കാവലുണ്ട്. ഈ മുറിയിൽ എന്തെങ്കിലും അനക്കം കേട്ടാൽ വെളിച്ചവും ശബ്ദവും കറണ്ടുമൊക്കെ പൂർവാധികം ശക്തിയോടെ തിരികെ വരും. “
രാഹുൽ സലീമിൻ്റെ കൂടെ പുറത്തിറങ്ങി മുറി പൂട്ടി വാതിൽ ചാരി.
“സലീമേ താൻ വേഗം സ്റ്റേഷനിലേക്ക് വിട്ടോ, ഇവിടത്തെ കാര്യങ്ങൾ ഞാൻ നോക്കി കൊള്ളാം. “
“നമ്മൾ കഷ്ടപ്പെട്ടതിൻ്റെ എല്ലാ ക്രെഡിറ്റും ആ പുതിയ സർക്കിൾ കൊണ്ട് പോകും. “
“ഇപ്പോഴത്തെ സർക്കിൾ ഇൻസ്പെക്ടർ എൻ്റെ ശത്രു ആണെങ്കിലും, ഇനിയിപ്പോൾ ക്രെഡിറ്റ് അവന് പോയാലും കുഴപ്പമില്ല, അവന്മാരെ പെട്ടെന്ന് പൂട്ടണം. മാലതിയുടേയും ധന്യയുടേയും തിരോധാനം അറിയുമ്പോൾ അവന്മാർ ഈ നാട്ടിൽ നിന്നും കടന്ന് കളയും. “
“വീഡിയോയും ഇവരുടെ മൊഴികളും തൽക്കാലം നമ്മൾ സൂക്ഷി
ക്കും, ഇനിയൊരു മരണം ഈ നാട്ടിൽ ഉണ്ടാകരുത്. “
സലീം കാറിൽ കയറി പോലീസ് സ്റ്റേഷനിലേക്ക് പോകുന്നത് രാഹുൽ നോക്കി നിന്നു.
(തുടരും….. )
✍️✍️നിഷ പിള്ള


1 Comment
Pingback: ന്യൂസ് പേപ്പർ ബോയ് -107 - By Nisha Pillai - കൂട്ടക്ഷരങ്ങൾ