പരദൂഷണം മനുഷ്യന്റെ വലിയ ഒരു വിനോദോപാധിയാണ്. ഒരു ദിവസം പരദൂഷണം പറയാതിരുന്നാൽ ഉറക്കം വരാത്തവരുണ്ട്. ആരേയെങ്കിലും രണ്ട് കുറ്റംപറയാതെ ശ്വാസം മുട്ടുന്നവരുമുണ്ട്. പക്ഷേ അവർക്ക് അതിനിരയാവുന്നവരുടെ ജീവിതം തന്നെ നഷ്ടപ്പെടുന്നത് അറിയാൻ കഴിയുന്നില്ല എന്നതാണ് ദുരന്തം. ഇരയായപ്പെട്ടവർ പിന്നെ ജീവിക്കാൻ കഴിയാതെ ആത്മഹത്യയിൽ അഭയം പ്രാപിച്ചവർ ഈ കേരളത്തിൽ തന്നെ. എത്രയോപേർ
സൈബറിടങ്ങളിൽ മറ്റുള്ളവരെ പിച്ചിച്ചീന്തി ഇല്ലാതാക്കുന്നവരില്ലേ, റീൽ ചെയ്തും ഇല്ലാത്ത വ്യാജസംഭവങ്ങൾ ഉള്ളതാണ് എന്ന് വരുത്തിയതും റീച്ച് കിട്ടാൻ ചെയ്യുന്നതിന്റെ തന്നെ മറ്റൊരു പഴയ പതിപ്പാണ് ഈ പരദൂഷണം എന്ന ഏർപ്പാട്. ഏദൻതോട്ടത്തിൽ ആദവും ഹവ്വയും സ്നേഹത്തോടെ സന്തോഷത്തോടെ ജീവിക്കുന്നത് കണ്ടപ്പോഴാണ് ആദ്യമായി പരദൂഷണം പറഞ്ഞ് ആ ജീവിതം കുട്ടിച്ചോറാക്കാൻ സാത്താൻ ഒരു പാമ്പിൻ്റെ രൂപത്തിൽ എത്തിയത്!
ഹവ്വയുടെ ചെവിയിൽ ആയിരുന്നു ആദ്യത്തെ ആ ദൗത്യം നിർവഹിച്ചത്..
ആ സാത്താൻ്റെ പിൻഗാമികൾ ഇന്നും ജീവിക്കുന്നു.
അല്ലെങ്കിൽ പിന്നെ സേതുമാധവൻ്റെ ജീവിതം തകർക്കാൻ കച്ചകെട്ടി ഇറങ്ങിയ രമണിയും ലീലയും ഗൗരിയുമൊക്കെ സാത്താൻ്റെ ജന്മം അല്ലാതെ മറ്റാരാണ്?!
സേതുമാധവന്റേയും സുമലതയുടേയും വിവാഹം കഴിഞ്ഞിട്ട് മൂന്ന് വർഷം ആകുന്നതേയുള്ളൂ.
“വിശേഷം ഒന്നും ആയില്ലേ” എന്ന് സുമയോട് നാട്ടുകാർ ചോദിച്ചു തുടങ്ങിയിട്ട് മൂന്ന് വർഷം തന്നെയായി. “അവർക്ക് വേറെ ഒരു ജോലിയുമില്ല.
എന്തെങ്കിലും ഒക്കെ പറഞ്ഞോട്ടെ. അവരുടെ ചെലവിലാണോ നമ്മൾ കഴിയുന്നത്!” സേതു അവളെ സമാധാനിപ്പിച്ചു.
എവിടെ സമാധാനമാകാൻ!
അവളോട് ലീലയും ഗൗരിയും രമണിയുമൊക്കെ പറഞ്ഞത് മുഴുവൻ സേതു അറിഞ്ഞിട്ടില്ല. ഭാഗ്യം.
“സുമയുടെ കല്യാണം കഴിഞ്ഞിട്ട് ഇത്ര കാലമായിട്ടും കുട്ടികൾ ഇല്ലാതിരിയ്ക്കുന്നത്
എന്താ? ഡോക്ടറെ കണ്ടില്ലേ? ” ലീലയുടെ ചോദ്യം.
“വേഗം ആയില്ലെങ്കിൽ പിന്നെ ഉണ്ടാവില്ല. സേതുവിനാണോ കുഴപ്പം? അതോ സുമയ്ക്കോ?” രമണി.
രമണിയുടെ മരുമകൾ ഇത് വരെ പ്രസവിച്ചിട്ടില്ല.
അത് അന്വേഷിക്കാൻ നേരമില്ല. അയൽവക്കത്തെ സുമയുടെ കാര്യം നോക്കാൻ വേണ്ട സമയവും ഉണ്ട്.
” രണ്ട് പേരേയും ടെസ്റ്റ് ചെയ്തു നോക്കണം. ആർക്കാണ് കുഴപ്പം എന്ന് അറിയാമല്ലോ” ഗൗരിയുടെ വക പിൻതാങ്ങൽ.
സംഭവം അവർ വേണ്ട എന്ന് വച്ചിട്ടാണ്. അതിനുളള സുരക്ഷിതമാർഗ്ഗങ്ങൾ നോക്കുന്നതാണ്. അത് ആരോടും പറയാൻ പോയില്ല. അമ്മായിഅമ്മയോടും ഇക്കാര്യം പറഞ്ഞ് ഏഷണി കൂട്ടാൻ വരും ഈ മഹിളാമണിമാർ.
അതിനിടെ സേതുവിൻ്റെ ഓഫീസിൽ ചില പ്രശ്നങ്ങൾ ഉണ്ടായി. വേറെ ഒന്നുമല്ല. അവിടെ താല്ക്കാലിക ജോലിക്ക് വന്നിരുന്നത് ഗൗരിയുടെ മരുമകൾ ആണ്. അയൽവക്കമല്ലേ, ആ കുട്ടിയാണെങ്കിൽ പഠിപ്പ് കഴിഞ്ഞ് വെറുതെ ഇരിക്കുന്നതാണ്. ഡെയിലി വേജസ് ആയി പലരെയും സേതുവിൻ്റെ കമ്പനിയിൽ എടുക്കാറുണ്ട്. അങ്ങനെ സേതു റെക്കമെൻറ് ചെയ്തു കിട്ടിയതാണ്.
ഒന്നാമത് അവൾക്ക് പണിയെടുക്കാൻ മടിയാണ്. പോരാത്തതിന് അല്പം മാനസിക പ്രശ്നങ്ങളുമുണ്ട്. പക്ഷേ കണ്ടാൽ ഒന്നും തോന്നില്ല.
പണി ചെയ്യാത്തതിന് ആദ്യമൊന്നും ചീത്ത പറഞ്ഞില്ല. പിന്നെ ഇടയ്ക്ക് മാത്രം വരുക. വന്നാൽ ജോലി ചെയ്യാതിരിക്കുക അങ്ങനെ ആയപ്പോൾ വരണ്ട എന്ന് പറഞ്ഞു.
അത്രയേ ഉണ്ടായിട്ടുള്ളൂ.
പക്ഷേ പിറ്റേന്ന് രാവിലെ തന്നെ ഗൗരി വീട്ടിൽ വന്ന് വലിയ ബഹളം ഉണ്ടാക്കി.
” എന്നാലും സേതു ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല. ഭാര്യ ഗർഭിണി ആവില്ല എന്ന് കരുതി വേറെ പെണ്ണുങ്ങളെ കേറി പിടിക്കണോ? അതും പാവമായ എന്റെ മരുമോളെ… അവനറിഞ്ഞാൽ കൊന്നു കളയും. “
വീട്ടിൽ വന്ന് ഭാര്യയും അമ്മയുമൊക്കെ കേൾക്കേ വിളിച്ച് പറയുകയാണ് ആ സ്ത്രീ.
നാട്ടുകാർ കേൾക്കുന്നത് വേറെ. സത്യത്തിൽ ജോലിക്ക് പോകാൻ മടി കാരണം ജോലി വേണ്ടെന്നു വച്ചു എന്ന് പറയാൻ പറ്റില്ലല്ലോ. സ്വന്തം കുറ്റം മറച്ചു വച്ച് സേതുവിൻ്റെ തലയിൽ ഇല്ലാത്ത കുറ്റം കെട്ടിവച്ചു.
അല്ലെങ്കിൽ തന്നെ ഓരോരുത്തരുടെ വാക്കുകൾ കേട്ട് നിരാശയോടെ ഇരിക്കുന്ന സുമയ്ക്ക് വലിയ ഇരുട്ടടി പോലെയായി ഈ പീഡനപരാതി.
എന്നാൽ ഗൗരി ഇങ്ങനെ വന്ന് പറഞ്ഞതല്ലാതെ കേസ് കൊടുക്കാനൊന്നും പോയില്ല. പോയാൽ വാദി പ്രതിയാകും എന്ന് അറിയുമായിരിക്കും.
സേതുവിൻ്റെ ഓഫീസിൽ ആണെങ്കിൽ എപ്പോഴും ആരെങ്കിലും ഉണ്ടാകും. അവരൊന്നും ഇങ്ങനെ ഒരു സംഭവം അറിഞ്ഞിട്ടേയില്ല. ആർക്കും എന്തും പറയാൻ ഒരു മടിയുമില്ലാത്ത കാലം.
കുട്ടികൾ ഇല്ലാത്ത ദുഃഖം മൂലം വിവാഹബന്ധം ഒഴിവാക്കി വേറെ വിവാഹം കഴിക്കാൻ ഉപദേശിച്ചു ചില മഹിളകൾ സേതുവിൻ്റെ അമ്മയോട്.
“ആദ്യം സ്വന്തം വീട്ടിലെ കാര്യങ്ങൾ നോക്കിനടത്ത്. ഇവിടെ എന്ത് വേണം എന്ന് എനിക്കറിയാം” എന്ന് അമ്മ അവരോട് പറഞ്ഞു. അതോടെ അവരോട് സംസാരിക്കാൻ വരാതായി.
അത്രയും നല്ലത്.
മൂന്ന് വർഷം പ്ളാനിങ് കഴിഞ്ഞപ്പോൾ സുമ ഗർഭിണി ആയി. ആർക്കും ഒരു വന്ധ്യതയും ഇല്ല.
എന്നാൽ ഇനി മാറ്റിപ്പിടിയ്ക്കാം എന്നായി ഏഷണിക്കാർ. അതിനിടെ സുമയ്ക്ക് അടുത്ത ടൗണിൽ ഒരു ജോലി ലഭിച്ചു. അവിടെ ജോലിയുള്ള ഒരാൾ, സുമ സഹോദരനേപ്പോലെ കാണുന്ന വിനീത്. അവൻ സുമയെ ഇടക്ക് ജോലി കഴിഞ്ഞ് അവന്റെ ബൈക്കിൽ കൊണ്ട് വിടും. വിനീതാണെങ്കിൽ ഒരു പാവം പയ്യൻ.
പക്ഷേ സുമയെ പിറകിലിരുത്തി ഇങ്ങനെ വരുന്നത് സഹിക്കാൻ പറ്റാത്ത പലരുമുണ്ടായിരുന്നു. ഗൗരി_ രമണി _ലീല സഖ്യം
അവിടെയും പാര വച്ചു തുടങ്ങി. സുമയ്ക്ക് ആ പയ്യനുമായി അവിഹിത ബന്ധം ഉണ്ട്. ഇപ്പോൾ ഗർഭിണി ആയിട്ടുള്ളത് അവന്റെ കുട്ടി ആണെന്നും ഉള്ള വാർത്തകൾ നാട്ടിൽ പരന്നു. ഒളിഞ്ഞും തെളിഞ്ഞും സുമ പോകുമ്പോൾ ആളുകൾ നോക്കി നിൽക്കാൻ തുടങ്ങി. വീട്ടിൽ ഏഷണിക്കാർ അമ്മായി അമ്മയോട് പറഞ്ഞത് ഇങ്ങനെ ” എന്നാലും എന്റെ ലക്ഷ്മിച്ചേച്ചി, ഇങ്ങനത്തെ ഒരു മരുമോളെയാണല്ലോ കിട്ടിയത്. ഞാനാണെങ്കിൽ ഇങ്ങനെ ഒന്നും അല്ല. അപ്പോൾ അടിച്ചിറക്കും വീട്ടിൽ നിന്നും. “
ലീലയുടെ വക.
രമണി ഏറ്റ് പിടിച്ചു
“ഈ സേതുവിന് ഒരു നാണവും മാനവും ഇല്ലേ ഭാര്യ വല്ലവന്റേയും വണ്ടി യുടെ പിറകിൽ ഇരുന്നു വരാൻ”
ഗൗരിയുടെ വക വേറെ
” അവന് എന്റെ മരുമോളെ കിട്ടണം എന്നായിരുന്നു. അവൾ അപ്പോൾ തന്നെ ചെരിപ്പ് കൊണ്ട് മറുപടി കൊടുത്തു. അവന്റെ ജോലിയും ഇട്ടെറിഞ്ഞു പോന്നു. നാണം കെട്ടവൻ”
സേതുവിൻ്റെ ചെവിട്ടിലും ഇതൊക്കെ കേട്ടു.
ഗൗരിയുടെ മരുമോളെ ജോലിയിൽ നിന്ന് പിരിച്ചു വിട്ടതിന്റെ. പ്രതികാരം തീർക്കുന്നതാണ് ഈ അപഖ്യാതി എന്ന് സേതുവിന് നന്നായി അറിയാം.
അതിനിടെ സുമയുടെ പ്രെഗ്നൻസിയുടെ ഉടമ സേതു അല്ല എന്ന് നാട്ടിൽ പാട്ടാക്കാൻ ലീല, ഗൗരി രമണിസഖ്യം കൊണ്ട് പിടിച്ചു ശ്രമിച്ചെങ്കിലും സേതു അതൊന്നും വിശ്വസിക്കാൻ പോയില്ല.
ഏറ്റവും രസം അവർ സുമയുടെ വീട്ടിലേക്ക് വണ്ടി പിടിച്ച് ചെന്ന് അമ്മയോടും അച്ഛനോടും ഈ കഥകൾ ഒക്കെ വിളമ്പി എന്നതാണ്.
ഇങ്ങനെയുണ്ടോ ആളുകൾ! കേൾക്കുന്നവർ കരുതുക ഇതൊക്കെ ഉണ്ടാക്കിയ കഥയാണെന്നാണ്. ” ട്രൂത്ത് ഈസ് സട്രെയ്ഞ്ചർ ദാൻ ഫിക്ഷൻ” എന്ന് പറയില്ലേ അതാണിവിടെ നടക്കുന്നത്.
അല്ലെങ്കിൽ തന്നെ സുമയുടെ അമ്മ ഒരു പ്രത്യേകസ്വഭാവക്കാരിയാണ്. ആര് എന്ത് പറഞ്ഞാലും വിശ്വസിക്കും. അത് സ്വന്തം ഭർത്താവിൻ്റെ കാര്യമായാലും മക്കളുടെ കാര്യമായാലും. അവർ പറയുന്നതിനേക്കാൾ മറ്റുള്ളവരുടെ വാക്കുകൾ കേട്ട് വഴക്കുണ്ടാക്കി പ്രശ്നങ്ങൾ ആകാറുണ്ട് പലപ്പോഴും. സുമയുടെ കുട്ടിക്കാലം അങ്ങനെ അനേകം കഥകളുടെ ഒരു കൂമ്പാരമാണെന്ന് പറയാം.
സ്വാർത്ഥത, അത് അച്ഛനും അമ്മയും ജീവിതത്തിൽ പകർത്തുമ്പോൾ, മക്കളുടെ ജീവിതമാണ് തകർക്കുന്നത് എന്ന് അവർ അറിയുന്നതേയില്ല.
മക്കളെയൊക്കെ അച്ഛമ്മയുടെ അടുത്താക്കിയാണ് അച്ഛനും അമ്മയും ടൂർ പോകുക. ദിവസങ്ങളോളം അങ്ങനെ പോകും. അവർക്ക് അവരുടെ കാര്യം മാത്രമേയുള്ളൂ.
എല്ലായിടത്തും വിനോദയാത്രകൾ മക്കൾക്ക് വേണ്ടി, മക്കളുടെ സന്തോഷത്തിന് വേണ്ടിയാണല്ലോ. ഇവിടെ നേരെ തിരിച്ചാണ്. അച്ഛൻ സർക്കാർ ഉദ്യോഗസ്ഥനാണ്. അമ്മയ്ക്ക് ജോലിയൊന്നുമില്ല പണമുണ്ടെങ്കിലും വീട്ടിൽ ടി. വി. ഫ്രിഡ്ജ്, വാഷിംഗ് മെഷീൻ, സൗണ്ട് സിസ്റ്റം, മോബൈൽ ഫോണുകൾ… ഇവയൊക്കെ വാങ്ങി കൂട്ടുമ്പോൾ പോലും മക്കൾ വേണ്ട ഡ്രസ്സുകളോ മറ്റ് സൗകര്യങ്ങളോ ചെയ്തു കൊടുക്കാതെ ഈ ഉപകരണങ്ങൾ മാറി മാറി വാങ്ങുന്ന സ്വഭാവമാണ് അവർക്ക്. ഒരു രൂപ ബാക്കി വയ്ക്കില്ല. കിട്ടിയത് അപ്പപ്പോൾ ചെലവാക്കണം.
ഏകാന്തതയിൽ ഒരു സന്തോഷവും സമാധാനവും ഇല്ലാതെയാണ് സുമ വളർന്നത്. അവളുടെ ചേച്ചിമാരും അനിയത്തിയും മൊക്കെ അങ്ങനെതന്നെ.
മഹിളാമണികളുടെ സന്ദർശനം കഴിഞ്ഞപ്പോൾ തന്നെ സുമയെ വീട്ടിൽ വരുത്തി ചോദ്യം ചെയ്യലുണ്ടായി.
ഇനി ജോലിക്ക് പോകേണ്ട എന്ന് അച്ഛനും അമ്മയും പറഞ്ഞു.
“എന്തായാലും പ്രസവം കഴിയുന്നത് വരെ ലീവെടുക്കാം. അത് കഴിഞ്ഞാൽ പിന്നെ കുട്ടിയെ നോക്കാൻ അവൾ തന്നെ വേണമല്ലോ. ” സേതു സമ്മതിച്ചു.
സേതുവിൻ്റെ സ്വഭാവം ശരിയല്ല എന്നാണല്ലോ പരാതി. പീഡനശ്രമം നടന്നു എന്ന പച്ചക്കള്ളം യാഥാർത്ഥ്യമായി അവതരിപ്പിച്ചു കഴിഞ്ഞപ്പോൾ അച്ഛനും അമ്മയും മരുമകനോട് ഒരു അകലം പാലിച്ചു.
ഒരു ഡൈവോഴ്സിന്റെ സാധ്യത അവർ പരിശോധിച്ചുവെങ്കിലും അങ്ങനെ നടന്നാൽ സുമയുടെ കാര്യം തലയിലാകും എന്ന് മനസ്സിലായതിനാൽ അവർ അത് വേണ്ട എന്ന് വച്ചു.
എന്നാൽ സേതുവിനോടുള്ള നീരസം അവരുടെ പെരുമാറ്റത്തിലും സംസാരത്തിലും ഉണ്ടായിരുന്നു.
ജോലി സ്ഥലത്ത് പലരുമായും ബന്ധങ്ങൾ സേതുവിന് ഉണ്ടെന്നും അത് സുമയുടെ ദാമ്പത്യത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്നും ഉള്ള തോന്നലിൽ അവർ താഴെയുള്ള മകളുടെ ഭർത്താവിനെ ഏറ്റവും ഇഷ്ടമുള്ള ചെറിയ മരുമകനെ, ഇക്കാര്യം അന്വേഷിക്കാൻ ഏർപ്പാടാക്കി. ഒരു അവിഹിതാന്വേഷണ ഏകാംഗക്കമ്മീഷൻ.
അത്ര വിശ്വാസം ഇല്ല സേതുവിനെ അമ്മായി അമ്മയ്ക്കും അമ്മായി അച്ഛനും.
സുമ ആകെ വിഷമത്തിലായി. അനിയത്തിയാണ് ഇക്കാര്യം അവളോട് പറഞ്ഞത്. അതോടെ അവൾ ആകെ തകർന്നുപോയി. ഇത്ര വിശ്വാസമില്ലാതായോ തന്നോടും തൻ്റെ ഭർത്താവിനോടും ഇവർക്ക്!
പ്രസവം കഴിഞ്ഞ് കിടക്കുമ്പോൾ പോസ്റ്റ് പോർട്ടം ഡിപ്രഷനിലെത്തി അവൾ. എരിതീയിൽ എണ്ണ ഒഴിയ്ക്കുന്നത് പോലെയായിരുന്നു, അച്ഛനും അമ്മയും അവളോട് പെരുമാറിയത്.
” സേതുവിനെ ഇനി നീ നോക്കണ്ട. അവന് പല പെണ്ണുങ്ങളുമായും ബന്ധമുണ്ട്. നിന്നെ നോക്കാനും ഒന്നും അവന് നേരമില്ല. അവന്റെ അച്ഛന്റെ കാര്യം നിനക്ക് അറിയാമല്ലോ. അമ്മയെ ഉപേക്ഷിച്ചു പോയിട്ട് അവിടെ ജോലിസ്ഥലത്ത് ഭാര്യയും മക്കളും ആയി കൂടിയിരിക്കയാണ്. നിന്റെ കാര്യവും അത് പോലെ തന്നെ. ഞങ്ങൾ ഒന്നും പറയുന്നില്ല. “
അമ്മയുടെ സംസാരം കേട്ടപ്പോൾ അപ്പോൾ തന്നെ ഫാനിൽ തൂങ്ങിയാലോ എന്ന് തോന്നി അവൾക്ക്.
പിന്നീട് സേതു വന്നപ്പോൾ വല്ലാതെ കരഞ്ഞു കെട്ടിപ്പിടിച്ചു. എത്ര ആശ്വസിപ്പിച്ചിട്ടും കരച്ചിൽ തീരുന്നതേയില്ല. ഒടുവിലാണ് അച്ഛനും അമ്മയും തന്നോട് പറഞ്ഞതൊക്കെ പറഞ്ഞത്.
” നിനക്ക് എന്നെ വിശ്വാസമില്ലേ? അതെല്ലാം ഓരോരുത്തർ ഉണ്ടാക്കിപ്പറയുന്നതാണ്. “
അയാൾ കുഞ്ഞിൻ്റെ തലയിൽ തൊട്ട് സത്യം ചെയ്തു. “നമ്മുടെ പൊന്നു മോളാണ് സത്യം. ഞാൻ അറിയാത്ത കാര്യങ്ങളാണ് ഇവരൊക്കെ പറയുന്നത്. ഞാൻ നിന്നേയും നമ്മുടെ മോളേയുമൊക്കെ ഉപേക്ഷിച്ചു പോകുമെന്നോ? അത് ഒരിക്കലും ഉണ്ടാകില്ല. മറ്റൊരു സ്ത്രീകളുമായും എനിക്ക് ഒരു ബന്ധവും ഇല്ല. നീയല്ലാതെ ഒരു പെൺകുട്ടി എന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല. മറ്റുള്ളവർ പറയുന്നത് കേട്ട് നമ്മുടെ ജീവിതം നശിപ്പിക്കരുത്. “
അവിടെ ഉണ്ടായ സംഭവങ്ങൾ വച്ച് നോക്കുമ്പോൾ ഇനിയും ഇവിടെ അവൾ നിന്നാൽ ചിലപ്പോൾ ആത്മഹത്യ ചെയ്യാനും മതി. ഒരു പ്രാവശ്യം അങ്ങനെ ഒരു തോന്നൽ ഉണ്ടായി എന്ന് കേട്ടപ്പോൾ തന്നെ അയാൾക്ക് ആകെ തല കറങ്ങുന്ന പോലെ തോന്നി.
” നീ പുറപ്പെട്. കുട്ടിയേയും ഒരുക്ക്. ഞാൻ വണ്ടി വിളിച്ചു കൊണ്ട് വരാം”
“. സേതുവേട്ടാ ഇപ്പോൾ പോയാലെങ്ങനെയാ ശരിയാവുക? തൊണ്ണുറ്കഴിയുന്നത് വരെ ഇവിടെ നില്ക്കണ്ടേ?”
” നിന്റെ ഒരു തൊണ്ണൂറ്. അത് കഴിയാൻ നിന്നാൽ നിന്റെ ഡെഡ് ബോഡി പോലും കിട്ടില്ല. ഇനി ഇവിടേക്ക് ഒരു വരവില്ല. അല്ലെങ്കിലേ നിന്നേയും എന്നേയും ഇവർക്ക് ഇഷ്ടമല്ല. സ്വന്തം കാര്യം മാത്രം. നിനക്ക് അനുഭവം ഉള്ളതല്ലേ. ഇപ്പോൾ തന്നെ. സകല ചിലവും ആശുപത്രിയിൽ ഞാൻ തന്നെ നടത്തിയിട്ട് ഇവിടെ കൊണ്ട് വന്നപ്പോൾ വണ്ടി വാടകവരെ ഞാൻ കൊടുത്തു. നിന്റെ അച്ഛന്റെ പിടിവാശി മൂലം ഞാൻ വാങ്ങിയ മരുന്നുകൾ ഒന്നും നിനക്ക് തരാൻ സമ്മതിച്ചില്ല. അങ്ങോരുടെ ഹോമിയോ മരുന്നാണ് തരുന്നത്. അത് വ്യാജ ചികിത്സയാണ് എന്ന് ലോകം മുഴുവൻ അറിയാം. പിന്നെ പാല് വാങ്ങിയതിന് വരെ കണക്ക് പറഞ്ഞു. എന്നെ അസന്മാർഗ്ഗിയായി മുദ്ര കുത്തി. നിന്നെകരയിപ്പിച്ചു.
മതി.. ഇപ്പോൾ തന്നെ പോകണം. “
അന്ന് തന്നെ അവർ സേതുവിൻ്റെ വീട്ടിൽ എത്തി. അവിടെ എല്ലാവരും അത്ഭുതപ്പെട്ടു. തൊണ്ണൂറ് കഴിഞ്ഞ് ചടങ്ങുകളുമായി വേണമല്ലോ തിരികെ വരാൻ. അല്ലെങ്കിലും ചടങ്ങുകളിൽ ഒരു വിശ്വാസവുമില്ല സേതുവിന്.
സുമയുടെ വിഷാദം മാറുന്നതേയില്ല. സേതു അവളേയും കൂട്ടി ഡോ. വസന്താ പൊതുവാളെ കാണാൻ പോയി. പ്രശസ്ത സൈക്കാട്രിസ്റ്റാണ് അവർ.. കുഞ്ഞിനെ അമ്മയെ ഏല്പിച്ചാണ് പോയത്.
അനേകം അനുഭവങ്ങൾ ഉള്ള ഡോക്ടർ വസന്ത തന്നെ സുമയുടേയും സേതുവിൻ്റേയും കഥകൾ കേട്ട് അത്ഭുതപ്പെട്ടു.
” ഒന്നാമത് ഈ പ്രസവശേഷം പലർക്കും പോസ്റ്റ് പോർട്ടം ഡിപ്രഷൻ ഉണ്ടാകാറുണ്ട്. അതിന് പ്രത്യേക കാരണമൊന്നും വേണ്ട. ആത്മഹത്യാവാസനയും ചിലപ്പോൾ കുഞ്ഞിനെ വരെ കൊല്ലാനുള്ള ടെൻഡൻസിയൊക്കെ ഉണ്ടാകാം. അങ്ങനെ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ആ സമയത്ത് എന്താണ് ചെയ്യുന്നത് പറയുന്നത് എന്നൊക്കെ ബോധം ഉണ്ടാകില്ല. വളരെ കെയർ ചെയ്യേണ്ട സമയമാണ്. പണ്ടൊക്കെ പ്രസവശുശ്രൂഷ എന്ന് പറയുന്നത് സ്വാന്തനമാണ്. മനസ്സിനും ശരീരത്തിനും വീണ്ടും സ്വാഭാവികമായ ഒരു പുനരുജ്ജീവനം. അതൊന്നും ഇപ്പോൾ ഇല്ല. പ്രസവിക്കുക, എഴുന്നേറ്റു ഓടുക. ജോലിക്ക് പോകുക. വിശ്രമിക്കുക എന്നത് പോലും ഇന്ന് അന്യമാണ്. എന്തായാലും വളരെ ശ്രദ്ധയോടെ പരിചരിക്കണം. മരുന്നുകൾ കഴിച്ചാൽ മാത്രം പോരാ. കൂടെയുണ്ട് എപ്പോഴും എന്ന തോന്നലും സ്നേഹവും കരുതലും ശ്രദ്ധയും എല്ലാം അതിനോടൊപ്പം വേണം. “
ഡോക്ടർ പറഞ്ഞത് അത് പോലെ അനുസരിച്ചതിനാൽ തന്നെ സുമയ്ക്കും സേതുവിനും ഒരു പുനർജന്മം തന്നെയായിരുന്നു ലഭിച്ചത്.
ആളുകൾ പറയുന്നത് അപ്പാടെ വിശ്വസിച്ചു ജീവിതം തുലയ്ക്കുവാൻ എന്തായാലും ഇല്ല. പിന്നീട് സ്വന്തം വീട്ടിൽ പോകാൻ സുമയ്ക്ക് തോന്നിയതേയില്ല. അവർ ഇങ്ങോട്ട് വരുമ്പോൾ എന്തെങ്കിലും മിണ്ടി എന്ന് വരുത്തും. കഴിഞ്ഞത് ഒന്നും മറക്കാൻ സുമയ്ക്ക് കഴിഞ്ഞതേയില്ല.
#കൂട്ടക്ഷരങ്ങൾ
#എന്റെരചനമത്സരം
#ബ്ളോഗ്
#വിഷയം_പരദൂഷണംഒരുകലയാണോ?
#കഥ_പരദൂഷണം തകർത്ത ജീവിതങ്ങൾ


1 Comment
👍