രാവിലെ ടിവിയിലെ ഫ്ലാഷ് ന്യൂസ് വഴിയാണ് നീലിൻ്റെ അറസ്റ്റ് വിവരം ദേവി അറിയുന്നത്. മാലതിയെ കാണാതായിട്ട് രണ്ട് ദിവസം കഴിഞ്ഞിരുന്നു. പോലീസിൽ പരാതി നൽകിയിരുന്നു, ത്വരിതഗതിയിൽ അന്വേഷണം തുടങ്ങിയെങ്കിലും ഇത് വരെ ഒരു തുമ്പും അവർക്ക് ലഭിച്ചില്ല. ദേവിയും നിധിനും അഡ്വക്കേറ്റ് രാഹുലും കൂടി സ്വന്തം രീതിയിൽ മാല@തിയെ കണ്ടെത്താൻ അന്വേഷണം തുടങ്ങിയിരുന്നു.
ദേവിയെ അത്ഭുതപ്പെടുത്തിയ കാര്യം അമ്മയോടൊപ്പം അമ്മയുടെ കാറും വീട്ടിൽ നിന്നും അപ്രത്യക്ഷമായിരുന്നു എന്നതാണ്. മാലതി ചെറുപ്പത്തിൽ ഡ്രൈവ് ചെയ്തിരുന്നെങ്കിലും ഇപ്പോൾ സ്വയം കാറെടുക്കാറില്ല. പിന്നെ ആരാണ് ആ രാത്രിയിൽ ഡ്രൈവ് ചെയ്ത്, അമ്മയെ വീടിന് പുറത്ത് കൊണ്ട് പോയത് ആരാണ്, അമ്മയെ സഹായിച്ചത് ആരാണ് ?സുമതിയെ ചോദ്യം ചെയ്തെങ്കിലും അവർ ഒന്നുമറിയില്ലായെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറി.
മാലതിയെ കാണാതായ വിവരമറിഞ്ഞ് ടീച്ചറമ്മ ദേവിയെ ആശ്വസിപ്പിക്കാനെത്തി.
“വിഷമിക്കണ്ട ദേവി മോളെ, അമ്മയ്ക്ക് ഒന്നും സംഭവിക്കില്ല. നീ ധൈര്യമായിട്ടിരിക്കൂ. “
ഉച്ച കഴിഞ്ഞ് പള്ളിയിലെ വികാരിയച്ചൻ്റെ പത്രസമ്മേളനം ഉണ്ടായി. ഇടവകയിലെ വിവാഹ ബ്യൂറോയും അതിൽ പ്രവർത്തിച്ച ചില ആളുകളും, അതിൻ്റെ പേരും പറഞ്ഞ് ചില ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നതായും, അതിൽ ഇടവകയ്ക്കോ പള്ളിയ്ക്കോ നേരിട്ട് ബന്ധമില്ലായെന്നും ക്രിമിനലുകളെ കണ്ടെത്താനും കൈമാറാനും പള്ളിയുടെ എല്ലാവിധ സഹായ സഹകരണങ്ങളും പോലീസിന് വാഗ്ദാനം ചെയ്യുന്നു എന്നും അച്ചൻ പറഞ്ഞു.
“കപ്യാരുടെ മരണത്തെക്കുറിച്ച് അച്ചൻ്റെ നിഗമനം എന്താണ്. “
“വാറുണ്ണി കുറെ നാളായി എൻ്റെ നിരീക്ഷണത്തിലായിരുന്നു. ഈ പയ്യൻമാരോടൊപ്പം വാറുണ്ണിയ്ക്ക് ചില പണമിടപാടുകൾ ഉണ്ടായിരുന്നു. നേർച്ച പരാതിപ്പെട്ടി എന്നൊരു സംവിധാനം അവിടെ ഉണ്ടായിരുന്നു. ദൈവത്തോടെന്നവണ്ണം ഭക്തർക്ക് അവരുടെ വിഷമങ്ങൾ എഴുതി ഇടാനൊരു മാർഗ്ഗം. ആദ്യമൊക്കെ പരാതിപ്പെട്ടി തുറന്ന് പരാതികൾ വായിച്ച് കന്യാസ്ത്രീകളുടെ പ്രാർത്ഥനയിൽ ആ കുടുംബത്തെ കൂടി ഉൾപ്പെടുത്തും. “
“പിന്നീട് നീൽ എന്ന ചെറുപ്പക്കാരൻ വന്നതോടെ പ്രാർത്ഥന നിർത്തി, പരാതികളിൽ നേരിട്ട് ഇടപെടാൻ തുടങ്ങി. ഇടവകക്കാർക്ക് അതൊരു ആശ്വാസമായി. കാരണം കുടുംബവഴക്കുകൾ പോലീസ് സ്റ്റേഷനിലും കോടതിയിലും പോകാതെ പരിഹരിക്കാൻ സാധിച്ചു. പിന്നീട് തല്ലും വെട്ടും കുത്തും ഒക്കെ വന്നപ്പോൾ ഞാൻ ഇടപ്പെട്ടു, ഇത്തരം തീക്കളി വേണ്ടെന്ന് താക്കീത് നൽകി.
“എന്നിട്ട് ആ പരിപാടി അവർ നിർത്തിയോ. “
“ഇല്ല എന്ന് മാത്രമല്ല, അവർ പള്ളിയറിയാതെ ഒരു ഡമ്മിപെട്ടി സ്ഥാപിച്ചു. അതിൻ്റെ താക്കോൽ വാറുണ്ണി സൂക്ഷിച്ചു, പിന്നീട് അത് വളർന്നു ഒരു കൊട്ടേഷൻ പരിപാടിയായി മാറി. ഒരു പക്ഷേ വാറുണ്ണിയുടെ കൊലപാതകം സംഘാംഗങ്ങൾ തമ്മിലുള്ള വഴക്ക് കാരണമാണെന്ന് ഞാൻ കരുതുന്നു. “
“വികാരിയച്ചൻ അങ്ങനെ കരുതാൻ കാരണമെന്ത്?”
“രണ്ട് മാസം മുമ്പ് വാറുണ്ണിയുടെ മകളുടെ വിവാഹമായിരുന്നു. അയാൾ എല്ലാവരോടും സഹായം ചോദിച്ചു. എല്ലാവരും സഹായിച്ചെങ്കിലും പ്രതീക്ഷിച്ച തുക കണ്ടെത്താൻ കഴിഞ്ഞില്ല. എന്നിട്ടും വളരെ ആർഭാടമായി അയാൾ മകളുടെ വിവാഹം നടത്തി. ഞങ്ങൾ പലപ്രാവശ്യം ചോദിച്ചിട്ടും പണം ലഭിച്ച വഴിയെക്കുറിച്ച് അയാൾ കൃത്യമായ മറുപടി നൽകിയില്ല. “
“അപ്പോൾ വാറുണ്ണിയുടെ കൊലപാതകം നീലും സംഘവും ചെയ്തതാണെന്നാണോ അച്ചൻ പറയുന്നത്. “
“അതൊക്കെ പോലീസ് അന്വേഷിച്ചു കണ്ടെത്തട്ടെ. എനിക്കൊരു വിവാദത്തിന് തിരി കൊളുത്താൻ താൽപര്യമില്ല. “
ദേവിയും നിധിനും ടീച്ചറമ്മയും മാലതിയുടെ തിരോധാനത്തിൽ അസ്വസ്ഥരായിരുന്നു. ദേവി ടിവിയിലെ വാർത്ത കണ്ട് എല്ലാവരേയും വിളിച്ച് കാണിച്ചു.
“നീലിനേയും കൂട്ടരേയും നഗരത്തിലെ ഒരു പ്രമുഖൻ്റെ ഒഴിഞ്ഞ വീട്ടിൽ നിന്നും പോലീസ് അറസ്റ്റ് ചെയ്തു. വീട്ടുടമയുടേയും ബന്ധുക്കളുടേയും അറിവോടെയാണോ അവരവിടെ ഒളിവിൽ കഴിഞ്ഞതെന്ന അന്വേഷണത്തിലാണ് പോലീസ്. “
ദേവി തലയിൽ കൈ വച്ചു.
“അമ്മയിതെന്തൊക്കെയാ കാണിച്ചു വച്ചിരിക്കുന്നത്. അമ്മയുടെ അറിവില്ലാതെ അവരവിടെ കഴിയുമോ. അവർക്ക് വീടിൻ്റെ ഡ്യൂപ്ലിക്കേറ്റ് താക്കോൽ നൽകിയത് അമ്മ തന്നെയാണ്. “
“നിൻ്റെ അമ്മയെവിടെയാണ് ഒളിച്ചത് ദേവി. നമ്മളെ ഈ കഷ്ടത്തിലാക്കി വിട്ടിട്ട് അവരെവിടെ പോയി. അവരുടെ ശത്രുവായ സാറ ഇപ്പോഴും ജയിലിലാണ്. എൻ്റെ അറിവിൽ നിൻ്റെ അമ്മയ്ക്ക് വേറെ ശത്രുക്കളുമില്ല. “
“ഒരു പക്ഷെ…. സാറയുടെ മറ്റ് ബന്ധുക്കൾ ആരെങ്കിലും.. അമ്മയെ പിടിച്ചു വച്ചിട്ടുണ്ടാകുമോ?. “
ദേവി സംശയം പ്രകടിപ്പിച്ചു.
“എനിക്ക് തോന്നുന്നത് മാലതിയിപ്പോൾ പോലീസ് കസ്റ്റഡിയിൽ ആണെന്നാണ്. “
ടീച്ചറമ്മ തൻ്റെ സംശയം പ്രകടിപ്പിച്ചു.
അമ്മ ചെയ്ത തെറ്റെന്താണ്?ആർക്കോ ഒളിച്ച് താമസിക്കാൻ സ്വന്തം മക്കൾ പോലുമറിയാതെ വീടിൻ്റെ താക്കോൽ നല്കുക. മാത്യുവിനെ മരുന്നിൽ വിഷം ചേർത്ത് കൊല്ലാൻ ശ്രമിക്കുക. ആരോണിൻ്റെ മുന്നിൽ ഒരു ഭ്രാന്തിയെ പോലെ അഭിനയിച്ചു കാണിയ്ക്കുക, ഒടുവിൽ മാനസികരോഗ ആശുപത്രിയിൽ അഡ്മിറ്റ് ആകുക. അവിടെ വച്ച് ആരോണിനെ കൊല്ലാൻ പദ്ധതിയിടുക. നീലിനെ കൊണ്ട് രഹസ്യമായി ആരോണിനെ കൊല്ലിക്കുക, ഒടുവിൽ ഈ വിവരങ്ങൾ പോലീസിന് കൈമാറുക. അമ്മയ്ക്ക് ശരിക്കും ഭ്രാന്താണോ. ?
ദേവിയുടെ ഫോണിലേക്ക് മുംബൈയിൽ നിന്നും ആര്യൻ്റെ കാൾ വന്നു.
“@എൻ്റെ സഹായികളായ രണ്ട് പേരെ തിരക്കി കേരള പോലീസ് എൻ്റെ ഓഫീസിൽ വന്നിരുന്നു. അന്നത്തെ സംഭവത്തിന് ശേഷം എൻ്റെ സഹായികൾ മുംബൈയുടെ മണ്ണിൽ ചവിട്ടിയിട്ടില്ല, അവർ വിദേശത്ത് സുരക്ഷിതരാണ്. “
“അവർ എന്താണ് അന്വേഷിച്ചത്. “
“അവരെ അറസ്റ്റ് ചെയ്തു കൂട്ടി കൊണ്ട് പോകാൻ വന്നതാണ്. ഇത് കേരളമല്ല മുബൈയാണ്. മുബൈ പോലീസിൽ എൻ്റെ ആളുകൾ ധാരാളം ഉണ്ട്. അവരൊരിക്കലും എന്നെ ചൂണ്ടി കാട്ടില്ല. വന്നവർ വന്ന വഴിയേ മടങ്ങി. നിധിനോട് ഒന്ന് കരുതിയിരിക്കാൻ പറയൂ. “
“ഇനി എന്ത് ചെയ്യും ആര്യൻ. “
“നിധിനോട് മുംബൈയിലേക്ക് വേഗം വരാൻ പറയൂ. ഞാൻ അവനെ സംരക്ഷിക്കും. ഒരു നിർണായക ഘട്ടത്തിൽ നീൽ നിങ്ങളെ സഹിയിച്ചിരുന്നുവെങ്കിലും അവനെ നൂറ് ശതമാനം നിങ്ങൾ വിശ്വസിക്കരുത്. “
ആര്യൻ പറഞ്ഞ കാര്യങ്ങൾ വച്ച് നോക്കുമ്പോൾ പ്രശ്നം അതീവ ഗൗരവമാണ്. മാലതി പോലീസ് കസ്റ്റഡിയിൽ ആണെങ്കിൽ, നിധിനെ തേടി പോലീസ് ഇവിടെ വരാൻ സാധ്യതയുണ്ട്.
“കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷ അനുഭവിച്ചേ മതിയാകൂ. നിധിൻ തൽക്കാലം ഇവിടെ നിന്നും മാറി നിൽക്കുന്നതാണ് നല്ലത്. “
നിധിൻ ഒളിവിൽ പോകാൻ തീരുമാനിച്ചു. മുറിയിൽ പോയി തൻ്റെ സാധനങ്ങൾ പാക്ക് ചെയ്തു.
മുറ്റത്തേക്ക് ഒരു പോലീസ് ജീപ്പ് കടന്ന് വരുന്നത് ദേവി ശ്രദ്ധിച്ചു. ദേവി വാതിൽക്കലേക്ക് നടന്നു.
“സാർ, അമ്മയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിച്ചോ. “
അവൾ സബ് ഇൻസ്പെക്ടറോട് ചോദിച്ചു.
“ഞങ്ങൾ എല്ലായിടത്തും അന്വേഷിച്ചു. ഈ നാട്ടിൽ നിന്നും പുറത്തു പോയി കാണണം. റയിൽവേ സ്റ്റേഷനിലും ബസ് സ്റ്റാൻഡിലും ഒക്കെ അറിയിപ്പ് കൊടുത്തിട്ടുണ്ട്. ഉടൻ വിവരം കിട്ടുമെന്നാണ് പ്രതീക്ഷ. “
“ഞങ്ങൾക്ക് ദേവി വക്കീലിൻ്റെ ഭർത്താവിനെ ഒന്ന് കാണണമായിരുന്നു. “
പോലീസ് ജീപ്പ് കണ്ട് നിധിൻ മുറിയിൽ മറഞ്ഞിരുന്നു. ജനലിലൂടെ ജീപ്പിൻ്റെ പിറകിലിരിക്കുന്ന അശോക ദാസിനെ നിധിൻ കണ്ടിരുന്നു. നിധിന് അപകടം മണത്തു. തനിക്കുള്ള അറസ്റ്റ് വാറണ്ടാണ്. “
“നിധിനെവിടെ?”
ഇൻസ്പെക്ടർ ശബ്ദം ഉയർത്തി.
“പത്ത് മിനിറ്റ് മുമ്പ് പുറത്തേക്ക് പോയി. “
സുമതിയാണ് മറുപടി പറഞ്ഞത്.
ദേവിയേയും സുമതിയേയും പിന്നിലേക്ക് തള്ളി മാറി രണ്ട് പോലീസുകാർ മുറികൾ പരിശോധിച്ചു. അലമാരയുടെ പിന്നിൽ ഒളിച്ചു നിന്ന നിധിനെ അവർ പുറത്തേക്ക് വലിച്ചിറക്കി.
“വിൽഫ്രഡ് എന്ന ഗ്യാങ്സ്റ്റർ മരണപ്പെട്ട സംഭവത്തിൽ അശോക് ദാസിനൊപ്പം നിധിനും പങ്കാളിയാണ് എന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിൽ, വിശദമായ ചോദ്യം ചെയ്യലിന് നിധിനെ ഞങ്ങൾ കസ്റ്റഡിയിൽ എടുക്കുന്നു. “
ജീപ്പിൽ കൈ വിലങ്ങുമായി നിധിനെ കൊണ്ട് പോകുന്നത് കണ്ട് ദേവിയുടെ കണ്ണുകൾ നിറഞ്ഞു. ടീച്ചറമ്മ നവമിയെ എടുത്ത് മടിയിൽ വച്ച് ദേവിയുടെ അടുത്തിരുന്ന് ആശ്വസിപ്പിച്ചു.
“സംഭവിച്ചത് സംഭവിച്ചു. ഇനി നമുക്ക് എന്ത് ചെയ്യാൻ കഴിയുമെന്ന് ആലോചിക്കൂ. “
ദേവി ഫോണിൽ ആരോടോ ദീർഘനേരം സംസാരിച്ചു.
“ഞാൻ രാഹുലിനെ വിളിച്ചു വിവരം പറഞ്ഞിട്ടുണ്ട്. “
ദേവി ടീച്ചറമ്മയെ ആശങ്ക അറിയിച്ചു.
“ആരാണ് ഈ വിവരം പോലീസിന് ചോർത്തി കൊടുത്തത്. ശരിക്കും നിധിൻ നിരപരാധിയാണ്. അശോക ദാസിനെ ഉപദ്രവിക്കാൻ വന്ന് വിൽഫ്രഡിൽ നിന്നും ദാസിനെ രക്ഷപ്പെടുത്താനാണ് ശ്രമിച്ചത്. വിൽഫ്രഡ് സഞ്ജീവിൻ്റെ വലം കൈ ആയിരുന്നു. കയ്യിലിരുന്ന വെട്ട് കത്തി കൊണ്ട് അറിയാതെ… ചാകുമെന്ന് കരുതിയില്ല, നിധിൻ വേണമെന്ന് കരുതി ചെയ്തതല്ല. പറ്റി പോയതാണ്, ഞാൻ മാത്രമായിരുന്നു ദൃക്സാക്ഷി. ആ രാത്രിയിൽ മറ്റാരും അറിയാത്ത കാര്യങ്ങള് പോലീസ് എങ്ങനെ അറിയാനാണ്. “
“ദേവി മോളെ, ഞങ്ങൾ ജനലിലൂടെ കണ്ടിരുന്നു. ഞാനും കൊച്ചമ്മയും, ഞാനാണ് കൊച്ചമ്മയെ വിളിച്ചു കാണിച്ചു കൊടുത്തത്. ബൈക്കിൽ അയാളുടെ ശരീരം കൊണ്ട് പോകുന്നതും ഞങ്ങൾ നോക്കി നിന്നു. മാത്യൂ സാർ ഒന്നും അറിഞ്ഞിരുന്നില്ല. “
“അപ്പോൾ അമ്മയാണോ പോലീസിൽ അറിയിച്ചത്. അമ്മ പോലീസ് കസ്റ്റഡിയിൽ ആണെന്നാണ് തോന്നുന്നത്. “
“പക്ഷേ ദേവി, രാഹുൽ പറഞ്ഞത് അനുസരിച്ച് ഒരു സ്റ്റേഷനിലും മാലതി എത്തിയിട്ടില്ല എന്നല്ലേ, പോലീസുകാർക്ക് ചോദ്യം ചെയ്യാൻ രഹസ്യ സങ്കേതങ്ങൾ ഒക്കെ ഉണ്ടാകുമല്ലോ. ഇനി അവിടെയെവിടെയെങ്കിലും മാലതിയെ പൂട്ടിയിട്ടിരിക്കാനാണ് സാധ്യത. “
ദേവിയുടെ ആശങ്ക വർദ്ധിച്ചു. അമ്മയെക്കുറിച്ച് ഒരു വിവരവും രണ്ട് ദിവസമായിട്ടില്ല. നീലിൻ്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. നിധിനും അറസ്റ്റിലായി. നിധിനെ ജാമ്യത്തിലിറക്കാനുള്ള മാർഗം നോക്കണം. അമ്മയ്ക്കെന്തെങ്കിലും സംഭവിച്ചാൽ പിന്നെ തനിക്കാരുണ്ട്.
“ടീച്ചറമ്മ ആശ്രമത്തിലേക്ക് മടങ്ങുമ്പോൾ ഞാനും മോളും തനിച്ചാകും. “
“സുമതി ഉണ്ടാകുമല്ലോ മോളുടെ കൂടെ. “
“സുമതിയുടെ ആരോഗ്യ പ്രശ്നങ്ങൾ മൂലം നാട്ടിലേക്ക് മടങ്ങണമെന്ന് വാശി പിടിക്കുന്നു. “
“ഇനിയുള്ള സമയം പിള്ളേരുടെ കൂടെ കഴിയണമെന്ന് അവർക്ക് നിർബന്ധം. “
സുമതി സങ്കടത്തോടെ പറഞ്ഞു.
“മോളെന്തിനാ വിഷമിക്കുന്നേ. ടീച്ചറമ്മയുടെ ജീവിതം ഓർത്ത് നോക്കൂ. മകന് വേണ്ടി മാത്രം ജീവിച്ചു. നിനക്ക് നിൻ്റെ മകൾക് വേണ്ടി ജീവിക്കാം. “
ടീച്ചറമ്മ ദേവിയെ തലോടി.
“എൻ്റെ മകനെ ഞാൻ ജീവന് തുല്യം സ്നേഹിച്ചു. അവന് വേണ്ടി ജീവിച്ചു. അവനെന്നോട് ഒരു ആഗ്രഹമേ പറഞ്ഞുള്ളൂ, ദേവിയെ ജീവിതം സഖി ആക്കണമെന്ന്. അത് സസന്തോഷം ഞാൻ സമ്മതിച്ചു. നിങ്ങളുടെ പ്രണയത്തിൽ ഞാൻ വിശ്വസിച്ചു. എന്നിട്ട് എന്താ സംഭവിച്ചത്. “
കരയുന്ന ദേവിയെ ടീച്ചറമ്മ ആശ്വസിപ്പിച്ചു.
“കരയരുത്, കണ്ണീർ ഒന്നിനും പരിഹാരമല്ല. ചിലർ സ്വാർത്ഥ താൽപര്യത്തിന് വേണ്ടി നിങ്ങളുടെ ജീവിതം ഇല്ലാതാക്കി. എൻ്റെ മകനെ കൊന്ന് കളഞ്ഞു. അതൊന്നും പൊറുക്കാനും മറക്കാനും ഞാൻ തയാറല്ല. ആശ്രമത്തിലെ അന്തേവാസിയാണെങ്കിലും ഞാനിപ്പോഴും ഒരു വൈരാഗിയാണ്. “
“ഒറ്റയ്ക്കാകുമെന്ന് തോന്നുമ്പോൾ, ജ്ഞാനപ്പാന വായിക്കുക. ആശ്വാസം ലഭിക്കും. കൂടിയല്ല പിറക്കുന്ന നേരത്തും
കൂടിയല്ല മരിക്കുന്ന നേരത്തും, ജീവിതത്തിൽ നമ്മളെന്നും ഒറ്റയ്ക്കാണ്. “
ടീച്ചറമ്മ മുറിയിൽ പോയപ്പോൾ ദേവി ഓരോന്ന് ആലോചിക്കുകയായിരുന്നു.
ദേവി നെടുവീർപ്പിട്ടു.
മെഹറുന്നിസയും ലീനയും ഉറങ്ങാതെ മോണിറ്ററിൽ തന്നെ നോക്കിയിരിക്കുകയാണ്, കേട്ടിടത്തോളം അകത്തിരിക്കുന്ന രണ്ട് സ്ത്രീകളും പ്രശ്നക്കാരികളാണ്. വാപ്പിച്ചി മടങ്ങി വരുന്നത് വരെ അവരെ സൂക്ഷിക്കണമെന്ന ഉത്തരവാദിത്വം തനിക്കുണ്ട്.
“ലീന സാർ കുറച്ച് ഉറങ്ങിക്കോളൂ. ഞാൻ ഇവരെ നോക്കി കൊള്ളാം. “
മെഹറുന്നിസയെ കാവൽ ഏൽപ്പിച്ചു ലീന മേശമേൽ തല വച്ച് മയങ്ങാൻ കിടന്നു.
മെഹർ മോണിറ്ററിൽ നോക്കി, രണ്ട് പേരും മരുന്നിൻ്റെ മയക്കത്തിലാണ്.
മോണിറ്ററിൽ നോക്കിയിരുന്ന് ബോറടിച്ചപ്പോൾ മെഹർ റൂമിൽ എഴുന്നേറ്റു നടന്നു.
പുറത്തൊരു ശബ്ദം കേട്ട് ജനൽ വഴി നോക്കി. ആരോ നടന്ന് പോകുന്നു. കാലിനടിയിൽ കരിയില പൊടിയുന്ന ശബ്ദം. ശബ്ദമുണ്ടാക്കാതെ ജനൽ അടച്ചു. വാതിലിനടുത്തേക്ക് നടന്നു.
(തുടരും….. )
✍️✍️നിഷ പിള്ള

