ആരോ പുറത്ത് കൂടെ നടക്കുന്ന ശബ്ദം. ഈ വീട്ടിലിപ്പോൾ നാല് സ്ത്രീകൾ മാത്രമേയുള്ളൂ.
“ലീന സാറെ, എണീയ്ക്കൂ. “
മെഹർ ലീനയെ വിളിച്ചുണർത്തി ചെവിയിൽ കാര്യം പറഞ്ഞു.
ലീനയ്ക്ക് പ്രശ്നത്തിൻ്റെ ഗൗരവം അറിയാമായിരുന്നു. ഈ അറസ്റ്റും ചോദ്യം ചെയ്യലും ഔദ്യോഗികമായിട്ടുള്ളതല്ല. ഇവരിവിടെയുണ്ടെന്ന് പുറത്ത് ആർക്കും അറിയില്ല. ഇവിടെ വച്ച് ഇവർക്ക് എന്തെങ്കിലും സംഭവിച്ചാൽ തൻ്റെയും സലീമിൻ്റേയും തൊപ്പി തെറിക്കും. രാഹുൽ സാറിപ്പോൾ സസ്പെൻഷനിലാണ്, അയാൾക്ക് ആരോടും മറുപടി പറയേണ്ട ആവശ്യമില്ല.
ലീന രാഹുലിനേയും സലീമിനേയും മാറി മാറി വിളിച്ചു, രണ്ട് പേരും ഫോണെടുക്കുന്നില്ല.
“ഇവരെ രക്ഷിക്കാൻ എന്ത് ചെയ്യണം. “
മെഹർ ലീനയോട് ചോദിച്ചു.
“ആ മുറിയുടെ വാതിൽ ഇലക്ട്രിക് ഫെൻസിങ് കൊടുക്കാം. പക്ഷെ ധന്യയും മാലതിയും നമ്മളെ അറ്റാക്ക് ചെയ്യാതെ സൂക്ഷിക്കണം. “
“നമ്മളെ പുറത്തുള്ളവർ ആക്രമിച്ചാൽ. “
“പരമാവധി പിടിച്ച് നിൽക്കണം. നേരം വെളുക്കുനത് വരെ പിടിച്ച് നിൽക്കണം, നമുക്ക് വേറെ വഴിയില്ല. “
ലീന ഒരു യോദ്ധാവിനെ പോലെ മുറിയിൽ കയറി വാതിലടച്ചു. കസേരയിൽ മുഖാമുഖം ഇരുന്നു മയങ്ങുന്നവരെ ഉണർത്താതെ രണ്ട് പേരും വാതിൽക്കൽ നിലയുറപ്പിച്ചു. വീടിന് ചുറ്റും ആരോ ബൂട്ട്സിട്ട് നടക്കുന്ന ശബ്ദം.
മുൻ വാതിലിൽ കനത്ത മുട്ടൽ കേൾക്കാം, ആരോ വാതിൽ കുത്തി തുറന്ന് വീടിന് അകത്ത് കയറിയ പോലെ, അവർ നിൽക്കുന്ന മുറിയുടെ വാതിലിൽ ഒരു മേശ പിടിച്ച് കുറുകെ ഇട്ടു. അതിന് മുകളിലൂടെ ഇലക്ട്രിക് വയർ തലങ്ങനെയും വിലങ്ങനെയും വലിച്ചു കെട്ടി.
രണ്ട് പേരും മുറിയിലെ ഇരുട്ടിൽ പതുങ്ങിയിരുന്നു.
ആരെങ്കിലും വാതിൽ തുറന്നാൽ സ്വിച്ച് ഓണാക്കാൻ മെഹറിനെ ഏൽപ്പിച്ചു. കയ്യിലൊരു കനത്ത വടിയുമായി ലീന വാതിൽ മറവിൽ കാത്ത് നിന്നു.
നിമിഷങ്ങൾ ഇഴഞ്ഞ് നീങ്ങി. മുറിയുടെ അടുത്തേക്ക് ആരോ നടന്ന് വരുന്ന കാലടി ശബ്ദം. രണ്ട് പേരും തയാറായി നിന്നു. കൂർത്ത ആയുധം കൊണ്ട് ആരോ വാതിൽ തുറക്കാൻ ശ്രമിയ്ക്കുന്നു. ആരോ പുറത്ത് നിന്നും വാതിൽ തള്ളി തുറന്നു. വാതിലിന് പിന്നിലുള്ള മേശയ്ക്ക് സ്ഥാനചലനം ഉണ്ടായി. പാതി തുറന്ന വാതിലിലൂടെ രണ്ട് കൈകൾ കടന്ന് വന്നു. മെഹർ സ്വിച്ച് ഓണാക്കിയതും ഒരു നിലവിളി ശബ്ദം ഉയർന്നു കേട്ടു. ആരോ ഓടി ഇറങ്ങി പോകുന്ന ശബ്ദം. തൽക്കാലം രക്ഷപ്പെട്ടു എങ്കിലും അപകടം അടുത്ത് തന്നെയുണ്ടെന്ന് അവർക്ക് മനസ്സിലായി.
പെട്ടെന്ന് ലീനയുടെ ഫോൺ വൈബ്രേറ്റ് ചെയ്തു. രാഹുലിൻ്റെ കാൾ വന്നു.
“സാർ ഞങ്ങൾ അപകടത്തിലാണ്. “
ലീന ഇടറിയ ശബ്ദത്തിൽ പറഞ്ഞു.
വീണ്ടും വീടിനുള്ളിൽ ശബ്ദം കേട്ടു, ആരുടെയോ കാലടി ശബ്ദം അടുത്ത് വരുന്നു.
കൊളുത്തുകൾ തകർക്കപ്പെട്ട വാതിൽ തള്ളി തുറന്നു. ഒരു കറുത്ത രൂപം വാതിൽക്കൽ നിൽക്കുന്നു. അയാളൊരു ഉണങ്ങിയ വടികൊണ്ട് ഇലക്ട്രിക് വയറിംഗ് തകർക്കുകയാണ്.
വയർ കണക്ട് ചെയ്ത സോക്കറ്റിൽ നിന്നും പ്ലഗ് ഊരി വന്നു. മേശ തള്ളി മറിച്ചിട്ട ശബ്ദം കേട്ട് ധന്യ കണ്ണ് തുറന്നു.
അയാളെ തടയാൻ ചെന്ന ലീനയെ തള്ളി മാറ്റി അയാൾ കസേരയിൽ ഇരുന്ന് മയങ്ങുന്ന മാലതിയെ ലക്ഷ്യമാക്കി നടന്നു, അയാളുടെ ബലമായ കൈകളിൽ കിടന്ന് മാലതിയുടെ കഴുത്ത് ഞെരിഞ്ഞു. മാലതിയ്ക്ക് ശ്വാസം മുട്ടി, അവർ പിടഞ്ഞു.
“വിടൂ. “
ലീന അയാളെ തള്ളിമാറ്റി, അയാൾ ലീനയുടെ നേരെ തിരിഞ്ഞു. ലീന പിറകോട്ട് മാറി. ലീനയെ കാല് കൊണ്ട് മുന്നോട്ട് ചവിട്ടി മറിച്ചിടാൻ മുതിർന്ന ധന്യയുടെ പ്രവർത്തി, മങ്ങിയ വെളിച്ചത്തിൽ മെഹർ കണ്ടിരുന്നു.
വാപ്പച്ചി പറയുന്ന മുദ്രാവാക്യം മെഹറിന് ഓർമ്മ വന്നു.
” DO OR DIE”
വെറുതെ മരിക്കാൻ മെഹർ തയാറായിരുന്നില്ല. കരളി ഗുരുവിനെ മനസ്സിൽ ഓർത്ത് കൊണ്ട് അവൾ നിന്ന സ്ഥലത്ത് നിന്ന് ഒന്നു കറങ്ങി. ധന്യയുടെ കവിളിൽ അവളുടെ വലത് കൈ പതിഞ്ഞു. ധന്യ വലിയ വായിൽ കരഞ്ഞു.
നീളമുള്ള ആ മനുഷ്യൻ അപ്പോഴേക്കും മാലതിയുടെ മുന്നിലെത്തിയിരുന്നു.
“എൻ്റെ അമ്മച്ചിയെ കൊന്നിട്ട് അത് സാറയുടെ തലയിൽ കൊണ്ട് വയ്ക്കാമെന്ന് കരുതിയോടി. ഞാൻ നിങ്ങളെ തേടി അലയുകയായിരുന്നു. സലീം സാറിൻ്റെ ബൈക്കിൻ്റെ പിറകേ ഞാനുണ്ടായിരുന്നു. “
അയാളുടെ കൈകളിൽ കിടന്നു മാലതി പിടഞ്ഞു.
“ഠപ്പേ. “
അയാളുടെ ബോധം പോയി നിലത്ത് വീണു. ലീന പകച്ച് ചുറ്റും നോക്കി. തടി കസേരയാണ് മെഹറിൻ്റെ കയ്യിൽ. മെഹർ തറയിൽ വീണ ലീനയുടെ കൈകളിൽ പിടിച്ച് എഴുന്നേൽപ്പിച്ചു.
താഴെ വീണ് ഞെരങ്ങുന്ന മനുഷ്യനെ മെഹർ ക്ലോറോഫോം മണപ്പിച്ചു.
ലീനയും മെഹറും അയാളെ വലിച്ചിഴച്ചൊരു മുറിയിലാക്കി പൂട്ടിയിട്ടു.
“നീ ഒരു മിടുക്കി തന്നെ മെഹറുന്നിസ. നിനക്ക് പറ്റിയ ജോലി പോലീസിൽ തന്നെയാണ്. “
ആ രാത്രി മുഴുവൻ അവർ കണ്ണിലെണ്ണയൊഴിച്ച് കാത്തിരുന്നു. നാല് മണി കഴിഞ്ഞപ്പോൾ വാതിലിൽ മുട്ടി വിളി കേട്ടു. രാഹുലാണ്, പഴയൊരു ട്രാവലറിലാണ് വന്നത്. മാലതിയേയും ധന്യയേയും സുരക്ഷിതമായി അതിൽ കയറ്റി.
പൂട്ടിയിട്ട ആളെ തേടി മുറിയിൽ എത്തിയപ്പോൾ അയാൾ അവിടെ ഉണ്ടായിരുന്നില്ല.
“ഇയാളെവിടെ പോയി. “
ചുവർ അലമാര കുത്തി പൊളിച്ച് അയാൾ അടുക്കള വാതിൽ വഴി കടന്നു കളഞ്ഞിരുന്നു.
മെഹർ വണ്ടിയിൽ കാവലിരുന്നപ്പോൾ രാഹുലും ലീനയും വീട് മുഴുവൻ അരിച്ചു പെറുക്കി. അയാളെ അവിടെയെങ്ങും കണ്ടില്ല.
“കേട്ടിടത്തോളം അത് മെർലിൻ്റെ മകനാകും. പക്ഷെ അയാൾ മാലതിയെ തെരഞ്ഞ് എങ്ങനെ ഇവിടെയെത്തി. “
നേരം വെളുത്തപ്പോൾ അവർ സ്റ്റേഷനിൽ എത്തി ചേർന്നു.
പ്രതികളെന്ന് കരുതപ്പെടുന്നവരുടെ മൊഴികളും വീഡിയോ ദൃശ്യങ്ങളും അടങ്ങിയ ടേപ്പുകൾ അവരോടൊപ്പം സ്റ്റേഷനിൽ എത്തിച്ചു.
“എൻ്റെ ജോലി കഴിഞ്ഞു, ഞാൻ മടങ്ങുകയാണ് വിനോദ് സാറേ. ഇനി എല്ലാം സാറിൻ്റെ കയ്യിൽ ഭദ്രമാണ്. “
“രാഹുൽ അവിടെ നിൽക്കൂ. ഞാനെല്ലാം എസ് പിയെ അറിയിച്ചിട്ടുണ്ട്. ഉടൻ തന്നെ തൻ്റെ സസ്പെൻഷൻ പിൻവലിക്കും. “
രാഹുലിൻ്റെ കൂടെ സലീമും ലീനയും മെഹറുന്നിസയും വന്നു.
“ഇനി എല്ലാം തൻ്റെ മിടുക്കാണ് സലീം. തെളിവുകൾ മാറ്റാൻ അവർ ശ്രമിക്കും. ഡിജിറ്റൽ തെളിവുകൾ നമുക്ക് വീണ്ടും സൃഷ്ടിച്ചെടുക്കാം. അതിനുള്ള കരുതൽ എൻ്റെ കയ്യിലുണ്ട്. “
രാഹുൽ ഒരു പെൻഡ്രൈവ് ഉയർത്തി കാട്ടി.
“നമുക്ക് ഒരു ചായ കുടിച്ച് പിരിയാം. “
സലീം രാഹുലിൻ്റെ കയ്യിൽ പിടിച്ച് ക്ഷമ പറഞ്ഞു.
“ആദ്യമൊന്നും എനിക്ക് സാറിനെ അത്ര വിശ്വാസം ഉണ്ടായിരുന്നില്ല, അതിനാൽ ഞാൻ സാറിനൊരു പണി തന്നിരുന്നു. “
മഹേഷിൻ്റെ മൃതദേഹത്തിൽ നിന്നും വിലങ്ങഴിക്കുന്ന രാഹുലിൻ്റെ ചിത്രം സലീം കാണിച്ചു.
“ഞാൻ ഇത് കണ്ടിരുന്നു. താനല്ലാതെ വേറെയാരും അന്ന് എൻ്റെ കൂടെയുണ്ടായിരുന്നില്ല. എന്നിട്ടും ഞാൻ തന്നെ വിശ്വസിച്ചു സലീം. താനിപ്പോൾ തുറന്ന് പറഞ്ഞപ്പോൾ എനിക്ക് സമാധാനമായി. “
രാഹുൽ സ്നേഹത്തോടെ സലീമിനോട് യാത്ര പറഞ്ഞു.
ദേവിയുടെ വീടിന് മുന്നിൽ ഒരു കാർ വന്ന് നിന്നു. കറുത്ത കണ്ണട വച്ച ഒരു സ്ത്രീ ഒരു കൈക്കുഞ്ഞുമായി ഇറങ്ങി വന്നു.
“നാദിയ. “
നാദിയയുടെ മുഖം ചുവന്നു തുടുത്തു.
“ഞാൻ പഴയതെല്ലാം മറന്ന് അവനെ സ്നേഹിച്ചു തുടങ്ങിയതാണ്. അവൻ വീണ്ടും പെണ്ണ് കേസിലും കൊലപാതകത്തിലും പെട്ടൂ എന്നറിഞ്ഞപ്പോൾ… എനിക്കിനി വയ്യ, ഞാനെൻ്റെ കുഞ്ഞിനേയും കൊണ്ട് നാട്ടിലേക്ക് വന്നു. “
“നമുക്ക് കേസ് വാദിച്ചു നോക്കാമല്ലോ. “
“എന്തിന്, അവനെ പുറത്തിറക്കണം, രക്ഷപ്പെടുത്തണം. അവൻ ഇനിയും ഇതൊക്കെ തുടരും..
ഒരിക്കൽ ചതിച്ചാൽ എന്നും ചതിയൻ തന്നെ ആയിരിക്കും. ഞാൻ അവനെ കൂടെ കൂട്ടാൻ വന്നതല്ല. എല്ലാം അവസാനിപ്പിക്കാനാണ്, വിവാഹമോചനം. ദേവിയും ഒറ്റപ്പെട്ടു എന്നറിഞ്ഞപ്പോൾ ഒന്ന് കാണണമെന്ന് തോന്നി. “
“എൻ്റെ കുഞ്ഞിന് അമ്മ മാത്രം മതി. “
നാദിയ വന്ന പോലെ കുഞ്ഞുമായി മടങ്ങി.
അറസ്റ്റ് ചെയ്ത പ്രതികളെ റിമാൻഡ് ചെയ്തു. എത്രയും പെട്ടെന്ന് വിചാരണ ആരംഭിച്ചാൽ മാത്രമേ നിധിനെ ജാമ്യത്തിലെടുക്കാൻ കഴിയൂ എന്നോർത്ത് ദേവി സങ്കടപ്പെട്ടു. അത് വരെ പ്രതികളെ സബ് ജയിലിലേക്ക് മാറ്റി.
പിറ്റേ ദിവസത്തെ ദിനപത്രങ്ങളിൽ വ്യത്യസ്തങ്ങളായ തലക്കെട്ടുകൾ കൊണ്ട് നിറഞ്ഞു.
നാടിനെ നടുക്കിയ ക്രൂരമായ കൊലപാതകങ്ങൾ, റിട്ടയേർഡ് പ്രൊഫസർ അടക്കം പ്രതിപ്പട്ടികയിൽ…
പ്രൊഫസറുടെ സ്വാർത്ഥത, മകളുടെ ജീവിതം തകർക്കപ്പെട്ടു
ഭാര്യ ചെയ്ത കൊലപാതകം ഏറ്റെടുത്ത് ജീവപര്യന്തം ശിക്ഷ ഏറ്റ് വാങ്ങിയ മാത്യൂ എന്ന ഹതഭാഗ്യൻ
ന്യൂസ് പേപ്പർ ബോയ് എന്ന ഗ്യാങ്സ്റ്ററുടെ അവസാനം.
ഭർത്താവിൻ്റെ ആദ്യ ബന്ധത്തിലെ മക്കളെ സ്വത്തിന് വേണ്ടി നിർദാക്ഷിണ്യം കൊന്ന് കളഞ്ഞ പ്രൊഫസറായ രണ്ടാനമ്മ.
പത്രങ്ങളുടെ മുൻ പേജുകളിൽ തന്നെ പ്രൊഫസർ മാലതിയെ കുറ്റപ്പെടുത്തി വിവിധ വാർത്തകൾ പ്രത്യക്ഷപ്പെട്ടു.
മാലതിയുടെ പല പ്രായത്തിലുള്ള ചിത്രങ്ങൾ സഹിതം വാർത്തകൾ കൊടുത്തിരുന്നു. ദേവിക്ക് മാലതിയുടെ മകൾ എന്ന നിലയ്ക്ക് സമൂഹത്തെ അഭിമുഖീകരിക്കാൻ പറ്റാത്തവിധം മസാല നിറഞ്ഞ കഥകൾ.
ടീച്ചറമ്മയും സുമതിയും ദേവിയോട് യാത്ര പറഞ്ഞപ്പോൾ, ഒറ്റയ്ക്ക് ആയ ദേവിയെ കൂടെ കൂട്ടാൻ അനുപമയെത്തി.
മാത്യുവിൻ്റെ വീട്, ടീച്ചറമ്മയുടെ വീട്, അച്ഛൻ ദേവിയ്ക്കായി നൽകിയ ദേവലോകമെന്ന വീട്, മൂന്ന് വീടുകളും ദേവിയ്ക്കായി കാത്ത് കിടക്കുകയാണ്.
മാത്യുവിൻ്റെ വീട് ദേവിയ്ക്ക് ആവശ്യമില്ല. മാത്യുവിൻ്റെ എല്ലാം ഇനി സാറയ്ക്കും മക്കൾക്കും അവകാശപ്പെട്ടതാണ്. സാറയോട് മാലതി ചെയ്ത തെറ്റുകൾക്ക് പ്രായശ്ചിത്തം ചെയ്യണമെന്ന് ദേവി കരുതി.
ടീച്ചറമ്മയുടെ കായൽക്കരയിലെ വീട് കൈലാസന് വളരെ ഇഷ്ടമായിരുന്നു. കൈലാസൻ്റെ സാന്നിധ്യം അവിടെയുണ്ടാകുമെന്ന് ദേവി വിശ്വസിക്കുന്നു.
ദേവലോകം തൻ്റെ നവമിയ്ക്കുള്ള പാരമ്പര്യ സമ്മാനമാണ്. അച്ഛൻ വഴി ഒന്നും അവൾക്ക് ലഭിക്കാനില്ല. ഇപ്പോൾ അവൾക്ക് ആകെയുള്ളത് അമ്മ മാത്രമാണ്.
അനുപമയുടെ ഇരട്ടക്കുട്ടികൾക്കൊപ്പം തൻ്റെ മകളും കളികളിൽ ഏർപ്പെട്ടിരിക്കുന്നത് ദേവിയെ സന്തോഷവതിയാക്കി. എത്ര നാൾ തനിക്ക് അനുപമയുടെ ഔദാര്യത്തിൽ ഈ വീട്ടിൽ കഴിയാൻ സാധിക്കും. വക്കീൽ കുപ്പായം പൊടി തട്ടിയെടുക്കണം.
പ്രാക്ടീസ് തുടങ്ങണം.
മകൾക്ക് വേണ്ടി ജീവിക്കണം. ദേവി മനസ്സിൽ ചില തീരുമാനങ്ങൾ എടുത്തു.
അനുപമയാണ് ദേവിയുടെ ശ്രദ്ധ ടിവി ന്യൂസിലേക്ക് കൊണ്ട് പോയത്.
“വനിതാ ജയിലിൽ സംഘർഷം, പുതിയ തടവുകാർക്ക് പരിക്ക്”
വാർത്ത ഫ്ലാഷായി കാണിച്ചു. പുതിയ തടവുകാരെ മുൻ തടവുകാർ കൂട്ടമായി ആക്രമിച്ചു.
ഉച്ചയോടെ ജയിൽ ഉദ്യോഗസ്ഥർ പുതിയ തടവുകാരെ മുറിയിലാക്കി മടങ്ങിയിരുന്നു. ഭക്ഷണ സമയത്ത് നടുത്തളത്തിൽ വച്ചാണ് പ്രശ്നം ഉണ്ടായത്. ഒന്നും രണ്ടും പറഞ്ഞ് തുടങ്ങിയ വാക്കേറ്റം ഒടുവിൽ കയ്യാങ്കളിയിൽ അവസാനിക്കുകയായിരുന്നു. ധന്യ ശ്യാമളൻ്റെ മൂക്കിൻ്റെ പാലം തകർന്ന നിലയിൽ അവരെ രക്തത്തിൽ കുളിച്ച് കാണപ്പെട്ടു. പ്രൊഫസർ മാലതിയെ ബോധം പോയ നിലയിൽ അവശയായി കാണപ്പെട്ടു. രണ്ട് പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവർക്കും വി ഐ പി പരിഗണന നൽകുന്നു എന്ന് പറഞ്ഞ് തടവുകാർ അതിന് ശേഷം നടുമുറ്റത്ത് ഇരുന്ന് പ്രതിഷേധിച്ചു.
“ഇതെന്താ ഉപദ്രവിച്ചവരെ ജയിലിൽ ശിക്ഷിക്കില്ലേ. “
അനുപമ സങ്കടം പറഞ്ഞു.
“കൂട്ടമായിട്ടല്ലേ ആക്രമണം ആരാണ് ചെയ്തത് എന്നൊക്കെ ആർക്കറിയാം. ഒരു പക്ഷേ ആരെങ്കിലും ഉപദേശിച്ചിട്ട് അമ്മ ചെയ്തതാണെങ്കിലോ, ജയിലിന് പകരം ആശുപത്രിയിൽ കഴിയാൻ. “
“നിൻ്റെ അമ്മ ആയത് കൊണ്ട് അതും പ്രതീക്ഷിക്കാം. “
“നിധിനെ കൊണ്ട് പോയ ജയിലിലും ഇത് പോലെയൊക്കെ സംഭവിച്ചാൽ. “
ദേവി നിധിനെ ഓർത്ത് സങ്കടപ്പെട്ടു.
പാതിരാത്രിയിൽ വാതിലിൽ മുട്ട് കേട്ടു ദേവി ഉണർന്നു. അനുപമയും പ്രണവുമാണ്.
“അമ്മയ്ക്ക് ദേവിയെ ഉടൻ കാണണമെന്ന്. “
പ്രണവ് കള്ളം പറഞ്ഞു ദേവിയെ കൂട്ടി കൊണ്ട് പോയി.
കുട്ടിയെ അനുപമയെ ഏൽപ്പിച്ചു ദേവി പ്രണവിനൊപ്പം ആശുപത്രിയിൽ പോയി.
ദേവിയെ നേരെ മോർച്ചറിയിലേക്കാണ് കൂട്ടി കൊണ്ട് പോയത്
“പ്രൊഫസർ മാലതി ആശുപത്രിയിൽ വച്ച് കൊല്ലപ്പെട്ടു. “
ദേവി മോഹാലസ്യപ്പെട്ട് പ്രണവിൻ്റെ നെഞ്ചിലേക്ക് വീണു.
ബോധം വീണപ്പോൾ മുന്നിലെ ടേബിളിൽ ഭയാനകമായ രൂപത്തിൽ കിടക്കുന്ന മാലതി. ആശുപത്രിയിൽ വച്ച് ആരോ സയനൈഡ് പോലെയുള്ള കൊടും വിഷം നൽകിയിരിക്കുന്നു. ചുണ്ടിൽ തേച്ചതാണ്. വിരലിൽ ചുറ്റി പിണഞ്ഞ കാവി നിറത്തിലുള്ള നൂലിൽ ദേവിയുടെ കണ്ണുടക്കി. അവളത് കയ്യിലെടുത്തു.
“ടീച്ചറമ്മ പകരം വീട്ടി. “
“കൈലാസിൻ്റെ മരണത്തിന് പകരം വീട്ടിയതാകും. “
ദേവിയുടെ ചെവിയിൽ പ്രണവ് പിറുപിറുത്തു.
“അപ്പോൾ ടീച്ചറമ്മ ആശ്രമത്തിൽ മടങ്ങിയില്ലേ. “
“കൈലാസൻ്റെ ആത്മാവിന് ഞാൻ മോക്ഷം കൊടുക്കുമെന്ന് എന്നോട് പറഞ്ഞിരുന്നു. കോടതിയും വിചാരണയും കാത്ത് നിൽക്കാതെ ആ അദ്ധ്യായം അവസാനിപ്പിച്ചു. “
“പക്ഷേ തൻ്റെ ടീച്ചറമ്മ എവിടെ?. “
ടീച്ചറമ്മയെ ആശ്രമത്തിലെ കുളത്തിൽ മരിച്ച നിലയിൽ പിന്നീട് കണ്ടെത്തി. ആ സമയത്ത് കാവി നിറത്തിലുള്ള സന്യാസ വസ്ത്രത്തിലായിരുന്നു ടീച്ചർ.
മാലതി അന്ത്യ കർമ്മങ്ങൾ ഏക മകളായ ദേവി ചെയ്തു. അതിൽ പങ്കെടുക്കാൻ എത്തി ചേർന്ന മാത്യൂ ദേവിയെ ആശ്വസിപ്പിച്ചു.
“അമ്മയെ മാത്രമേ നിനക്ക് നഷ്ടപ്പെട്ടുള്ളൂ. പപ്പ ജയിലിൽ നിന്നും മടങ്ങി വരും. “
ടീച്ചറമ്മയെ സന്യാസിനിയ്ക്ക് യോജിച്ച രീതിയിലുള്ള അന്ത്യം കർമങ്ങൾ നൽകി. ടീച്ചറമ്മയെ കൊലപാതകിയാക്കാൻ വയ്യാത്തത് കൊണ്ട് താനറിഞ്ഞതൊക്കെ ദേവി രഹസ്യമായി സൂക്ഷിച്ചു.
മാലതിയുടെ ചടങ്ങുകളിൽ പങ്കെടുക്കാൻ ആര്യൻ വന്നു ചേർന്നു. ദേവിയ്ക്കായി അയാൾ പ്രാർത്ഥിച്ചു കൊണ്ട് ടാരോ കാർഡുകൾ എടുത്തു. അയാൾ നാല് കാർഡുകൾ മാറ്റി വച്ചു. മജീഷ്യൻ, സൂര്യൻ, നക്ഷത്രം, ലോകം.
“ഞാൻ ഇപ്പോൾ പറയുന്നത് ദേവിക്ക് തമാശയായി തോന്നാം. എന്നാൽ സത്യമാണ്. താമസിയാതെ ദേവിയ്ക്കത് മനസ്സിലാകും. ഇത് കണ്ടോ, മജീഷ്യൻ, ദേവിയുടെ ഇച്ഛാശക്തി, സ്വപ്നങ്ങളെ യാഥാർത്ഥ്യമാക്കി മാറ്റുന്നു. പിന്നെ ഈ സൂര്യൻ,
വിജയത്തെ സൂചിപ്പിക്കുന്നു.
നക്ഷത്രം, ഒരു സ്റ്റാർ പദവിയിലേക്ക് എത്തിപ്പെടും.
ലോകം, ഇത് ഒരു ജീവിത ലക്ഷ്യത്തിന്റെ പൂർത്തീകരണത്തെ സൂചിപ്പിക്കുന്നു. ദേവിയുടെ ജീവിതം തന്നെ മാറാൻ പോകുന്നു. “
“ഈ അവസ്ഥയിൽ എനിക്ക് എന്ത് വിജയമാണ് ഉണ്ടാകുന്നത്. “
“ഈ പ്രപഞ്ചം മുഴുവൻ കൂടെയുണ്ടാകും ദേവി. അൽഭുതങ്ങൾ നടക്കാൻ പോകുന്നു. “
ദേവിയുടെ ജീവിതം പച്ച പിടിച്ചു തുടങ്ങി. ദേവി കോടതിയിൽ പോകാൻ തുടങ്ങി. കേസിൻ്റെ വിചാരണ ആരംഭിച്ചപ്പോൾ ധാരാളം പണച്ചെലവ് വന്നു ചേർന്നു. ഏറ്റെടുത്ത എല്ലാം കേസുകളും വിജയിപ്പിക്കുന്ന എറണാകുളത്തെ പ്രശസ്തനായ വക്കീലായിരുന്നു നിധിനും അശോകദാസിനും വേണ്ടി വാദിച്ചത്.
പണത്തിൻ്റെ അഭാവം ദേവിയെ സങ്കടത്തിലാക്കി. പ്രണവിൻ്റെ പുതിയ സിനിമ അനുപമയുടെ പ്രൊഡക്ഷൻ കമ്പനി ആയിരുന്നു നിർമ്മിക്കാൻ തീരുമാനിച്ചത്. നോർത്ത് ഇന്ത്യൻ നായികയുടെ ഡേറ്റ് കിട്ടാതെ വന്നപ്പോഴാണ് അനുപമ ദേവിയുടെ പഴയ നായികാ കഥാപാത്രത്തെ ഓർത്തത്.
പ്രണവിന് താൽപര്യമില്ലായിരുന്നുവെങ്കിലും അനുപമയുടെ നിർബന്ധത്തിന് വഴങ്ങി ദേവി ആദ്യമായി സിനിമയിൽ അഭിനയിച്ചു.
പുതിയ മുഖമായത് കൊണ്ടും നല്ല അഭിനയം കാഴ്ച വച്ചത് കൊണ്ടും സിനിമ ഹിറ്റ് ആയി. ദേവി അറിയപ്പെടാൻ തുടങ്ങി. അമ്മ വരുത്തി വച്ച നാണക്കേടിൽ നിന്നും അവൾ പുറത്ത് കടന്നു. അവൾക്ക് സാമ്പത്തികമായി ലാഭം ഉണ്ടായി.
“ഞാൻ ഇതോട് കൂടി അഭിനയം നിർത്തണമെന്ന് കരുതിയതാണ്. പക്ഷേ എൻ്റെ വഴി ഇതാണ് എന്ന് ഞാൻ മനസ്സിലാക്കുന്നു. അനുപമേ നീ എനിക്ക് വേണ്ടി ഒരു സിനിമ കൂടി നിർമ്മിക്കണം. “
“ഞാൻ തയാറാണ്. ദേവി നീ കഥ പറയൂ. “
“സിനിമയുടെ പേര് ന്യൂസ് പേപ്പർ ബോയ്,
വിപ്ലവകാരിയായ ന്യൂസ് പേപ്പർ ബോയ്, നാട്ടിൽ മാറ്റം കൊണ്ട് വരാൻ ശ്രമിച്ചു. ആർക്കും അത് മനസ്സിലായില്ല. അവൻ ശിക്ഷിക്കപ്പെട്ടു. അവനെ സിനിമയിലൂടെ എനിക്ക് രക്ഷപെടുത്തണം. “
“ഇത് ഹിറ്റാകും ഉറപ്പ്. “
പ്രണവ് കൈയടിച്ച് പ്രോൽസാഹിപ്പിച്ചു.
“ആര്യൻ പറഞ്ഞതല്ലേ. ദേവി വീണ്ടും ഒരു സ്റ്റാർ ആയി മാറുമെന്ന്. “
രണ്ട് സിനിമ കൊണ്ട് ദേവി അറിയപ്പെടുന്ന നടിയായി. കൂടുതൽ സിനിമകൾ അവൾ ഏറ്റെടുത്തു. ന്യൂസ് പേപ്പർ ബോയ് എന്ന സിനിമയിലെ അഭിനയത്തിന് ദേവിക്ക് സംസ്ഥാന അവാർഡ് കിട്ടി.
സാറയും മാത്യുവും കുറ്റവിമുക്തരായി. രണ്ട് പേരുടേയും സംരക്ഷണം ദേവി ഏറ്റെടുത്തു.
“പപ്പയുടെ എല്ലാം സാറയ്ക്കും മക്കൾക്കും ഉള്ളതാണ്. എപ്പോൾ വേണമെങ്കിലും മടങ്ങി വരാ. ഒരു ബന്ധുവായി പപ്പയോടൊപ്പം ഞാനുണ്ടാകും. “
എയർപോർട്ടിൽ വച്ച് സാറയെ യാത്രയാക്കുമ്പോൾ ദേവി സാറയെ കെട്ടി
പിടിച്ചു പറഞ്ഞു.
“ഞാൻ മടങ്ങി വരും. നിന്നെ പോലൊരു അനിയത്തിയുടെ സ്നേഹം ഞാൻ ആഗ്രഹിക്കുന്നു. “
ദേവി അഭിനയം നിർത്തിയില്ല, പുതിയ കഥകൾ, പുതിയ കഥാപാത്രങ്ങൾ. മാത്യു പറഞ്ഞിട്ടാണ് ജോസഫ് സാറിൻ്റെ കഥ സിനിമയാക്കിയത്. അതിലെ മേനക എന്ന കഥാപാത്രത്തിന് ദേവിക്ക് ദേശീയ അവാർഡ് കിട്ടി. ജാമ്യത്തിലിറങ്ങിയ നിധിനുമൊന്നിച്ച് രാഷ്ട്രപതിയിൽ നിന്നും ദേവി അവാർഡ്
ഏറ്റ് വാങ്ങുമ്പോൾ കൂടെ പത്ത് വയസ്സുള്ള മകൾ നവമിയുമുണ്ടായിരുന്നു.
പ്രിയ കഥാപാത്രങ്ങളിൽ തന്നെ പ്രതിഷ്ഠിച്ചു കൊണ്ട്, തൻ്റെ പ്രിയപ്പെട്ടവൻ്റെ വിടുതലിനായി ദേവി കാത്തിരുന്നു. ഒന്നിച്ചൊരു സമാധാനപൂർണ്ണമായ ജീവിതത്തിനായി….
അവസാനിച്ചു.
✍️✍️നിഷ പിള്ള

