ഫറയെ തിരഞ്ഞു മടുത്ത നാളുകളിലെപ്പഴോ മനസ്സിൽ തോന്നിയ ആശയങ്ങൾ കാൻവാസിൽ പകർത്താൻ തുടങ്ങി. പക്ഷേ വരയ്ക്കുന്ന സ്ത്രീരൂപങ്ങൾക്കെല്ലാം അവളുടെഛായയായിരുന്നോ? അതോ കാണുന്ന ചിത്രങ്ങളിലെല്ലാം ആ മുഖം തെളിയുന്നതാണോ ?
ഇതിപ്പോൾ പന്ത്രണ്ടു വർഷങ്ങൾക്കുള്ളിൽ മുപ്പതാമത്തെ ചിത്രപ്രദർശനമാണ്.
ഏതെങ്കിലും സ്ഥലത്ത് ഫറയെ കണ്ടാലോ എന്ന ചിന്തയിലുള്ള യാത്ര.
ഡൽഹിയിലും ഹരിയാനയിലും അജ്മീറിലുമെല്ലാം ആ മുഖം പരതി നടന്നെങ്കിലും നിരാശയായിരുന്നു ഫലം.
ഏറെനേരമായി പൂത്തുനിൽക്കുന്ന ഗുൽമോഹർ ചുവപ്പിലേക്ക് നോക്കിനിൽക്കുന്ന ചെറുപ്പക്കാരനെ ശ്രദ്ധിച്ചു.
ഫറയ്ക്കേറെ പ്രിയപ്പെട്ട ഗുൽമോഹർ പൂക്കളെ കാൻവാസിലാക്കിയത് എന്നെങ്കിലും അവളെ കാണുമെന്ന പ്രതീക്ഷയിലായിരുന്നു.
കുറേനേരം നോക്കിനിന്നശേഷം അയാളതിലൂടെ വിരലുകളോടിച്ച് തിരിഞ്ഞുനിന്നു സാഗറിനെ നോക്കി ചോദിച്ചു,
” ഈ ചിത്രം ഇതു വിൽക്കാനാണോ?”
“അല്ല… ആ ഭാഗത്തുള്ള ചിത്രങ്ങളാണ് വില്പനയ്ക്കുള്ളത് “
ഫറയുടെ ഇഷ്ടങ്ങളുടെ ഓർമ്മക്കുറിപ്പുകളിലൊന്നിൽ ചെറുപ്പക്കാരൻ തൊട്ടതിന്റെ അസഹ്യത ആ സ്വരത്തിൽ നിഴലിച്ചിരുന്നു.
പക്ഷേ എന്തോ അയാൾ മറുപുറത്തേക്കു പോവാതെ ആ ഭാഗത്തുതന്നെ നിലയുറപ്പിച്ചു.
” ഇതിലേതെങ്കിലും കിട്ടുമെങ്കിൽ വാങ്ങിക്കാമായിരുന്നു “
വീണ്ടുമായാൾ ആ ചിത്രങ്ങളെ നോക്കിപ്പറഞ്ഞു.
ശിവജി കോളേജിന്റെയും ഡൽഹിയിൽ തങ്ങളൊരുമിച്ചുപോയ സുന്ദര ലോകങ്ങളുടേയും തൂവൽ സ്പർശങ്ങളിൽ പടർന്നു പിടിക്കുന്ന അയാളുടെ അമിതശ്രദ്ധ സാഗറിനെ വല്ലാതെ അസ്വസ്ഥനാക്കി.
മുളങ്കാടുകളും വാട്ടർലില്ലിപൂളുകളുമുള്ള മുഗൾ ഗാർഡനിലും ലോധി പൂന്തോട്ടത്തിന്റെ അവശിഷ്ടങ്ങളിലുമെല്ലാം അയാളുടെ കണ്ണുകൾ ആർത്തിയോടെ പരതി നടക്കുന്നുണ്ടായിരുന്നു.
ഫറയുടെ ചിത്രത്തിലേക്ക് പാറിവീണ അയാളുടെ മിഴികളിൽ വിസ്മയപ്പുക്കൾ വിരിഞ്ഞു. ഇന്നുവരെ മനുഷ്യരിൽ കണ്ടതിലുമപ്പുറമുള്ള വികാരത്തിരമാലകൾ ആ മുഖത്ത് മിന്നിമറയുന്നത് സാഗറിനെ തെല്ലൊന്നുമല്ല അസ്വസ്ഥനാക്കിയത്.
” ഇത്…. ഇത്… ഇതാരാണ്?
ചിത്രത്തിൽനിന്ന് കണ്ണെടുക്കാതെ അയാൾ ചോദിച്ചു.
പരിഭ്രമം കലർന്ന വിറയലിൽ മുറിഞ്ഞുപോയ ആ ശബ്ദം സാഗറിനെ അസ്വസ്ഥതയിൽനിന്ന് വിഭ്രാന്തിയിലേക്കുയർത്തി.
ദീർഘനേരം ആ ചെറുപ്പക്കാരനെ നോക്കി നിന്നു. ആരാണയാൾ
” എന്തേ ചോദിക്കാൻ ? “
കനത്ത നിശബ്ദതയെ ഭേദിച്ചു കൊണ്ട് സാഗർ പതിയെ ശബ്ദിച്ചു.
” നിങ്ങൾക്കിവരെ അറിയുമോ ? “
മറുചോദ്യത്തിൽ അയാൾ വീണ്ടും സാഗറിനെ തളച്ചു.
ഋതു ചക്രപ്പാച്ചിലിൽ എത്രയോ ദിനങ്ങൾ വിടർന്നടർന്നു വീണു. വർഷങ്ങൾക്കുമുൻപ് തന്റെ മനസ്സിന്റെ വർണ്ണച്ചെപ്പിൽ നിന്ന് വാരിവിതറിയ സിന്ദൂരം, ഇന്ന് അതിന്റെ ഓർമ്മകൾപോലും നിരാശയുടെ കരിനിഴൽ സൃഷ്ടിക്കുകയാണ്.
“നിങ്ങൾ ആരാണ് ? “
ആ ചിത്രത്തിൽ മിഴിയർപ്പിച്ച മുഖത്ത് മിന്നിമറയുന്ന അസാധാരണ ഭാവങ്ങൾ ശ്രദ്ധിച്ച സാഗർ ചോദിച്ചു.
” ഫിറോസ് ഫെബിൻഖാൻ “
ആ പേരു കേട്ടതും സാഗറിന്റെ മുഖം സന്തോഷം കൊണ്ട് പ്രകാശപൂരിതമായി.
ഫെറാ ഫെബിൻഖാന്റെ ഇരട്ട സഹോദരൻ ഫിറോസ് ഫെബിൻ ആണോ തന്റെ മുന്നിൽ നിൽക്കുന്നത് !
“ഫറയുടെ ബ്രദർ……. ? ” ആകാംക്ഷ നിറഞ്ഞ നേർത്ത ശബ്ദത്തിൽ സാഗർ പിറുപിറുത്തു.
മനോഹരിയായ കാശ്മീരിലെ, പർവതങ്ങളുടെ കണ്ണാടിയായ ശ്രീനഗറിലെ
യാഥാസ്തിതിക കുടുംബത്തിലെ കാശ്മീർ സുന്ദരി ഫറാ…
അവളുടെ അബ്ബാജാൻ ഫെബിൻ ഖാൻ,
ഡൽഹിയിൽ ബിസിനസ് ശൃംഖലയിലെ പ്രമുഖനയിരുന്നു.
ആ ഒരു കാരണത്താൽ മാത്രമാണ് ശിവാജി കോളേജിൽ സാമ്പത്തിക ശാസ്ത്രം പഠിക്കാൻ അവൾക്ക് സാധിച്ചത്.
അവിടത്തെ ഗണിതാധ്യാപകനായിരുന്ന സാഗർ വർമ്മയുടെ മനസ്സു കീഴടക്കിയ കാശ്മീരി പെൺകുട്ടിയായ ഫറയിൽ അയാൾ ഒരുപാട് പ്രത്യേകതകൾ ശ്രദ്ധിച്ചിരുന്നു.
സ്വപ്നം മയങ്ങുന്ന കരിനീല മിഴികളുമായി സദാ കാല്പനിക ലോകത്ത് ഒഴുകി നടക്കുന്ന സുന്ദരിയെ എപ്പോഴോ സാഗർ ശ്രദ്ധിച്ചു തുടങ്ങി.
ലൈബ്രറിയിലും ക്ലാസ് മുറികളിലും മാത്രമായി ഒതുങ്ങിക്കൂടിയിരുന്ന ഫറയിൽ തന്റെ പൈതൃകമുൾക്കൊള്ളുന്ന മലയാളക്കരയിലെ ഒരു നാട്ടിൻ പുറത്തുകാരിയെ കണ്ടെത്തുകയായിരുന്നു.
പുസ്തകങ്ങളേയും ഗുൽമോഹർ പൂക്കളെയും സ്നേഹിച്ചിരുന്ന ഫറ സാഗറിൻ്റെ മനസ്സിൽ മായാത്ത അടയാളമായി മാറി. ചിന്തകളുടെ സ്പർശം ഓർമ്മകളെ വെള്ളിത്തിരയിലെന്നപോലെ മനസ്സിൽ തെളിയിച്ചു.
ശ്രീനഗറിന്റെ മടിത്തട്ടിൽ ജനിച്ചുവളർന്ന ഫറയ്ക്ക് ഡൽഹിയിലെ നഗരപ്രാന്തങ്ങൾ ഹരമായിരുന്നു. അതുകൊണ്ട്തന്നെ മിക്ക ഒഴിവുദിവസങ്ങളിലും ഹൗസ്ഖാസിന്റെയും കോനാട്ട് പ്ലേസിന്റെയുമൊക്കെ ആത്മാവന്വേഷിച്ചു നടക്കലായിരുന്നു പ്രധാന വിനോദം.
പ്രണയ സ്മാരകമായ താജ്മഹലിലെത്തിയപ്പോൾ അവർ മതിമറന്നുപോയി.
അല്പനേരം വെണ്ണക്കൽ ഭിത്തിയിൽ ചെവിചേർത്തുവെച്ച ശേഷം ചിരിയോടെ ഫറ സാഗറിനെ നോക്കി.
” എന്താ പറഞ്ഞത്? “
ആകാംക്ഷയോടെ സാഗർ ചോദിച്ചു…
” അപൂർവ്വ പ്രണയം ! സുന്ദര പ്രണയം ! “
അവളുടെ വാക്കുകൾ കേട്ട് സാഗർ പൊട്ടിച്ചിരിച്ചു.
” ലോകമുള്ള കാലം വരെ സ്നേഹപ്രകാശം ചൊരിഞ്ഞ് ഈ സൗധം ഇങ്ങനെ നിൽക്കും അല്ലേ ? “
അതിൻ്റെ മുകളിലേക്ക് നോക്കി ഫറ ചോദിച്ചു.
” ഒരു പ്രത്യേക മണമില്ലേ ഇവിടെ “
സാഗർ ചോദിച്ചു…
അല്പനേരം മണം പിടിച്ച ശേഷം ചോദ്യഭാവത്തിൽ അവൾ അവനെ നോക്കി.
” അതാണ് പ്രണയഗന്ധം…
പ്രണയിക്കുന്നവരെ തേടിയെത്തുന്ന സുഗന്ധം, പ്രണയികൾക്കുള്ള പാരിതോഷികമായി ഈ ഗന്ധം ഇവിടെ നിറഞ്ഞു കവിയട്ടെ…
“കണ്ണുകളടച്ച് സാഗർ മന്ത്രിച്ചു.
പരന്തേവാലി ഗലിയിലെ മസാലക്കൂട്ടുകളിൽ മുങ്ങിക്കുളിച്ചു നടക്കുന്നതിനിയിൽ തീർത്തും അവിചാരിതമായാണ് അവളുടെ അബ്ബാജാനെ കണ്ടുമുട്ടിയത്.
പുകമഞ്ഞു പടർന്ന പോലെയുള്ള മുഖവുമായി കുറെനേരം അദ്ദേഹവും അവർക്കൊപ്പം നടന്നു.
കാഴ്ചക്ക് ആജാനബാഹുവെങ്കിലും വളരെ സൗമ്യമായ സംസാരവും പെരുമാറ്റവും അദ്ദേഹത്തോട് കൂടുതൽ ബഹുമാനം തോന്നിപ്പിച്ചു.
സംസാരത്തിൻ്റെയവസാനം പതിഞ്ഞ ശബ്ദത്തിൽ അദ്ദേഹം പറഞ്ഞു
” ഫറ കാശ്മീരി പെൺകുട്ടിയാണെന്ന് അറിയുമെന്ന് കരുതുന്നു.
വിശദീകരണമാണോ ഒഴിഞ്ഞുമാറലാണോയെന്നു തിരിച്ചറിയാനാവാത്ത ഒരു ചോദ്യത്തിൽ സംസാരം നിർത്തിയ അദ്ദേഹം അവളെയും കൂട്ടി നടന്നുനീങ്ങി.
അടുത്തദിവസം ഫറ കോളേജിലേക്ക് വന്നില്ല. സാഗർ തീർത്തും അസ്വസ്ഥനായി.
അതിനടുത്തദിവസം അവൾ ലൈബ്രറിക്കകത്തിരിക്കുന്നതു കണ്ടു. സാഗർ നിശബ്ദനായി അവളുടെ അടുത്തു ചെന്നിരുന്നു. ആ സാന്നിദ്ധ്യമറിഞ്ഞതും വായിച്ചു കൊണ്ടിരുന്ന പുസ്തകം മടക്കിവെച്ച് അവൾ പതുക്കെ സംസാരിച്ചു തുടങ്ങി.
“ഇനി പരീക്ഷക്കേ വരൂ.. ഒരിക്കൽ കൂടി കാണാൻ സാധിക്കുമെന്നു തോന്നുന്നില്ല “
മുഖവുരയും വിശേഷണങ്ങളുമില്ലാതെ അത്രയും പറഞ്ഞ ശേഷം അവൾ എഴുന്നേറ്റു നടന്നു.
” താജ്മഹലിലെ പ്രണയത്തുടിപ്പും സുഗന്ധവും സത്യമാണെങ്കിൽ മരണം വരെ ഞാൻ കാത്തിരിക്കും. ഫറക്ക് വരാതിരിക്കാനാവില്ല”
സാഗർ ഭ്രാന്തനെപ്പോലെ പറഞ്ഞു.
മറുപടി പറയാതെ, അവൻ്റെ മുഖത്തേക്ക് നോക്കുക പോലും ചെയ്യാതെ അവൾ നടന്നുനീങ്ങി.
പിറകെ ചെന്ന് ഒരുപാട് ചോദിച്ചപ്പോൾ അവൾ പറഞ്ഞു. കാശ്മീരും അവളുടെ അമ്മീജാനും നഷ്ടപ്പെടാതിരിക്കണമെങ്കിൽ ഈ ബന്ധം ഉപേക്ഷിക്കണം.
അമ്മിജാന് വാക്കുകൊടുത്തുപോയത്രേ – കാശ്മീരി പെൺകുട്ടികൾക്ക്പുറംലോകം നിഷിദ്ധമാണ്പോലും !
“ഇതൊരു പുതിയ അറിവല്ലല്ലോ, അപ്പോൾ ഞാനല്ലാതെ മറ്റൊരാളും ജീവിതത്തിലുണ്ടാവില്ലെന്ന് എനിക്കുതന്ന വാഗ്ദാനമോ ? “
” അതും നടക്കും. “
നിറഞ്ഞ മിഴികൾ വിദൂരതയിലൂന്നി ഉറച്ച ശബ്ദത്തിൽ പറഞ്ഞു.
ഇന്നും ആ നിറകണ്ണുകൾ ഹൃദയം നിറഞ്ഞു നിൽക്കുന്നു.
എന്തിലുമുപരി പറഞ്ഞ വാക്കിന് വിലകൽപിക്കുന്ന ഫറ തന്നെ കാത്തിരിക്കുമെന്ന് സാഗർ ഉറച്ചുവിശ്വസിച്ചു. അതുകൊണ്ടു തന്നെയാണ് വർഷങ്ങളായുള്ള അലച്ചിൽ തുടർക്കഥയായി മാറുന്നത്.
ശ്രീനഗറിലെ വീട്ടിൽ അവൾ ഇല്ലെന്നു മനസ്സിലായി. പിന്നെവിടെപ്പോയി എന്ന ചോദ്യത്തിൻ്റെ ഉത്തരമന്വേഷിച്ചുള്ള ഓട്ടത്തിനിടയിലാണ് തീർത്തും അവിചാരിതമായി ഫിറോസിനെ കണ്ടുമുട്ടിയത്.
” സാഗർ സാറാണോ? “
സംശയത്തോടെയുള്ള ഫിറോസിന്റെ ചോദ്യമാണ് ചിന്തകളിൽ നിന്നുണർത്തിയത്.
” ഉം. ” ഉത്തരം ഒരു മൂളലിലൊതുക്കി.
” താങ്കൾ പ്രൊഫസറല്ലേ “
“അതേ “
“അപ്പോൾ ഇത് ? “
അവൻ അമ്പരപ്പോടെ ചിത്രങ്ങളിലേക്കു നോക്കി.
” ഇത് ഫറയെ കണ്ടെത്താനുള്ള ഉപാധിയായി തുടങ്ങിയതാണ്. സാഗർ വർമ്മയുടെ ചിത്രപ്രദർശനം ഉണ്ടെന്നറിഞ്ഞാൽ അവൾക്ക് വരാതിരിക്കാനാവില്ല.
അവനോട് അല്പനേരം സംസാരിച്ചതിൽനിന്ന് ചിത്രം വ്യക്തമായി.
ഫറ, സാഗറിനെ വിവാഹം കഴിക്കുന്നത് അവരുടെ കുടുംബത്തിന്റെ കാശ്മീരിലെ ഒന്നാം പൗരത്വത്തെ ബാധിക്കും. സ്വന്തം നാടിനെ ഏറെ സ്നേഹിക്കുന്ന അവർക്ക് അത് സഹിക്കാവുന്നതിലും അപ്പുറമാണ്.
ആ ഒരു കാരണത്തിലാണ് ഫറ സാഗറിൽ നിന്നകന്നു മാറിയത്.
ഇപ്പോൾ ഒരു സൂഫി സംഘത്തിനൊപ്പം ഉത്തർപ്രദേശിൽ എവിടെയൊ അവളുണ്ട്.
സാഗറിനു കൊടുത്ത വാക്കുപാലിക്കാനായി മറ്റാരേയും വിവാഹം കഴിക്കാതെ തുറുഖിന്റെ ഭാഗമായി ജീവിയ്ക്കുന്നു.
” താങ്കൾ ഫറയെ വിവാഹം കഴിക്കുന്നതിൽ ഞങ്ങൾക്കാർക്കും വിരോധമില്ല, പക്ഷേ കാശ്മീരിന്റെ നിയമമനുസരിച്ച്…
കാശ്മീരിൻ്റെ നിയമം അറിയാമല്ലോ “
“ഇപ്പോൾ ആ നിയമം മാറിയില്ലേ ?”
സാഗർ പ്രതീക്ഷയോടെ ഫെബിനെ നോക്കി.
” നിയമം മാറുന്ന എളുപ്പത്തിൽ മനസ്സുകൾ മാറില്ലല്ലോ “
ഒരു നിമിഷത്തെ നിശബ്ദതക്കു ശേഷം തുടർന്നു.
” നാട്ടിലെ പഴമനസ്സുകൾ ഇതൊന്നും അംഗീകരിക്കാൻ പാകമായിട്ടില്ല. പണ്ട് രാജ്യഭരണകാലം മുതൽ ഉള്ള രീതിയല്ലേ ?”
വർഷങ്ങളിത്രയായിട്ടും ഫറയിൽ മാറ്റമില്ലാത്തതിനാൽ ഇപ്പോൾ അവിടെ ഒറ്റപ്പെടേണ്ടി വന്നാലും കുഴപ്പമില്ല എന്നുകരുതി സമ്മതിക്കുകയാണ്. “
ഫെബിൻ നൽകിയ അറിവുകൾ വെച്ച്, സാഗർ ഫറയെ തേടി സൂഫി സംഘത്തിലെത്തി.
കാലങ്ങളായി തുറുഖിന്റെ ഭക്തിസാന്ദ്രതയിൽ ലയിച്ചുചേർന്ന ഫറയെ തിരിച്ചു വിളിക്കാൻ ഏറെ പണിപ്പെടേണ്ടിവന്നു.
മനസ്സും ശരീരവും സർവശക്തനിൽ അർപ്പിച്ച് ശേഷിച്ച ജീവിതം തള്ളിനീക്കണമെന്ന തീരുമാനം ഉപേക്ഷിക്കാൻ ആദ്യം അവൾ തയ്യാറായില്ല.
നിരന്തരമായ ശ്രമങ്ങൾക്കൊടുവിൽ സാഗർ വിജയിച്ചു.
പ്രതിസന്ധികൾക്കൊടുവിൽ ഒന്നുചേർന്ന ഫറയും സാഗറും പഴയപോലെ ഡൽഹിയിൽ കറങ്ങിനടക്കുന്ന സമയം ഒരിക്കൽ കൂടി താജ്മഹലിലെത്തിയപ്പോൾ സാഗർ ഫറയെ ചേർത്തുപിടിച്ചു മന്ത്രിച്ചു.
” ഈ പ്രണയ മഹലിന് നിന്നോട് എന്തോ പറയാനുണ്ടെന്ന് തോന്നുന്നു”
ഫറ പതുക്കെ ചെവികൾ ഭിത്തിയോട് ചേർത്തു വെച്ച് തലയാട്ടി…
” എന്താ പറഞ്ഞത് “
ആകാംക്ഷയോടെ സാഗർ ചോദിച്ചു.
ആ വഴി വന്ന ഇളം കാറ്റിലെ പ്രണയഗന്ധം ആസ്വദിച്ച് തിരിഞ്ഞു നിന്ന് ഫറ അവൻ്റെ കാതിൽ മന്ത്രിച്ചു.
“പ്രണയം സത്യമാണെങ്കിൽ കാലം ചേർത്തു വെക്കും… “
#നീയുംഞാനും


1 Comment
👌👌👏❤️❤️