“നാലാം ഭാവത്തിൽ വ്യാഴം നിൽക്കുന്നതിനാൽ ഇയാളുടെ ജാതകത്തിൽ ഗൃഹയോഗമില്ല “
സുഗുണൻ ജ്യോത്സ്യർ കരുക്കൾ നീക്കുന്നതിനിടയിൽ പ്രവചിച്ചു. മോങ്ങാൻ നിന്ന പട്ടീടെ തലയിൽ തേങ്ങാ വീണതുപോലായി എന്റെ കാര്യം. നീണ്ട പതിനെട്ടു വർഷങ്ങൾ ഓർക്കാൻ കൂടി വയ്യ. ഉത്തരേന്ത്യയിലെ എ, ഏ വൺ മുതൽ സി വരെയുള്ള കോർട്ടേഴ്‌സുകൾ അടിച്ചും തൂത്തും അലങ്കരിച്ചും നടു പോയത് മിച്ചം. കടുകെണ്ണയുടെ മണമുള്ള ചുവരുകൾ സ്വന്തമെന്നു കരുതി പുന്നാരിക്കാനും രഹസ്യം പറയാനും പറ്റുമോ? ആ ചുവരുകൾക്ക് കാതും കണ്ണും രണ്ടല്ല നാലാണ്, ഭാഷയാണേൽ പറയേ വേണ്ട.
ശ്യാമസുന്ദര കേര കേദാരഭൂമിയിൽ ഒരു വീടെന്ന സ്വപ്നം പൊലിഞ്ഞോ? ജ്യോത്സ്യരെ ഉറ്റുനോക്കി, ശിലയായ അഹല്യയ്ക്ക് വരെ ശാപമോക്ഷം കിട്ടിയിട്ടുണ്ട് അപ്പോൾ പിന്നെ ഈയുള്ളവൾക്ക് ദൈവം എന്തേലും പോംവഴി കണ്ടുകാണും.
സുന്ദരനായ ജ്യോത്സ്യർ തന്റെ പഞ്ഞിക്കെട്ടുപോലുള്ള താടിയിൽ പതുക്കെ തലോടിക്കൊണ്ട് പതുക്കെ പറഞ്ഞു
” ഭർത്താവിനാണ് യോഗമില്ലാത്തത്, ഭാര്യയ്ക്കാവോളമതുണ്ട്, ഇവരുടെ പേരിൽ വീടുപണി തുടങ്ങിയാൽ വേഗം പാലുകാച്ചാം ഇല്ലെങ്കിൽ….! അച്ചട്ടാ ഞാൻ പറഞ്ഞത് “
മനസ്സിൽ ബാൻഡടി മേളം തുടങ്ങി, ആരുടെ പേരിലായാലും സ്വന്തം വീട്ടിൽ നിന്നാൽ മതിയായിരുന്നു. സന്തോഷത്തോടെ ഒന്ന് ചെരിഞ്ഞു കണവന്റെ മുഖത്തോട്ടു നോക്കി, ഇഞ്ചി കടിച്ച കുരങ്ങിന്റെ ഭാവം.
ഇങ്ങേർക്ക് മൂക്കിന് താഴെ നടക്കുന്ന വല്ല കാര്യോം അറിയാമോ, നാട്ടിൽ വന്നാൽ ചാരുകസേരയിൽ രാവിലെ മുതൽ മലർന്നടിച്ചങ്ങനെ പുരാണോം പറഞ്ഞു കിടക്കണം, അമ്മയും പെങ്ങന്മാരും വേണേ ഭക്ഷണം പോലും ചവച്ചരച്ചങ്ങു വായിലാക്കി കൊടുക്കും അതിന്റെ അഹങ്കാരം നല്ലോണം ഉണ്ട്
നാലു ദിവസം ട്രെയിനിൽ ഇരുന്നു വീട്ടിലെത്തിയാൽ ഒന്ന് ഇരിക്കാൻ പറ്റാത്ത അവസ്ഥ, ഭീകരം, അടുക്കളയിൽ കേറിയാൽ തലയ്ക്കകത്തു ട്രെയിനിന്റെ താളവും മേളവും, സ്വന്തം വീടുണ്ടായിരുന്നെങ്കിൽ ഒന്ന് നീണ്ടു നിവർന്നു കിടക്കാമായിരുന്നു എന്ന് എപ്പോഴും തോന്നാറുണ്ട്. ഒരു രണ്ടാംകിട പൗരയായി നീണ്ട പതിനെട്ടു വർഷങ്ങൾ, ആദ്യമൊക്കെ നൊസ്റ്റു കൂടുമ്പോൾ വർഷത്തിൽ രണ്ടും മൂന്നും പ്രാവശ്യം നാട്ടിലേക്കു ചാടി വരും, നാട്ടിലെ ഭീകരത ആലോചിക്കുമ്പോൾ അത് വർഷത്തിൽ ഒന്നാക്കി ചുരുക്കി.
മടുത്തു പണ്ടാരടങ്ങി നിന്നപ്പോഴാണ് അമ്മൂമ്മ ജ്യോത്സ്യരുടെ സഹായം തേടാൻ പറഞ്ഞത്. ഇങ്ങേരു ഷോവനിസം കാണിച്ചാൽ എന്റേം മക്കളേം കാര്യം കട്ടപ്പുകയാകും. മക്കളുടെ നിർബന്ധം കൂടിയപ്പോൾ എന്റെ പേരും ഒന്നിച്ചു ചേർത്ത് വീടുപണി തുടങ്ങി. അപ്പോഴേക്കും അന്യസംസ്ഥാനവാസം മതിയാക്കി ഞാനും മക്കളും നാട്ടിലേക്കു ചേക്കേറി.
കേന്ദ്രസർക്കാർ ജീവനക്കാരനായിട്ടും കുഞ്ഞുകുട്ടിപ്പരാധീനതകൾ ആവോളമുള്ളയാളുടെ ബാങ്കിൽ ആകെ ഉണ്ടായിരുന്നത് അമ്പതിനായിരം രൂപ.സ്വന്തം വീടെന്ന സ്വപ്നത്തിനു മുന്നിൽ പകച്ചു നിൽക്കാതെ മുന്നോട്ടു പോയി. ഒരു വർഷം കഴിയുമ്പോഴേക്കും ചുമ്മാ തട്ടിക്കൂട്ടി ടൈൽസ് ഒന്നുമിടാതെ ഞാനും മക്കളും താമസം മാറി. എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ ദിവസം
സ്വന്തം വീടായപ്പോഴാണ് മറ്റുള്ളവരുടെ മനസ്സിൽ അവരവരുടെ വീടിനെന്തു മഹത്വമാണെന്ന് മനസ്സിലായത്.
” അയ്യോന്റെ കുഞ്ഞീ ചാകുന്നവരെ ഞാനീ വീട്ടീന്ന് പുറത്തുപോകില്ല, എനിക്ക് രാവിലെ ആയാൽ മുറ്റത്തേക്ക് നീട്ടി തുപ്പണം “
അമ്മായിഅമ്മയുടെ കൂടെ നിൽക്കാൻ വിളിച്ചാലുള്ള ഒഴിഞ്ഞുമാറൽ രസകരം. അമ്മയ്ക്കാണേൽ വീടു മാറിയാൽ ഉറക്കം വരില്ലത്രേ. പണ്ടൊക്കെ കൂട്ടുകുടുംബങ്ങൾ ഇമ്പമുള്ളതായിരിക്കാം പക്ഷെ ഇന്നെനിക്ക് മനസ്സൊന്നിടറിയാൽ, തളർന്നാൽ ആരുടേയും ശല്യമില്ലാത്ത, ശാന്തമായ ഒരിടം വേണം എന്റേതായൊരിടം അതാണ് ഞങ്ങളുടെ വീട്.
ദീപാ രാജൻ
#വീട്


6 Comments
Nice ❤️
നല്ലെഴുത്ത് 👌
അതേ, നമുക്ക് മാത്രമായ ഒരിടം. നന്നായി എഴുതി കെട്ടോ ❤️❤️
വീട്, സ്വപ്നമാണ്. ആശ്വസിക്കാനും സ്നേഹിക്കാനും സ്നേഹിക്കപ്പെടാനുമുള്ള ഒരിടം. എഴുത്ത്👍
നല്ല രസമുള്ള എഴുത്ത്. വീട് ഓരോരുത്തർക്കും നൽകുന്നത് ഓരോ തരം വികാരങ്ങളാണ്. സ്വന്തം വീട്, കഷ്ടപ്പെട്ട്, അല്പം വൈകിയൊക്കെ ഉണ്ടാക്കേണ്ടി വരുന്നവർക്ക് അതു നൽകുന്ന സമാധാനം പറഞ്ഞറിയിക്കാനാവില്ല.👌👏❤️
Thank you so much