നമുക്ക് എല്ലാവർക്കും കൂടി ഒരു കല്യാണം കൂടിയാലോ? പട്ടണത്തിന്റെ നടുവിലുള്ള ഒരു ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലേക്ക് ഒരു വിവാഹത്തിന് 44 വർഷം പുറകിലോട്ട് പോയാലോ .
നമുക്ക് എല്ലാവർക്കും കൂടി അത്രടം വരെ ഒന്നു പോയി നോക്കിയാലോ?
എല്ലാവരും തയ്യാറാണോ?
ആദ്യം തന്നെ പറയട്ടെ ഇതൊരു പ്രേമ വിവാഹമായിരുന്നു. വരൻ സുമൻ, വധു സുമ. വരന്റ അച്ഛൻ ശങ്കരൻ നായർ. വധുവിന്റെ അച്ഛൻ ശങ്കര മേനോൻ. 1980 ഏപ്രിൽ 19 മുഹൂർത്തം 11 30. ഇതാണ് ഇതിൻ്റെ ഹൈലൈറ്റ്.
നീണ്ട മൂന്നുവർഷത്തെ പ്രണയത്തിന് തിരശ്ശീല വീഴുകയാണ്. ആദ്യകാലങ്ങളിൽ ഒന്നും സുമനെ കാണാൻ കിട്ടിയിരുന്നില്ല. വർഷത്തിൽ ഒരിക്കൽ ലീവിന് വരുമ്പോൾ കാണാനായി കൊതിയോടെ ഗേറ്റിന്റെ മുൻപിൽ പോയി നിൽക്കും. അതായിരുന്നു പതിവ്. എല്ലാദിവസവും ഓരോ ലെറ്റർ എഴുതുക എന്നായിരുന്നു അവരുടെ നിബന്ധന. ലീവ് കഴിഞ്ഞു പോകുന്ന ആളെ കാണാനായി നിൽക്കുന്ന സുമക്ക് എന്നും നിരാശയായിരുന്നു. കാരണം സുമന്റെ അച്ഛൻ എപ്പോഴും എസ്കോർട്ട് കാണും. അതുകൊണ്ട് ഒന്ന് കാണാനും മിണ്ടാനും കഴിഞ്ഞിരുന്നില്ല.
എല്ലാവരുടെയും അനുഗ്രഹാശിസുളോടെ വിവാഹമംഗളമായി നടന്നു. രജിസ്റ്റർ ഒപ്പിടുവാനായി ചെല്ലുമ്പോൾ അവർക്ക് സംശയം പ്രായപൂർത്തിയായതാണോ എന്ന്. കാരണം വധുവിനെ 18 വയസും വരന് 22വയസ്സ് പ്രായം. ആർക്കാണെങ്കിലും സംശയം തോന്നുമല്ലോ. വളരെ നേരത്തെ ജോലി സമ്പാദിച്ചത് കൊണ്ട് വിവാഹം നടത്താൻ അച്ഛനും അമ്മയും സമ്മതം കൊടുത്തിരുന്നു.
വിവാഹ പന്തലിൽ നിന്നും ഊണുകഴിക്കാനായി ഇറങ്ങിയപ്പോൾ മുതൽ തുടങ്ങിയ ടെൻഷനാണ്. വരന്റെ അച്ഛന് ഊണ് കഴിക്കാൻ നേരം കിട്ടിയില്ല. രണ്ടുമണിക്ക് മുമ്പ് വീട്ടിൽ കയറേണ്ടതിനാൽ എല്ലാവരും പെട്ടെന്ന് തന്നെ വരന്റെ വീട്ടിലേക്ക് തിരിച്ചു. അത് കണ്ടത് മുതൽ പേടിയായി തുടങ്ങി. എന്തെങ്കിലും ദേഷ്യം ഉണ്ടായിട്ടാണോ ഭക്ഷണം കഴിക്കാത്തത് എന്ന് പോലും അവൾക്ക് തോന്നിപ്പോയി. അതിനിടയ്ക്ക് അച്ഛന്റെഒരു സുഹൃത്ത് അച്ഛനോട് ചോദിക്കുകയും ചെയ്തു.
“എന്താ മേനോനെ ബാലവിവാഹമാണോ മകൻ്റെ എന്ന്.”
സുമന്റെ അച്ഛൻ അതിന് മറുപടിയൊന്നും പറയുന്നത് കേട്ടില്ല.
നിലവിളക്ക് പിടിച്ച് വലതുകാൽ വച്ച് വീട്ടിലെത്തളത്തിലേക്ക് കയറിയപ്പോൾ തന്നെ സുമ അത്ഭുതപ്പെട്ടു. വലിയൊരു തറവാട്.. മക്കളും മരുമക്കളും കൊച്ചുമക്കളും എല്ലാവരും കൂടെ ഒരു ഉത്സവത്തിന്റെ ആൾ തന്നെ ഉണ്ടായിരുന്നു. എഴുത്തിലൂടെ മാത്രം വായിച്ചറിഞ്ഞ അനന്തരവരെയും മറ്റും കണ്ട് അവൾഅതിശയിച്ചു പോയി. അമ്മായി എന്ന് വിളിച്ച് എല്ലാവരും അടുത്തു കൂടി. 14 ആൺകുട്ടികളും രണ്ട് പെൺകുട്ടികളും, അതിലൊരു സുന്ദരി പെൺകുട്ടി, മാലയും വളയും മൂക്കുത്തിയും ഒക്കെ തൊട്ടുനോക്കുന്നുണ്ട്. അഞ്ചുവയസ് പ്രായം കാണുമായിരിക്കും.
അവൾ സുമയുടെ ചെവിയിൽ മെല്ലെ പറഞ്ഞു “എന്ത് സുന്ദരിയാണ് അമ്മായിയെ കാണാൻ.”
സന്ധ്യവരെ അവരുടെ കൂടെ ഇരുന്ന് കളിച്ചും പാട്ടുപാടിയും ഒക്കെ ഇരുന്നു. സന്ധ്യ കഴിഞ്ഞപ്പോൾ മനസ്സിന് വല്ലാത്ത വിഷമം. വീട്ടിൽ നിന്നും മാറി നിൽക്കുന്നതിന്റെ ആയിരിക്കാം. സന്ധ്യയ്ക്ക് മേൽ കഴുകി വന്നപ്പോൾ സുമന്റെ അമ്മ വേഷം മാറാനായി ഒരു സാരിയും ബ്ലൗസും കയ്യിൽ കൊടുത്തു. സത്യത്തിൽ അവൾ കല്യാണത്തിന് ആണ് ആദ്യമായി സാരി ഉടുക്കുന്നത്. സാരി ഉടുക്കാൻ അറിയാത്തതിനാൽ എന്ത് ചെയ്യണം എന്ന് അറിയാതെ നിന്നു. ഇത്രയും കാലം പല ഫാഷൻ ഡ്രസ്സുകൾ ഇട്ട് നടന്ന അവൾ ആകെ പൊല്ലാപ്പിലായി. ഇവിടെ വന്നാൽ ഇങ്ങനെയുള്ള ഡ്രസ്സുകൾ ഇടാമോ എന്നുള്ള ഭയം കാരണം ഉണ്ടായിരുന്ന നല്ല ഡ്രസ്സുകൾ എല്ലാം ചേച്ചിമാരുടെ മക്കൾക്ക് എടുത്തു കൊടുത്തിട്ടാണ് പോന്നത്.
സാരി ഉടുക്കാൻ ഒരു നാത്തൂൻ സഹായിച്ചു കൊടുത്തു. അത്താഴം കഴിഞ്ഞ് അമ്മ കൊടുത്ത പാൽപ്പാത്രവുമായി തെക്കേ മുറിയിലേക്ക് പോകുമ്പോൾ താൻ സ്വപ്നം കാണുകയാണോ എന്ന് തോന്നലായിരുന്നു സുമക്ക്. 10- 12 മുറികളുള്ള വീട്ടിൽ എല്ലാ മുറികളും കുട്ടികളും വലിയവരും കയ്യടക്കി കഴിഞ്ഞിരുന്നു. മുല്ലപ്പൂവിരിച്ച വെള്ളയിൽ പിങ്ക് നിറത്തിലുള്ള കിടക്കയിൽ ഇരിക്കുമ്പോൾ സുമയ്ക്ക് മനസ്സ് പിടയ്ക്കുകയായിരുന്നു.
വാതിൽ തുറന്നു ആൾ വന്നപ്പോൾ ഇത്രയും നാൾ താൻ സംസാരിക്കുകയും കാണുകയും ഒക്കെ ചെയ്തിരുന്ന ആൾ ആയിരുന്നുവെങ്കിലും ആകെ ഒരു പേടിയും നാണവും ഒക്കെ എവിടുന്നോ പാഞ്ഞത്തി. വളരെ ചെറുപ്പം മുതൽ കണ്ട ആളോട് താൻ എന്തിനാ ഇത്രയും പേടി കാണിക്കുന്നതെന്ന് തോന്നി. ആദ്യരാത്രിയിൽ അവർ പല കാര്യങ്ങളെക്കുറിച്ചും സംസാരിച്ചു തുടങ്ങി. ജോലി സ്ഥലത്തെ കാര്യങ്ങളും വീട്ടിലെ ചില സാമ്പത്തിക കാര്യങ്ങളും പങ്കുവെച്ചു . നേരം ഏതാണ്ട് ഒരു മണിയായി കാണും ഇനി കിടക്കാം അല്ലേ എന്ന് ചോദിച്ച് ലൈറ്റ് ഓഫ് ചെയ്യുകയും പുറത്ത് ഭയങ്കര സംസാരവും വണ്ടി സ്റ്റാർട്ട് ചെയ്യുന്നതും ഒക്കെ കേൾക്കാൻ തുടങ്ങി.
ആളിനോട് പറഞ്ഞു വാതിൽ തുറന്ന് എന്താണെന്ന് നോക്കി വരാൻ. അവിടെ മറ്റൊരു രംഗം നടക്കുകയായിരുന്നു. സുമയുടെ മൂന്നാമത്തെ നാത്തൂൻ ട്രിവാൻഡ്രത്ത് പോകാൻ രാവിലെ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നതാണ്. അവർ പ്രഗ്നൻറ് ആണ്. ഇനി ഒരു മാസം കൂടി ഉണ്ട് ഡെലിവറിക്ക്. പക്ഷേ പെയിൻ തുടങ്ങി രാത്രിയിൽ അമ്മയും ചേച്ചിയും കൂടി അവരെ ഹോസ്പിറ്റലിൽ കൊണ്ടുപോകാൻ ഒരുങ്ങുന്നു.
‘ഞാനും കൂടി വരാമെന്ന്’ പറഞ്ഞ് ഡ്രസ്സ് ചേഞ്ച് ചെയ്യാൻ ആൾ പോകുമ്പോൾ അമ്മ അദ്ദേഹത്തോട് പറഞ്ഞു “വേണ്ട മോനെ. ഇന്നത്തെ ദിവസം നീ വരണ്ട, നിങ്ങൾ കിടന്നോളൂ.”
കിടക്കാൻ പോയിട്ട് നിൽക്കാൻ പോലും അവർക്ക് കഴിഞ്ഞില്ല. കാരണം വലതുകാൽ വെച്ച് ഐശ്വര്യത്തോടെ വന്നു കയറിയതേയുള്ളൂ. അരുതാത്ത എന്തെങ്കിലും സംഭവിച്ചാൽ ഉള്ള അവസ്ഥ എന്തായിരിക്കും. സകല ദൈവങ്ങളെ വിളിച്ചു സുമ പ്രാർത്ഥിച്ചു… ചേച്ചിക്കും കുഞ്ഞിനും ഒന്നുംസംഭവിക്കരുതേ എന്ന്. കരച്ചിൽ കണ്ട് സുമനും വിഷമമായി. അങ്ങനെ അവരുടെ ആദ്യരാത്രി കാളരാത്രി ആയി.
പിറ്റേന്ന് തന്നെ പുലർച്ചെ സുമൻ ഹോസ്പിറ്റലിൽ എത്തി. അമ്മയും കുഞ്ഞിനെയും ആരെങ്കിലും ഒരാളെ രക്ഷിക്കാം എന്ന് ഡോക്ടർ പറഞ്ഞു. ചേച്ചിയെ രക്ഷിക്കാനായി അവർ പാടുപെടുകയാണ്. കുഞ്ഞിനെ ടൗവലിൽ പൊതിഞ്ഞ് അമ്മയുടെ കയ്യിൽ കൊടുത്തിട്ട് ഡോക്ടർ പറഞ്ഞു “മകളുടെ ആയുസ്സിനായി പ്രാർത്ഥിക്കു.”
ആരുടെയൊക്കെയോ പ്രാർത്ഥന ദൈവം കേട്ടു. അമ്മയും കുഞ്ഞും രക്ഷപ്പെട്ടു. രണ്ടുദിവസം കഴിഞ്ഞ് അമ്മായിയമ്മ ഹോസ്പിറ്റലിൽ നിന്ന് വീട്ടിലെത്തി. മരുമകളെ ഞാൻ ഒന്ന് ശരിക്ക് കണ്ടു പോലും ഇല്ല എന്ന് പറഞ്ഞ് അമ്മ സുമക്ക് കെട്ടിപ്പിടിച്ച് ഒരു ഉമ്മ കൊടുത്തു. അവർക്ക് എന്തെങ്കിലും സംഭവിച്ചിരുന്നെങ്കിൽ വിവാഹ പിറ്റേന്ന്ഈ വീട്ടിൽ എന്താകുമായിരുന്നു എന്ന വേവലാതി ആയിരുന്നു അവളുടെ മനസ്സ് മുഴുവൻ. ഒരു ദോഷവും വരുത്താത്ത ദൈവങ്ങൾക്ക് ശതകോടി നന്ദി പറഞ്ഞു. അങ്ങനെ നല്ല ദിവസം നോക്കി അവരുടെ ശാന്തി മുഹൂർത്തവും കഴിഞ്ഞിരിക്കുന്നു.
അന്നത്തെ കുട്ടി ഇന്ന് ആറ് വിഷയത്തിൽ ഡോക്ടറേറ്റ് എടുത്ത് അമേരിക്കയിൽ താമസിക്കുന്നു. വിവാഹ രാത്രി ഫ്ലോപ്പ് ആയാലും സാരമില്ല. ചേച്ചിയും കുഞ്ഞു സുഖമായി തിരികെ വീട്ടിലെത്തിയതിൽ സർവ്വേശ്വരനോട് നന്ദി പറയാത്ത ദിവസങ്ങൾ ഇല്ല……
(വിഷയം വിവാഹ രാത്രി)


5 Comments
കഥാപാത്രങ്ങളുടെ പേര് മാറ്റി സ്വന്തം കഥ എഴുതിയതാണോ എന്നൊരു സംശയം എനിക്ക് മാത്രമാണോ 😄
മനോഹരം
അമ്മക്കോ കുഞ്ഞിനോ എന്തെങ്കിലും സംഭവിച്ചിരുന്നുവെങ്കിൽ പഴി മുഴുവൻ ആ കുട്ടിക്കായേനേ…… നന്നായെഴുതി❤️👍
Touching !
നന്നായി എഴുതി.👍
നല്ലെഴുത്ത് കുമാരി. ഇത്തരം സന്ദർഭങ്ങളിൽ പെൺകുട്ടിയാണ് tension മുഴുവൻ അനുഭവിക്കുന്നത്.👌👏❤️