ദുബായിയിലെ അൽബർഷയിലുള്ള ആഡംബരവില്ലയുടെ വിശാലമായ ബാൽക്കണിയിൽ നില്ക്കുമ്പോൾ, നസീമയുടെയുള്ളിൽ ഒരു മണൽക്കാറ്റു വീശുന്നുണ്ടായിരുന്നു. പത്തു വർഷംമുമ്പ് കോഴിക്കോട്ടുള്ള ഒരു സാധാരണ ഇടവഴിയിൽനിന്ന്‍ അബ്ദുള്ളയുടെ വധുവായി ഈ മണൽനാട്ടിലേക്കു വിമാനം കയറുമ്പോൾ, അവൾ കണ്ട സ്വപ്നങ്ങൾക്ക് ഈ നഗരത്തെക്കാൾ തിളക്കമുണ്ടായിരുന്നു. പക്ഷേ, ഇന്ന് ആ തിളക്കമെല്ലാം അവളുടെയുള്ളിലെ ശൂന്യതയിൽ തട്ടി, ഇരുളടഞ്ഞിരിക്കുന്നു.
റിയലെസ്റ്റേറ്റുസാമ്രാജ്യത്തിന്‍റെ അധിപനാണ് അബ്ദുള്ള. അയാൾക്ക് പ്രണയമെന്നത് ഒരു ബിസിനസ്സുകരാർപോലെയായിരുന്നു. രാത്രികളിൽ അയാൾ വരുന്നത് കണക്കുകളുടെ ഭാരവുമായാണ്.
“നസീമാ, ഈ മാസം നിനക്ക് ഞാനൊരു പുതിയ ലംബോർഗിനി ബുക്കുചെയ്തിട്ടുണ്ട്. വെള്ള നിറം. നിനക്ക് ഇഷ്ടപ്പെട്ടില്ലേ?” അത്താഴത്തിനിടയിൽ, ഫോണിലെ ഇമെയിലുകൾ നോക്കി അയാൾ ചോദിക്കും.
“എനിക്കു വേണ്ടത് കാറല്ല. കുറച്ചു സമയം നിങ്ങളോടൊപ്പം..”
“സമയം പണമാണ് നസീമാ. നിനക്ക് ആവശ്യമുള്ളതെല്ലാം ഞാൻ നല്കുന്നില്ലേ? ആഭരണങ്ങള്‍, പട്ടുസാരികള്‍, ഈ കൊട്ടാരം. ഡയമണ്ഡുമാലയും വാങ്ങിത്തന്നില്ലേ? ഇതിലപ്പുറം ഒരു സ്ത്രീക്ക് എന്തു വേണം?”
എപ്പോളും വാക്കുകൾ പൂർത്തിയാക്കുംമുമ്പേ അയാൾ പറയും.
കുട്ടികള്‍ ഓടിക്കളിക്കാത്ത ആ വലിയ വീട്ടിൽ, അവൾ ഒരു അലങ്കാരവസ്തുമാത്രമായി ഒതുങ്ങി. രാത്രികളിൽ അബ്ദുള്ള ഉറങ്ങിക്കഴിയുമ്പോൾ നസീമ ജനൽയ്ക്കൽ നില്ക്കും. ധരിച്ചിരിക്കുന്ന ഡയമണ്ഡു മാല കഴുത്തിന്നുചുറ്റുമുള്ള ഒരു കുരുക്കാണെന്ന് അവൾക്കു പലപ്പോളും തോന്നിയിട്ടുണ്ട്.
ഈ ശൂന്യതയിലേക്കാണ് ലബനീസുവംശജനായ സമീർ കടന്നുവരുന്നത്. വില്ലയിലെ സെക്യൂരിറ്റിസിസ്റ്റം പരിഷ്കരിക്കാൻ വന്ന ഐ.ടി.കൺസൾട്ടന്റ്.
ആദ്യത്തെ ദിവസം ചായയുമായി ചെന്ന നസീമയുടെ കൈകളിലെ വിറയലും കണ്ണുകളിലെ വിഷാദവും സമീർ ശ്രദ്ധിച്ചു.
“എന്തു പറ്റി? എന്തെങ്കിലും പ്രശ്നമുണ്ടോ? ഈ വലിയ വീടിന് വല്ലാത്തൊരു മരവിപ്പുണ്ട്. നിങ്ങള്‍ കരയുകയായിരുന്നുവെന്ന്‍ കണ്ണുകൾ പറയുന്നു?”
“പ്രശ്നമോ? ഒന്നുമില്ല. നിങ്ങളുടെ തോന്നലാണ്.”
“ഒന്നിനും ബുദ്ധിമുട്ടിക്കാത്തതല്ല സ്നേഹം. നിങ്ങള്‍ക്ക് സ്വാതന്ത്ര്യത്തോടെ ശ്വസിക്കാൻ കഴിയുന്നില്ലെന്ന് എനിക്കു തോന്നുന്നു.”
സമീറിന്‍റെ ഇംഗ്ലീഷുകലര്‍ന്ന അറബിസംഭാഷണം നസീമയെ വല്ലാതെ ആകര്‍ഷിച്ചു.
വില്ലയിലെ സെക്യൂരിറ്റിസിസ്റ്റം പലതവണ കേടായി!
സമീർ അവൾക്ക് അറബിക്കവിതകൾ പരിഭാഷപ്പെടുത്തിക്കൊടുത്തു. അബ്ദുള്ള ബിസിനസ്സുമീറ്റിംഗുകളിൽ മുഴുകിയിരിക്കുമ്പോൾ, അടുക്കളയുടെ മറവിലും വാട്സാപ്പുസന്ദേശങ്ങളിലും അവർ ഒരു പുതിയൊരു ലോകം പണിതുയർത്തി. സമൂഹത്തിന്‍റെ കണ്ണിൽ ഹിതമല്ലാത്ത ബന്ധം. പക്ഷേ, നസീമയ്ക്ക് അത് ജീവവായുപോലെയായിരുന്നു.
അബ്ദുള്ള തന്ത്രശാലിയായ ഒരു ബിസിനസ്സുകാരനായിരുന്നു. ലാഭവിഹിതത്തിലെ ഒരു ദിർഹത്തിന്‍റെ മാറ്റംപോലും തിരിച്ചറിയുന്ന അയാൾക്ക്, ഭാര്യയുടെ മാറ്റം മനസ്സിലാക്കാൻ അധികം സമയം വേണ്ടിവന്നില്ല. ഒരു രാത്രി അയാൾ നേരത്തേ വീട്ടിലെത്തി. വാതില്‍ തുറന്നപ്പോള്‍, നസീമ ഫോണിൽ നോക്കി ചിരിക്കുന്നത് അയാൾ കണ്ടു.
“ആരാ വിളിച്ചത് നസീമാ? കൂട്ടുകാരാരെങ്കിലും വിളിച്ച് തമാശ പറഞ്ഞോ? അല്ലാതെ ഈ രാത്രിയിൽ നിന്നെ ചിരിപ്പിക്കാൻമാത്രം ആരാ?”
“അത്… അത് എന്‍റെ ഉമ്മയാണ്.”
“എവിടെ? നോക്കട്ടെ. ഉമ്മയ്ക്ക് വാട്സാപ്പിൽ ഇത്രയധികം കവിതകൾ അയയ്ക്കാൻ അറിയാമോ? നീ മാറിയിരിക്കുന്നു. നിന്‍റെ മണംപോലും. നീ ഉപയോഗിക്കുന്ന ഈ അത്തര്‍ ഏതാണ്? ഇത് ഞാന്‍ വാങ്ങിയതാണോ?”
“നസീമാ?”
ആ വിളിയിലെ കാഠിന്യം അവളുടെ ഉള്ളുലച്ചു.
പിറ്റേ ദിവസം യാത്ര പുറപ്പെടുംമുമ്പ്, ഡ്രൈവറായ റഷീദിനോട് നസീമയെ രഹസ്യമായി നിരീക്ഷിക്കാൻ അബ്ദുള്ള പറഞ്ഞേല്പിച്ചു.
അബ്ദുള്ള അബുദാബിയിലേക്കു പോയ മറ്റൊരു രാത്രിയിൽ, നസീമയും സമീറും നഗരം പിന്നിട്ട് അൽഖുദ്രയിലെ മരുഭൂമിയിൽ ഒത്തുകൂടി. ആ നക്ഷത്രനിബിഡമായ ആകാശത്തിന്നു കീഴിൽ അവർ ലോകത്തെ മറന്നു.
“നമ്മൾ ചെയ്യുന്നത് തെറ്റാണോ സമീർ? ലോകം ഇതിനെ വഞ്ചനയെന്നു വിളിക്കില്ലേ?”
“സ്നേഹമില്ലാത്ത ഒരാളോടൊപ്പം ശ്വാസംമുട്ടി കഴിയുന്നതാണ് ഏറ്റവും വലിയ പാപം. സ്വന്തംഭാര്യയെ സ്നേഹിക്കാത്ത വഞ്ചനയെക്കാളും വലുതല്ല, ഒന്നും. നീ എന്‍റെകൂടെ പോരുന്നോ? എല്ലാം ഉപേക്ഷിച്ച്?”
“എനിക്കു പേടിയാണ് സമീർ. പക്ഷേ, ഈ നിമിഷം, ഇത് എന്റേതാണ്.”
അവർ ആ മണൽപരപ്പിൽ പ്രണയത്തിന്‍റെ നിമിഷങ്ങൾ പങ്കുവയ്ക്കുമ്പോൾ, അതെല്ലാം ഒരു മൊബൈല്‍ഫോണില്‍ പതിയുന്നുണ്ടായിരുന്നു. ദൂരേ, റഷീദ് അതെല്ലാം പകർത്തുന്നുണ്ടായിരുന്നു.
നസീമ തിരിയേ വീട്ടിലെത്തിയപ്പോൾ വില്ലയിലെ ലൈറ്റുകളെല്ലാം തെളിച്ചിരിക്കുന്നതു കണ്ടു. നസീമയുടെ ശരീരമാകെ ഒരു വിറയല്‍ പാഞ്ഞുപോയി. ഹാളിലെ ലൈറ്റുകൾ എല്ലാം തെളിഞ്ഞിരിക്കുന്നതാണ് വാതില്‍ തുറന്നപ്പോള്‍ കണ്ടത്. വെല്‍വെറ്റുസോഫയില്‍ അബ്ദുള്ള! കൈയിലെ മൊബൈല്‍ഫോണിലാണ് ശ്രദ്ധ.
“നസീമാ, നീ എന്‍റെ പേരു നശിപ്പിച്ചു, മാനവും. നസീമാ! എന്‍റെ വില്ലയിലിരുന്ന് നീ മറ്റൊരുവനെ സ്വപ്നം കണ്ടു. അവനോടൊപ്പം…”
അടുക്കളയുടെ വാതില്‍ തുറന്ന്‍ റഷീദ് വന്നു. അയാളുടെ മുഖഭാവത്തില്‍നിന്നു നസീമ കാര്യങ്ങള്‍ മനസ്സിലാക്കി. എവിടെനിന്നോ ഒരു ധൈര്യം അവള്‍ക്കു കിട്ടി.
“നിങ്ങൾ എനിക്ക് സ്വർണ്ണവും കാറും ഡയമണ്ഡും തന്നു. പക്ഷേ, സ്നേഹം തന്നില്ല. ഞാനൊരു പെണ്ണാണെന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ, എപ്പോളെങ്കിലും? ദിര്‍ഹം എണ്ണിക്കൂട്ടുകയല്ലാതെ, ജീവിതത്തിന്‍റെ മൂല്യം എണ്ണിക്കൂട്ടാന്‍ നിങ്ങള്‍ക്കു കഴിഞ്ഞിട്ടുണ്ടോ? നിങ്ങളുടെയെങ്കിലും? ഞാന്‍ ഒന്നും ഒളിക്കുന്നില്ല. സമീർ എനിക്കു നല്കിയത് ജീവിതമാണ്. അല്പം സ്നേഹം.”
“നീ ധരിച്ചിരിക്കുന്ന ഈ ജലബിയയും കഴുത്തിലെ ഡയമണ്ഡു൦ എന്‍റെ വിയർപ്പിന്‍റെ വിലയാണ്, നസീമാ. നിന്നെ ഞാൻ ഒരു രാജ്ഞിയെപ്പോലെയാണ് ഇവിടെ വാഴിച്ചത്. പക്ഷേ, നിന്‍റെ ഉള്ളിലെ ചോരയ്ക്ക് തെരുവുപെണ്ണിന്‍റെ ഗുണമാണെന്ന് ഞാൻ അറിഞ്ഞില്ല! കഷ്ടം!”
മറുപടിയോടൊപ്പം കവിളിൽ പതിച്ച കനത്ത പ്രഹരത്തില്‍ നസീമ ഉലഞ്ഞുപോയി. അടികൊണ്ടു വീണ നസീമയെ നോക്കി, പല്ലിറുമ്മിക്കൊണ്ട് അയാള്‍ പറഞ്ഞ വാക്കുകളോരോന്നും അവളെ കീറിമുറിച്ചു. അയാളുടെ പ്രഹരം കേവലമൊരു ശാരീരികോപദ്രവംമാത്രമല്ലെന്നും മറിച്ച് വർഷങ്ങളായി അയാൾ ഉള്ളിൽ കൊണ്ടുനടന്ന പുരുഷാധിപത്യത്തിന്‍റെയും ഉടമസ്ഥാവകാശത്തിന്‍റെയും ആക്രോശമായിരുന്നുവെന്നും അവള്‍ തിരിച്ചറിഞ്ഞു.
കര്‍ട്ടനു പുറകില്‍ കണ്ട കണ്ണുള്‍, തന്നെ കണ്ട അന്നുമുതല്‍ ഒളിപ്പിച്ചുവച്ചിരുന്ന അഭിനിവേശത്തിന്റേതാണെന്നും അവള്‍ തിരിച്ചറിഞ്ഞു.
അയാൾ അവളുടെ അടുത്തേക്ക് ആഞ്ഞ് കുനിഞ്ഞു. മുടിയിൽ കുത്തിപ്പിടിച്ച്, വലിച്ചിഴച്ച്, കോഫിടേബിളിനടുത്തേക്കു തള്ളി!
“സ്നേഹം വേണമെന്നല്ലേ നീ പറഞ്ഞത്? അറബിക്കടലിലെ ഉപ്പുവെള്ളത്തെക്കാൾ കയ്പുള്ള സ്നേഹം ഞാൻ നിനക്കു കാണിച്ചുതരാം. ആ ലബനീസുപട്ടിയെ ഞാൻ ഈ മണലില്‍ കുഴിച്ചുമൂടുമെന്നു കരുതിയോ? ഇല്ല. അവനെ ജീവച്ഛവമായി, അവന്‍റെ നാട്ടിലേക്കു കെട്ടുകെട്ടിക്കും. ഇനി ഒരിക്കലും നീ അവനെ കാണില്ല. അവന്‍റെ ജീവിതം നീ കാരണം തകർന്നുവെന്ന്‍ ഓരോ നിമിഷവും അവനോർക്കണം. പിന്നെ, നിന്നെ.. നിന്നെ എന്‍റെ ഈ വില്ലയുടെ പടിയിറക്കുന്നത് വെറുംകൈയോടെ ആയിരിക്കും. നിന്‍റെ വീട്ടുകാർപോലും സ്വീകരിക്കാത്തവിധം, വഞ്ചകിയെന്ന മുദ്ര നിന്‍റെ നെറ്റിയിൽ കുത്തും.”
തറയിൽ കിടന്നിരുന്ന നസീമ പതുക്കേ എഴുന്നേറ്റു. അയാള്‍ക്കുണ്ടായിരുന്നത് പ്രണയമല്ലെന്നും അയാൾ വിലകൊടുത്തു വാങ്ങിയ ഒരു വസ്തു കൈവിട്ടുപോയതിലെ നഷ്ടബോധമാണെന്നും അവള്‍ തിരിച്ചറിഞ്ഞു. ഉലഞ്ഞുപടര്‍ന്ന മുടിയിഴകൾക്കിടയിലൂടെ അവൾ അയാളെ നോക്കി. ആ നോട്ടത്തിൽ ഭയമായിരുന്നില്ല, മറിച്ച് വർഷങ്ങളായി ഉള്ളിൽ അടിച്ചമർത്തിയ ഒരു അഗ്നിപർവ്വതത്തിന്‍റെ തിളക്കമുണ്ടായിരുന്നു. ചുണ്ടിലെ ചോര തുടച്ച്, നിവര്‍ന്നുനിന്ന് അവൾ അയാളുടെ മുഖത്തേക്കു നോക്കി.
“മുദ്ര കുത്താൻ നിങ്ങൾക്കെളുപ്പമാണ് അബ്ദുള്ളാ. കാരണം, അധികാരം നിങ്ങളുടെ കൈയിലാണ്. പക്ഷേ, നിങ്ങൾ തന്ന ഈ പട്ടിനെക്കാളും ഡയമണ്ഡിനെക്കാളും വില, സമീർ തന്ന ആ അല്പം സ്നേഹത്തിനുണ്ടായിരുന്നു. എന്നെ വഞ്ചകിയെന്നു വിളിക്കുമ്പോൾ ഒന്നോര്‍ക്കുക, ശവത്തെപ്പോലെ ഒരു പെണ്ണിനെ ഒരു വില്ലയിൽ പൂട്ടിയിട്ട്, അവളുടെ ആത്മാവിനെ കൊന്ന നിങ്ങൾ അതിലുംവലിയ വഞ്ചകനാണ്.”
അവൾ കഴുത്തിലെ ഡയമണ്ഡുമാല പറിച്ചെടുത്ത് അയാളുടെ നേരേ വലിച്ചെറിഞ്ഞു.
“ഈ തടവറയിൽനിന്ന് നിങ്ങൾ എന്നെ പുറത്താക്കുകയല്ല, ഞാൻ സ്വയംമോചിതയാവുകയാണ്. വെറുംകൈയോടെയാണ് ഞാൻ പോകുന്നതെങ്കിൽ എനിക്കു സന്തോഷമേയുള്ളൂ. കാരണം, നിങ്ങളുടെ ഈ പണം എന്‍റെ ശരീരത്തെമാത്രമേ പൊതിഞ്ഞിട്ടുള്ളൂ. എന്‍റെ മനസ്സിനെ സ്പർശിക്കാൻപോലും നിങ്ങൾക്കു കഴിഞ്ഞിട്ടില്ല. നിങ്ങൾക്കു നഷ്ടപ്പെട്ടത്, നിങ്ങളുടെ അഹങ്കാരമാണ് അബ്ദുള്ളാ. എനിക്കു നഷ്ടപ്പെടാൻ നിങ്ങള്‍ എനിക്കു നല്കിയ ചങ്ങലകൾമാത്രമേയുള്ളൂ!”
നസീമയുടെ, അബ്ദുള്ള എന്ന വിളി അയാള്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ഈ മറുപടി അബ്ദുള്ളയെ കൂടുതൽ പ്രകോപിപ്പിച്ചു. അവളെ ഒന്നുകൂടെ അടിക്കാനായ് കൈയോങ്ങിയെങ്കിലും അവളുടെ ആത്മവിശ്വാസം നിറഞ്ഞ കണ്ണുകൾക്കു മുന്നിൽ ആ കൈകൾ വിറച്ചു. അയാളുടെ ക്രോധം അധികാരത്തിന്‍റെ ക്രൂരതയിലേക്കു മാറി. ഫോണെടുത്ത് ബിസിനസ്സുസുഹൃത്തുക്കളായ ഉന്നതോദ്യോഗസ്ഥരെ വിളിച്ചു.
“സമീറിനെ ഇപ്പോൾതന്നെ കസ്റ്റഡിയിലെടുക്കണം. അവന്‍റെ വിസ റദ്ദാക്കി, നാടുകടത്തണം. അവനൊരിക്കലും ഈ മണ്ണിൽ ഇനി കാലുകുത്തരുത്.”
“റഷീദേ?”
“ഇവളെ നാളെ രാവിലെ ആദ്യത്തെ വിമാനത്തിൽ കേറ്റിവിടണം. പാസ്പോർട്ട് എന്‍റെ കൈയിലുണ്ട്. ഇവൾക്ക് വസ്ത്രം മാറാൻപോലും സമയം കൊടുക്കരുത്.”
അബ്ദുള്ള മുറിക്കു പുറത്തിറങ്ങി, കതക് ആഞ്ഞടച്ചു. കാവലിനായി റഷീദിനെ നിറുത്തി.
ആ രാത്രി നസീമയ്ക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. എന്നാല്‍, അവളുടെയുള്ളിൽ ഒരു ഭാരവുമില്ലായിരുന്നു. ജീവിതത്തിലെ ഏറ്റവും വലിയ സത്യം വെളിപ്പെടുത്തിയതിന്‍റെ ഒരാശ്വാസം അവളനുഭവിച്ചു.
അബ്ദുള്ളയുടെ സ്വാധീനത്തില്‍ സമീറിനെ നാടുകടത്താൻ ഉത്തരവായി. നസീമയുടെ വിസ കാന്‍സല്‍ചെയ്യപ്പെട്ടു.
പിറ്റേന്നു വെളുപ്പിന് വിമാനത്താവളത്തില്‍ ചെന്നിറങ്ങുമ്പോള്‍, വിലങ്ങുകളുമായി വന്നിറങ്ങുന്ന സമീറിനെ അവള്‍ കണ്ടു. അവരുടെ കണ്ണുകൾതമ്മിലുടക്കി. അവൾ സമീറിനെ നോക്കി തലയാട്ടി. നമ്മൾ തോറ്റുപോയിട്ടില്ല എന്നൊരു ഉറപ്പ് ആ കണ്ണുകളിലുണ്ടായിരുന്നു.
ദുബായ് എയർപോർട്ടിലെ ആ തണുത്ത ഇടനാഴികളിലൂടെ നടക്കുമ്പോൾ ശുദ്ധവായു ശ്വസിച്ചുതുടങ്ങിയിരിക്കുന്നു എന്നവൾക്കു തോന്നി.
എയർപോർട്ടിലെ ഡിപ്പാർച്ചർലോഞ്ചിൽവച്ച് കൈവിലങ്ങുകളുമായി പോകുന്ന സമീറിനെ അവൾ അവസാനമായി കണ്ടു.
“നസീമാ, എന്നോടു ക്ഷമിക്കൂ. നിനക്ക് ചിറകുകൾ നല്കാൻ വന്ന ഞാൻ നിന്‍റെ ആകാശം ഇല്ലാതാക്കി.”
“ഇല്ല സമീർ. നീ എന്നെ ജീവിക്കാൻ പഠിപ്പിച്ചു. ആ കൂട്ടിനുള്ളിൽക്കിടന്ന്‍ മരിക്കുന്നതിനെക്കാൾ നല്ലതാണ് ഈ നാടുകടത്തല്‍.”
കൂടുതല്‍ സംസാരിക്കാന്‍ അനുവദിക്കാതെ, പൊലീസുകാര്‍ സമീറിനെ തള്ളിമാറ്റിക്കൊണ്ടുപോയി.
ഒരു മണൽക്കാറ്റുപോലെ വന്ന് ഹൃദയങ്ങളില്‍ കനൽ ബാക്കിവച്ച് നസീമയും സമീറും യാത്രയായി.
പ്രണയത്തിനും വഞ്ചനയ്ക്കുമിടയിലുള്ള നൂൽപ്പാലത്തിലൂടെ അവരുടെ സഞ്ചാരം ഒരു നൊമ്പരമായിമാത്രം ശേഷിക്കും.
വിമാനമുയരുമ്പോൾ, താഴേ മിന്നിത്തിളങ്ങുന്ന നഗരത്തെ നോക്കി. കണ്ണഞ്ചിപ്പിക്കുന്ന പ്രകാശത്തിന്നു പുറകില്‍ കണ്ണീരിന്‍റെയും തേങ്ങലുകളുടെയും ഇരുളടഞ്ഞ മൂലകള്‍ അവള്‍ കണ്ടു. സ്വാതന്ത്ര്യത്തിന് വലിയൊരു വില നല്കേണ്ടിവരുമെന്നും അതു നല്കാൻ തയ്യാറുള്ളവർക്കുമാത്രമേ സ്വന്തം മനസ്സാക്ഷിയോടു നീതിപുലർത്താൻ കഴിയൂ എന്നും അവൾ തിരിച്ചറിഞ്ഞു. മണൽക്കാറ്റിൽ അലിഞ്ഞുപോയ ആ പ്രണയത്തിന്‍റെ ഓർമ്മകളുമായി അവൾ ഒരു പുതിയ ജീവിതത്തിലേക്കു കണ്ണു തുറന്നു.


12 Comments
മനോഹരമായ രചന..
നല്ലഒഴുക്കുള്ള കഥ.
#ഡയമണ്ട് എന്നല്ലേ ശരിയായ വാക്ക്
മനോഹരമായ ഈ പ്രണയ കഥ പര്യവസാനിച്ചതായി വായനക്കാർക്ക്തോ ന്നുന്നുണ്ടെങ്കിലും, ഈ ഡിജിറ്റൽ യുഗത്തിൽ യഥാർത്ഥ പ്രണയം അത്രഎളുപ്പത്തിൽ അവസാനിക്കുന്ന ഒന്നല്ലല്ലോ, അതിനെ സമയംകൊണ്ടും ദൂരകൊണ്ടും അധികാരകൊണ്ടുമൊന്നും തകർക്കാനാകില്ല. നസീമയും സമീറും വേർപിരിഞ്ഞത് അവരുടെ മനസ്സുകൾ തോറ്റതു കൊണ്ടല്ല, ഒരു വിദേശ രാജ്യത്തെ നിയമ സാഹചര്യങ്ങൾ ശക്തമായതു കൊണ്ട് മാത്രമാണ്. എന്നാൽ ഹൃദയത്തിൽ ഒരിക്കൽ തെളിഞ്ഞ ആ സ്നേഹത്തിന്റെ പ്രകാശം ഒരിക്കെലും അണയുമോ, അതാളി കത്തുക തന്നെ ചെയ്യും..
അവർക്ക് വീണ്ടും കണ്ടുമുട്ടാം
നഷ്ടപ്പെട്ട ദിനങ്ങളെക്കാൾ ഉറപ്പായും ശക്തമായിരിക്കും അവരുടെ ഇനിയുള്ള ജീവിതം.
ഷെയ്ഖ്സ്‌പിയർ പറഞ്ഞ പോലെ സത്യമായ പ്രണയം ഒരിക്കലും പരാജയപ്പെടുന്നില്ല അത് വഴിതെറ്റാം, വൈകാം, വേദനിപ്പിക്കാം… പക്ഷെ ആ വേർപിരിയൽ അവസാനമല്ല…വീണ്ടും പ്രണയ ദിനങ്ങൾ തുടങ്ങാൻ ഒരു ചെറിയ ഇടവേള എടുക്കുക മാത്രമാണ്… ❤️❤️❤️
ഒരു പാവം പെണ്ണിൻ്റെ ആത്മരോദനങ്ങളും ഗതികേടും നന്നായി അവതരിപ്പിച്ചു എന്നും എവിടെയും തെറ്റുകാരിയും വഞ്ചകിയും ആകുന്ന അവസ്ഥാ വിശേഷവും ചൂണ്ടി കാട്ടി, ഇതാണ് സമൂഹം സ്ത്രീക്കു കൽപ്പിച്ചിരിക്കുന്ന സ്ഥാനം എന്നു കൂടി എഴുത്തുകാരൻ ബോധ്യപ്പെടുത്തി 💕💕💕 നല്ല കഥ , നല്ല പ്രമേയം🥰🥰
മറ്റൊരു പുരുഷനിലൂടെ അല്ലാതെ അവൾ സ്വയം സ്വാതന്ത്ര്യം നേടിയിരുന്നെങ്കിൽ കഥയ്ക്ക് ഒന്നുകൂടി മാറ്റുകൂടിയേനെ. എഴുത്ത് 👌👌👌
ബന്ധുര കാഞ്ചന കൂട്ടിലാണെങ്കിലും
ബന്ധനം ബന്ധനം തന്നെ പാരിൽ
എന്ന കവിവചനം ഓർത്തുപോയി. നല്ല എഴുത്ത്
കൊട്ടാരം പോലുള്ള വീട്ടിലെ തടവുകാരി ❤️❤️
ഒന്നിനും ബുദ്ധിമുട്ടിക്കാത്തതല്ല സ്നേഹം ❤️
നല്ല കഥ. നന്നായി പറഞ്ഞു.👌👏
🙏👌
ആഭരണങ്ങളും വസ്ത്രങ്ങളും ആഢംബരവും എല്ലാ സ്ത്രീകളേയും തൃപ്തിപ്പെടുത്തില്ല. നന്നായി എഴുതി.
👍
മനോഹരമായ കഥ.. എഴുത്തിന് നല്ല ഒഴുക്ക്
നല്ല രസമുണ്ടായിരുന്നു വായിക്കാൻ..പണം മാത്രം പോരല്ലോ ജീവിക്കാൻ..അധികം സാഹിത്യം ഒന്നും എഴുതാതെ, എല്ലാവർക്കും മനസ്സിലാകുന്ന നല്ല പച്ചമലയാളത്തിൽ എഴുതിയ കഥ.
👍👍